"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 22: വരി 22:


* ഞാൻ ലോകത്തിനു തീ വച്ചിരിക്കുന്നു; നോക്കൂ, അതു കത്തിപ്പടരുവോളം കാവലിരിക്കുകയാണു ഞാൻ. (വചനം 10)
* ഞാൻ ലോകത്തിനു തീ വച്ചിരിക്കുന്നു; നോക്കൂ, അതു കത്തിപ്പടരുവോളം കാവലിരിക്കുകയാണു ഞാൻ. (വചനം 10)

* യേശു ശിഷ്യന്മാരോടു പറഞ്ഞു: "എന്നെ താരതമ്യം ചെയ്ത്, ഞാൻ ആരെപ്പോലെയെന്നു പറയുക." ശിമയോൻ പത്രോസ് അവനോടു പറഞ്ഞു: "നീ നീതിയുടെ മാലാഖയ്ക്കു സമനാണ്." മത്തായി പറഞ്ഞു: "ബുദ്ധിമാനായ ഒരു ദാർശനികനെപ്പോലെയാണ് നീ." തോമാ അവനോടു പറഞ്ഞു: "ഗുരോ, നീ ആരെപ്പോലെയെന്നു പറയാൻ എന്റെ അധരങ്ങൾക്കു കഴിവില്ല." യേശു പറഞ്ഞു: "ഞാൻ നിന്റെ ഗുരുവല്ല, നീ കുടിച്ചിരിക്കുന്നു, നിന്നിൽ നിന്നു കുതിച്ചുപൊങ്ങാൻ ഞാൻ ഇടയാക്കിയ നീരൊഴുക്കിൽ നിന്നു കുടിച്ച് നീ ഉന്മത്തനായിരിക്കുന്നു." അനന്തരം അവൻ അവനെ ഒറ്റയ്ക്കു മാറ്റി നിർത്തി മൂന്നു വാക്കുകൾ പറഞ്ഞു. തോമാ തിരികെ വന്നപ്പോൾ മറ്റു ശിഷ്യന്മാർ അവനോടു ചോദിച്ചു: "യേശു നിന്നോട് എന്തു പറഞ്ഞു?" തോമാ അവരോടു പറഞ്ഞു: അവൻ എന്നോടു പറഞ്ഞ വാക്കുകളിൽ ഒന്നെങ്കിലും ഞാൻ പറഞ്ഞാൽ നിങ്ങൾ കല്ലുകളെടുത്ത് എന്നെ എറിയാൻ തുടങ്ങും; കല്ലുകളിൽ നിന്ന് അഗ്നി വമിച്ച് നിങ്ങളെ ദഹിപ്പിച്ചുകളയുകയും ചെയ്യും. (വചനം 13)


* സ്ത്രീയിൽ നിന്നല്ലാതെ ജനിച്ചവനെ കാണുമ്പോൾ, കുമ്പിട്ടാരാധിക്കുക; അവനാണു നിങ്ങളുടെ പിതാവ്. (വചനം 15)
* സ്ത്രീയിൽ നിന്നല്ലാതെ ജനിച്ചവനെ കാണുമ്പോൾ, കുമ്പിട്ടാരാധിക്കുക; അവനാണു നിങ്ങളുടെ പിതാവ്. (വചനം 15)

07:24, 28 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Kodeks IV NagHammadi.jpg
നാഗ് ഹമ്മദി ശേഖരത്തിലെ ഒരു ഗ്രന്ഥം

1945 ഡിസംബർ മാസം ഈജിപ്തിലെ നാഗ് ഹമ്മദിയിൽ കണ്ടുകിട്ടിയ ജ്ഞാനവാദഗ്രന്ഥശേഖരത്തിൽ ഉൾപ്പെട്ട ഒരു അപ്രാമാണിക ക്രിസ്തീയ വചന-സുവിശേഷമാണ് തോമായുടെ സുവിശേഷം. പ്ലേറ്റോയുടെ റിപ്പബ്ലിക്കിന്റെ ഭാഗങ്ങളും മറ്റൊരു യേശുശിഷ്യനായ പീലിപ്പോസിന്റേതെന്നു പറയപ്പെടുന്ന ഒരു സുവിശേഷവും ഉൾപ്പെടെ 12 വാല്യങ്ങളിലായി 52 കൃതികൾ അടങ്ങിയ ഒരു ശേഖരത്തിന്റെ ഭാഗമായാണ് ഇതു കണ്ടുകിട്ടിയത്. ക്രിസ്തീയലിഖിതങ്ങൾക്ക് ആദ്യമായി ഒരു അംഗീകൃതസംഹിത നിശ്ചയിച്ചുകൊണ്ടുള്ള സഭാപിതാവ് അലക്സാണ്ഡ്രിയയിലെ മെത്രാൻ അത്തനാസിയൂസിന്റെ ഒരു കത്ത് സൃഷ്ടിച്ച അങ്കലാപ്പിൽ കുഴിച്ചുമൂടപ്പെട്ടവയാണ് ഈ കൃതികളെന്ന് പണ്ഡിതന്മാർ ഊഹിക്കുന്നു.[൧]

ഗ്രന്ഥശേഖരത്തിലെ വാല്യങ്ങളിൽ, ആധുനിക പണ്ഡിതന്മാർ രണ്ടാം വാല്യം(Codex-II) എന്നു വിളിക്കുന്ന വാല്യത്തിലെ ഏഴു കൃതികളിൽ രണ്ടാമത്തേതായ ഈ രചനയിൽ കോപ്റ്റിക് ഭാഷയിൽ, യേശുവിന്റേതായി പറയപ്പെടുന്ന 114 വചനങ്ങളാണുള്ളത്.[൨] ഈ വചനങ്ങളിൽ ഏതാണ്ട് പകുതിയോളം, കാനോനിക സുവിശേഷങ്ങളിൽ ഉള്ളവയും അവശേഷിക്കുന്നവ അവയിൽ കാണപ്പെടാത്തവയുമാണ്. യേശുശിഷ്യനായ തോമായുമായി ബന്ധപ്പെട്ട പാരമ്പര്യം ശക്തമായിരുന്ന സിറിയയിൽ ഉൽഭവിച്ചതാകാം ഈ രചന.[1]

"ജീവിക്കുന്ന യേശു അരുൾചെയ്ത്, ദിദീമൂസ് യൂദാ തോമാ രേഖപ്പെടുത്തിയ വചനങ്ങൾ" എന്ന ആമുഖത്തോടെയാണ് കൃതിയുടെ തുടക്കം.[2] കൊയ്നേ ഗ്രീക്കിലെ 'ദിദീമൂസ്' എന്ന പേരിനും അരമായയിലെ 'തോമാ' എന്ന പേരിനും 'ഇരട്ട' എന്ന ഒരേയർത്ഥമാണുള്ളത്. തോമായെക്കുറിച്ചുള്ള ഈ പരാമർശം അടിസ്ഥാനമില്ലാത്തതാണെന്നും അതിനാൽ ഈ കൃതി ആരുടേതാണെന്ന് പറയുക വയ്യെന്നും കരുതുന്ന പണ്ഡിതന്മാർ ഏറെയുണ്ട്.[3]

ആദ്യകാലക്രിസ്തീയതയിലെ ജ്ഞാനവാദികളെപ്പോലെയുള്ള ഏതെങ്കിലും ഒരു വിഭാഗത്തിനിടയിൽ ഉത്ഭവിച്ചതാകാം ഈ കൃതി. [4] തോമായുടെ സുവിശേഷം ജ്ഞാനവാദരചന അല്ലെന്നും നാഗ് ഹമ്മദിയിലെ ജ്ഞാനവാദഗ്രന്ഥശേഖരത്തിന്റെ ഭാഗമായി കണ്ടെത്തി എന്നതൊഴികെ, ഇതിനെ ജ്ഞാനവാദരചനയായി കണക്കാക്കാൻ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കരുതുന്നവരുണ്ട്.[5] നാഗ് ഹമ്മദി ശേഖരത്തിന്റെ തന്നെ ഭാഗമായിരുന്ന "തർക്കക്കാരനായ തോമായുടെ പുസ്തകം" എന്ന കൃതിയും "തോമായുടെ നടപടികൾ" എന്നു പേരുള്ള മറ്റൊരു രചനയും ഇതേ അപ്പസ്തോലന്റെ പേരിൽ അറിയപ്പെടുന്നതായുണ്ട്. തോമായുടെ സുവിശേഷം യേശുവിന്റെ ദൈവസ്വഭാവത്തെ തെളിവായി പിന്തുണയ്ക്കുന്നില്ലെങ്കിലും അതിനെ തെളിവായി നിഷേധിക്കുന്നുമില്ല എന്നതും പ്രധാനമാണ്. ആതിനാൽ അത് ജ്ഞാനവാദത്തെ പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. താനാരാണെന്ന ചോദിച്ചവർക്ക് കൃത്യമായ മറുപടി നൽകാതെ, കണ്മുന്നിലുള്ളത് അവർ കാണാത്തതെന്ത് എന്ന മറുചോദ്യം ചോദിക്കുകയാണ് ഈ കൃതിയിൽ യേശു ചെയ്യുന്നത്. കാനോനിക സുവിശേഷങ്ങളിലെ യോഹന്നാൻ 12:16, ലൂക്കാ 18:34 എന്നീ ഭാഗങ്ങളുമായി ഒത്തുപോകുന്നതാണ് ഈ പ്രതികരണം.

ഉള്ളടക്കത്തിലും വീക്ഷണത്തിലും "തോമായുടെ സുവിശേഷം" നാലു കാനോനിക സുവിശേഷങ്ങളിൽ നിന്നും പുതിയനിയമവുമായി ബന്ധപ്പെട്ട ഇതര സന്ദിഗ്ധരചനകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. കാനോനിക സുവിശേഷങ്ങളെപ്പോലെ, യേശുവിന്റെ ജീവിതാഖ്യാനമല്ല ഈ കൃതി; യേശുവിന്റേതായി പറയപ്പെടുന്ന അരുളപ്പാടുകളാണ് ഇതിലുള്ളത്. അവയിൽ ചിലത് ഒറ്റപ്പെട്ടു നിൽക്കുന്നതും മറ്റുള്ളവ ഹ്രസ്വമായ പ്രഭാഷണത്തിന്റേയോ അന്യാപദേശത്തിന്റേയോ ഭാഗമായുള്ളവയുമാണ്. 65-ആം വചനത്തിൽ യേശുവിന്റെ മരണത്തിന്റെ സൂചന ഉണ്ടായിരിക്കാം.[6] ഇതിലെ "ദുഷ്ടരായ കാര്യസ്ഥന്മാരുടെ അന്യാപദേശം" സമാന്തരസുവിശേഷങ്ങളിലും ഉള്ളതാണ്. എങ്കിലും യേശുവിന്റെ കുരിശുമരണത്തേയോ, ഉയിർത്തെഴുന്നേല്പിനെയോ, അന്തിമവിധിയേയോ ഇതു പരാമർശിക്കുന്നില്ല; യേശുവിന്റെ മിശിഹാബോധവും ഇതിൽ കാണാനില്ല.[7][8] സമാന്തരസുവിശേഷങ്ങളുടെ ആധുനിക വിശകലനത്തിൽ മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളുടെ രണ്ടു പൊതുസ്രോതസ്സുകളിൽ ഒന്നായി ഊഹിക്കപ്പെടുന്ന 'Q' (Quelle - സ്രോതസ്) എന്ന രചനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തോമായുടെ സുവിശേഷത്തിന്റെ കണ്ടെത്തൽ ആക്കം കൂട്ടി. ആഖ്യാനം ഇല്ലാതെ വചനങ്ങളുടെ മാത്രം സമാഹാരമായ ഈ രചനയുടെ സ്വഭാവം പങ്കുപറ്റുന്നതായിരുന്നിരിക്കാം 'Q' എന്നു പലരും കരുതുന്നു.[9]

പിൽക്കാലങ്ങളിൽ അറിയപ്പെടാതിരുന്ന ഈ രചന, നാലാം നൂറ്റാണ്ടിൽ ആദ്യകാലസഭയുടെ ചരിത്രമെഴുതിയ കേസറിയായിലെ യൂസീബിയൂസിന് പരിചയമുണ്ടായിരുന്നു. പാഷണ്ഡികൾ കെട്ടിച്ചമച്ച വ്യാജരചനകളെന്ന് അദ്ദേഹം വിശേഷിപ്പിച്ച ഒരുപറ്റം കൃതികളിൽ ഇതും ഉൾപ്പെട്ടിരുന്നു. [10]

ഉള്ളടക്കം

കാനോനിക സുവിശേഷങ്ങളുടെ വായനക്കാർക്ക് പരിചിതമായ പല വചനങ്ങളും ബിംബങ്ങളും ഉപമകളും തോമായുടെ സുവിശേഷത്തിലും കാണാം. വിതക്കാരന്റെ ഉപമ, കടുകുമണിയുടെ ഉപമ, മലയിൽ പണിയപ്പെട്ട നഗരത്തിന്റെ ഉപമ, കല്യാണവിരുന്നിന്റെ ഉപമ, അവിശ്വസ്തരായ കുടിയാന്മാരുടെ ഉപമ എന്നിവ ഈ കൃതിയിലും വ്യത്യസ്തരൂപത്തിലാണെങ്കിലും പ്രത്യക്ഷപ്പെടുന്നു. എന്നാൽ ആകെയുള്ള 114 വചനങ്ങളിൽ പലതും ഉള്ളടക്കത്തിലും രൂപത്തിലും തികച്ചും വ്യതിരിക്തമാണ്.[11]

  • യേശുവാ പറഞ്ഞു: നിങ്ങളെ നയിക്കുന്നവർ ദൈവരാജ്യം ആകാശത്തിലാണെന്നു പറഞ്ഞാൽ, പറവകൾ അവിടെ നിങ്ങൾക്കു മുൻപേയെത്തും; അത് കടലിലാണെന്ന് നിങ്ങളോടു പറഞ്ഞാൽ, മത്സ്യങ്ങൾ അവിടെ നിങ്ങൾക്കു മുൻപിലാകും. ദൈവരാജ്യമോ, നിങ്ങൾക്കുള്ളിലും നിങ്ങൾക്കു പുറത്തുമാണ്. തന്നത്താൻ അറിയുമ്പോൾ, നിങ്ങൾ അറിയപ്പെടും; ജീവിക്കുന്ന പിതാവിന്റെ മക്കളായി നിങ്ങൾ സ്വയം തിരിച്ചറിയും. എന്നാൽ സ്വയം അറിയുന്നില്ലെങ്കിൽ നിങ്ങൾ ദാരിദ്ര്യത്തിലാണ്; ദാരിദ്ര്യമാണ് നിങ്ങൾ.(വചനം 3)
  • മനുഷ്യനു ഭക്ഷണമായിത്തീരുന്ന സിംഹത്തിനു ഭാഗ്യം; എന്തെന്നാൽ ആ സിംഹം മനുഷ്യനായി മാറുന്നു. സിംഹത്തിനു ഭക്ഷണമായിത്തീരുന്ന മനുഷ്യനു കഷ്ടം; എന്തെന്നാൽ ആ മനുഷ്യൻ സിംഹമായി തീരുന്നു. (വചനം 7)
  • ഞാൻ ലോകത്തിനു തീ വച്ചിരിക്കുന്നു; നോക്കൂ, അതു കത്തിപ്പടരുവോളം കാവലിരിക്കുകയാണു ഞാൻ. (വചനം 10)
  • യേശു ശിഷ്യന്മാരോടു പറഞ്ഞു: "എന്നെ താരതമ്യം ചെയ്ത്, ഞാൻ ആരെപ്പോലെയെന്നു പറയുക." ശിമയോൻ പത്രോസ് അവനോടു പറഞ്ഞു: "നീ നീതിയുടെ മാലാഖയ്ക്കു സമനാണ്." മത്തായി പറഞ്ഞു: "ബുദ്ധിമാനായ ഒരു ദാർശനികനെപ്പോലെയാണ് നീ." തോമാ അവനോടു പറഞ്ഞു: "ഗുരോ, നീ ആരെപ്പോലെയെന്നു പറയാൻ എന്റെ അധരങ്ങൾക്കു കഴിവില്ല." യേശു പറഞ്ഞു: "ഞാൻ നിന്റെ ഗുരുവല്ല, നീ കുടിച്ചിരിക്കുന്നു, നിന്നിൽ നിന്നു കുതിച്ചുപൊങ്ങാൻ ഞാൻ ഇടയാക്കിയ നീരൊഴുക്കിൽ നിന്നു കുടിച്ച് നീ ഉന്മത്തനായിരിക്കുന്നു." അനന്തരം അവൻ അവനെ ഒറ്റയ്ക്കു മാറ്റി നിർത്തി മൂന്നു വാക്കുകൾ പറഞ്ഞു. തോമാ തിരികെ വന്നപ്പോൾ മറ്റു ശിഷ്യന്മാർ അവനോടു ചോദിച്ചു: "യേശു നിന്നോട് എന്തു പറഞ്ഞു?" തോമാ അവരോടു പറഞ്ഞു: അവൻ എന്നോടു പറഞ്ഞ വാക്കുകളിൽ ഒന്നെങ്കിലും ഞാൻ പറഞ്ഞാൽ നിങ്ങൾ കല്ലുകളെടുത്ത് എന്നെ എറിയാൻ തുടങ്ങും; കല്ലുകളിൽ നിന്ന് അഗ്നി വമിച്ച് നിങ്ങളെ ദഹിപ്പിച്ചുകളയുകയും ചെയ്യും. (വചനം 13)
  • സ്ത്രീയിൽ നിന്നല്ലാതെ ജനിച്ചവനെ കാണുമ്പോൾ, കുമ്പിട്ടാരാധിക്കുക; അവനാണു നിങ്ങളുടെ പിതാവ്. (വചനം 15)
  • നിന്റെ സഹോദരനെ സ്വന്തം ആത്മാവിനെപ്പോലെ സ്നേഹിക്കുക; കണ്ണിലെ കൃഷ്ണമണി പോലെ അവനെ കത്തു സൂക്ഷിക്കുക. (വചനം 25)
  • വഴിയാത്രകാരായിരിക്കുക. (വചനം 42)
  • പിതാവിനെതിരെ ദൈവദൂഷണം പറയുന്നവനു പൊറുതി കിട്ടും; പുത്രനെതിരെ ദൈവദൂഷണം പറയുന്നവനും പൊറുതിയുണ്ടാകും; പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവന് ഇഹലോകത്തിലും പരലോകത്തിലും പൊറുതിയില്ല. (വചനം 44)
  • ലോകത്തെ അറിഞ്ഞവൻ ഒരു ശവത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ശവത്തെ തിരിച്ചറിഞ്ഞവന് ലോകം ഒന്നുമല്ല. (വചനം 56)
  • എന്റെ രഹസ്യങ്ങൾ ഞാൻ അർഹതയുള്ളവർക്ക് വെളിപ്പെടുത്തുന്നു. നിങ്ങളുടെ വലകൈ ചെയ്യുന്നത് ഇടം കൈ അറിയാതിരിക്കട്ടെ (വചനം 62)
  • വിളവു വളരെ, വേലക്കാരോ കുറവ്; വിളവിലേക്കു വേലക്കാരെ അയക്കാൻ കർത്താവിനോടു പ്രാർത്ഥിക്കുക. (വചനം 73)
  • കിണറിനു ചുറ്റും ഏറെപ്പേരുണ്ട്; കിണറ്റിലോ ആരുമില്ല. (വചനം 74)
  • എന്നോടൊത്തായിരിക്കുന്നവൻ തീയെ തൊട്ടു നിൽക്കുന്നു; എന്നിൽ നിന്ന് അകന്നിരിക്കുന്നവനോ, (ദൈവ)രാജ്യത്തിൽ നിന്ന് അകന്നിരിക്കുന്നു. (വചനം 82)
  • എന്റെയടുക്കൽ വരുക; എന്റെ നുകം ലഘുവും എന്റെ യജമാനത്തം ശാന്തവും ആകയാൽ നിങ്ങൾ വിശ്രമം കണ്ടെത്തും. (വചനം 90)
  • വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കാതിരിക്കുക; അല്ലെങ്കിൽ അവ അതിന് ചാണകക്കുന്നിൽ ഏറിയും. മുത്തുകൾ പന്നിയുടെ മുൻപിൽ വയ്ക്കാതിരിക്കുക. (വചനം 93)
  • നിനക്കു പണമുണ്ടെങ്കിൽ പലിശക്കു കൊടുക്കാതിരിക്കുക; നിനക്കു തിരിച്ചു തരാൻ വഴിയില്ലാത്തവനാരോ, അവനു കൊടുക്കുക.(വചനം 95)
  • ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു: "നിന്റെ അമ്മയും സഹോദരന്മാരും വെളിയിൽ കത്തു നിൽക്കുന്നു." അവൻ അവരോടു പറഞ്ഞു: ഇവിടെയുള്ളവരിൽ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാരോ അവരാണ് എന്റെ സഹോദന്മാരും അമ്മയും; അവർക്കാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശനം കിട്ടുന്നത്.(വചനം 99)
  • ഒരു സ്വർണ്ണനാണയം അവനെ കാണിച്ച് അവർ പറഞ്ഞു: "സീസറിന്റെ ആളുകൾ നമ്മിൽ നിന്ന് കപ്പം ആവശ്യപ്പെടുന്നു." അവൻ അവരോടു പറഞ്ഞു: "സീസറിന്റേതു സീസറിനു ദൈവത്തിന്റേതു ദൈവത്തിനും കൊടുക്കുക; എന്റേത് എനിക്കും നൽകുക. (വചനം 100)
  • ഫരിസേയർക്കു നാശം, എന്തെന്നാൽ അവർ കന്നുകാലിത്തൊഴുത്തിൽ കിടക്കുന്ന നായേപ്പോലെയാണ്; അതു സ്വയം തിന്നുകയില്ല, തിന്നാൻ കാലികളെ അനുവദിക്കുകയുമില്ല. (വചനം 102)
  • അച്ഛനമ്മമാരെ അറിയുന്നവൻ വേശ്യാപുത്രൻ എന്നു വിളിക്കപ്പെടും. (വചനം 105)
  • അരൂപിയെ ആശ്രയിച്ചിരിക്കുന്ന മാംസത്തിനു കഷ്ടം; മാംസത്തെ ആശ്രയിച്ചു നിൽക്കുന്ന അരൂപിക്കും കഷ്ടം. (വചനം 112)
  • ശിമയോൻ പത്രോസ് അവനോടു പറഞ്ഞു: "മറിയം നമുക്കിടയിൽ നിന്നു പോകട്ടെ; എന്തെന്നാൽ അവർ അവർ ജീവന് അർഹതയില്ലാത്തവരാകുന്നു". യേശു പറഞ്ഞു: കണ്ടാലും, അവളെ ഞാൻ പൗരുഷത്തിലേക്കു നയിക്കും; നിങ്ങൾ പുരുഷന്മാരെപ്പോലെ അവളും ജീവിക്കുന്ന ആത്മാവാകാൻ വേണ്ടിയാണത്. എന്തെന്നാൽ, സ്വയം പുരുഷനാക്കി മാറ്റുന്ന എല്ലാ സ്ത്രീയും ദൈവരാജ്യത്തിൽ പ്രവേശിക്കും. (വചനം 114)

കുറിപ്പുകൾ

^ "കോപ്റ്റിക് ബൈൻഡിങ്ങ്" എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഒരു രീതി ഉപയോഗിച്ച് തുന്നിക്കെട്ടിയുണ്ടാക്കി ഒരു മൺഭരണിയിൽ സൂക്ഷിക്കപ്പെട്ടിരുന്ന ഈ ഗ്രന്ഥങ്ങൾ കണ്ടെത്തിയത് ഒരു കൂട്ടം കർഷകരാണ്. ഭരണി പൊട്ടിച്ച അവർ അശ്രദ്ധമായി കൈകാര്യം ചെയ്യുക മൂലം പുസ്തകങ്ങളിൽ പലതിനും ഗണ്യമായ കേടു സംഭവിച്ചു.

^ ഈ വചനങ്ങൾക്കും വചനഖണ്ഡങ്ങൾക്കും ക്രമസംഖ്യകൾ നൽകിയത് ആധുനികപണ്ഡിതന്മാരാണ്. മൂലപാഠം ആവിധം ക്രമീകരിക്കപ്പെട്ടിട്ടുള്ളതല്ല.

അവലംബം

  1. Eerdmans Commentary on the Bible by James D. G. Dunn, John William Rogerson, 2003, ISBN 0-8028-3711-5 page 1574
  2. "അഞ്ചാം സുവിശേഷം", Patterson, Robinson, Bethge, 1998
  3. April D. DeConick 2006 The Original Gospel of Thomas in Translation ISBN 0-567-04382-7 page 2
  4. Layton, Bentley, The Gnostic Scriptures, 1987, p.361.
  5. Davies, Stevan L., The Gospel of Thomas and Christian Wisdom, 1983, p.23-24.
  6. DeConick, April D., The Original Gospel of Thomas in Translation, 2006, p.214
  7. Alister E. McGrath, 2006 Christian Theology ISBN 1-4051-5360-1 page 12
  8. James Dunn, John Rogerson 2003 Eerdmans Commentary on the Bible ISBN 0-8028-3711-5 page 1573
  9. Udo Schnelle, 2007 Einleitung in das Neue Testament ISBN 978-3-8252-1830-0 page 230
  10. Church History (Book III), Chapter 25:7 and Eusebius
  11. Cambridge Companion to the Bible (പുറങ്ങൾ 560-61)
"https://ml.wikipedia.org/w/index.php?title=തോമായുടെ_സുവിശേഷം&oldid=973029" എന്ന താളിൽനിന്ന് ശേഖരിച്ചത്