"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 37: വരി 37:


===സ്വരൂപത്തുനായർ===
===സ്വരൂപത്തുനായർ===
[[Image:Nair Lady and Men.jpg|thumb|right]]
[[Image:Irayimman_thampi1.jpg|thumb|right]]
സാമന്ത ക്ഷത്രിയ ധനികകുടുംബത്തിലെ സഹായികളായിരുന്നത്രെ സ്വരൂപത്ത് നായർമാർ. മലബാറിൽ ഇക്കൂട്ടരെ അകത്തുചേർന്ന നായർ എന്നും പുറത്തുചേർന്ന നായർ എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. സ്വരൂപത്ത് നായരുടെ ഉയർന്നശ്രേണിയിൽപ്പെട്ടതാണ് പറവൂർ സ്വരൂപക്കാർ എന്നും വിശ്വാസമുണ്ട്.
സാമന്ത ക്ഷത്രിയ ധനികകുടുംബത്തിലെ സഹായികളായിരുന്നത്രെ സ്വരൂപത്ത് നായർമാർ. മലബാറിൽ ഇക്കൂട്ടരെ അകത്തുചേർന്ന നായർ എന്നും പുറത്തുചേർന്ന നായർ എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. സ്വരൂപത്ത് നായരുടെ ഉയർന്നശ്രേണിയിൽപ്പെട്ടതാണ് പറവൂർ സ്വരൂപക്കാർ എന്നും വിശ്വാസമുണ്ട്.



17:03, 16 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

നായർ
Total population
45,00,000(app)
Regions with significant populations
 United States10,000+[2]
Languages
മലയാളം
Religion
ഹിന്ദു
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
നമ്പൂതിരി, ക്ഷത്രിയൻ

കേരളത്തിലെ ഒരു ജാതി/സമൂഹത്തിന്റെ പേരാണ് നായർ (മലയാള ക്ഷത്രിയർ)[3][4] പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇത് സ്ഥാനപ്പേരു പോലെയും സ്വീകരിച്ചുകാണുന്നുണ്ട്. ജാതിയാൽ പോരാളികളായിരുന്നു നായർ (18-ആം നൂറ്റാണ്ടു വരെ). കേരള ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും നായർ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. നായർ സേവാ സംഘം (നായർ സർവീസ് സൊസൈറ്റി - എൻ.എസ്.എസ്) നായന്മാരുടെ ഉന്നമനത്തിനായി രൂപവത്കരിക്കപ്പെട്ടിട്ടുള്ളതാണ്.[5]

അവാന്തര വിഭാഗങ്ങൾ

നായർമാരിൽ പല ഉപജാതികൾ നിലനിന്നിരുന്നതിനെപ്പറ്റി ശങ്കരാചാര്യരുടെ ജാതിനിർണയം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

116 വിഭാഗം നായർമാരുണ്ട് എന്ന് 1901-ലെ സെൻസസ് പറയുന്നു. പ്രധാനമായ വിഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.

കിരിയത്തുനായർ

മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോടൊ സാമന്ത ക്ഷത്രിയരോടൊ സേവനപരമായി ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഒരു വിഭാഗമായിരുന്നു കിരിയത്തു നായർമാർ. പഴയകാലത്തെ മലബാർ, കൊച്ചി പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും താമസിച്ചിരുന്നത്.

ഇല്ലത്തുനായർ

ഗാർഹികവും മതപരവുമായ സേവനങ്ങൾക്കായി നമ്പൂതിരി കുടുംബങ്ങളോട് ബന്ധപ്പെട്ടു വർത്തിച്ചിരുന്ന നായർമാരാണ് ഇല്ലത്തു നായർമാർ. കേരളം സൃഷ്ടിച്ച സമയത്ത് ബ്രാഹ്മണരുടെ സേവനത്തിനായി പരശുരാമൻ ചുമതലപ്പെടുത്തിയ സഹായികളാണ് ഇല്ലത്തുനായർ എന്ന ഐതിഹ്യമാണ് കേരളോത്പത്തിയിൽ പരാമർശിച്ചു കാണുന്നത്.

സ്വരൂപത്തുനായർ

പ്രമാണം:Irayimman thampi1.jpg

സാമന്ത ക്ഷത്രിയ ധനികകുടുംബത്തിലെ സഹായികളായിരുന്നത്രെ സ്വരൂപത്ത് നായർമാർ. മലബാറിൽ ഇക്കൂട്ടരെ അകത്തുചേർന്ന നായർ എന്നും പുറത്തുചേർന്ന നായർ എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. സ്വരൂപത്ത് നായരുടെ ഉയർന്നശ്രേണിയിൽപ്പെട്ടതാണ് പറവൂർ സ്വരൂപക്കാർ എന്നും വിശ്വാസമുണ്ട്.

പാദമംഗലം നായർ

തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ ഒരു വിഭാഗമാണ്‌ പടമങ്ങലക്കാർ. ഇവരെ നായന്മാർ ആയി ഇല്ലത്തുകാരോ സ്വരൂപക്കാരോ കാണുന്നില്ല. ദേവന്റെ കാല്ക്കൽവച്ച് മംഗല്യസൂത്രം കഴുത്തിൽ അണിഞ്ഞിരുന്നതുകൊണ്ടാകാം ഇവർ പാദമംഗലക്കാർ എന്നറിയപ്പെട്ടത് എന്നു കരുതപ്പെടുന്നു. ഇവരിൽ സ്ത്രീകൾ നാട്യസുമംഗലികൾ എന്നത്രെ വിളിക്കപ്പെട്ടിരുന്നത്. തെക്കൻ തിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളിലെയും കഴകവൃത്തിക്കാർ ഈ വിഭാഗക്കാരായിരുന്നുവത്രെ.

ചരിത്രകാരനായ എസ്.കെ. വസന്തൻ കേരള സംസ്കാരചരിത്രനിഘണ്ടുവിൽ വിവിധ നായർ വിഭാഗങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

"പള്ളിച്ചാൻ (പറപ്പുനായർ), വട്ടേക്കാടുനായർ (ചക്കാലൻ), ഓടത്തുനായർ, അത്തിക്കുറിശ്ശി നായർ (ചീതിയൻ), അന്തുറനായർ (കലം ഉണ്ടാക്കുന്നവർ), ഇടച്ചേരിനായർ( അജപാലൻ), ഓടത്തുനായർ (ഓടുണ്ടാക്കുന്നവനോ വഞ്ചി തുഴയുന്നവനോ) എന്നെല്ലാം വിഭജനങ്ങളുണ്ട്. വട്ടേക്കാട്ടുനായരുടെ ജോലി എണ്ണ ആട്ടലാണ്. ഇക്കൂട്ടരെ ചക്കാലനായർ എന്നും പറയും. അത്തിക്കുറിശ്ശി മറ്റു നായർമാരെ പുലയിൽനിന്നും ശുദ്ധീകരിക്കുന്നവരാണ്. യാഗരക്ഷയ്ക്കായി, യാഗശാലയിൽ നിന്ന യോദ്ധാക്കളാണ് അകത്തുചാർന്നവർ എന്നും, ഭയന്നുപുറത്തേക്കു പോയവരാണ് പുറത്തുചാർന്നവർ എന്നും അഭിപ്രായം ഉണ്ട്. അകത്തുചാർന്നവരെ പര്യപ്പെട്ടവർ എന്നും പറയും. ഏതായാലും യോദ്ധാക്കൾ അധികവും പുറത്തു ചാർന്നവരാണ്. ഇല്ലത്തു , പള്ളിച്ചാൻ, അത്തിക്കുറിശ്ശി, അന്തുരാൻ, ചക്കാലൻ, ചാലിയൻ, വെളുത്തേടൻ, വിളക്കിത്തല എന്നും വിഭജനമുണ്ട്. അന്തുരാൻ, ചക്കാലൻ, ചാലിയൻ, വെളുത്തേടൻ, വിളക്കിത്തല വിഭാഗങ്ങളുമായി നമ്പൂതിരിക്കു സംബന്ധമില്ല, അയിനിയൂണ്, ചൗളം, വാതിൽപ്പുറപ്പാട്, പാനക്കുടം ഉഴിയൽ, നിഴൽപ്പമെഴുകൽ എന്നീ ചടങ്ങുകൾക്കു നമ്പൂതിരിക്കു ഇല്ല്ലക്കാരന്റ്െ സഹായം ആവശ്യമാണ്. പള്ളിച്ചാൻ വിഭാഗക്കാർ മഞ്ചൽ ചുമക്കുന്നവരാണ്.അന്തോളം ഉഴിയൽ കർമത്തിന് പള്ളിച്ചാന് നമ്പൂതിരിയുടെ നാലുകെട്ടിൽ കയറാം. അത്തിക്കുറിശ്ശി നായർ (പട്ടിലോൻ, ചീതകൻ) ആണ് നമ്പൂതിരിമാരുടെ ശവമെടുക്കുന്ന കോണി കെട്ടൽ തുടങ്ങി, സംസ്കരിച്ച സ്ഥലം വെടിപ്പാക്കൽ വരെ ചെയ്യുന്നത്. പിണ്ഡം കഴിയുംവരെ ക്രിയകളിൽ തുണചെയ്യാൻ ഇക്കൂട്ടർ വേണമെന്നുണ്ട്. കുളക്കടവിലെ ക്രിയയിൽ നമ്പൂതിരിയുടെ കൈയിലേക്ക് എള്ളും പൂവും ഇടുന്നത് അത്തിക്കുറിശ്ശിനായരാണ്. ചൌളം, ഗോദാനം, സമാവർത്തനം എന്നിവയ്ക്കിടയിൽ, അത്തിക്കുറിശ്ശി നായർക്കു മനയ്ക്കലെ വടക്കിനിയിൽ കയറി ഒരു മന്ത്രം കേൾക്കാം. തെക്കൻ-വടക്കൻ കേരളത്തിൽ മാരാരും, അത്തിക്കുറിശ്ശിയും ഒന്നാണ്. മധ്യകേരളത്തിൽ അങ്ങനെയല്ല. 'പാണി കോണി നടുമിറ്റം' എന്ന് ഇവരുടെ അധികാരങ്ങളെ സൂചിപ്പിക്കുന്ന പഴമൊഴി ഉണ്ട്. മധ്യകേരളത്തിൽ പാണിയും തിരുമുറ്റവും (ക്ഷേത്രകർമങ്ങൾ) മാരാർമാർക്കാണ്. കോണിയും നടുമുറ്റവും ഒതുക്കൽ, ശവം വഹിക്കാനുള്ള മുളങ്കോണി ഉണ്ടാക്കൽ എന്നിവ അത്തിക്കുറിശ്ശിനായരുടെ ചുമതലയായിരുന്നു. അത്തിക്കുറിശ്ശിയുടെ സ്ഥാനം ജാതിശ്രേണിയിൽ ഇല്ല്ലക്കാരനും പള്ളിച്ചാനും കീഴിലാണത്രെ. ഇല്ല്ലക്കാരനും പള്ളിച്ചാനും അത്തിക്കുറിശ്ശിയുടെ വീട്ടിൽനിന്നു ഭക്ഷണം കഴിക്കില്ല. ചക്കാലനായർ (വാണിയൻ, വട്ടേക്കാടൻ) തമിഴ് വാണിയനിൽ നിന്നും ഭിന്നനാണ്. തമിഴ് വാണിയനു പൂണൂലുണ്ട്. അന്തൂരാനെ കലംകൊട്ടി നായർ എന്നും പറയും. ആയർ, ഇടയർ, വെള്ളാളർ, മറവർ, ചക്കാൻ, വാണിയൻ, കോലായൻ, കണിശൻ, പള്ളിച്ചാൻ, പണിക്കൻ, ഊരാളി എന്നിവരൊക്കെ നായർ സമുദായത്തിൽ ലയിച്ചു. വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായർ എന്ന പദപ്രയോഗം ആദ്യം കാണുന്നത്. പേരിനൊപ്പം ഇവർ പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കുറുപ്പാൾ, കർത്താവ്, തരകൻ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും. വെള്ളോടി, ഏറാടി, നെടുങ്ങാടി എന്നീ സ്ഥാനികൾ സാമന്തന്മാരാണ്. പൂണൂൽ ഇല്ലെങ്കിലും സസ്യഭുക്കുകളായി, ക്ഷത്രിയകർമങ്ങൾ അനുവർത്തിച്ചിരുന്നവരാണത്രെ സാമന്തരായത്. കിരിയത്തു നായർമാർ ജന്മിമാരായിരുന്നു. അവരുടെ പദവി സാമന്തരുടേതിനു തുല്യവുമായിരുന്നു. അവർക്കു ശാലഭോജനത്തിനും യാഗശാല പ്രവേശനത്തിനും അനുമതി ഉണ്ടായിരുന്നു. തരകന്മാർ കച്ചവടക്കാരാണ്. യാവരി (വ്യാപാരി) നായർമാർ എന്നു പറയും. അകത്തു ചാർന്ന നായർമാർക്കു സൈനികവൃത്തി ഇല്ലാത്തതിനാൽ പുറത്തുചാർന്ന നായരോളം ആഭിജാത്യമില്ല. പുറത്തുചാർന്നവരാണ് കർത്താവ്, കൈമൾ, പണിക്കർ എന്നീ സ്ഥാനങ്ങൾ ഉപയോഗിക്കുക. ഇല്ല്ലക്കാരൻ നായർ നമ്പൂതിരിയുടെ ഭൃത്യനാണ്. തിരുവിതാംകൂറിൽ ചില പ്രദേശങ്ങളിൽ ഇവർക്കു സ്വരൂപക്കാരെക്കാൾ ആഭിജാത്യമുണ്ട്. പാദമംഗലക്കാർ ക്ഷേത്രജോലികൾ ചെയ്യുന്നവരാണ്. ഘോഷയാത്രയിൽ ഇവർ വിളക്കുപിടിക്കും. പള്ളിച്ചാൻ നമ്പൂതിരിയുടെ പല്ലക്കു ചുമക്കും. വാളും പരിചയും ആയി അകമ്പടി സേവിക്കുകയും ചെയ്യും. കുളങ്ങരനായർ ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ, അയ്യപ്പൻ കാവുകളിലെ പാട്ടുകാരാണ്. കുറുപ്പ്, മാരാർ എന്നിവർ ഈ വിഭാഗത്തിൽപ്പെടുന്നു. ഇടച്ചേരി നായർമാർ ഇടയന്മാരായിരുന്നു. വട്ടക്കാടൻ, കച്ചേരിനായർ എന്നും ഉപജാതികളുണ്ട്. ഊരാളിനായർ, വെളുത്തേടത്തുനായർ, വിളക്കിത്തല നായർ എന്നിവർ ആഭിജാത്യശ്രേണിയിൽ താണവരായി കരുതിയിരുന്നു. ഊരാളിനായർമാരിൽത്തന്നെ കോലായൻ, അഴുത്തൻ, മൂച്ചാരി, ഏറ്റുമാർ (മരം കയറ്റം) തുടങ്ങി അവാന്തരവിഭാഗങ്ങളുണ്ട്; കല്പണിക്കാരുമുണ്ട്. വിളക്കത്തല നായർമാരുടെ ഭാര്യമാർ വയറ്റാട്ടികൾ ആയിരുന്നു. പണ്ടു പല നാടുകളിലും ക്ഷുരകൻ വൈദ്യനും കൂടി ആയിരുന്നു. ഊരാളി, വെളുത്തേടത്ത്, വിളക്കിത്തല നായർമാർക്ക് അയിത്തം കല്പിച്ചിരുന്നു. അച്ചന്മാർ നാടുവാഴികളാണ്. നാടുവാഴിനായർമാർക്കു ജീവിതവൃത്തി ബ്രാഹ്മണരുടേതുപോലെയാണ്. അവർക്ക് അകമ്പടിയോടെ സഞ്ചരിക്കാം. തമ്പി, ഉണ്ണിത്താൻ, വല്യത്താൻ എന്നീ സ്ഥാനങ്ങൾ അവർ രാജസന്തതികളാണ് എന്നു സൂചിപ്പിക്കുന്നു. കുറുമ്പ്രനാട്നായർസമൂഹത്തിന്റെ ഉപവിഭാഗങ്ങളാണ് നെല്ലിയോടൻ, വിയ്യൂർ, വെങ്ങളോൻ എന്നീ വിഭാഗങ്ങൾ. പരിന്തർ, നമ്പൂതിരിയുടെ പരിപാവനക്കാരനായ നായർ വിഭാഗമാണ്. നായർ എന്നതു ജാതിപ്പേര് ആയിരുന്നില്ല എന്നും പടയാളികളുടെ നായകൻ എന്നായിരുന്നു അതിനർഥം എന്നും അഭിപ്രായമുണ്ട്. ഇത്തരം സംഘങ്ങളാണത്രെ വേണാട്ട് അറുനൂറ്റവർ, നന്റുഴനാട്ടു മുന്നൂറ്റവർ, കീഴമലനാട് അറുനൂറ്റവർ, കുറുംപുറനാട് എഴുനൂറ്റവർ തുടങ്ങിയവർ.

ദായക്രമം

നായർമാർ മരുമക്കത്തായികളായിരുന്നു. പതിനാറു പുലയാണ് ആചരിച്ചിരുന്നത്. പിന്നീട് പന്ത്രണ്ടു പുലക്കാരായി. കോഴിക്കോട് കിഴക്കുംപുറത്തുകാരും ചേറ്റുവാമണപ്പുറത്തുകാരും ആയ മേലേക്കിട നായർമാർ പണ്ടുമുതല്ക്കേ പതിമൂന്നു പുലക്കാരാണ്. കൊച്ചിയിലെ അടൂർ ഗ്രാമത്തിലെ മുപ്പത്താറാമൻ എന്നറിയപ്പെടുന്ന നാലഞ്ചു വീട്ടുകാർ തമ്മിൽ പുലയുള്ളവരാണ്. എങ്കിലും അവർ തമ്മിൽ വിവാഹം ഉണ്ട്. വിളക്കിത്തല നായരിൽ പത്തുപുലക്കാരുണ്ട്. ചാലിയത്തു നായർമാരിൽ മക്കത്തായികളും മരുമക്കത്തായികളുമുണ്ട്. നായർ സ്ത്രീ ഭർത്താവിനൊപ്പം തറവാടുവിട്ടുപോയി താമസിച്ചാൽ ഭ്രഷ്ടാകുമായിരുന്നുവത്രെ. കേരളത്തിലെ നായർമാരിൽ തമിഴ്പാദക്കാർ മക്കത്തായികളാണ്. ഭാഗം ചോദിക്കാൻ നായർക്കു അവകാശമില്ല. എന്നാൽ ജീവനാംശത്തിന് (പുലർച്ച) അവകാശമുണ്ടായിരുന്നു. മറ്റു ജാതിക്കാർ നായർമാരെ അഭിസംബോധന ചെയ്തിരുന്നത് പലമട്ടിലാണ്. മാവിലർ, വേട്ടുവർ തുടങ്ങിയവർ നായരെ കൈക്കോളർ എന്നു വിളിക്കും. പരമ്പരാഗതമായി നാലുകെട്ടുകളിൽ താമസിച്ചിരുന്ന കൂട്ടുകുടുംബ തറവാടുകളായിരുന്നു നായർമാരുടേത്. ഒരമ്മയും അവരുടെ സന്തതികളുമാണ് തറവാട്ടിലെ ഒരു തലമുറ. ഇവരിൽ സ്ത്രീസന്തതികളുടെ കുട്ടികൾ (ആൺ/പെൺ) ഉൾപ്പെടെ രണ്ടാമത്തെ തലമുറയാണ്. പുരുഷന്മാരുടെ കുട്ടികൾ ഇതിൽ ഉൾപ്പെടുന്നില്ല. രണ്ടാമത്തെ തലമുറയിൽപ്പെട്ട സ്ത്രീകളുടെ സന്തതികൾ (ആൺ/പെൺ) ആണ് മൂന്നാമത്തെ തലമുറ. ഇങ്ങനെ പല തലമുറകൾ കൂടിയതായിരുന്നു ഒരു പഴയ മരുമക്കത്തായ കൂട്ടുകുടുംബം. ചിലപ്പോൾ ഒരു കുടുംബത്തിൽ നിയന്ത്രണാതീതമായി അംഗസംഖ്യ വർധിക്കുന്ന അവസരത്തിൽ അംഗങ്ങളുടെ സമ്മതപ്രകാരം അത് ഭാഗംകഴിച്ച് ശാഖകളായി പിരിയാറുണ്ട്. മരുമക്കത്തായ തറവാടിന്റെ സ്വത്ത് എല്ലാ അംഗങ്ങളുടെയും കൂട്ടുസ്വത്തായിരുന്നു, അതിൽ നിന്ന് തന്റെ 'പുലർച്ച' (maintenance) നടത്തിക്കിട്ടാനുള്ള അവകാശം ഓരോ അംഗത്തിനുമുണ്ടായിരുന്നു. പക്ഷേ, ഭാഗം ചോദിക്കാൻ ഒരംഗത്തിനും തനിയെ അവകാശമുണ്ടായിരുന്നില്ല. എല്ലാ അംഗങ്ങളുടെയും സമ്മതപ്രകാരം മാത്രമേ ഭാഗം പാടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഭാഗം ചെയ്തു പിരിഞ്ഞാലും ആചാരാനുഷ്ഠാനങ്ങളിൽ ഇവരെല്ലാം തമ്മിൽ രക്തബന്ധമുള്ളവരായിട്ടാണ് കരുതിപ്പോന്നത്.

ഒരു മരുമക്കത്തായ കുടുംബത്തിലെ പുരുഷന്മാർ മറ്റൊരു മരുമക്കത്തായ കൂട്ടുകുടുംബത്തിലാണ് കല്യാണം കഴിച്ചിരുന്നത്. ഈ ബന്ധത്തിലുള്ള സന്തതികൾ അവരുടെ അമ്മയുടെ തറവാട്ടിലെ അംഗങ്ങളായി തുടരുന്നു. ഇങ്ങനെ ഭർത്താവും ഭാര്യയും രണ്ടു വിഭിന്നങ്ങളായ കുടുംബങ്ങളിൽ അംഗങ്ങളായി ജീവിക്കുകയും സന്തതികൾ അമ്മയോടൊപ്പം താമസിക്കുകയും ആയിരുന്നു പതിവ്. ഒരു കൂട്ടുകുടുംബത്തിലെ ഓരോ അംഗത്തിനും അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന ഒരു ശിശുവിനുപോലും, തറവാട്ടുസ്വത്തിന്മേൽ തുല്യമായ അവകാശമുണ്ടായിരുന്നു. മുൻകാലങ്ങളിൽ തറവാട്ടിലെ കൂട്ടുസ്വത്തിലുള്ള ഓഹരിയല്ലാതെ, ഏതെങ്കിലും ഒരാൾക്കുമാത്രം സ്വന്തമായി സ്വത്തുണ്ടായിരുന്നുവോ എന്നു സംശയമാണ്. ഇങ്ങനെയുണ്ടായിട്ടുള്ള വളരെ അപൂർവം അവസരങ്ങളിൽ, സ്വത്തുടമസ്ഥർ വിൽപ്പത്രം എഴുതിവയ്ക്കാതെ മരിച്ചാൽ സ്വത്ത് അമ്മയുടെ തറവാട്ടിൽ ലയിക്കുകയും, വിൽപ്പത്രം എഴുതിവച്ചിട്ടുണ്ടെങ്കിൽ സ്വന്തം സന്തതികളിൽ നിക്ഷിപ്തമാകുകയും ചെയ്തിരുന്നു.

തറവാട്ടിലെ ഏറ്റവും മുതിർന്ന പുരുഷനാണ് (കാരണവർ) കാര്യങ്ങൾ നടത്തിയിരുന്നത്. സ്വത്തിന്റെ നടത്തിപ്പിന്മേലുള്ള പൂർണാധികാരം കാരണവർക്കായിരുന്നു. ഏറ്റവും പ്രായം ചെന്നത് ഒരു സ്ത്രീയാണെങ്കിൽ, ചിലപ്പോൾ, അവരെ മേലധ്യക്ഷയായി കണക്കാക്കുന്ന പതിവുണ്ടായിരുന്നു. കാരണവർ പലപ്പോഴും ഒരു സ്വേച്ഛാധിപതിയായിരുന്നതുകൊണ്ട് മരുമക്കത്തായ സമ്പ്രദായത്തിൽ മറ്റു കുടുംബാംഗങ്ങൾക്കു (അനന്തിരവന്മാർ) ഒട്ടേറെ അനീതികൾ അനുഭവിക്കേണ്ടിവന്നിരുന്നു. തറവാട് എത്രസമ്പന്നമായിരുന്നാലും തറവാട്ടു സ്വത്തിലെ വിഹിതം നല്കുവാനോ കാരണവരെ നിർബന്ധിക്കുവാനോ അനന്തിരവന്മാർക്കു അവകാശം ഉണ്ടായിരുന്നില്ല.

മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം തറവാട്ടിലെ കാര്യങ്ങൾ നോക്കുകയും രാത്രിയിൽ ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരൻ വധുവിന് ഒരു പുടവ സമ്മാനിച്ചാൽ പിന്നെ രാത്രികാലങ്ങളിൽ അയാൾക്ക് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു. ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. എന്നാൽ പലപ്പോഴും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ഇത്തരം ബന്ധം പുലർത്തിയിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ നായർ സ്ത്രീകൾ പലപ്പോഴും ഒന്നിലധികം ഭർത്താക്കന്മാരെ ഒരേ സമയത്ത് വച്ചുപുലർത്താറുണ്ടായിരുന്നുവത്രെ. നമ്പൂതിരി സമുദായത്തിലെ 'അഫ്പൻ'മാർക്ക് നായർ സ്ത്രീകളുമായുള്ള ബന്ധം 'സംബന്ധം' എന്നാണ് അറിയപ്പെട്ടിരുന്നത്. മിക്കപ്പോഴും സമ്പന്ന നായർകുടുംബങ്ങളുമായിട്ടാണ് നമ്പൂതിരിമാർ ബന്ധപ്പെട്ടിരുന്നത്. സാമന്ത ക്ഷത്രിയരും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. സംബന്ധങ്ങളിലുണ്ടാകുന്ന കുട്ടികൾക്ക് പിതാവുമായി വൈകാരിക ബന്ധമോ പിതാവിന്റെ സ്വത്തിൽ അവകാശമോ ഉണ്ടായിരുന്നില്ല. പ്രഭുകുടുംബങ്ങളിൽ 'സംബന്ധം' ചെയ്തിരുന്നത് നമ്പൂതിരിമാരോ സാമന്ത ക്ഷത്രിയന്മാരോ ആയിരുന്നു. അതേസമയം 'സംബന്ധ'ത്തെ നിയമാനുസൃതമായ ഒന്നായി അക്കാലത്തെ നിയമസ്ഥാനങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നുമാത്രമല്ല, ഭാര്യയെയോ സന്തതികളെയോ ഏതെങ്കിലുംവിധത്തിൽ സഹായിക്കുവാൻ ഭർത്താവോ പിതാവോ ബാധ്യസ്ഥനായിരുന്നുമില്ല. ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ഉളവാക്കുന്ന അരക്ഷിതബോധം ബഹുഭർത്തൃത്വത്തിനു കാരണമായിരിക്കാം.

ആചാരാനുഷ്ഠാനങ്ങൾ

ആചാരാനുഷ്ഠാനങ്ങളാൽ സമൃദ്ധമായിരുന്നു നായർമാരുടെ പഴയകാലജീവിതം. ജാതകം നോക്കി വിവാഹം നിശ്ചയിക്കുകയും ജ്യോതിഷിയുടെ അഭിപ്രായപ്രകാരം യോജിച്ച മുഹൂർത്തം കണ്ടെത്തുകയും ചെയ്യുന്നു. വിവാഹനിശ്ചയത്തിന് മോതിരം മാറൽ എന്ന ചടങ്ങുണ്ട്. മിക്കവാറും വധുവിന്റെ ഗൃഹത്തിലാകും വിവാഹവേദി. വിവാഹമണ്ഡപത്തിലേക്കു പുറപ്പെടുന്നതിനുമുമ്പ് കുടുംബത്തിലെ മുതിർന്നവർക്ക് ദക്ഷിണ നല്കുന്നു.

തിരണ്ടുകല്യാണം/കെട്ടുകല്യാണം. ദശാബ്ദങ്ങൾക്കു മുമ്പ് കെട്ടുകല്യാണം അഥവാ തിരണ്ടുകല്യാണം എന്ന ഒരു ആചാരം നായർമാർക്കിടയിൽ ഉണ്ടായിരുന്നു. ഋതുമതി ആകുന്നതിനു മുമ്പുതന്നെ പെൺകുട്ടികൾക്ക് താലിചാർത്തുന്നതായിരുന്നു ഈ ആചാരം. താലികെട്ടുന്ന പുരുഷനും ഈ താലി അണിയുന്ന പെൺകുട്ടിയും തമ്മിൽ പിന്നീട് ഒരു ബന്ധവും ഉണ്ടാവണമെന്നില്ല. മിക്കപ്പോഴും ബ്രാഹ്മണരായിരുന്നു ഇങ്ങനെ നായർ പെൺകുട്ടികൾക്ക് താലികെട്ടിയിരുന്നത്. നായർമാരായ പുരുഷന്മാർതന്നെ താലികെട്ടുമ്പോൾ ഇവരെ ഇണങ്ങന്മാർ എന്നു വിളിച്ചിരുന്നു. നോ: തിരണ്ടുകല്യാണം

ഉത്തരകേരളത്തിൽ കാരണവരുടെ ഭാര്യ, ഭർത്തൃഗൃഹത്തിലേക്ക് താമസം മാറ്റുന്ന പതിവുണ്ട്. എന്നാൽ അയാൾ മരിച്ചാൽ ശവദാഹത്തിനുമുമ്പ് വീടുവിടണം. നായർ സ്ത്രീ വിധവയായാൽ, പിന്നെ മരിച്ച ഭർത്താവിന്റെ തറവാട്ടിൽ നിന്നു വീണ്ടും വിവാഹം പതിവില്ല. എന്നാൽ പുരുഷന്മാർക്ക് ഈ നിബന്ധനയില്ല. നായർ മരിച്ചാൽ വിവരം ഓലയിൽ എഴുതി ബന്ധുവീടുകളിൽ എത്തിക്കും. ഇതാണു 'ചാവോല'. ഇങ്ങനെ ചാവോല കൊണ്ടുപോകുന്നതു ക്ഷുരകനാണ്. നായർ ഗൃഹങ്ങളിൽ പലതിലും വീടിന്റെ മച്ചിൽ മരിച്ചുപോയ കാരണവന്മാരെ സങ്കല്പിച്ചു വർഷംതോറും പൂജ നടത്തും. മരിച്ചുപോയവർ കന്യകമാരായ സ്ത്രീകളാണെങ്കിൽ മച്ചിൽ അരുവട്ടി എന്ന പ്രത്യേകതരം കൊട്ടയ്ക്കകത്ത് പട്ടുവാവാടയും ചാന്തും കരിമഷിയും തൂക്കിയിട്ട് വർഷാവർഷമുള്ള മരണദിനങ്ങളിൽ പൂജ നടത്തുന്ന പതിവുണ്ടായിരുന്നു. പരേതർക്ക് കള്ളും കോഴിയും നിവേദിക്കുന്ന അനുഷ്ഠാനവും നിലനിന്നിരുന്നു. നായർ സമുദായങ്ങളിലെ പുടമുറിക്കല്യാണം ഏറെ ചെലവേറിയതാണ്. അടിയന്തിരങ്ങളിൽ സംബന്ധിക്കുമ്പോൾ ഉയർന്ന ശ്രേണിയിൽപ്പെട്ടവർക്ക് മെത്തപ്പായയും താഴത്തെ ശ്രേണിയിൽ പെട്ടയാൾക്ക് തഴപ്പായയും ഇരിക്കാനായി നല്കാറുണ്ടായിരുന്നു.

വരനെ വരവേല്ക്കൽ, താലികെട്ട്, പുടവകൊടുക്കൽ, മാല യിടീൽ, മധുരം കൊടുക്കൽ, സദ്യ, കുടിവയ്പ്, അടുക്കള കാണൽ തുടങ്ങിയ ചടങ്ങുകൾ വിവാഹത്തിന്റെ ഭാഗമാണ്.

ഗർഭിണിയായ സ്ത്രീയെ അഞ്ചാമത്തെ മാസത്തിലോ ഏഴാമത്തെ മാസത്തിലോ ചെന്നുകാണുന്ന ചടങ്ങിന് സീമന്തം അഥവാ പുളികുടി എന്നു പറയുന്നു. തെക്കൻ കേരളത്തിൽ അത് 'ഏക്കൾകൊട' എന്ന പേരിൽ ഒരു വലിയ ചടങ്ങാണ്. എത്ര മാസം ഗർഭവതിയാണോ അത്രയും തരം പലഹാരങ്ങളുമായാണ് പെൺവീട്ടുകാർ, ആ അവസരത്തിൽ ഭർത്തൃഗൃഹം സന്ദർശിക്കുന്നത്. ഈ ചടങ്ങ് തീരുന്നതോടെ ഗർഭിണി പുല ആചരിച്ചു തുടങ്ങേണ്ടതുണ്ട്. പ്രസവത്തിനുശേഷം പതിനഞ്ചു ദിവസംവരെ 'പുല' തുടരുന്നു. ഇക്കാലയളവിൽ ഗർഭിണിയായ സ്ത്രീ അമ്പലങ്ങളിൽ പ്രവേശിക്കാൻ പാടുള്ളതല്ല.

മരുമക്കത്തായ തറവാടുകളിൽ സ്ത്രീ പ്രസവിക്കുമ്പോൾ ഭർത്താവിന്റെ വീട്ടുകാർ എണ്ണയും നെല്ലും കൊണ്ടുവരും. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷവേളകളിലും പച്ചക്കറി മുതലായവ എത്തിക്കും. നവജാത ശിശുവിന് തേനുംവയമ്പും നല്കുന്ന ചടങ്ങുണ്ട്. തുടർന്ന് ജനിച്ച് ഇരുപത്തിയെട്ടാം ദിവസം കുട്ടിയുടെ അരയിൽ ചരടുകെട്ടുന്നു. നിരവധി ചടങ്ങുകളുള്ള ഈ ആചാരത്തിന് ഇരുപത്തിയെട്ടുകെട്ടൽ, അരഞ്ഞാൺകെട്ടൽ, പാലുകൊടുക്കൽ എന്നീ പേരുകളുണ്ട്. ആറാമത്തെയോ ഏഴാമത്തെയോ മാസത്തിൽ കുട്ടിക്ക് ആദ്യമായി അരി ആഹാരം നല്കുന്നതിന് 'ചോറൂണ്' എന്ന ആഘോഷമുണ്ട്. നോ: ചോറൂണ്

മുൻകാലങ്ങളിൽ നായർ വിഭാഗത്തിൽപ്പെട്ടവർ ഉടുത്തുപോന്നിരുന്നത് ഒരു വെള്ള വസ്ത്രമായിരുന്നു. ചിലപ്പോൾ ഇത് കരയുള്ളതാവാറുണ്ട്. അരയ്ക്കു മേൽപ്പോട്ട് നഗ്നമായി ഇടുകയാണ് പതിവ്, അപൂർവം ചില വിശേഷ ദിവസങ്ങളിൽ ഒരു രണ്ടാം മുണ്ട്-തുവർത്തുമുണ്ട്-ചുമലുകളിൽ ഇടാറുണ്ട്. പ്രഭുക്കന്മാരും സമ്പന്നന്മാരും മാത്രമേ ഇങ്ങനെ ചെയ്യാറുള്ളു. സ്ത്രീകൾ മുണ്ടിനടിയിൽ 'ഒന്നര' ഉടുക്കുകയും മാറുമറയ്ക്കാൻ റവുക്ക ധരിക്കുകയും ചെയ്തുപോന്നു. പണ്ടുകാലത്ത് റവുക്കയ്ക്കു പകരം ഒരു മുലക്കച്ച ധരിക്കുകയായിരുന്നു പതിവ്. സ്ത്രീകൾ തലമുടി മുകളിലേക്ക് കെട്ടിവച്ച് പൂക്കൾ ചൂടുമായിരുന്നു. പുരുഷന്മാർ ഒരു പപ്പടവട്ടത്തിൽ മാത്രം തലമുടി വളർത്തി ബാക്കി ക്ഷൗരം ചെയ്തുകളയുന്നു. സ്ത്രീകളും പുരുഷന്മാരും ആഭരണങ്ങൾ അണിയാറുണ്ട്. പലപ്പോഴും വിലപിടിച്ച കല്ലുകൾ വെച്ച കടുക്കൻ പുരുഷന്മാർ കാതുതുളച്ച് അണിയുമായിരുന്നു. സ്ത്രീകൾ ചെറിയ പ്രായത്തിൽ തന്നെ കാതുകുത്തുകയും മുതിരുമ്പോൾ 'തോട' അണിയുകയും ചെയ്യുന്നു. മൂക്കിൽ മൂക്കുത്തി, അരയിൽ അരഞ്ഞാൺ, കാലിൽ തണ്ട്, കൊലുസ്സ് എന്നിവയും ധരിക്കാറുണ്ടായിരുന്നു.

പാമ്പിന്റെ പത്തിയുടെ ആകൃതിയിലുള്ള നാഗപടം, അഡ്ഡിയൽ, പൂത്താലി, അവിൽമാല എന്നിവ നായർ സ്ത്രീകൾ ധരിച്ചിരുന്ന പഴയ ആഭരണങ്ങളാണ്. പുരുഷന്മാർ പുലിനഖത്തിന്റെ ആകൃതിയിൽ ഉണ്ടാക്കിയ സ്വർണക്കഷണങ്ങൾ എച്ചുകെട്ടിയ 'പുലിയാമോതിരം' കഴുത്തിൽ അണിയുമായിരുന്നു. സ്ത്രീകൾ പാലയ്ക്കാമോതിരം എന്നു പേരായ ഒരുതരം ആഭരണവും കഴുത്തിൽ അണിഞ്ഞിരുന്നു. ഇതിനു പുറമേ ഇവർ കൈകളിൽ വളകളും 'കാപ്പു'കളും, കാലിൽ 'പാദസരവും' അണിയാറുണ്ട്.

നായർമാരും സൈനികസേവനവും

പണ്ടുകാലങ്ങളിൽ പ്രഭുക്കന്മാർക്കും പ്രമാണികൾക്കും പുറമേ സാധാരണ നായർമാരും നല്ല പോരാളികളായിരുന്നു. എ.ഡി. 1563-ൽ മലബാർ സന്ദർശിച്ച സീസർ ഫ്രഡറിക് രേഖപ്പെടുത്തിയിട്ടുള്ളത്- "അരയ്ക്ക് മേലോട്ട് നഗ്നരായ നായർ സൈനികർ അരയിൽ ഒരു തുണി ചുറ്റിക്കെട്ടിയിട്ടുണ്ടാകും. ചെരുപ്പ് അണിയാറില്ല. തലമുടി നീട്ടിവളർത്തി നെറുകയിൽ കെട്ടിവച്ചിട്ടുണ്ടാകും. അവർ എല്ലായ്പ്പോഴും വാളും പരിചയും ധരിക്കാറുണ്ട്- എന്നാണ്.

മധ്യകാലഘട്ടത്തിൽ ഏതെങ്കിലും രാജാവിന്റെയോ ദേശവാഴിയുടെയോ കീഴിൽ ചാവേറ്റുപടയായി സേവനമനുഷ്ഠിക്കുന്ന സൈനികർ, തങ്ങളുടെ യജമാനനായ രാജാവ് പോർക്കളത്തിൽ വധിക്കപ്പെടുകയാണെങ്കിൽ, ശത്രുക്കളെ വധിക്കാൻ വേണ്ടി ഭവിഷ്യത്തുകളെ പരിഗണിക്കാതെ പോരിൽ ഏർപ്പെടുകയും മിക്കപ്പോഴും മരണം വരിക്കുകയും ചെയ്യുന്നു. സ്വജീവന് ഇവർ വലിയവില കല്പിച്ചിരുന്നില്ല. ചാവേറ്റുഭടന്മാർക്ക് കരമൊഴിവുള്ള ഭൂമി മുതലായവ രാജാവ് പ്രത്യേകമായി കൊടുത്തിരുന്നു. മധ്യകാലത്തിലെ യൂറോപ്യൻ സഞ്ചാരികൾ ഇവരെ 'അമോയി' എന്നു വിളിച്ചു.

നായർമാർക്ക് സ്ഥിരമായ ആയുധവിദ്യാലയങ്ങൾ ഉണ്ടായിരുന്നു. ഇവയെ 'കളരികൾ' എന്നാണ് വിളിച്ചിരുന്നത്. പണിക്കന്മാരും കുറുപ്പന്മാരുമായിരുന്നു ഗുരുനാഥന്മാർ. ഗുരുക്കൾ, ആശാൻ എന്നും ചിലപ്പോൾ അവരെ വിളിച്ചിരുന്നു. ഏഴാം വയസ്സിൽ നായർ ആൺകുട്ടികളെ ആയുധവിദ്യാലയങ്ങളിൽ ചേർക്കുന്നു. കളരിയാശാന്റെ വീട്ടുവളപ്പിൽ, വീട്ടിൽ നിന്ന് വിട്ട് ഒരൊഴിഞ്ഞ മൂലയിലാണ് 'കളരികൾ' സ്ഥാപിച്ചിരുന്നത്. കളരിയുടെ നടുവിലായി 'യുദ്ധദേവത'യുടെ സ്വരൂപത്തിലുള്ള 'പടകാളി'യുടെ രൂപം സ്ഥാപിച്ചിരുന്നു. ചിലപ്പോൾ നാഗയക്ഷിയുടെ പ്രതിമയും സ്ഥാപിക്കാറുണ്ട്. നായർ വനിതകളും ആയോധനകലയിൽ പരിശീലനം നേടിയിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂർ ഉൾപ്പെടെയുള്ള നാട്ടുരാജ്യങ്ങളിൽ നായർ പട്ടാളം എന്ന പേരിൽ സൈനിക സംവിധാനം ഉണ്ടായിരുന്നു. 1795-ലെ തിരുവിതാംകൂർ-ബ്രിട്ടീഷ് സന്ധിപ്രകാരം ബ്രിട്ടീഷുകാർക്കു സൈനികച്ചെലവിനു കൊടുക്കേണ്ട സംഖ്യ കുടിശ്ശിക വന്നപ്പോൾ നായർ പട്ടാളത്തിന്റെ അലവൻസ് കുറയ്ക്കാൻ വേലുത്തമ്പി ദളവ തീരുമാനിക്കുകയുണ്ടായി. ഇതിനെതുടർന്ന് 1804-ൽ ആരംഭിച്ച പ്രതിഷേധം ലഹളയായി മാറി. അത് കേരള ചരിത്രത്തിൽ 'നായർ പട്ടാളലഹള' എന്ന പേരിൽ സ്ഥാനം പിടിച്ചു.

ജാതിസമ്പ്രദായം

നമ്പൂതിരിമാർ കേരളത്തിലെ മറ്റെല്ലാ ജാതിക്കാരെയും (മറ്റു ബ്രാഹ്മണർ അടക്കം) ശൂദ്രർ എന്നാണു വിളിച്ചിരുന്നത്‌. കേരളത്തിലെ സവർണർ ആയ അമ്പലവാസി, നായർ, കമ്മാളർ എന്നിവരെയും നമ്പൂതിരിമാർ ശൂദ്രർ ആയി മാത്രമേ കണ്ടിരുന്നുള്ളൂ. ഹിന്ദുമതത്തിൽപ്പെട്ട എല്ലാ മൂർത്തികളെയും നായർമാർ ആരാധിച്ചുപോന്നു. വൈഷ്ണവമതം, ശൈവമതം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. കാളിസേവയും അയ്യപ്പൻപൂജയും നായർമാർക്ക് ഏറ്റവും പ്രിയപ്പെട്ട ആരാധനാസമ്പ്രദായങ്ങൾ ആയിരുന്നു.

സമുദായ പരിഷ്കരണം

കൂട്ടുകുടുംബവും മരുമക്കത്തായ സമ്പ്രദായവുമായി കഴിഞ്ഞുവന്ന നായർമാർ ഇന്നു മക്കത്തായവും കുടുംബഭാഗവും സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽത്തന്നെ ഈ മാറ്റങ്ങളുടെ പ്രവണത കണ്ടുതുടങ്ങിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ലഭിച്ച സൗകര്യം ആദ്യം മുതൽക്കേ സ്വാഗതം ചെയ്ത കൂട്ടത്തിലാണ് നായർമാർ. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു കൈവന്ന പ്രചാരം അവരുടെ സാമൂഹ്യനിലയ്ക്ക് നവജീവൻ നല്കി.

മലബാറിലെ നായർ വിവാഹക്കാര്യങ്ങൾ പരിഗണിക്കാൻ 1884 ജൂലൈയിൽ മദിരാശി സർക്കാർ ഒരു കമ്മിറ്റിയുണ്ടാക്കി. തുടർന്ന് 1890-ൽ മലബാറിൽ സംബന്ധം രജിസ്റ്റർ ചെയ്യുന്നതിനും സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നൽകുന്നതിനുമുള്ള നായർ വിവാഹബിൽ മദിരാശി നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി. എതിർപ്പുണ്ടായതിനെത്തുടർന്ന് ഒരു കമ്മീഷനെ നിയോഗിക്കുകയും കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ നായർ വിവാഹങ്ങൾക്കു നിയമസാധുത ഇല്ലെന്നും, അതിനാൽ നിർദിഷ്ട ബിൽ നിയമമാക്കി സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നല്കണമെന്നുമായിരുന്നു ശുപാർശ. 1886-ൽ തിരുവനന്തപുരത്തു സ്ഥാപിതമായ 'മലയാളിസഭ' മരുമക്കത്തായം, വിവാഹബിൽ, ജന്മി-കുടിയാൻ പ്രശ്നം മുതലായവ ചർച്ചചെയ്യുകയും വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കളിൽ പുതിയൊരു ചിന്താഗതി വളർത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ താമസിയാതെതന്നെ മലയാളിസഭയുടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞത് ആ സംഘടനയെ നിഷ്പ്രഭമാക്കി. മലയാളിസഭ തുടങ്ങിവച്ച സാമൂഹ്യ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള യത്നങ്ങളിൽ സി. കൃഷ്ണപിള്ളയും, സി.വി. രാമൻപിള്ളയും ഏർപ്പെട്ടു. 'സാമൂഹ്യപരിഷ്കരണസംഘം' എന്ന പേരിൽ 1899-ൽ രൂപവത്കരിക്കപ്പെട്ട ഒരു സംഘടന ഏതാനും വർഷം പ്രവർത്തിച്ചു. താലികെട്ടു കല്യാണം, നായർ സമുദായത്തിലെ ഭിന്നവർഗങ്ങളുടെ ഏകീകരണം, നമ്മുടെ വിവാഹക്രമം, നമ്മുടെ വസ്ത്രധാരണം എന്നിങ്ങനെ പല ലഘുലേഖകളും ആ സംഘത്തിൽ നിന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പിന്നീട് മുന്നോട്ടു കൊണ്ടുപോയത് 1903-ൽ സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകൃതമായ 'തിരുവിതാംകൂർ നായർ സമാജ'മാണ്. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിതമായിരുന്ന നായർ സമാജങ്ങളെ ഏകോപിപ്പിച്ച് സാമൂഹ്യപരിഷ്കരണത്തിൽ അവയെ വ്യാപൃതമാക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ഉദ്ദേശ്യം. 1904-ൽ നായർ സമാജങ്ങളുടെ ഈ സമ്മേളനം നടന്നു. 1905-ൽ ഈ സംഘടന 'കേരളീയ നായർ സമാജ'മായി രൂപാന്തരപ്പെട്ടു. സമുദായാചാരങ്ങൾ പരിഷ്കരിക്കുക, അവാന്തരജാതി വിഭാഗങ്ങൾ നിർമാർജനം ചെയ്യുക എന്നിവയായിരുന്നു സംഘടന ശ്രദ്ധകേന്ദ്രീകരിച്ച വിഷയങ്ങൾ. നായർ സമുദായത്തിലെ ദായക്രമം, സ്വത്തവകാശം എന്നിവ വ്യവസ്ഥപ്പെടുത്തുന്നതിനായി 1907-08 കാലയളവിൽ തിരുവിതാംകൂർ സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1912-ൽ ഒന്നാം ആക്റ്റ് പാസ്സാക്കി. എന്നാൽ തറവാട്ടു സ്വത്ത് ഭാഗത്തിന് അനുവാദം നൽകിയിരുന്നില്ല. സ്വാർജിതസ്വത്ത് പകുതി മക്കൾക്കും പകുതി മരുമക്കൾക്കും നല്കാൻ ബിൽ അവതരിപ്പിക്കപ്പെട്ടു. താവഴിവിഭാഗത്തിനു സ്വത്തിന്റെ ഭാഗം വ്യവസ്ഥ ചെയ്യുന്ന പ്രസ്തുത ബിൽ എതിർപ്പുമൂലം പാസായില്ല. തുടർന്ന് 1921-22-ൽ ഒരു അനൌദ്യോഗിക ബിൽ അവതരിപ്പിക്കപ്പെടുകയും പാസാവുകയും ചെയ്തു. ഇതിൽ ആളോഹരി ഭാഗത്തിനു വ്യവസ്ഥയുണ്ടായിരുന്നു. 1912-ലെ ആക്ട് തറവാട്ടു കാരണവരുടെ അധികാരം, വിവാഹം ഇവയിൽ വ്യവസ്ഥകളും നിയന്ത്രണങ്ങളുമുണ്ടാക്കി.

1926-ലെ രണ്ടാം റഗുലേഷൻ അനുസരിച്ച് നായർ സ്ത്രീക്കു ബ്രാഹ്മണ-സാമന്ത ക്ഷത്രിയ സംബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്കും അച്ഛന്റെ സ്വാർജിത സ്വത്തിൽ ഒരു ഭാഗത്തിന് അവകാശമുണ്ടായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥയുടെ തകർച്ചയിലേക്കും മക്കത്തായം പ്രബലമാകുന്നതിലേക്കും ഇതു വഴിതെളിച്ചു. നായർ സ്ത്രീക്കു ഭർത്താവിന്റെ സ്വത്തിൽ അവകാശം ലഭിച്ചു. ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും നിയന്ത്രിക്കാനായി. 1920-ൽ കൊച്ചിയിൽവന്ന നായർ റഗുലേഷനെത്തുടർന്ന്, നമ്പൂതിരി, നായർ ഭാര്യയ്ക്കും സന്തതികൾക്കും ചെലവിനു കൊടുക്കാൻ ബാധ്യസ്ഥനായി. 1937-ലും കൂടുതൽ പുരോഗമനപരമായ ഒരു നായർ ആക്റ്റ് കൊച്ചിയിൽ പ്രാബല്യത്തിൽ വന്നു. 1910-ൽ നടന്ന സമ്മേളനത്തിൽ നായർ സമുദായത്തിലെ വിവാഹ സമ്പ്രദായത്തിന് നിയമസാധുത്വം നല്കുക, മരുമക്കത്തായ സമ്പ്രദായം പരിഷ്കരിക്കുക എന്നീ കാര്യങ്ങൾ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടു. പ്രക്ഷോഭങ്ങളെത്തുടർന്ന് മരുമക്കത്തായ കുടുംബങ്ങൾക്ക് ആവശ്യമായ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കാൻ ദിവാൻ ബഹദൂർ എ. ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയിൽ ഒരു 'മരുമക്കത്തായ സമിതി'യെ ഗവൺമെന്റു നിയോഗിച്ചു. നിലവിലിരിക്കുന്ന മരുമക്കത്തായ വിവാഹങ്ങൾ സമവായത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെട്ടവയാണെന്നും, മലബാറിലെ നിയമം അനുശാസിക്കുന്നതുപോലെ രജിസ്ട്രേഷന്റെ ആവശ്യം ഇല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. ഒരു നായർ ഭർത്താവിന്റെ സ്വയാർജിത സ്വത്തിൽ പകുതി ഭാര്യയ്ക്കും, പകുതി തറവാട്ടിലേക്കും ലഭിക്കേണ്ടതാണെന്നും അവർ നിർദേശിച്ചു.

മരുമക്കത്തായക്കമ്മിറ്റിയുടെ ശിപാർശകളെ അടിസ്ഥാനമാക്കി 1911-ൽ ഗവൺമെന്റുതന്നെ നിയമസഭയിൽ ഒരു നായർ ബിൽ അവതരിപ്പിച്ചു. പ്രസ്തുത ബിൽ പൂർണരൂപത്തിൽ നിയമസഭയിൽ പാസായില്ല. ഭാഗവ്യവസ്ഥ പിൻവലിച്ചുകൊണ്ടുള്ള ഒരു റഗുലേഷനാണ് പാസായത്. 1913-ലെ നായർ റഗുലേഷനിലെ പരിമിതികൾ 1920-ലെ പരിഷ്കരണ ബില്ലിനു കാരണമായി. എന്നിരുന്നാലും പ്രസ്തുത ബിൽ സമുദായത്തിലെ ഉത്പതിഷ്ണുക്കളെ തൃപ്തിപ്പെടുത്തിയില്ല.

1914-ൽ മന്നത്ത് പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ 'നായർ സമുദായ ഭൃത്യ ജനസംഘം' എന്ന പേരിൽ സ്ഥാപിതമായ ഒരു സംഘടന, നായർ ഉപജാതികളെ ഏകോപിപ്പിച്ച് 'നായർ സമുദായ'മാക്കി മാറ്റാനും അവർക്ക് സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാനുമാണ് പ്രവർത്തിച്ചത്. സമുദായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തനമാരംഭിച്ചു. 1915-ൽ ഇതിന്റെ പേര് നായർ സർവീസ് സൊസൈറ്റി എന്നതാക്കി മാറ്റി. ആളോഹരിയും മക്കത്തായവും സംബന്ധിച്ചുള്ള പ്രചരണജോലികൾ അന്ന് സർവീസ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. 1923-ലെ ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ പാസാക്കിയെടുക്കുവാൻ എൻ.എസ്.എസ്സിന്റെ പ്രവർത്തനങ്ങൾ സാഹചര്യമൊരുക്കി. മൂന്നു ദശാബ്ദക്കാലത്തെ പ്രവർത്തനഫലമായി നായർ സമുദായത്തിൽ ആളോഹരി ഭാഗവും മക്കത്തായവും അംഗീകരിക്കപ്പെട്ടു. അനേക നൂറ്റാണ്ടുകാലമായി നിലനിന്ന സാമൂഹ്യാചാരങ്ങളിൽ വമ്പിച്ച പരിവർത്തനമാണ് ഈ കാലയളവിൽ നായർ സമുദായത്തിൽ സംഭവിച്ചത്. തിരണ്ടുകുളി, കെട്ടുകല്യാണം തുടങ്ങിയ ആചാരങ്ങൾ നിർത്തലാക്കപ്പെട്ടു. മരിച്ചാൽ പതിനഞ്ചു ദിവസത്തെ പുലയും അടിയന്തിരവും എന്ന ആചാരത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു. എൻ.എസ്.എസ്സിന്റെ പ്രവർത്തനഫലമായി ആചാരപരിഷ്കരണങ്ങൾ സാർവത്രികമായിത്തീർന്നു.

ചരിത്രം

നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാളായ ഡ്വാർട്ട് ബാർബോസാ എന്ന പോർച്ചുഗീസ്സുകാരൻ "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന പുസ്തകത്തിൽ 'നായർ" സ്ഥാനം കൊടുത്തിരുന്ന വിധം വിവരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്.[6]

നായർ ഇന്ന് (നൂറ്റാൺട്-21-ൻറെ തുടക്കത്തിൽ)

നായൻമാരിൽ സമ്പന്നരായ ചെറിയ ഭാഗം സമൂഹത്തിൽ ഉപരിവർഗ്ഗമായിത്തന്നെ ജീവിക്കുന്നുണ്ടെങ്കിലും, നിരവധി പേർ ഇന്നു ദുരിതം പേറിത്തന്നെ ജീവിച്ചുപോരുന്നു.[അവലംബം ആവശ്യമാണ്]

അവലംബം

  1. http://www.jstor.org/pss/4367366 Table 3:Percentage distribution of total land owned by communities – Proportion of households (1968)
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 20.7% of the outmigrants from Kerala are Nairs: http://books.google.com/?id=D497alRZPcoC&pg=PA111, Total Malayalam speakers according to 2001 Census: 701,673 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "pop" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. ശബ്ദതാരാവലി - ശ്രീകണ്ടേശ്വരം പദ്മനാഭ പിള്ള
  4. Downfall of Hindu India, Chintaman Vinayak Vaidya, 1986, p278
  5. http://nss.org.in/
  6. പി. ഭാസ്കരനുണ്ണി, പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി 1988, പേജ് 405
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നായർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നായർ&oldid=966738" എന്ന താളിൽനിന്ന് ശേഖരിച്ചത്