"എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: hi:ब्रिटैनिका विश्वकोष
(ചെ.) യന്ത്രം ചേര്‍ക്കുന്നു: nv:Encyclopædia Britannica
വരി 166: വരി 166:
[[nn:Encyclopædia Britannica]]
[[nn:Encyclopædia Britannica]]
[[no:Encyclopædia Britannica]]
[[no:Encyclopædia Britannica]]
[[nv:Encyclopædia Britannica]]
[[pl:Encyklopedia Britannica]]
[[pl:Encyklopedia Britannica]]
[[pt:Encyclopædia Britannica]]
[[pt:Encyclopædia Britannica]]

11:37, 8 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Encyclopædia Britannica
പതിനൊന്നാമത്തെ പതിപ്പിന്റെ തലക്കെട്ട് താള്‍
പതിനൊന്നാമത്തെ പതിപ്പിന്റെ തലക്കെട്ട് താള്‍
കർത്താവ്4,411 named contributors; editorial staff
പരിഭാഷNone
രാജ്യംScotland (1768–1895)
England (1895–1901)
United States (1901–present)
ഭാഷEnglish
വിഷയംGeneral
സാഹിത്യവിഭാഗംReference encyclopedia
പ്രസാധകർEncyclopædia Britannica, Inc.
പ്രസിദ്ധീകരിച്ച തിയതി
1768–present
മാധ്യമം32 Hardback Volumes
ISBN1-59339-292-3

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇന്‍‌കോര്‍പ്പറേറ്റഡ് എന്ന സ്വകാര്യ സ്ഥാപനം പ്രസിദ്ധീകരിക്കുന്ന വിശ്വവിജ്ഞാനകോശമാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക (Encyclopædia Britannica). സാമാന്യ വിദ്യാഭ്യാസം ഉള്ള മുതിര്‍ന്ന വായനക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഈ വിജ്ഞാനകോശത്തിലെ ലേഖനങ്ങള്‍ . 19 മുഴുവന്‍ സമയ എഡിറ്ററുമാരും, 4000-ത്തോളം വിദഗ്ദ്ധ എഴുത്തുകാരും ചേര്‍ന്നാണ് ബ്രിട്ടാനിക്കയിലെ ലേഖനങ്ങള്‍ എഴുതുന്നത്. അതതു വിഷയത്തിലെ വിദഗ്ദ്ധരാല്‍ എഴുതപ്പെടുന്ന ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ ഏറ്റവും ആധികാരികമായ വിജ്ഞാനകോശമായി കണക്കാക്കുപ്പെടുന്നു.[1][2]

ഇംഗ്ലീഷ് വിജ്ഞാനകോശങ്ങളില്‍ ഇപ്പോഴും അച്ചടി തുടരുന്നതില്‍ ഏറ്റവും പഴയ വിജ്ഞാനകോശമാണ് ബ്രിട്ടാനിക്ക. [3] 1768 നും 1771നും ഇടയ്ക്ക് ഇംഗ്ലണ്ടിലുള്ള എഡിന്‍ബര്‍ഗില്‍ നിന്നാണ് ഈ വിജ്ഞാനകോശം ആദ്യമായി പ്രസിദ്ധീകരിക്കപെട്ടത്. പെട്ടെന്ന് തന്നെ ഇതു ജനപ്രീതിനേടി. 1801ല്‍ മുന്നാമത്തെ പതിപ്പ് ഇറങ്ങുമ്പോള്‍ ഇതിനു 20 വാല്യം ഉണ്ടായിരുന്നു.[4][5] ബ്രിട്ടാനിക്ക വിജ്ഞാനകോശം നേടിയെടുത്ത ജനസമ്മതി മൂലം പല വിഷയത്തിലേയും വിദഗ്ദന്മാര്‍ ഇതിലേക്ക് ലേഖനം സംഭാവന ചെയ്യുവാന്‍ തുടങ്ങി. ഈ വിജ്ഞാനകോശത്തിന്റെ ഒന്‍പതാമത് പതിപ്പും (1875–1889) പതിനൊന്നാമത് പതിപ്പും (1911) ആധികാരിക ലേഖനങ്ങളുടെ എണ്ണം മൂലവും ലേഖനം എഴുതിയ ഭാഷയുടെ മനോഹാരിതയും മൂലം നാഴികക്കല്ലുകളായ പതിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്നു.[4]

കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടുന്നതിനു വേണ്ടിയും വടക്കേ അമേരിക്കയിലെ കൂടുതല്‍ വായനക്കാരെ ലക്ഷ്യമിട്ടും പതിനൊന്നാമത്തെ പതിപ്പ് മുതല്‍ ലേഖനങ്ങളുടെ വലിപ്പം കുറക്കുകയും ലേഖനത്തില്‍ ഉപയോഗിക്കുന്ന ഭാഷ ലളിതമാക്കുകയും ചെയ്തു.[4] 1933 മുതല്‍ ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ തുടര്‍ച്ചയായ പുതുക്കല്‍ (continuous revision) എന്ന നയം സ്വീകരിച്ചു. ഈ നയം സ്വീകരിക്കുന്ന ആദ്യത്തെ വിശ്വവിജ്ഞാനകോശം ആയിരുന്നു ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ. ഇതനുസരിച്ച് ക്രമമായ കാലദൈര്‍ഘ്യത്തില്‍ ഓരോ ലേഖനവും പുതുക്കി വിജ്ഞാനകോശം പുനഃപ്രസിദ്ധീകരിക്കുന്നു.[5]

ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ബ്രിട്ടാനിക്കയുടെ പതിനഞ്ചാമത്തെ പതിപ്പിനു തനിമയായര്‍ന്ന ഒരു ഘടന ആണ് ഉള്ളത്. മൂന്നു വിധത്തിലുള്ള വിജ്ഞാനകോശം ആണ് ഇപ്പോള്‍ ഇറങ്ങുന്നത്.

  • മൈക്രോപീഡിയ (Micropædia): ഈ വിജ്ഞാനകോശത്തില്‍ 750 വാക്കുകള്‍ക്ക് താഴെയുള്ള ചെറു ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇതിനു 12 വാല്യങ്ങള്‍ ഉണ്ട്.
  • മാക്രോപീഡിയ (Macropædia): ഈ വിജ്ഞാനകോശത്തില്‍ 2 പേജു മുതല്‍ 310 താള്‍ വരെയുള്ള വലിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇതിനു 17 വാല്യങ്ങള്‍ ഉണ്ട്.
  • പ്രൊപീഡിയ (Propædia): ഈ വിജ്ഞാനകോശത്തിനു ഒറ്റ വാല്യം മാത്രമേ ഉള്ളൂ. ഇതിലെ ഏറ്റവും പ്രധാന ഭാഗം മനുഷ്യന്‍ നേടിയ എല്ലാ ജ്ഞാനത്തിന്റേയും ഒരു രൂപരേഖ നല്‍കുന്നതും ആയ Outline of Knowledge എന്ന ഭാഗം ആണ്. ബ്രിട്ടാനിക്കയിലെ ലേഖനങ്ങളുടെ അകാദാരി ക്രമത്തില്‍ ഉള്ള വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. മാത്രമല്ല ബ്രിട്ടാനിക്ക വിജ്ഞാനകോശത്തില്‍ ലേഖനം എഴുതുന്നവരുടെ വിവരങ്ങളും ഉപദേശക സമിതി അംഗങ്ങളുടെ വിവരങ്ങളും മറ്റും പ്രൊപീഡിയയുടെ ഭാഗമാണ്.

മൈക്രോപീഡിയ പെട്ടെന്ന് വിവരം തിരയുന്നതിനു വേണ്ടിയും മാക്രോപീഡിയയ്ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയുമായാണ് ഉപയോഗിക്കുന്നത്. മാക്രോപീഡിയയെ കുറിച്ചും മൈക്രോപീഡിയയെകുറിച്ചും ഉള്ള വിശദവിവരത്തിനും ലേഖനങ്ങളുടെ വിശദവിവരങ്ങളും മറ്റും അറിയാന്‍ പ്രൊപ്പീഡിയ നോക്കണം എന്നു ശുപാര്‍ശ ചെയ്യപ്പെടുന്നു. [6] ബ്രിട്ടാനിക്ക എന്‍സൈക്ലോപ്പീഡിയക്ക് കഴിഞ്ഞ ഏതാണ്ട് 70 വര്‍ഷം ആയിട്ടു ഒരേ വലിപ്പം തന്നെയാണ്. ഏതാണ്ട് 5 ലക്ഷത്തോളം ലേഖനങ്ങളും 4 കോടിയോളം വാക്കുകളും ഇതില്‍ ഉണ്ട്. [7] 1901 മുതല്‍ ബ്രിട്ടാനിക്കയുടെ പ്രസിദ്ധീകരണം അമേരിക്ക കേന്ദ്രീകരിച്ച് ആണെങ്കിലും പാരമ്പര്യമായി വാക്കുകള്‍ക്ക് ബ്രിട്ടീഷ് ഇംഗ്ലീഷ് സ്പെല്ലിങ്ങ് ആണ് പിന്തുടരുന്നത്.[1]

മറ്റു പല വിജ്ഞാനകോശങ്ങളെ പോലെ ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയക്കും ലാഭകകരമായി നടത്തി കൊണ്ടുപോകുന്നതിനു ബുദ്ധിമുട്ടനുഭവപ്പെടുന്നു.[3] ഇത്രയും കാലഘട്ടത്തിനിടയ്ക്ക് ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയയുടെ ഉടമാവസ്ഥവകാശം പല തവണ മാറി. സ്കോട്ടിഷ് പ്രാസാധകനായ A & C Black, Horace Everett Hooper, Sears Roebuck and William Benton ഇവരൊക്കെ ബ്രിട്ടാനിക്കയുടെ ഉടമകള്‍ ആയി ഇരുന്നിട്ടുണ്ട്. സ്വിസ്സ് കോടീശ്വരനും നടനുമായ ജാക്കി സാഫ്ര (Jacqui Safra) ആണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇന്‍‌കോര്‍പ്പറേറ്റഡ് എന്ന സ്ഥപനത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ .

വിവരസാങ്കേതികയില്‍ ഈ അടുത്ത കാലത്ത് ഉണ്ടായികൊണ്ടിരിക്കുന്ന പുരോഗതിയും ഇലക്ട്രോണിക വിജ്ഞാനകോശങ്ങളായ എന്‍‌കാര്‍ട്ടയുടേയും മറ്റും കടന്നു വരവ് അച്ചടിച്ച വിജ്ഞാനകോശത്തിനുള്ള ആവശ്യകത കുറച്ചിരിക്കുന്നു.[8] വിപണിയില്‍ പിടിച്ചു നില്‍ക്കുന്നതിനു വേണ്ടി എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അതിന്റെ ആധികാരികതയില്‍ ഊന്നിനിന്നുകൊണ്ട് അതിന്റെ വില കുറക്കുകയും, നിര്‍മ്മാണ ചെലവ് കുറച്ചു കൊണ്ടുവരികയും, വിജ്ഞാനകോശത്തിന്റെ ഇലക്ട്രോണിക വേര്‍ഷന്‍ സി. ഡിയിലും, ഡി.വി.ഡി വഴിയും അതോടൊപ്പം ഇന്റര്‍നെറ്റിലും പ്രസിദ്ധീകരിക്കുകയും ചെയ്തു.

1930കളുടെ തുടക്കം മുതല്‍ തന്നെ ഗവേഷണ സംബന്ധിയായ രചനകളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നു.[5] ബ്രിട്ടാനിക്കയുടെ ചില അദ്യകാല പതിപ്പുകള്‍ വസ്തുതാപരമായ തെറ്റുകള്‍ക്കും, പക്ഷം ചേരലിനും, ആധികാരികിത ഇല്ലാത്ത എഴുത്തുകാരുടെ പേരിലും[4][9] വിമര്‍ശനത്തിനു ഇടയാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴത്തെ പതിപ്പും വസ്തുതാപരമായ തെറ്റുകളുടെ പേരില്‍ വിമര്‍ശനത്തിനു ഇടയായിട്ടുണ്ട്.[1][10] പക്ഷെ അത്തരം വിമര്‍ശനങ്ങള്‍ ഒക്കെ ബ്രിട്ടാനിക്കയുടെ ഉടമകള്‍ തള്ളികളയുന്നു.[11]

ചരിത്രം

പതിപ്പുകള്‍

എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയുടെ ആദ്യ പതിപ്പിന്റെ മുഖപത്രം

ബ്രിട്ടാനിക്കയ്ക്ക് 15 ഔദ്യോഗിക പതിപ്പുകള്‍ ഉണ്ട്. അതില്‍ മൂന്നാമത്തെയും അഞ്ചാമത്തെയും പതിപ്പുകള്‍ക്ക് ഒന്നില്‍ കൂടുതല്‍ വാള്യങ്ങള്‍ ഉള്ള അനുബന്ധങ്ങളും ഉണ്ടായിരുന്നു (താഴെ കൊടുത്തിരിക്കുന്ന പട്ടിക കാണുക). കൃത്യമായി പറഞ്ഞാല്‍ പത്താമത്തെ പതിപ്പ്‍ ഒമ്പതാം പതിപ്പിന്റേയും പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും പതിപ്പുകള്‍‍ പതിനൊന്നാമത്തെ പതിപ്പിന്റെയും അനുബന്ധങ്ങളായിരുന്നു. 15 ആം പതിപ്പ്‍ 1985ല്‍ സമഗ്രമായി പുന:ക്രമീകരിയ്ക്കപ്പെട്ടെങ്കിലും ഇപ്പോഴുള്ള പതിപ്പ് പതിനഞ്ചാമത്തേതായി തന്നെയാണ് അറിയപ്പെടുന്നത്.

അതിന്റെ ചരിത്രത്തിലുടനീളം രണ്ട് ലക്ഷ്യങ്ങള്‍ക്കായാണ് ബ്രിട്ടാനിക്ക നിലകൊണ്ടിരുന്നത്: വളരെ നല്ല ഒരു റെഫറന്‍സ് പുസ്തകമായി വര്‍ത്തിയ്ക്കുന്നതിനും പഠിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പഠന സാമഗ്രിയായി വര്‍ത്തിയ്ക്കുന്നതിനും.1974ല്‍ 15ആം പതിപ്പ് മൂന്നാമതൊരു ലക്ഷ്യം കൂടി സ്വീകരിച്ചു: മനുഷ്യരാശിയുടെ വിജ്ഞാനത്തെ മുഴുവന്‍ ചിട്ടപ്പെടുത്തുവാന്‍. നടത്തിപ്പിലെ മാറ്റങ്ങളും വിജ്ഞാനകോശത്തിന്റെ പുന:ക്രമീകരണങ്ങളും ഏറെ നിറഞ്ഞ ബ്രിട്ടാനിക്കയുടെ ചരിത്രത്തിനെ അഞ്ചായി ഭാഗിയ്ക്കാം.

സമര്‍പ്പണങ്ങള്‍

1788 മുതല്‍ 1901 വരെ ബ്രിട്ടീഷ് രാജവശത്തിനായിരുന്നു ബ്രിട്ടാനിക്ക ‘സമര്‍പ്പണം’ ചെയ്തിരുന്നത്. എന്നാല്‍ 1901ല്‍ ബ്രിട്ടാനിക്കയില്‍ ഒരു അമേരിക്കന്‍ പങ്കാളിയേയും ഉള്‍പ്പെടുത്തിയപ്പോള്‍ സമര്‍പ്പണം ബ്രിട്ടീഷ് രാജവംശത്തിനും അമേരിക്കന്‍ പ്രസിഡണ്ടിനുമായി പുനര്‍നിശ്ചയിച്ചു. 11-‌ാമത്തെ പതിപ്പില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ്ജ് അഞ്ചാമനും അമേരി‍ക്കന്‍ പ്രസിഡണ്ട് വില്യം ഹൊവാര്‍ഡ് ടാഫ്റ്റിനുമായി സമര്‍പ്പിച്ചിരുന്നു. എന്നിരുന്നാലും ഓരോരോ കാലഘട്ടത്തില്‍ ഈ രണ്ടു രാജ്യങ്ങളുടേയും താരതമ്യേനയുള്ള രാഷ്ട്രശക്തിയ്ക്കും ഗ്രന്ഥത്തിന്റെ അവിടങ്ങളിലെ വില്‍പ്പനയ്ക്കും അനുസരിച്ച് ഈ രണ്ടുപേര്‍ക്കുമായി എഴുതുന്ന സമര്‍പ്പണത്തിന്റെ ക്രമം മാറിമാറിവരാറുണ്ട്. 2007-ലെ പതിപ്പ് അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷിനും ബ്രിട്ടീഷ് രാജ്ഞി രണ്ടാം എലിസബെത്തിനും, അവരുടെ അനുവാദത്തോടെ, എന്നാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ജനസമ്മതി

അംഗീകാരം

മൂന്നാമത്തെ എഡിഷന്‍ മുതല്‍ ബ്രിട്ടാനിക്ക പൊതുവിലുള്ള മികവിനു നിരൂപകരുടേയും ജനങ്ങളുടേയും പ്രശംസയ്ക്ക് പാത്രമായി. മൂന്നു മുതല്‍ ഒമ്പതു വരെയുള്ള എഡിഷനുകളുടെ വ്യാജപതിപ്പുകള്‍ അമേരിക്കയില്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു. പതിനാലാം എഡിഷന്റെ പ്രസിദ്ധീകരണ സമയത്ത് ടൈം മാഗസിന്‍ ബ്രിട്ടാനിക്കയെ “പുസ്തകശാലകളുടെ കാരണവര്‍” എന്നു വിശേഷിപ്പിച്ചു. ഒരു പരസ്യത്തില്‍ പ്രകൃതിശാസ്ത്ര പണ്ഡിതനായ വില്യം ബീബെ എതിരാളികളില്ലാത്തതിനാല്‍ ബ്രിട്ടാനിക്കയെ താരതമ്യപ്പെടുത്താന്‍ പോലും സാധ്യമല്ലെന്നു പറഞ്ഞു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബ്രിട്ടാനിക്ക പലപ്പോഴും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് ആര്‍തര്‍ കോനന്‍ ഡോയലിന്റെ പ്രശസ്ത ഷെര്‍ലക് ഹോംസ് കഥകളിലൊന്നായ “ചെമ്പന്‍‌മുടിക്കാരുടെ സംഘം”. ബ്രിട്ടാനിക്കയുടെ അര്‍ദ്ധവാര്‍ഷിക പതിപ്പില്‍ ലണ്ടനിലെ മേയറായ ഗില്‍ബെര്‍ട്ട് ഇംഗിള്‍ഫീല്‍ഡ് ഇതു പരാമര്‍ശിച്ചിട്ടുണ്ട്.

മനുഷ്യന്റെ അറിവിനെ ചുരുക്കിപറഞ്ഞിരിക്കുന്നുവെന്ന ജനകീയ ബഹുമതി ബ്രിട്ടാനിക്കയ്ക്കുണ്ട്. വിദ്യാഭ്യാസത്തിനു പുറമെ ബ്രിട്ടാനിക്ക പൂര്‍ണ്ണമായും വായിക്കുകയെന്ന മൂന്നു മുതല്‍ ഇരുപത്തിരണ്ട് വര്‍ഷം വരെയെടുക്കുന്ന പരിശ്രമത്തിനായി പലരും സ്വയം അര്‍പ്പിക്കാറുണ്ട്. 1797-ല്‍ ഫാത് അലി പേര്‍ഷ്യയിലെ ഷാ ആയപ്പോള്‍ അദ്ദേഹത്തിനു ബ്രിട്ടാനിക്കയുടെ മൂന്നാം എഡിഷന്റെ പൂര്‍ണ്ണരൂപം സമ്മാനിക്കുകയുണ്ടായി. അദ്ദേഹം അതു മുഴുവന്‍ വായിക്കുകയും തന്റെ രാജകീയ തസ്തികയില്‍ “മാസ്റ്റര്‍ ഓഫ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക” എന്നു ചേര്‍ക്കുകയും ചെയ്തു. എഴുത്തുകാരനായ ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷാ ശാസ്ത്ര വിഭാഗമൊഴിച്ച് ഒമ്പതാം എഡിഷന്‍ പൂര്‍ണമായും വായിച്ചിട്ടുള്ളതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. റിച്ചാര്‍ഡ് ഈവ്‌ലിന്‍ ബൈര്‍ഡ് 1934-ല്‍ ദക്ഷിണ ധ്രുവത്തിലെ തന്റെ അഞ്ചു മാസത്തെ വാസക്കാലത്ത് വായിക്കാനായെടുത്തത് ബ്രിട്ടാനിക്കയായിരുന്നു. അടുത്തിടെ എസ്ക്വയര്‍ മാഗസിന്റെ ഒരു എഡിറ്ററായ എ ജെ ജേക്കബ്സ് പതിനഞ്ചാം എഡിഷന്റെ 2002-ലെ ഭാഷ്യം വായിക്കുകയും അതിനെ ലോകത്തിലെ ഏറ്റവും മിടുക്കനായ മനുഷ്യനാകാനുള്ള ഒരാളുടെ എളിയ ശ്രമമെന്നു 2004-ലെ ഭാഷ്യത്തില്‍ തന്റെ വായനാനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടെഴുതിയപ്പോള്‍ വിശേഷിപ്പിക്കുകയുമുണ്ടായി. രണ്ടു സ്വതന്ത്ര എഡിഷനുകള്‍ വായിച്ചിട്ടുള്ളവര്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ; എഴുത്തുകാരനായ സി. എസ്. ഫോറസ്റ്ററും അമേരിക്കന്‍ വ്യവസായിയായ അമോസ് അര്‍ബന്‍ ഷിര്‍ക്കും, പതിനൊന്നും പതിനാലും എഡിഷനുകള്‍. ദിവസവും രാത്രി മൂന്നു മണിക്കൂറുകള്‍ മാറ്റി വെച്ച് നാലര വര്‍ഷങ്ങള്‍ കൊണ്ടാണ് പതിനൊന്നാം എഡിഷന്‍ വായിച്ചു തീര്‍ത്തത്. ബ്രിട്ടാനിക്കയുടെ പല ഏഡിറ്റര്‍-ഇന്‍-ചീഫ് മാരും അവരുടെ എഡിഷനുകള്‍ പൂര്‍ണ്ണമായി വായിച്ചിട്ടുണ്ട്. ഉദാഹരങ്ങളാണ് വില്യം സ്മെല്ലീ (ഒന്നാം എഡിഷന്‍), വില്യം റോബര്‍ട്സണ്‍ സ്മിത്ത് (ഒന്‍പതാം എഡിഷന്‍), വാള്‍ട്ടര്‍ യസ്റ്റ് (പതിനാലാം എഡിഷന്‍) എന്നിവര്‍.

അവാര്‍ഡുകള്‍

ബ്രിട്ടാനിക്ക ധാരാളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അടുത്തിടെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ഉപഭോക്ത വിവര സേവനത്തിനുള്ള 2005-ലെ കോഢി അവാര്‍ഡ് ഓണ്‍ലൈന്‍ ബ്രിട്ടാനിക്കയ്ക്ക് ലഭിച്ചു. കോഢി അവാര്‍ഡ്, സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ വര്‍ഷാവര്‍ഷം സോഫ്റ്റ്‌വെയറിലെ വിവിധ വിഭാഗങ്ങളിലെ മികച്ചവയ്ക്ക് നല്‍കുന്നതാണ്. 2006-ലും ബ്രിട്ടാനിക്ക ഇതിനായി പരിഗണിക്കപെട്ടിരുന്നു. ബ്രിട്ടാനിക്കയുടെ സിഡി/ഡിവിഡിയ്ക്ക് 2004-ലെ അസോസിയേഷന്‍ ഓഫ് എഡ്യൂക്കേഷണല്‍ പബ്ലിഷേര്‍സിന്റെ പരമോന്നതമായ അച്ചീവ്മെന്റ് അവാര്‍ഡും 2001-ലെയും 2002-ലെയും കോഢി അവാര്‍ഡുകളും ലഭിച്ചിരുന്നു.

വിഷയ വൈവിധ്യം

ഒരു സര്‍വ്വ വിജ്ഞാന കോശമായ ബ്രിട്ടാനിക്ക കഴിയുന്നത്ര വിഷയങ്ങളെ അതിന്റെ പരിധിയില്‍ ഉള്‍പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ സംക്ഷേപം കണക്കിലെടുത്താണ് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ബ്രിട്ടാനിക്കയുടെ സിംഹവിഭാഗവും ഭൂമിശാസ്ത്രം (26 ശതമാനം), ജീവചരിത്രം (14 ശതമാനം), ജീവശാസ്ത്രവും വൈദ്യശാസ്ത്രവും (11 ശതമാനം), സാഹിത്യം (7 ശതമാനം), ഊര്‍ജ്ജതന്ത്രവും ജ്യോതിശാസ്ത്രവും (6 ശതമാനം), മതം (5 ശതമാനം), കല (4 ശതമാനം), പാശ്ചാത്യ തത്ത്വശാസ്ത്രം (4 ശതമാനം), നിയമം (3 ശതമാനം) എന്നീ വിഭാഗങ്ങളാണ്. 1992-ല്‍ ഒരു നിരൂപകന്‍ വിലയിരുത്തിയത് ബ്രിട്ടാനിക്കയുടെ വ്യാപ്തി, ആഴം, ഉള്ളടക്കത്തിലെ വൈവിധ്യം എന്നിവ മറ്റേതൊരു വിജ്ഞാനകോശത്തെക്കാളും അതിനെ ഏറെ മുന്നില്‍ നിര്‍ത്തുന്നുവെന്നാണ്.

എങ്കിലും ബ്രിട്ടാനിക്ക സമാന സ്വഭാവമുള്ള വിഷയങ്ങള്‍ക്ക് തുല്യ പ്രാധാന്യം പലപ്പോഴും നല്‍കുന്നില്ല. ഉദാഹരണത്തിനു ബുദ്ധമതവും അതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ഒരൊറ്റ മാക്രോപീഡിയയില്‍ മാത്രമാക്കുമ്പോള്‍ കൃസ്തുമതവും അനുബന്ധ വിഷയങ്ങള്‍ക്കുമായി മതവിഭാഗത്തിലെ പകുതിയോളം ചിലവിടുന്നു. എങ്കിലും പാശ്ചാത്യ വായനക്കാര്‍ക്ക് ലഭിച്ചിട്ടുള്ള വിജ്ഞാന കോശങ്ങളില്‍ പക്ഷപാതം ഏറ്റവും കുറവുള്ളതാണ് ബ്രിട്ടാനിക്ക. മാത്രവുമല്ല എല്ലാ കാ‍ലഘട്ടത്തിലുമുള്ള പ്രമുഖ വനിതകളുടെ ജീവചരിത്രവും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

വിമര്‍ശനങ്ങള്‍

ബ്രിട്ടാനിക്ക പലതരം വിമര്‍ശനങ്ങളേയും അഭിമുകീകരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അതിന്റെ പതിപ്പുകള്‍ പുതുക്കാതെ വരുമ്പോള്‍. പുതിയ പതിപ്പുകളിറക്കുന്നത് ചിലവേറിയതിനാല്‍ പലപ്പോഴും വലിയ കാലയളവുകള്‍ക്കു ശേഷമാവും പുതിയവ ഇറക്കുവാന്‍ തീരുമാനിക്കുക,മിക്കപ്പോഴും 25 വര്‍ഷങ്ങള്‍ക്കു ശേഷം.

സഞ്ചരിക്കുന്ന വിജ്ഞാനകോശം (Mobile encyclopedia)

അത്യാധുനികരീതിയിലുള്ള ഒരു മൊബൈല്‍ വിജ്ഞാനകോശം പുറത്തിറക്കാന്‍ 'ആസ്ക്‌ മി നൌ' (AskMeNow) എന്ന മൊബൈല്‍ ഫോണ്‍ സെര്‍ച്ച് കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി 2007 ഫെബ്രുവരി 20ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കാ കമ്പനി പ്രഖ്യാപിച്ചു. ഇതു നിലവില്‍ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഏതു സംശയവും ചോദ്യങ്ങളും ഒരു ചെറുസന്ദേശമായി അയയ്ക്കാം. ‘ആസ്ക്‌മി’ എന്ന സ്ഥാപനത്തിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംക്ഷിപ്തബ്രിട്ടാനിക്കയിലെ 28,000-ത്തോളം വരുന്ന ലേഖനങ്ങള്‍ പരതി യോജിച്ച വിവരങ്ങള്‍ ഉത്തരങ്ങളായി ഉപഭോക്താവിന് തിരിച്ചുകിട്ടുമത്രേ. ഇതു കൂടാതെ ഓരോ ദിവസവും അന്നത്തെ പ്രസക്തമായ വിഷയങ്ങള്‍ സ്വയമേവ ഓരോ ഉപഭോക്താക്കള്‍ക്കും എത്തിച്ചുകൊടുക്കാനും പദ്ധതിയുണ്ട്.

ശില്‍പ്പികളും നടത്തിപ്പുകാരും(Personnel and management)

ദാതാക്കള്‍ (Contributors)

2007-ല്‍ അച്ചടിച്ച പതിപ്പില്‍ ഉള്ളതുപ്രകാരം ബ്രിട്ടാനിക്കയ്ക്ക് ആകെ 4,411 ലേഖനദാതാക്കള്‍ ഉണ്ട്. മില്‍ട്ടന്‍ ഫ്രെയ്ഡ്‌മാന്‍, കാള്‍ സഗന്‍, സര്‍ജ്ജന്‍ (മൈക്കേല്‍ ഡി ബക്കി തുടങ്ങി അവരവരുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ് ഇതില്‍ മിക്കവരും. ലേഖനകര്‍ത്താക്കളില്‍ ഏകദേശം കാല്‍ ഭാഗത്തോളം പേരും ഇതിനകം ദിവംഗതരായി. (ഉദാ: 1947-ല്‍ അന്തരിച്ച ആല്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ്‌ഹെഡ്). മറ്റൊരു കാല്‍ഭാഗം ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു. ഏകദേശം 98% പേരും അവരുടേതായ ഒരൊറ്റ ലേഖനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. (64 പേര്‍ മൂന്നും 23 പേര്‍ നാലും 10 പേര്‍ അഞ്ചും 8 പേര്‍ അഞ്ചിലധികവും വീതം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.) എടുത്തുപറയേണ്ട ഒരു ലേഖകനാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഡോ.ക്രിസ്ത്യന്‍ സട്ടന്‍. കണികോര്‍ജ്ജതന്ത്രം എന്ന വിഷയത്തില്‍ ബ്രിട്ടാനിക്കയ്ക്കുവേണ്ടി അദ്ദേഹം 24 ലേഖനങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.

ജീവനക്കാര്‍ (Staff)

വ്യാസോപദേഷ്ടാക്കള്‍ (Editorial advisors)

ബ്രിട്ടാനിക്കയുടെ പത്രാധിപസമിതിയില്‍ ഇപ്പോള്‍ ഏകദേശം 14 വിശിഷ്ടപണ്ഡിതന്മാര്‍ ഉപദേശകരായുണ്ട്::[12][13]

എന്നിവരാണ് ഇപ്പോഴുള്ള ഉപദേഷ്ടകര്‍.

മോര്‍ട്ടിമെര്‍ ജെ. ആഡ്‌ലെര്‍ എന്നയാളുടെ നേതൃത്വത്തില്‍ ഒരു പറ്റം പ്രത്യേക ഉപദേശകസമിതിയുടെ സംഭാവനയാണ് പ്രോപീഡിയയും അതിന്റെ കൂടെയുള്ള അറിവിന്റെ രേഖാചിത്രവും (Outline of Knowledge).[14] പല ആദ്യശില്‍പ്പികളും അടക്കം ഇതില്‍ പകുതിയോളം പേര്‍ ഇതിനകം അന്തരിച്ചു കഴിഞ്ഞു. റീന്‍ ദുബ്ബോസ് (മരണം 1982), ലോറെന്‍ ഐസെലീ (മരണം 1977), ഹാരോള്‍ഡ് ഡി. ലാസ്സ്‌വെല്‍ (മരണം 1978), മാര്‍ക്ക് വാന്‍ ഡോറെന്‍ (മരണം 1972), പീറ്റര്‍ റിച്ചി കാല്‍ഡെര്‍ (മരണം 1982) and മോര്‍ട്ടിമെര്‍ ജെ. ആഡ്‌ലെര്‍ (മരണം 2001). ഇതുകൂടാതെ നാലായിരത്തോളം വിദഗ്ദന്മാരുടെ പേര്‍ മൈക്രോപീഡിയയുടെ നിര്‍മ്മാണത്തിനുവേണ്ടി സഹകരിച്ചവരായി പ്രോപീഡിയയില്‍ കാണിച്ചിട്ടുണ്ട്. [15]

സ്ഥാപനഘടന (Corporate structure)

മത്സരം

പ്രമാണം:Stc1795.gif
സാമുവല്‍ കോളീറിഡ്ജ് ടെയ്‌ലര്‍,
ഗവേഷണരീതിയെക്കുറിച്ചുള്ള പ്രാഥമികരൂപരേഖ എന്ന രചന വഴി മെട്രോപോളീറ്റാന വിജ്ഞാനകോശത്തിന് തുടക്കം കുറിച്ചു.

ബ്രിട്ടാനിക്ക വിജ്ഞാനകോശം പ്രത്യേകിച്ചൊരുവിഷയത്തിനു മാത്രമായി ഉള്ളതല്ലാത്തതിനാല്‍ ഗണിത വിജ്ഞാനകോശം, മധ്യകാലഘട്ടത്തിന്റെ നിഘണ്ടു മുതലായ-ഒരു പ്രത്യേകവിഷയത്തിന് കൂടുതല്‍ സ്ഥലം നീക്കിവെക്കാന്‍ കഴിയുന്ന- വിജ്ഞാനകോശങ്ങളുമായി മത്സരിക്കുന്നില്ല. എഫ്റൈം ചേംബേര്‍ഴിന്റെ വിജ്ഞാനകോശവും അതിനു ശേഷം റീസിന്റെ വിജ്ഞാനകോശവും കോളെറിഡ്ജിന്റെ വിജ്ഞാനകോശവും മറ്റുമായിരുന്നു ആദ്യകാലത്ത് ബ്രിട്ടാനിക്കയുടെ പ്രമുഖ എതിരാളികളായുണ്ടായിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ കോളിയറിന്റെ വിജ്ഞാനകോശം, അ‌മേരിക്കാനാ വിജ്ഞാനകോശം, വേള്‍ഡ്‌ബുക്ക് വിജ്ഞാനകോശം എന്നിവ ആ സ്ഥാനത്ത് നിലകൊണ്ടു. വ്യക്തമായ വിവരണം, മേന്മയേറിയ ചിത്രങ്ങള്‍ തുടങ്ങി ഇവയിലോരോന്നിനും അവയുടേതായ സവിശേഷതകളുമുണ്ടായിരുന്നു. എന്തുതന്നെയായിരുന്നാലും ഒന്‍പതാമത്തെ പതിപ്പുമുതല്‍ ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തെ ഇംഗ്ലീഷ് ഭാഷയിലുള്ള വിജ്ഞാനകോശങ്ങളില്‍ ഏറ്റവും ആധികാരികതയുള്ളതായി പരക്കെ കരുതിപ്പോന്നിട്ടുണ്ട്. ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തിന്റെ അച്ചടിച്ച പതിപ്പ് മറ്റുള്ളവയെ അപേക്ഷിച്ച് വളരെ വിലയേറിയതാണ്.

ഡിജിറ്റല്‍ വിവരസാങ്കേതികവിദ്യയിലെ മുന്നേറ്റം 1990കളുടെ തുടക്കം മുതല്‍ ബ്രിട്ടാനിക്ക വിജ്ഞാനകോശത്തിനെതിരേ വെല്ലുവിളിയുയര്‍ത്തി തുടങ്ങി. ഇന്റര്‍നെറ്റ് തിരച്ചില്‍ സം‌വിധാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ വിതരണ കേന്ദ്രങ്ങളായി മാറി. അവ വിവരത്തിന്റെ യഥാര്‍‍ത്ഥ ഉറവിടങ്ങളിലേയ്ക്ക് ഉപയോക്താക്കളെ നേരിട്ട് എത്തിച്ചു തുടങ്ങി. ഗൂഗിള്‍ ബുക്കുകള്‍, മസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളൊജിയുടെ പൊതുജനോപയോഗത്തിനായി തുറന്നുകൊടുത്ത പാഠ്യവസ്തുക്കള്‍, അമേരിക്കയിലെ ദേശിയ മെഡിക്കല്‍‌ ഗ്രന്ഥശേഖത്തിലെ പബ്‌മെഡ് സെന്‍‌ട്രല്‍ വായനശാല മുതലായവയുടെ സേവനങ്ങള്‍ ഈ തുറയില്‍ പെടുത്താവുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍-തിരുത്തുവാനും കൂട്ടിച്ചേര്‍ക്കുവാനുമുള്ള എളുപ്പംകൊണ്ടാകണം-കൂടുതല്‍ കാലികമായ വിവരങ്ങള്‍ അച്ചടിമാധ്യമത്തെ അപേക്ഷിച്ച് ഇന്റര്‍നെറ്റില്‍ വരുന്നസ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ മാറി. അതിവേഗം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ശാസ്ത്രം, സാങ്കേതികവിദ്യ,രാഷ്ട്രീയം,സംസ്കാരം,നവീന ചരിത്രം മുതലായ മേഖലകളില്‍ കാലികവും കൃത്യവുമായ വിവരങ്ങള്‍ കാണിക്കുവാന്‍ ബ്രിട്ടാനിക്ക വിജ്ഞാനകോശം വളരെ ബുദ്ധിമുട്ടി. വിജ്ഞാനകോശത്തിന്റെ പഴയ എഡിറ്റര്‍ വാള്‍ട്ടര്‍ യുസ്റ്റ് ആണ് ഇതേക്കുറിച്ച് ആദ്യമായി വ്യവസ്ഥാപിതമായ നീരീക്ഷണങ്ങള്‍ നടത്തിയത്. ഇന്ന് ഇന്റര്‍നെറ്റിലും മള്‍ട്ടീമീഡിയയായും ബ്രിട്ടാനിക്ക വിജ്ഞാനകോശം ലഭ്യമാണെങ്കിലും അതിന്റെ അപ്രമാദിത്വത്തിനെതിരേ എന്‍‌കാര്‍ട്ടാ, വിക്കിപ്പീഡിയ മുതലായ വിജ്ഞാനകോശങ്ങള്‍ വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ട്.

അച്ചടിക്കപ്പെട്ട വിജ്ഞാനകോശങ്ങള്‍

ഉള്ളടക്കത്തിന്റെ കനത്തിലും കാമ്പിലും എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയെ മറ്റു അച്ചടിക്കപ്പെട്ട വിജ്ഞാനകോശങ്ങളുമായി പലപ്പോഴും താരതമ്യപ്പെടുത്തിയിരുന്നു. ഇതില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഈ തരത്തിലുള്ള ഒരു പഠനം കെന്നെത്ത് കിസ്റ്റര്‍, എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയെ കോളിയറിന്റെ വിജ്ഞാനകോശത്തോടും എന്സൈക്ലോപീഡിയ അമേരിക്കാനായോടും താരതമ്യം ചെയ്തുകൊണ്ട്‌ നടത്തിയിയട്ടുള്ളതാണ്‌. ലേഖനങ്ങളുടെ കനത്തേക്കുറിച്ച് താരതമ്യം ചെയ്യാന്‍ പലയിടത്തുനിന്നായി പ്രത്യേക ക്രമത്തിലല്ലാതെ പത്ത് ലേഖനങ്ങള്‍ തിരഞ്ഞെടുത്തു. ( പരിശ്ഛേദനം, ചാള്‍സ് ഡ്ര്യൂ, ഗലീലിയോ, ഫിലിപ്പ് ഗ്ലാസ്, ഹൃദ്രോഗം, ഐക്യൂ, പാണ്ടാ കരടി, ലൈംഗിക പീഡനം, ഷ്രൗഡ് ടുരീന്‍, ഉസ്ബൈക്കിസ്ഥാന്‍ എന്നിവയായിരുന്നു തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍) അതിനുശേഷം അവയിലോരോന്നിനും ഇംഗ്ലീഷ് അക്ഷരമാലയില്‍ A മുതല്‍ F വരെ -സമഗ്രത, കൃത്യത, വ്യക്തത, കാലികത എന്നീ നാല്‌ ഇനങ്ങളില്‍- അഞ്ച് നിലവാരസൂചികകളും കൊടുത്തു. മൂന്ന് വിജ്ഞാനകോശങ്ങള്‍ക്കും നാല്‌ ഇനങ്ങളിലുമായി ശരാശരി നിലവാരം B- നും B+ നും ഇടയിലായിരുന്നു. ഇതിന്‌ പ്രധാനമായൊരുകാരണം 1994-ല്‍ ലൈംഗിക പീഡനം എന്ന വിഷയത്തെ അധികരിച്ച ലേഖനം മൂന്ന് വിജ്ഞാനകോശങ്ങളില്‍ ഒന്നില്‍ പോലുമുണ്ടാവാതിരുന്നതാണ്‌. കൃത്യതയ്ക്ക് ബ്രിട്ടാനിക്കയ്ക്ക് ഒരു D യും എട്ട് A യും ലഭിച്ചു. എന്‍സൈക്ലോപീഡിയ അമേരിക്കാനയ്ക്ക് എട്ടു Aകളൂം, കോളിയറിന്റെ വിജ്ഞാനകോശത്തിന്‌ ഒരു D യും ഏഴ് A യും ലഭിച്ചു. കൃത്യതയ്ക്ക് ബ്രിട്ടാനിക്കയ്ക്ക് ശരാശരി 92% വും, അമേരിക്കാനയ്ക്ക് 90% വും കോളിയറിന്റെ വിജ്ഞാനകോശത്തിന്‌ 85% വും ലഭിച്ചു. ഉള്ളടക്കത്തിലെ നിലവാരത്തിനെ അടിസ്ഥാനമാക്കിയ കൂടുതല്‍ വിശദമായ താരതമ്യപഠനത്തിനു ശേഷം കിസ്റ്റര്‍, കൂടുതല്‍ ഉല്‍കൃഷ്ടതയുള്ള വിജ്ഞാനകോശമയി കോളിയറിന്റെ വിജ്ഞാനകോശത്തെ തിരഞ്ഞെടുത്തു. വളരെനല്ല രചനകളും, സമീകൃതമായ അവതരണവും, തിരയാനും എത്തിച്ചേരാനുമുള്ള എളുപ്പവുമെല്ലാമാണ്‌ ഇതിന്‌ കോളിയറുടെ വിജ്ഞാനകോശത്തെ സഹായിച്ച പ്രമുഖ ഘടകങ്ങള്‍.

സിഡിയിലും ഡിവിഡിയിലുമുള്ള ഡിജിറ്റല്‍ വിജ്ഞാനകോശങ്ങള്‍

പ്രമാണം:Encarta visual browser.jpg
ബ്രിട്ടാനിക്കയുടെ പ്രമുഖ എതിരാളികളിലൊന്നായ എന്‍‌കാര്‍ട്ട വിവിധമാധ്യമവിജ്ഞാനകോശത്തിന്റെ സിഡി റൊം -ബ്രിട്ടാനിക്കയ്ക്ക് രണ്ടുവര്‍ഷം മുന്‍പേ-1993ല്‍ പുറത്തിറങ്ങി. എന്‍‌കാര്‍ട്ട അന്നുമുതല്‍ക്കേ ബ്രിട്ടാനിക്കയേക്കാള്‍ ചില്ലറവില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കുന്നു

സിഡിയിലും ഡിവിഡിയിലുമുള്ള ഡിജിറ്റല്‍ വിജ്ഞാനകോശങ്ങളില്‍ ബ്രിട്ടാനിക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തിയ പ്രമുഖ എതിരാളിയാണ് എന്‍‌കാര്‍ട്ടാ. ഫങ്ക്&വാഗ്നാല്‍സ്, കോളിയറുടെ വിജ്ഞാനകോശം, ന്യൂ മെരിറ്റ് സ്കോളര്‍ എന്നീ അച്ചടിക്കപ്പെട്ട വിജ്ഞാനകോശങ്ങളിലെ വിവരങ്ങളും ഉള്‍പ്പെടുത്തി നവീന രീതിയില്‍ വികസിപ്പിച്ച ഒരു വിവിധമാധ്യമവിജ്ഞാനകോശമാണ് എന്‍‌കാര്‍ട്ടാ. രണ്ടായിരാമാണ്ട് ജനുവരി മുതല്‍ രണ്ടായിരത്താറാമാണ്ട് ഫെബ്രുവരി വരെയുള്ള യു. എസ് ചില്ലറ വില്പ്പന കണക്കുകള്‍ പ്രകാരം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വിവിധമാധ്യമവിജ്ഞാനകോശമാണ് എന്‍‌കാര്‍ട്ടാ. രണ്ടായിരത്തി ഏഴില്‍ ഇറങ്ങിയ ബ്രിട്ടാനിക്ക അള്‍ട്ടിമേറ്റ് സിഡി/ഡിവിഡി 50 യു. എസ്. ഡോളറിനും എന്‍‌കാര്‍ട്ടാ പ്രീമിയം 2007 ഡിവിഡി 45 യു. എസ്. ഡോളറിനും വില്‍ക്കപ്പെടുന്നു. ബ്രിട്ടാനിക്കയില്‍ 100,000 ലേഖനങ്ങളും മെരിയം-വെബ്സ്റ്റേഴ്സ് നിഘണ്ടുവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന്റെ പ്രൈമറി, സെക്കണ്ടറി സ്കൂള്‍ പതിപ്പുകള്‍ ലഭ്യമാണ്. 66,000 ലേഖനങ്ങളുള്ള എന്‍‌കാര്‍ട്ടയില്‍ ഉപയോക്തസൗഹാര്‍ദ്ദപരമായ ബ്രൗസറും, സം‌വദിയ്ക്കുന്ന ഭൂപടങ്ങളും, ഗണിതം, ഭാഷ, ഗൃഹപാഠം എന്നിവയ്ക്കയുള്ള ഉപകരണങ്ങളും, അമേരിക്കന്‍/ബ്രിട്ടീഷ് ഇംഗ്ലീഷ് നിഘണ്ടുക്കളും അടങ്ങിയിരിക്കുന്നു. യുവജനങ്ങള്‍‍ക്കായുള്ള ഒരു പതിപ്പും ലഭ്യമാണ്. അമേരിക്കന്‍ പ്രേക്ഷകരോടുള്ള ചായ്‌വ് ബ്രിട്ടാനിക്കയ്ക്കും എന്‍‌കാര്‍ട്ടയ്ക്കുമെതിരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ലേഖനങ്ങള്‍ ഭേദഗതി വരുത്തുന്നത്ര വേഗത്തില്‍ മറ്റു ലേഖനങ്ങളും ചെയ്യാതിരിക്കുക, അമേരിക്കയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്രയും വിവരങ്ങള്‍ മറ്റുള്ളവയില്‍ ഉള്‍പ്പെടുത്താതിരിക്കുക മുതലായ ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ബ്രിട്ടാനിക്ക എന്‍‌കാര്‍ട്ടാ വിജ്ഞാനകോശങ്ങള്‍ ഇന്റര്‍നെറ്റ് വഴിയും ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കും; ചില സേവനങ്ങളുപയോഗിക്കാന്‍ പണം കൊടുക്കേണ്ടിവരുമെങ്കിലും.

കുറിപ്പുകള്‍

അവലംബം

  1. 1.0 1.1 1.2 Kister, KF (1994). Kister's Best Encyclopedias: A Comparative Guide to General and Specialized Encyclopedias (2nd ed. ed.). Phoenix, AZ: Oryx Press. ISBN 0-89774-744-5. {{cite book}}: |edition= has extra text (help)
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; sader_1995 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 "Encyclopedias and Dictionaries". Encyclopædia Britannica. Vol. 18 (15th edition ed.). Encyclopædia Britannica, Inc. 2007. pp. 257–286. {{cite encyclopedia}}: |edition= has extra text (help)
  4. 4.0 4.1 4.2 4.3 Kogan, Herman (1958). The Great EB: The Story of the Encyclopædia Britannica. Chicago: The University of Chicago Press. LCCN 58-8379.
  5. 5.0 5.1 5.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; encyclopedia_1954 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. The New Encyclopædia Britannica (15th edition, Propædia ed.). 2007. pp. 5–8.
  7. The New Encyclopædia Britannica (15th edition, Index preface ed.). 2007.
  8. Day, Peter (17 December 1997). "Encyclopaedia Britannica changes to survive". BBC News. Retrieved 2007-03-27. Sales plummeted from 100,000 a year to just 20,000. {{cite web}}: Check date values in: |date= (help)
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; burr_1911 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Giles_Nature_study_2005 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; fatally_flawed എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. The New Encyclopædia Britannica (15th edition, Propædia ed.). 2007. pp. p.5. {{cite book}}: |pages= has extra text (help)
  13. Encyclopædia Britannica Board of Editors. Britannica.com. Retrieved on 2006-09-27
  14. The New Encyclopædia Britannica (15th edition, Propædia ed.). 2007. pp. 524–530.
  15. The New Encyclopædia Britannica (15th edition, Propædia ed.). 2007. pp. 675–744.

ഫലകം:Link FA ഫലകം:Link FA