"ഇന്തോ - നോർവീജിയൻ പ്രോജക്ട്, നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം: അക്ഷരപിശക് തിരുത്തി, കണ്ണികൾ ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
→അവലംബം: വർഗ്ഗം ചേർത്തു. |
||
വരി 37: | വരി 37: | ||
[[വർഗ്ഗം:കൊല്ലം]] |
[[വർഗ്ഗം:കൊല്ലം]] |
||
[[വർഗ്ഗം:കേരളത്തിലെ പദ്ധതികൾ]] |
|||
[[വർഗ്ഗം:ഇന്ത്യയിലെ സർക്കാർ പദ്ധതികൾ]] |
06:42, 16 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മത്സ്യബന്ധനവ്യവസായം വികസിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി 1952-ൽ കേരളത്തിൽ കൊല്ലം ജില്ലയിലുള്ള നീണ്ടകരയിൽ ആരംഭിച്ച പദ്ധതിയാണ് ഇന്തോ - നോർവീജിയൻ പ്രോജക്ട് (ഇംഗ്ലീഷ്: Indo-Norwegian Project). ഐക്യരാഷ്‌ട്രസഭയും ഇന്ത്യാ-നോർവെ ഗവൺമെന്റുകളും ചേർന്ന് ഒപ്പുവച്ചിട്ടുള്ള ഒരു ത്രികക്ഷിക്കരാറാണ് ഈ പദ്ധതിയുടെ ആണിക്കല്ല്. അഷ്‌ടമുടിക്കായലിന്റെ ഒരു ശാഖയുടെ ഇരുകരകളിലായി 26 ച.കി.മീ. സ്ഥലത്തായിട്ടാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇന്ത്യാഗവൺമെന്റിന്റെ മേൽനോട്ടത്തിൽ നോർവീജിയൻ പ്രോജക്‌ട് ഡയറക്‌ടറുടെ സഹകരണത്തോടുകൂടി, കേരളഗവൺമെന്റാണ് ഈ പദ്ധതിയുടെ ഭരണച്ചുമതല നിർവഹിക്കുന്നത്.
ചരിത്രം
പദ്ധതിപ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ 6.6 മീറ്റർ നീളവും 4 കുതിരശക്തിയുമുള്ള മത്സ്യബന്ധനബോട്ട് കടലിലിറക്കി. ഇതോടൊപ്പം മത്സ്യത്തൊഴിലാളികൾക്കായി ഒരു പരിശീലനകേന്ദ്രവും ആരംഭിച്ചു. പരിശീലനം ലഭിച്ചു പുറത്തുവരുന്ന തൊഴിലാളികൾക്ക് കുറഞ്ഞനിരക്കിൽ മത്സ്യബന്ധനബോട്ടുകളും മത്സ്യബന്ധനസാമഗ്രികളും നല്‌കുവാനും തീരുമാനിക്കപ്പെട്ടു. ബോട്ടുകളുടെ വർധിച്ച ആവശ്യം നികത്താൻ ഒരു ബോട്ടുനിർമാണശാലയും വർക്ക്‌ഷോപ്പും 1954-ൽ ആരംഭിക്കുകയുണ്ടായി.
സമുദ്രത്തെയും സമുദ്രവിഭവങ്ങളെയും സംബന്ധിച്ച ഗവേഷണപരിപാടികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്; ഇതിനായി 'വരുണ' എന്ന പേരിൽ ഒരു ജലയാനം കൊച്ചിയിൽ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു. 1957-ൽ നീണ്ടകരയിൽ ഒരു റഫ്രിജറേഷൻ പ്ലാന്റ് സ്ഥാപിക്കുകയുണ്ടായി. കടൽത്തീരത്തുനിന്നും അകലെയുള്ള സ്ഥലങ്ങളിൽ മത്സ്യം വേഗം എത്തിക്കാനായി എട്ടു വാനുകളും പ്രവർത്തിച്ചുതുടങ്ങി.
ഇന്തോ-നോർവീജിയൻ പ്രോജക്‌ടിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഉടലെടുത്തിട്ടുണ്ട്. തൊഴിലാളികൾക്കു പ്രയോജനപ്രദമായ രീതിയിൽ മത്സ്യവിപണനം നടത്തുവാൻ സംഘം പരിശ്രമിക്കുന്നു. പ്രോജക്‌ട്‌പ്രദേശത്തെ എല്ലാവർക്കും സൗജന്യചികിത്സ നല്‌കുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത്‌സെന്ററും പ്രവർത്തിക്കുന്നുണ്ട്. ശുദ്ധജലവിതരണപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പുനിർമാണത്തിനായി 1957-ൽ പ്രിമോപൈപ്പ് ഫാക്‌ടറിയും സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തെ ശുദ്ധജലവിതരണത്തിനാവശ്യമായ പൈപ്പുകളുടെ നിർമാണം പൂർത്തിയായതിനെത്തുടർന്ന് 1959-ൽ ഈ ഫാക്‌ടറി കേരളസർക്കാരിന് സംഭാവന ചെയ്യപ്പെട്ടു.
ആഗോള സാമ്പത്തിക സഹകരണരംഗത്തെ ഒരു പരിപാടിയായ ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ ഭരണച്ചുമതല 1963 ഏപ്രിൽ 1 മുതൽ ഇന്ത്യാഗവൺമെന്റ് ഏറ്റെടുക്കുകയുണ്ടായി. ശക്തികുളങ്ങരയിലെ ബോട്ടുനിർമാണശാല, വർക്ക്‌ഷോപ്പ്, നീണ്ടകരയിലെ ഐസ് ഫാക്‌ടറി, റഫ്രിജറേഷൻ പ്ലാന്റ് എന്നിവ ഷിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഭരണച്ചുമതലയിലാണ്. ഹെൽത്ത് സെന്ററിന്റെ ചുമതല ആരോഗ്യവകുപ്പ് ഏറ്റെടുത്തു.
ലക്ഷ്യങ്ങൾ
ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ അടിസ്ഥാനലക്ഷ്യങ്ങൾ ഇവയാണ്:
- മത്സ്യബന്ധനബോട്ടുകൾ യന്ത്രവത്‌കരിക്കുക
- ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനം ഏർപ്പെടുത്തുക
- നവീനരീതിയിലുള്ള മത്സ്യബന്ധനസാമഗ്രികളുടെ ഉപയോഗം പ്രാവർത്തികമാക്കുക
- മത്സ്യസംസ്‌കരണ സംവിധാനങ്ങൾ നവീകരിക്കുക
- ശീതീകരണയന്ത്രങ്ങൾ നിർമിക്കുക
- മത്സ്യം കയറ്റി അയയ്‌ക്കാനായി ആധുനികവാഹനങ്ങൾ നല്‌കുക
- മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങൾ രൂപീകരിക്കുക
- മത്സ്യത്തൊഴിലാളികളുടെ അധിവാസകേന്ദ്രങ്ങളിൽ പരിസരശുചീകരണ പ്രവർത്തനങ്ങളും ശുദ്ധജലവിതരണവും നടത്തുക
- ആരോഗ്യരക്ഷാകേന്ദ്രം തുറക്കുക.
അവലംബം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ പ്രാജക്ട് ഇന്തോ-നോർവീജിയൻ പ്രാജക്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- സർവ്വവിജ്ഞാനകോശത്തിലെ താളിലേക്കുള്ള സ്ഥിരംകണ്ണി