തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം
Coordinates: 10°31′29″N 76°13′04″E / 10.5246568°N 76.2178499°E
പാറമേക്കാവ് ശ്രീഭഗവതിക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തൃശ്ശൂർ |
സ്ഥാനം: | തൃശ്ശൂർ നഗരം |
വാസ്തുശൈലി,സംസ്കാരം | |
പ്രധാന പ്രതിഷ്ഠ:: | ശ്രീ ഭദ്രകാളി |
പ്രധാന ഉത്സവങ്ങൾ: | തൃശ്ശൂർ പൂരം, പാറമേക്കാവ് വേല |
വാസ്തുശൈലി: | കേരള-ദ്രാവിഡ ശൈലിയിൽ |
ക്ഷേത്രങ്ങൾ: | 2 |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | ഏകദേശം 600 വർഷം മുമ്പ് |
സൃഷ്ടാവ്: | കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ട് കളരിയിലെ കാരണവർ |
വെബ്സൈറ്റ്: | http://www.paramekkavudevaswom.com |
തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. കേരളത്തിലെ പ്രധാനപ്പെട്ട ശക്തി ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം കൂടിയാണിത്. തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ്. മേടമാസത്തിലെ പൂരം നാളിൽ നടത്തപ്പെടുന്ന തൃശ്ശൂർ പൂരം കൂടാതെ ധനുമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച നടക്കുന്ന വേലയും അതിവിശേഷമാണ്. സ്വന്തമായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.
പ്രധാന പ്രതിഷ്ഠ[തിരുത്തുക]
ഭദ്രകാളി, ദുർഗ്ഗാ പരമേശ്വരി വിധാനത്തിൽ ഭഗവതി ആദിപരാശക്തിയാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. വലതുകാൽ മടക്കിവച്ച് ഇടതുകാൽ തൂക്കിയിട്ട് പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടു കൂടിയതാണ് പ്രതിഷ്ഠ. കർക്കിടകമാസത്തെ ചാന്താട്ടസമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വർണഗോളകയാണ് കാണുക. വരിക്ക പ്ലാവിൽ നിർമ്മിച്ച ബിംബത്തിന് ഏഴടിയോളം ഉയരമുണ്ട്. [1]
നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകൾ. കൂടാതെ വടക്കുഭാഗത്ത് ഉയരത്തിൽ 'മേക്കാവ്' എന്ന പ്രത്യേക ക്ഷേത്രവും ഇവിടെയുണ്ട്. മേക്കാവിലെ പ്രതിഷ്ഠയും ശ്രീ ഭദ്രകാളി തന്നെ. കൊടുങ്ങല്ലൂരമ്മയായാണ് സങ്കല്പം. ഇത് താരതമ്യേന പുതിയകാലത്തെ പ്രതിഷ്ഠയാണ്. പണ്ടുകാലത്ത് മീനമാസത്തിലെ ഭരണിനാളിൽ (കൊടുങ്ങല്ലൂർ ഭരണി) ഇവിടെ ദേശക്കാരുടെ വക ഗുരുതി നടത്തിരിയുന്നു. പിന്നീട് നടന്ന ദേവപ്രശ്നത്തിലാണ് ഇവിടെ ദേവീസാന്നിദ്ധ്യം കണ്ടെത്തിയത്. 1997-ലാണ് മേക്കാവിലമ്മയുടെ പ്രതിഷ്ഠ നടന്നത്.
ശ്രീകോവിലിന്റെ വടക്കേ അറ്റത്ത് ഒറ്റയ്ക്കുള്ള പ്രതിഷ്ഠ വീരഭദ്രനാണ്, പിന്നെ ഗണപതി. തുടർച്ചയായി മഹേശ്വരി, കൌമാരി എന്നീ പ്രതിഷ്ഠകളും. തെക്കുഭാഗത്ത് വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ സപ്തമാതാക്കളായ ദേവിമാരും. [1]
ഉപദേവതകൾ[തിരുത്തുക]
ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സപ്തമാതൃക്കൾ, വീരഭദ്രൻ, ഭൈരവൻ, മേൽക്കാവ് ഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
പേരിനുപിന്നിൽ[തിരുത്തുക]
ആദി കാലങ്ങൾ മുതൽക്കേ മാതൃ ദൈവത്തെ ആരാധിക്കുന്ന പതിവ് മാതൃദായക്കാരായ ദ്രാവിഡ വിഭാഗങ്ങളിൽ ഉണ്ടായിരുന്നു. സ്ത്രീ മേൽക്കൈ നേടിയ ഒരു കാലത്തിന്റെ അടയാളമായി ഇതിനെ കാണാം. ഊർവരത, മണ്ണിന്റെ ഫലഭൂയിഷ്ടി, സമൃദ്ധി, യുദ്ധ വിജയം, പ്രകൃതി എന്നിവ മാതൃദൈവവുമായി ബന്ധപ്പെട്ട് കാണുന്നു. ഈ മാതൃദൈവം കലക്രമേണ പല പല മാറ്റങ്ങളിലൂടെ ഇന്നത്തെ ഭഗവതിയായി മാറി എന്ന് പറയപ്പെടുന്നു. കാവ് എന്നത് ക്ഷേത്രങ്ങൾ കേരളത്തിൽ സ്ഥാപിക്കപ്പെടുന്നതിനു മുൻപേ കേരളത്തിൽ നിലനിന്നിരുന്ന ദ്രാവിഡ രീതിയിലുള്ള ആരാധനാലയങ്ങളാണ്. ആദിദ്രാവിഡ ദേവതയായ കൊറ്റവൈ ആണ് കൂടുതൽ കാവുകളിലും പ്രതിഷ്ഠ. പിന്നീട് ബുദ്ധ മതവും ജൈനമതവും പ്രചരിച്ച നാളുകളിൽ കാവ് കൂടുതൽ വിശാലമായി. പാറകളിലും ഗുഹകളിലും മലകളിലുമാണ് അവരുടെ ആരാധനാലയങ്ങൾ നടത്തിയിരുന്നത്. ഇത്തരത്തിൽ പാറമേൽ ഉണ്ടായ കാവ് ആയിരിക്കണം പിന്നീട് പാറമേക്കാവ് ആയത്. പിന്നീട് ആര്യവത്കരണത്തിനുശേഷം ദ്രാവിഡദേവതക്ക് പകരം ഭദ്രകാളി സ്ഥാനം പിടിച്ചു. [2] പാറോ മരത്തിൻറെ ചുവട്ടിലായിരുന്നതിനാൽ “പാറമേക്കാവ്” എന്ന പേർ വന്നു എന്നും പഴമ.[3]
ചരിത്രം[തിരുത്തുക]
വടക്കുനാഥക്ഷേത്രത്തിലെ ഇലഞ്ഞി നിന്നിരുന്ന സ്ഥാനത്തായിരുന്നു, പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ. [4]അന്ന് അത് ഒരു ദാരുശില്പമായിരുന്നു. പിന്നീട് ഭദ്രകാളിയായതിനാലും പ്രാധാന്യം കൂടി വന്നതിനാലും ക്ഷേത്രത്തിന്റെ പുറകിൽ പ്രതിഷ്ഠിക്കുകയായിരുന്നു.
പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥനം ഇലഞ്ഞിയായതുകൊണ്ടാണ് തൃശ്ശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നത്. പാറമേക്കാവിൽ സന്ധ്യക്ക് വിളക്കുവെയ്ക്കുമ്പോൾ വടക്കുംനാഥനിലെ ഇലഞ്ഞിമരത്തിനു നേരെ വിളക്കു കൊളുത്തിക്കാണിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്.
1968-ൽ ദ്രവ്യകലശത്തോടെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു. 13 നിലകളോടു കൂടിയ ദീപസ്തംഭ നിർമ്മിച്ചു. നടപുരയും ഗോപുരവുമെല്ലാം ക്ഷേത്രത്തിന്റെ പ്രൌഡി വിളിച്ചോതുന്നു. ഭദ്രകാളിയായിട്ടും ആദിപരാശക്തിയുമായിട്ടാണ് ഭഗവതിയെ സങ്കല്പിച്ചു പോരുന്നത്.
ക്ഷേത്ര സന്നിധിയിൽ ഇന്നു കാണുന്ന പാലമരം അടുത്ത കാലത്ത് വെച്ചു പിടിപ്പിച്ചതാണ്. അതിനു മുമ്പ് 100 അടിയോളം ചുറ്റളവിൽ പടർന്നു പന്തലിച്ച് നിന്നിരുന്ന ഭീമൻ പാലയാണ് ഉണ്ടായിരുന്നത്. അതിന്റെ തണലിലായിരുന്നു ദേശക്കാരുടെ ആലോചനകളും യോഗങ്ങളും. പണ്ഡിതസദസ്സുകൾ പോലും പാലചുവട്ടിൽ നടന്നിരുന്നു. തൃശ്ശൂർ പൂരത്തിന് വന്നിരുന്ന ആനകൾക്കു പോലും ഈ തണലായിരുന്നു താവളം. ഈ പാല തീ പിടിച്ചു നശിച്ചതാണ്. പിന്നീട് പ്രശ്നവിധിയിൽ കണ്ടതനുസരിച്ചാണ് പുതിയ പാല നട്ടു പിടിപ്പിച്ചത്. [5]
ദേശക്കാർക്കാണ് ക്ഷേത്ര ഭരണം. പൊതുയോഗം കൂടി ഭരണസമിതിയെ തിരഞ്ഞെടുക്കും. ചിട്ടയായി ഭരണം നടത്തുന്നതിനുള്ള ഭരണഘടന 1101 മേടം 22-ന് (1925 മേയ് 4) തയ്യാറാക്കി. ക്ഷേത്രസങ്കേതത്തിൽ 5 ദേശങ്ങളുണ്ട്. അവിടെ നിന്നുള്ള പ്രതിനിധികളും പൊതുയോഗം തെരഞ്ഞെടുക്കുന്ന ഭാരവാഹികളും അടങ്ങുന്നതാണ് ഭരണസമിതി.
ഐതിഹ്യം[തിരുത്തുക]
തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്തുള്ള കൂർക്കഞ്ചേരി ദേശത്തെ അപ്പാട്ട് തറവാട്ടിലെ കാരണവരും, പാരമ്പര്യ യോദ്ധാവുമായിരുന്ന കുറുപ്പാൾ തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ തിരുമാന്ധാംകുന്നിൽ ദർശനത്തിനുപോയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യം കാരണം അതിന് കഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം ഇഷ്ടദേവതയോട് നാട്ടിൽ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. കരുണാമയിയായ ദേവി അത് സമ്മതിച്ച് കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിയിരുന്നു.
യാത്രകഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാൾ വടക്കുന്നാഥക്ഷേത്രത്തിലെത്തി വടക്കുന്നാഥനെയും ഉപദേവതകളെയും വന്ദിച്ചശേഷം ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാൻ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചുകഴിഞ്ഞതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ ദേവീസാന്നിദ്ധ്യം കണ്ടു. ദേവീസാന്നിധ്യം കണ്ടതിനെ തുടർന്ന് ദേവിയെ തന്റെ തറവാട്ടിലെ കളരിയിൽ പ്രതിഷ്ഠിച്ചു യഥാവിധി പൂജാവിധികൾ ചെയ്തുകൊള്ളാം എന്ന് മനമുരുകി പ്രാർത്ഥിച്ചതിനെ തുടർന്ന് ഓലക്കുട അവിടെ നിന്നും എടുക്കുകയും തുടർന്ന് അപ്പാട്ട് തറവാട്ടിലെ കളരിയിൽ ദേവിയെ ശാക്തേയവിധി പ്രകാരം പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ദേവിയുടെ പ്രതിഷ്ഠ നടത്തിയ കളരിയുടെ തൊട്ടുപുറകിലുള്ള പാറോം മരച്ചുവട്ടിൽ ആയതിനാൽ പാറോംകാവ് ഭഗവതി എന്ന് ദേശനിവാസികൾ വിളിച്ചു പോന്നു. കാലക്രമേണ പാറോംകാവ് ലോഭിച്ചു പാറമേക്കാവ് ഭഗവതി എന്നറിയപ്പെട്ടു. ദേവീദർശനം വെളിപ്പെട്ടത് ഇലഞ്ഞിത്തറയിൽ വെച്ചായത് കൊണ്ട് കാരണവർ അവിടെയും ദേവിയുടെ ഒരു ചെറിയ ശിലാപ്രതിഷ്ഠ നടത്തി. പിന്നീട് വടക്കുംനാഥക്ഷേത്രം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ പ്രതിഷ്ഠ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റൻ പാറയുടെ മുകളിലേയ്ക്കുമാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു.
കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിലെ കാരണവരുടെ കളരിയിൽ പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ കൂടാതെ ചണ്ഡികാഭഗവതി, മനക്കൊടി അയ്യപ്പൻ, വനശാസ്താവ്, വീരഭദ്രൻ, കുറുപ്പാൾ കാരണവർ എന്നീ പ്രതിഷ്ഠകൾ കൂടിയുണ്ട്. കാരണവർ ദേവിയിൽ സമാധി പ്രാപിച്ചതോടെ അദ്ദേഹത്തിന്റെ രൂപം പിന്തലമുറക്കാർ കളരിക്ക് പുറത്ത് പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. ശിവലിംഗരൂപത്തിലുള്ള ഒരു കുഴയുടെ രൂപത്തിലാണ് കാരണവരുടെ പ്രതിഷ്ഠ നടത്തിയത്. കുറുപ്പാൾ കാരണവർക്ക് ദേവിയുമായുള്ള അഭേദ്യമായ ബന്ധമുള്ളതിനാൽ പുറത്തുള്ള പ്രതിഷ്ഠ ഉറയ്ക്കാതെയിരിയ്ക്കുകയും പിന്നീട് ജ്യോതിഷവിധി പ്രകാരം കളരിയ്ക്ക് അകത്തുതന്നെ പ്രതിഷ്ഠിയ്ക്കുകയും ചെയ്യുകയായിരുന്നു. കൂർക്കഞ്ചേരി കുറുപ്പാൾ കളരിയോട് അനുബന്ധിച്ചു സർപ്പക്കാവും, ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠയും നിലകൊള്ളുന്നു. മിഥുനമാസത്തിലെ പൂയം നാൾ ആണ് കൂർക്കഞ്ചേരി കുറുപ്പാൾ കളരിയിൽ ദേവിയുടെ പ്രതിഷ്ഠാദിനം. ഇന്നും പാറമേക്കാവ് ക്ഷേത്രത്തിലെ വേല അടിയന്തരം പ്രമാണിച്ച് ക്ഷേത്രകോമരം കൂർക്കഞ്ചേരി കുറുപ്പാൾ കളരിയിൽ വരുകയും അരിയേറു നടത്തി മൂലസ്ഥാനത്തോടുള്ള കടപ്പാട് അറിയിയ്ക്കുകയും ചെയ്തു വരുന്നു. മകരമാസത്തിലെ പാനപ്പറ, തൃശ്ശൂർ പൂരത്തോടനുബന്ധിച്ചുള്ള പൂരപ്പറ ഇതെല്ലാം തുടങ്ങുന്നത് കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിൽ നിന്നുമാണ്. കാരണവർ ഇലഞ്ഞിത്തറയിൽ വിശ്രമിച്ചതിനെ തുടർന്ന് ദേവീചൈതന്യം ബോധ്യപ്പെട്ടതിന്റെ ഓർമയ്ക്കാണ് തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം വടക്കുംനാഥ ക്ഷേത്രത്തിനകത്ത് നടത്തിവരുന്നത്.
പുനഃപ്രതിഷ്ഠ[തിരുത്തുക]
കാലപ്പഴക്കംകൊണ്ട് ദാരുബിംഭത്തിന് ജീർണ്ണത വന്നപ്പോൾ അഷ്ടമംഗല്യ പ്രശ്നം നടത്തുകയും പ്രശ്നത്തിൽ പറഞ്ഞപ്രകാരം 1968ൽ പഞ്ചലോഹംകൊണ്ട് ആവരണം നിർമ്മിച്ച് ബിംബം വാർത്തുകെട്ടി നവീകരണ കലശം നടത്തുകയും ചെയ്തു. [1]
1988ൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിൽ ദാരുബിംബത്തിന് കാലപ്പഴക്കത്താൽ ജീർണ്ണതവന്നതുകോണ്ട് മാറ്റാൻ നിർദ്ദേശിച്ചു. വയനാട് ജില്ലയിലെ മീനങ്ങാടി മത്സ്യാവതാര ക്ഷേത്രത്തിനടുത്ത് റോഡരുകിൽ നിന്നിരുന്ന പ്ലാവ് 1994 നവംബറിൽ മുറിച്ചുകൊണ്ടുവരികയും1995 ജൂലയിൽ ബിംബനിർമ്മാണം ആരംഭിച്ക്കുകയും ചെയ്തു. ഒരു വർഷംകൊണ്ട് പൂർത്തിയായി. പുതിയ ദാരുബിംബം വലുതായതുകൊണ്ട് ക്ഷേത്രനടയിൽ കൂടി കടത്താൻ പറ്റാതായപ്പോൾ ശ്രീകോവിൽ പൊളിച്ച് പുതിയത് അതേ അളവിൽ പണിയുകയും ചെയ്തു.[1]
പ്രധാനബിംബം ദാരുബിംബമായതിനാൽ ആണ്ടിലൊരിക്കൽ കർക്കിടകത്തിൽ നിറപുത്തരി ദിവസം നടത്തുന്ന ചാന്താട്ടമല്ലാതെ അഭിഷേകങ്ങളില്ല. നിത്യപൂജകളും പുഷ്പാഞ്ജലിയും അടുത്ത് കിഴക്കോട്ട് ദർശനമായ അർച്ചനാബിംബത്തിലാണ് നടക്കുന്നത്. ദേശപ്പാട്ടിന് തിരു ഉടയാടയും വേലയ്ക്ക് കണ്ണാടി തിടമ്പും പൂരപ്പറയ്ക്കും ആറാട്ടിനും തൃശ്ശൂർ പൂരത്തിനും പഞ്ചലോഹവിഗ്രഹവും ആണ് കോലത്തിൽ എഴുന്നെള്ളിക്കുന്നത്.[1]
ധ്വജപ്രതിഷ്ഠ[തിരുത്തുക]
ഏറെക്കാലമായി പാറമേക്കാവിലമ്മയുടെ ഭക്തർ നടത്തിവന്ന ഒരു ആവശ്യമായിരുന്നു ക്ഷേത്രത്തിൽ ഒരു കൊടിമരം പ്രതിഷ്ഠിയ്ക്കുക എന്നത്. അതനുസരിച്ച് 2019-ൽ ഒരു ദേവപ്രശ്നം ക്ഷേത്രത്തിൽ നടക്കുകയുണ്ടായി. സ്വർണ്ണക്കൊടിമരം തന്നെ വേണമെന്നായിരുന്നു അതിൽ ദേവഹിതം. അതനുസരിച്ച് 2019 അവസാനം തന്നെ കൊടിമരം നിർമ്മിയ്ക്കാൻ തുടങ്ങി. കൊവിഡ്-19 കാരണം 2022 ഫെബ്രുവരി 7-ന് മകരമാസത്തിലെ അശ്വതി നക്ഷത്രത്തിൽ പൂർണമായ ആചാരവിധികളോടെ കൊടിമരം പ്രതിഷ്ഠിച്ചു. തുടർന്നുവന്ന പത്തിന് എട്ടുദിവസത്തെ ഉത്സവം കൊടികയറി. ഇപ്പോൾ ഉത്സവം, പൂരം, വേല എന്നീ മൂന്ന് ആണ്ടുവിശേഷങ്ങളും ആചരിയ്ക്കുന്ന കേരളത്തിലെ ഏകക്ഷേത്രമാണ് പാറമേക്കാവ്.
നിത്യക്രമം[തിരുത്തുക]
കാലത്ത് മൂന്നു മണിക്ക് നിയമവെടി, പിന്നെ ഏഴു തവണ ശംഖധ്വനി മുഴക്കി പള്ളിയുണർത്തൽ. നാലു മണിക്ക് നടതുറക്കും. നിർമ്മാല്യം കഴിഞ്ഞാൽ അർച്ചനാബിംബത്തിൽ ശംഖാഭിഷേകം. മൂലബിംബത്തിൽ അഭിഷേകം ചെയ്തു പട്ടുകൊണ്ട് തുടയ്ക്കും. അലങ്കാരത്തിനു ശേഷം 5.15-ന് മലർ, ത്രിമധുരം എന്നിവ നിവേദിക്കും. സൂര്യനുദിക്കുന്നതിനു മുമ്പ് തിടപ്പള്ളിയിൽ വച്ച് ഗണപതിഹോമം നടക്കും.
ആറുമണിയ്ക്ക് ബ്രഹ്മരക്ഷസ്സ്, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി എന്നിവർക്ക് വെള്ളനിവേദ്യം. 6.20 ദേവിക്ക് ഉഷനിവേദ്യവും പിന്നെ ഉഷഃപൂജയും. ഏഴുമണിയ്ക്ക് ഉഷഃശീവേലിയുമുണ്ട്. ഉച്ചപൂജക്ക് മുമ്പ് നവകാഭിഷേകം.
10.20-ന് ഉച്ചപൂജ. അതിനുശേഷം ഉച്ചശീവേലി. അതിനു ശേഷം 11.30-ന് നട അടയ്ക്കും.
ഉച്ചതിരിഞ്ഞ് 4 മണിക്ക് നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന. അതിനുശേഷം സന്ധ്യാനമസ്കാരം. ഇതിനോടനുബന്ധിച്ച് വെളിച്ചപ്പാടിന്റെ എഴുന്നള്ളത്തുണ്ട്. 7.20-നാണ് അത്താഴ പൂജ. 8.30-ന് നട അടയ്ക്കും.
അമ്പലനടയിൽ ദിവസവും ഉഷപൂജക്കുശേഷം ബ്രാഹ്മണിപ്പാട്ട് നടത്താറുണ്ട്. എല്ലാമാസവും ആയില്യം നാളിൽ സർപ്പപൂജയും വൃശ്ചികമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയും നടത്താറുണ്ട്. ദേവിയുടെ പ്രതിഷ്ഠാദിനമായ അത്തം നാളിൽ എല്ലാ മാസവും വിശേഷാൽ പൂജകളുണ്ട്. എല്ലാമാസവും ഋഗ്വേദമുറജപവും യജുർവേദ മുറജപവും ക്ഷേത്രത്തിൽ നടത്താറുണ്ട്. എല്ലാമാസവും ഉച്ചപൂജയ്ക്ക് മുമ്പ് സംക്രമപൂജ ചെയ്യാറുണ്ട്. പൌർണ്ണമി ദിവസം സന്ധ്യക്ക് മുമ്പ് വാവുപൂജയും ഉണ്ടാവാറുണ്ട്. [1]
വാർഷിക വിശേഷങ്ങൾ[തിരുത്തുക]
മിഥുനത്തിലെ അത്തം നാൾ പ്രതിഷ്ഠാദിനമാണ്. പ്രതിഷ്ഠാദിനത്തിനു മുമ്പ് ദ്രവ്യകലശം നടക്കും. ആറുദിവസമാണ് ഇതിന്റെ ചടങ്ങുകൾ. പ്രതിഷ്ഠാദിനത്തിന്റെ തലേന്ന് ഇത് അവസാനിക്കും. കർക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഇല്ലംനിറ നടക്കുന്നത്. അന്നു തന്നെയാണ് ചാന്താട്ടവും. [1]
പ്രധാന ദിവസങ്ങൾ[തിരുത്തുക]
മാസത്തിലെ ഒന്നാം തീയതി, ചൊവ്വ, വെള്ളി, പൗർണമി ദിവസങ്ങൾ ഭഗവതി ദർശനത്തിന് പ്രധാനം. നവരാത്രി ദിവസങ്ങൾ, മകരചൊവ്വ, മീനഭരണി തുടങ്ങിയവ വിശേഷം.
പാറമേക്കാവ് ദേവസ്വം[തിരുത്തുക]
ക്ഷേത്രഭരണം പാറമേക്കാവ് ദേവസ്വം എന്ന പേരിൽ സ്വയം ഭരിച്ചു വരുന്നു. ഇപ്പോൾ ക്ഷേത്രത്തിന് സ്വന്തമായി വ്യവസായ കെട്ടിടങ്ങളും, കല്യാണ മണ്ഡപങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്.
- ക്ഷേത്രത്തിനു മുന്നിലെ സ്വന്തം ഓഫീസ് കെട്ടിടം / ഷോപ്പിംഗ് കോപ്ലക്സ്
- തെക്കെ നടക്കാവിലെ ഓഫീസ് കെട്ടിടം/ ഷോപ്പിംഗ് കോപ്ലക്സ്
- കലാക്ഷേത്രം (ക്ഷേത്രവാദ്യകലകൾ)
- പാറമേക്കാവ് ദേവസ്വം വിമൻസ് കോളേജ്
- വിദ്യമന്ദിർ സ്കൂൾ
- ചാരിറ്റബിൽ ക്ലീനിക്ക്
അവലംബം[തിരുത്തുക]

- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;book1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”
- ↑ പി.ആർ.രവിചന്ദ്രൻ, ശ്രീ പാറമേക്കാവ് ക്ഷേത്ര മാഹാത്മ്യം പുരാവൃത്തങ്ങളിലൂടെ- പാറമേക്കാവ് പിള്ളേർപാട്ട് ആഘോഷ കമ്മിറ്റി
- ↑ "Thrissur Pooram- The ultimate Festival" .Published by C.A. Menon Asspciates ,Thrissur May 2006