പാണ്ടിക്കാട് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1921 ലെ മലബാർ കലാപത്തിലെ ഒരു സുപ്രധാന സംഭവമാണ് പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമണം അഥവാ പാണ്ടിക്കാട് ചന്തപ്പുര യുദ്ധം എന്ന പേരിൽ അറിയപ്പെടുന്ന പാണ്ടിക്കാട് യുദ്ധം. 1921 നവംബർ 14 (1340 റബീഉൽ അവ്വൽ 12) നാണ് പ്രസ്തുത സംഭവം അരങ്ങേറിയത്. മലബാർ കലാപത്തിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു ഇത്. 1921ആഗസ്റ്റ്‌ അവസാനത്തോടെ മലബാർ കലാപത്തിലെ രക്തച്ചൊരിച്ചുലകൾ തൽക്കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും ബ്രിട്ടീഷുകാർ പ്രതികാരത്തിനിറങ്ങിയത് വീണ്ടും കലാപം ആളിക്കത്തിച്ചു. പലയിടത്തും ബ്രിട്ടീഷ് - മാപ്പിള ഖിലാഫത്ത് വളണ്ടിയർ ഏറ്റുമുട്ടലുകൾ അരങ്ങേറി. അവയിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായിരുന്നു പാണ്ടിക്കാട് ഗൂർഖ മിലിട്ടറി ക്യാമ്പ് ആക്രമണം.

പാണ്ടിക്കാട് യുദ്ധം Pandikkad War
മലബാർ കലാപം, ഇന്ത്യൻ സ്വാതന്ത്ര സമരങ്ങളുടെ ഭാഗം
തിയതിനവംബർ 14, 1921 റബീഉൽ അവ്വൽ 12, 1340
സ്ഥലംപാണ്ടിക്കാട് - ഇന്നത്തെ പഞ്ചായത്ത് ഓഫീസ് നിൽക്കുന്ന സ്ഥലം
ഫലംബ്രിട്ടീഷ് സൈന്യത്തിന്റെ പിന്മാറ്റം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബ്രിട്ടീഷ് രാജ്
ബ്രിട്ടീഷ് സൈന്യം
മാപ്പിള പോരാളികൾ
സന്നദ്ധ സൈന്യം
പടനായകരും മറ്റു നേതാക്കളും
ക്യാപ്റ്റൻ ജോൺ എറിക് അവ്റിൽ  മുക്രി അഹ്‌മദ്‌
ശക്തി
ലഭ്യമല്ല:
Gurkha infantry,
Heavy infantry with Mechine Guns
2,000:
Volunteers
നാശനഷ്ടങ്ങൾ
കൊല്ലപ്പെട്ടത്:
മേജർ അവ്റിൻ,
5 Soldiers ( ഒരു അഭിപ്രായത്തിൽ 75-120)
പരിക്കേറ്റത്
ലഭ്യമല്ല
കൊല്ലപ്പെട്ടത്:
250 Volunteers
പരിക്കേറ്റത്:
ലഭ്യമല്ല

ചരിത്രം[തിരുത്തുക]

മലബാർ കലാപത്തിലെ സൈന്യാധിപനായിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിച്ചേർന്നു ചെമ്പ്രശ്ശേരി തങ്ങളാണ് മിലിട്ടറി ക്യാമ്പ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. കൂട്ടിനു മുക്രി അയമു, പയ്യനാടൻ മോയീൻ എന്നിവരുമുണ്ടായിരുന്നു. പാണ്ടിക്കാട്, പെരിന്തൽമണ്ണ റോഡിൽ മൊയ്തുണ്ണിപ്പാടത്തിന് സമീപമുള്ള ചന്തപ്പുരയായിരുന്നു പ്രസ്തുത സൈനിക ക്യാമ്പ്. മണ്ണുകൊണ്ട് ചുറ്റുമതിൽ നിർമിച്ചു കാവൽ ഏർപെടുത്തിയ സൈനിക ക്യാമ്പിൽ ഗറില്ല ആക്രമണമായിരുന്നു പ്ലാൻ ചെയ്തത്. ചെമ്പ്രശ്ശേരി, കരുവാരക്കുണ്ട്, കീഴാറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്രത്യേകം പരിശീലനം നേടിയെത്തിയ 400 പേരാണ് ക്യാമ്പ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടത്. 1921 നവംബർ 14 ന് പുലർച്ചെ അഞ്ചുമണിക്കാണ് ആക്രമണം നടന്നത്. ക്യാമ്പിന്റെ ചുറ്റുമതിൽ പൊളിച്ചു അകത്തു കയറിയ മാപ്പിള പോരാളികൾ തുടക്കത്തിൽ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. എന്നാൽ വിദഗ്ദ്ധ പരിശീലനം നേടിയ പോരാട്ട വീര്യമേറിയ ഗൂർഖ സൈനികരാണ് ക്യാമ്പിൽ കൂടുതലുണ്ടായിരുന്നത്. മാപ്പിളപ്പോരാളികളുടെ പ്രതീക്ഷക്ക് വിരുദ്ധമായി വമ്പിച്ച ആയുധ ശേഖരവും ക്യാമ്പിലുണ്ടായിരുന്നു. ആദ്യം ഒന്ന് പതറിയെങ്കിലും മനോനില വീണ്ടെടുത്ത ഗൂർഖ സൈനികർ മെഷീൻ ഗണ്ണുകളുപയോഗിച്ചു ശക്തമായ തിരിച്ചടി ആരംഭിച്ചതോടെ യുദ്ധഗതി മാറി മറിഞ്ഞു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചതോടെ മാപ്പിളമാർ യുദ്ധത്തിൽ പരാജയപ്പെട്ടു. ആക്രമണത്തിൽ ബ്രിട്ടീഷ് സൈനിക മേധാവി ക്യാപ്റ്റൻ അവ്റെലിയും അഞ്ചു സൈനികരും കൊല്ലപ്പെട്ടു. മുപ്പത്തിനാലു പേർക്ക് പരിക്ക് പറ്റി. മാപ്പിള ഭാഗത്ത് നിന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 200 അടുത്തായിരുന്നു എന്നാണ് എഴുതിവെക്കപ്പെട്ടിട്ടുള്ളത്.പക്ഷെ, ഈ കണക്കുകൾ അത്ര വിശ്വാസയോഗ്യമല്ല എന്ന് കരുതുന്ന ചരിത്രകാരൻമാരുണ്ട്.

മലബാർ കലാപ കാലത്ത് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ എണ്ണം പുറത്ത് വരാതിരിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം കണിശത പാലിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ട ചരിത്ര ഗവേഷകർ നിരവധിയാണ്.മലബാർ കലാപം ഒരു പഠനം എന്ന ഗ്രന്ഥം എഴുതി:

"സൈനിക മേധാവികൾ പട്ടാളക്കാരുടെ മരണ വിവരം കൃത്യമായി വെളിവാക്കിയിരുന്നില്ല. തങ്ങളുടെ പട്ടാള നടപടികൾക്ക് ലണ്ടനിലെ അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും അംഗീകാരം ലഭിക്കുന്നതിനുള്ള അടവായിരുന്നു അത്. പാണ്ടിക്കാട് യുദ്ധത്തിൽ നാല് യൂറോപ്യൻമാർ കൊല്ലപെട്ടു എന്നേ വടക്കെ മലബാർ പോലീസ് സുപ്രണ്ടായിരുന്ന ടോട്ടൺ ഹാം അദ്ദേഹത്തിന്റെ 'ദ മാപ്പിള റബല്യൻ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ ഔദ്യോഗിക റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ലഹളയുടെ ചരിത്രമെഴുതിയവർ പാണ്ടിക്കാട് സംഭവം വിവരിക്കുന്നത്. യതാർത്ഥത്തിൽ പാണ്ടിക്കാട് പട്ടാളത്തിനും പോലീസിനും കനത്ത നാശം സംഭവിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അത് രേഖപ്പെടുത്താൻ ആളുണ്ടായില്ല. പൂക്കോട്ടൂർ ഒഴിച്ചാൽ ഇത്രയും ഭയങ്കരമായ ഒരു പോരാട്ടം വേറൊരു ലഹളയിലുണ്ടായിരുന്നില്ലെന്നു ചരിത്രകാരൻമാരും ഔദ്യോഗക രേഖകളും വൃക്തമാക്കുന്നുണ്ട്.( മലബാർ കലാപം ഒരു പഠനം, എം ആലിക്കുഞ്ഞി, തിരൂരങ്ങാടി ബുക്സ്,1972, പേജ്: 335)

1921ൽ നടന്ന പാണ്ടിക്കാട് പട്ടാള ക്യാമ്പ് അക്രമണത്തെക്കുറിച്ച് കെ.മാധവൻ നായർ മലബാർ കലാപം എന്ന പുസ്തകത്തിൽ ഇങ്ങിനെ പറയുന്നു.

കിഴക്കൻ ഏറനാട്ടിലുള്ള പട്ടാളക്കാർക്കുണ്ടായിരുന്ന ക്യാമ്പുകളിൽ ഒന്നായിരുന്നു പാണ്ടിക്കാട് ക്യാമ്പ്. അവിടെ ഒരു പഴയ ചന്തപ്പുരയുണ്ട്. അതിനുള്ളിലായിരുന്നു ഗൂർക്ക പട്ടാളം താമസിച്ചിരുന്നത്. പട്ടാളത്തെ പെട്ടെന്ന് എതിർത്ത് നശിപ്പിക്കുവാൻ ലഹളക്കാർ തീർച്ചപ്പെടുത്തി. പട്ടാളക്കാരുമായി നേരിട്ടെതിർക്കുകയെന്നത് ലഹളക്കാർക്ക് സാധാരണ നയമായിരുന്നില്ലെങ്കിലും, പട്ടാളക്കാർ ആലോചിക്കാതെയും ഒരുങ്ങാതെയുമുള്ള അവസരത്തിൽ ക്യാമ്പിനെ ആക്രമിച്ചാൽ അവരെ മുഴുവൻ നശിപ്പിക്കാമെന്ന് ലഹളക്കാരാശിച്ചു. അതിനായി കിഴക്കൻ ഏറനാട്ടിലെ ലഹളത്തലവൻമാരിൽ പ്രധാനികളായ കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും യോജിച്ച് ഒരുങ്ങി. ഏകദേശം മൂവായിരം ലഹളക്കാരെ അവർ തങ്ങളുടെ കീഴിൽ ശേഖരിച്ചുവത്രേ. അങ്ങിനെ എല്ലാ ഒരുക്കങ്ങളും ചെയ്തശേഷം നവംബർ മാസം പതിനഞ്ചാം തീയതി ഞായറാഴ്ച പുലർച്ചെ സമയത്ത് പാറാവിൻ്റെ നിഷ്കർഷയും മറ്റും കുറയുന്ന തഞ്ചം നോക്കി ചന്തപ്പുരയുടെ നാലുഭാഗത്തുനിന്നും ലഹളക്കാർ വളഞ്ഞു, പഴയ ചുമർ ഉന്തിമറിച്ചു. ലഹളക്കാർ അകത്ത് പ്രവേശിച്ചു പട്ടാളക്കാരോട് എതിർത്തു. ചന്തപ്പുരയുടെ അകത്തുണ്ടായിരുന്നത് പോലീസ് സൈന്യമോ വെള്ളപ്പട്ടാളമോ ആയിരുന്നുവെങ്കിൽ അവരിലാരെങ്കിലും അന്ന് ശേഷിക്കുമായിരുന്നുവോ എന്ന് സംശയമാണ്. തോക്കെടുക്കാനും തിര നിറയ്ക്കാനും അണിയായി നിൽക്കാനും കൽപ്പന കൊടുക്കാനും കേൾപ്പാനും ഒന്നിന്നും അതിലേർപ്പെട്ടവർക്ക് ഇടയുണ്ടായിരുന്നില്ല.

പക്ഷേ, ഗൂർക്കപ്പട്ടാളത്തിന് തങ്ങളുടെ എതിരാളികളോട് എതിർക്കാൻ ഈവക ഒരുക്കങ്ങൾ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. കുക്രി എന്നു പറയുന്ന ഒരു വിധം വളഞ്ഞ, നീളംകുറഞ്ഞ വാളാണ് അവരുടെ ആയുധം. അതവർ എപ്പോഴും അവരുടെ ദേഹത്തിൽ ധരിച്ചിരിക്കും. ദ്വന്ദ യുദ്ധത്തിൽ കുക്രിധാരിയായ ഗൂർക്കയെ ജയിപ്പാൻ ഈ ലോകത്തിൽ ആരുമില്ല. പുലർച്ചെ സമയമായതുകൊണ്ട് ഏതാനും പട്ടാളക്കാർ ദിന കർമ്മങ്ങൾക്കായി പുറത്തു പോയിരുന്നു. എങ്കിലും കുറേപ്പേർ അവിടെത്തന്നെ ഉണ്ടായിരുന്നു. ഗൂർക്ക പട്ടാളക്കാർ ആകെ 80 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ലഹളക്കാർക്ക് ഗൂർക്കാസിൻ്റെ കുക്രിപ്രയോഗം തടുക്കാൻ കഴിഞ്ഞില്ല. പട്ടാളക്കാർ ലഹളക്കാരെ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തി. ഇത്ര ഭയങ്കരമായ ഒരു യുദ്ധം ഈ കലാപത്തിൽ മറ്റെങ്ങും ഉണ്ടായിട്ടില്ല. 230 ലഹളക്കാർ അവിടെവെച്ചുതന്നെ കൊല്ലപ്പെട്ടു. ലഹളക്കാർ തീരെ പരാജിതരായി ഓട്ടമായി. അപ്പോൾ പട്ടാളക്കാർ അവരുടെ നേരെ വെടി തുടങ്ങി. ആ വെടിയിൽ എത്ര പേർ മരിച്ചിട്ടുണ്ട് എന്ന് പറയാൻ തരമില്ല. ഈ യുദ്ധത്തിൽ പട്ടാളക്കാരിൽ മൂന്നോ നാലോ പേർ മാത്രം മരിച്ചു. 34 ആളുകൾക്ക് മുറി പറ്റി. ക്യാപ്റ്റൻ ആവറിൽ എന്ന പട്ടാള ഉദ്യോഗസ്ഥന് കഠിനമായ മുറിവേൽക്കുകയും പിന്നീട് അയാൾ മരിക്കുകയും ചെയ്തു. സബ്ഇൻസ്പെക്ടർ അഹമ്മദ് കുട്ടി (ഖാൻ ബഹദൂർ ചേക്കുട്ടിയുടെ മകൻ), ഹെഡ്കോൺസ്റ്റബിൾ ദാമോദരമേനോൻ, മജിസ്ട്രേറ്റ് കോർട്ട് ഹെഡ് ക്ലർക്ക് വേലു ഇവർക്കും മുറിവുകൾ പറ്റിയിരുന്നു. പാണ്ടിക്കാട് തപാൽ മാസ്റ്ററെ ലഹളക്കാർ പോകുന്ന വഴിക്കാണെന്ന് തോന്നുന്നു കൊല്ലുകയുമുണ്ടായി.

ഈ യുദ്ധത്തോടുകൂടി കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും ശക്തി ക്ഷയിച്ചുവെന്നുതന്നെ പറയാം. പട്ടാളക്കാരുടെ ഉണ്ട വെള്ളമായി പോകുമെന്നും വെട്ട് ഫലിക്കില്ലെന്നും  ലഹളക്കാർക്കുണ്ടായിരുന്ന വിശ്വാസം അസ്ഥാനത്തിലാണെന്നും ഈ യുദ്ധം കൊണ്ട് ലഹളക്കാർക്ക് ബോധ്യപ്പെട്ടിരിക്കണം.

1921ൽ കോൺഗ്രസിൻ്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.മാധവൻ നായർ (1882-1933) രചിച്ച ''മലബാർ കലാപം" എന്ന പുസ്തകത്തിൽ നിന്ന്. പേജ് 248,249  (ജനുവരി 2016 എഡിഷൻ)

പ്രധാന പോരാളികൾ[തിരുത്തുക]

  • ചെമ്പ്രശേരി കുഞ്ഞിക്കോയ തങ്ങൾ
  • വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
  • പുക്കുന്നുമ്മൽ ആലി ഹാജി
  • മുക്രി അഹ്‌മദ്‌
  • പയ്യനാട്ട് നാരായണൻ നമ്പീശൻ
  • പാണ്ടിയാട്ട് ഉണ്ണികൃഷ്ണൻ നമ്പീശൻ
  • പറമ്പോട്ട് അച്യുതൻ കുട്ടി മേനോൻ
  • തടിയൻ മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ
  • കാപ്പാട്ട് കൃഷ്ണൻ നായർ
  • മഞ്ചി അയമുട്ടി
  • പൂന്താനം രാമൻ നമ്പൂതിരി

സ്മാരകങ്ങൾ[തിരുത്തുക]

  • പാണ്ടിക്കാടിന്റെ പരിസരങ്ങളിൽ രണ്ട് സൈൻ ബോർഡുകളും ഒരു ചത്വരവും
  • പാണ്ടിക്കാട് ശുഹദാ മസ്ജിദ്

സിനിമകൾ[തിരുത്തുക]

▪️പാണ്ടിക്കാട് യുദ്ധത്തിന്റെ തൊണ്ണൂറ്റി ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് 2020 നവംബർ 14 ന് റിലീസ് ചെയ്ത സിനിമ ആണ് രണഭൂമി.

തിരക്കഥ, സംവിധാനം : ഷഹബാസ് പാണ്ടിക്കാട്.

നിർമ്മാണം : മുബാറക് പാണ്ടിക്കാട്

NB : സിനിമ യൂട്യൂബിൽ ലഭ്യമാണ്.

ഇതും കാണുക[തിരുത്തുക]

 ചെമ്പ്രശേരി കുഞ്ഞിക്കോയ തങ്ങൾ
 ചെമ്പ്രശ്ശേരി

▪️പാണ്ടിക്കാട്

"https://ml.wikipedia.org/w/index.php?title=പാണ്ടിക്കാട്_യുദ്ധം&oldid=3756883" എന്ന താളിൽനിന്ന് ശേഖരിച്ചത്