നളിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നളിനി
കർത്താവ്കുമാരനാശാൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഖണ്ഡകാവ്യം
പ്രസിദ്ധീകരിച്ച തിയതി
1911
ISBN978-81-260-0413-3
മുമ്പത്തെ പുസ്തകംവീണപൂവ് (1907)
ശേഷമുള്ള പുസ്തകംലീല (1914)

മലയാളഭാഷയിലെഴുതപെട്ട ഒരു ഖണ്ഡകാവ്യമാണ് നളിനി. കുമാരനാശാന്റെ ഏറ്റവും വിശിഷ്ടമായ രചനയെന്ന്, പല നിരൂപകരും വാഴ്ത്തിയിട്ടുള്ള കൃതിയാണ്, നളിനി അല്ലെങ്കിൽ ഒരു സ്നേഹം[അവലംബം ആവശ്യമാണ്]. 1911ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത്.[1][2][3][4]

ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷപ്രേമത്തിന്റെ കഥയാണ് ഈ കഥാകാവ്യത്തിലെ പ്രതിപാദ്യം. പ്രേമകഥയിലെ നായികയുടെ പേരാണു കാവ്യത്തിനു നൽകിയിട്ടുള്ളത്. അന്യാദൃശ്യമായ സ്നേഹം കാവ്യത്തിന്റെ പ്രധാനഭാവമായിരിക്കുന്നതുകൊണ്ട് 'ഒരു സ്നേഹം' എന്നൊരു കാവ്യനാമംകൂടെ ഇക്കാവ്യത്തിനുണ്ട്.

കളിക്കൂട്ടുകാരും സഹപാഠികളുമായിരുന്നു നളിനിയും ദിവാകരനും. കൗമാരപ്രായത്തിൽത്തന്നെ സന്യാസത്തിൽ തല്പരനായ ദിവാകരൻ നാടുവിടുന്നു. ദിവാകരനെ പ്രണയിച്ച നളിനി, ഒരാശ്രമത്തിൽ തപസ്വിനിയായി ജീവിതമാരംഭിച്ച് വർഷങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കെ ഹിമാലയത്തിനുസമീപംവച്ച് നളിനിയും ദിവാകരനും യാദൃച്ഛികമായിക്കണ്ടുമുട്ടുന്നു. നളിനിയുടെ ജീവിതാഭിലാഷംതന്നെ ദിവാകരനെക്കാണുകയെന്നതായിരുന്നു. ആ പ്രാർത്ഥനയോടെയാണ് അവൾ അന്ന് വരെ ജീവിച്ചത്. ദിവാകരൻ, തന്നെയോർക്കുന്നുണ്ടോ ഇല്ലയോയെന്ന് അവൾക്കറിയില്ല. എങ്കിലും ദിവാകരനെക്കാണുകയെന്ന ആഗ്രഹംസാധിച്ചതിനാൽ ജീവിതം ധന്യമായെന്ന് അവൾ പറഞ്ഞു.

ഒരു സന്യാസിയുടെ ഉൽകൃഷ്ടമായ സംസ്കാരത്തിനു യോജിച്ചരീതിയിലാണ് തുടർന്നുള്ള ദിവാകരൻ്റെ സംസാരം. കഴിഞ്ഞതൊക്കെക്കഴിഞ്ഞു. ഇപ്പോൾ പ്രായവും അറിവും വർദ്ധിച്ചിരിക്കുന്നു. ആ ഗ്രാമംവിട്ട്, അവളിവിടെവന്നതിന്, എന്തോ കാരണമുണ്ട്, എന്നാൽനിന്ന് എന്തെങ്കിലും ഉപകാരംപ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, അതെന്താണെെന്നു പറയുക, മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി സ്വജീവിതംസമർപ്പിക്കുന്നവരാണു വിവേകികളെന്ന് ദിവാകരൻ പറയുന്നു. നളിനിക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ തികച്ചുംസന്തോഷത്തോടെെ താനതുചെയ്യുമെന്നാണു ദിവാകരൻ പറയുന്നതിൻ്റെ പൊരുൾ

ഗതാനുഗതികത്വത്തെക്കാൾ നവനവോല്ലേഖകല്പനകളിൽ കവി ശ്രദ്ധചെലുത്തിയിട്ടുണ്ടെന്നു ബോദ്ധ്യംവന്ന പ്രൊഫ. ഏ.ആർ. രാജരാജവർമ, ഈ കാവ്യത്തിന്റെ അവതാരികയിൽ, ഇതൊരു പുതിയപ്രസ്ഥാനത്തിൽപ്പെട്ട കാവ്യമാണെന്ന്, കവിതാഗതി പരിശോധിച്ചുവിലയിരുത്തിയിട്ടുണ്ട്. മലയാളകവിതയിൽ കാല്പനിക പ്രസ്ഥാനം വേരുറയ്ക്കുന്നതിന്റെ മഹനീയദൃഷ്ടാന്തമാണു നളിനിയെന്ന് അദ്ദേഹമങ്ങനെ സൂചിപ്പിച്ചു. സ്ത്രീപുരുഷപ്രേമത്തിന്റെ ആത്യന്തികരൂപമാണ് സംഭോഗശൃംഗാരമെന്ന് വിശ്വസിച്ചിരുന്ന നിയോക്ലാസ്സിക്ക് കാവ്യപാരമ്പര്യത്തിൽനിന്ന്, മലയാളകവിതയ്ക്കു മോചനമുണ്ടാകുന്നത് ഈ കാവ്യത്തിന്റെ പ്രചാരത്തോടെയാണ്. ആകെ 173 ശ്ലോകങ്ങളുള്ള ഈ കാവ്യത്തിലെ 166 ശ്ലോകങ്ങളും രഥോദ്ധത വൃത്തത്തിലാണ്. മാലിനിയിൽ മൂന്നും വസന്തതിലകത്തിൽ രണ്ടുംസ്ഥാനത്തും മന്ദാക്രാന്തയിലും ഓരോന്നുവീതവും ശ്ലോകങ്ങളാണു ബാക്കിയുള്ളവ. ഈ കൃതിയെക്കുറിച്ച്, ഒട്ടേറെപ്പഠനങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്.

കഥാവസ്തു[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നളിനി എന്ന താളിലുണ്ട്.

നളിനിയുടെ കളിത്തോഴനായിരുന്ന ദിവാകരൻ, യൗവനാരംഭത്തിൽ സ്വദേശംവിട്ടുപോയി. അദ്ദേഹത്തിന്റെയഭാവത്തിലും നളിനി ദിവാകരനെ ജീവതേശനായിക്കരുതിയാരാധിച്ചു. യൗവനയുക്തയായ മകളെ വിവാഹബന്ധത്തിലേർപ്പെടുത്താ ൻ . തന്റെ വിവാഹം നിശ്ചയിക്കപ്പെട്ടതറിഞ്ഞ നളിനി തോഴിമാരോടുപോലുമാലോചിക്കാതെ വീടുവിട്ടിറങ്ങുകയും ആത്മഹത്യയ്ക്കു മുതിരുകയുംചെയ്തു. ജലപ്പരപ്പിലേക്കുകുതിച്ച അവളെ ഒരു താപസി രക്ഷപ്പെടുത്തി. ആ യോഗിനിയുടെ സംരക്ഷണയിൽ അഞ്ചുവർഷക്കാലം അവളാ ആശ്രമത്തിൽ നിഷ്ഠയോടെ വസിച്ചു.

അനന്തരം ഒരു സുപ്രഭാതത്തിൽ, ഹിമവൽസാനുവിൽവച്ച് കാഷായവേഷധാരിയായൊരു യോഗിയായി, അവൾ ദിവാകരനെക്കണ്ടെത്തി. പരസ്പരം മനസ്സിലാക്കിയശേഷം നളിനിയുടെ നിയമനിഷ്ഠയിൽ സന്തുഷ്ടനായ യോഗിവര്യൻ അവളെയനുഗ്രഹിച്ച്, യാത്രയാകാനൊരുമ്പെട്ടു. തത്ക്ഷണം പതിപ്രേമനിഷ്ഠയായ അവൾ 'ദൃഢമിപ്പദാംബുജത്തിന്റെ സീമയിതുപോകിലില്ല ഞാൻ' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കാല്ക്കൽ സ്വയം സമർപ്പിച്ചു. അപ്പോൾ ആ യോഗിവര്യന് അവളോടു കാരുണ്യമുണ്ടാവുകയും, മഹാവാക്യതത്ത്വം അവൾക്ക്, ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. പരമമായ ബ്രഹ്മാനന്ദാനുഭൂതിയിൽലയിച്ച അവളിൽനിന്ന് ഓം എന്ന നാദവൈഖരിക്കൊപ്പം ഒരു ധാമവും മിന്നൽപോലെ വേർപെട്ടുപോയി. 'പട്ടിടഞ്ഞതനുതന്റെ മേനിവേർപെട്ടിടാഞ്ഞത്' യോഗിയറിയുകയുംചെയ്തു.

വിവാദം[തിരുത്തുക]

നളിനിയുടെ അന്ത്യം ഹൃദയസ്തംഭനംമൂലമാണോയെന്നും ശരിക്കുമുള്ള മോക്ഷപ്രാപ്തിയാണോയെന്നും തർക്കങ്ങളുണ്ടായി. അതുപോലെ കഥാവസ്തുവിന്റെ ഉറവിടത്തെക്കുറിച്ചും അഭിപ്രായാന്തരമുണ്ടായിരുന്നു. ഒളിവർ ഗോൾഡ് സ്മിത്തിന്റെ എഡ്വിൻ ആൻഡ് ഏഞ്ജലീന, എച്ച്. ഡബ്ല്യു. ലോങ്ഫെലോയുടെ ഇവാൻജലിൻ എന്നീക്കാവ്യങ്ങളുടെ ഛായ ശ്രീനിയും കുട്ടികൃഷ്ണമാരാരും ഈക്കാവ്യത്തിൽ കണ്ടെത്തിയിരിക്കുന്നു[അവലംബം ആവശ്യമാണ്]. പ്രമേയപരമായി കാളിദാസന്റെ പാർവ്വതിയുടെയും രബീന്ദ്രനാഥടാഗൂറിന്റെ നളിനിയുടെയും ഛായ ഡോ. എം. ലീലാവതിയും കണ്ടെത്തിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ധാരാളം നിരൂപണങ്ങളും പഠനങ്ങളും ഈ കാവ്യത്തിന്മേലുണ്ടായി. വേദാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ്, കവി നായികാനായകന്മാരെയാവിഷ്കരിച്ചിട്ടുള്ളതെന്ന ചിന്തയിലൂന്നിയ പഠനങ്ങളാണ് കൂടുതൽ സത്യാത്മകമായിട്ടുള്ളത്.

അവലംബം[തിരുത്തുക]

  1. Kumaran Asan (January 2009). Nalini : Patam, Patanam, Vyakhyanam. DC Books. ISBN 9788126424108. Archived from the original on 2019-03-06. Retrieved 2021-08-14.
  2. Kumaran Asan (1970). Nalini. Thonnakkal: Sarada book dipo. Archived from the original on 2021-06-24. Retrieved 2021-06-24.
  3. K. M. George (1972). Western Influence on Malayalam Language and Literature. Sahitya Akademi. pp. 123–. ISBN 978-81-260-0413-3.
  4. https://www.mathrubhumi.com/mobile/books/features/148-birth-anniversary-of-modern-malayalam-poet-kumaranasan-1.5588111[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നളിനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നളിനി&oldid=3900196" എന്ന താളിൽനിന്ന് ശേഖരിച്ചത്