നരേന്ദ്രൻ കമ്മീഷൻ
കേരളത്തിലെ പൊതുമേഖലയിൽ സംവരണസമുദായങ്ങളുടെ പങ്കാളിത്തം പഠനവിധേയമാക്കിയ ഒരു അന്വേഷണ കമ്മീഷനാണ് നരേന്ദ്രൻ കമ്മീഷൻ[1]. 2000 ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാർ കമ്മീഷന് രൂപം നൽകിയത്. സംസ്ഥാന സർക്കാറിന് കീഴിലുള്ള വിവിധ വകുപ്പുകളിലായി സമുദായങ്ങളുടെ പങ്കാളിത്തം പഠനവിധേയമാക്കിയ കമ്മീഷൻ, 2001 നവംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ വെബ്സൈറ്റിൽ ഇതിന്റെ റിപ്പോർട്ട് ലഭ്യമാണ്[2]. സംസ്ഥാന സർക്കാർ വകുപ്പുകൾ, നീതിന്യായ വ്യവസ്ഥ, പൊതുമേഖലാ സംരംഭങ്ങൾ, സർവകലാശാലകൾ, സർക്കാരിനു കീഴിലുള്ള മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലുള്ള സംവരണീയ സമുദായങ്ങളുടെ പങ്കാളിത്തമാണ് സ്ഥിതിവിവരക്കണക്കുകളടക്കം കമ്മീഷന്റെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്[3].
പ്രധാന കണ്ടെത്തലുകൾ
[തിരുത്തുക]റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
- സംവരണ സമുദായങ്ങളായ 68 വിഭാഗങ്ങളിൽ പലതിനും സംവരണത്തിനനുസരിച്ചിട്ടുള്ള ഉദ്യോഗങ്ങൾ ലഭിച്ചിട്ടില്ല. ഏതാനും സമുദായങ്ങൾക്ക് മതിയായ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈഴവർ പോലുള്ള ഏതാനും പിന്നോക്ക സമുദായങ്ങൾ അവരുടെ സംവരണതോതിനേക്കാൾ കൂടുതൽ തസ്തികകളിൽ അവസരം ലഭിച്ചിട്ടുണ്ട്[3].
- വിവിധ സമുദായങ്ങൾക്ക് ഉദ്യോഗങ്ങളിൽ ലഭിച്ചിട്ടുള്ള പങ്കാളിത്തവും, സംവരണത്തോത് പ്രകാരം അവർക്ക് നികത്തിക്കിട്ടേണ്ട അവസരങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
- മുസ്ലിംകൾ (സംവരണ ക്വാട്ട: 12 ശതമാനം) 7,383 തസ്തികകൾ
- ലത്തീൻ കത്തോലിക്കർ (4 ശതമാനം) 4,370 പോസ്റ്റുകൾ
- നാടാർ (2 ശതമാനം) 2,614 പോസ്റ്റുകൾ
- ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട പട്ടികജാതിക്കാർ (1 ശതമാനം) 2,290 പോസ്റ്റുകൾ
- ധീവരർ (1 ശതമാനം) 256 പോസ്റ്റുകൾ
- മറ്റ് പിന്നോക്ക സമുദായങ്ങൾ (3 ശതമാനം) 460 തസ്തികകൾ
- വിശ്വകർമജർ (3 ശതമാനം) 147 തസ്തികകൾ
- അവസരസമത്വം ഉറപ്പാക്കുന്നതിനായി നഷ്ടമായ ഈ അവസരങ്ങൾ നികത്താനായി പ്രത്യേക റിക്രൂട്ട്മെന്റിനായി കമ്മറ്റി നിർദ്ദേശിക്കുന്നു.
- ക്രീമിലെയർ വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുക.
വിവിധ കാലഘട്ടങ്ങളിൽ ഭരണത്തിലിരുന്ന യു.ഡി.എഫ്- എൽ.ഡി.എഫ് സർക്കാറുകൾ റിപ്പോർട്ടിന്റെ പല ഭാഗങ്ങളും ഭാഗികമായി പരിഗണിക്കുകയും പരിഹാരനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
പ്രതികരണങ്ങൾ
[തിരുത്തുക]രാഷ്ട്രീയ പാർട്ടികളും പിന്നോക്ക സമുദായ സംഘടനകളും പൊതുവേ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിനെ സ്വാഗതം ചെയ്തു. മുന്നോക്ക സമുദായ സംഘടനകൾ പൊതുവേ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് വിയോജിച്ചുവന്നു[4]. പിന്നോക്ക സംഘടനകൾ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനായി ഒരു മുന്നണി (സംവരണ സംരക്ഷണ ആക്ഷൻ കൗൺസിൽ) രൂപീകരിക്കുകയുണ്ടായി[5].
ക്രീമിലെയർ പരിഷ്കരണം
[തിരുത്തുക]ക്രീമിലെയറിന് ജോസഫ് കമ്മീഷൻ നിർദ്ദേശിച്ച ഒരു ലക്ഷം എന്ന വരുമാന പരിധി മൂന്ന് ലക്ഷമായി ഉയർത്താൻ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് കൂടുതലാണെന്ന് സുപ്രീം കോടതി വിലയിരുത്തി[6]. തുടർന്ന് സർക്കാർ ഒരു സ്ഥിരം സമിതിയെ ക്രീമിലെയർ പരിധി നിരീക്ഷിക്കാനായി നിയോഗിച്ചു[7].
അവലംബം
[തിരുത്തുക]- ↑ What does Narendran Commission say?
- ↑ "JUSTICE K.K. NARENDRAN COMMISSION and Report". Archived from the original on 2010-01-08. Retrieved 2025-10-15.
- 1 2 "Stir over a report". Archived from the original on 2007-10-13. Retrieved 2007-03-11.
- ↑ Government has shelved Narendran Commission report, says Pinarayi
- ↑ Demand to implement Narendran Commission report
- ↑ "Govt. examining verdict on Narendran report". Archived from the original on 2007-09-30. Retrieved 2025-10-15.
- ↑ No creamy layer in admissions?