തോമസ് സ്റ്റീഫൻ കമ്പനി, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം നഗരത്തിലെ പഴയ വ്യവസായ പ്രമുഖരായിരുന്നു തോമസ് സ്റ്റീഫൻ കമ്പനി. എച്ച് & സി കഴിഞ്ഞാൽ നഗരത്തിലെ ആദ്യത്തെ ടൈൽ ഫാക്ടറിയാണ് ഇത്.

ചരിത്രം[തിരുത്തുക]

1910ൽ കൊല്ലം നഗരത്തിൽ നാട്ടുകാരുടെ വകയായി തുടങ്ങിയ കമ്പനി 1915ൽ ഓഹരി പങ്കാളിത്ത വ്യവസ്ഥയിൽ റജിസ്ട്രർ ചെയ്തു. 1998ൽ പ്രവർത്തനം നിലച്ച കമ്പനിയിൽ പൂട്ടുന്ന സമയത്തു 300 തൊഴിലാളികൾ ജോലി ചെയ്തിരുന്നു.[1]

എച്ച് & സി യിലെ മേച്ചിൽ ഓട് ഫാക്ടറിയിലെ തൊഴിലാളി ആയിരുന്നു അച്യുതപണിക്കർ എസ്.എം. തുടർന്ന് അദ്ദേഹം സ്വന്തമായി ഫാക്ടറി സ്ഥാപിച്ചു. തോമസ് സ്റ്റീഫൻ, കൊച്ചേര മേസ്തിരി, അച്യുതപണിക്കർ ഇവരുടെ സംയുക്ത സംരംഭമായിരുന്നു തോമസ് സ്റ്റീഫൻ കമ്പനി. ഓട്, കശുവണ്ടി വ്യവസായത്തിലായിരുന്നു ആദ്യ കാല സംരംഭങ്ങൾ. 1910 ൽ കൊല്ലം തോടിന്റെ തീരത്ത് പത്ത് ഏക്കർ സ്ഥലത്തായിരുന്നു കമ്പനിയുടെ തുടക്കം. ജ‍ർമ്മൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയായിരുന്നു ആദ്യ കമ്പനി പ്രവർത്തനങ്ങൾ. 1915 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. തോമസ് സ്റ്റീഫൻ എന്ന ആംഗ്ലോ ഇന്ത്യനായിരുന്നു ആദ്യ മാനേജിംഗ് ഡയറക്ടർ. 1951 ൽ തിരുനെൽവേലിയിലും മാനാ മധുരൈയിലും കമ്പനികൾ ആരംഭിച്ചു. ആറായിരത്തോളം തൊഴിലാളികളുണ്ടായിരുന്ന കമ്പനിയിൽ അവർക്ക് ബോണസ്, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകിയിരുന്നു. അണക്കെട്ടുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന സുർക്കി കമ്പനി നിർമ്മിച്ചിരുന്നു. ഒൻപതു ലക്ഷം രൂപ മൂലധനത്തിലാരംഭിച്ച കമ്പനി ഏഴു കോടിയുടെ ആസ്തിയിലേക്ക് വളർച്ച നേടി. കമ്പനി തേക്കു തടിയിലായിരുന്നു നിർമ്മിച്ചിരുന്നത്. കൊല്ലം തോട് വഴി ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നതിന് കമ്പനിക്ക് സ്വന്തമായി വള്ളങ്ങളും പത്തേമാരികളും പായ്ക്കപ്പലുകളുമുണ്ടായിരുന്നു. കമ്പനി ഡയറക്ടർമാർ തമ്മിലുള്ള ചേരിപ്പോരും ധൂർത്തും മൂലം 1998 ൽ കമ്പനി അടച്ചു പൂട്ടി. [2]

ഓട് വ്യവസായം[തിരുത്തുക]

തോമസ് സ്റ്റീഫൻ കമ്പനി 1930 മലയാള രാജ്യം വിശേഷാൽ പതിപ്പിൽ നൽകിയിരുന്ന പരസ്യം

പരിഷ്കൃത രീതിയിലുള്ള യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ച കൂടുതൽ ബലമുള്ളതും എന്നാൽ തൂക്കം കുറഞ്ഞതുമായ ഓടുകളായിരുന്നു കമ്പനിയുടെ പ്രത്യേകത. ഇരട്ട ആന മാർക്കുള്ള മേച്ചിൽ ഓട്, കാറ്റോട്, കണ്ണാടി ഓട്, കൂമ്പോട്, സീലിംഗ് ഓട്, പൂമൂല ഓട് തുടങ്ങിയവയ്ക്കും കമ്പനി ഉൽപ്പന്നമായ പവൻ കളർ ഓടിനും നല്ല വിദേശ മാർക്കറ്റായിരുന്നു. കുഴലുകൾ, പൂച്ചട്ടികൾ എന്നിവയും നിർമ്മിച്ചു നൽകിയിരുന്നു.

ലിക്വിഡേഷൻ[തിരുത്തുക]

2015 ൽ കമ്പനി ലിക്വിഡേഷനിലായി. [3]തമിഴ്നാട്ടിൽ രണ്ടിടങ്ങളിലുള്ള തോമസ്റ്റീഫൻ കമ്പനിയുടെ യൂണിറ്റുകൾ ലിക്വിഡേഷൻ നടപടികൾ നേരിടുകയാണ്. മുണ്ടയ്ക്കലിൽ ലേലം ചെയ്ത സ്ഥലത്തിനു സമീപത്തായി കമ്പനിക്കു വേറെയും വസ്തുക്കൾ ഉണ്ടെങ്കിലും ഉടമസ്ഥാവകാശം സംബന്ധിച്ചു തർക്കം നിലവിലുണ്ട്. കൊച്ചുപിലാംമൂടിലെ റജിസ്റ്റേർഡ് ഓഫിസും കേസിൽ കുടൂങ്ങിക്കിടക്കുകയാണ്. [4]

നഷ്ട പരിഹാരം[തിരുത്തുക]

1998ൽ പ്രവർത്തനം നിലച്ച കമ്പ നിയിൽ പൂട്ടുന്ന സമയത്തു 300 തൊഴിലാളികൾ ജോലി ചെയ്തി രുന്നു. ഇവർക്ക് നഷ്ടപരിഹാരവും ബാങ്കുകൾക്കു മുതലും പലിശയും ഉൾപ്പെടെ തിരിച്ചടവുമായി പത്തു കോടിയോളം നൽകണം

അവലംബം[തിരുത്തുക]

  1. https://kollamcorporation.gov.in/ml/node/333
  2. ദേശാഭിമാനി കൊല്ലം ഹാൻഡ് ബുക്ക്. കൊല്ലം: ദേശാഭിമാനി. 2019. p. 351.
  3. https://indiankanoon.org/doc/105796149/. {{cite web}}: Missing or empty |title= (help)
  4. https://www.skyscrapercity.com/threads/kollam-industries-manufacturing-mills-mining-power-l-startups.1778685/page-2