ജർണൈൽ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു പത്രപ്രവർത്തകനും ഹിന്ദി പത്രമായ ദൈനിക് ജാഗരണിന്റെ ലേഖകനും അം ആദ്മി പാർട്ടിയുടെ മുൻ എം.എൽ.എ യുമായിരുന്നു ജർണൈൽ സിംഗ്. 2009 ഏപ്രിൽ 7 ന്‌ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ പി. ചിദംബരത്തിനു നേരെ ഒരു പത്രസമ്മേളനത്തിൽ വെച്ച് ഷൂ എറിഞ്ഞതിലൂടെ ജർണൈൽ സിംഗ് വാർത്തയിൽ ഇടം നേടുകയായിരുന്നു.1984 ലെ സിക്ക് വിരുദ്ധ കലാപത്തിൽ കോൺഗ്രസ്സ് നേതാവായ ജഗദീഷ് ടൈറ്റ്‌ലറെ സി.ബി.ഐ. കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട ഒരു ചൊദ്യത്തിന്‌ മന്ത്രിയുടെ മറുപടി തൃപ്തികരമാകാത്തതിൽ അസ്വസ്തനായാണ്‌ ജർണൈൽ സിംഗ് അദ്ദേഹത്തിനെതിരെ ഷൂ എറിഞത്[1].

ജീവിത രേഖ[തിരുത്തുക]

തന്റെ പതിനൊന്നാം വയസ്സിൽ സിക്കു വിരു‍ദ്ധ കലാപത്തിനു സാക്ഷിയായ ആളാണ്‌ ജർണൈൽ സിംഗ്.കലാപത്തിൽ നിന്ന് തന്റെ കുടുംബം അപായമില്ലാതെ രക്ഷപ്പെടുകയായിരുന്നു. വളരെ കുറച്ചു പത്രപ്രവർത്തകരേ സിക്കു വിരുദ്ധകലാപത്തെ കുറിച്ചു കാര്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളു എന്ന ചിന്തയാണ്‌ ജർണൈൽ സിംഗിനെ ഒരു പത്രപ്രവർത്തകനാവാൻ പ്രേരിപ്പിച്ചത്[2]. രണ്ട് കുട്ടികളുടെ അച്ഛനായ അദ്ദേഹം പതിനഞ്ച് വർഷമായി വിവിധ പത്രങ്ങളുടെ ഭാഗമായി ജോലിചെയ്തു വരുന്നു.1999 മുതലാണ്‌ ദൈനിക് ജാഗരണിന്റെ ലേഖകനായി നിയമനം കിട്ടുന്നത്. ഇപ്പോൾ അദ്ദേഹം ഈ പത്രത്തിന്റെ പ്രതിരോധകാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രത്യേകലേഖകനാണ്‌[3]. 2021 മെയ് 14 ന് കോവിഡ്-19 അസുഖവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരണമടഞ്ഞു[4]

ഷൂ ഏറ്[തിരുത്തുക]

2009 ഏപ്രിൽ 7 ന് ഡെൽഹിയിലെ അക്ബർ റോഡിലുള്ള എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് ആഭ്യന്തര മന്ത്രി ഒരു പത്രസമ്മേളനം നടത്തുകയാണ്‌. സിക്കുവിരുദ്ധ കലാപത്തിൽ ജഗദീഷ് ടൈറ്റ്‌ലറെ സി.ബി.ഐ കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട ജർണൈൽ സിംഗിന്റെ ചോദ്യത്തിന്‌ മന്ത്രി ചിദംബരം ഇങ്ങനെ പ്രതികരിച്ചു:"ആദ്യമേ ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു . സി.ബി.ഐ അഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ വരുന്നതല്ല. എന്റെ അറിവനുസരിച്ച് ആഭ്യന്തര മന്ത്രാലയമോ ഭാരതസർക്കാറോ സി.ബി.ഐക്കുമേൽ ഒരു സമ്മർദ്ദവും ചെലുത്തീട്ടില്ല. സി.ബി.ഐ അതിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു എന്നു മാത്രം". ഇത് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ അതല്ലങ്കിൽ കൂടുതൽ അന്വേഷണം നടത്താൻ സി.ബി.ഐയോട് ആവശ്യപ്പെടുകയോ ചെയ്യേണ്ടത് കോടതിയാണ്‌. നമുക്ക് കോടതി വിധി വരുന്നത് വരെ കാത്തിരിക്കാം." മന്ത്രി കൂട്ടിച്ചേർത്തു. തന്റെ ചോദ്യത്തിൽ ഉറച്ചു നിന്ന ജർണൈൽ സിംഗ് ഇങ്ങനെ പറഞ്ഞു."ഇരുപത്തിയഞ്ച് വർഷത്തിന്‌ ശേഷവും സിക്കുകാർക്ക് നീതിയില്ല." ഇതിനു മറുപടിയായി ചിദംബരം പറഞ്ഞു. "വാദപ്രതിവാദങ്ങൾ വേണ്ട. നിങ്ങൾ ഈ പത്രസമ്മേളനത്തെ...." . ഈ പ്രതികരണത്തെ തുടർന്ന് ജർണൈൽ സിംഗ് തന്റെ വെളുത്ത റീബോക്ക് ഷൂ , "ഞാൻ പ്രതിഷേധിക്കുന്നു" എന്ന് പറഞ്ഞ് മന്ത്രിക്ക് നേരെ എറിയുകയായിരുന്നു. ജർണൈൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പരാതിയില്ല എന്ന് മന്ത്രി വ്യക്തമാക്കിയതിനെ തുടർന്ന് വെറുതെ വിട്ടു.

അവലംബം[തിരുത്തുക]

  1. The Times of India
  2. Besieged by media, Jarnail Singh goes into hiding[പ്രവർത്തിക്കാത്ത കണ്ണി]
  3. Jarnail Singh in hiding
  4. https://thewire.in/politics/former-aap-mla-jarnail-singh-dies-of-covid-19-complications

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജർണൈൽ_സിംഗ്&oldid=3632562" എന്ന താളിൽനിന്ന് ശേഖരിച്ചത്