ജെ. ശശികുമാർ
ഒരു ആദ്യകാല മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ജെ. ശശികുമാർ (ജ. 1927 ഒക്ടോബർ 14 - മ.2014 ജൂലൈ 17). ഒരു തമിഴ് ചിത്രം ഉൾപ്പെടെ 141 ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്[1][2]. ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ എന്ന പ്രത്യേകത ഇദ്ദേഹത്തിനുണ്ട്. കൂടാതെ, ഒരു നടനെ (പ്രേം നസീർ) നായകനാക്കി ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയും ഇദ്ദേഹമാണ്. ഇദ്ദേഹം സംവിധാനം ചെയ്ത ഭൂരിപക്ഷം ചിത്രങ്ങളും വിജയിച്ചതിനാൽ ഹിറ്റ്മേക്കർ എന്ന അപരനാമവും ഇദ്ദേഹത്തിനുണ്ട്.
ജീവിതരേഖ
[തിരുത്തുക]1927 ഒക്ടോബർ 14-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ എൻ.എൽ. വർക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായി ജനിച്ചു. ജോൺ എന്നായിരുന്നു മാതാപിതാക്കൾ അദ്ദേഹത്തിനു നൽകിയ നാമം. പിന്നീട് കുടുംബം പൂന്തോപ്പിൽ നിന്നും ആലപ്പുഴയിലേക്കു താമസം മാറി. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മാന്നാനം സെന്റ്എഫ്രേംസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തി. വിദ്യാഭ്യാസ സമയത്ത് ഫാ. മെക്കിൾ പ്രാ എന്ന മെക്സിക്കൻ രക്തസാക്ഷിയെക്കുറിച്ച് വായിച്ച പുസ്തകത്തിൽ നിന്നും ഉൾക്കൊണ്ട പ്രേരണയാൽ ജീവാർപ്പണം എന്ന നാടകം എഴുതി അവതരിപ്പിച്ചു. എറണാകുളം തേവര കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലുമായി കോളേജ് വിദ്യാഭ്യാസം നടത്തി. എസ്.ഡി. കോളേജിൽ ധനതത്വശാസ്ത്രം പഠിച്ച കാലയളവിൽ നാടകത്തിലും സ്പോർട്സിലും സജീവമായിരുന്നു.
സർവകലാശാലാ തലത്തിൽ വിജയം വരിച്ചതിനാൽ പൊലീസിൽ ചേരാൻ സാഹചര്യം ഒത്തുവന്നെങ്കിലും വീട്ടുകാരുടെ എതിർപ്പുമൂലം അതിൽ നിന്നും പിൻവാങ്ങി നാടകരംഗത്തു സജീവമായി. 1954 കാലഘട്ടത്തിൽ അടൂർ പാർത്ഥസാരഥി തിയറ്റേഴ്സിൽ ജഗതി എൻ.കെ. ആചാരിയുടെ നാടകത്തിൽ അഭിനയിച്ചു. പിന്നീട് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വാർദ്ധക്യസഹജമായ അസുഖങ്ങൾ ഒരുപാട് അലട്ടിയ ശശികുമാർ, 87-ആം വയസ്സിൽ 2014 ജൂലൈ 17-ന് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം, എറണാകുളം രാജേന്ദ്രമൈതാനത്ത് പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെയുള്ള സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിയ്ക്കുകയും ചെയ്തു. ശശികുമാറിന്റെ ഭാര്യ ത്രേസ്യാമ്മയും മകൻ ഷാജിയും നേരത്തേ മരിച്ചുകഴിഞ്ഞിരുന്നു. ഷാജിയെക്കൂടാതെ രണ്ട് പെണ്മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.
ചലച്ചിത്രജീവിതം
[തിരുത്തുക]ഉദയായുടെ നിർമ്മാണത്തിൽ പ്രേംനസീറിനെ നായകനാക്കി 1952-ൽ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായുള്ള സൗഹൃദത്തിൽ നിന്നുമാണ് ഈ അവസരം ലഭിച്ചത്[3]. ജോൺ എന്ന പേരിനു സുഖമില്ല എന്ന കാരണത്താൽ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിക്കുകയും അദ്ദേഹം നിരവധി പേരുകൾ കുറിയിടുകയും ചെയ്തു. ഇതിൽ നിന്നും കുഞ്ചാക്കോ കുറിയെടുത്താണ് ജോൺ എന്ന നാമം ശശികുമാർ എന്നാക്കിയത്[3]. പ്രേംനസീറിന്റെയും ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകൾ ഇതോടൊപ്പമാണ് കുറിയെടുത്തത്. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഉമ്മ എന്ന ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്. തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചില ചിത്രങ്ങളിൽ ശശികുമാർ അഭിനയിച്ചു. വേലക്കാരൻ എന്ന ചിത്രത്തിൽ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ പിതാവായിട്ടാണ് അഭിനയിച്ചത്.
ഒരു ദിവസം മൂന്നു ചിത്രം വരെ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 1980-ൽ മാത്രം 13 ചിത്രം സംവിധാനം ചെയ്തു. സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയ ചിത്രങ്ങൾ ആ വർഷത്തെ വൻവിജയങ്ങളായിരുന്നു. ഡോളർ എന്ന ചിത്രമാണ് നിലവിൽ അവസാനമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലാണ് പദ്മിനി എന്ന നടി അവസാനമായി അഭിനയിച്ചത്. 130 മലയാളചലച്ചിത്രങ്ങളും ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കി മാത്രം 84 ചിത്രങ്ങളും അതോടൊപ്പം ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തു.
വിമൽ കുമാറിന്റെ ഉമ്മ എന്ന 1960-ലെ ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഹിന്ദി ചലച്ചിത്രമായ രാമരാജ്യത്തിന്റെ മലയാളത്തിലെ തിരക്കഥ രചിച്ചത് ഇദ്ദേഹമാണ്. സീത എന്ന ഈ ചിത്രത്തിലൂടെയാണ് ആദ്യമായി തിരക്കഥ തയ്യാറാക്കിയത്. തുടർന്ന് പ്രേംനസീറിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെറിലാൻഡ് സ്റ്റുഡിയോയിൽ പ്രവേശിച്ചു. അവിടെ ആദ്യമായി ക്രിസ്മസ് രാത്രി എന്ന ടി.കെ. ബാലചന്ദ്രൻ നായകനായ ചിത്രത്തിലാണ് പ്രവർത്തിച്ചത്. ചെന്നൈയിലെ തോമസ് പിക്ചേഴ്സിന്റെ ഒരാൾകൂടി കള്ളനായി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനായത്. എന്നാൽ രണ്ടാമത് സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായകനായി അഭിനയിച്ച കെ.കെ. അരൂരിന്റെ അവസാന ചിത്രമായിരുന്നു ഇത്. ജയഭാരതി, കവിയൂർ പൊന്നമ്മ എന്നിവർ ശശികുമാറിന്റെ ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിച്ചത്.
പുരസ്കാരം
[തിരുത്തുക]- നാടകാഭിനയത്തിന് ബെസ്റ്റ് ആക്ടർ അവാർഡ്
- ജെ.സി. ദാനിയേൽ പുരസ്കാരം (2013)
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ജെ.സി. ഡാനിയേൽ പുരസ്കാരം ശരികുമാറിന്". മനോരമ ഓൺലൈൻ. Wednesday, February 13, 2013 15:1 hrs IST. Archived from the original on 2013-02-13. Retrieved 2013-02-13.
{{cite news}}: Check date values in:|date=(help) - ↑ "ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ശശികുമാറിന്, Posted on: 13-Feb-2013 01:00 PM". Archived from the original on 2013-02-14. Retrieved 2013-02-13.
- 1 2 "ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ". മലയാള മനോരമ. Archived from the original on 2012-02-15. Retrieved 2011-11-27.
- ↑ "ശശികുമാർ". malayalasangeetham.info. Archived from the original on 7 ഓഗസ്റ്റ് 2020. Retrieved 1 മാർച്ച് 2019.