കൊടകര ഷഷ്ഠി
കൊടകര ഷഷ്ഠി | |
---|---|
കൊടകര ഷഷ്ഠി | |
ഔദ്യോഗിക നാമം | (കൊടകര ഷഷ്ഠി) |
ആചരിക്കുന്നത് | കൊടകരയിലെയും പരിസര ഗ്രാമപഞ്ചായത്തിലെയും ജനങ്ങൾ |
തരം | കൊടകരയുടെ ദേശീയ ഉത്സവം |
പ്രാധാന്യം | ഹിന്ദു ക്ഷേത്രോത്സവം |
തിയ്യതി | വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠി നാളിൽ |
കൊടകരയുടെ ദേശീയോൽസവം എന്നറിയപ്പെടുന്ന കുന്നതൃക്കോവിൽ ഷഷ്ഠി, വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠി ദിവസം ആഘോഷിക്കുന്നു. കേരളത്തിലെ ആദ്യ ഷഷ്ഠി ആഘോഷം ഇതാണെന്ന് കരുതപ്പെടുന്നു [1]
ഐതിഹ്യം
[തിരുത്തുക]കൊടകര കുന്നതൃക്കോവിൽ ഷഷ്ഠിയുടെ ഐതിഹ്യം ഇപ്രകാരമാണ്: പാർവ്വതി ദേവി മുരുകനെ കാണാതെ സങ്കടപ്പെട്ട് ശിവനോട് എന്തെങ്കിലും വഴി ഉപദേശിക്കണം എന്ന് യാചിക്കുന്നതിനാൽ 41 ദിവസത്തെ ഷഷ്ഠിവ്രതം അനുഷ്ഠിക്കാൻ നിർദ്ദേശിച്ചു. അതുപ്രകാരം ദേവി അനുഷ്ഠിച്ചതിന്റെ ഫലമായി മുരുകൻ തന്റെ സർവ്വരൂപം വെടിഞ്ഞ് അതിസുന്ദരനായ ബാലസുബ്രഹ്മണ്യനായി ഗുഹയിൽ നിന്നും പുറത്തുവന്നു. ആ സന്തോഷത്താൽ അമ്മ മകന് നൽകിയ ശൂലമാണ് താരകാസുരവധത്തിന് ബാലമുരുകൻ ഉപയോഗിക്കുന്നത്. ആ ഓർമ്മയാണ് ഷഷ്ഠി ദിവസം ഭക്തർ ശൂലം കയറ്റുന്നത്. അസുരവധത്തിനുശേഷം ഋഷികളും ദേവന്മാരും ചേർന്ന് മുരുകൻ സ്വാമിക്ക് തണ്ടിൽ കെട്ടി ദ്രവ്യങ്ങൾ ചുമന്നു കൊണ്ട് വന്ന് സമർപ്പിച്ചു. ആ ഓർമ്മയാണ് മനുഷ്യർ കാവടിയിൽ ദ്രവ്യങ്ങൾ കെട്ടി ചുമടായി കൊണ്ട് വന്ന് സ്വാമിക്ക് അഭിഷേകം നടത്തുന്നത്. വ്രതം നോറ്റ് കാവടി എടുത്താൽ ഒരുതരം സമാധി അവസ്ഥയിൽ എത്തും. അവിടെ ദേവതയുടെ സാന്നിദ്ധ്യം പൂർണ്ണമായി ഉണ്ടാകും. തിരുനടയിൽ വന്ന് ആട്ടം നിർത്തുന്നതോടെ വീണ്ടും ബോധത്തിൽ വരുന്നു. ആനന്ദമായ സുഖം ലഭിക്കുന്നത് കുണ്ഡലിനി ശക്തി സഹസ്രത്തിൽ എത്തുമ്പോഴാണ്. മയിൽ തുടങ്ങിയ പക്ഷികളും ആട്ടം കൊള്ളുന്നത് ആ അവസ്ഥയെ പ്രാപിക്കുമ്പോൾ മാത്രമാണ്.
നൂറിൽ പരം ഗോപുരകാവടികൾ നിരന്നു ആടുന്നതു കാണേണ്ടതുതന്നെയാണ്. ആട്ടവും നാദസ്വരവും കുമ്മിയും എല്ലാവിധ കാഴ്ചകൾ ദേവീക്ഷേത്ര നടയിലും അഭിഷേകം പൂജ തുടങ്ങിയവ കുന്നിൻ മുകളിൽ മുരുകക്ഷേത്രത്തിലും ആണ് നടക്കുന്നത്. വൈകുന്നേരം ഭസ്മകാവടി എടുത്ത് അനേകം ഭക്തർ ശൂലം കയറ്റി പൂനിലാർക്കാവ് ക്ഷേത്രത്തിൽ നിന്നും കുന്നതൃക്കോവിൽ ക്ഷേത്രത്തിൽ ചെട്ടിവാദ്യ അകമ്പടിയോടെ എത്തി സുബ്രഹ്മണ്യ സ്വാമിക്ക് കർപ്പൂരം ആരതി തൊഴുത് ശൂലം ഊരുന്നു. അത്താഴ പൂജയ്ക്കു ശേഷം സുബ്രഹ്മണ്യ സ്വാമി പാണിക്കൊട്ടി ചെമ്പട മേളത്തോടുകൂടി കിഴക്ക് വശത്ത് കുടികൊള്ളുന്ന ശിവഭഗവാനെ പ്രദക്ഷിണം വച്ച് അച്ഛനായ ശിവഭഗവാനോട് അടുത്ത വർഷം വൃശ്ചിക മാസഷഷ്ഠി ദിവസം ഞാൻ വന്ന് കണ്ട് കൊള്ളാമെന്ന് യാത്രപറഞ്ഞ് പോരുന്നു. ഈ ധന്യമായ മുഹൂർത്തത്തിന് സാക്ഷികളാകാൻ അനേകം ഭക്തജനങ്ങൾ തടിച്ചുകൂടുന്നു.
ചടങ്ങുകൾ
[തിരുത്തുക]ഷഷ്ഠിക്ക് 7 ദിവസം മുന്നേ ക്ഷേത്രം തന്ത്രി സ്വാമിക്ക് കളഭം ആടി കൊടിയേറ്റുന്നു. ഏഴാം ദിവസം രാവിലെ 4 മണിക്ക് പൂനിലാർക്കാവ് ക്ഷേത്രത്തിൽ നിന്നും പൂജിച്ച ദ്രവ്യങ്ങൾ കാവടിയിൽ കെട്ടി ക്ഷേത്രത്തിൽ ഭരണസമിതിയും ഭക്തജനങ്ങളും ചേർന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ കുന്നതൃക്കോവിൽ എത്തി ആദ്യത്തെ അഭിഷേകം നടത്തുന്നു. ഇതിനുശേഷം ഇടതടവില്ലാതെ ഭക്തജനങ്ങളുടെ അഭിഷേകങ്ങൾ നടക്കുന്നു. പഞ്ചാമൃതം, പാൽ, ഇളനീർ, പനിനീർ, ഭസ്മം, കർപ്പൂരം എന്നിവ ആരാധിക്കുന്നു. തലേദിവസം എല്ലാ കാവടി സെറ്റുകാരും സ്വാമിക്ക് പാനകം നിവേദിക്കുന്നു. ഓരോ സെറ്റും അവരവരുടെ പ്രദേശത്ത് നിന്ന് ഭക്തിനിർഭരമായി കാവടി ആടി സ്വാമിക്ക് അഭിഷേകം ചെയ്യുന്നു. പൂനിലാർക്കാവ് ദേവീക്ഷേത്ര നടപ്പുരയിൽ ആടിത്തിമർത്ത് തെക്കുഭാഗത്ത് കുടികൊള്ളുന്ന അയ്യപ്പസ്വാമിയോട് അടുത്ത കൊല്ലം സ്കന്ദഷഷ്ഠി ദിവസം ഞങ്ങൾ എത്തി കാവടി അഭിഷേകം ചെയ്തുകൊള്ളാം എന്നതായാണ് പഴമക്കാർ പറയുന്നത്.
ഒരോ വർഷത്തെയും ആതിഥേയ കാവടിസംഘം ഷഷ്ഠിദിവസം രാവിലെ 6.30ന് പൂനിലാർക്കാവിൽ നിന്ന് കുന്നത്തൃകോവിലിലേക്ക് അഭിഷേകക്കാവടിയും വൈകിട്ട് 7ന് ഭസ്മക്കാവടിയും എത്തിക്കും. രാത്രിയും കുന്നതൃകോവിലിൽ എഴുന്നള്ളിപ്പ് ഉണ്ടാവാറുണ്ട്.[2]
കല്പടവുകൾ കയറി കുന്നിൻ മുകളിൽ തൃക്കോവിലിൽ പ്രതിഷ്ഠിച്ച മുരുകദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർക്ക് പഴനിമലയുടെ ഒരു ചെറുപതിപ്പായി ഈ ക്ഷേത്ര ദർശനം അനുഭവപ്പെടുന്നു.
കലാരൂപങ്ങൾ
[തിരുത്തുക]ഷഷ്ഠിയാഘോഷങ്ങളുടെ ഭാഗമായി ഷഷ്ഠിദിവസം രാവിലെ കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കലാരൂപമായ ചെട്ടിക്കൊട്ടും, ശിവക്ഷേത്രത്തിൽ പുള്ളുവൻ പാട്ടും അരങ്ങേറാറുണ്ട്.
വിവിധ കാവടിസെറ്റുകളുടെ കാവടിയാട്ടം സമാപിക്കുന്നത് പൂനിലാർക്കാവ് ദേവീക്ഷേത്രനടപ്പുരയിലാണ്. പൂനിലാർക്കാവ് ക്ഷേത്രത്തിലെ ഉപദേവനും മുരുകസഹോദരനുമായ ശാസ്താവിന്റെ മുൻപിൽ അടുത്തവർഷം വീണ്ടും കാവടിയെടുത്ത് ഷഷ്ഠി ആഘോഷിച്ചുകൊള്ളാം എന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതായി ഐതിഹ്യം.
കൊടകര ഷഷ്ഠി ആഘോഷത്തിൽ സാധാരണയായി 16 കാവടിസെറ്റുകൾ പങ്കെടുക്കുന്നു, നിലവിൽ 21 കാവടിസെറ്റുകൾ ആണ് ഷഷ്ഠി മഹോത്സവത്തിൽ പങ്കെടുക്കുന്നത്[2]. കാവടി, തകിൽ, നാദസ്വരം, ആന എഴുന്നെള്ളിപ്പ്, പഞ്ചവാദ്യം, ശിങ്കാരിമേളം, പെരുമ്പറ, ബാന്റ് വാദ്യം, മയിലാട്ടം, കരകാട്ടം, നിശ്ചലദൃശ്യങ്ങൾ എന്നിവയോടെയാണ് വിവിധ കാവടിസെറ്റുകൾ പൂനിലാർക്കാവിലേക്ക് എത്തിച്ചേരുന്നത്. ഇതുകൂടാതെ ഓരോ സെറ്റുകളും അതതുദേശങ്ങളിൽ നാടകം, ഗാനമേള, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, തുടങ്ങി വിവിധ കലാപരിപാടികളും വെടിക്കെട്ടും സംഘടിപ്പിക്കാറുണ്ട്.
രാവിലത്തേതിന്റെ ചെറുപതിപ്പെന്ന രീതിയിൽ രാത്രിയും കാവടിസെറ്റുകൾ മേൽപറഞ്ഞ കലാരൂപങ്ങളുമായി പൂനിലാർക്കാവിലേക്ക് എത്തിച്ചേരാറുണ്ട്.
പങ്കെടുക്കുന്ന കാവടി സെറ്റുകൾ
[തിരുത്തുക](2024 പ്രകാരം)
(പൂനിലാർക്കാവ് ദേവീക്ഷേത്രത്തിലെ പന്തലിൽ കേറുന്ന സമയക്രമത്തിൽ)
ക്രമ നമ്പർ | സെറ്റുകളുടെ പേര് |
---|---|
1 | വിശ്വബ്രാഹ്മണസമാജം |
2 | മനക്കുളങ്ങര യുവജനസംഘം |
3 | മറ്റത്തൂർ കുന്ന് |
4 | കാവുന്തറ കരയോഗം |
5 | കൊടകര പടിഞ്ഞാട്ടുമുറി, മനക്കുളങ്ങര |
6 | കെ. പി. എം. എസ്. കാവുന്തറ |
7 | മരത്തോമ്പിള്ളി പുലയർ സമുദായം |
8 | കുംഭാര സമുദായം |
9 | ഉളുമ്പത്തുകുന്ന് |
10 | ഗാന്ധിനഗർ |
11 | തെക്കുമുറി യുവജനസംഘം |
12 | പുലിപ്പാറക്കുന്ന് യുവജനസംഘം |
13 | കൊടകര ടൗൺ |
14 | അഴകം യുവജനസംഘം |
15 | യുവസംഗമം, വഴിയമ്പലം |
16 | ഫ്രണ്ട്സ് കലാവേദി, വല്ലപ്പാടി |
17 | പുത്തുക്കാവ് യുവതരംഗം |
18 | അരുണോദയം യുവജനസംഘം, കാരൂർ |
19 | ഏകലവ്യ ഗാന്ധിനഗർ, കൊടകര |
20 | നവചേതന, വല്ലപ്പാടി |
21 | കാവിൽ പടിഞ്ഞാറേനട കൂട്ടായ്മ |
ഗാലറി
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-17.
- ↑ 2.0 2.1 "വർണവിസ്മയ നിറവിൽ കൊടകര ഷഷ്ഠി". Retrieved 2024-12-05.