കേരള വേലൻ മഹാസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വേലൻ സമുദായം[തിരുത്തുക]

പുരാതന സംഘകാലകേരളത്തിലെ പുരോഹിതന്മാരും വൈദ്യന്മാരും ആയിരുന്നു വേലൻ(ർ) സമുദായം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ദൈവസങ്കല്പമായ മുരുകനിൽ (വേലൻ) നിന്നുമാണ് വേലൻ(ർ) സമുദായത്തിൻ്റെ ഉത്ഭവം എന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതമാർഗ്ഗം എന്ന നിലയിൽ പലവിധതൊഴിലുകളിൽ ഏർപ്പെട്ടിരുന്നു എങ്കിലും പ്രധാനവൃത്തി വൈദ്യവും അബ്രാഹ്മണപൗരോഹിത്യവുമായിരുന്നു. മനുഷ്യർക്കു മാത്രമല്ല, ദൈവങ്ങൾക്ക് കൂടി വേലരുടെ ചികിൽസ ഇല്ലാതെ പറ്റുകയില്ല. നൂറ്റാണ്ടുകളായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നടന്ന് വരുന്ന പള്ളിപ്പാന ഇത്തരത്തിൽ പ്രസിദ്ധമാണ്. പലവിധദോഷങ്ങളാൽ പരിക്ഷീണിതനാകുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ ദോഷങ്ങളകറ്റി ദേവൻ്റെ ചൈതന്യവർദ്ധനവ് നടത്തുന്നത് വേലരാണ്. ശബരിമലയിലും ഇതിന് സമാനമായ പ്രവൃത്തി വേലന്മാർ ചെയ്യുന്നുണ്ട്. ദാരികനുമായുള്ള യുദ്ധത്തിൽ തളർന്ന കൊടുങ്ങല്ലൂരമ്മക്ക് മരുന്ന് നിശ്ചയിക്കുന്നതും വേലരാണ്. ഇങ്ങനെ ദൈവങ്ങൾക്ക് പോലും ചികിൽസ നടത്തുന്നത് വേലൻ(മുരുകൻ) എന്ന ദൈവത്തിൻ്റെ പിൻഗാമികളെന്ന സങ്കൽപ്പത്തിലാണ്. പാലാഴിമഥനം കഴിഞ്ഞ് തളർന്ന മഹാവിഷ്ണുവിനെ ചികിൽസിക്കാൻ വേലൻ്റേയും വേലസ്ത്രീയുടേയും വേഷത്തിൽ വന്ന സാക്ഷാൽ പരമേശ്വരൻ്റേയും പാർവ്വതിദേവിയുടേയും പിന്തുടർച്ചക്കാരാണ് വേലന്മാരെന്നും ഐതിഹ്യമുണ്ട്.

കേരളത്തിൽ ഈ സമൂഹം ഒരു പേരിലല്ല അറിയപ്പെടുന്നത്. ഉത്തര കേരളത്തിൽ പെരുവണ്ണാൻ, പെരുമണ്ണാൻ, മണ്ണാൻ, വേലൻ, വണ്ണാൻ എന്നും മദ്ധ്യ കേരളത്തിൽ മണ്ണാൻ, പതിയാൻ, ചാക്കമർ, വേലൻ, വർണ്ണവർ, തച്ചർ എന്നും തെക്കൻ കേരളത്തിൽ വണ്ണാൻ, തണ്ടാൻ എന്നും അറിയപ്പെടുന്നു. ജീവിതമാർഗ്ഗം എന്ന നിലയിൽ അലക്ക്, ചാക്കുതുന്നൽ, കുടകെട്ട്, തോറ്റംപാട്ട്, ബാലചികിത്സ, ചായം പൂശൽ, കൃഷി, കിടക്ക-തലയണ നിർമ്മാണം, ഇത്യാദി തൊഴിലുകളും ചെണ്ട, ഉടുക്ക്, നന്തുണി എന്നീ വാദ്യങ്ങൾ കൈകാര്യം ചെയ്തിരുന്നവരും ആയിരുന്നു. മദ്ധ്യ-ദക്ഷിണ കേരളത്തിൽ വേലപണിക്കൻ (ചുണ്ണാമ്പു വേലൻ) എന്നു കൂടി അറിയപ്പെടുന്ന വേലന്മാർ ഭഗവതി പാട്ടും ഭഗവതി തോറ്റവും വേലൻ തുള്ളൽ, വേലൻ പ്രവൃത്തി എന്നിവയും അനുഷ്ടാനമായി ചെയ്തിരുന്നു. ചിലർ ദുർമന്ത്ര വാദികളും പിശാചുനൃത്തക്കാരും മന്ത്രവാദബാധ ഒഴിപ്പിക്കൽകാരും ഇതിനോടുവിൽ കോഴിവെട്ട്, ആഭിചാരക്രിയ എന്നിവ നടത്തുന്നവരും ആയിരുന്നു. ചണ്ഡൻ, മുണ്ഡൻ,ഘണ്ഠാകർണ്ണൻ, കരിങ്കുട്ടി, ചാത്തൻ, കാരണവന്മാർ എന്നിത്യാദികളുടെ വെച്ചാരാധനയും നടത്തിയിരുന്നു.

തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഭരിച്ചു കൊണ്ടിരുന്ന 1888 മുതൽ 1924 വരെയുള്ള കാലഘട്ടം.( നമ്മുടെ സമൂഹം തികച്ചും അപരിഷ്കൃതരും അടിമകളും അസ്പ്രുശ്യരും ആയിരുന്ന ആ കാലഘട്ടത്തിൽ തന്നെ ബാലചികിത്സയിൽ വേലന്മാർ വൈധക്ത്യം നേടിയിരുന്നു കൂടാതെ മന്ത്രവാദം, കുടകെട്ട് ഇത്യാദി. ‘വേലൻ മൂത്താൽ വേലികെട്ട് പിന്നെ മന്ത്രവാദം’ കരപ്പുറത്ത് ഇങ്ങനെയൊരു ചൊല്ലുകൂടിയുണ്ട്.

പുരുഷന്മാര്ക്കും സ്ത്രീകള്ക്കും മുട്ടിനു താഴെ നില്ക്കു ന്ന കുറിയ മുണ്ട് ഉടുക്കാൻ മാത്രമെ അക്കാലത്ത് അനുവാദമുണ്ടായിരുന്നുള്ളൂ. അക്ഷരാ ഭ്യാസമുള്ള വൈദ്യന്മാർ പോലും ദാരിദ്രവും വിനയവും അവകാശമില്ലായ്മയും മൂലം തോൾ മുണ്ട് പോലും ഉപയോഗിച്ചിരുന്നില്ല. മാറ് മറയ്ക്കാൻ അനുമതി കിട്ടിയ ശേഷം മാത്രമാണ് റൌക്ക പോലുള്ള മേൽച്ചട്ട സ്ത്രീകൾ ധരിക്കാൻ തുടങ്ങിയത്. ഞാത്തി തൂക്കിയ കാതിൽ കാതോല, കറുത്ത ചരടിൽ തൂക്കിയ കല്ലുമാല എന്നിവയായിരുന്നു ആഭരണങ്ങൾ. കാലാന്തരത്തിൽ കാശുമാല, കാതിൽപൂ, ആണുങ്ങൾ കല്ലുവച്ച കടുക്കൻ എന്നിവ അണിയുവാൻ തുടങ്ങി. ബാലചികിത്സയ്ക്കും ഓതികൊടുക്കലിനും മറ്റുമായി അത്യാവശ്യം എഴുത്തും വായനയും കാർന്നോന്മാർക്ക് വശമായിരുന്നു. ആയത് ചെറിയ പ്രായത്തിൽ തന്നെ കുഞ്ഞുങ്ങളിലേയ്ക്ക് പകരുന്നതിൽ അവർ ശ്രദ്ധിച്ചിരുന്നു. ഒരുപക്ഷെ ഈ സാക്ഷരതയായിരിക്കണം നമ്മളെ മറ്റ് അവശവിഭാഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കിയത്. പാരമ്പര്യമായി സിദ്ധിച്ച പാടാനുള്ള കഴിവ് പോലിപ്പിച്ചെടുത്ത് ഭദ്രകാളി ക്ഷേത്രങ്ങളിലെ പാനപ്പാട്ടു തറയിൽ ആചാരാവകാശ ചടങ്ങായി തോറ്റംപാട്ട്, ഭഗവതിപ്പാട്ട് തുടങ്ങിയവയും നടത്തിയിരുന്നു. വടക്കൻ കേരളത്തിൽ പ്രത്യേകിച്ചും മലബാറിൽ തെയ്യവും തിറയും കേട്ടിയാടിയിരുന്നവർക്ക് ദൈവപ്രസാദമുള്ളവരെന്ന നിലയിൽ ചില പരിഗണനകൾ കിട്ടിയിരുന്നു.

വെറ്റിലയിൽ ഇഞ്ചിയും ഉപ്പും വച്ച് ഓതികൊടുത്ത് വയറുനോവുമൂലം വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ നൊടിയിടെ സുഖപ്പെടുത്തി വൈദ്യനെന്നു പേരെടുത്ത ഒരുപാടു കാർന്നോന്മാർ ഈ അടുത്ത കാലത്തുപോലും നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവർക്ക് സമൂഹത്തിൽ അൽപ്പം മാന്യത കിട്ടിയിരുന്നു. വൈദ്യന്മാർ പ്രതിഫലം പറ്റിയിരുന്നില്ല. അറിഞ്ഞ് ആരെങ്കിലും നൽകുന്നത് വാങ്ങിയിരുന്നു എന്നുമാത്രം. ദാരിദ്ര്യം അവരുടെ കൂടപ്പിറപ്പായിരുന്നു. അവരുടെ കുടുംമ്പത്തിലെ ചില കുട്ടികൾ മലയാളവും സംസ്കൃതവും പഠിച്ചിരുന്നു. ചിലർ സിദ്ധരൂപം, ബാലപ്രബോധനം, ബാലചികിത്സാഗ്രന്ഥം, സഹസ്രയോഗം, അമരകോശം മറ്റും പഠിച്ചു ബാലചികിത്സ തൊഴിലാക്കി.

ഗോത്രസ്മൃതികളുയർത്തുന്ന ദായക്രമങ്ങുകളായ തിരണ്ടുകുളി, നൂലുകെട്ട്, പുടവകൊട എന്നിവയും കല്യാണം, മരണം, മരണാടിയന്തിരം മുതലായ അവസരങ്ങളിലും ആണ് സമുദായാംഗങ്ങൾ ഒന്നിച്ചു ചേരുന്നത്. കള്ളിൻറെ അതിപ്രസരത്താൽ വാക്കുതർക്കവും അടിപിടിയും, അവസാനം സദ്യ കഴിക്കാതെ ഇറങ്ങിപ്പോയി അടുത്തുള്ള ഷാപ്പിൽ കയറുക എന്നതും ഈ സമുദായത്തിന്റെ മുഖമുദ്രയായിരുന്നു. മൂന്നു ദിവസത്തെ സദ്യയാണ് കല്യാണച്ചടങ്ങുകളുടെ പ്രത്യേകത. മൂന്നാം ദിവസം ഇണങ്ങന് ദക്ഷിണ കൊടുത്തശേഷം പെണ്ണിന് ഒരു പുടവയും തോർത്തും കൊടുത്ത് സദ്യയും കഴിച്ച് പെണ്ണിനേയും കൊണ്ടുപോരും. എന്നാൽ വിവരിച്ചതുപോലെ അത്ര ശാന്തമായി കാര്യങ്ങൾ പര്യവസാനിക്കുമെന്നു വിചാരിക്കണ്ട. ചെറിയ വാക്കുതർക്കത്തിൽ തുടങ്ങി ഉന്തും തള്ളിലുമായി നീണ്ട് അവസാനം അടിപിടിയിലെത്തുകയും നാട്ടുകാർ ഇടപെട്ട് ഒരുവിധം രണ്ടു കൂട്ടരെയും അകറ്റി നിർത്തിയാലും മുറുമുറുത്ത് സദ്യ ബഹിഷ്കരിച്ച്‌ ഒരു കൂട്ടർ ഇറങ്ങിപ്പോകുകയും വീട്ടുകാരുടെ സന്തോഷം ദുഃഖമായി, ദുരന്തമായി മാറുകയും ചെയ്യും. ഇതിനൊക്കെ ഒരു പരിഹാരം വേണമെന്ൻ ഉൽപതിഷ്ണുക്കളായ ചെറുപ്പക്കാർക്ക് തോന്നിത്തുടങ്ങിയിരുന്നു. ഇവരിൽ ചിലരാണ് സമുദായത്തിൻറെ ഉദ്ധാരണത്തിനും സാമൂഹ്യമായ സമത്വത്തിനും വേണ്ടി രംഗത്തിറങ്ങിയത്. തലപ്പുലം ടി. കെ. ഗോവിന്ദൻ, അർത്തുങ്കൽ പി. ആർ. വേലായുധൻ വൈദ്യർ, ചേർത്തല അങ്കൻ വൈദ്യർ എന്നിവർ ഇതിൽ പ്രധാനികളാണ്.

അഖില തിരുവിതാംകൂർ വേലവർ മഹാസഭ[തിരുത്തുക]

സമുദായാംഗങ്ങലുടെ ഇപ്രകാരമുള്ള പ്രവൃത്തികളും മദ്യം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അലങ്കോലങ്ങളും കണ്ടു മനസുമടുത്ത് ഇതിനൊരു പരിഹാരമുണ്ടാക്കുന്നതിനായി ഒരു ആലോചനായോഗം ആയിരത്തിഒരുന്നൂറാമാണ്ട് മകരമാസം ഇരുപത്തിഒൻപതാം തീയതി ബുധനാഴ്ച (1925 ഫെബ്രുവരി 11) പകൽ ഒരുമണിക്ക് തലപ്പുലത്ത് വിളിച്ചു ചേർത്തു. 22 പേർ പങ്കെടുത്ത യോഗത്തിൽ ശ്രീ. എം, ആർ. നാരായണൻ വൈദ്യർ അദ്ധ്യക്ഷനായും ശ്രീ.ടി. കെ. ഗോവിന്ദൻ കാര്യദർശിയുമായും ഒരു ഭജനയോഗ സമിതി രൂപീകരിക്കുവാനും എല്ലാ മലയാള മാസം ഒന്നാം തീയതി ഓരോ വീട്ടിൽ വച്ചും ഭജന നടത്തുവാനും അതിനുള്ള ചിലവിനായി ഭജന വരിസംഖ്യ പിരിക്കുവാനും തീരുമാനിച്ചു. ഇങ്ങനെ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ യോഗം രജിസ്റ്റർ ചെയ്യണമെന്ന ആലോചനയായി. ശ്രീ. എം. ആർ. നാരായണൻ വൈദ്യർ എഴുതിയുണ്ടാക്കിയ നീയമാവലി ഭരണങ്ങാനം സബ് രജിസ്ട്രാർ ആഫീസിൽ 52 നമ്പരായി ൧൧൦൨ മേടമാസത്തിൽ (May 1927) “അഖില തിരുവിതാംകൂർ വേലവർ മഹാസഭ” രജിസ്റ്റർ ചെയ്തു.

സന്മാർഗ്ഗ പോഷിണി സമസ്ത കേരള വേലൻ മഹാസഭ[തിരുത്തുക]

ഈ കാലഘട്ടത്തിൽ തന്നെ ഏറ്റുമാനൂർ കേന്ദ്രമാക്കി സർവശ്രീ. ടി.എസ്. കൊച്ചുപിള്ള വയല, കോതനല്ലൂർ വി. എൻ. അയ്യപ്പൻ, മാത്തശ്ശേരി വി.ഇ. ഈച്ചരൻ, വയല എസ്. വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ “കേരളീയ വേലൻ മഹാസഭ” എന്ന പേരിൽ ഒരു സംഘടന പ്രധാനമായും ഏറ്റുമാനൂർ, കോട്ടയം താലൂക്കുകളിൽ പ്രവർത്തിച്ചു വരുന്നുണ്ടായിരുന്നു. ൧൧൦൩ ചിങ്ങമാസത്തിൽ (Septmber 1927) ശ്രീ. തലപ്പുലം ടി. കെ. ഗോവിന്ദൻറെ ശ്രമഫലമായി രണ്ടു സംഘടനകളും കൂടി യോജിക്കുകയും “സന്മാർഗ്ഗ പോഷിണി സമസ്ത കേരള വേലൻ മഹാസഭ” എന്ന പേരിൽ ഒറ്റ സംഘടനയായി പ്രവർത്തനം തുടങ്ങി. പുതിയ ഭാരവാഹികൾ ശ്രീ. തലപ്പുലം ടി. കെ. ഗോവിന്ദൻ (പ്രസിഡന്റ്), ടി. എസ്. കൊച്ചുപിള്ള വയല (സെക്രട്ടറി), കോതനല്ലൂർ വി. എൻ. അയ്യപ്പൻ (ഖജാൻജി) എന്നിവരായിരുന്നു. സമുദായത്തിൽ നിലനിന്നിരുന്ന അടിമതൊഴിൽ, എച്ചിൽസ്വീകരണം എന്നീ അനാചാരങ്ങൾക്കെതിരെ സഭ ശക്തമായ നടപടികൾ സീകരിക്കുകയും പ്രസ്താവനകൾ വഴി വേണ്ട നിർദ്ദേശങ്ങൾ സമുദായാംഗങ്ങലുടെ ഇടയിൽ പ്രചരിപ്പിച്ചു. എച്ചിൽ സ്വീകരിക്കാഞ്ഞതിന് പൂഞ്ഞാറിൽ ഉണ്ടായ അടിപടി കേസിൽ കോടതിയിൽ പോവുകയും അതോടെ എച്ചിൽ സ്വീകരണം നിർത്തലാക്കുവാനും കഴിഞ്ഞു. സമുദായാംഗങ്ങലുടെ ഇടയിലെ വിവാഹാദി കാര്യങ്ങൾക്ക് അടുക്കും ചിട്ടയും ഉണ്ടാക്കുവാൻ വിവാഹ പത്രിക, വിവാഹ രജിസ്റ്റർ തുടങ്ങിയ റിക്കാർഡുകളും വിവാഹം, മരണം, പേരിടൽ, ചോറൂണ് എന്നിത്യാദി ചടങ്ങുകൾ നടത്തിന്നതിനു വേണ്ട പൂജ കർമ്മാദികളുടെ വിവരങ്ങൾ അടങ്ങുന്ന കൈപ്പുസ്തകവും ശാഖായോഗങ്ങളിൽ ഏർപ്പെടുത്തി. മലയാള വർഷം ൧൧൦൭ (1931) ആയപ്പോഴേയ്ക്കും “സന്മാർഗ്ഗ പോഷിണി സമസ്ത കേരള വേലൻ മഹാസഭ” ഏറണാകുളം ജില്ലയിൽ ആലുവ, മൂവാറ്റുപുഴ പ്രദേശങ്ങളിലേയ്ക്കുകൂടി വ്യാപിച്ചു. ആലുവ ഗോപാലൻ ശാസ്ത്രികൾ, കെ. ശങ്കരൻ വൈദ്യൻ, വി. കെ. പപ്പൻ എന്നിവർ സമുദായരംഗത്തിറങ്ങി പ്രവർത്തിക്കുവാൻ തുടങ്ങി. നമ്മുടെ സമുദായങ്ങളെ അന്ൻ പട്ടിക ജാതിയിലൊ പിന്നോക്ക ജാതിയിലൊ പെടുത്തിയിരുന്നില്ല. ആയതിനാൽ അപൂർവമായുള്ള സർക്കാർ സ്കൂളുകളിൽ ഫീസുകൊടുത്തുവേണം പഠിക്കാൻ. അക്കാരണത്താൽ നമ്മുടെ ഇടയിൽ സ്കൂൾ വിദ്യാഭ്യാസം സിദ്ധിച്ചവർ നന്നെ കുറവായിരുന്നു. മഹാസഭയുടെ പ്രാരംഭ കാലം മുതൽ തന്നെ സൌജന്യ വിദ്യാഭ്യാസത്തിനായി അനേകം നിവേദനങ്ങൾ അധികാരികൾ മുൻപാകെ സമർപ്പിച്ചുകൊണ്ടിരുന്നു.

“സന്മാർഗ്ഗ പോഷിണി സമസ്ത കേരള വേലൻ മഹാസഭ”യ്ക്കു വേണ്ടി ശ്രീ. തലപ്പുലം ടി. കെ. ഗോവിന്ദൻ ൧൧൦൯ ചിങ്ങം ൯ ന് (24-8-1933) രാവിലെ 10 മണിക്ക് കവടിയാർ കൊട്ടാരത്തിൽ എത്തി അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ. ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ മുഖം കാണിക്കുകയുണ്ടായി. സാഷ്ടാംഗ പ്രണാമത്തിനുശേഷം മംഗള പത്രവും സമുദായാംഗങ്ങലുടെ ദയനീയ സ്ഥിതി വിവരിക്കുന്ന ശ്രീ. ടി. എസ്. കൊച്ചുപിള്ള വേലവർ രചിച്ച ‘അവശവിലാപം’ എന്ന കാവ്യത്തിലെ ശ്ലോകങ്ങൾ പട്ടിൽ ഗിൽറ്റ് അക്ഷരങ്ങളാൽ ആലേഖനം ചെയ്തതും അടിയറ വച്ചു. അതിലെ ഏതാനും വരികൾ ചുവടെ ചേർക്കുന്നു.

“വിദ്യയ്കില്ല വശം വിഭോ അവശരിൽ ഫീസാദി സൌജന്യ- മന്നാദ്യം തൊട്ടഥമൂല ഭൂപമഹിതൻ കൽപ്പിച്ചു കാട്ടിച്ചതോ, വേദ്യം ചെയ് വതു പുസ്തകങ്ങൾ വില കൂടീട്ടു വാങ്ങാവതോ? - വേദ്യാധീശർ ചിലർക്ക് കൃപയില്ല പോറ്റേണമേ തമ്പുരാനേ”

പിറ്റേന്ന് ദിവാൻ സർ. സി. പി. രാമസ്വാമി അയ്യരേയും കണ്ട് മംഗളപത്രവും അവശവിലാപവും ഓരോ പകർപ്പുകൾ സമർപ്പിച്ചു. പക്ഷെ അവശവിലാപം വിലാപമായി തന്നെ അവശേഷിച്ചു. എങ്കിലും വേലവാദി അവശസമുദായക്കാരുടെ ഒരു മാഗ്നാകാർട്ടയായി മംഗളപത്ര സമർപ്പണവും അവശവിലാപവും ചരിത്രത്തിൽ ഇടം നേടി.

തുടർന്നുള്ള വർഷങ്ങളിൽ ജാതീയമായ അസമത്വങ്ങൾക്കും ദുരവസ്ഥകൾക്കും പരിഹാരം തേടി തിരുവിതാംകൂറിലും കൊച്ചിയിലും വിവിധ സമുദായാംഗങ്ങളുടെ കൂട്ടായ്മകളും വിവിധ പേരുകളിൽ സംഘടനകളും നിലവിൽ വന്നു. അതിൽ പ്രധാനപ്പെട്ടത് എറണാകുളം കലൂർ കേന്ദ്രീകരിച്ച് സ്വാമി ആനന്ദയോഗിയുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ച “വേലൻ (മണ്ണാൻ) സമുദായോദ്ധാരണ സംഘം” (പ്രധാന പ്രവർത്തകർ സർവശ്രീ. ഏരൂർ എൻ. കെ. കേളൻ, കെ. കെ. കൊച്ചുണ്ണി കലൂർ, സി. എൻ. കുമാരൻ ഇടപ്പള്ളി, എ. വി. കാർത്ത്യായിനി ടാറ്റാപുരം), “സമസ്ത കൊച്ചി വേലൻ മഹാസഭ”, പള്ളൂരുത്തി, “മണ്ണാൻ പരിഷ്കരണി സഭ”, ചെറായി, “കേരള വേലൻ മണ്ണാൻ സമാജം”, ഞാറക്കൽ, “രുദ്രക്രുപാവലംബിനി ശുദ്ധമണ്ണാൻ സമാജം”, തൃപ്പൂണിത്തുറ, “മുകുന്ദപുരം വേലൻ സമാജം”, ഇരിഞ്ഞാലക്കുട, “പെരുമണ്ണാൻ സംഘം”, തൃശ്ശൂർ, “കേരളീയ വേലൻ സമാജം”, ചേർത്തല-വൈക്കം, “സമസ്ത തിരുവിതാംകൂർ വർണ്ണവ സമാജം”, ചങ്ങനാശ്ശേരി, “പെരുവണ്ണാൻ വേലൻ സമാജം”, മലബാർ എന്നിവയായിരുന്നു.

നവംബർ 12, 1936 (൨൭ തുലാം ൧൧൧൨) ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം തിരുവിതാംകൂറിൽ നടപ്പിലായി. അതിൻറെ അനുരണനങ്ങൾ കൊച്ചിയിലും അലയടിച്ചു. വഴിനടക്കുവാനും ക്ഷേത്രത്തിൽ കയറുവാനും സാധിച്ചതോടെ സംഘടിത ശ്രമങ്ങളുടെ വിജയം വീണ്ടും പല പുതിയ സംഘടനകൾ രൂപം കൊള്ളുവാനും പഴയതിന് പുരുജ്ജീവനം കൊടുക്കുവാനും വഴിയൊരുക്കി. ഇതിൽ പ്രധാനം ചേർത്തല ശ്രീ. അങ്കൻ വൈദ്യരുടെ നേതൃത്വത്തിൽ രൂപീകരിച്ച “സമസ്ത കേരള വേലൻ മഹാജന സഭ” (൧൧൧൨) ആയിരുന്നു. ചേർത്തല, വൈക്കം, എറണാകുളം എന്നിവിടങ്ങളിൽ ശക്തിപ്രാപിച്ച “സമസ്ത കേരള വേലൻ മഹാജന സഭ” സർവശ്രീ. സി. എൻ. കുമാരൻ ഇടപ്പള്ളി, എ. വി. കാർത്ത്യായിനി ടാറ്റാപുരം, കൂത്താട്ടുകുളം നീലകണ്ഠൻ, അർത്തുങ്കൽ കെ. ആർ. വേലായുധൻ വൈദ്യർ, കെ. സി. കാട്ടിപ്പറമ്പൻ മുഹമ്മ, കോടന്തുരുത്തു കെ. ഈ. വേലു, എ. വി. കൃഷ്ണശാസ്ത്രി, വിദ്വാൻ കെ. നീലകണ്ഠൻ കോടനാട്, തുടങ്ങി ഒരുപാട് സമുദായ പ്രവർത്തകരെ രംഗത്തുകൊണ്ടു വന്നു. “സമസ്ത കേരള വേലൻ മഹാജന സഭ”യുടെ പ്രവർത്തനഭലമായി അന്ൻ കൊച്ചി രാജാവായിരുന്ന ചൊവ്വരയിൽ തീപ്പെട്ട ശ്രീ രാമവർമ്മ മഹാരാജാവിനും ദിവാൻ സർ ആർ. കെ. ഷണ്മുഖൻ ചെട്ടിയ്ക്കും നിരന്തരമായി നിവേദനങ്ങൾ സമർപ്പിച്ചതിൻറെ ഭലമായി ൧൧൧൫ (1939) ൽ കൊച്ചി രാജ്യത്ത് വേലൻ സമുദായത്തിന് സർക്കാർ സ്കൂളുകളിൽ സൌജന്യ വിദ്യാഭ്യാസം അനുവദിച്ചു. ഈ സൌജന്യ വിദ്യാഭ്യാസം 1949 ൽ തിരുവിതാംകൂർ - കൊച്ചി സംയോജനം വരെ തുടർന്നു.

ഒരേ ഗോത്രവംശത്തിൻറെ ഭാഗവും അലക്ക് മുഖ്യതൊഴിലും ആയ സമുദായങ്ങളെ ഒരു പേരിൽ, ഒരു കുടകീഴിൽ കൊണ്ടുവരുവാൻ ആദ്യശ്രമം തുടങ്ങിവച്ചത് കവിയൂർ ശ്രീ. കെ. കെ. കൊച്ചുകുഞ്ഞ് അവർകളായിരുന്നു. അദ്ദേഹവും ഇരിങ്ങോൾ വി. സി. വേലായുധൻ വൈദ്യർ, പി. അറുമുഖം, എം. കെ. കുട്ടി മുട്ടാർ, സി. കെ. കിട്ടൻ എരുമേലി, എം. അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ ൧൧൧൧ ഇടവമാസം ൬ (19 – 5 – 1936) ന് രൂപീകരിച്ച “സമസ്ത തിരുവിതാംകൂർ വർണ്ണവ സമാജം” ഇക്കാര്യത്തിലുള്ള ആദ്യത്തെ കാൽവയ്പ്പായിരുന്നു. സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കർ അലക്കുതൊഴിൽ ചെയ്യുന്ന ജനവിഭാഗങ്ങൾക്ക് പൊതുനാമമായി സരസമായി നിർദ്ദേശിച്ചതാണ് ‘വർണ്ണവൻ’ എന്ന നാമധേയം. അതുകൊണ്ടായിരിക്കണം ബഹുഭൂരിപക്ഷം സമുദായങ്ങൾക്കും അത് അംഗീകരിക്കുവാൻ കഴിയാതെ പോയത്. “സമസ്ത തിരുവിതാംകൂർ വർണ്ണവ സമാജം” കോട്ടയം മേഖലയിലും, ആലപ്പുഴ-കുട്ടനാട് മേഖലയിലും നല്ല സ്വാധീനം ഉണ്ടാക്കി. സമാജത്തിൻറെ നിർദ്ദേശാനുസാരം ഒരുപാടു കുട്ടികളെ വർണ്ണവൻ എന്ന പുതിയ ജാതിയിൽ സ്കൂൾ റിക്കാർഡുകളിൽ ചേർത്തു. തുടർന്ൻ വർണ്ണവ ജാതി സർക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ചു. 1940 ലെ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിലും 1941, 1951 എന്നീ വർഷങ്ങളിൽ നടന്ന സെൻസസുകളിലും വർണ്ണവൻ എന്ന പുതിയ ജാതി ഉൾപ്പെടുത്തി. വർണ്ണവ സമൂഹത്തെ പ്രതിനിധീകരിച്ച് കവിയൂർ ശ്രീ. കെ. കെ. കൊച്ചുകുഞ്ഞ് രണ്ടാം ശ്രീമൂലം അസംബ്ലിയിലേയ്ക്ക് (1937 – 1944) നോമിനേറ്റ് ചെയ്യപ്പെട്ടു. ഈ കാലയളവിൽ അദ്ദേഹം ചരിത്ര പ്രസിദ്ധമായ വർണ്ണവ ബില്ല് അവതരിപ്പിച്ചു. തിരുവിതാംകൂറിൽ മണ്ണാൻ, പതിയാൻ, പെരുമണ്ണാൻ, വണ്ണാൻ, പരവൻ, നേര്യൻ, ഏറ്റാളി, വേലൻ എന്നീ സമുദായങ്ങൾ മേലിൽ വർണ്ണവൻ എന്ന പൊതുനാമധേയത്തിൽ അറിയപ്പെടണം എന്ൻ നിഷ്കർഷിക്കുന്ന വർണ്ണവ ബിൽ പൊതുവെ ഈ സമുദായങ്ങളിൽ നിന്ന് അമർഷവും എതിർപ്പും ഉണ്ടാക്കി.

“സന്മാർഗ്ഗ പോഷിണി സമസ്ത കേരള വേലൻ മഹാസഭയും” “സമസ്ത കേരള വേലൻ മഹാജനസഭ”യും യോജിച്ച് വർണ്ണവ ബില്ലിനെതിരായ സമരത്തിൽ അണിചേർന്നു. പൂഞ്ഞാർ രാജാക്കന്മാരുടെ ശുപാർശയിൽ തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദനെ 1939ൽ രണ്ടാം ശ്രീമൂലം അസ്സംബ്ലിയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും അദ്ദേഹം ഉണ്ടാക്കിയ തടസവാദങ്ങൾ മൂലം വർണ്ണവബില്ല് തള്ളപ്പെടുകയും ചെയ്തു. വർണ്ണവ ബില്ല് പരാജയപ്പെട്ടെങ്കിലും വർണ്ണവരുടെയും അതിൽ ഉൾപ്പെടുത്തുവാൻ നിർദ്ദേശിക്കപ്പെട്ട സമുദായങ്ങളുടെയും സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസപരമായ അവസ്ഥയെക്കുറിച്ച് പഠിക്കുവാൻ അവശസമുദായ കമ്മീഷണറെ ചുമതലപ്പെടുത്തി ഉത്തരവുണ്ടായി. അതിൻപ്രകാരം ൧൧൧൬ ചിങ്ങമാസ(1940 ആഗസ്റ്റ്)ത്തിൽ അവശസമുദായ കമ്മീഷണർ ബോട്ടുമാർഗ്ഗം ചങ്ങനാശ്ശേരി സന്ദർശിച്ചു. ബോട്ട് ജട്ടി മുതൽ അദ്ദേഹത്തെ താലപ്പൊലിയോടെ സ്വീകരിക്കുവാൻ വർണ്ണവസമാജവും മറ്റ് സമുദായ സഭക്കാരും ഉണ്ടായിരുന്നു. വലത്തുവശത്തു വർണ്ണവ സമാജത്തിലെ താലപ്പൊലി എടുത്ത സ്ത്രീകൾ ചട്ടയും കസവുമുണ്ടും കസവുനേര്യതും (ഇരവു വാങ്ങിയതോ, അലക്കുവാൻ കിട്ടിയതോ ആയ) ധരിച്ച് വളരെ കുലീനമായ രീതിയിലും, ഇടതുവശത്ത് വേലൻ, മണ്ണാൻ, പതിയാൻ, വണ്ണാൻ സമുദായാംഗങ്ങളായ സ്ത്രീകൾ സെക്രട്ടറി വയല ടി. എസ്. കൊച്ചുപിള്ളയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഒറ്റ മുണ്ടുടുത്തും ചുട്ടിതോർത്തുകൊണ്ട് മാറ് മറച്ചും കൊണ്ടാണ് താലപ്പൊലിയേന്തിയത്. ഇതു പ്രത്യേകം ശ്രദ്ധിച്ച അവശസമുദായ കമ്മീഷണരുടെ റിപ്പോർട്ട് പ്രകാരം ൧൧൧൬ കുംഭമാസം ൭ (18-2-1941) ന് തിരുവിതാംകൂറിൽ വേലൻ മണ്ണാൻ പതിയാൻ വണ്ണാൻ സമുദായങ്ങളെ അവശസമുദായ പട്ടികയിൽ പെടുത്തി വിദ്യാഭ്യാസാനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വർണ്ണവരെയാകട്ടെ മറ്റു പിന്നോക്ക സമുദായത്തിൽ പെടുത്തിയും ഗവണ്മേന്റ് ഉത്തരവുണ്ടായി.

അഖില തിരുവിതാംകൂർ പെരുമണ്ണാർ വേലവർ മഹാസഭ[തിരുത്തുക]

വർണ്ണവ ബില്ലിനെതിരെ സംഘടിതമായി പോരാടിയ “സന്മാർഗ്ഗ പോഷിണി സമസ്ത കേരള വേലൻ മഹാസഭ (കോട്ടയം) യും” “സമസ്ത കേരള വേലൻ മഹാജനസഭ (ചേർത്തല) യും” മറ്റു സമുദായ നേതാക്കളും യോജിച്ചു പ്രവർത്തിക്കുവാൻ തീരുമാനിക്കുകയും മണ്ണാൻ, വണ്ണാൻ, പെരുമണ്ണാൻ, പതിയാൻ എന്നീ സമുദായങ്ങളെ കൂടി ഉൾകൊള്ളിച്ച് “അഖില തിരുവിതാംകൂർ പെരുമണ്ണാർ വേലവർ മഹാസഭ” എന്ന പേരിൽ ൧൧൨൧ (1946)ൽ 74-)o നമ്പരായി ഒരു ജോയിൻറ് സ്റ്റോക്ക് കമ്പനി ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തു. ചേർത്തലയിൽ കൂടിയ മഹാസമ്മേളനത്തിൽ വച്ച് തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദൻ പ്രസിഡന്ടായും, കല്ലുങ്കൽ ശ്രീ. കുട്ടപ്പൻ ജനറൽ സെക്രട്ടറിയായും, കോടന്തുരുത്തു ശ്രീ. കെ. ഈ. വേലു ഖജാൻജിയായും 22 പേർ അടങ്ങുന്ന ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുത്തു. ചേർത്തല മുട്ടം ബസാറിൽ ഒരു വാടക കെട്ടിടത്തിൽ ആഫീസ് പ്രവർത്തനങ്ങൾ തുടങ്ങി.

1949 ജൂലൈ 1 തിരുവിതാംകൂർ - കൊച്ചി സംയോജനം. തിരു-കൊച്ചി സംസ്ഥാനത്ത് ശ്രീ പറവൂർ T. K. നാരായണപിള്ള മന്ത്രിസഭ നിലവിൽ വന്നു. 1950ൽ തിരു-കൊച്ചിയിലെ അവശവിഭാഗ ലിസ്റ്റ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ വേലനു പകരം വേളാനെയാണ് ഉൾപ്പെടുത്തിയത്. രണ്ടു കൂട്ടർക്കും ഇംഗ്ലീഷിൽ ഒരേ സ്പെല്ലിംഗ് ആണല്ലോ. ൧൧൨൫ മേട മാസം ൧൮ -)0 തീയതി (30-4-1950) ചേർത്തലയിൽ നടന്ന ഐതിഹാസിക മഹാസമ്മേളനത്തിൽ വച്ച് വേലനെ വേളാനാക്കി മാറ്റിയ നോട്ടിഫിക്കേഷൻ ഉള്ള ഗസറ്റ് അഖില തിരുവിതാംകൂർ പെരുവണ്ണാർ വേലവർ മഹാസഭ ഖജാൻജി ആയിരുന്ന ശ്രീ. കോടന്തുരുത്തു കെ. ഈ. വേലുവാണ് മന്ത്രിയെ ബോദ്ധ്യപ്പെടുത്തിയത്. തെറ്റുപറ്റിയതാണെന്നും തിരുത്തികൊള്ളാമെന്നും മന്ത്രി വാക്കുതരുകയും തുടർന്ൻ അടുത്ത ഗസറ്റിൽ (8-5-1950) വേലൻ സമുദായത്തെ പട്ടികജാതി ലിസ്റ്റിൽപ്പെടുത്തി എല്ലാ സൌജന്യങ്ങളും അനുവദിച്ചു നോട്ടിഫിക്കേഷൻ വന്നു. അഖില തിരുവിതാംകൂർ പെരുവണ്ണാർ വേലവർ മഹാസഭയുടെ ഏറ്റവും മഹത്തരമായ നേട്ടമായി ഈ സംഭവത്തെ പ്രകീർത്തിക്കുന്നു. കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം അഖില തിരുവിതാംകൂർ പെരുവണ്ണാർ വേലവർ മഹാസഭ ‘കേരള പെരുവണ്ണാർ വേലവർ മഹാസഭ’ എന്ന പേർ സ്വീകരിച്ചു. എന്നാൽ സജീവമായി സമുദായരംഗത്തുണ്ടായിരുന്ന മിക്കവരും കാലയവനികയ്കുള്ളിൽ മറഞ്ഞതോടെ പ്രവർത്തന മാന്ദ്യം സംഘടനയെ തളർത്തി. തുടർന്ൻ 1976 വരെ പ്രവർത്തിച്ചെങ്കിലും ഫലപ്രദമായ പ്രവർത്തനങ്ങൾ അസാദ്ധ്യമായ സാഹചര്യത്തിൽ ‘കേരള വേലൻ മഹാസഭ, ചേർത്തല(1974)’യിൽ ലയിച്ചു.

കേരള വേലൻ മഹാസഭ[തിരുത്തുക]

1974 ജനുവരി മാസത്തിൽ വേലൻ, മണ്ണാൻ, പെരുമണ്ണാൻ, വണ്ണാൻ, പരവൻ, പതിയാൻ, തണ്ടാൻ എന്നീ ജാതികളെ പട്ടികജാതിയിൽ നിന്നും മാറ്റാൻ തീരുമാനിച്ചതായ പത്രവാർത്തകൾവന്നു. ഒറ്റതിരിഞ്ഞ പ്രതിഷേധ സ്വരങ്ങൾ സംസ്ഥാനത്തിൻറെ ചില ഭാഗങ്ങളിൽ നിന്നും ഉണ്ടായി എന്നതൊഴിച്ചാൽ സംഘടിതരൂപത്തിൽ ഒരു മഹാ സമരമായി അത് വികസിച്ചില്ല. അന്ൻ നിലവിലുണ്ടായിരുന്ന പല സമുദായ സംഘടനകളുടേയും പ്രത്യേകിച്ചും ചേർത്തല താലൂക്കിൽ നാമമാത്രമായെങ്കിലും പ്രവർത്തിച്ചിരുന്ന പള്ളൂരുത്തി കേരള വേലൻ മഹാജന സഭയുടെ ശുഷ്കമായ അടിത്തറയുടേയും പൊള്ളയായ നേതൃത്വത്തിന്റെയും പോളിച്ചുകാട്ടലായി ആ സംഭവം.

ചേർത്തലയിൽ നിന്നും നാഷണൽ ഹൈവെ വഴി വടക്കോട്ട് പോകുമ്പോൾ കുത്തിയതോട് ബസ്‌ സ്റ്റോപ്പിനു പടിഞ്ഞാറു മാറി അന്നൊരു ആശാൻ കളരിയുണ്ടായിരുന്നു. കൊച്ചുകുട്ടികൾക്ക് നിലത്തെഴുത്തു മുതൽ പത്താം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ട്യൂഷനും അവിടെ നൽകിപ്പോന്നു. അവിടെ വച്ച് 1974 ജൂലായ് 14ന് ഒരു ആലോചനായോഗം കോടംതുരുത്ത് പഞ്ചായത്ത് ആഫീസ് ജീവനക്കാരനായ ശ്രീ. സി.എൻ. ശങ്കരൻ, തുറവൂർ പറയകാട് കരോട്ട് തങ്കപ്പൻ എന്നിവർ ചേർന്ന് വിളിച്ചു കൂട്ടി. ഈ യോഗത്തിൽ എൻ.വി.ശശിധരൻ, വിജയൻ ചമ്മനാട്, സുകുമാരൻ തച്ചാളൂർ, കരുണാകരൻ കാട്ടിപ്പറമ്പിൽ, സി.വി. ശങ്കരൻകുട്ടി തുടങ്ങി മുപ്പതോളം പേർ പങ്കെടുത്തു. സമുദായ രംഗത്ത് അപ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന കേരള വേലൻ മഹാജന സഭ പ്രവർത്തകരായ സർവശ്രീ. തിരുനല്ലൂർ വിജയൻ, എ.എസ്.വിശ്വനാഥൻ, എഴുപുന്ന സുകുമാർ എന്നിവർ ജനസഭയുടെ ജനകീയ അടിത്തറ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിൻറെ നേതൃത്വം പള്ളൂരുത്തിയിലുള്ള ചില സവർണ്ണ വേലൻ കുടുംബ കൊക്കസിലകപ്പെട്ടിരിക്കയാനെന്നും ആയതിനാൽ അപ്പോൾ സംജാതമായ ഭീഷണിയെ നേരിടുവാൻ ജനസഭ അപര്യാപ്തമാണെന്നും വിശദീകരിച്ചു. പള്ളൂരുത്തിയ്ക്കു പുറത്തുനിന്നും ആരേയും ജനസഭയുടെ ഭരണസമിതിയിലേയ്ക്ക് എടുക്കാത്തതിനെ ചോദ്യം ചെയ്ത ശ്രീ. എ.എസ്. വിശ്വനാഥനെ ആട്ടി പുത്താക്കുകയായിരുന്നുയെന്ൻ ഹൃദയവേദന യോടെ അദ്ദേഹം പറഞ്ഞു.

യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച ശ്രീ. കരോട്ട് തങ്കപ്പനാകട്ടെ ജനസഭയുടെ പള്ളൂരുത്തിക്ക് പുറത്തുനിന്നും ഉയർന്നു വന്നിരുന്ന നേതാക്കളെ അവഹേളിച്ചു പുറത്താക്കുന്ന നയത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ഭൂരിപക്ഷ മേഖലയായ ചേർത്തല, അമ്പലപുഴ, വൈക്കം താലൂക്കുകളെ അവഗണിക്കുവാനാണ് ജനസഭയുടെ നീക്കമെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഓർമ്മപ്പെടുത്തി. ജനസഭ നേതൃത്വവുമായി അവസാനഘട്ട ചർച്ചയ്ക്കും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കരോട്ട് തങ്കപ്പൻ, തിരുനല്ലൂർ വിജയൻ, സി. എൻ. ശങ്കരൻ എന്നിവർ ഉൾപ്പെടെ ഒരു ഏഴംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇതിൻ പ്രകാരം ജനസഭ നേതാക്കളുമായി (എം.കെ. സത്യവാൻ, ഡി. ബി. കേശവൻ, പി.പി.പത്മനാഭൻ, പൂപ്പന കൃഷ്ണൻകുട്ടി എന്നിവരുമായി) ചർച്ച നടത്തിയെങ്കിലും സഭയുടെ താൽപ്പര്യത്തിനുപരി വ്യക്തി വിദ്വേഷം മുന്നിട്ടു നിന്ന ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടായില്ല.

തുടർന്ൻ വിപുലമായ സമ്മേളനം വിളിച്ച് ജനഹിതം അറിയാനും എല്ലാവർക്കും ഹിതമെങ്കിൽ ഒരു പുതിയ സഭയ്ക്ക് രൂപം കൊടുക്കുവാനും തീരുമാനിച്ചതിൻ പ്രകാരം 1974 സെപ്റ്റംബർ മാസം 22 -)o തീയതി (൧൧൫൦ കന്നി ൬) പട്ടണക്കാട്ട് വേലൻ പറമ്പിൽ ഒരുക്കിയ പന്തലിൽ വിപുലമായ സമ്മേളനം വിളിച്ചുകൂട്ടി. കരോട്ട് തങ്കപ്പൻ, തിരുനല്ലൂർ വിജയൻ, എൻ.വി.ശശിധരൻ എന്നിവരടങ്ങിയ പ്രസീഡിയം യോഗനടപടി കൾ നിയന്ത്രിച്ചു. തലപ്പുലം ശ്രീ. ടി. കെ. ഗോവിന്ദൻ Ex. M.L.C. അവർകൾ മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള പെരുമണ്ണാൻ വേലൻ മഹാസഭയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ സഭയുടെ പേരിലുള്ള മായിത്തറയിലെ ആറു സെന്റ്‌ സ്ഥലവും നൽകാമെന്ന് അറിയിച്ചു. പാവപ്പെട്ട വേലന്മാർക്കു വേണ്ടി പ്രവർത്തിക്കുന്ന സജീവമായ സമരസംഘടന “കേരള വേലൻ മഹാ സഭ (KVMS)” അങ്ങനെ രൂപം കൊണ്ടു. കരോട്ട് തങ്കപ്പൻ, പ്രൊഫസർ. വയലാർ നാരായണൻ, പ്രൊഫസർ. പ്രഭാകരൻ, പ്രൊഫസർ കരുണാകരൻ എന്നിവർ ഉപദേശകരായും ശ്രീ. എൻ.വി.ശശിധരൻ പ്രസിഡന്റ്, ശ്രീ. എ.എസ്. വിശ്വനാഥൻ സെക്രട്ടറി, ശ്രീ. സി.എൻ. ശങ്കരൻ ഖജാൻജി എന്നിവർ ഉൾപ്പെടെ പതിനഞ്ചുപേർ അടങ്ങുന്ന സംസ്ഥാന കമ്മറ്റിയേയും യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു.

1975 ജൂൺ 26 ഭാരത ചരിത്രത്തിലെ ഒരു കറുത്ത ദിനം. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപനം. വ്യക്തി സ്വാതന്ത്രവും രാഷ്ട്രീയ സ്വാതന്ത്രവും തടയപ്പെട്ടു. പ്രതിപക്ഷത്തുള്ള നേതാക്കളൊക്കെ ജയിലിൽ. പത്രങ്ങൾക്കു സെൻസർഷിപ്പ്. “നാവടക്കു പണിയെടുക്കു” മുതലായ മുദ്രാവാക്യങ്ങൾ പൊതുസ്ഥാപനങ്ങളിലും ബസുകളിലും പരക്കെ പതിച്ചിരിക്കുന്നു. സ്കൂളുകളിലും ആഫീസുകളിലും തികഞ്ഞ ശാന്തത. കാര്യങ്ങൾ കാര്യക്ഷമമായി. സമരങ്ങളില്ല, മുദ്രാവാഖ്യം വിളികൾ കേട്ട നാൾ മറന്നു. പാർട്ടി ആഫീസുകൾ പൂട്ടി. ഒരു ജാഥ നടത്താതെയോ പത്ത് മുദ്രാവാക്യം വിളിക്കാതെയോ നിത്യജീവൻ നിലനിർത്താൻ സാധിക്കാതിരുന്ന ചേർത്തല വേലന്മാർക്ക് പിടിച്ചുനിൽക്കാൻ കിട്ടിയ കച്ചിത്തുരുംബായിരുന്നു ‘കേരള വേലൻ മഹാസഭ’. അതുകൊണ്ടുകൂടിയാകണം അത്ഭുതപൂർണ്ണമായ ‘കേരള വേലൻ മഹാസഭ’ യുടെ വളർച്ച. ചേർത്തല താലൂക്കിൻറെ വടക്കെ അറ്റമായ അരൂർ മുതൽ തെക്ക് മാരാരിക്കുളം വരെയും വൈക്കം താലൂക്കിൽ ഉദയനാപുരം, വൈക്കം, ടി.വി. പുരം എന്നിവിടങ്ങളിലുമായി നാൽപ്പതിലതികം ശാഖകളുമായി കേരള വേലൻ മഹാസഭ വളർന്നു. അറിയപ്പെടുന്ന ഒരുപാടു പാർട്ടിപ്രവർത്തകർ കൂടി രംഗത്തുവന്നതോടുകൂടി മഹാസഭയ്ക്ക് ഒരു പ്രൊഫഷനൽ സ്പർശം കൂടിയായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടവർ പി.എൻ. പരമേശ്വരൻ (CPM), സി.കെ. ശങ്കരൻ (CPI), കെ.നാരായണൻ (CPM), കെ.എൻ. വെളുത്ത (CPM) സി.എൻ. കരുണാകരൻ (CPM) കുമാരൻ മാരാരിക്കുളം (CPM) മുതലായവർ ആണ്.

പുതിയ സംഘടനയ്ക്ക് അത്യാവശ്യമായി ഭരണഘടന എഴുതിയുണ്ടാക്കണം. അതിനു മുമ്പ് അതിൻറെ ചട്ടക്കൂട് നിർമ്മിക്കണം, ആരൊക്കെ ആയിരിക്കണം അതിലെ മെമ്പറന്മാർ എന്നതിനെ ക്കുറിച്ച് മാസങ്ങളോളം ചർച്ചകൾ നടന്നു. അതിനോടുക്കം ഉപദേശക സമിതി, സംസ്ഥാന കമ്മിറ്റി, താലൂക്ക് കമ്മിറ്റി, ശാഖകൾ എന്ന ചട്ടക്കൂടും ‘വേലൻ’ എന്നത് എല്ലാ അവാന്തരവിഭാഗങ്ങളുടെയും പൊതുനാമമായി സ്വീകരിക്കുവാനും, വേലൻ, മണ്ണാൻ, വണ്ണാൻ, പെരുമണ്ണാൻ, പരവൻ, പതിയാൻ എന്നീ സമുദായാംഗങ്ങലുടെ സർവതോമുഖമായ ക്ഷേമത്തിനും, അഭിവൃദ്ധിയ്ക്കും, ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുവാനും തീരുമാനിച്ചു.

ഇപ്രകാരം ഒരു നീയമാവലിയുണ്ടാക്കി. രജിസ്ട്രേഷനായി ആലപ്പുഴ ധർമ്മസ്ഥാപന സൊസൈറ്റി രജിസ്ട്രാറെ സമീപിച്ചു. ആയതു വായിച്ച് അദ്ദേഹം രണ്ടു പ്രധാന തടസവാദങ്ങൾ ഉന്നയിച്ചു.

ഒന്ൻ - ഉപദേശക സമിതി പാടില്ല. തീരുമാനങ്ങൾ എടുക്കുന്നത് സംസ്ഥാന കമ്മിറ്റി മാത്രമായിരിക്കണം അതിനു തടസമുണ്ടാക്കുന്ന ഒരു ഏജൻസിയും പാടില്ല.

രണ്ട് – താലൂക്ക് കമ്മിറ്റികൾക്കും ശാഖാ കമ്മിറ്റികൾക്കും സംസ്ഥാന കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങൾ അതേപടി നടപ്പാ ക്കുന്നതിനപ്പുറം മറ്റ് അധികാരങ്ങൾ (ചോദ്യം ചെയ്യുവാനോ, ഭേദഗതി ചെയ്യുവാനോ, തിരസ്കരിക്കുവാനോ) പാടില്ല.

മഹാസഭയുടെ മസ്തിഷ്കം സംസ്ഥാന കമ്മിറ്റിയും കൈകാലുകൾ താലൂക്ക്, ശാഖ കമ്മിറ്റികളും. ഈ നിർദ്ദേശങ്ങൾ മാനിച്ച് മാറ്റിയെഴുതിയ കേരള വേലൻ മഹാസഭയുടെ നീയമാവലികളും ചട്ടങ്ങളും S No. A 67/1975 നമ്പരായി 4 – 10 - 1975ൽ രജിസ്റ്റർ ചെയ്തു.

സി. കെ. ശങ്കരൻ (പട്ടണക്കാട്) പ്രസിഡന്റ്, എഴുപുന്ന സുകുമാർ സെക്രട്ടറി, എ. ഗോപാലൻ ഖജാൻജിയുമായി ചേർത്തല താലൂക്ക് കമ്മറ്റി നിലവിൽ വന്നു. ശാഖകളുടെ രൂപീകരണത്തിലും തുടർനടത്തിപ്പിലും നിസ്തുലമായ സേവനമാണ് താലൂക്ക് കമ്മറ്റി നൽകിയത്. ചേർത്തല ദേവീക്ഷേത്രത്തിനു തെക്കുമാറിയുള്ള പാട്ടത്തിൽ ബിൽഡിങ്ങിലേയ്ക്ക് മാറി ആഫീസ് തുറന്നപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തിപ്പോയിരുന്നത് താലൂക്ക്‌ കമ്മിറ്റി ആയിരുന്നു. ഓഫീസ് സെക്രട്ടറിയായി ആർ.ദിനേശനും. മുൻപ് പാർട്ടികേന്ദ്രങ്ങളിൽ നടത്തികൊണ്ടിരുന്ന പല പ്രശ്നപരിഹാരങ്ങളും (അടിപിടി കേസ്, അതിർത്തി തർക്കം, കുടുംമ്പ വഴക്ക്, പോലീസ് കേസ് മുതലായവ) മഹാസഭ ആഫീസിൽ കൈകാര്യം ചെയ്യാൻ തുടങ്ങി. ഒരു ചെറിയ കാര്യത്തിനു പോലും പോലീസ് സ്റ്റേഷനിൽ കയറാൻ ധൈര്യം ഇല്ലാതിരുന്ന സമുദായ പ്രവർത്തകർ പാർട്ടി സഖാക്ക ളുടെ പരിശീലനം മൂലം അവിടുത്തെ നിത്യ സന്ദർശകരായി. അടിയന്തരാവസ്ഥ കാലഘട്ട ത്തിൽ പാർട്ടിക്കു നഷ്ടമായ അംഗീകാരം മഹാസഭയ്ക്ക് നേട്ടമായി.

1976 ഫെബ്രുവരി മാസം 13ന് എറണാകുളം ഗസ്റ്റ് ഹൌസിൽ വച്ച് പട്ടിക ജാതി/വർഗ്ഗ ക്ഷേമ പഠന പാർലമെൻറ് കമ്മിറ്റി തെളിവെടുപ്പ്‌ നടത്തുന്നു. ലോകൂർ കമ്മിറ്റി റിപ്പോർട്ടിൽ അനുകൂലമല്ലാത്ത പരാമർശങ്ങൾ ഉള്ളതിനാൽ അത്യന്തം ശ്രദ്ധയോടെ വേണം മെമ്മോറാണ്ടം തയ്യാറാക്കാൻ. കൂടാതെ ഈ വിഷയങ്ങളിൽ ശക്തമായ വാദഗതികൾ അവതരിപ്പിക്കാൻ കഴിയുന്ന മഹത് വ്യക്തികളെകൂടി തെളിവെടുപ്പിന് പോകുമ്പോൾ കൂടെ കൂട്ടണമെന്നും തീരുമാനമായി. അതിൻ പ്രകാരം അന്ൻ കോട്ടയം ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ആഫീസരായ ഡോ. വേലായുധൻ എളമനയേയും (പ്രസിഡന്റ്, പട്ടികജാതി-ന്യൂനപക്ഷ കർമ്മക്ഷേമ സഭ) KVPMS കൺവീനറായ ശ്രീ. പി. എസ്. വേലപ്പൻ അവർകളെയും സമീപിച്ചു. ശ്രീ. പി. എസ്. വേലപ്പൻ ചേർത്തല വന്ൻ താമസിച്ച് മഹാസഭയ്ക്കു വേണ്ടി മെമ്മോറാണ്ടം തയ്യാരാക്കിതരിക മാത്രമല്ല മഹാസഭയുടെ ടീമിൽ ഉൾപ്പെട്ട് പാർലമെൻറ് കമ്മിറ്റി മുൻപാകെ ഹാജരാകുകയും ചെയ്തു. പാർലമെൻറ് കമ്മിറ്റി മുൻപാകെ മഹാസഭ്യ്ക്കു വേണ്ടി ഹാജരായവർ സർവശ്രീ. 1. എൻ. വി. ശശിധരൻ, 2. എ.എസ്. വിശ്വനാഥൻ, 3. കരോട്ട് തങ്കപ്പൻ 4. തിരുനല്ലൂർ വിജയൻ 5. പ്രൊഫസർ വയലാർ നാരായണൻ 6. പ്രൊഫസർ പ്രഭാകരൻ, 7. സി.എൻ. ശങ്കരൻ 8. പി. എസ്. വേലപ്പൻ 9. ഡോ. വേലായുധൻ എളമന എന്നിവരായിരുന്നു.

എറണാകുളം ഗസ്റ്റ് ഹൌസിൽ തെളിവെടുപ്പിന് ഒരുപാടു സംഘടനകളുടെ നേതാക്കളും ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. ഭാരതീയ വേലൻ സൊസൈറ്റിയുടെ പ്രസിഡൻറ് ശ്രി. രാഘവൻ ശാസ്ത്രിയേയും സംഘത്തിനെയും പരിചയപ്പെട്ടു. അവരുടെ മെമോറാൻഡം വായിച്ചു കൊണ്ടിരുന്ന കരോട്ടു തങ്കപ്പനും സി എൻ ശങ്കരനും ആകെ പ്രകോപിതരായി ശാസ്ത്രികളോട് കയർക്കുകയും ആയത് കീറികളയുകയും ചെയ്തു. വേലന്മാർ ദൈവിക പൈതൃകത്തിന്റെ പിന്തുടർച്ചക്കാരാനെന്നും വൈദ്യവൃത്തിയും മന്ത്രവാദവും വേലൻപാട്ടും നടത്തി സാമൂഹ്യസേവനം തൊഴിലാക്കിയവരാനെന്നും അതിൽ എഴുതി ചേർത്തിരുന്നു. തെങ്ങുകയറ്റക്കാരെയും, അലക്കുകാരെയും ചായംപൂശുകാരെയും വെറുതെയൊന്ന് പരാമർശിക്കമാത്രം ചെയ്ത ആ മെമ്മോറാണ്ടം ഒരുപക്ഷെ ലോക്കൂർ കമ്മിറ്റി റിപ്പോർട്ടിന് സഹായകരമായ ഒരു തെളിവ് ആകുമായിരുന്നു. ഒരുപക്ഷെ ഇക്കൂട്ടർ ലോക്കൂർ കമ്മിറ്റിക്ക് മുൻപാകെ 1964ൽ കൊടുത്ത നിവേദനഭലമാണോ നമുക്കെതിരായ പരാമർശ മുണ്ടാകാൻ കാരണമെന്നു ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും നമ്മുടെ സമൂഹം അകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന ഉപദ്രവങ്ങളിൽ പ്രധാനം കൂടെ നിന്നു കുഴികുത്തുന്ന ഭാരത വേലൻ സൊസൈറ്റിയാണെന്ൻ തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. നമ്മൾ സമർപ്പിച്ച സമഗ്രമായ നിവേദനം മൂലം പട്ടികജാതിയിൽ അടുത്ത 10 കൊല്ലം കൂടി തുടരുവാൻ ഉത്തരവായി.

ഇതോടെ ശ്രീ. പി. എസ്. വേലപ്പനും ഡോ. വേലായുധൻ എളമനയും KVMS മായി കൂടുതൽ അടുക്കുകയും നമ്മളുടെ പല യോഗങ്ങളിലും പ്രസംഗകരായി എത്തുകയും തുടർന്ൻ നമ്മുടെ അംഗമായി ചേരുകയും ചെയ്തു. അവരുടെ സഹായത്താൽ വടക്കൻ മേഖലയിൽ നിന്നും കെ. ആർ. ചെങ്ങമനാട് തുടങ്ങിയ ഒരുപാടു നല്ല സമുദായ പ്രവർത്തകർ സംഘടനയിൽ വന്നു. നേരത്തെ സഹായ വാഗ്ദാനം ചെയ്തിരുന്ന പ്രകാരം തലപ്പുലം ടി. കെ. ഗോവിന്ദൻ അവർകളുടെ KPVMS എന്ന സംഘടന KVMSമായി ലയിക്കാൻ തീരുമാനിച്ചു. 1976 നവമ്പർ മാസം 28ന് ഏറ്റുമാനൂർ PT കോളേജിൽ വച്ചു കൂടിയ KPVMS – KVMS സംയുക്ത യോഗം KPVMS നീരുപാധികം KVMSൽ ലയിക്കുവാൻ തീരുമാനിക്കുകയും ലയന പ്രമേയം ഐകകണ്ഠേന പാസ്സാക്കുകയും ചെയ്തു. അതിൻ പ്രകാരം കോട്ടയം താലൂക്കിലെ 11 ശാഖകൾ, മീനച്ചിൽ താലൂക്കിലെ 17 ശാഖകൾ, ഇടുക്കിയിൽ 8 ശാഖകൾ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ നിന്ന് ഏതാനും ശാഖകളും KVMS ശാഖകളായി മാറുകയും ചെയ്തു.

ജനതാപാർട്ടി നോമിനിയായി ശ്രീ. എ. എസ്. വിശ്വനാഥൻ ആലപ്പുഴ ജില്ല പട്ടികജാതി വികസന ഉപദേശക സമിതിയിൽ എത്തിയതിനാൽ പട്ടികജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ സമയാസമയം അറിയുവാനും അതിനുള്ള അപേക്ഷകൾ തയ്യാറാക്കി ശാഖകൾ വഴി വിതരണം ചെയ്ത് വാങ്ങിയെടുക്കുവാനുള്ള ശ്രമവും നടത്തി. ക്ഷേമ പ്രവർത്തനങ്ങൾ കൂടുതലായി ചെയ്തു കൊടുക്കുവാൻ അടിയന്തരാവസ്ഥ മൂലം സംജാതമായ ഉദ്യോഗസ്ഥ തലത്തിലെ കാര്യക്ഷമതയും സഹായകമായി. ഇതിനിടെ രൂപംകൊണ്ട തൃശ്ശൂരിലെ SC/ST കൊർപ്പോറെഷൻ വഴിയുള്ള പുരവയ്ക്കാനും സ്ഥലം വാങ്ങുവാനും സ്വയം തൊഴിലിനുമുള്ള ആനുകൂല്യങ്ങളെക്കുറിച്ച് എല്ലാ ശാഖകളിലും വിവരങ്ങളെത്തിക്കുവാനും ഒരുപാടുപേർക്ക് ആയത് വാങ്ങിക്കൊടുക്കുവാനും സഹായിച്ചു. മിക്കവാറും എല്ലാ ശാഖകളിലും ഓണഫണ്ട്, മരണ സഹായഫണ്ട്, ചെറുകിട ചിട്ടികൾ എന്നിവയുമായി ഒന്നു രണ്ടു കൊല്ലം കൊണ്ട് മഹാസഭ നമ്മുടെ സമൂഹത്തിൻറെ വികാരമായി മാറ്റിയെടുക്കുവാൻ സാധിച്ചു.

KVMS ൻറെ അഭൂതപൂർവമായ വളർച്ച മൂലമാകണം അതിൻറെ നേതാക്കളായ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് അടിയന്തരാവസ്ഥയുടെ തിക്തക ഭലം അനുഭവിക്കേണ്ടി വന്നു. പ്രധാന പ്രവർത്തകരിൽ പലരുടെയും പുറകെ മഫ്ടി പോലീസ്. ഡോ. വേലായുധൻ എളമന ഒരു കള്ള കേസിൽ സസ്പെൻഷൻ. അങ്ങനെ ഭയത്തിന്റെയും ഉത്കണ്ഠയുടെയും നാളുകളിൽ സഭാനേതാക്കൾക്ക് സഹായമായത് അന്ൻ ഭരണക്ഷി എം.എൽ.എ. ആയിരുന്ന മുൻ മന്ത്രി. ശ്രീ. ദാമോദരൻ കാളാശ്ശേരി അവർകൾ ആയിരുന്നു എന്നത് നന്ദിയോടെ സ്മരിക്കുന്നു.

ആദ്യ ഭരണസമിതി പ്രവർത്തനം തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു വർഷമായിരിക്കുന്നു. സംഘടന കെട്ടിപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം പൂർണ്ണമാക്കിയ സംതൃപ്തി. വാർഷികം നടത്തി പുതിയ ഭരണ സമിതിയെ കണ്ടെത്തണം. ഇപ്പോൾ ഈ ജാതികളുടെ കേരളത്തിലെ ഏറ്റവും വലിയ സംഘടനയായി മാറിയ സ്ഥിതിയ്ക്ക് കുറെകൂടി പരിണതപ്രജ്ഞരും പ്രായമുള്ളവരുമായ നേതാക്കളാണ് KVMSൻറെ തലപ്പത്ത് വരേണ്ടത് എന്ന വിചാരം പല സന്ദർഭങ്ങളിലും തോന്നിത്തുടങ്ങിയിരുന്നു. പ്രത്യേകിച്ചും ഗവണ്മെന്റ് തല ചർച്ചകളിൽ പങ്കെടുക്കുമ്പോൾ. മറ്റ് സമുദായ നേതാക്കളെല്ലാം തലനരച്ചവർ. 25 വയസുമാത്രം പ്രായമുള്ള പ്രസിഡൻറ് പലപ്പോഴും അവരുടെ ഇടയിലെ ഒറ്റയാനായി മാറിയതു പോലെ തോന്നിയിരുന്നു. ഒരുപക്ഷെ സംഘടനയുടെ അഭൂതപൂർണമായ വളർച്ചയ്ക്ക് ഒരു കാരണം യുവനേതൃത്വത്തിലുള്ള ജനത്തിൻറെ വിശ്വാസമായിരിക്കണം.

1977 ജനുവരി മാസം 23ന് വാർഷികം നടത്തുവാൻ തീരുമാനിച്ചു. ആയ്തിലേയ്ക്കായി ഒരു സ്വാഗത സംഘം വിളിച്ചുചേർത്തു. 101 പേർ അടങ്ങുന്ന സ്വാഗതസംഘം ശ്രീ. സി. കെ. ശങ്കരൻ ചെയർമാനായും ചേർത്തല മുനിസിപ്പൽ കൌൺസിലർ ശ്രീ. കെ. എൻ. വെളുത്ത കൺവീനറായും രൂപീകരിച്ചു. നമ്മുടെ സമുദായ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടെണ്ടതായ ഒരു സംഭവമായി ഈ വാർഷികം മാറ്റിയെടുക്കണമെന്ന അഭിവാഞ്ചയായിരുന്നു എല്ലാവർക്കും. ബിസിനസ്സ് സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, സംഗീത സദസ്, നാടകം എന്നിവയായി അടിയന്തരാവസ്ഥ മൂലം ഊഷരമായ ചേർത്തലയുടെ മണ്ണിൽ പുതുമഴയായി KVMS. 5000 രൂപയുടെ ബജറ്റ്‌. ശാഖകളിൽ നിന്നും 100 രൂപ വീതം പിരിവ്. കൂടാതെ സ്വാഗതസംഘത്തിൻറെ നേരിട്ട് പിരിവ് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും.

വാർഷിക ദിനമായി. ചേർത്തല ടൌണും സമീപപ്രദേശങ്ങളും KVMS ൻറെ കൊടിതോരണങ്ങൾ കൊണ്ടു നിറഞ്ഞു. രാവിലെ ടൌൺ LPSൽ തുടങ്ങിയ പ്രതിനിധി സമ്മേളനം പൊതുവെ ഭരണനേതൃത്വത്തെ പ്രകീർത്തിക്കുകയും കൂടുതൽ ഔന്യത്തിലെയ്ക്ക് പറക്കുവാൻ ആഹ്വാഹ്നം ചെയ്യുകയും ചെയ്തു. പുതിയ ഭരണസമിതിയിൽ ഡോ. കെ. വേലായുധൻ എളമനയെ പ്രസിഡൻറ് ആയും ശ്രീ. തിരുനല്ലൂർ വിജയൻ ജന. സെക്രട്ടറിയായും പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തുടർന്ൻ നാലുമണിക്ക് തങ്കി കവലയിൽ നിന്നാരംഭിച്ച പ്രകടനം പൊതുസമ്മേളന വേദിയായ മുട്ടം ബസാറിലെത്തിയപ്പോഴെയ്ക്കും ആറുമണിയായി. അത്ര വമ്പിച്ച പ്രകടനം നമ്മുടെ സഭാ ചരിത്രത്തിൽ പിന്നീടുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടി യിരിക്കുന്നു. സ്വാഗത സംഘം പ്രസിഡന്റ് ശ്രീ. സി. കെ. ശങ്കരൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം ശ്രീ. ദാമോദരൻ കാളാശ്ശേരി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സർവശ്രീ. എൻ. പി. തണ്ടാർ എം.എൽ.എ., ഡോ. എം.എ. കുട്ടപ്പൻ, ഡോ. കെ. വേലായുധൻ എളമന, ടി. കെ. ഗോവിന്ദൻ, എൻ. വി. ശശിധരൻ മുതലായ നേതാക്കൾ പ്രസംഗിച്ചു. തുടർന്ൻ പട്ടണക്കാട് പുരുഷോത്തമന്റെ സംഗീതസദസും ശ്രീമൂലനഗരം വിജയൻ (സിനിമ നടൻ) നയിച്ച ഗ്രീഷ്മം എന്ന നാടകവും ഉണ്ടായിരുന്നു. നാടക മാനേജർ ശ്രീമൂലനഗരം മോഹനന് കൊടുക്കുവാൻ 800രൂപയുടെ കുറവു സംഭവിച്ചത് സമയത്തിനു നികത്തി സഭയുടെ അഭിമാനം സംരക്ഷിച്ചത് ശ്രീ. പപ്പച്ചൻ വാദ്യാർ അവർകളായിരുന്നു. ആയത് തിരിച്ചു കൊടുക്കുവാൻ പിന്നീടു വന്ന ഭരണസമിതികൾ വൈമനസ്യം കാണിച്ചതിനാൽ അഞ്ചു കൊല്ലത്തിനു ശേഷം ശ്രീ. എൻ. വി. ശശിധരൻ തന്നെ സ്വന്തം കൈയ്യിൽ നിന്നും കൊടുത്തു. (അപൂർണ്ണം)

"https://ml.wikipedia.org/w/index.php?title=കേരള_വേലൻ_മഹാസഭ&oldid=4075787" എന്ന താളിൽനിന്ന് ശേഖരിച്ചത്