കേരളാ ഭൂപരിഷ്കരണ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1957 ൽ ഇ.എം.എസിൻറെ നേതൃത്വത്തിൽ നിലവിൽ വന്ന കേരളത്തിലെ ആദ്യമന്ത്രിസഭ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് സത്വരനടപടികൾ സ്വികരിക്കുകയുണ്ടായി.1957 ഡിസംബറിൽ കേരള സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങൾക്കും ബാധകമാകുന്ന വിധത്തിൽ ഒഴിപ്പിക്കൽ നിരോധനനിയമം (The Kerala Stay of Eviction Proceedings Act, 1957) നടപ്പാക്കി. ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ആദ്യ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്. കാർഷികബന്ധനിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി, കഴിയുന്നേടത്തോളം കുടിയാൻമാരെ ഒഴിപ്പിച്ച് ഭൂമി നേരിട്ട് കൈവശപ്പെടുത്തുവാനുള്ള ജന്മിമാരുടെ അടവിനെ പരാജയപ്പെടുത്തുകയായിരുന്നു ഇതിൻറെ ലക്ഷ്യം.നിയമത്തിലെ ഭൂപരിധി സംബന്ധിച്ചും, ഉടമാവകാശം കുടിയാൻ വാങ്ങുന്നതിനെ സംബന്ധിച്ചും, ഉള്ള വകുപ്പുകൾ ഒഴികെ മറ്റെല്ലാവകുപ്പുകളും 1961ഫെബ്രുവരി 15 ആം തിയ്യതി പ്രാബല്യത്തിൽ വന്നു .ഇതിൻറെ ഫലമായി ബില്ലിലെ 41മുതൽ 56വരെയും, 61മുതൽ 71 വരെയും ഉള്ള വകുപ്പുകൾ കൂടാതെ 59, 8 എന്നീ വകുപ്പുകളുമാണ് നടപ്പിലാകാതെ വന്നത്. ഇത്തരത്തിൽ മൂലനിയമത്തിൽ ഭേദഗതി വരുത്തിയതിന്റെ ഫലമായി പല ന്യൂനതകളും നിയമത്തിലുണ്ടായി. പരിധിനിർണയം ചെയ്യുന്ന വകുപ്പിൽ വരുത്തിയ മാറ്റത്തിലൂടെ ബില്ലിന്റെ ലക്ഷ്യം തന്നെ തിരുത്തപ്പെട്ടു. തോട്ടം എന്ന പദത്തിന് മുൻകാലപ്രാബല്യത്തോടെ കൊടുത്ത നിർവ്വചനവും പ്രധാന തടസ്സമായി.

നിയമം മുന്നിൽക്കണ്ട് സ്വത്ത് കൈമാറ്റരേഖകൾ മുൻകൂറുണ്ടാക്കുന്നത് തടയാനായിരുന്നു മൂലനിയമത്തിന് 1957 ഡിസംബർ 18 ആം തിയ്യതി മുതൽ പൂർവ്വകാല പ്രാബല്യം കൊടുത്തിരുന്നത്. എന്നാൽ ഭേദഗതി ചെയ്യപ്പെട്ട നിയമത്തിൽ 1960 ജൂലായ് 27ആം തിയതി മുതൽക്കുള്ള രേഖകൾ മാത്രമേ അസാധുവാകുന്നുള്ളൂ. അതുമൂലം അതുവരെയുള്ള കൈമാറ്റ രേഖകൾക്കെല്ലാം നിയമപ്രാബല്യം കിട്ടി .ഭേദഗതി ചെയ്യപ്പെട്ട കാലയളവിൽ മാത്രം കേരളത്തിൽ 18ലക്ഷത്തോളം പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത ന്യൂനതകൾക്കുപുറമെ ട്രൈബൂണലുകളുടെ ഘടനയിൽ വരുത്തിയ മാറ്റത്തിന്റെ ഫലമായി കേസുകൾ എളുപ്പത്തിൽ തീരാതെയുമായി.

കാർഷിക ബന്ധനിയമം ഭരണഘടനയുടെ 9 ആം പട്ടികയിൽപെടുത്തി സംരക്ഷിക്കണമെന്ന് കർഷകസംഘടനകൾ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും, കോടതിയിലുള്ള കേസ്സുകൾ കഴിയുന്നതുവരെ കാത്തിരിക്കുക എന്ന നയമാണ് കേന്ദ്രഗവൺമെൻറ് അനുവർത്തിച്ചത്. തത്ഫലമായി കാർഷികബന്ധനിയമത്തിലെ പല വകുപ്പുകളും കേരള ഹൈക്കോടതിയും സുപ്രിംകോടതിയും റദ്ദ്ചെയ്തു. ഇപ്രകാരം പല ന്യുനതകളും നിയമത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, കാർഷികപരിഷ്കരണം മുമ്പോട്ടു കൊണ്ടുപോകുന്നതിനും കേരളത്തിലെ കൃഷിക്കാരുടെ ഐക്യബോധവും പ്രത്യാശയും വളർത്തുന്നതിലും ചരിത്രപ്രധാനമായ പങ്കാണ് കേരള കാർഷികബന്ധനിയമം നിർവ്വഹിച്ചത്.

ഐക്യ കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്കരണനിയമം 1959 ജൂൺ 10-ആം തിയതിയിണ് കേരളനിയമസഭ പാസാക്കിയത്. കേരള കാർഷികബന്ധബിൽ (kerala Agrarian Relations Bill, 1957) എന്നറിയപ്പെടുന്ന ഈ ബില്ലിൽ[7] കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുക, പാട്ടവ്യവസ്ഥകൾ റദ്ദാക്കുക, എല്ലാ കുടിയാൻമർക്കും കുടിയായ്മ അവകാശവും സ്ഥിരാവകാശവും നൽകുക, ഒഴിപ്പിക്കൽ പൂർണ്ണമായി തടയുക, കുടിയാന്റെ കൈവശഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിന് കുടിയാന് അവകാശം ലഭ്യമാക്കുക, ഭൂമിയില്ലാത്ത കർഷകതൊഴിലാളികൾക്കും ഹരിജന, ഗിരിജനങ്ങൾക്കും മിച്ചഭൂമി വിതരണം ചെയ്യുക, ജന്മിത്തം അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന വകുപ്പുകൾ ഉണ്ടായിരുന്നു. 1957 ഡിസംബറിൽ പ്രസിദ്ധപ്പെടുത്തിയ ഈ ബില്ലിൽ ഒരു അഞ്ചംഗ കുടുംബത്തിന് 15 ഏക്കർ ഇരുപ്പൂ നിലമോ 22.5 ഏക്കർ ഒരുപ്പൂ നിലമോ 15 ഏക്കർ പറമ്പോ 30 ഏക്കർ തരിശുഭൂമിയോ ആണ് കൈവശം വെക്കാൻ അനുവദിച്ചിരുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അഞ്ചിൽ കൂടുതലാണെങ്കിൽ, ആകെ ഭൂമി 25 ഏക്കർ കവിയാത്ത വിധത്തിൽ, കൂടുതലുള്ള ഓരോ അംഗത്തിനായും ഓരോ ഏക്കർ ഭൂമി കൈവശം വയ്ക്കുകയും ചെയ്യാം. മേൽപരിധികളിലും കൂടുതലാണ് ഭൂമിയെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകി അധികമുള്ള ഭൂമി ഏറ്റെടുത്ത് അർഹരായവർക്ക് വിതരണം ചെയ്യും. തോട്ടങ്ങളെ ബില്ലിൽ നിന്നും ഒഴിവാക്കിയിരുന്നു. ബിൽ നിയമസഭ പാസ്സാക്കി ബിൽ രാഷ്ട്രപതിക്കയച്ചെങ്കിലും 1959 ലെ വിമോചന സമരത്തെത്തുടർന്ന് മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി .1960 ൽ ഇടക്കാല തിരഞ്ഞെടുപ്പിനെത്തുടർന്ന് 1960ഫെബ്രുവരി 22-ആം തിയ്യതി, കോൺഗ്രസ്സിന്റെ പിൻതുണയോടെ പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിൽ വന്നു. പട്ടം മന്ത്രിസഭ അധികാരത്തിലിരിക്കെയാണ്, 1960 ജൂലായ് 27 ന് കേരള കാർഷികബന്ധനിയമത്തിന് ചില പ്രധാന ഭേദഗതികൾ നിർദ്ദേശിച്ചുകൊണ്ട് രാഷ്ട്രപതി കേരള കാർഷികബന്ധ ബിൽ കേരള അസംബ്ളിക്ക് തിരിച്ചത്. രാഷ്ട്രപതി നിർദ്ദേശിച്ച ഭേദഗതികൾ കൃഷിക്കാരുടെ തൽപര്യങ്ങൾക്ക് എതിരായിരുന്നു. അത്തരം ഭേദഗതികൾക്കെതിരായി കേരളത്തിലുടനീളം കൃഷിക്കാരുടെ വമ്പിച്ച പ്രക്ഷോഭം അലയടിച്ചുയർന്നു.

ഇതിനെത്തുടർന്ന്, രാഷ്ട്രപതി നിർദ്ദേശിച്ച ഭേദഗതികൾ നിയമസഭ അതേപടി പാസാക്കിയില്ല. രാഷ്ട്രപതിയുടെ നിർദ്ദേശത്തിന് പല ഭേദഗതികളും വരുത്തിയതിനുശേഷമാണ് കേരള നിയമസഭ അത് അംഗീകരിച്ചത്. അപ്രകാരം ഭേദഗതി ചെയ്യപ്പെട്ട കാർഷികബന്ധനിയമം രാഷ്ട്രപതിയുടെ ഒപ്പോടുകൂടി 1961ജനുവരി 21ആം തിയ്യതി നിയമമായി. ഇതാണ് ഐക്യകേരളത്തിലെ ആദ്യത്തെ ഭൂപരിഷ്കരണ നിയമം.നിയമത്തിലെ ഭൂപരിധി സംബന്ധിച്ചും, ഉടമാവകാശം കുടിയാൻ വാങ്ങുന്നതിനെ സംബന്ധിച്ചും, ഉള്ള വകുപ്പുകൾ ഒഴികെ മറ്റെല്ലാവകുപ്പുകളും 1961ഫെബ്രുവരി 15 ആം തിയ്യതി പ്രാബല്യത്തിൽ വന്നു .ഇതിൻറെ ഫലമായി ബില്ലിലെ 41മുതൽ 56വരെയും, 61മുതൽ 71 വരെയും ഉള്ള വകുപ്പുകൾ കൂടാതെ 59, 8 എന്നീ വകുപ്പുകളുമാണ് നടപ്പിലാകാതെ വന്നത്. ഇത്തരത്തിൽ മൂലനിയമത്തിൽ ഭേദഗതി വരുത്തിയതിന്റെ ഫലമായി പല ന്യൂനതകളും നിയമത്തിലുണ്ടായി. പരിധിനിർണയം ചെയ്യുന്ന വകുപ്പിൽ വരുത്തിയ മാറ്റത്തിലൂടെ ബില്ലിന്റെ ലക്ഷ്യം തന്നെ തിരുത്തപ്പെട്ടു. തോട്ടം എന്ന പദത്തിന് മുൻകാലപ്രാബല്യത്തോടെ കൊടുത്ത നിർവ്വചനവും പ്രധാന തടസ്സമായി.

നിയമം മുന്നിൽക്കണ്ട് സ്വത്ത് കൈമാറ്റരേഖകൾ മുൻകൂറുണ്ടാക്കുന്നത് തടയാനായിരുന്നു മൂലനിയമത്തിന് 1957 ഡിസംബർ 18 ആം തിയ്യതി മുതൽ പൂർവ്വകാല പ്രാബല്യം കൊടുത്തിരുന്നത്. എന്നാൽ ഭേദഗതി ചെയ്യപ്പെട്ട നിയമത്തിൽ 1960 ജൂലായ് 27ആം തിയതി മുതൽക്കുള്ള രേഖകൾ മാത്രമേ അസാധുവാകുന്നുള്ളൂ. അതുമൂലം അതുവരെയുള്ള കൈമാറ്റ രേഖകൾക്കെല്ലാം നിയമപ്രാബല്യം കിട്ടി .ഭേദഗതി ചെയ്യപ്പെട്ട കാലയളവിൽ മാത്രം കേരളത്തിൽ 18ലക്ഷത്തോളം പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത ന്യൂനതകൾക്കുപുറമെ ട്രൈബൂണലുകളുടെ ഘടനയിൽ വരുത്തിയ മാറ്റത്തിന്റെ ഫലമായി കേസുകൾ എളുപ്പത്തിൽ തീരാതെയുമായി.

കാർഷിക ബന്ധനിയമം ഭരണഘടനയുടെ 9 ആം പട്ടികയിൽപെടുത്തി സംരക്ഷിക്കണമെന്ന് കർഷകസംഘടനകൾ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും, കോടതിയിലുള്ള കേസ്സുകൾ കഴിയുന്നതുവരെ കാത്തിരിക്കുക എന്ന നയമാണ് കേന്ദ്രഗവൺമെൻറ് അനുവർത്തിച്ചത്. തത്ഫലമായി കാർഷികബന്ധനിയമത്തിലെ പല വകുപ്പുകളും കേരള ഹൈക്കോടതിയും സുപ്രിംകോടതിയും റദ്ദ്ചെയ്തു. ഇപ്രകാരം പല ന്യുനതകളും നിയമത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, കാർഷികപരിഷ്കരണം മുമ്പോട്ടു കൊണ്ടുപോകുന്നതിനും കേരളത്തിലെ കൃഷിക്കാരുടെ ഐക്യബോധവും പ്രത്യാശയും വളർത്തുന്നതിലും ചരിത്രപ്രധാനമായ പങ്കാണ് കേരള കാർഷികബന്ധനിയമം നിർവ്വഹിച്ചത്.1961ഡിസംബറിൽ സുപ്രിംകോടതി ഒരു വിധിപ്രകാരം, കാസർക്കോട് ഹോസ്ദുർഗ് താലൂക്കുകൾ റയത്ത് വാരി പ്രദേശങ്ങളായതുകൊണ്ട് കേരള കാർഷികബന്ധനിയമം അവിടെ അസാധുവാണെന്ന് പ്രഖ്യാപച്ചു. അതിനെതുടർന്നുളവായ പരിത;സ്ഥിതിയെ നേരിടുന്നതിന്, കേരള കാർഷികബമന്ധനിയമത്തിലെ കുടിയായ്മ സ്ഥിരത, മര്യാദപാട്ടം പാട്ടബാക്കി തുടങ്ങിയ വകുപ്പുകൾ ഉൾക്കൊള്ളുന്ന ഒരു ഓർഡിനൻസ്, ആ ഭാഗങ്ങളിലേക്ക് മാത്രം ബാധകമാക്കികൊണ്ട് കേരള ഗവൺമെൻറ് പുറപ്പെടുവിച്ചു. പ്രസ്തുത ഓർഡിനൻസ് (Kerala Ryotwari tenants and Kudikidappukars ordinance) പിന്നീട് 1962 ഡിസംബറിൽ കേരളനിയമസഭ അംഗീകരിക്കുകയും നിയമമാക്കുകയും ചെയ്തു.

മലബാറിൽ നിന്നുള്ള ചില ഭൂവുടമകൾ കേരള ഹൈകോടതിയിൽ സമർപ്പിച്ചിരുന്ന റിട്ട് ഹർജികളിൻമേൽ ഹൈക്കോടതിയുടെ പൂർണ ബഞ്ച് 1962 നവംബർ 5-ന് പുറപ്പെടുവിച്ച വിധിപ്രകാരം, മലബാരിൽ നിലവിലുള്ളത് റയട്ടുവാരി സമ്പ്രദായമാണെന്നും അതുകൊണ്ട് കേരളകാർഷികബന്ധനിയമം മലബാറിൽ അസാധുവാണെന്നും ഉത്തരവിട്ടു. ഇതു ഗുരുതരമായൊരു പ്രതിസന്ധി കേരളത്തിൽ സൃഷ്ടച്ചു. ഈ പ്രതിസന്ധി നേരിടുന്നതിന് കേരള കുടിയാൻ സംരക്ഷണ ഓർഡിനൻസ് (Kerala tenants and kudikidappukars protection Ordinance) എന്ന മറ്റൊരു ഓർഡിനൻസും കേരള ഗവൺമെന്റ് പുറപ്പെടുവിച്ചു.കാർഷികബന്ധനിയമം റദ്ദാക്കിയതിനെ തുടർന്നുണ്ടായ വമ്പിച്ച പ്രതിഷേധത്തെത്തുടർന്ന്, 1963-ൽ ആർ. ശങ്കർ മന്ത്രിസഭയുടെ കാലത്ത്, കാർഷികബന്ധനിയമത്തിന് പകരം, പുതിയ പല മാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, കേരള ഭൂപരിഷ്കരണ നിയമം (Kerala Land Reforms Act, 1963) എന്ന പേരിൽ കേരള നിയമസഭ ഒരു പുതിയ നിയമം പാസാക്കി. 1964-ലെ 1-ആം നിയമം എന്നു പറയുന്ന പ്രസ്തുത നിയമം, 1964-ലെ 17-ആം ഭരണഘടനാ ഭേദഗതി മുഖേന ഭരണഘടനയുടെ 9 ആം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കുകയും ചെയ്തു. കൃഷിക്കാരുടെ താൽപര്യത്തിനെതിരായ പല വകുപ്പുകളും പ്രസ്തുത നിയമത്തിൽ ഉണ്ടെങ്കിലും, മൊത്തത്തിൽ അത് കേരളത്തിൽ ഒരു, സാമൂഹ്യ സാമ്പത്തിക വിപ്ലവത്തിന്റെ നാന്ദിയായിരുന്നു.

പുതിയ ഭൂപരിഷ്കരണനിയമത്തിലെ അദ്ധ്യായങ്ങളും മറ്റും പഴയ കാർഷിക ബന്ധനിയമത്തിന്, സമാനമാണെന്ന് ആവകാശപ്പെടുന്നുണ്ടെങ്കിലും, ഉള്ളടക്കത്തിൽ രണ്ടുനിയമങ്ങളും വലിയ അന്തരമുണ്ട്. കുടിയായ്മയുടെ സ്ഥിരാവകാശം, മര്യാദപാട്ടം, പാട്ടബാക്കികാര്യം, ഒഴിപ്പിക്കൽ ഉടമാവകാശം വാങ്ങുന്നതിന് കുടിയാൻ കൊടുക്കേണ്ടതായ പ്രതിഫലം, കുടികിടപ്പവകാശം, പരിധി നിർ‌ണയം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം പുതിയനിയമം പഴയതിൽ നിന്ന് പുറകോട്ട് പോയിട്ടുണ്ട്. കാർഷികബന്ധനിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന ചില സംരക്ഷണനടപടികളും വലിയ ഒരു വിഭാഗം കുടിയാൻമാർക്ക് പുതിയ നിയമം മൂലം നഷ്ടമായി.

1967‑ലെ സപ്തകക്ഷി മുന്നണി സർക്കാർ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ അധികാരമേറ്റു. മിനിമം പരിപാടിയിലെ ഒരു പ്രധാന ഇനമായിരുന്നു ഭൂപരിഷ്കരണം. ഈ മന്ത്രിസഭ അധികാരത്തിൽ വന്ന് 18 മാസം കഴിഞ്ഞ് ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വീണ്ടും ഒരു വർഷം കഴിഞ്ഞാണ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് വന്നത്. 32 മാസം ഭരണത്തിലിരുന്ന സപ്തകക്ഷി മുന്നണി സർക്കാർ രാജിവെക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ബിൽ നിയമസഭ പാസാക്കിയത്. അതിനുശേഷം 1969 നവംബർ ഒന്നിന് കോൺഗ്രസ് പിന്തുണയോടെ അധികാരത്തിൽ വന്ന സി അച്യുത മേനോന്റെ നേതൃത്തതിലുള്ള മന്ത്രിസഭയുടെ കാലത്താണ് 1970 ജനുവരി ഒന്നിന്, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന് പ്രസിഡന്റിന്റെ അനുമതി നേടിയെടുക്കാൻ സാധിച്ചത്. ഇത് കേരള നിയമ നിർമ്മാണ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ അദ്ധ്യായമാണ്. നിയമത്തിന്റെ എല്ലാ വകുപ്പുകളും 1970 ജനുവരി ഒന്നിന് നിലവിൽവന്നു.1969‑ലെ ഭേദഗതിയിൽ സംസ്ഥാനത്തെ കാർഷിക ബന്ധങ്ങളിൽ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടായി. ഒന്നാമതായി കുടികിടപ്പുകാർക്ക് പഞ്ചായത്തുകളിൽ പത്ത് സെന്റ്, മുനിസിപ്പാലിറ്റിയിൽ അഞ്ച് സെന്റ്, കോർപ്പറേഷനുകളിൽ 3 സെന്റ്എന്നിങ്ങനെ അവരുടെ കുടികിടപ്പുഭൂമിയിൽ ഉടമസ്ഥാവകാശം നൽകി. രണ്ടാമതായി, സംസ്ഥാനത്ത് ജന്മിത്ത സമ്പ്രദായം പൂർണമായും അവസാനിപ്പിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകർക്ക് ലഭിക്കുകയും ചെയ്തു. മൂന്നാമതായി, കൈവശ ഭൂമിക്ക് പരിധി നിർണയം വരികയും അധിക ഭൂമി അഥവാ മിച്ചഭൂമി ഭൂരഹിതരായ കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ലഭ്യമാക്കി. ഈ നിയമം നിലവിൽ വന്ന ജനുവരി ഒന്നാം തീയതി കേരളത്തിലെ 25.36 ലക്ഷം കുടിയാന്മാരാണ് അവർ കൃഷി ചെയ്തിരുന്ന ഭൂമിയുടെ ഉടമകളായി മാറിയത്. 10 വർഷത്തിനുള്ളിൽ 5 ലക്ഷം കുടികിടപ്പുകാരും സ്വന്തം ഭൂമിയുടെ ഉടമകളായി മാറി. 1970 ജനുവരി ഇരുപതിന് ഒരു ഓർഡിനൻസിലൂടെ ഒരു രൂപ പ്രതിഫലം നൽകാതെ കണ്ണൻ ദേവൻ കമ്പനി കൈവശം വെച്ചിരുന്ന 1,32,000 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിലും ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 1957‑ൽ മിച്ചഭൂമി 1,75,000 ഏക്കറായാണ് കണക്കാക്കിയിരുന്നതെങ്കിൽ 1967‑ൽ അത് 1,50, 000 ആയും 1970‑ൽ ഒരു ലക്ഷത്തിൽ താഴെയായും മാറി. സർക്കാരിന് മിച്ചഭൂമി കണ്ടെത്താനുള്ള രേഖകൾ പലയിടത്തും അപര്യാപ്തമായിരുന്നു. എങ്കിലും ഇത്തരത്തിലുള്ള നിയമപരവും പ്രായോഗികവുമായ എല്ലാ കടമ്പകളും തരണം ചെയ്ത് ആ സർക്കാർ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന നിയമങ്ങൾകൂടി ഐക്യമുന്നണി മന്ത്രിസഭ നടപ്പിലാക്കി.1972‑ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ആക്ടും 1974‑ലെ കേരള കർഷകത്തൊഴിലാളി നിയമവും. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ എങ്ങനെ ഒരു പുരോഗമനപരമായ നിയമനിർമ്മാണത്തിന് എതിരെ ഉയരുന്ന നിയമപരമായതും പ്രായോഗിക തലത്തിലുള്ളതുമായ വെല്ലുവിളികൾ നേരിടും എന്നതിന് ഉദാഹരണമായിരുന്നു ആ മന്ത്രിസഭ. 1974‑ലെ കേരള കർഷക തൊഴിലാളി നിയമം കേരളത്തിലെ കർഷക തൊഴിലാളികളുടെ ”മാഗ്നാകാർട്ട” തന്നെയായിരുന്നു.

ജോലി സമയം നിജപ്പെടുത്തുവാനും ജോലി ഭദ്രത ഉറപ്പു വരുത്തുവാനും പ്രോവിഡന്റ് ഫണ്ട് നടപ്പിലാക്കുവാനും അധിക ജോലിക്ക് അധിക വേതനം ഉറപ്പു വരുത്തുവാനും ആ നിയമംവഴി സാധിച്ചു. മറ്റൊരു വിപഌവകരമായ കാൽവെയ്പായിരുന്നു ലക്ഷംവീട് പദ്ധതി. ഭവനരഹിതരായ പാവപ്പെട്ടവർക്ക് ഒരുലക്ഷം വീടുകൾ നിർമ്മിച്ചു നൽകാനായി സഖാവ് എം എൻ ഗോവിന്ദൻ നായർ നേതൃത്വം നൽകി നടപ്പിലാക്കിയ പദ്ധതി മാർച്ച് 1976‑ലെ കണക്കനുസരിച്ച് 57,000 വീടുകൾ നിർമ്മിച്ചു നൽകി. ഇതേ കാലത്തെ കണക്കുകൾ പറയുന്നത് 12,93,137 ജന്മാവകാശത്തിനുള്ള അപേക്ഷകളും 3,60, 431 കുടികിടപ്പിനുള്ള അപേക്ഷകളും തീർപ്പാക്കി എന്നാണ്. കുടികിടപ്പിനുള്ള പതിനായിരം അപേക്ഷകൾ മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ.

വർഷം നിയമം പ്രദേശം
1865 പാട്ടവിളംബരം തിരുവിതാംകൂർ
1867 ജന്മി കുടിയാൻ നിയമം തിരുവിതാംകൂർ
1896 ജന്മി കുടിയാൻ നിയമം തിരുവിതാംകൂർ
1915 കുടിയാൻ നിയമം കൊച്ചി
1930 കുടിയാൻ നിയമം കൊച്ചി
1950 കുടിയാഴ്മ ഒഴിപ്പിക്കൽ നിരോധന നിയമം തിരു - കൊച്ചി
1954 മലബാർ കുടിയാഴ്മ ഭേദഗതി നിയമം മലബാർ
1954 ഭൂവുടമസ്ഥ - കൈവശാവകാശ നിയന്ത്രണ നിയമം തിരു - കൊച്ചി
1955 കാണം കുടിയാൻ നിയമം തിരു - കൊച്ചി
1959 കാർഷികബന്ധ നിയമം കേരളം
1963 ഭൂപരിഷ്കരണ നിയമം കേരളം
1969 ഭൂപരിഷ്കരണ ഭേദഗതി നിയമം കേരളം

ഐക്യകേരളപ്പിറവിക്കു മുൻപും പിൻപുമായി ഭുവുടമസ്ഥതയുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിയമങ്ങൾ

"https://ml.wikipedia.org/w/index.php?title=കേരളാ_ഭൂപരിഷ്കരണ_നിയമം&oldid=3944320" എന്ന താളിൽനിന്ന് ശേഖരിച്ചത്