കേരളത്തിലെ വെള്ളപ്പൊക്കം (2018)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തം (2018) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2018-ൽ കേരളത്തിലുണ്ടായ പ്രളയം
തിയതിഓഗസ്റ്റ് 2018 (2018-08)
സ്ഥലംകേരളം, ഇന്ത്യ
കാരണംന്യൂനമർദ്ദം
അതിവൃഷ്ടി
ഉരുൾപൊട്ടൽ
മരണങ്ങൾ484
Property damage20,000 കോടി (US$3 billion)[1]
വെബ്സൈറ്റ്www.keralarescue.in
പ്രളയത്തിനു മുമ്പ്
പ്രളയത്തിനു ശേഷം
കേരളം പ്രളയത്തിനു മുമ്പ് (ഇടത്ത്), പ്രളയത്തിനു ശേഷം (വലത്ത്)

2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്.[2] അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.[3] ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിൽ[4][5] 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്.[6] അതിശക്തമായ മഴയിൽ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടുവെന്നു പറയാം.[7] നദികൾ കരകവിഞ്ഞൊഴുകിയത് റോഡ്, റെയിൽ, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924-ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018-ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്. കനത്ത മഴയിലും, പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായും 14 പേരെ കാണാതായതായും 140 പേർ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ അറിയിച്ചു. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി[8][9] കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.[10][11]

പ്രളയത്തേയും തൽഫലമായുണ്ടായ കെടുതികളെയും തുടർന്ന് കേരളത്തിന് ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ.[12] വെള്ളപ്പൊക്കത്തെ തുടർന്ന് ലോകമെമ്പാടുമായി വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി നിരവധി സഹായ വാഗ്ദാനങ്ങളാണ് കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കേന്ദ്ര ഗവൺമെന്റ് വിദേശ സഹായങ്ങൾ സ്വീകരിക്കുന്നതിൽ വിമുഖത കാണിച്ചു.[13] ഇത് രാജ്യമെമ്പാടുമായി കേന്ദ്ര ഗവൺമെന്റിനെതിരെ വലിയ വിമർശനങ്ങൾക്കൾക്ക് വഴിതെളിച്ചു.

ദുരന്തകാരണം[തിരുത്തുക]

ഓഗസ്റ്റ് 13 മുതൽ 20 വരെ കേരളത്തിൽ പെയ്ത മൺ‌സൂൺ മഴ

2018 ജൂലൈ-ഓഗസ്റ്റിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്.[14] ശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിക്കുവാൻ പ്രധാന കാരണമായതെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ കേന്ദ്ര ജല ക്കമ്മീഷന്റെ റിപ്പോർട്ട് വന്നതോടെ ആരോപണങ്ങൾ ശരിയല്ലെന്ന് തെളിഞ്ഞു. കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകുന്നത് യഥാർത്ഥത്തിൽ ഡാമുകളിലേക്ക് ഒഴുകിയെത്തിയതിൽ ഒരു ഭാഗം മാത്രമാണ് പുറത്തേക്ക് തുറന്ന് വിട്ടത്. ഒരു ഭാഗം ജലം ഡാമിൽ തന്നെ പിടിച്ചു നിർത്തുകയും അത്രത്തോളം പ്രളയത്തിന്റെ രൂക്ഷത കുറയ്ക്കാനും സഹായകരമായി എന്നാണ് കേന്ദ്ര ജല കമ്മിഷന്റെ കണ്ടെത്തൽ.

അന്തർ സംസ്ഥാന അണക്കെട്ടുകളുടെ ഏകോപനമില്ലായ്മ, ഒട്ടനവധി മേഘവിസ്ഫോടനങ്ങൾ, അന്തരീക്ഷത്തിലെ ന്യൂനമർദം, പാടങ്ങൾ മണ്ണിട്ട് നികത്തുക എന്നിവയും ഈ പ്രളയത്തിന്റെ കാരണങ്ങളിൽ ചിലതുമാത്രമാണ്. ഭൂപ്രകൃതിപരമായി നിരവധി പ്രത്യേകതകളുള്ള കേരള സംസ്ഥാനത്തിന് ഈ മഹാപ്രളയം മോശമായി ബാധിച്ചു. കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859[15] ആണെങ്കിൽ ദേശീയ ജനസാന്ദ്രത വെറും 382 ആണ്. അതുപോലെ തന്നെ കേരളത്തിന്റെ ഏകദേശം പത്തു ശതമാനം പ്രദേശങ്ങളെങ്കിലും സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്നതിനോടൊപ്പം 41 നദികൾ[16][17][18] അറബിക്കടലിലേയ്ക്കു പതിക്കുന്നവയുമാണ്. ഈ നദികളിലെല്ലാംകൂടി ഏകദേശം 54[4] ജലസംഭരണികളെങ്കിലും നിലനിൽക്കുന്നുണ്ട്. നിലയ്ക്കാതെ പെയ്ത മഴവെള്ളത്തെ ഉൾക്കൊള്ളുവാൻ ഈ നദികൾക്കോ ജലസംഭരണികൾക്കോ സാധിച്ചില്ല. ശാന്തസമുദ്രത്തിൽ രൂപപ്പെട്ട ഷൻഷൻ, യാഗി എന്നീ ചുഴലിക്കാറ്റുകളും കേരളത്തിലെ കനത്തമഴയെ സ്വാധീനിച്ചിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.[19] ഈ പ്രകൃതിദുരന്തം പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫസർ മാധവ് ഗഡ്ഗിലിനേയും അദ്ദേഹത്തിൻറെ ഗാഡ്ഗിൽ റിപ്പോർട്ടിനേയും വീണ്ടും ജനശ്രദ്ധയിലെത്തിച്ചു. [20] പാരിസ്ഥിതിക നാശം മൂലമുണ്ടാവുന്ന വിശക്കുന്ന ജല പ്രതിഭാസം കൂടി പ്രളയകാരണങ്ങളിൽപ്പെടുത്താവുന്നതാണ്[21] [22].

പ്രമാണം:When all the 5 shutters of the Cheruthoni dam was opened, for the first time in history, during the 2018 Kerala floods.jpg
2018 ലെ പ്രളയകാലത്ത് ചെറുതോണി അണക്കെട്ടിലെ 5 ഷട്ടറുകളും ചരിത്രത്തിൽ ആദ്യമായി തുറന്നപ്പോഴുള്ള ദൃശ്യം.

ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നിട്ടും ഷട്ടറുകൾ തുറക്കാൻ വൈകിയതാണ് പെരിയാറിന്റെ തീരങ്ങളെയും കൊച്ചി നഗരത്തിന്റെ ഭാഗങ്ങളെയും പൂർണ്ണമായി ജലത്തിനടിയിലാക്കിയത് എന്നാരോപണമുണ്ട്.[23] മുല്ലപ്പെരിയാർ, ഇടുക്കി ഒഴികെയുള്ള അണക്കെട്ടുകൾ തുറക്കാൻ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ മേധാവിയായ കലക്ടറുടെ അനുമതി ആവശ്യമാണ്. അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ നിലവിലെ അവസ്ഥയും ആവശ്യവും അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സാധാരണയായി കളക്ടർ അണക്കെട്ട് തുറക്കാൻ അനുമതി നൽകുന്നത്. വൈദ്യുതി, ജലസേചന വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകളുടെ ചുമതല അസി. എക്‌സി. എൻജിനീയർ, എക്‌സി. എൻജിനീയർ എന്നിവർക്കാണ്.

തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകളിലെ ഷട്ടർ തുറക്കുന്ന വിവരം യഥാസമയം കേരളം അറിയാതെ പോയതും വെള്ളപ്പൊക്കത്തിന്റെ ആഘാതം കൂടാൻ മറ്റൊരു കാരണമായി.[24] ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂർ മുൻപു മാത്രമാണു തമിഴ്‌നാട് വിവരം പുറത്തുവിട്ടത്.[25]

കേരളത്തിൽ 2018ൽ ഉണ്ടായ മഹാപ്രളയത്തിന് കാരണം അണക്കെട്ടുകൾ തുറന്നത് കൊണ്ടല്ല എന്നും മറിച്ച് കേരളത്തിൽ പെയ്ത അതി തീവ്ര മഴയുടെ ഭാഗമായി അണക്കെട്ടുകളിൽ ഒഴുകി വന്ന ജലത്തിന്റെ ഒരു ഭാഗം മാത്രമേ തുറന്നു വിട്ടിട്ടുള്ളു എന്നും കേന്ദ്ര ജല കമ്മീഷൻ അവരുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.[26]

കേരളത്തിലെ അണക്കെട്ടുകളുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ പരിശോധിക്കുന്നത് ഡാം സുരക്ഷാ അതോറിറ്റിയാണ്. കേരളത്തിൽ മഹാപ്രളയം വരുത്തിവെച്ചതിൽ ഡാം സുരക്ഷാ അതോറിറ്റിക്കും അധികൃതർക്കും സംബന്ധിച്ച വീഴ്‌ച്ചകളാണെന്ന ആരോപണം ശക്തമാണ്.[27]

മഴക്കെടുതികൾ[തിരുത്തുക]

മഴക്കെടുതികൾ

വൃഷ്ടി പ്രദേശത്തും മറ്റും പെയ്ത നിർത്താതെ മഴ മൂലം ഇടുക്കി ഡാമിലെ ജലനിരപ്പുയരുകയും ഡാമിന്റെ 5 ഷട്ടറുകൾ ചരിത്രത്തിലാദ്യമായി തുറക്കുകയും ചെയ്തു.[28][29][30][31][32] പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും  കേരളത്തിൽ വ്യോമമാർഗ്ഗം നിരീക്ഷണം നടത്തി.[33] കേരള ചരിത്രത്തിലാദ്യമായാണ് 35 ഡാമുകൾ ഒരുമിച്ച് തുറന്നത്.[34] വയനാട്ടിൽ മഴയും മണ്ണിടിച്ചിലും വ്യാപകമായ നാശനഷ്ടം വിതച്ചു, ചുരം ഇടിഞ്ഞ് യാത്ര തടസ്സപ്പെട്ടു [35][36]. ഇടുക്കിയിലെ ചെറുതോണിയിൽ വെള്ളം കയറി. 330-ൽ അധികം പേർ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിൽപരം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു..[37]

പക്ഷി മൃഗങ്ങൾ[തിരുത്തുക]

മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും രക്ഷാപ്രവർത്തനത്തിനിടയിൽ കണ്ടുമുട്ടുന്ന ഏത് മൃഗത്തെയും രക്ഷിക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.[38]

പ്രളയത്തെത്തുടർന്ന് ആഗസ്റ്റ് 28 വരെ നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ജഡങ്ങൾ സംസ്കരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു[39][40]


മഹാപ്രളയത്തിലും ഉരുൾപൊട്ടലിലും പശുക്കൾ ഉൾപ്പെടെ 16910 കന്നുകാലികൾ ചത്തൊടുങ്ങി. ഈയിനത്തിൽ 19.5 കോടുയുടെ നഷ്ടം കണക്കാക്കുന്നു. പന്നി, കോഴി, താറാവ് എന്നിവയുടെ നാശം 77.94 കോടി രൂപയുടെതാണ്.

പശു-5163 (നഷ്ടം: 30.98 കോടി), കന്നുകുട്ടി-5166 (8.26 കോടി), കിടാരി-1089 (2.99 കോടി), പോത്ത്-527 (3.42 കോടി), ആട്-6054 (4.84 കോടി), എന്നിങ്ങനെയാണു ചത്തൊടുങ്ങിയത്. തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പശുക്കൾ ചത്തത്. 1573 പശുക്കൾ ചത്തു. മറ്റു ജില്ലകളിൽ ചത്ത പശുക്കളുടെ വിവരം: എറണാകുളം:1536, കോട്ടയം: 267, ഇടുക്കി: 134. കന്നുകുട്ടികൾ ഏറ്റവും കൂടുതൽ ചത്തത് ആലപ്പുഴയിലാണ്-3502. പത്തനംതിട്ടയിൽ 357ഉം എറണാകുളത്ത് 454ഉം കോട്ടയത്ത് 233ഉം കന്നുകുട്ടികൾ ചത്തൊടുങ്ങി.

ഏറ്റവും കൂടുതൽ കിടാരികൾ ചത്തൊടുങ്ങിയത് എറണാകുളത്താണ്. 313. തൊട്ടുപിന്നിൽ പത്തനംതിട്ട-229. എറണാകുളത്ത് 421 പോത്തുകളും ആലപ്പുഴയിൽ 2994 ആടും ചത്തു. രണ്ടായിരത്തിൽപ്പരം ആട് എറണാകുളത്തു ചത്തു. തൃശ്ശൂരിൽ 651 ആട് ചത്തിട്ടുണ്ട്. 1025 പന്നികൾ പന്നികൾ ചത്തു. തൃശ്ശൂരിലാണ് ഏറ്റവും കൂടുതൽ പന്നികൾ ചത്തത് - 854. ഈ ഇനത്തിൽ ഒന്നേകാൽ കോടിയുടെ നഷ്ടമുണ്ടായി. 837198 കോഴികളും 442746 താറാവും ചത്തു. തൃശ്ശൂർ, എറണാകുളം ജില്ലകളിൽ രണ്ടുലക്ഷത്തിലേറെ കോഴികളുടെ നാശം വന്നു. 16.75 കോടിയുടെ നഷ്ടമുണ്ടായി. സംസ്ഥാനത്താകെ താറാവുകൾ ഏറ്റവും കൂടുതൽ ചത്തത് ആലപ്പുഴയിൽ-367629. ഈയിനത്തിൽ എല്ലാ ജില്ലകളിലുമായി 8.86 കോടിയുടെ നഷ്ടമുണ്ടായി. ഇതുവരെയുണ്ടായ മഴക്കെടുതികളിൽ 22838 കോഴിഫാമുകൾ നശിച്ചതിനെത്തുടർന്ന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കന്നുകാലികൾ, കോഴികൾ, താറാവ്, പന്നി ഉൾപ്പെടെയുള്ള ആകെ നഷ്ടം 77.94 കോടി രൂപയാണ്.

ജില്ല പശു ആട് കോഴി
തിരുവനന്തപുരം 10 5 16345
കൊല്ലം 147 43 540
പത്തനംതിട്ട 606 75 5868
കോട്ടയം 267 93 9270
ഇടുക്കി 134 19 4500
ആലപ്പുഴ 472 2994 123163
എറണാകുളം 1536 2000 216313
തൃശൂർ 1573 651 253647
പാലക്കാട് 89 0 10933
മലപ്പുറം 100 51 139856
കോഴിക്കോട് 40 20 31503
കണ്ണൂർ 42 5 0
വയനാട് 141 98 25215
കാസറഗോഡ് 6 0 0
ആകെ 5163 6054 837198
ആകെ 309780000 48432000 167439600

[3]

വ്യവസായ മേഖല[തിരുത്തുക]

പ്രളയം സംസ്ഥാനത്തെ വ്യവസായ, വാണിജ്യ മേഖലകൾക്ക് വലിയ ആഘാതമാണ് ഏൽപ്പിച്ചിട്ടുള്ളത്. ഇവ ഏകദേശം 10,000 കോടി രൂപയോളം വരുമെന്നാണ് പ്രാഥമിക നിഗമനം.[41] വ്യാപാര സ്തംഭനം, സ്റ്റോക്കിനുണ്ടായ നാശം, കെട്ടിടങ്ങൾക്കും യന്ത്രസാമഗ്രികൾക്കുണ്ടായ കേടുപാടുകൾ എന്നിവയ്ക്കു പുറമെ അവസര നഷ്ടത്തിന്റെ മൂല്യവും ഇതിൽ ഉൾപ്പെടുന്നു. അതിവർഷത്തിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടിരിക്കുന്നതു തോട്ടം വ്യവസായത്തിനാണ്. ഈ മേഖലയുടെ നഷ്ടം 1000 കോടി രൂപയ്ക്കു മുകളിലായിരിക്കുമെന്നു കണക്കാക്കുന്നു.

പറവൂർ ചേന്ദമംഗലം കൈത്തറി ഉൽപാദന മേഖല പാടേ തകർന്നത് ഉൾപ്പെടെ ടെക്സറ്റൈൽ വ്യവസായത്തിനു കനത്ത ആഘാതമാണുണ്ടായത്. ഓണത്തിനു മുന്നോടിയായി നടക്കേണ്ടിയിരുന്ന വസ്ത്ര വിപണനം 1000 കോടി രൂപയുടേതെങ്കിലുമാണ്. അതിന്റെ നാലിലൊന്നുപോലും ഈ പ്രാവശ്യം നടന്നിട്ടില്ല. കേരളത്തിൽനിന്നുള്ള 500 കോടി രൂപയുടെയെങ്കിലും ഓർഡർ റദ്ദാക്കപ്പെട്ടിട്ടുണ്ടെന്നാണു സൂറത്തിലെ ടെക്സ്റ്റൈൽ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നത്.[41].

ഗതാഗത മേഖല[തിരുത്തുക]

തോരാതെ പെയ്ത മഴയും വിവിധ അണക്കെട്ടുകളിൽ നിന്നുള്ള കുത്തൊഴുക്കും മണ്ണിടിച്ചിലും കേരളത്തിന്റെ വിവിധ പ്രദേൾങ്ങൾ വെള്ളത്തിനടിയിലാക്കി. ഇത് കേരളത്തിലെ റോഡ്, ട്രെയിൻ ഗതാഗതത്തെയും അതുപോലെ വിമാന സർവീസുകളെയും സാരമായി ബാധിച്ചു.[42] നിരവധി റോഡുകൾ വെള്ളത്തിനടിയിലാവുകയും ഒലിച്ചുപോവുകയും ചെയ്തു. അതു പോലെ നിരവധി പാലങ്ങൾ തകരുകയും ചെയ്തു. തിരുവനന്തപുരം-ഷൊർണൂർ റൂട്ടിലും കോഴിക്കോട്-ഷൊർണ്ണുർ റൂട്ടിലും ട്രെയിൻ സർവിസ് നിർത്തി വെക്കേണ്ടി വന്നു. അതു പോലെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വരികയും മറ്റു വിമാനതാവളത്തിലേക്കുള്ള സർവ്വീസുകൾ ഒഴിവാക്കേണ്ടിയും വരികയും സംസ്ഥാനം തീർത്തും ഒറ്റപ്പെട്ട ഒരു അവസ്ഥയും സംജാതമായി.[43] വെള്ളപ്പൊക്കത്തെത്തുടർന്ന് ഏകദേശം രണ്ട് ആഴ്ചയോളം അടച്ചിട്ടിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആഗസ്റ്റ് 29 ബുധനാഴ്ചയോടെ പ്രവർത്തനസജ്ജമാകുകയും ഒരു ആഭ്യന്തര വിമാനം 2 മണിയോടെ പറന്നിറങ്ങുകയും ചെയ്തു.[44] സിയാലിൻറെ ആകെ നഷ്ടം 300 കോടിയാണെന്നു കണക്കാക്കിയിരിക്കുന്നു.[45]

ടൂറിസം മേഖല[തിരുത്തുക]

സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ 10% നേടിക്കൊടുക്കുന്ന വ്യവസായമാണ് ടൂറിസം മേഖല. വെള്ളപ്പൊക്കം കാരണമായി കേരളത്തിലെ ടൂറിസം വ്യവസായത്തിന്റെ നഷ്ടം കണക്കാക്കിയിരിക്കുന്നത് ഏകദേശം 20 ബില്യൺ രൂപയാണ്.[46] ഇത് കഴിഞ്ഞ രണ്ടു മാസങ്ങളിലേയും വരുന്ന രണ്ടുമൂന്നു മാസങ്ങളിലേയും അവസര നഷ്ടമായ 15 ബില്ല്യൺ ഉൾ‌‍പ്പെടെയുള്ള കണക്കാണ്. റോഡ് ഗതാഗതം സ്തംഭിച്ചതും കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയതും മൂലം വൻതോതിലാണു ഹോട്ടൽ മുറികളുടെ ബുക്കിങ് റദ്ദാക്കപ്പെട്ടത്. ദിവസം ആയിരത്തിലേറെ ടൂറിസ്റ്റ് വാഹനങ്ങൾ എത്തിയിരുന്ന മൂന്നാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്തും നിർജ്ജീവമായി. കേരള ടൂറിസത്തിന്റെ വിപണനത്തിൽ വലിയ പങ്കുള്ള ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി പോലും നടന്നില്ല.ഹൈറേഞ്ച് ടൂറിസത്തിനു 100 കോടി രൂപയുടെ വരുമാനം നഷടമായപ്പോൾ ഹൗസ് ബോട്ട് ടൂറിസത്തിനു നഷ്ടം 10 കോടിയോളം രൂപയാണ് നഷ്ടമായി കണക്കാക്കുന്നത് [41]

പ്രളയം മൂലം പുറത്തിറങ്ങാൻ തിയ്യതി നിശ്ചയിച്ച നിരവധി ചിത്രങ്ങളാണ് റിലീസിങ്ങ് മാറ്റി വെച്ചത്. ഇതു മൂലം മലയാള സിനിമാ വ്യവസായത്തിന് 30 കോടിയുടെ നഷ്ടമാണുണ്ടാവുക എന്ന് ഫിലിം ചേമ്പർ വ്യക്തമാക്കി.[47]

കാർഷിക മേഖല[തിരുത്തുക]

സംസ്ഥാനത്തെ കർഷകരുടെ ജീവിതത്തിനുമേൽ ദുരന്തം കരിനിഴൽവീഴ്ത്തിയ വർഷമാണ് 2018 എന്നു പറയാം. അതിവർഷത്തിന് അകമ്പടിയായെത്തിയ ശക്തമായ കാറ്റും ഉരുൾപൊട്ടലും മണ്ണിടിച്ചിലും അനേകം കർഷകരുടെ ജീവനെടുക്കുകയും അവരുടെ ജീവനോപാധികൾ പൂർ‌ണ്ണമായി ഇല്ലാതാക്കുകയും ഭാവി ജീവിതം ചോദ്യചിഹ്നമാക്കുകയും ചെയ്തു. പച്ചക്കറി, വാഴ, നെല്ല്, കപ്പ, നാണ്യവിളകൾ തുടങ്ങി അതിവർഷത്തിൽ നശിക്കാത്ത യാതൊരു വിളകളും സംസ്ഥാനത്തില്ല. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് നെല്ല്, വാഴ തുടങ്ങിയ വിളകൾക്കായിരുന്നു. കതിരണിഞ്ഞ ഏക്കർകണക്കിനു വയലേലകൾ കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിൽ മുങ്ങിപ്പോയി. കുട്ടനാട്ടിലും അപ്പർ കുട്ടനാടൻ മേഖലയിലും മാത്രം ഏകദേശം 10,495[48] ഹെക്ടർ പ്രദേശത്തെ നെൽകൃഷി നശിച്ചതായി കണക്കാക്കപ്പെടുന്നു. വെള്ളം വറ്റിക്കാനുപയോഗിച്ചിരുന്ന പമ്പുസെറ്റുകൾപോലും വെള്ളത്തിൽ മുങ്ങിപ്പോയി. കുട്ടനാട‌്, അപ്പർകുട്ടനാട‌് മേഖലകളിലെ സകല പാടശേഖരങ്ങളും പ്രളയജലത്തിന്റെ പ്രഹരമേറ്റുവാങ്ങി. ഇവിടുത്തെ ആകെയുള്ള 28 പഞ്ചായത്തുകളിൽ ഒറ്റ വയലിൽപ്പോലും നെൽകൃഷി അവശേഷിക്കുന്നില്ല.[49] വെള്ളപ്പൊക്കത്തിൽ കുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിൽ മാത്രം ഏകദേശം 150 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നു കണക്കാക്കിയിരിക്കുന്നു.[50] വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ പല മേഖലകളിലും ഉരുൾപ്പൊട്ടൽ ഉണ്ടായതിനെത്തുടർന്ന് പാടങ്ങളിൽ ചെളി നിറഞ്ഞിരിക്കുന്നതിനാൽ അടുത്ത സീസണിലെ കൃഷി അസാദ്ധ്യമായിരിക്കുന്നു. നാളികേരം, കുരുമുളക്, കൊക്കോ, ജാതിക്ക എന്നവയുടെയെല്ലാം ഉത്പാദനത്തെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. വിലയിടിവുകൊണ്ടു നട്ടംതിരിഞ്ഞിരുന്ന കർഷകരുടെ തലയിൽ ഇടിത്തീ വീണതുപോലെയായി ദ്രുതഗതിയിലെത്തിയ അതിവൃഷ്ടി. തെങ്ങിൻ തോപ്പുകളിലും റബ്ബർ തോട്ടങ്ങളിലും ഇടവിളയായി കൃഷിചെയ്യാറുള്ള കൊക്കോയുടെ ഉത്പാദനം ഏകദേശം 50 ശതമാനമെങ്കിലും കുറയുമെന്നു വിലയിരുത്തപ്പെടുന്നു. കാപ്പി, തേയില എന്നിവയുടെ ഉത്പാദനവും വെള്ളപ്പൊക്കത്തിനു ശേഷം 50 ശതമാനമെങ്കിലും കുറയുമെന്നാണ് നിഗമനം. ഈ പ്രളയകാലത്ത് ഭീമമായ നാശം നേരിട്ട ഒരു വിളയാണ് ഏലം. ഏലത്തോട്ടങ്ങളിൽ പലതും വിളവെടുപ്പ് അടുത്തു വരുന്ന സമയത്താണ് അതിവൃഷ്ടി ആരംഭിച്ചത്. ഇത് സുഗന്ധവ്യഞ്ജന വിപണിയിൽ വിപരീതഫലം ഉളവാക്കിയേക്കും. പലയിടത്തും ഭൂമി അപ്പാടെ ഒലിച്ചു പോകുകയും കൃഷിയ്ക്കു യോജിച്ചതല്ലാതായിത്തീരുകയും ചെയ്തു. തോട്ടം മേഖലയിലെ ആകെ നഷ്ടം 800 കോടിയിലധികമായി കണക്കാക്കിയിരിക്കുന്നു.[51] സംസ്ഥാനത്ത് ഏകദേശം 48,000 ഹെക്ടർ തോട്ടങ്ങളെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. റബർ തോട്ടങ്ങൾക്കു മാത്രം ഏകദേശം 500 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. റബ്ബറിന്റെ വിലയിടിവിൽനിന്നു കരകയറാൻ കർഷകർക്കു സാധിക്കാതെയിരുന്ന സമയത്താണ് തുടർച്ചയായ മഴയും കാറ്റും എത്തുന്നത്. ഇത് റബ്ബർ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഏലം, കുരുമുളക് എന്നിവയും കനത്ത നാശം നേരിട്ടവയിൽ ഉൾപ്പെടുന്നു. തേയിലത്തോട്ടങ്ങളിൽ ഉൽപാദനം 50 ശതമാനത്തോളമാണ് കുറഞ്ഞത്.[41]

വൈദ്യുതി മേഖല[തിരുത്തുക]

പേമാരിയിലും പ്രളയത്തിലും സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം താറുമാറായി. 25 ലക്ഷം ആളുകളുടെ വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ടു. അതോടൊപ്പം 28 സബ്.സ്റ്റേഷനുകളും 5 ഉത്പാദന നിലയങ്ങളും പ്രവർ‍ത്തനം നിർ‍ത്തി വെയ്ക്കേണ്ടി വന്നു. പുറമെ 5 ചെറുകിട വൈദ്യുതി നിലയങ്ങൾ‍ വെള്ളം കയറി തകരുകയും ചെയ്തു. വൈദ്യുതി പ്രതിഷ്ടാവനങ്ങൾ‍ക്ക് ഉണ്ടായ 350 കോടി രൂപയുടെ നഷ്ടത്തിനു പുറമെ വൈദ്യുതി ബോർഡിന് ഏകദേശം 470 കോടി രൂപയുടെ വരുമാന നഷ്ടവും ഉണ്ടായതായി കണക്കാക്കുന്നു.

വൈദ്യുതി വിതരണ മേഖലയിൽ‍ പതിനായിരം ട്രാൻ‍സ്ഫോർ‍മറുകൾ വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്ത് വെയ്ക്കേണ്ടി വന്നിട്ടുണ്ട്. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളിൽ‍ ഇതുവരെയായി 4500-ഓളം എണ്ണം ചാർ‍ജ്ജ് ചെയ്തു. ബാക്കിയുള്ളവയിൽ‍ ഏകദേശം 1200-ഓളം ട്രാൻ‍സ്ഫോർ‍മറുകൾ‍ ഇപ്പോളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. അവയെല്ലാം പ്രവർ‍ത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടികളും ഇതിനകം‍ ആരംഭിച്ചു കഴിഞ്ഞു.

വൈദ്യുതി വിതരണ സംവിധാനം തകർ‍ന്ന പ്രദേശങ്ങളിൽ‍ അവ പുതരുദ്ധരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വയറിംഗ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകൾ‍ പുന:സ്ഥാപിക്കാൻ നടപടി.

തകർ‍ന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവർ‍ത്തനങ്ങൾ‍‍ കൃത്യമായി ഏകീകരിച്ച് നടപ്പിലാക്കാൻ‍‍ ‘മിഷൻ‍‍ റീകണക്റ്റ്’ എന്ന പേരിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വിതരണവിഭാഗം ഡയറക്ടറുടെ മേൽ‍ നോട്ടത്തിൽ‍ തിരുവനന്തപുരം വൈദ്യുതി ഭവനിൽ‍‍ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവർ‍ത്തിക്കും. കൂടാത കല്പറ്റ, തൃശ്ശൂർ‍, ഇരിഞ്ഞാലക്കുട, പെരുമ്പാവൂർ‍‍, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ഇലക്ട്രിക്കൽ‍‍ സർ‍ക്കിളുകളിൽ ഡെപ്യൂട്ടി ചീഫ് എൻ‍ജിനീയർ‍‍‍‍‍‍മാരുടെ നേതൃത്വത്തിലും, പ്രശ്ന ബാധിത പ്രദേശങ്ങളിലെ സെക്ഷനുകളിൽ‍‍‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻ‍ജിനീയർമാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികൾ‍ പുനരുദ്ധാരണ പ്രവർ‍ത്തികൾ‍ക്ക് മേൽ‍നോട്ടം നൽ‍കും. എല്ലാ ജില്ലയിലും പ്രവർ‍ത്തനങ്ങൾ‍ നിരീക്ഷിക്കാൻ‍ ചീഫ് എൻ‍ജിനീയർ‍മാരെയും നിയോഗിച്ചിട്ടുണ്ട്.

സർ‍വീസിൽ‍ നിന്നും വിരമിച്ച ജീവനക്കാരുടേയും മറ്റ് ഇലക്ട്രിക്കൽ‍‍ സെക്ഷനിൽ നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും സേവനവും ലഭ്യമാക്കും. അതോടൊപ്പം തമിഴ്.നാട്, കർ‍ണ്ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ജീവനക്കാരെയും ട്രാൻ‍സ്ഫോർ‍മറുകൾ‍ അടക്കമുള്ള സാധനങ്ങളും നൽ‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പവർഗ്രിഡ്, എൻ‍.ടി.പി.സി, റ്റാറ്റാ പവർ‍‍, എൽ‍ & ടി, സീമൻസ് തുടങ്ങിയ സ്ഥാപനങ്ങളും സഹായം നൽകി.

കണക്ഷൻ‍‍‍‍ പുന:സ്ഥാപിക്കുന്നതിന് മുമ്പായി വയറിംഗ് സംവിധാനവും, വൈദ്യുതി ഉപകരണങ്ങളും പരിശോധിച്ച് അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ ഉറപ്പാക്കാതെ കണക്ഷൻ‍‍‍ പുന:സ്ഥാപിക്കുന്നത് വൈദ്യുതി അപകടത്തിന് ഇടയാക്കുമെന്നതിനാൽ ഇക്കാര്യത്തിൽ‍‍ ഇലക്ട്രീഷ്യൻ‍മാരുടെ സേവനവും, സന്നദ്ധ സംഘടനകളുടെ സേവനവും ലഭ്യമാക്കി.

കണക്ഷൻ‍‍‍‍ പുന:സ്ഥാപിക്കാൻ താമസം നേരിടുന്ന വീടുകളിൽ‍‍ എർ‍ത്ത് ലീക്കേജ് സർക്ക്യൂട്ട് ബ്രേക്കർ‍‍ ഉൾ‍പ്പടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമുള്ള താൽ‍ക്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നൽ‍കാൻ‍ ബോർ‍ഡ് തീരുമാനിച്ചിരുന്നു.

തെരുവ് വിളക്കുകൾ‍ കേടായ ഇടങ്ങളിൽ‍‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ‍‍‍‍ സാധനങ്ങൾ‍ നൽ‍കുന്ന മുറയ്ക്ക് സൌജന്യമായി അവ സ്ഥാപിച്ച് നൽ‍കും. കൂടാതെ സെക്ഷൻ‍ ഓഫീസുകൾ‍‍, റിലീഫ് ക്യാമ്പുകൾ‍‍ മറ്റ് പൊതു ഇടങ്ങൾ‍‍‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് സൌജന്യമായി മൊബൈൽ‍ ഫോൺ‍‍‍‍ ചാർ‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഏർ‍പ്പെടുത്തി.

വെള്ളപ്പൊക്കത്തിൽ‍ തകരാറിലായ ട്രാൻ‍സ്ഫോർ‍‍ സ്റ്റേഷനുകൾ‍‍ പുനരുദ്ധരിക്കുന്ന ജോലികൾ‍ക്കാവും പ്രഥമ പരി‍ഗണന. തെരുവ് വിളക്കുകൾ‍‍‌ ‍‍‍ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകൾ‍‍, ആശുപത്രികൾ‍‍‍, മറ്റ് സർ‍ക്കാർ സംവിധാനങ്ങൾ‍‍‍ എന്നിവിടങ്ങളിൽ‍‍‍ വൈദ്യുതി പുന:സ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷൻ പുന:സ്ഥാപിക്കുകയും ചെയ്യുക എന്ന മുൻ‍ഗണനയിലാണ് പ്രവർ‍ത്തനങ്ങൾ‍‍ ആസുത്രണം ചെയ്ത് നടപ്പാക്കിയത്..

വൈദ്യുതി വിതരണം പൂർ‍വ്വ സ്ഥിതിയിലാക്കാൻ‍‍ വൈദ്യുതി ബോർ‍ഡും ജീവനക്കാരും ഓണാവധി ദിവസങ്ങൾ‍ പൂർ‍ണ്ണമായി ഒഴിവാക്കിയാണ് ജോലികൾ പൂർത്തീകരിച്ചത്.

വിവിധ ജില്ലകളിലെ കെടുതികൾ[തിരുത്തുക]

അങ്കമാലിയിൽ 2018 ലെ വെള്ളപ്പൊക്കത്തിലകപ്പെട്ട വീട്. August 16, 2018
Street flooded in Kerala
Aerial view as seen on August 16, 2018
16 ഓഗസ്റ്റ് 2018 ന് പ്രളയത്തിലകപ്പെട്ട വീട് (ഇടത്), പ്രളയത്തിലകപ്പെട്ട തെരുവ് (center) 16 August 2018 ലെ ഒരു ആകാശ ദൃശ്യം(right)

തിരുവനന്തപുരം[തിരുത്തുക]

  • ജില്ലയിൽ കരമനയാർ കര കവിഞ്ഞൊഴുകിയതിനെത്തുടർന്ന് ജഗതി, കിള്ളിപ്പാലം, അട്ടക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളും, തിരുവനന്തപുരം ജില്ലയിലെ മറ്റ് ഒറ്റപെട്ട സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിരുന്നു. [52] എന്നാൽ കേരള സർക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും രക്ഷാപ്രവർത്തനം കാര്യപ്രദമായി ഫലം കണ്ടു. തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകിയുടെ നേതൃത്വം കേരള ഭരണസിരാകേന്ദ്രത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു.

കൊല്ലം[തിരുത്തുക]

  • ജില്ലയിലെ 44 വില്ലേജുകൾ പ്രളയബാധിതമാണ്. ഏറ്റവും കൂടുതൽ കൊല്ലം താലൂക്കിലായിരുന്നു -16 വില്ലേജുകൾ. ജില്ലയിൽ 94 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4193 കുടുംബങ്ങളിലെ 14142 പേരെ മാറ്റി പാർപ്പിച്ചു.[53]
  • മൺറോതുരുത്തിലും കല്ലടയാറ്റിലും തുടർച്ചയായി മൂന്നു ദിവസത്തോളം ജലനിരപ്പ് ഉയർന്നു. കിടപ്രം, പെരുങ്ങാലം, പട്ടംതുരുത്ത്, കൺട്രാംകാണി ഭാഗങ്ങളിൽ നിന്ന് മുഴുവൻ കുടുംബങ്ങളേയും ഒഴിപ്പിച്ചു. ആയിരത്തിലധികം കുടുംബങ്ങൾക്ക് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടി വന്നു.

പത്തനംതിട്ട[തിരുത്തുക]

പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറെ ബാധിച്ചത് റാന്നി, ചെങ്ങന്നൂർ പാണ്ടനാട്, ആറന്മുള, പന്തളം, നിരണം, തേവേരി, ഇരതോട്, കടപ്രമാന്നാർ മേഖലകളിലാണ് .[54] കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകൾപ്രകാരം 14നു വൈകിട്ടു നാലിനു കക്കി - ആനത്തോട് അണക്കെട്ടിൽനിന്നു സെക്കൻഡിൽ 85,300 ലീറ്ററും പമ്പ അണക്കെട്ടിൽനിന്നു സെക്കൻഡിൽ 47,000 ലിറ്റർ ജലവുമാണു പുറത്തുവിട്ടത്. രാത്രിയായതോടെ രണ്ട് അണക്കെട്ടുകളുടെയും ഷട്ടറുകൾ കൂടുതൽ ഉയർത്തി. രാത്രി 10നു രണ്ടിടത്തുനിന്നുമായി സെക്കൻഡിൽ 4.68 ലക്ഷം ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കി. രാത്രി ഒന്നിന് ഇത് ആറര ലക്ഷവും പുലർച്ചെ ആറോടെ സെക്കൻഡിൽ 9.39 ലക്ഷം ലിറ്ററുമായി ഉയർന്നു. ഡാമുകൾ തുറന്നു വിട്ടതിനാൽ ആറന്മുള , ഇടയാറന്മുള, റാന്നിയും ചുറ്റുവട്ട പ്രദേശങ്ങളൂം ദിവസങ്ങളോളം വെള്ളത്തിന്റെ അടിയിൽ ആയിരുന്നു. പമ്പ, മണിമല സംഗമമായ തിരുവല്ല പുളിക്കീഴും പമ്പ, അച്ചൻകോവിൽ സംഗമമായ വീയപുരവും വെള്ളത്തിൽ മുങ്ങി. തിരുവല്ല - കായങ്കുളം റോഡിൽ കടപ്ര മുതൽ മണിപ്പുഴവരെ ശക്തമായ നീഴൊഴുക്കിൽ ഗതാഗതം മുടങ്ങി[55] അച്ചൻകോവിൽ നദി കരകവിഞ്ഞു ഒഴുകിയതിനാൽ പന്തളം നഗരം പൂർണമായി വെള്ളത്തിലായി. ആയതിനാൽ ദിവസങ്ങളോളം എം. സി. റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ആറൻമുളയും മറ്റും പരിസര പ്രദേശത്തുമായി നിരവധിപേർ വീടുകളിൽ  കുടുങ്ങി. ഇന്ത്യൻ  എയർഫോർസിന്റെ  ഹെലികോപ്റ്റർ മാർഗ്ഗമാണ് നിരവധിപേരെ രക്ഷപെടുത്തിയത്. ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു. 2,331 കുടുംബങ്ങളിലെ 8,788 പേരെ മാറ്റി പാർപ്പിച്ചു. ചെങ്ങന്നൂരിലെ ആകെയുള്ള നാലുലക്ഷം പേരിൽ 1,60,000 പേരെ ഈ പ്രളയം ബാധിച്ചു.[56]

പ്രളയം മൂലം പമ്പ നദി കരകവിഞ്ഞ് ഒഴുകിയതിനാൽ ശബരിമല  തീർത്ഥാടനം പൂർണമായി നിർത്തിവച്ചു. സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്ക്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പയാർ വഴിമാറിയൊഴുകി. ശബരിമല പമ്പാതീരവും ത്രിവേണീ സംഗമവും പൂർണ്ണമായും വെള്ളത്തിനടിയിലായി. ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശം നൽകി.[57]പമ്പാനദി കര കവിഞ്ഞ് ഒഴുകിയതിനാൽ തന്ത്രിക്ക് ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങിന് എത്താനായില്ല. പമ്പാ നദിയിലെ കുുത്തൊുഴുക്കിനേ സ്വന്തം ജീവന് പോലും തൃണവല്ഗണിച്ച് നിറപുത്തരിയുമായി ഒറ്റ കൈയ്യി‍ല് നീന്തി കടന്നു നിറപുത്തരി സന്നിധാനത്ത് എത്തിച്ച അട്ടത്തോടുളള 2 ധീര യുവാക്കളുടെ സാഹസികത യാണ് നിറപുത്തരി ചടങ്ങുകള് മുടങ്ങാതെ ഈ വര്ഷം ശബരിമലയില് നടക്കുവാന്കാരണം. മണപ്പുറത്തിനൊപ്പം അവിടെ അയ്യപ്പൻമാരുടെ വിശ്രമകേന്ദ്രമായിരുന്ന രാമമൂർത്തിമണ്ഡപം ഒലിച്ചുപോയി. ഓണം പൂജകൾക്കായി ഇന്നലെ നടതുറന്നെങ്കിലും തീർഥാടകർക്കു പങ്കെടുക്കാനാകാത്തതിനാൽ ഓണസദ്യ ഒഴിവാക്കി.[58]

ആലപ്പുഴ[തിരുത്തുക]

തോട്ടപ്പള്ളി സ്പിൽ വേയിൽ നിന്നു കടലിലേക്ക് ഒഴുകാനായി ബണ്ട് മുറിച്ചപ്പോൾ

ആലപ്പുഴയിൽ കായലുകളും തോടുകളും കരകവിഞ്ഞൊഴുകി നഗരത്തിലേക്കു വെള്ളം കയറി. എഎസ് കനാൽ കവിഞ്ഞ് ആലപ്പുഴയിലേക്കു വെള്ളം കയറി. വേമ്പനാട് കായലിലെ എല്ലാ ബോട്ടുകളും രക്ഷാ പ്രവർത്ത[59]നത്തിനായി പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരൻ നിർദ്ദേശം നൽകി. ബോട്ടുകൾ നൽകാത്ത ചിലരുടെ ലൈസൻസ് റദ്ദാക്കി. 30 ബോട്ടുകൾ കലക്ടർ പിടിച്ചെടുത്തു. 700 ഓളം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 50,754 കുടുംബങ്ങളിൽ നിന്നു 2,10,119 പേരാണു ക്യാംപുകളിൽ കഴിയുന്നത്. അമ്പലപ്പുഴയിൽ 150 ക്യാംപുകളിലായി 16854 കുടുംബങ്ങളിലെ 60860 പേരും ചേർത്തലയിൽ 60 ക്യാംപുകളിലായി 2900 കുടുംബങ്ങളിലെ 31552 പേരുമാണു കഴിയുന്നത്. മാവേലിക്കരയിൽ 148 ക്യാംപുകളിൽ 15200 കുടുംബങ്ങളിലെ 52,465 പേരും കാർത്തികപ്പള്ളിയിൽ 320 ക്യാംപുകളിലായി 15800 കുടുംബങ്ങളിലെ 65242 പേരും കഴിയുന്നു. ആലപ്പുഴ ബീച്ചിനു സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാൻ കലക്ടർ നിർദ്ദേശം നൽകി. ചേർത്തല താലൂക്കിലുൾപ്പെടെ കായലോര പ്രദേശങ്ങളിൽ വെള്ളം കയറി.[60]

ചെങ്ങന്നൂർ, പാണ്ടനാട് , ഇടനാട് എന്നീ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. തിരുവൻവണ്ടൂർ, വാഴാർ, മംഗലം എന്നിവടങ്ങളിലും ജനജീവിതം ദുസഹമായി.

കുട്ടനാട്ടിലെ സ്ഥിതി അതീവഗുരുതുതരമായി. കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളിൽനിന്നു വലിയ അളവിൽ ആളുകളെ ഒഴിപ്പിച്ചു. കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുന്നു. ചമ്പക്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിലും പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ കിഴക്കേ മേഖലകളിലും ഒട്ടേറെപ്പേർ കുടുങ്ങി. ചേർത്തലയിൽ തുറന്ന ക്യാംപുകളിലേക്ക് 4,500ൽ അധികം പേരെ മാറ്റി. രാമങ്കരി, മുട്ടാർ പ്രദേശങ്ങളിലും പുളിങ്കുന്ന് കാവാലത്തും മുട്ടാർ, രാമങ്കരി ഭാഗത്തും എൻഡിആർഎഫിന്റെ സംഘങ്ങൾ രക്ഷാ പ്രവർത്തനം നടത്തി. ലഭ്യമായ ശിക്കാര വള്ളങ്ങളും വഞ്ചിവീടുകളും തലവടി, എടത്വ, മുട്ടാർഭാഗങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തി.

കോട്ടയം[തിരുത്തുക]

പാലാ
മണിമലയാർ

കോട്ടയം ജില്ലയുടെ കിഴക്കൻമേഖലകളായ പാല ഈരാറ്റുപേട്ട, തീക്കോയി, ഏന്തയാർ, മുണ്ടക്കയം, എരുമേലി, മണിമല ഭാഗങ്ങളിൽ ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം മീനച്ചിൽ നദിയും മണിമലയാറും കരകവിഞ്ഞ് ക്രമാതീതമായ വെള്ളപ്പൊക്കം ഉണ്ടായി വൻ നാശനഷ്ടങ്ങൾ ഉണ്ടായി. അതേസമയംതന്നെ ഈ വെള്ളം ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളായ വൈക്കം, തലയോലപറമ്പ്, നീണ്ടൂർ, കല്ലറ, ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, കോട്ടയം നഗരത്തിന്റെ പടിഞ്ഞാറൻ വാർഡുകൾ, ചിങ്ങവനം, കുറിച്ചി., ചങ്ങനാശ്ശേരി, പായിപ്പാട് എന്നിവിടങ്ങളിൽ ആഴ്ചകൾ നീണ്ടുനിന്ന അതി തീവ്രമായ വെള്ളപ്പൊക്കം ഉണ്ടാക്കി.[61] 450-ൽ അധികം ദുരിതാശ്വാസ ക്യാമ്പുകളിലായി അറുപതിനായിരത്തിൽപരം ആളുകൾക്ക് കഴിയേണ്ടിവന്നു.കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതുമൂലം അപ്പർ, ലോവർ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ ഉയർന്ന സ്ഥലങ്ങളിലേക്ക് പല തവണ മാറ്റി സ്ഥാപിക്കേണ്ടി വന്നു.സർക്കാരിന്റേയും നിരവധി സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ ദുരിതബാധിതർക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും വിതരണം ചെയ്തു വരുന്നു.450 അധികം ക്യാമ്പുകളിലായി 19.8.18 മുതൽ എൺപതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.[62] 22.8.18 മുതൽ ക്യാമ്പിൽനിന്നും ആളുകൾ സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ദുരിതാശ്വാസക്യാമ്പുകളുടെ ഏകോപനത്തിനായി സർക്കാർ ഏജൻസികളെ കൂടാതെ സോഷ്യൽ മീഡിയകളും സൈറ്റുകളും നിർണ്ണായക പങ്ക് വഹിച്ച ഒരു സംഭവം കൂടിയായി ഇത് മാറി

ഇടുക്കി[തിരുത്തുക]

തിമിർത്തു പെയ്ത മഴയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയും പിന്നിടുവാൻ ഇടയാക്കിയത്. ഈ അവസരത്തിൽ സെക്കന്റിൽ ഏകദേശം 1024 ഘനമീറ്റർ എന്ന രീതിയിൽ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കു വർദ്ധിച്ചതോടെ ഷട്ടറുകൾ ഓരോന്നായി തുറക്കേണ്ടിവന്നു. സെക്കൻഡിൽ 1024 ഘനമീറ്റർ എന്ന നിലയ്ക്ക് നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് 2400 അടിക്ക് താഴെയെത്തിക എന്ന ലക്ഷ്യം മുൻനിറുത്തി ഷട്ടറുകൾ ഒന്നൊന്നായി തുറന്നു.[63] വൈകുന്നേരം നാല് മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 2401.76 ലേയ്ക്കു സ്ഥിരപ്പെടുത്തുവാൻ സാധിച്ചു. ഇടുക്കി ജില്ലയിലെ ചെറുതോണി, മുല്ലപ്പെരിയാർ ഡാമുകൾ കനത്ത മഴയെത്തുടർന്ന് തുറന്നുവിട്ടതോടെ ചെറുതോണി നഗരം വെള്ളത്തിനടിയിലാകുകയും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ജില്ലയിലെ പല സ്ഥലങ്ങളും ഒറ്റപ്പെടുകയും ചെയ്തു.[64] വൈദ്യുതി, മൊബൈൽ എന്നിവ മുടങ്ങിയതോടൊപ്പം ഹൈറേഞ്ച് മേഖല പൂർണ്ണമായും ഒറ്റപ്പെട്ടിരുന്നു. അവയിൽ പ്രമുഖ സ്ഥാനം മൂന്നാറിനാണ്.[65] കനത്ത മഴയേത്തുടർന്ന് മൂന്നാറിൽ നിരവധി സഞ്ചാരികൾ കുടുങ്ങിയിരുന്നു. ചെറുതോണി പുഴ പാലത്തിന് മുകളിലൂടെ ജലം കുതിച്ചൊഴുകിയതോടെ കട്ടപ്പനയിലേയ്ക്കുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. വള്ളക്കടവു മുതൽ ഉപ്പുതറ ചപ്പാത്തു വരെ പെരിയാർ കരകവിഞ്ഞൊഴുകിയിരുന്നു. കടുത്ത പ്രളയത്തിൽ ഇടുക്കി ജില്ലയിൽ ഗതാഗത യോഗ്യമായ പാതകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. പൊതുമരാമത്ത് വകുപ്പിനു മാത്രമുള്ള നഷ്ടം ഏകദേശം ആയിരം കോടിയിലധികം രൂപയാണെന്നു കണക്കാക്കപ്പെടുന്നു. പ്രളയത്തിൽ ജില്ലയിലെ 92 പാതകളും മൂന്നു പാലങ്ങളും തകർന്നടിഞ്ഞതിനാൽ ജില്ലയുടെ പുറത്തേയ്ക്കുള്ള വഴികൾ അടഞ്ഞു.[66] പ്രളയത്താൽ നാശം സംഭവിച്ച കൂടുതൽ പാതകളും ദേവികുളം സബ് ഡിവിഷനു കീഴിലുള്ളതായിരുന്നു. ഇടുക്കി സബ് ഡിവിഷനു കീഴിൽ ആകെയുണ്ടായിരുന്ന 86 പാതകളിൽ 83 എണ്ണവും സഞ്ചാരയോഗ്യമല്ലാതായിത്തീർ‌ന്നു. ജില്ലയിലെ പ്രധാന പാതകളിൽ കല്ലാർകുട്ടി പനംകുട്ടി പാത, കല്ലാർകുട്ടി മുനിയറ നെടുങ്കണ്ടം പാത, വെള്ളത്തൂവൽ രാജാക്കാട്, തൊടുപുഴ ഇടുക്കി, കട്ടപ്പന എറണാകുളം, എന്നീ റോഡുകളും, കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി മൂന്നാർ പാത, കല്ലാർ മാങ്കുളം, മൂന്നാർ മറയൂർ ഉദുമൽപേട്ട പാത തുടങ്ങിയവയും ഗതാഗതയോഗ്യമല്ല. ചെറുതോണി-കട്ടപ്പന, കട്ടപ്പന-ഇരട്ടയാർ, കട്ടപ്പന-നെടുങ്കണ്ടം പാതകളും പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ തകർന്നടിഞ്ഞു. തൊടുപുഴ ഇടുക്കി വഴിയിലെ മീൻമുട്ടി പാലം, മൂന്നാർ മറയൂർ പാതയിലെ പെരിയാവാരെ പാലം, കട്ടപ്പന ശാന്തിഗ്രാം പാലം, എല്ലയ്ക്കൽ പാലം എന്നീ പാലങ്ങൾ തകർന്നു. ഏതാനും പാതകളിൽ നാമമാത്രമായി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവമൂലം ജില്ലയിൽ 10 പേർ മരിച്ചതായി സംശയിക്കപ്പെടുന്നു; ആറു പേരെ കാണാതാകുകയും ചെയ്തു. അടിമാലി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. നെടുങ്കണ്ടത്ത് പത്തുവളവിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരണമടഞ്ഞു.[67] മുട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. അറക്കുളം പഞ്ചായത്തിലെ 20 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. അതിശക്തമായ കുത്തൊഴുക്കിൽ പള്ളിവാസൽ ആറ്റുകാട് പാലം തകർന്നു വീണിരുന്നു. മുഴിയാർ-ഗവി റൂട്ടിൽ അരണമുടിയിലും കൊക്കയാർ പഞ്ചായത്തിലെ മേലാരാം കാർഗിൽ കവലയിലും ഉരുൾപൊട്ടലുണ്ടാകുകയും പാതകൾ ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തു.[67]

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കേരളത്തിലെ മറ്റു പ്രളയബാധിത സ്ഥലങ്ങളോടൊപ്പം ഇടുക്കിയിലെ പ്രളയബാധിത മേഖലകളിലൂടെയും മുഖ്യമന്ത്രിയോടൊപ്പം വ്യോമനിരീക്ഷണം നടത്തിയിരുന്നു.[68] ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇടുക്കി ജില്ലയിൽ ഏകദേശം 20040 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയന്നത്.[69]

എറണാകുളം[തിരുത്തുക]

കേരളത്തിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്
വെള്ളപ്പക്കത്തിൽ മുങ്ങിയ മുല്ലശ്ശേരി കനാൽ, ചേരുംകവല, അങ്കമാലി

അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടർന്നതിനാൽ ഇടമലയാർ‌ അണക്കെട്ടിന്റെ പൂർണ്ണ സംഭരണശേഷിയായ169.5 മീറ്ററിനും മുകളിൽ അണക്കെട്ടിലെ ജലനിരപ്പ് എത്തിയതോടെ ആഗസ്റ്റ് 9 നു വെളുപ്പിന് അഞ്ച് മണിയ്ക്ക് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ പെരിയാർ കര കവിഞ്ഞൊഴുകി.[70] ഇതോടൊപ്പം അടുത്ത ദിവസങ്ങളിൽ ക്രമാതീതമായി ജലനിരപ്പ‌് ഉയർന്നതിനെ തുടർന്ന‌് ചെറുതോണി അണക്കെട്ടിലെ ഷട്ടറുകളും ഓരോന്നായി തുറക്കുകയും ഇതോടൊപ്പം ഇടുക്കി അണക്കെട്ടിലേയ്ക്കു മുല്ലപ്പെറിയാറിലെ അധിക ജലം എത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായിത്തീർന്നു.

ഇടുക്കിയുടെ ആകെയുള്ള അഞ്ച‌് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഏഴുലക്ഷം ലിറ്റർ (700 ഘനയടി) വെള്ളമാണ‌് പുറത്തേക്ക‌് ഒഴുകിയിരുന്നത്. 50,000 ലിറ്റർ ജലം തുറന്നുവിട്ട‌്  പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം ഒരു ഷട്ടർ തുറന്നതെങ്കിലും നീരൊഴുക്ക് അതിശക്തമായി നിലനിന്നതിനേത്തുടർന്ന് ഡാമിന്റെ ഷട്ടർ തുറന്നുതന്നെ വയ്ക്കുകയും ആഗസ്റ്റ് 10 വെള്ളിയാഴ്ച രാവിലെ ഏഴു മണിയ്ക്ക് രണ്ടുഷട്ടറുകൾ കൂടി അധികമായി തുറക്കുകയും ചെയ്തു. അണക്കെട്ടിലെ ജലനിരപ്പ‌് 2401 പിന്നിട്ടപ്പോൾ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലം തുറന്നുവിട്ടു. പിന്നീട‌് ജലനിരപ്പ് 2401.50 അടി കടന്നപ്പോൾ അന്നേ ദിവസം ഒരു മണിക്കും ഒന്നേമുക്കാലിനുമിടയിൽ രണ്ട‌ുഷട്ടർ കൂടി തുറന്നു. ഈ ദിവസങ്ങളിൽ അതിവൃഷ്ടിയെത്തുടർന്ന് സെക്കൻഡിൽ 950 ഘനയടിയാണ‌് ഇടുക്കി സംഭരണിയിലേക്ക‌്  എത്തിയിരുന്നത്. ഈ ജലം മുഴുവൻ പെരിയാറിലൂടെ ഒഴുകിയെത്തുകയും എറണാകുളം ജില്ലയിലെ അനേകം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.

പുഴയുടെ തീരപ്രദേശങ്ങളിലനുഭവപ്പെട്ട കനത്ത മഴയാൽ ജലനിരപ്പ് ഉയർന്നുനിന്ന അതേ സമയത്താണ് അണക്കെട്ടുകൾ തുറന്നു വിട്ടത്. ഇതോടൊപ്പം ഇടമലയാർ, ഭൂതത്താൻ കെട്ട് അണക്കെട്ടുകളിലെ ജലവും കൂടിച്ചേർന്നപ്പോൾ ആലുവാ മണപ്പുറം മുങ്ങിപ്പോകുകയും സമീപ പ്രദേശങ്ങളാകെ ജലനിരപ്പ് ഉയരുകയും തീരപ്രദേശം പൂർണ്ണമായി ജലത്തിനടിയിലാകുകയും ചെയ്തു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് കോതമംഗലം, കുന്നത്തുനാട്, കണയന്നൂർ, ആലുവ, കാലടി, അങ്കമാലി, അത്താണി, പെരുമ്പാവൂർ, മുപ്പത്തടം, ഏലൂർക്കര, ചിറ്റാറ്റുകര പ്രദേശങ്ങളെയാണ്. ആലുവ, ഏലൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ ഭവനങ്ങളുടെ രണ്ടാം നിലകളിൽവരെ പ്രളയ ജലം ഉയർന്നിരുന്നു.

കേരളത്തിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്

പെരിയാർ കരകവിഞ്ഞ് ഒഴുകിപ്പരന്നതോടെ ആലുവയിൽ ദേശീയ പാത വെള്ളത്തിനടിയിലായിരുന്നു. എംസി റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിലച്ചു. അതിനു മുമ്പുതന്നെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു. നെടുമ്പാശ്ശേരി, ആലുവ, അങ്കമാലി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പെരിയാറിനു തീരത്തെ കാലടി പൂർണ്ണമായി ഒറ്റപ്പെട്ടിരുന്നു. പുഴയിൽനിന്ന് രണ്ടോ മൂന്നോ കിലോമീറ്റർ അടുത്തു താമസിക്കുന്നവർക്കുപോലും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്താനായില്ല. ആളുകളെ പാർപ്പിച്ചിരുന്ന ഏതാനും ക്യാമ്പുകളിലും പ്രളയജലമെത്തി. വൈദ്യൂതി ബന്ധം വിശ്ചേദിക്കപ്പെടുകയും നെറ്റ്‍വർക്കുകളുടെ അഭാവത്താൽ മൊബൈൽ ഫോണുകൾ പ്രവർത്തനരഹികമാകുകയും ചെയ്തു. 3 പഞ്ചായത്തുകളിലെ ഏകദേശം ഒരു ലക്ഷത്തിലധികം വരുന്ന ജനങ്ങളെ പ്രളയം ആശങ്കയുടെ മുൾമുനയിൽ നിറുത്തി. കോതമംഗലം മുനിസിപ്പാലിറ്റിൽ പെരിയാറിലെ ജലവിതാനം ഉർന്നതും കനാലുകൾ തോടുകൾ എന്നിവ നിറഞ്ഞൊഴുകിയതും ഈ മേഖലയിലെ തങ്കളം തൃക്കാരിയൂർ കോതമംഗലം ടൗൺ മലയിൻകീഴ് ഭാഗങ്ങൾ വെളളത്തിനടിയിലായി തങ്കളം ഭാഗത്ത് ജവഹർ കോളനിയെ ആണ് ഈ പ്രളയം ഏറ്റവും അധികം ബാധിച്ചത് ഈകോളനി സ്ഥാപിതമായതിനു ശേഷം ഇന്നുവരെ എല്ലാ വർഷകാലത്തും ഇവിടെ വെളളപ്പൊക്കം ഉണ്ടാകുന്നുണ്ട്. പക്ഷെ ഈ വർഷം തുടർച്ചയായി ഈ കോളനിയിൽ അഞ്ചുതവണ വെളളം കയറുകയും കോളനി നിവാസികൾ മൂന്നു തവണ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറേണ്ടിയും വന്നു. ആഗസ്റ്റ് 15 നു വൈകുന്നേരം പെരുമ്പാവൂരിൽനിന്ന് കാലടിയിലേക്കുള്ള രണ്ടു പാലങ്ങൾക്കും മേലേ പെരിയാർ കുത്തിയൊലിച്ചാണ് കടന്നുപോയത്.[71] കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലക്ക് സമീപമുള്ള കെട്ടിടത്തിൽ 600 ൽ അധികം ആളുകൾ രണ്ടാം നിലയിൽ കുടുങ്ങിക്കിടന്നിരുന്നു. താഴത്തെ നിലയിലടക്കം വെള്ളം കയറിയിരുന്ന ഇവിടെ കുടുങ്ങിക്കിടന്ന മുഴുവൻപേരെയും രക്ഷാസേന സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചിരുന്നു. ആലുവയിൽ ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കെട്ടിടത്തിന് മുകളിൽ അകപ്പെട്ട ഒരു ഗർഭിണിയെ ഹെലികോപ്ടർ എയർലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയതും വാർത്തയായിരുന്നു.[72] ജില്ലയിലാകമാനം ഇരുനൂറ്റമ്പതിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി ഏകദേശം 38,000 നു മുകളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഈ ക്യാമ്പുകളിൽ 11,000ത്തിന് മുകളിൽ കുടുംബങ്ങളാണ് കഴിയുന്നത്. മലയാള മാസം 1099 ലെ പ്രളയത്തിനുശേഷം എറണാകുളം ജില്ല കണ്ടതിൽ വച്ച് ഏറ്റവും രൂക്ഷമായ രണ്ടാമത്തെ പ്രളയബാധയാണ് ഇക്കാലത്ത് അനുഭവപ്പെട്ടത്.

തൃശ്ശൂർ[തിരുത്തുക]

ആദ്യ നാളിൽ കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ തൃശൂരും തിരുവനന്തപുരവും കോഴിക്കോടും അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. തുടക്കത്തിൽ ഇടുക്കിയുമായി ബന്ധപ്പെട്ട് കിടക്കുന്ന പെരിയാർ മൂലമുള്ള ഭീഷണിയിലൂടെ തെക്കുവശത്തുള്ള എറണാകുളം ജില്ലയും, അതേ സമയം വടക്കുള്ള പാലക്കാട്. മലപ്പുറം ജില്ലകളും പ്രളയബാധിതമായപ്പോൾ ഇടയിലുള്ള തൃശൂർ ജില്ല ഏറെക്കുറേ സുരക്ഷിത പ്രദേശമായി നിലനിന്നിരുന്നു. പിന്നീട് ജില്ലയിലെ ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകിയതാണ് തൃശൂർ ജില്ലയുടെ തെക്കുഭാഗത്തെ ദുരിതത്തിലാഴ്ത്തിയത്. പെരിയാറിനൊപ്പം ചാലക്കുടിപ്പുഴയും കരകവിഞ്ഞൊഴുകിയതോടെ ഇരുനദികളുടെയും സംഗമസ്ഥാനത്താണ് വെള്ളപ്പൊക്കം ഏറ്റവുമധികം നീണ്ടുനിന്നത്. ചാലക്കുടിപ്പുഴയുടെ മുകൾഭാഗത്തുള്ള എല്ലാ അണക്കെട്ടുകളും തുറന്നുവിട്ടതാണ് പുഴ കരകവിയാൻ കാരണമായത്. അണക്കെട്ടുകളിൽ ഏറ്റവും താഴെയുള്ള പെരിങ്ങൽകുത്ത് അണക്കെട്ടിൽനിന്ന് വെള്ളം ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്നതിന് പകരം അണക്കെട്ട് തന്നെ കവിഞ്ഞൊഴുകുകയായിരുന്നു. ചാലക്കുടി പട്ടണവും സമീപത്തുള്ള നിരവധി ഗ്രാമങ്ങളും ഇതിലൂടെ പൂർണമായും വെള്ളത്തിനടിയിലായി. ദേശീയപാതയും റെയിൽപ്പാതയും മറ്റ് റോഡുകളും വെള്ളം കയറി തടസപ്പെട്ടതോടെ ചാലക്കുടി പട്ടണവും മറ്റ് പല ഗ്രാമങ്ങളും ദിവസങ്ങളോളം ഒറ്റപ്പെട്ടു.[73]

തൃശ്ശൂർ ജില്ലയിലെ പീച്ചി അണക്കെട്ട് തുറന്നു വിടാത്തിനാൽ മണലി പുഴ കരകവിഞ്ഞ് ഒഴുകി ആമ്പല്ലൂർ, കല്ലൂർ ഗ്രാമങ്ങൾ വെള്ളക്കെട്ട് കൊണ്ട് വലഞ്ഞു. തൃശൂരിലെ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ടിൽ നെല്ലായി, ആമ്പല്ലൂർ, പാലിയേക്കര ടോൾപ്ലാസ എന്നി സ്ഥലങ്ങൾ മുങ്ങി, ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.[74][75] ദേശിയപാത 47ൽ കുതിരാനിൽ മണ്ണിടിഞ്ഞു വാഹനങ്ങളുടെ മുകളിലേക്ക് വീണു. കുതിരാൻ വഴി ഉള്ള ഗതാഗതം ഒരു ആഴ്ക്ക് ശേഷം ആണ് പുനസ്ഥാപിച്ചത്. പട്ടിക്കാട് ഭാഗത്ത് മലകൾ ഇടിഞ്ഞു നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളപ്പൊക്കത്തിൻ്റെ അവസാനഘട്ടത്തിൽ തൃശൂർ കോൾപാടങ്ങളിലും വെള്ളം കയറി.[76]

പാലക്കാട്[തിരുത്തുക]

അര നൂറ്റാണ്ട് ചരിത്രത്തിനിടയിലെ വലിയ വെള്ളപ്പൊക്കമായിരുന്നു പാലക്കാട് അനുഭവിച്ചത്. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ 150 സെന്റിമീറ്ററിൽ നിന്ന് 63 സെന്റിമീറ്ററിലേക്ക് താഴ്ത്തി. പുഴയോരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകി. നദികൾ കരകവിഞ്ഞൊഴുകി ശേഖരിപുരം,കൽപ്പാത്തി, കഞ്ചിക്കോട്, പുതുപരിയാരം, മാട്ടുമന്ത തുടങ്ങി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലായി. 21 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുടങ്ങിയത്. 2025 പേരെ വിവധ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചു. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം സജീവമായിരുന്നു. ഭക്ഷണപ്പൊതി ഉൾപ്പെടെ സേനാംഗങ്ങൾ വിതരണം ചെയ്തു. ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശമായ റെഡ് അലർട് പ്രഖ്യാപിച്ചിരുന്നു.[77]

പ്രളയക്കെടുതിയിൽ നെല്ലിയാമ്പതി പൂർണ്ണമായും ഒറ്റപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരും തോട്ടം തൊഴിലാളികളും ഉൾപ്പെടെ നിരവധിപ്പേർ കുടുങ്ങി. ഗതാഗതം പൂർണമായും തടസപ്പെട്ടു. പോത്തുണ്ടി ഡാമിൽ നിന്നും നെല്ലിയാമ്പതി എത്തുന്നത് വരെയുള്ള വഴിയിൽ 74 സ്ഥലങ്ങളിലായി വലിയ മരങ്ങൾ വീണ് റോഡ് തകർന്നു. പതിനാല് ഇടങ്ങളിൽ മണ്ണ് ഇടിഞ്ഞു ഉരുൾപൊട്ടി. ഹെലികോപ്റ്റർ മാർഗ്ഗമല്ലാതെ അവിടേക്ക് എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട തോട്ടം തൊഴിലാളികളെ സഹായിക്കാൻ വ്യോമസേന രംഗത്തിറങ്ങി. വൈദ്യസഹായം ആവശ്യമുള്ളവരെ ഹെലികോപ്റ്ററുകളിൽ പാലക്കാട്ടെത്തിച്ചു. നെന്മാറ മുതൽ നെല്ലിയാമ്പതി വരെ ഉരുൾപൊട്ടലിൽ പതിനഞ്ച് കിലോമീറ്റർ റോഡ് തകർന്നു. ചെറുനെല്ലി ആദിവാസി കോളനിക്ക് സമീപമുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നെല്ലിയാമ്പതിയിലേക്കെത്തുന്ന രണ്ട് പാലങ്ങളും റോഡും പൂർണമായും തകർന്നു.[78][79]

മലപ്പുറം[തിരുത്തുക]

2018 ലെ വെള്ളപ്പൊക്കം മലപ്പുറം ജില്ലയെയും കാര്യമായി ബാധിച്ചു. തുട‍ർച്ചയായ മഴയും നിലമ്പൂർ, കാളികാവ് മേഖലയിൽ ഉണ്ടായ ഉരുൽപൊട്ടലും മൂലം കടലുണ്ടിപ്പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകിയതാണ് മലപ്പുറം ജില്ലയി‍ൽ ദുരിതത്തിന് ഇടയാക്കിയത്. കേരളത്തിലെ ഇതര ജില്ലകളെ അപേക്ഷിച്ച് വെള്ളപ്പൊക്കതോത് കുറവായിരുന്നെങ്കിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് മരണ സംഖ്യ വ‍ർദ്ധിച്ചു. മെയ് 29 മുതൽ ഓഗസ്ത് 24 വരെ 48 പേർ മരണപ്പെട്ടതായിട്ടാണ് കണക്ക്.12 ലക്ഷത്തിലധികം പേരെ ജില്ലയിൽ ഈ പ്രളയം നേരിട്ട് ബാധിച്ചു. രണ്ട് ദിവസത്തോളം കടലുണ്ടിപ്പുഴയിലെ വെള്ളം ഉയ‍ർന്നു നിന്നതിനാ‍ൽ പുഴക്ക് ഇരുവശവുമുള്ള ഒട്ടനേകം വീടുകളി‍ൽ വെള്ളം കയറി.ചാലിയാർ കര കവിഞ്ഞൊഴുകി നിലമ്പൂർ ടൌൺ വെള്ളം മൂടി. കുന്തിപ്പുഴയും  അതിന്റെ കൈവഴികളും തോടുകളും കര കവിഞ്ഞു ഒഴുകിയതു മൂലം പുഴക്ക് ഇരുവശവുമുള്ള ഒട്ടനേകം വീടുകൾ വെള്ളത്തിനടിയിലായി. മലയോര മേഖലകളിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉരുൾ പൊട്ടൽ എന്നിവമൂലം നിരവധി വീടുകൾക്കും റോഡുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. നിലമ്പൂ‍ർ, ഏറനാട്, കൊണ്ടോട്ടി താലുക്കുകളിലാണ് കൂടുതൽ മണ്ണിടിച്ചിലുണ്ടായത്. 540 വീടുകൾ പുർണമായും 4241 വീടുകൾ ഭാഗികമായും തകർന്നു. 191 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. [80] വ്യാപകമായ കൃഷിനാശവും മലപ്പുറം ജില്ലയിലുണ്ടായി. 11614 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കിൽ പറയുന്നത്. 615 ഹെക്ട‍ർ നെ‍ൽകൃഷിയും നശിച്ചു. 56,000 റബ‍ർമരങ്ങളും 840 ഹെക്ടർ കപ്പകൃഷിയും 671 ഹെക്ട‍ർ പച്ചക്കറി കൃഷിയും വെള്ളപ്പൊക്കതിൽ നശിച്ചു.[81] നെടുമ്പാശേരി എയ‍ർപോർട്ട് വഴി യാത്രപോകാൻ ഉദ്ദേശിച്ചവ‍ർക്ക് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് എയ‍ർപ്പോ‍ർട്ടിനെ വെള്ളപ്പൊക്കം ബാധിക്കാത്തതിനാൽ വിമാനയാത്ര അനുഗ്രഹമായി. [82] ഓഗസ്റ്റ് 9 നു നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിനു സമീപം എരുമമുണ്ടയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ 5 പേർ അടക്കം 6 പേർ  മരിച്ചു. ഓഗസ്റ്റ് 15 നു  മണ്ണിടിഞ്ഞു കൊണ്ടോട്ടി പൂച്ചാലിൽ ഒരു കുടുംബത്തിലെ 3 പേരും കൊണ്ടോട്ടി പെരിങ്ങാവിൽ ഒരു കുടുംബത്തിലെ 5 പേർ അടക്കം 9 പേരും മരിച്ചു. ഊർങ്ങാട്ടിരി വെറ്റിലപ്പാറ നെല്ലിയായി ആദിവാസി കോളനിയിൽ ഉരുൾ പൊട്ടി ഒരു കുടുംബത്തിലെ 4 പേർ അടക്കം 7 പേർ  മരിച്ചു.

2018 ആഗസ്റ്റ് 15 ന് മലപ്പുറം മേൽമുറിയിൽ അനുഭവപ്പെട്ട വെള്ളപ്പൊക്കത്തിൻറെ ദൃശ്യം

കോഴിക്കോട്[തിരുത്തുക]

കോഴിക്കോട് ജില്ലയിൽ പ്രളയ ഭീഷണിയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. [83] മലയോര മേഖലയിൽ വ്യാപകമായും ആനക്കാംപൊയിലിലും നായാട്ടുപൊയിലിലും വനത്തിനുള്ളിൽ ഉരുൾപൊട്ടി. പുല്ലൂരാംപാറ ഇലന്തുകടവിൽ പുഴ ഗതിമാറിയൊഴുകി. മറിപ്പുഴയും ഇരുവഞ്ഞിപ്പുഴയും കര കവിഞ്ഞൊഴുകി. കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപെട്ട് അച്ഛനും മകനും മരിച്ചു. പുല്ലൂരാംപാറതിരുവമ്പാടി റോഡിലും തിരുവമ്പാടി കോഴിക്കോട് റോഡിലും വെള്ളപ്പൊക്കത്തെതുടർന്ന് ഗതാഗതം തടസപ്പെട്ടു. കുറ്റ്യാടിപ്പുഴയിൽ ആറടിയോളം‍ വെള്ളമുയർന്നു. കുറ്റ്യാടി ടൗണിലെ കടകളിൽ വെള്ളം കയറി. ശക്തമായ മലവെള്ളപാച്ചിലിൽ മലയോരത്താകെ രൂക്ഷമായ വെള്ളം പൊക്കമായിരുന്നു. തിരുവമ്പാടി അങ്ങാടിയിൽ വെള്ളം കയറി. സംസ്ഥാന പാതയിൽ അഗസ്ത്യൻ മുഴിയിൽ വെള്ളം കയറി. ദേശീയപാതയിൽ നെല്ലാങ്കണ്ടി, വാവാട് സെന്റർ, താഴെ പടനിലം, വെണ്ണക്കാട് എന്നിവിടങ്ങളിൽ പൂനൂർ പുഴയിൽ നിന്ന് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.[84] ജില്ലയിൽ 500 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.[85] വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ബോട്ട് സർവീസ് പ്രവർത്തിച്ചു.[86] കക്കയം ഡാം പെരുവണ്ണാമൂഴി ഷട്ടർ തുറന്നതിനാൽ കുറ്റ്യാടിപ്പുഴയിൽ വെള്ളം പൊങ്ങി.

ജില്ലയിൽ നാല് താലൂക്കുകളിലെ 92 വില്ലേജുകളിലായി 303 ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിച്ചു. ഇതിൽ 13700 കുടുംബങ്ങളിൽ നിന്നായി 44328 പേരാണ് അഭയം തേടിയത്. കോഴിക്കോട് താലൂക്കിൽ 39 വില്ലേജുകളിലായി 187 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 9960 കുടുംബങ്ങളിൽ നിന്നും 31038 പേരാണുണ്ടായിരുന്നത്.[87] ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മെഡിക്കൽ സഹായം എത്തിക്കുന്നതിനായി ഓപറേഷൻ നവജീവൻ ആരംഭിച്ചു.[88]

വയനാട്[തിരുത്തുക]

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ മൂന്നുഷട്ടറുകളും കൂടി തുറന്നത് 80 സെന്റി മീറ്ററായി നിജപ്പെടുത്തി. രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്ററും ഒരു ഷട്ടർ 20 സെന്റിമീറ്റർ എന്ന നിലയിലാണ് വെള്ളം പുറത്തുവിടുന്നത്.[89] ഇടമുറിയാതെ പെയ്ത മഴ പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കി. പനമരം പുഴക്കരയിലെ കൃഷി അസിസ്റ്റന്റ് ഡയറകടർ, ഐ.സി.ഡി.എസ് ഓഫീസുകളിൽ വെള്ളം കയറി ഫയലുകളും കമ്പ്യൂട്ടറും പൂർണ്ണമായും നശിച്ചു.[90] കോട്ടത്തറ അങ്ങാടിക്ക് തൊട്ടരികിലൂടെ ഒഴുകുന്ന ചെറുപുഴയിൽ നിന്നുള്ള വെള്ളം കോട്ടത്തറ-പിണങ്ങോട് റോഡ് തുടങ്ങുന്നയിടവും സമീപത്തെ നിരവധി കടകളും തകർത്തു. കോട്ടത്തറ പഞ്ചായത്തിലെ 3, 4, 5 വാർഡുകളൊഴികെ മറ്റ് 10 വാർഡുകളും വെള്ളത്താൽ ചുറ്റപ്പെട്ടു. വലിയകുന്ന്, കുളക്കിമട്ടംകുന്ന്, ചേലാകുനിക്കുന്ന്, മാങ്കോട്ട്കുന്ന്, പുതിയേടത്ത്കുന്ന്, കല്ലട്ടി, പുതുശ്ശേരിക്കുന്ന്, കുറുമണി, പൊയിൽ, കള്ളംപടി, ഈരംകൊല്ലി, പാലപ്പൊയിൽ, കരിഞ്ഞകുന്ന്, പടവെട്ടി, ചെമ്പന്നൂർ എന്നീ ജനവാസകേന്ദ്രങ്ങൾ ഏറെക്കുറെ ഒറ്റപ്പെട്ടു. മൈലാടി-വെണ്ണിയോട് റോഡ്, വെണ്ണിയോട്-കോട്ടത്തറ റോഡ്, വെണ്ണിയോട്-മെച്ചന റോഡ് എന്നിവ വെള്ളത്തിനടിയിലായി.[91]ജില്ലയിലെ 126 ദുരിതാശ്വാസ ക്യാമ്പുകളിൽ 3768 കുടുംബങ്ങളിൽ നിന്നായി 13,916 പേർ കഴിഞ്ഞു.

ജില്ലയിൽ നേരിട്ട നാശനഷ്ടങ്ങൾ വിലയിരുത്തി വയനാട് കളക്‌ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.[92] ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നൽകാൻ തീരുമാനിച്ചു.

കണ്ണൂർ[തിരുത്തുക]

ജില്ലയിലെ മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിലും മഴക്കെടുതിയിലും 74 വീടുകൾ പൂർണമായും രണ്ടായിരത്തോളം വീടുകൾ ഭാഗികമായും തകർന്നു.[93] കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. 635 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. വിളനാശത്തിനു പുറമെ പലയിടത്തും കൃഷി ഭൂമിതന്നെ ഒലിച്ചുപോയി. കാലവർഷക്കെടുതിയിൽ കൃഷിനാശം കാരണം 21.26 കോടിയുടെ നഷ്ടമുണ്ടായി. ഉരുൾപൊട്ടലിൽ മാത്രം 1.65 കോടിയുടെ കൃഷിയും കൃഷി ഭൂമിയുമാണ് നശിച്ചത്. മലയോര മേഖലയിൽ 198 കുടുംബങ്ങളിലായി 633 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ മുന്നൂറോളം വീടുകളിൽ വെള്ളം കയറി. അയ്യങ്കുന്ന്, നുച്യാട്, വയത്തൂർ, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂർ, കൊട്ടിയൂർ, എരിവേശ്ശി, ചെങ്ങളായി, ഉളിക്കൽ വില്ലേജുകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. എരിവേശ്ശി, ഉളിക്കൽ, കേളകം, അയ്യങ്കുന്ന് വില്ലേജുകളിലുണ്ടായ മണ്ണിടിച്ചിലിൽ 5266840 രൂപയുടെ കൃഷി നശിച്ചു. വളപട്ടണം പുഴ മൽമ്യാര മേഖലയിലെ ഉരുൾപൊട്ടലും മലവെള്ളവും കാരണം കലങ്ങിയതിനാൽ പമ്പിങ്ങ് നിർത്തിവെച്ചു. ഇരിട്ടി താലൂക്കിലെ അടക്കാത്തോട്, ശാന്തിഗിരി, കൈലാസപ്പടി മേഖലകളിൽ ഭൂമിയിലും കെട്ടിടങ്ങളിലും വിള്ളലുകൾ ഉണ്ടായി. ഇത് സോയിൽ പൈപ്പിംഗ് പ്രതിഭാസമാവാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ട്. മലയുടെ മുകൾ ഭാഗങ്ങളിൽ ഗർത്തങ്ങൾ രൂപപ്പെട്ട് അതുവഴി ഇറങ്ങുന്ന വെള്ളം താഴെയുള്ള വിള്ളലുകളിലൂടെ പുറത്തേക്കൊഴുകി. [94]

കാസർകോഡ്[തിരുത്തുക]

കാസർഗോഡ് ജില്ലയിൽ 2018 ലെ വെള്ളപ്പൊക്കത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടിയിൽ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണിനടിയിൽ രണ്ടുപേർ കുടുങ്ങിയതായി സംശയം ഉണ്ടായി എങ്കിലും ദുരന്തമൊന്നും ഉണ്ടായില്ല[95].

രക്ഷാപ്രവർത്തനം[തിരുത്തുക]

മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരുടെയും ഭരണ സംവിധാനങ്ങളുടെയും കേന്ദ്ര സേനകളുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും മൽസ്യ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെ രക്ഷാ പ്രവർത്തങ്ങൾ ഏകോപിച്ചു ദുരന്തത്തെ നേരിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോലും അഭിനന്ദനം നേടുന്ന രൂപത്തിലായിരുന്നു .[96]

അഗ്നി-രക്ഷാ സേനയുടെ പ്രവർത്തനങ്ങൾ[തിരുത്തുക]

ഏത് ദുരന്തമുണ്ടാകുമ്പോഴും സാധാരണയായി എറ്റവും ആദ്യം രക്ഷാപ്രവർത്തിനെത്തുന്ന സർക്കാരിന്റെ ഔദ്യോഗിക സംവിധാനമാണ് അഗ്നി-രക്ഷാ സേന. കേരളത്തിലെ 14 ജില്ലകളിലെയും സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സൈന്യവും ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവർത്തനത്തിനെത്തുന്നതിന് മുമ്പേതന്നെ പ്രളയരക്ഷാദൗത്യമാരംഭിച്ച അഗ്നി-രക്ഷാ സേന ഒരു ലക്ഷത്തി ഇരുപതിനായിരം ആൾക്കാരെയാണ് രക്ഷപ്പെടുത്തിയത്.[97] രണ്ടായിരത്തോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. വിയ്യൂരിലെ പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിലായിരുന്ന നാനൂറോളം പേരും രക്ഷാപ്രവർത്തനത്തിന് നിയോഗക്കപ്പട്ടു. മോട്ടോർ ഘടിപ്പിച്ച റബ്ബർ ഡിങ്കികളുപയോഗിച്ചാണ് സേനാംഗങ്ങൾ പ്രധാനമായും രക്ഷാപ്രവർത്തനം നടത്തിയത്. കേരളത്തിന്റെത് കൂടാതെ തമിഴ്നാട് , ഒഡീഷ എന്നിവിടങ്ങളിലെ ഫയർ ഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

സൈന്യത്തിന്റ പ്രവർത്തനങ്ങൾ[തിരുത്തുക]

Southern Naval Command initiates Operation Madad in Kerala

കേരളത്തിലുടനീളം സംസ്ഥാന പോലീസ് സേനയ്ക്കും അഗ്നി-രക്ഷാ സേനയ്ക്കും നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കുമൊപ്പംചേർന്ന് വിവിധ സേനാവിഭാഗങ്ങളുടെ സൈനികർ രക്ഷാ പ്രവർത്തനത്തിൽ ഭാഗമായി. അടിയന്തര സാഹചര്യം മുൻനിറുത്തി വ്യോമസേനയുടെ തിരുവനന്തപുരത്തേയും നാവികസേനയുടെ കൊച്ചിയിലേയും വിമാനത്താവളങ്ങൾ രക്ഷാ പ്രവർത്തനത്തിന് ഉടനടി തുറന്നു കൊടുക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു.[98] അതീവ ഗുരുതര സാഹചര്യമുണ്ടായിരുന്ന ചില പ്രദേശങ്ങളിൽ സൈന്യം ജനങ്ങൾക്കു ആത്മവിശ്വാസം പകർന്നു. എല്ലാ സൈനിക വിഭാഗങ്ങളിൽനിന്നായും തീരസംരക്ഷണ സേനയിൽനിന്നുമായി വലിയൊരു സംവിധാനം കേരളത്തിൽ പ്രവർത്തിച്ചു. അതുപോലെതന്നെ തീര സംരക്ഷണ സേനയുടെ 42 ടീമുകൾ, 2 ഹെലിക്കോപ്റ്ററുകൾ, 2 കപ്പലുകൾ എന്നിവ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. എഞ്ചിനീയറിംഗ ടാസ്ക് ഫോർസ് അവരുടെ 10 ടീമുകളിലെ 790 സൈനികരെ രക്ഷാപ്രവർത്തനത്തിനു വിന്യസിപ്പിച്ചിരുന്നു.

വ്യോമസേന (ഓപ്പറേഷൻ കരുണ)[തിരുത്തുക]

ഓപ്പറേഷൻ കരുണ എന്ന് പേരിട്ട കേരളത്തിലെ പ്രളയരക്ഷാദൗത്യത്തിൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളുണ്ടായി.[99] നിരവധി ഹെലികോക്റ്ററുകളാണ് വ്യോമസേന വിന്യസിച്ചത്. വ്യോമസേനയുടെ 10 എംഐ-17, വി5 ഹെലികോപ്റ്ററുകളും 10 ലൈറ്റ് ഹെലികോപ്റ്ററുകളും 3 ചേതക്/ ചീറ്റ ഹെലികോപ്റ്ററുകളുമാണ് രക്ഷാ ദൗത്യത്തിനിറങ്ങിയത്. ഓരോ സി 17, സി 130 വിമാനങ്ങളും രണ്ട് ഐഎൽ-76 വിമാനങ്ങളും ഏഴു എഎൻ-32 വിമാനങ്ങളും ദൗത്യത്തിലുണ്ടായിരുന്നു.[100] കേരളത്തിലുടനീളം സംസ്ഥാന പോലീസ് സേനയ്ക്കും അഗ്നി-രക്ഷാ സേനയ്ക്കും നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കുമൊപ്പംചേർന്ന് വിവിധ സേനാവിഭാഗങ്ങളുടെ സൈനികർ രക്ഷാ പ്രവർത്തനത്തിൽ ഭാഗഭാക്കായി. വ്യോമസേന അവരുടെ 500 മോട്ടോർബോട്ട്, 90 ചെറു വിമാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി. പാലക്കാടു ജില്ലയിലെ ദേശീയ പാതയിൽ പ്രളയത്തിൽ ഒലിച്ചുപോയ പാലം എഞ്ചിനീയറിംഗ് ടാസ്ക് ഫോർസ് അതിവേഗത്തിൽ പുനസ്ഥാപിക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. സേനാവിഭാഗങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളും വിവിധ സന്നദ്ധ സംഘടനകളും മുൻകയ്യെടുത്തു പ്രവർത്തിച്ചത് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനു കാരണമായി.

കരസേന (ഓപ്പറേഷൻ സഹയോഗ്)[തിരുത്തുക]

ഓപ്പറേഷൻ സഹയോഗ് എന്ന പേരിൽ കേരള സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും സൈന്യം നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.[101][102] കാലാവസ്ഥാ പ്രശ്നങ്ങളും ദൂര സ്ഥലങ്ങളിൽനിന്നു് വേഗത്തിൽ എത്തിച്ചേരുന്നതിനുള്ള അസൗകര്യമൊക്കെയായി ഉദ്ദേശിച്ച സമയത്തും ആൾബലവും എത്തിക്കുന്നതിനു നേരിയ പ്രശ്നങ്ങൾ ഉണ്ടായി എന്നതൊഴിച്ചാൽ മികച്ച രീതിയിലുള്ള സഹകരണം സൈനിക വിഭാഗങ്ങളുടെ പക്ഷത്തുനിന്നു ലഭിച്ചിരുന്നു. കരസേന കേരളത്തിലെ പ്രളയബാധിതമായ ഏതാനും ഇടങ്ങളിൽ 13 താൽക്കാലിക പാലങ്ങൾ നിർമ്മിച്ചിരുന്നു.[103]

നാവികസേന (ഓപ്പറേഷൻ മദദ്)[തിരുത്തുക]

നാവിക സേനയുടെ 82 ടീമുകളിലെ ഏകദേശം ആയിരത്തോളം പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നാവിക സേനയുടെ 38 ഹെലിക്കോപ്റ്ററുകളും മറ്റു നിരവധി വാഹനങ്ങളും കേരളത്തിൽ പലയിടങ്ങളിലായി പ്രവർത്തിച്ചിരുന്നു. മോശമായ കാലാവസ്ഥ പലയിടങ്ങളിലും ഹെലികോപ്റ്ററുകളുടെ പ്രവർത്തനത്തിനും ഇറങ്ങുന്നതിനും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കൊച്ചിയിൽ സീകിങ് 42 സി ഹെലികോപ്റ്റർ വീടിനു മുകളിലിറക്കി 26 പേരെ രക്ഷിച്ച നാവികസേനയുടെ ക്യാപ്റ്റൻ പി. രാജ്കുമാറിന്റെ സേവനം എടുത്തു പറയേണ്ടതാണ്.[104][105][106][107] പ്രളയജലത്താൽ വലയം ചെയ്യപ്പെട്ട് അശരണരായ കഴിഞ്ഞ ആലുവ ചെങ്ങമനാട്ടുള്ള ഒരു പൂർണഗർഭിണിയേയും മറ്റൊരു വനിതയേയും നാവിക സേനാ കമാൻഡർ വിജയ് വർമയും സംഘവും അതിസാഹസികമായി വീടിനു മുകളിൽ നിന്നു രക്ഷിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ഒരു വീടിനു മുകളിൽ വെള്ള പെയ്ന്റ് ഉപയോഗിച്ച്‌ ഏതോ അജ്ഞാതനായ വ്യക്തി ആകാശത്തുനിന്നു ദർശിക്കാവുന്ന വലിപ്പത്തിൽ "താങ്ക്സ്" എന്ന് ഇംഗ്ലിഷിൽ എഴുതിയിട്ടു നന്ദി പ്രകടിപ്പിച്ചതിന്റെ ചിത്രം ഭാരതീയ നാവികസേന തന്നെയാണ് അവരുടെ ട്വിറ്റർ പേജിലൂടെ പുറത്തു വിട്ടത്.[108][109][110][111] പിൽക്കാലത്ത് ഈ രക്ഷാപ്രവർത്തനങ്ങളുടെ പേരിൽ 2018 നവംബറിൽ നാവികസേനയുടെ ക്യാപ്റ്റൻ വിജയ് വർമ്മ, ക്യാപ്റ്റൻ പി. രാജ്കുമാർ എന്നിവർക്ക് സിംഗപ്പൂരിലെ ഇംഗ്ലീഷ് പത്രമായ 'ദ സ്ട്രെയിറ്റ് ടൈംസ്' ഏർപ്പെടുത്തിയ 'ഏഷ്യൻ ഓഫ് ദ ഈയർ' പുരസ്കാരം മറ്റു രാജ്യങ്ങളിലെ രക്ഷാപ്രവർത്തകർക്കൊപ്പം ലഭിച്ചിരുന്നു.[112][113]

വയനാട് നീരാട്ടാടി പൊയിലിൽ വെള്ളത്തിലകപ്പെട്ട വീട്ടമ്മയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഭാരതീയ നാവികസേനയുടെ ബോട്ട് മരത്തിലിടിച്ചു മറിയുകയും നാലു നാവിക സേനാ ഉദ്യോഗസ്ഥരും വഴികാട്ടിയും ഒഴുക്കിൽപെടുകയും ചെയ്തു. മൂന്നുപേർ നീന്തി രക്ഷപ്പെടുകയും രണ്ടുപേരെ നാട്ടുകാർ രക്ഷപെടുത്തുകയും ചെയ്തു.[114] ഭാരതീയ നാവികസേനയുടെ കേരള വെള്ളപ്പൊക്ക രക്ഷാ സേവന ദൗത്യം 'ഓപറേഷൻ മദദ്' എന്നാണറിയപ്പെട്ടത്.[115] ഈ ഹിന്ദി വാക്കിന്റെ അർത്ഥം സഹായമെന്നാണ്. പത്തനംതിട്ട, തൃശൂർ, എറണാകുളം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽനിന്നായി നാവിക സേനാ വിഭാഗം ബോട്ടുകളിലും ഹെലിക്കോപ്റ്ററുകളിലുമായി 16,843 പേരെ രക്ഷപെടുത്തി സുരക്ഷിതസ്ഥാനത്തെത്തിച്ചിരുന്നു. കൂടുതൽ പേരെ രക്ഷിക്കാൻ സാധിക്കുന്ന ജെമിനി ബോട്ടുകളിലായി എറണാകുളത്തുമാത്രം 48 രക്ഷാ സംഘങ്ങളുണ്ടായിരുന്നു. വടക്കൻ പറവൂർ (16 എണ്ണം) പെരുമ്പാവൂർ (7 എണ്ണം), പിഴാല തുരുത്ത്, ഇടപ്പള്ളി (ഒന്നു വീതം) , ആലുവ (10 എണ്ണം) മൂവാറ്റുപുഴ (4 എണ്ണം), കടുങ്ങല്ലൂർ (7 എണ്ണം),  അത്താണി (2 എണ്ണം) എന്നിങ്ങനെയായിരുന്നു ജെമിനി ബോട്ടുകൾ വിന്യാസിപ്പിച്ചിരുന്നത്. നാവികസേനയുട ജെമിനി ബോട്ടിൽ വയനാട്, കൽപ്പറ്റ, പനമരം എന്നീ പ്രദേശങ്ങളിൽനിന്ന് പ്രളയത്തിലകപ്പെട്ട 55 പേര സുരക്ഷിത പ്രദേശങ്ങളിലേയ്ക്കു മാറ്റുവാൻ സാധിച്ചിരുന്നു. നാവികസേനയുടെ ഹെലിക്കോപ്റ്റർ ജീവൻ രക്ഷാ ഉപകരണങ്ങളുമായി വയനാട്ടിൽ വ്യോമനിരീക്ഷണം നടത്തി. നേവിയുടെ മുങ്ങൽ വിദഗ്ദ്ധരുടെ 4 സംഘങ്ങൾ വയനാട്ടിൽ പ്രവർത്തിച്ചിരുന്നു. ആലുവ, കാലടി, അങ്കമാലി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് എറണാകുളം ജില്ലയിൽ നാവിക സേനയെ വിന്യസിപ്പിച്ചത്. ദുരിതബാധിതർക്ക് മരുന്നുകൾ കൂടാതെ 8000 കിലോ ഭക്ഷ്യവസ്തുക്കളും നാവികസേന എത്തിച്ചുകൊടുത്തിരുന്നു. നാവികസേനയുടെ 92 സംഘങ്ങളിൽ ഈസ്റ്റേൺ -വെസ്റ്റേൺ സേനാംഗങ്ങളാണ് പ്രവർത്തിച്ചത്.[116]

ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്)[തിരുത്തുക]

എൻഡിആർഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് കേരളത്തിൽ നടന്നത്. തൃശ്ശൂരിൽ പതിനഞ്ചും പത്തനംതിട്ടയിൽ പതിമൂന്നും ആലപ്പുഴയിൽ പതിനൊന്നും എറണാകുളത്ത് അഞ്ചും ഇടുക്കിയിൽ നാലും മലപ്പുറത്ത് മൂന്നും വയനാടും കോഴിക്കോടും രണ്ട് വീതം സംഘങ്ങളുമാണ് പ്രവർത്തനം നടത്തിയത്. 24,600 പേരെ ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഇതിൽ 535 പേരെ മരണമുഖത്തുനിന്നാണ് രക്ഷിക്കാൻ കഴിഞ്ഞത്. 119 മൃഗങ്ങളെയും സേന സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു.[117][118]

മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം[തിരുത്തുക]

കൊല്ലം വാടിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്കായി മത്സ്യബന്ധന ബോട്ടുകൾ ലോറിയിൽ കയറ്റി പോകുന്നു
2018 ലെ പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ബോട്ടുകൾ ചെങ്ങന്നൂരിലേക്ക് കൊണ്ടു പോകുന്നതിനായി പോലീസ് - മത്സ്യഫെഡ്-മത്സ്യത്തൊഴിലാളി സംഘ നേതാക്കളുടെ മീറ്റിംഗ് അർദ്ധരാത്രി നടക്കുന്നു

പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അതിരൂക്ഷമായ പ്രളയക്കെടുതിയിൽ നിരവധി ജീവനുകൾ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലേയും എറണാകുളം മുനമ്പത്തേയും മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളുമാണ്. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും രക്ഷാ പ്രവർത്തന ദൌത്യങ്ങൾക്ക് പത്തനംതിട്ടയിൽ എത്തിച്ചത്. മീൻപിടുത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങൾ മുതൽ വലിയ ബോട്ടുകൾ വരെയുള്ളവയാണ് പ്രളയസമയത്ത് മൂന്നു ദിവസങ്ങളിലായി രാവും പകലുമില്ലാതെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.

ഐടിബിപിയുടെയും ആർമിയുടേയും സേനാംഗങ്ങൾ ആവശ്യത്തിന് എത്തിയിരുന്നെങ്കിലും ഇവർ കൊണ്ടുവന്ന പരിമിതമായ ബോട്ടുകൾ മാത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്ന് വാടി കടപ്പുറത്തു നിന്നും നീണ്ടകരയിൽ നിന്നും തിരുവനന്തപുരത്തു നിന്നും കണ്ണുരിൽ നിന്നും എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം കാര്യക്ഷമമായത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടായിരുന്നെങ്കിലും അഞ്ച് പേരെ മാത്രമാണ് ഒരു ഹെലികോപ്ടറിൽ ഒരു സമയം മാറ്റുവാൻ കഴിഞ്ഞത്. ഈ സമയത്ത് വലിയ മത്സ്യബന്ധന ബോട്ടുകളിൽ ഒരുസമയം 60 പേരെ വരെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു. വലിയ ബോട്ടുകൾക്ക് അടുക്കുവാൻ കഴിയാത്ത സ്ഥലങ്ങളിൽ ചെറിയ വള്ളങ്ങൾ വിന്യസിപ്പിച്ചും ഇത് രണ്ടും സാധ്യമല്ലാത്ത സ്ഥലങ്ങളിൽ സ്പീഡ് ബോട്ടുകൾ ഉപയോഗിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനായി എത്തിച്ച ഒരു മത്സ്യബന്ധന ബോട്ട് പൂർണമായി തകരുകയും ആറു ബോട്ടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.[119]

രക്ഷാപ്രവർത്തനങ്ങളുടെ അവസാനഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ, രക്ഷാപ്രവർത്തതനങ്ങളിൽ വലിയ സഹായമാണ് മത്സ്യബന്ധന ബോട്ടുകളും മത്സ്യതൊഴിലാളികളും നൽകിയിട്ടുള്ളത് എന്നു വിലയിരുത്തി. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചു. ബോട്ടുടമകളും പൊതുവെ നല്ലനിലയിൽ സഹകരിച്ചിട്ടുണ്ടെന്നും ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപ വച്ച് നൽകണമെന്ന നിർദ്ദേശവും നൽകിയതായി അറിയിച്ചു. രക്ഷാ പ്രവർത്തനത്തിനിടയിൽ തകർന്നുപോയ ബോട്ടുകളുടെ കേടുപാടുകൾ സർക്കാർ മേൽനോട്ടത്തിൽ തന്നെ തീർത്തുകൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നറിയിച്ചു. ദുരിതാശ്വാസ പ്രദേശത്ത് രക്ഷാ പ്രവർത്തനത്തിനായി എങ്ങനെയാണോ ബോട്ടുകളെ എത്തിച്ചത്, അതേ തരത്തിൽ തന്നെ അത് മടക്കിയെത്തിക്കണമെന്ന് നിർദ്ദേശവും നൽകി.[120]

ദുരിതാശ്വാസ പ്രവർത്തനങ്ങൾ[തിരുത്തുക]

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മുഴുവൻ മലയാളികളുടെയും പിന്തുണയോടെ, സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകളിലായി 10 ലക്ഷത്തിലധികം പേരാണ് ഉണ്ടായിരുന്നത്.[121]

പ്രളയവും തൽഫലമായുണ്ടായ കെടുതികളും കേരളസർക്കാർ ഓരോ അവസരങ്ങളിലും വിലയിരുത്തുകയും സ്ഥിതിഗതികൾ അപ്പപ്പോൾത്തന്നെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ അറിയിക്കുകയും ചെയ്തിരുന്നു. പ്രാഥമികമായി കണക്കാക്കിയ നഷ്ടം ഏകദേശം 19,512 കോടി രൂപയുടേതായിരുന്നു. അതു കണക്കിലെടുത്ത് 20,000 കോടി രൂപയുടെ സഹായം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ച തുക വെറും 500 കോടി രൂപ മാത്രമായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 29 ആഗസ്‌റ്റ് വരെ ഏകദേശം 730 [8][122] കോടി രൂപയാണു സമാഹരിക്കപ്പെട്ടതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. വാഗ്ദാനം ചെയ്ത വ്യക്തികളുടേയും വൻ വ്യവസായികളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും തുക കൂടിയെത്തുമ്പോൾ ഇത് ആയിരം കോടി രൂപക്കും മുകളിൽ കടക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. യു.എ.ഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റു വിദേശ രാജ്യങ്ങളിൽനിന്നും  കേരളത്തെ പുനർനിർമ്മിക്കാനുള്ള ഫണ്ട് ഉറപ്പിക്കാനുള്ള ചർച്ചകൾ കേരളത്തിലെ മുഖ്യമന്ത്രി നടത്തി വരുന്നു. സംസ്ഥാനത്തെ പുനർനിർമ്മിക്കുവാൻ കേരള മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിന്[123] പൊതുസമൂഹത്തിൻനിന്നു വളരെ മികച്ച പ്രതികരണമാണുണ്ടായത്. ഇതിലേയ്ക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻസിങിന്റെ വകയായി ഒരു മാസത്തെ ശമ്പളത്തോടൊപ്പം എം.പി. ഫണ്ടിൽനിന്ന് 1 കോടി രൂപയും നൽകുമെന്നു അദ്ദേഹം വാഗ്ദാനം ചെയ്തു.

വിവിധ സംസ്ഥാനങ്ങളുടെ സംഭാവനകൾ[തിരുത്തുക]

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സഹായം

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വ്യക്തികളും മറ്റു സ്ഥാപനങ്ങളും കേരളത്തിനു സംഭാവനയായി നൽകാമെന്നു സമ്മതിച്ച തുകയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. [124]

സംസ്ഥാനം തുക മറ്റുകാര്യങ്ങൾ
ആന്ധ്രാപ്രദേശ് 5 കോടി[125]
ബീഹാർ 10 കോടി[126]
ഛത്തിഖണ്ഡ് 3 കോടി 7 കോടി രൂപയുടെ അരി
ഡൽഹി 10 കോടി ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം
ഗുജറാത്ത് 10 കോടി
ഹരിയാന 10 കോടി
ഹിമാചൽ പ്രദേശ് 5 കോടി
ജാർഖണ്ഡ് 5 കോടി
കർണാടക 10 കോടി
മധ്യപ്രദേശ് 10 കോടി
മഹാരാഷ്ട്ര 20 കോടി
മിസോറം 2 കോടി [127]
ഒറീസ 5 കോടി രൂപയുടെ ഫയർ സർവീസ് സംഘത്തെ തരുന്നു
പഞ്ചാബ് 10 കോടി ഒരു ലക്ഷം ഭക്ഷണപ്പൊതികൾ
പോണ്ടിച്ചേരി 1 കോടി[128] ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം (7 കോടിയോളം)[129]
രാജസ്ഥാൻ 10 കോടി
തമിഴ്‌നാട് 5 കോടി ആദ്യഘട്ടത്തിൽ അവശ്യവസ്തുക്കൾ.രണ്ടാം ഘട്ടത്തിൽ 4000 കിലോ അരി, ആവശ്യമരുന്നുകൾ, കുട്ടികളുടെ ഉടുപ്പുകൾ, ബെഡ്ഷീറ്റുകൾ, സാരികൾ, ജാക്കറ്റുകൾ [130]
തെലുങ്കാന 25 കോടി രണ്ടരക്കോടി രൂപയുടെ കുടിവെള്ള ശുചീകരണ ഉപകരണങ്ങൾ
ഉത്തർപ്രദേശ് 15 കോടി
ജമ്മു കാശ്മീർ 2 കോടി[131][132]
ഉത്തർഖണ്ഡ് 5 കോടി[133]
പശ്ചിമ ബംഗാൾ 10 കോടി[134]
അരുണാചൽ പ്രദേശ് 3 കോടി[135]
ആസാം 3 കോടി[136]
മണിപ്പൂർ 2 കോടി[137][138]
ത്രിപുര 1 കോടി[139]
മേഘാലയ 1 കോടി[140][141]
നാഗാലാൻറ് 1 കോടി[142][143]
ഗോവ 5 കോടി[144][145]
കേന്ദ്ര ഗവണ്മെന്റ് 500 കോടി[146]

മറ്റു രാജ്യങ്ങളുടെ സംഭാവനകൾ[തിരുത്തുക]

രാജ്യങ്ങൾ തുക മറ്റുകാര്യങ്ങൾ
ഖത്തർ 35 കോടി[147]

വിവിധ വ്യക്തികളുടെ സംഭാവനകൾ[തിരുത്തുക]

വ്യക്തികൾ തുക മറ്റുകാര്യങ്ങൾ
ബിൽ ഗേറ്റ്സ് ഫൌണ്ടേഷൻ (UNICEF മായി സഹകരിച്ചു കേരളത്തിൽ ചിലവഴിക്കും)[148] 4 കോടി[149]
ഷംസീർ വയലിൽ 50 കോടി[150]
എം.എ. യൂസഫലി 5 കോടി[151]
സി പി ഐ (എം ) കേരളം 16 കോടി 44 ലക്ഷം [152]
പൊതു മേഖല പെട്രോളിയം കമ്പനികൾ

(ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം , ഇന്ത്യൻ ഓയിൽ )

25 കോടി [152]
മോഹൻലാൽ 25 ലക്ഷം[153]
മമ്മുട്ടി, ദുൽഖൽ എന്നിവർ 25 ലക്ഷം[153]
രാഘവ ലോറന്സ് 1 കോടി[154]
പ്രഭാസ് 1 കോടി[155]
രാം ചരൺ 60 ലക്ഷം +10 ടൺ അരി[156]
ഉപാസന കമിനേനി (രാം ചരണിൻറെ പത്നി) 1.20 കോടി[156]
വിജയ് ദേവാരകൊണ്ട (തെലുങ്ക് സിനിമാ താരം) 5 ലക്ഷം[157]
അല്ലു അർജുൻ 25 ലക്ഷം രൂപ[158]
കമലഹാസൻ 25 ലക്ഷം[159]
ഷീല (സിനിമാ നടി) 5 ലക്ഷം[160][161]
സൂര്യ, കാർത്തി എന്നിവർ ചേർന്ന് (അഗരം ഫൌണ്ടേഷൻറെ പേരിൽ) 25 ലക്ഷം[162]
നാജി & സിയാദ് ലിമിറ്റഡ് 50 ലക്ഷം
കോരാത്ത് മുഹമ്മദ് (കെ.എം ട്രേഡിങ്ങ്) 2 കോടി 35 ലക്ഷം
ബി.ആർ. ഷെട്ടി 2 കോടി[163]
അമിതാഭ് ബച്ചൻ 51 ലക്ഷം[164]
കുമ്മനം രാജശേഖരൻ (മിസോറാം ഗവർണർ) 1 ലക്ഷം[165]
പ്രതിഭാ പാട്ടിൽ 1 ലക്ഷം
അഖിലേഷ് യാദവ് & ഡിമ്പിൾ (പത്നി) 1 കോടി[166]
കെ.കെ. വേണുഗോപാൽ (അറ്റോർണി ജനറൽ) 1 കോടി[167]
ഹനാൻ (കോളജ് വിദ്യാർത്ഥിനി, തൊടുപുഴ) 1.5 ലക്ഷം[168][169]
ഡോ. ആസാദ് മൂപ്പൻ (ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ) 50 ലക്ഷം[170]
നടുഭായി പട്ടേൽ (ദാദ്രനഗർ ഹവേലി പാർലമെൻറ് അംഗം എം.പി. തൻറെ പ്രാദേശിക വികസന നിധിയിൽനിന്ന്) 1 കോടി
സഞ്ജു സൈമൺ (ക്രിക്കറ്റ് താരം) 15 ലക്ഷം[171][172]
സുശാന്ത് സിംഗ് രജപുട്ട് 1 കോടി[173][174]
റോഹിഗ്യൻ അഭയാർത്ഥികൾ 40,000രൂപ [175][176]

വിവിധ സംഘടനകളുടെ സംഭാവനകൾ[തിരുത്തുക]

സംഘടനകൾ തുക മറ്റുകാര്യങ്ങൾ
ആപ്പിൾ 7 കോടി[177]
ഗൂഗിൾ 7 കോടി[178][179][180]
ഫേസ്ബുക്ക് 1.75 കോടി[181]
കല്യാൺ സിൽക്സ് 2 കോടി 40 ലക്ഷം [182]
മലബാർ ഗ്രൂപ്പ് 2 കോടി[183]
റഡികോ ഖൈത്താൻ ലിമിറ്റഡ് 51 ലക്ഷം[184]
റിലയൻസ് ഫൌണ്ടേഷൻ 21 കോടി[185][186] + ഏകദേശം 50 കോടി രൂപ ( 7.3 ദശലക്ഷം യുഎസ് ഡോളർ) മൂല്യമുള്ള റിലീഫ് വസ്തുക്കൾ.
മീർ ഫൌണ്ടേഷൻ (ഷാരൂഖ് ഖാൻ) 21 ലക്ഷം[187][188]
അദാനി ഫൌണ്ടേഷൻ 50 കോടി[189][190]
മാതാ അമൃതാനന്ദമയി മഠം 10 കോടി[191]
ഹ്യൂണ്ടായി 1 കോടി[192]
സുസുക്കി ഇന്ത്യ 1 കോടി[193][194]
ഹോണ്ട 3 കോടി[195][196]
മെർസിഡസ് ബെൻസ് 30 ലക്ഷം[197][198]
ബജാജ് ഓട്ടോ 2 കോടി[199][200]
ഫാത്തിമ ഹെൽത്ത്കെയർ ഗ്രൂപ്പ്, യു.എ.ഇ. 1 കോടി[201] + 4 കോടിയുടെ മെഡിക്കൽ റിലീഫ്.
സ്റ്റാർ ഇന്ത്യ 5 കോടി[202]

[203][204][205]

കെ.സി.എഫ്. (കേരള കൾച്ചറൽ ഫോറം, ന്യൂജഴ്സി) 10 ലക്ഷം[206]
വേലമ്മാൾ എജ്യുക്കേഷണൽ ട്രസ്റ്റ് (തമിഴ്നാട്) 1 കോടി[207][208]
ഇന്ത്യൻ ബാങ്ക് 4.01 കോടി (ഇതിൽ 3.01 കോടി ബാങ്കിലെ ജീവനക്കാർ സമാഹരിച്ചു)[209]
കാനറ ബാങ്ക് 5.01 കോടി[210]
HDFC ബാങ്ക് 10 കോടി[211][212] +30 പ്രളയബാധിക ഗ്രാമങ്ങൾ ഏറ്റെടുത്തു പുനർനിർമ്മിക്കും
ആക്സിസ് ബാങ്ക് 5 കോടി[213]
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2 കോടി[214][215]
ഫെഡറൽ ബാങ്ക് 4 കോടി[216]
ദുബൈ ഇസ്ലാമിക് ബാങ്ക് (50 ലക്ഷം ദിർഹം) 10 കോടി[217][218][219]
കുടുംബശ്രീ കണ്ണൂർ ജില്ല മിഷൻ 1 കോടി 15 ലക്ഷം [152]
കേരളാ കുടുംബശ്രീ 7 കോടി[220]
ഡി.എം.കെ. 1 കോടി[221]
എൻ.ടി.ടി.വി (സിക്സ് ഹവർ ടെലിതോൺ എന്ന്പേരിട്ട ലൈവിലൂടെ സമാഹരിച്ചത്) 10.32 കോടി[222]
പ്രദീപ് ഭാവ്‌നാനി എൻ.ടി.ടി.വി സിക്സ് ഹവർ ടെലിതോൺ എന്ന പ്രോഗ്രാമിലേക്കു 5 കോടി[223]
"കേരള ഫ്ലഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ." (അരുൺ നെല്ല, അജോമോൻ എന്നിവരുടെ നേതൃത്വത്തിൽ ചിക്കാഗോയിൽനിന്നു സ്വരൂപിച്ചത്).[224] 10.5 കോടി
രാജ്യത്തെ മുഴുവൻ കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും എം.എൽ.സിമാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസഫണ്ടിലേക്കു നൽകുന്നു[225]
ആമ് ആദ്മി പാർട്ടി എം.പിമാരും എം.എൽ.എമാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസഫണ്ടിലേക്കു നൽകുന്നു[226]
ഇന്ത്യൻ ടെലകോം ഓഫീസർമാർ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസഫണ്ടിലേയ്ക്കു നൽകുന്നു.[227]
തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം 200 കോടി[228][229][230][231][232]
ഇന്ത്യൻ നേവി 8.92 കോടി[233][234]
നവോദയ സാംസ്കാരികവേദി ദമ്മാം,സൗദി അറേബ്യ 1 കോടി
കേരളത്തിലെ സ്ക്കൂൾ കുട്ടികൾ 14 കോടി
കേരള എൻ.ജി.ഒ. യൂണിയൻ 38,50,000

മഴയുടെ തോത് ജില്ലാടിസ്ഥാനത്തിൽ[തിരുത്തുക]

മഴയുടെ തോത് ജില്ലാടിസ്ഥാനത്തിൽ
(1 ജൂൺ 2018 - 17 ഓഗസ്റ്റ് 2018)[235][236]
ജില്ല മഴയുടെ തോത്
(mm)
സാധാരണ മഴയുടെ തോത്
(mm)
%
ആലപ്പുഴ 1648.1 1309.5 29%
എറണാകുളം 2305.9 1606.0 48%
ഇടുക്കി 3211.1 1749.1 89%
കണ്ണൂർ 2450.9 2234.9 10%
കാസർകോഡ് 2549.94 2489.1 -12%
കൊല്ലം 1427.3 985.4 51%
കോട്ടയം 2137.6 1452.6 50%
കോഴിക്കോട് 2796.4 2156.5 30%
മലപ്പുറം 2529.8 1687.3 52%
പാലക്കാട് 2135.0 1254.2 75%
പത്തനംതിട്ട 1762.7 1287.5 44%
തിരുവനന്തപുരം 920.8 643.0 45%
തൃശ്ശൂർ 1894.5 1738.2 16%
വയനാട് 2676.8 2167.2 26%
കേരളം 2226.4 1620.0 41%

വർഷപാതത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

സാധാരണ തോതിൽ നിന്നുള്ള വ്യതിയാനത്തിന്റെ (%) ആഴ്ചതോറുമുള്ള കണക്ക് (ആഴ്ചാവസാനത്തെ തീയതി)[237]

പുനരധിവാസപ്രവർത്തനങ്ങൾ‌[തിരുത്തുക]

സംസ്ഥാനത്തിൻറെ വിവിധ പ്രദേശങ്ങളി‍ലെ രക്ഷാപ്രവർത്തനം പൂർത്തീകരിച്ച ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളിലേക്കാണ് ഇപ്പോൾ സർക്കാരിന്റെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നു തിരികെ തങ്ങങ്ങളുടെ വീടുകളിലെത്താൻ സന്നദ്ധരായവർക്ക് അവരുടെ വീടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്തു വൃത്തിയാക്കുന്നിതോടൊപ്പം അടിസ്ഥാന സൌകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചുവരുന്നു. കുടിവെള്ളം, ഭക്ഷണം, വൈദ്യുതി എന്നിവ ഇതിൽ പ്രധാനമാണ്. വീടുകളിലേയ്ക്കു തിരിച്ചു പോകുന്നവരുടെ പ്രാഥമിക ചെലവുകൾക്കായി 10,000 രൂപവീതം സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.[238] ദുരന്തപ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരാനുള്ള സാദ്ധ്യത മുൻനിറുത്തി അതു തടയുന്നതിനുള്ള നടപടികൾ ആരോഗ്യപ്രവർത്തകർ നടത്തി വരുന്നു.

വിവാദങ്ങൾ[തിരുത്തുക]

  • പ്രളയക്കെടുതിയുടെ സമയത്ത് മന്ത്രി കെ. രാജു ജർമനിയിലേക്ക് പോയത് വിവാദമായി. മൂന്ന് ദിവസത്തെ സന്ദർശനത്തിന് പുറമെ 22 ന് മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ കൂടി പങ്കെടുക്കാനായിരുന്നു കെ. രാജുവിന്റെ ജർമനി യാത്ര. വിവാദമായതിനെ തുടർന്ന് മന്ത്രിയോട് തിരികെ വരാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. [239]
  • പ്രളയം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ഇതു സംബന്ധിച്ച ഹർജിയിൽ അതീവ ഗുരുതരമായ ദുരന്തത്തിന്റെ ഗണത്തിൽ പെടുത്തി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.
  • സൈന്യത്തിനെ രക്ഷാ പ്രവർത്തനത്തിന്റെ പൂർണ്ണ ചുമതല സൈന്യത്തിനെ ഏൽപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെയും മറ്റ് കക്ഷി നേതാക്കളുടെയും ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന് മുഖ്യമന്തി പിണറായി വിജയൻ വ്യക്തമാക്കി. ഒരിടത്തും അങ്ങനെ ചെയ്തിട്ടില്ലെന്നും ഭരണം സൈന്യത്തെ ഏൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
  • യു. എ. ഇ. വാഗ്ദാനം ചെയ്ത തുകയെ ചൊല്ലി വിവാദം നടന്നു വരുന്നു.യൂ എ ഇ 700 കോടി വാഗ്ദാനം ചെയ്തതായി നിരവധി പ്രദേശിക, ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.[240][241][242][243][244]

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിൽ നിന്നും പിണറായിവിജയൻ സർക്കാർ ദൂർത്തുകൾ നടത്തിയതിന്റെ തെളിവുകൾ ..ലക്ഷമി നായരുടെ വിവാദഭൂമിയിൽ ഫ്ലാറ്റ് സമുച്ചയം പണിയാൻ ലക്ഷണങ്ങൾ സർക്കാർ വകമാറ്റി. ഏകദേശം 88 ലക്ഷം രൂപയാണ് ഇതിനായി മാറ്റിയത്.https://keralakaumudi.com/news/news.php?id=86427&u=lakshmi-nair-flat-take-rebuild-kerala-office KSEB തൊഴിലാളികളിൽ നിന്നും സാലറി ആയി പിരിച്ച പണം KSEB കേരളാ സർക്കാർ ഖജനാവിലേക്ക് നൽകിയില്ല സംഭവം വിവാദമായതിനെ തുടർന്ന് എംഎം മണി പൈസ സർക്കാരിലേക്ക് ചെക്ക് കൊടുത്തു തടിയൂരി. https://www.mangalam.com/news/detail/330366-latest-news-minister-mm-mani-on-kseb-salary-challenge-fund.html

എന്നാൽ കേന്ദ്ര ഗവൺമെന്റ് വിദേശ സഹായം സ്വീകരിക്കില്ല എന്ന നിലപാടെടുത്തു.തുടർന്ന് യു എ ഇ യുടെ ഇന്ത്യൻ സ്ഥാനപതി കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാൽ തുക പ്രഖ്യാപിച്ചിരുന്നില്ല എന്നും വ്യക്തമാക്കി.

  • അർണബ് ഗോസ്വാമി ഒരു ചാനൽ ചർച്ചയിൽ വിദേശ സഹായം ആവശ്യപ്പെട്ട് നടക്കുന്ന കേരളീയർ വിദേശത്ത് ഇന്ത്യയെ അപമാനിക്കുകയാണെന്നും അതിനാൽ കേരളീയർ നാണം കെട്ടവന്മാരുടെ ഒരു സംഘമാണ് എന്ന് വിശേഷിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദവും തുടരുന്നു.
  • കേരളത്തിലെ ഡാമുകൾ ഒരുമിച്ച് തുറന്നതുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്നും അതല്ല അതിശക്തമായ മഴ തുടർച്ചയായി പെയ്തതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്നും ഉള്ള വിവാദം രാഷ്ട്രീയ വൃത്തങ്ങളിൽ നടന്നു വരുന്നു.

എന്നാൽ കേന്ദ്ര ജല കമ്മീഷന്റെ റിപ്പോർട്ട് വന്നതോടെ ആരോപണങ്ങൾക്ക് വിലയില്ലാതായി.

  • കേരളത്തിലെ മന്ത്രിമാർ സംഭാവന പിരിക്കുവാൻ ഖജനാവിലെ കോടികൾ മുടിച്ച് വിദേശരാജ്യങ്ങളിലേയ്ക്കു പോകുന്നതിനെക്കുറിച്ചുള്ള വിവാദങ്ങൾ തുടരുന്നു.

പകർച്ചവ്യാധികൾ[തിരുത്തുക]

പ്രളയജലം എലിപ്പനി പോലുള്ള പല സാംക്രമികരോഗങ്ങൾക്കും കാരണമാകുന്നതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നു.

സഹായവെബ്സൈറ്റുകൾ[തിരുത്തുക]

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും റിലീഫ് ക്യാമ്പുകളിലേക്ക് സഹായം എത്തിക്കാനും ധാരാളം വെബ്സൈറ്റുകൾ നിർമ്മിക്കപ്പെട്ടു. കേരളസർക്കാറിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ keralarescue.in ആയിരുന്നു ഇതിൽ പ്രധാനം.

വെബ്സൈറ്റുകളുടെ പട്ടിക[തിരുത്തുക]

  • keralaresue.in
  • unitekerala.com
  • https://www.keralaflood.org
  • http://rescueapp.in
  • v4kerala.com
  • https://www.microid.in/keralaflood
  • Lifehunterz.com
  • https://keralaneeds.com
  • https://keralafights.com

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Flood-Hit Kerala Suffers Rs 8,000 Cr Losses; Rajnath Gives Rs 100 Crore Aid, Says Situation 'Very Serious'". News18 (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-08-13. Archived from the original on 2018-08-13. Retrieved 2018-08-17.{{cite news}}: CS1 maint: bot: original URL status unknown (link)
  2. Baynes, Chris (2018-08-15). "Worst floods in nearly a century kill 44 in India's Kerala state amid torrential monsoon rains". The Independent. Archived from the original on 2018-08-19. Retrieved 2018-08-16.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "A Flood for the Century in India". The Earth Observatory, EOS Project Science Office, NASA Goddard Space Flight Center.
  4. 4.0 4.1 "ജലവിഭവങ്ങൾ". State Planning Board, Kerala.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Dams in Kerala". Water Resources Information System of India. WRIS. Archived from the original on 2018-08-29. Retrieved 28 August 2018.
  6. "All 5 Idukki Dam gates opened for 1st time in history as Kerala battles unending rains". India Today.
  7. "Landslides hit several places in Malabar; Munnar, Wayanad isolated". Mathrubhumi. Retrieved 2018-08-15.
  8. 8.0 8.1 "രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർക്ക് ബിഗ് സല്യൂട്ട് നൽകാമെന്ന് മുഖ്യമന്ത്രി".
  9. Babu, Gireesh (17 August 2018). "Monsoon havoc in Kerala: 324 lives lost since May 29, says CM Vijayan". Business Standard India. Retrieved 18 August 2018.
  10. "Kerala floods live updates: Death toll rises to 79; Kochi airport to remain closed till August 26". Times of India. Retrieved 16 August 2018.
  11. "Death toll soars in India monsoon floods". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-08-16. Retrieved 2018-08-17.
  12. "പ്രളയ ദുരന്തം: കേരള സമ്പദ്ഘടന താളംതെറ്റി, കരകയറാൻ വേണ്ടത് 6 മാസം". Archived from the original on 2019-08-09.
  13. "Kerala floods: Narendra Modi govt cites policy in refusing aid from UAE, but 2015 scheme allows aid - Firstpost". www.firstpost.com.
  14. Baynes, Chris (15 August 2018). "Worst floods in nearly a century kill 44 in India's Kerala state amid torrential monsoon rains". The Independent. Retrieved 16 August 2018.
  15. https://web.archive.org/web/20190503140613/http://keralaexam.com/kerala-quick-view/%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4-859%e0%b4%9a-%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%bf/. Archived from the original on 2019-05-03. {{cite web}}: Missing or empty |title= (help)
  16. "Rivers". kerala.gov.in. Archived from the original on 2006-11-02.{{cite web}}: CS1 maint: bot: original URL status unknown (link)
  17. https://www.quora.com/Despite-huge-water-resources-why-cant-Kerala-share-with-Tamil-Nadu-Extra-water-flows-into-the-sea. {{cite web}}: Missing or empty |title= (help)
  18. "Kerala Rivers".
  19. "പെരുമഴയ്ക്കു കാരണം ന്യൂനമർദവും ഷൻഷൻ, യാഗി ചുഴലിക്കാറ്റുകളും..." മലയാള മനോരമ. 2018-08-10. Retrieved 27 August 2018.
  20. "അന്നേ പറഞ്ഞു, പക്ഷേ..." Archived from the original on 2018-08-28.
  21. "പ്രളയത്തിന്റെ പ്രഹരശേഷി വർധിപ്പിച്ചത് 'വിശക്കുന്ന ജലം'". മാതൃഭൂമി ദിനപത്രം. 2018-08-23. Archived from the original on 2018-01-31. Retrieved 2018-03-28.{{cite web}}: CS1 maint: bot: original URL status unknown (link)
  22. [1] Archived 2017-06-01 at the Wayback Machine.|Hungry Water _ ponce.sdsu.edu
  23. "പ്രളയത്തിനു കാരണം അധികമഴ, ഒരുമിച്ചു തുറന്ന ഡാമുകൾ...; ആരോപണ മുനയിൽ തമിഴ്നാടും".
  24. https://www.manoramanews.com/news/breaking-news/2018/08/22/what-caused-the-kerala-floods-22.html[പ്രവർത്തിക്കാത്ത കണ്ണി]
  25. https://www.manoramanews.com/news/breaking-news/2018/08/22/what-caused-the-kerala-floods-22.html[പ്രവർത്തിക്കാത്ത കണ്ണി]
  26. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-15. Retrieved 2018-09-13.
  27. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; manoramanews.com എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  28. "Kerala rains: Army, disaster management response teams aid in rescue and relief work in state- Technology News, Firstpost". Tech2.
  29. "All 5 Idukki Dam gates opened for 1st time in history as Kerala battles unending rains". India Today.
  30. "Foreigners Among 69 Tourists Stranded At Kerala Resort After Landslides". ndtv.com.
  31. Bureau, Kerala (10 August 2018). "Kerala rains - Live updates: All five shutters of Cheruthoni dam opened".
  32. "Kerala rains: Water outflow from Idukki Dam is 4.25 cumecs for first time in history; evacuation underway along Periyar banks - Firstpost". www.firstpost.com.
  33. "Kerala Floods LIVE: Army Evacuates Tourists Stranded in Munnar, Red Alert Issued in 11 Districts". news18.com. 10 August 2018.
  34. "thenewsminute.com".
  35. "indiantimes".
  36. "thehindu".
  37. Agencies. "Kerala on high alert as flash floods kill 37". khaleejtimes.com. Retrieved 2018-08-12.
  38. "Kerala floods: Animal rescue helpline flooded with calls". India Today (in ഇംഗ്ലീഷ്). Retrieved 2018-08-23.
  39. ലേഖകൻ, സ്വന്തം. "ക്യാമ്പിൽ കഴിഞ്ഞവർക്ക് പണം ഇന്നുതന്നെ". Archived from the original on 2018-08-28. Retrieved 2018-08-28.
  40. "4 ലക്ഷം പക്ഷികൾ, 18,532 ചെറുജീവികൾ, 3,766 വലിയ ജീവികൾ... പ്രളയം എടുത്ത ജീവനുകൾ; അവർക്കും വിട".
  41. 41.0 41.1 41.2 41.3 "പ്രളയം: ബിസിനസ് നഷ്ടം 10000 കോടി".
  42. https://www.madhyamam.com/kerala/metro-service-cancelled-kerala-news/2018/aug/16/541433
  43. "കലിവർഷം: പ്രളയ പ്രഹരത്തിൽ പകച്ച് കേരളം; സമഗ്രറിപ്പോർട്ട്, വിഡിയോ". Archived from the original on 2018-08-14. Retrieved 2018-08-27.
  44. "Kerala floods: Cochin airport opens after two weeks".
  45. "മഹാപ്രളയത്തെ അതിജീവിച്ച് നെടുമ്പാശേരി വിമാനത്താവളം; 'ടേക്ക് ഓഫ് സിയാൽ'".
  46. "Tourism industry estimates losses worth Rs 20 bn due to Kerala floods".
  47. https://english.manoramaonline.com/entertainment/entertainment-news/2018/08/24/kerala-floods-malayalam-film-industry-loss.html
  48. "കുട്ടനാട്ടിൽ നെൽക്കൃഷിയുടെ നട്ടെല്ലൊടിഞ്ഞു".
  49. "കുട്ടനാട്ടിൽ ഇനി ഒരുമണി നെല്ലില്ല".
  50. "പ്രളയത്തിൽ തകർന്ന് നെൽകൃഷി മേഖല". Archived from the original on 2019-12-21.
  51. "Kerala rains: Plantation sector stares at Rs 800 crore loss".
  52. "Minor floods in Thiruvananthapuram Technopark, but companies are safe". 15 August 2018.
  53. "കൊല്ലം ജില്ലയിൽ മഴയ്ക്കു നേരിയ ശമനം; കല്ലടയാറിൽ ജലനിരപ്പ് താഴുന്നു".
  54. "പത്തനംതിട്ട ജില്ലയിൽ നൂറിലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു; രക്ഷാപ്രവർത്തനത്തിന് സൈന്യവും". Madhyamam. Archived from the original on 2018-08-29. Retrieved 2018-08-25.
  55. "പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രളയത്തിനു പിന്നിൽ?".
  56. "അഞ്ച് ദിവസം നീണ്ട രക്ഷാപ്രവർത്തനം ചെങ്ങന്നൂരിൽ പൂർത്തിയായി". Archived from the original on 2018-08-25.
  57. "ശബരിമലയിൽ നിറപുത്തരി ചടങ്ങുകൾ ആഘോഷിച്ചു". 15 August 2018. Archived from the original on 2019-12-21. Retrieved 2018-08-25.
  58. "ഒറ്റപ്പെട്ട് ശബരിമല; ഓണസദ്യ ഒഴിവാക്കി".
  59. "കനാലുകളും തോടുകളും കവിഞ്ഞ് ആലപ്പുഴ നഗരത്തിൽ വെള്ളം കയറുന്നു".
  60. "ആലപ്പുഴയിൽ വെള്ളപ്പൊക്കം, രാത്രി സൂക്ഷിക്കണം - Janayugom Online". 16 August 2018. Archived from the original on 2018-08-16. Retrieved 2018-08-19.
  61. https://www.manoramanews.com/nattuvartha/south/2018/07/19/rain-crisis-continue-in-western-region-of-kottayam.html
  62. 6, Web Desk (20 July 2018). "കോട്ടയത്ത് വെള്ളപ്പൊക്ക ഭീഷണി - Chandrika Daily". {{cite web}}: |last= has numeric name (help)
  63. "ഇടുക്കിയെ നടുക്കിയ മഴ; പൊലിഞ്ഞത് 13 ജീവൻ, സമാനതകളില്ലാത്ത ദുരിതം". Archived from the original on 2018-08-12.
  64. "മഴയിലും മണ്ണിടിച്ചിലിലും വഴിമുട്ടി ഇടുക്കി".
  65. "മഴകനത്തു; ഡാം തുറന്നു; വെള്ളപ്പൊക്കം: മൂന്നാർ ഒറ്റപ്പെട്ടു". Archived from the original on 2018-08-14. Retrieved 2018-08-26.
  66. "ഇടുക്കിയിൽ പ്രളയം തകർത്തത് 92 റോഡുകൾ, 3 പാലങ്ങൾ".
  67. 67.0 67.1 "ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും; പത്ത് പേർ മരിച്ചതായി സംശയം".
  68. "പ്രളയദുരിതം കണ്ട് രാജ്നാഥ് സിങ് ഇടുക്കിയിൽ; ഒപ്പം മുഖ്യമന്ത്രിയും". Archived from the original on 2018-08-12.
  69. "പ്രളയ ദുരന്തത്തിൽ ഒറ്റപ്പെട്ടു ഇടുക്കി ജില്ല". Archived from the original on 2019-12-21.
  70. "ഇടമലയാർ അണക്കെട്ട് തുറന്നു; ജലനിരപ്പിൽ കുറവില്ല".
  71. "കുത്തൊഴുക്കിൽ ഒറ്റപ്പെട്ടു; അതിജീവിച്ച് കാലടി".
  72. "നേവി രക്ഷപ്പെടുത്തിയ യുവതിയ്ക്ക് സുഖപ്രസവം". Archived from the original on 2019-12-21.
  73. "ചാലക്കുടി മാർക്കറ്റിൽ വെള്ളം കയറി നശിച്ചത് 300 കോടിയുടെ ഭക്ഷ്യധാന്യം".
  74. "തൃശൂരിൽ വെള്ളപ്പൊക്കവും ദുരിതവും തുടരുന്നു: ഒറ്റപ്പെട്ട് ചാലക്കുടി, പാലിയേക്കര ടോൾ പ്ലാസ മുങ്ങി!". https://malayalam.oneindia.com. Retrieved 2018-08-28. {{cite news}}: External link in |work= (help)
  75. "പ്രളയക്കെടുതി: അമേരിക്ക യാത്ര മുഖ്യമന്ത്രി റദ്ദാക്കി". Mathrubhumi. Archived from the original on 2018-08-19. Retrieved 2018-08-28.
  76. https://www.asianetnews.com/news/chalakkudi-town-sinks-police-officer-in-rescue-mission-stuck-in-overbridge-pdl1pq
  77. "പാലക്കാട് ഇങ്ങനെ വെള്ളപ്പൊക്കം ഉണ്ടായത് അര നൂറ്റാണ്ട് ചരിത്രത്തിനിടയിൽ ആദ്യം; ജില്ലയിൽ മഴയ്ക്ക് നേരിയശമനം; താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിൽ - Evartha - DailyHunt".
  78. "ഒറ്റപ്പെട്ട് നെല്ലിയാമ്പതി; രക്ഷാപ്രവർത്തനം അകലെ; തടസ്സമായി മഴ, റോഡ്".
  79. "അതിജീവനത്തിനൊരുങ്ങി നെല്ലിയാമ്പതി; രക്ഷാദൗത്യം തുടരുന്നു".
  80. "മഴക്കെടുതി: മലപ്പുറത്ത് അപകടത്തിൽനിന്നും 28398 പേരെ, ദുരിതം അനുഭവിക്കുന്നവർ 12.5 ലക്ഷം!".
  81. "മഴക്കെടുതിയിൽ മലപ്പുറം ജില്ലയിൽ 3363199 കുലച്ച വാഴകൾ നശിച്ചു, 12കോടിയുടെ കൃഷിനാശം".
  82. "പ്രളയം ഭയപ്പെടുത്തിയ ദിവസങ്ങളിൽ തുണയായത് കരിപ്പൂർ വിമാനത്താവളം".
  83. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-15. Retrieved 2018-08-26.
  84. http://prd.kerala.gov.in/ml/node/21842
  85. http://prd.kerala.gov.in/ml/node/21966
  86. http://prd.kerala.gov.in/ml/node/21853
  87. http://prd.kerala.gov.in/ml/node/22512
  88. http://prd.kerala.gov.in/ml/node/22534
  89. http://prd.kerala.gov.in/ml/node/21273
  90. http://prd.kerala.gov.in/ml/node/21272
  91. http://prd.kerala.gov.in/ml/node/21229
  92. http://prd.kerala.gov.in/ml/node/21244
  93. http://prd.kerala.gov.in/ml/node/21476
  94. http://prd.kerala.gov.in/ml/node/21478
  95. [2]|കാസർഗോഡ് മണ്ണിടിച്ചിൽ
  96. "രക്ഷാപ്രവർ‌ത്തനം സൈന്യത്തെ ഏൽപ്പിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും: ശ്രീധരൻപിള്ള".
  97. "മുത്താണ‌് കാക്കി... രക്ഷിച്ചത‌് ലക്ഷങ്ങളെ".
  98. "എല്ലാ വിമാനത്താവളങ്ങളും സൈന്യത്തിനു തുറന്നു നൽകാൻ പ്രതിരോധമന്ത്രിയുടെ നിർദ്ദേശം".[പ്രവർത്തിക്കാത്ത കണ്ണി]
  99. "HADR Operations by IAF in Kerala". Press Information Bureau. Ministry of Defence. Retrieved 30 August 2018.
  100. "പ്രളയത്തെ നേരിടാൻ സർവ്വ സന്നാഹങ്ങളുമായി സേന, രക്ഷാ ദൗത്യത്തിനെത്തുന്നത് ഈ ഹെലികോപ്റ്ററുകൾ".
  101. "Flood Relief Operation by Indian Army in Kerala". Press Information Bureau. Ministry of Defence. Retrieved 30 August 2018.
  102. "അഭയമായ സൈന്യവും പൊലീസും, തടവറ ഭേദിച്ച നൽരുചി, മുറുക്കിപ്പിടിച്ച കടിഞ്ഞാൺ...നമ്മൾ അതിജീവിച്ച കഥ".
  103. https://timesofindia.indiatimes.com/india/armys-tree-trunk-bridges-rescuing-flood-hit-in-kerala/articleshow/65406924.cms
  104. "രക്ഷാ ദൗത്യവുമായി ക്യാപ്റ്റൻ രാജ്കുമാർ പറന്നിറങ്ങി". Archived from the original on 2019-12-21.
  105. "സീകിങ് 42ലെ ക്യാപ്റ്റന്റെ സാഹസിക രക്ഷാപ്രവർത്തനം; നമിച്ച് കേരളക്കര". Archived from the original on 2019-12-21.
  106. "ടെറസിൽ 'പൂത്തുമ്പി' പോലെ ഹെലികോപ്റ്റർ; സല്യൂട്ട് ക്യാപ്റ്റൻ രാജ്കുമാർ, ഈ ധൈര്യത്തിന്".
  107. "സാഹസികതയുടെ സഹയാത്രികന് കേരളക്കരയുടെ ഒരു ബിഗ് സല്യൂട്ട്;".
  108. "ഹൃദയം കൊണ്ടൊരു 'താങ്ക്സ്'; പ്രളയത്തിൽ മരണം മുന്നിൽ കണ്ട ഒരു നാടിനെ രക്ഷപ്പെടുത്തിയ സൈനികർക്ക് ചെങ്ങമനാട്ടുകാരുടെ വക ഒരു കിടിലൻ 'താങ്ക്സ്'". Archived from the original on 2018-08-26.
  109. "ഹൃദയം കൊണ്ടൊരു 'താങ്ക്സ്'; പുരപ്പുറത്ത് നന്ദി പ്രകടനം; ഉള്ളുനിറഞ്ഞ് നേവി".
  110. "കമാൻഡർ, ആ നന്ദി ഒരാളിന്റേതല്ല, ഒരു നാടിന്റേതാണ്; ഹൃദയം കൊണ്ടെഴുതിയത്".
  111. "ഹൃദയം തൊടുന്നു, ആ നന്ദി".
  112. "Indian Navy commander, captain win 'Asian of the Year' award for Kerala flood rescue".
  113. "Two Indian Navy officers among 'The First Responders' chosen for The Straits Times Asian of the Year 2018 award".
  114. "നാവികസേനയുടെ ബോട്ട് മറിഞ്ഞ് രക്ഷാപ്രവർത്തകർ ഒഴുക്കിൽപെട്ടു". Archived from the original on 2019-12-21.
  115. "ഓപ്പറേഷൻ മദദ്' രക്ഷപ്പെടുത്തിയത് 16,000 പേരെ". Archived from the original on 2018-08-24.
  116. "SNC Terminates 'OP Madad'". Press Information Bureau. Ministry of Defence. Retrieved 30 August 2018.
  117. "NDRF SAVED 535 LIVES AND EVACUATED MORE THAN 24,600 MAROONED PEOPLE IN FLOOD-HIT KERALA". National Disaster Response Force. Ministry of Home Affairs, Government of India. Retrieved 30 August 2018.
  118. "എൻഡിആർഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം". Archived from the original on 2018-08-18. Retrieved 2018-08-18.
  119. http://www.prd.kerala.gov.in/ml/node/22033
  120. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-21. Retrieved 2018-08-20.
  121. "തിങ്ങിനിറഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകൾ; ശ്രദ്ധവേണം ഈ ആരോഗ്യ കാര്യങ്ങളിൽ". Archived from the original on 2018-08-18. Retrieved 2018-08-18.
  122. "From Governor to govt staff, many pledge support".
  123. "Thumbs up for salary challenge".
  124. "ദുരിതമേലെ കേരളം; 'രാഷ്ട്രീയം' തോറ്റു; സഹായപ്രവാഹവുമായി സംസ്ഥാനങ്ങൾ". Archived from the original on 2018-08-18. Retrieved 2018-08-20.
  125. "Kerala floods: Andhra govt contributes Rs 5 cr for relief work".
  126. "Bihar donates Rs 10 cr to Kerala".
  127. IANS (22 August 2018). "Mizoram to donate Rs 2 crore for flood-hit Kerala" – via Business Standard.
  128. https://indianexpress.com/article/india/kerala-floods-heres-all-those-who-extended-helping-kerala-rescue-operations-sos-5313147/
  129. https://indianexpress.com/article/india/kerala-rains-puducherry-govt-staff-donates-one-day-salary-for-kerala-relief-fund-5315639/
  130. https://www.manoramaonline.com/news/kerala/2018/08/26/tamilnadu-govt-employees-to-give-one-day-salary.html
  131. "Jammu and Kashmir govt to give Rs 2 crore for Kerala flood relief: Vohra".
  132. "Jammu and Kashmir government gives Kerala Rs 2 crore for flood relief".
  133. "Uttarakhand Government Announces Rs. 5 Crore Aid To Flood-Hit Kerala".
  134. "West Bengal govt to give Rs 10 crore for Kerala flood relief: Mamata Banerjee".
  135. "Arunachal to donate Rs three crore to Kerala".
  136. "Assam Government To Provide Rs. 3 Crore Aid For Flood-Hit Kerala".
  137. "Manipur donates Rs 2 crore for Kerala flood relief".
  138. "Manipur donates Rs 2 crore for Kerala flood relief".
  139. "Tripura announces to donate Rs 1 crore relief for Kerala flood victims".
  140. "Meghalaya set to donate Rs 1 crore for Kerala Flood Relief". Archived from the original on 2018-09-02.
  141. "Meghalaya: State Government to Donate Rs 1 Cr For Kerala Relief Work". Archived from the original on 2019-12-21.
  142. "Nagaland donates Rs. 1 cr to flood-hit Kerala". Archived from the original on 2018-08-18.
  143. "Nagaland offers Rs.1 crore relief to flood-hit Kerala".[പ്രവർത്തിക്കാത്ത കണ്ണി]
  144. "Goa donates ₹5 cr. for Kerala relief".
  145. "Goa contributes Rs 5 crore towards Kerala relief operations".
  146. "Modi salutes Kerala's fighting spirit, grants Rs 500 cr more in aid - Times of India".
  147. "കേരളത്തിന് ഖത്തർ അമീറിൻറെ വക 35 കോടി! 7.06 കോടി രൂപയുടെ അധിക സഹായം ലക്ഷ്യമിട്ട് ഖത്തർ ചാരിറ്റി".
  148. "https://www.marunadanmalayali.com/news/special-report/rain-hit-kerala-119453". {{cite web}}: External link in |title= (help)
  149. "Bill Gates' Foundation To Give Rs. 4 Crore For Kerala Flood Relief".
  150. "Kerala floods: Malayali NRI billionaire to donate Rs 50 crore - Times of India".
  151. "Kerala floods: M A Yusuff Ali to donate Rs 5 cr to CM's relief fund".
  152. 152.0 152.1 152.2 {{Cite web|url=http://www.deshabhimani.com/epaper/view
  153. 153.0 153.1 "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം : മോഹൻലാൽ 25 ലക്ഷം, മമ്മൂട്ടിയും ദുൽഖറും 25 ലക്ഷം, പ്രഭാസ് ഒരു കോടി".[പ്രവർത്തിക്കാത്ത കണ്ണി]
  154. "Actor-director Raghava Lawrence to donate Rs 1 crore for Kerala". 23 August 2018.
  155. "കേരളത്തിനു താങ്ങായി തെലുങ്ക് സിനിമാ ലോകം പ്രഭാസ് ഒരു കോടി നൽകി".
  156. 156.0 156.1 "കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാൻ നടൻ രാം ചരൺ തേജ 60 ലക്ഷം രൂപ നൽകി; ഭാര്യ ഉപാസന കമിനേനി 1.20 കോടി രൂപയും".[പ്രവർത്തിക്കാത്ത കണ്ണി]
  157. "Kerala floods: Vijay Devarakonda contributes to CM's flood relief fund".
  158. "Allu Arjun donates Rs 25 lakh to flood relief fund".
  159. https://www.firstpost.com/entertainment/kerala-floods-suriya-karthi-kamal-haasan-allu-arjun-donate-to-chief-minister-distress-relief-fund-4991411.html
  160. "Actress-sheela-criticize-film-fraternity-for-inadequate-contribution-to-relief-fund".
  161. "Malayalam film industry should help flood-hit people: Actress".
  162. "കേരളത്തിന് സഹായഹസ്തവുമായി നടികർസംഘം".
  163. "പ്രഭാസ് 1 കോടി, രാം ചരണും വിജ‌യും 5 ലക്ഷം- കേരളത്തിനായ് കൈകോർത്ത് തെലുങ്ക് യുവനടന്മാർ".
  164. "കേരളത്തിനൊന്നും കൊടുത്തില്ലേ എന്ന് ചോദ്യം; 51 ലക്ഷവും അവശ്യസാധനങ്ങളും നൽകി ബച്ചൻ".
  165. "ദുരിതാശ്വാസ നിധിയിലേക്ക് കുമ്മനം ഒരു ലക്ഷം നൽകി".
  166. "മഹാപ്രളയത്തിൽ കേരളത്തിന് കൈത്താങ്ങായി അഖിലേഷും ഡിംപിളും; യുപി മുൻമുഖ്യനും ഭാര്യയും ചേർന്ന് നൽകിയത് 1 കോടി രൂപ".
  167. "Kerala floods: Attorney General K K Venugopal donates Rs 1 crore".
  168. "Kerala girl trolled for selling fish donates Rs 1.5 lakh to CM's relief fund".
  169. "Kerala Girl, Trolled For Selling Fish, Donates Rs. 1.5 Lakh For Flood Aid".
  170. "UAE-based Indian Tycoons highest contributors to Kerala flood relief".
  171. "Sanju Samson donates Rs 15 lakh for victims of Kerala floods".
  172. "Kerala Floods: Indian cricketer Sanju Samson donates Rs 15 lakh, urges people to join hands and come forward".
  173. "Kerala Floods: Sushant Singh Rajput Donates Rs. 1 Crore On Behalf Of A Fan. Details Here".
  174. "Sushant Singh Rajput donates Rs 1 crore as aid for Kerala on behalf of a fan. Read details".
  175. "കേരളത്തിന് സഹായഹസ്തവുമായി രോഹിങ്ക്യൻ അഭയാർത്ഥികൾ".
  176. "Rohingya Refugee community collected relief fund for Kerala Flood Relief". Archived from the original on 2018-09-03.
  177. "കേരളത്തിന് ആപ്പിൾ ഏഴ് കോടി നൽകി; ഉപയോക്താക്കൾക്കായി ഡൊണേഷൻ ബട്ടണും". Archived from the original on 2018-08-25.
  178. "Google To Contribute Rs. 7 Crore In Kerala Flood Relief Efforts".
  179. "Google contributes Rs 7 crore for flood relief in Kerala, Karnataka".
  180. "Kerala Flood Relief: Google pledges Rs 7 crore to CM fund".
  181. "Facebook will donate Rs 1.75 crore for Kerala Flood Victims".
  182. "പ്രളയ ദുരിതാശ്വാസം: കല്യാൺ സിൽക്സ് രണ്ട് കോടി രൂപ കൂടി നൽകി".
  183. "Malabar Group launches Kerala flood relief fund".
  184. "Radico Khaitan Limited donates Rs 51 lacs for flood relief in Kerala".
  185. "Kerala floods: Reliance Foundation donates Rs 21 crore to CM's Relief Fund".
  186. "Kerala Floods: Reliance Foundation donates Rs 21 crore to CM relief fund".
  187. "Shah Rukh Khan's Meer Foundation Donates Rs. 21 Lakh For Kerala Relief".
  188. "Kerala flood: Shah Rukh Khan's Meer Foundation donates Rs 21L to CM Relief Fund".
  189. "Adani Foundation donates Rs 50 cr to Kerala CM's Distress Relief Fund".
  190. "Adani Foundation pledges Rs 50 crore".
  191. "Mata Amritanandamayi Math donates Rs 10 crore to CM's Relief Fund".
  192. "Hyundai India Donates ₹ 1 Crore Towards Kerala's Flood Relief Fund".
  193. "Suzuki Motorcycle India Contributes Rs 1 Crore to PM Relief Fund for Kerala Floods".
  194. [Suzuki Motorcycle India Contributes Rs 1 Crore to PM Relief Fund for Kerala Floods "Kerala Floods: Suzuki Motorcycle India Contributes Rs 1 Crore to PM Relief Fund"]. {{cite web}}: Check |url= value (help)
  195. "Honda firms donate Rs 3 crore for flood relief in Kerala".
  196. "Honda Group India Donate ₹ 3 Crore For Flood Relief In Kerala".
  197. "Mercedes-Benz Donates Rs. 30 Lakhs to Kerala CM's Flood Relief Fund also Rolls Out Service for Flood Hit Customer Cars".
  198. "Mercedes-Benz Donates ₹ 30 Lakh To Kerala Flood Relief".
  199. "Bajaj Auto announces Rs 2 cr contribution for Kerala flood relief".
  200. "Bajaj Auto announces Rs 2 cr contribution for Kerala flood relief".
  201. "UAE-based Indian tycoons extend help for Kerala flood victims".
  202. "Kerala floods: Star India increases donation to Rs 5 crore".
  203. "Star India increases donation to Rs 5 cr". Business Standard. Retrieved 22 August 2018.
  204. "Star India ups its contribution to Rs 5 crores donation for the Kerala Flood Relief efforts". Star India's Website. Retrieved 24 August 2018.
  205. "Star India's announcement on Twitter". Twitter.
  206. "കെ.സി.എഫ്. ഓണാഘോഷം റദ്ദാക്കി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ നൽകും".
  207. "Velammal Educational Trust donates Rs 1 crore to Kerala CM's flood relief fund".
  208. "Velammal Educational Trust donates Rs 1 crore to Kerala CM's flood relief fund".
  209. "Indian Bank donates Rs 4.01 Cr to CMDRF, Kerala".
  210. "Canara Bank, donates Rs.5.01 Cr towards Kerala Chief Minister's Disaster Relief Fund".
  211. "Kerala floods: HDFC Bank to adopt 30 villages for rehabilitation, donate Rs 10 crore to CM's relief fund".
  212. "HDFC Bank to adopt 30 villages; donates Rs 10 crore".
  213. "Axis Bank extends support to Kerala; commits Rs 5 crore for relief measures".
  214. "Kerala floods: SBI donates Rs 2 crore to CM's Relief Fund".
  215. "SBI contributes Rs 2 crore for flood-hit Kerala".
  216. "Federal Bank Donates Rs. 4 Crore to Chief Minister's Distress Relief Fund".
  217. "യു.എ.ഇ സഹായ പാതയിൽ തന്നെ; ദുബൈ ഇസ്ലാമിക് ബാങ്ക് 10 കോടി നൽകി".
  218. "Dubai bank donates Dh5 million for Kerala flood relief".
  219. "Dubai Islamic Bank : UAE bank donates Dh5 million for Kerala flood victims".
  220. "Kudumbashree for Kerala: Members give Rs 7 crore for flood relief, do cleaning drives".
  221. "കേരളത്തിന് സഹായഹസ്തവുമായി നടികർ സംഘവും; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം: ഡി.എം.കെ ഒരു കോടി നൽകും".
  222. "ഇന്ത്യ ഫോർ കേരള; ആറ് മണിക്കൂർ ലൈവ്; എൻ.ഡി.ടി.വി സമാഹരിച്ചത് 10.32 കോടി".
  223. "Pradeep Bhavnani Donates Rs 5 Crore At #IndiaForKerala Telethon".
  224. "'കേരള ഫ്ലഡ് റിലീഫ്ഫണ്ട് ഫ്രം യു.എസ്.എ' ചിക്കാഗോയിൽ രണ്ടു മലയാള യുവാക്കൽ ഫണ്ട് റൈസിങ് ക്യാംപെയിനിലൂടെ എട്ട് ദിവസത്തിനുള്ളില് സ്വരൂപിച്ചത് 10.5 കോടിയോളം രൂപ; നേരിട്ടു കാണാൻ ക്ഷണിച്ച് മുഖ്യമന്ത്രി".
  225. http://zeenews.india.com/india/kerala-floods-to-be-declared-a-national-calamity-congress-to-pm-modi-2134039.html
  226. https://timesofindia.indiatimes.com/city/delhi/kerala-floods-aap-mlas-mps-to-donate-1-months-pay/articleshow/65456705.cms
  227. "Indian telecom service officers to donate one-day salary for Kerala relief fund".
  228. https://www.manoramaonline.com/news/kerala/2018/08/26/tamilnadu-govt-employees-to-give-one-day-salary.html
  229. "TN govt staff provide aid".
  230. "തമിഴ്നാട് സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിന്".
  231. "Tamil Nadu donates Rs 200 crore for Kerala".
  232. "തമിഴ്നാട് സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിന്; 200 കോടി രൂപ നൽകും".
  233. "Navy donates Rs 8.92 crore to Kerala CM's relief fund".
  234. "ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; 1000 കോടി കവിഞ്ഞു".
  235. "Customized Rainfall Information System (CRIS)". hydro.imd.gov.in. Retrieved 2018-08-17.
  236. "Customized Rainfall Information System (CRIS)" (PDF). Hydromet Division, India Meteorological Department, Ministry Of Earth Sciences.
  237. "SUBDIVISION – WEEK BY WEEK DEPARTURES – Period: 01-06-2018 To 15-08-2018" (PDF). India Meteorological Department. Hydromet Division.
  238. "ഇടുക്കിയിൽ 10,000 രൂപ വിതരണം ചെയ്തില്".
  239. "പ്രളയസമയത്ത് മന്ത്രി രാജു വിദേശത്ത് പോയത് ശരിയായില്ല: കാനം".
  240. "UAE offers Rs 700 cr aid to flood-hit Kerala".
  241. Nair, C. Gouridasan (21 August 2018). "UAE offers ₹700 crore in aid to flood-ravaged Kerala" – via www.thehindu.com.
  242. "UAE donates Rs 700 crore to aid relief efforts in Kerala". www.businesstoday.in.
  243. "UAE has offered Rs 700 crore in aid for Kerala floods: CM Pinarayi Vijayan - Times of India ►".
  244. "How news of Rs 700-crore UAE aid for Kerala flood relief spread". India Today.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]