കൂട്ടുമുണ്ടകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പരമ്പരാഗതമായ നെൽകൃഷികളിലെ ഒരു സമ്പ്രദായമാണ് കൂട്ടുമുണ്ടകൻ (Koottamundakan).[1] ഒരേ കൃഷിയിടത്തിൽ തന്നെ മൂപ്പിനെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകളുള്ള രണ്ട് വിത്തിനങ്ങൾ (മൂന്നും) ഒരേ സമയം കൃഷിയിറക്കി പാകമാകുന്നതനുസരിച്ച് പല ഘടങ്ങളിലായി വിളവെടുക്കുന്നതാണ്‌ കൂട്ടമുണ്ടകൻ.

കൃഷിരീതി[തിരുത്തുക]

വിരിപ്പിന്റേയും മുണ്ടകന്റേയും വിത്തിനങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ കൂട്ടിക്കലർത്തി വിരിപ്പുകൃഷിയുടെ തുടക്കത്തിൽ വിതയ്ക്കുന്ന കൃഷിരീതിയാണിത്. തീരപ്രദേശങ്ങളിലും അതിനോട് ചേർന്ന നിലങ്ങളിലും കാലവർഷക്കാലത്ത് വെള്ളം കയറുകയും വെള്ളക്കെട്ട് ഒഴുകിപ്പോകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നതിനാൽ വിരിപ്പിന്റെ കൊയ്ത്ത് കാലത്തും മുണ്ടകൻ കൃഷി തുടങ്ങുന്ന കാലത്തും വെള്ളത്തിന്റെ നിയന്ത്രണം ക്രമീകരിക്കാനാകില്ല. ഇത്തരത്തിലുള്ള നിലങ്ങൾ കൊല്ലം, ആലപ്പുഴ, എർണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കട് ജില്ലകളിൽ കാണാം. ഇത്തരം സാഹചര്യങ്ങളിലാണ് വിരിപ്പിന്റെ കൂടെ മുണ്ടകൻ വിത്ത് കൂടി വിതയ്ക്കുന്നത്.

വിരിപ്പിനുള്ള വിത്തും മുണ്ടകനു് യോജിച്ച ദീർഘകാല മൂപ്പുള്ളതുമായ ഇനത്തിന്റെ വിത്തും 70:30 അനുപാതത്തിൽ ഒന്നിച്ച് വിത്ത് വിതയ്ക്കുന്നു. മീനം-മേട മാസങ്ങളിൽ വിത്തിറക്കിയാൽ വിരിപ്പു നെല്ല് ചിങ്ങം-കന്നി മാസത്തിൽ കൊയ്തെടുക്കാം. മുണ്ടക വിത്തിനുഞാറ്റുവേലയുള്ളതിനാൽ അല്പകാലം കഴിഞ്ഞേ കതിരു (മകരത്തിൽ) കതിരു വിരിയൂ. വിരിപ്പ് കൊയ്യുമ്പോൾ മുണ്ടകനും കൂട്ടി അരിയും. എങ്കിലും പ്രശ്നമൊന്നുമുണ്ടാവാതെ വീണ്ടും മുണ്ടകൻ നെല്ല് വളരും. വളർച്ചക്ക് കൂടുതൽ കാലം കിട്ടുമെന്നതിനാൽ ഇടക്ക് വീണ്ടും അരിയേണ്ടിവരികയോ കാലികളെ തിന്നാനായി വിടുകയോ ചെയ്യാം.

മൂപ്പ് കുറഞ്ഞ വിത്ത് നേരത്തേ വിളയുകയും അത് വിളവെടുക്കുന്ന സമയത്ത് മൂപ്പ് കുറഞ്ഞതിനെ പാടത്ത് തന്നെ നിർത്തുകയും ചെയ്യുന്നു. പിന്നീട് അതും കൊയ്തെടുക്കും. ഒറ്റത്തവണയുടെ ചിലവിൽ കൂടുതൽ വിളവെടുക്കാമെന്നതും കൂടുതൽ വയ്ക്കോലു കിട്ടുമെന്നതും ഈ സമ്പ്രദായത്തിന്റെ പ്രത്യേകതകളാണ്‌. കൂലിച്ചെലവ് കുറവാണെങ്കിലും മറ്റുള്ള കൃഷിയെ അപേക്ഷിച്ച് കൂട്ടുമുണ്ടകന് ഉല്പാദനം രണ്ട് വിളയ്ക്കും കുറവായിരിക്കും.

വിത്ത്[തിരുത്തുക]

പണ്ടുകാലത്ത് കൂട്ടുമുണ്ടകന് ഉപയോഗിച്ചിരുന്നത് കൂട്ടമോടൻ-ചേറ്റാടി, ചെങ്കയാമ-ചേറ്റാടി, തവളക്കണ്ണൻ-ചേറ്റാടി എന്നീ നാടൻ വിത്തിനങ്ങളാണ്[2] . പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത സംയുക്ത-മകരം എന്നീ പുതിയ വിത്തിനങ്ങൾ ഉപയോഗിച്ച് ഇന്ന് കൃഷിചെയ്യുന്നുണ്ട്[3] .

പ്രത്യേകതകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വക്കം. ബി. ഗോപിനാഥൻ. അരി - നെൽകൃഷിയുടെ സമഗ്രപാഠം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 56.
  2. സി.കെ. ശശി ചാത്തയിൽ. "പുതിയ വിത്തിനങ്ങളുമായി മുണ്ടകന്റെ തിരിച്ചുവരവ്‌". മാതൃഭൂമി. കൊപ്പം. Archived from the original on 2012-04-07. Retrieved 2013 ജൂലൈ 3. {{cite news}}: Check date values in: |accessdate= (help)
  3. "പുതിയ വിത്തിനങ്ങളുമായി മുണ്ടകന്റെ തിരിച്ചുവരവ്‌". റിപ്പോർട്ടർ ടിവി. November 06, 201. Retrieved 2013 ജൂലൈ 3. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കൂട്ടുമുണ്ടകൻ&oldid=3803182" എന്ന താളിൽനിന്ന് ശേഖരിച്ചത്