കള്ളിയങ്കാട്ട് നീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന ഒരു പ്രസിദ്ധമായ കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികയായ മാർത്താണ്ഡവർമ്മയിലും നീലി കടന്നു വരുന്നുണ്ട്. യക്ഷിയാണെങ്കിലും പഞ്ചവൻകാട്ടിൽ ഒരു ക്ഷേത്രത്തിൽ കുടിയിരുത്തി മാതൃഭാവത്തിൽ നീലി ആരാധിക്കപ്പെട്ടു.

വശ്യസൗന്ദര്യത്തിന്റെ മൂർത്തീഭാവമായ നീലി എന്ന രക്തദാഹിയായ യക്ഷിയുടെ വാസസ്ഥലമെന്നു കരുതുന്ന സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ പഞ്ചവങ്കാട് എന്ന ദേശത്താണ്ട് നീലി വിഹരിച്ചിരുന്നത്. മുട്ടോളമെത്തുന്ന മുടിയും വിടർന്ന കണ്ണുകളും ആരേയും മയക്കുന്ന വശ്യസൗന്ദര്യവും അന്നാട്ടിലെ ചെറുപ്പക്കാരേയും വൃദ്ധരേയും ഒരുപോലെ മോഹിപ്പിച്ചു സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ വശീകരിച്ചു കൊണ്ടുപോയി മാറുപിളർന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഉഗ്രരൂപമുള്ള യക്ഷിയായി കൊല്ലവർഷം 30കളിൽ പഴകന്നൂർ ദേശത്ത് വാണിരുന്ന ഒരു ദേവദാസിയായ കാർവേണിയുടെ പുത്രിയാണ് അല്ലി. സുന്ദരിയായ അവൾ അവിടുള്ള ശിവൻ കോവിലിലെ പൂജാരിയുമായി പ്രണയത്തിലായി. പിന്നീട് അവരുടെ വിവാഹവും നടന്നു. എന്നാൽ ദുർന്നടപ്പുകാരനായ നമ്പി പണം മോഹിച്ചാണ് അവളെ വിവാഹം ചെയ്തത്. മരുമകന്റെ ദുർന്നടപ്പിലും ധൂർത്തിലും മനം നൊന്ത് കാർവേണി നമ്പിയെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കി. ഇതറിഞ്ഞ അല്ലിയും അദ്ദേഹത്തോടൊപ്പം വീട് വിട്ടിറങ്ങി. വഴിമധ്യേ സ്വന്തം മടിയിൽ തലവെച്ചുറങ്ങിയ അല്ലിയെ ആഭരണങ്ങൾ മോഷ്ടിക്കാനായി നമ്പി തലയിൽ കല്ലുകൊണ്ടടിച്ചു കൊന്നു. അല്ലിയെ തിരക്കി വന്ന അനുജൻ അമ്പി ഈ രംഗം കണ്ട് തല തല്ലി മരിച്ചു.

ഇവർ രണ്ടു പേരും പുനർജന്മമായി ചോളരാജാവിന്റെ കുട്ടികളായി - നീലനും നീലിയും ജനിക്കുന്നു. തുടർന്ന് രാജ്യത്തിലുടനീളം ദുർനിമിത്തങ്ങൾ കാണപ്പെടുകയുണ്ടായി. പ്രധാനമായും കന്നുകാലികൾ രാത്രിയിൽ നഷ്ടപ്പെടുകയുണ്ടായി. ഇതിനു കാരണം കുട്ടികളാണെന്ന് മനസ്സിലാക്കിയ ചോളരാജാവ് കുട്ടികളെ ചോളരാജ്യത്തിന്റെ തെക്കേ അതിർത്തിയായ നാഗർകോവിലിനു സമീപമുള്ള പഞ്ചവങ്കാട്ടിൽ ഉപേക്ഷിച്ചു. അതിനു സമീപമായുള്ള പഴകന്നൂർ ഗ്രാമമായി പിന്നീട് കുട്ടികളുടെ വിഹാര കേന്ദ്രം. നാട്ടിലെ എഴുപത് ഊരാണ്മക്കാർ ചേർന്ന് മാന്ത്രികനായ നാഗർകോവിൽ നമ്പിയെ വരുത്തി നീലനെ ആവാഹിച്ചു തളച്ചു. എന്നാൽ അദ്ദേഹത്തിനു നീലിയെ തളയ്ക്കാൻ ആയില്ല. ഇതിനിടയിൽ നാഗർകോവിൽ നമ്പിയെ നീലി കൊലപ്പെടുത്തി. പൂജാരി നമ്പിയുടെ പുനർജന്മമായ ആനന്ദൻ എന്ന കാവേരിപൂംപട്ടണം സ്വദേശി പഞ്ചവങ്കാട് വഴി മുസിരിസ്സിലേക്ക് വ്യാപാരത്തിനായി പോകാനൊരുങ്ങി. കയ്യിൽ മാന്ത്രികദണ്ഡുണ്ടായിരുന്ന ആനന്ദനെ തൊടാൻ നീലിക്ക് കഴിഞ്ഞില്ല. അയാൾ ഓടി പഴകന്നൂർ ഗ്രാമത്തിലെത്തി. ഇതിനിടയിൽ യക്ഷി മായ കാട്ടി കുട്ടിയോട് കൂടിയ ഒരു സ്ത്രീ രൂപം ധരിച്ച് തന്റെ ഭർത്താവ് താനുമായി വഴക്കിട്ട് ഓടിപ്പോവുകയാണെന്ന് ഗ്രാമവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അയാൽ യക്ഷിയാണ് അതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ലെന്നു മാത്രമല്ല, യക്ഷി അദ്ദേഹത്തെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ഉരാണ്മക്കാർ എഴുപതുപേരും അയാളോടൊപ്പം മരിക്കുമെന്നും സത്യം ചെയ്തു. നിവൃത്തിയില്ലാതെ അവിടെ കഴിഞ്ഞ ആനന്ദനെ രാത്രി തന്ത്രപൂർവ്വം നീലി വധിക്കുന്നു. പിറ്റേന്ന് രാവിലെ ആനന്ദൻ മരിച്ചുകിടക്കുന്നത് കണ്ട ഊരാണ്മക്കാർ വാക്കുപാലിക്കാനായി അഗ്നിപ്രവേശം ചെയ്തു. തന്റെയും തന്റെ സഹോദരന്റെയും മരണത്തിനു കാരണക്കാരനായ ആനന്ദനേയും എഴുപത് ഊരാണ്മക്കാരേയും വധിച്ചശേഷം നീലി ഒരു കള്ളിപ്പാലയുടെ ചുവട്ടിൽ കുടിയിരിക്കുകയും ചെയ്തു. എന്നാൽ ഇതുപ്രകാരം യക്ഷി അടങ്ങിയില്ലെന്നും പിന്നീട് ക്രൈസ്തവ പുരോഹിതനായ കടമറ്റത്ത് കത്തനാരാണ് നീലിയെ തളച്ചതെന്നും, കത്തനാർ തളച്ച നീലിയെ പത്തനംതിട്ട ജില്ലയിലെ പരുമല വലിയ പനയന്നാർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കുടിയിരുത്തി എന്നുമാണ് മറ്റൊരു ഐതീഹ്യം.

സംസ്കാരത്തിൽ[തിരുത്തുക]

  • കള്ളിയങ്കാട്ട് നീലി (1979) എന്ന പേരിൽ ഒരു മലയാള ചലച്ചിത്രം ഉണ്ട് [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കള്ളിയങ്കാട്ട്_നീലി&oldid=4006064" എന്ന താളിൽനിന്ന് ശേഖരിച്ചത്