ഏഴോം നെൽവിത്ത്
വടക്കൻ മലബാറിൽ വികസിപ്പിച്ചെടുത്ത പ്രത്യേകയിനം നെൽവിത്ത്. കണ്ണൂർ ജില്ലയിലെഏഴോംഗ്രാമപഞ്ചായത്തിലെ കൈപ്പാട് മേഖലകളിൽ പരീക്ഷണാർഥം വികസിപ്പിച്ചെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്ത നെൽവിത്താണ് പിന്നീട് ആ ഗ്രാമത്തിന്റെ പേരിലറിയപ്പെട്ടത്.ഈ നെൽവിത്തുകളുടെ സാധ്യത, വെള്ളപ്പൊക്ക ഭീഷണിയുള്ള കുട്ടനാടൻ പാടങ്ങളിലും പരിശോധിക്കാൻ മങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദ്രവും നടപടികൾ തുടങ്ങിക്കഴിഞ്ഞു.

പ്രത്യേകത[തിരുത്തുക]
കേരളത്തിലെ ഉപ്പുവെള്ള നിറഞ്ഞ കൈപ്പാട് പ്രദേശങ്ങളിലും തെക്കൻ കേരളത്തിലെ പൊക്കാളി നിലങ്ങളിലും കൃഷി ചെയ്ത് വിളവുകൊയ്യാൻ സഹായിക്കുന്ന പ്രത്യകയിനം വിത്തിനമാണിത്.ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാടശേഖരങ്ങളെ തിരിച്ചു പിടിക്കാനുള്ള ആത്മവിശ്വാസവും ഇത്തരം പുതിയ കണ്ടെത്തലുകളിലൂടെ ലഭിക്കുന്നു. ഗവേഷണ ലാബുകളിലല്ല, പാടത്ത് തന്നെയായിരുന്നു ഇതിന്റെ പരീക്ഷണം നടന്നത് എന്നതും പ്രാധാന്യമർഹിക്കുന്നു.
ഇനങ്ങൾ[തിരുത്തുക]
- ഏഴോം - 1 ഹെക്ടറിന് ശരാശരി 3.4 ടൺ വിളവ് നല്കും.
- ഏഴോം - 2 ഹെക്ടറിന് ശരാശരി 3.4 ടണ്ണും. ഇതിന്റെ കതിരുകൾ ഒടിഞ്ഞുവീഴില്ല. നെന്മണികൾ ഉതിർന്നുവീഴില്ല. ചോറിന് നാടൻ ഇനത്തിന്റെ അതേ രുചി തന്നെ.
കണ്ടെത്തൽ[തിരുത്തുക]
10 വർഷത്തോളം നീണ്ട പരീക്ഷണ നിരീക്ഷണങ്ങളിലൂടെയായിരുന്നു ഈ കണ്ടെത്തൽ. പന്നിയൂർ കുരുമുളക് കേന്ദ്രത്തിലെ ഗവേഷകയും ഇപ്പോൾ പടന്നക്കാട് കാർഷിക കോളേജിലെ അധ്യാപികയുമായ ഡോ.ടി.വനജയുടെ പരിശ്രമങ്ങളാണ് 'ഏഴോ'മിന്റെ പിറവിക്ക് പിന്നിൽ.[1]കണ്ണൂരിൽ പഴയങ്ങാടി, ഏഴോം ഭാഗങ്ങളിൽ കൈപ്പാട് നിലങ്ങൾ ഏറെയുണ്ട്. കുതിര്, ഓർക്കയമ എന്നീ വിത്തുകളാണ് കൈപ്പാടുകളിൽ ഉപയോഗിച്ചിരുന്നത്.ഇവക്ക് ഉത്പാദനം വളരെക്കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വന്നത്.പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ വികസിപ്പിച്ച ഏഴോം - 1, ഏഴോം - 2 നെൽവിത്തിനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ശാസ്ത്ര മാസികകളായ കറന്റ് സയൻസും നേച്ചറും ബ്രസീലിലെ ശാസ്ത്ര മാസികയായ 'അറോസ് ബ്രസീലിയെറോ'യും ഫീച്ചറുകൾ കൊടുത്തു.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-04-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-17.