ഇബ്‌റാഹീം ബിൻ അദ്ഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ibrahim ibn Adham
(إبراهيم بن أدهم
)
Mystic
ജനനംBalkh
മരണംc. 782
വണങ്ങുന്നത്Islam
പ്രധാന തീർത്ഥാടനകേന്ദ്രംSultan Ibrahim Ibn Adham Mosque, West Bank, Jerusalem

ലോകപ്രശസ്തമായ സൂഫികളിലൊരാളാണ് ഇബ്‌റാഹീം ബിൻ അദ്ഹം.(إبراهيم بن أدهم) (Ibrahim ibn Adham) ; c. 718 – c. 782 / AH c. 100 – c. 165[1]) ഇബ്‌റാഹീം ബിൻ അദ്ഹം ബിൻ മൻസൂർ ബിൻ യസീദ് ബിൻ ജാബിർ അൽ അജ്‌ലി അൽ ഖുറാസാനി എന്നാണ് പൂർണനാമം. [2] സൂഫികളുടെ ചരിത്രത്തിൽ അദ്ദേഹത്തിൻറെ ജീവിത കഥകൾ ഏറെ വാഴ്ത്തപ്പെട്ടുപോരുന്നു. ശ്രീബുദ്ധനെപോലെ കൊട്ടാര ജീവിതം വെടിഞ്ഞ് സൂഫി മാർഗ്ഗം സ്വീകരിച്ചതും തുടർന്നുള്ള ജീവിതമാണ് അവയിൽ പ്രശസ്തമായിട്ടുള്ളത്.[3] തപസ്സിൻറെയും ധ്യാനത്തിൻറെയും പ്രാധാന്യമുയർത്തിപ്പിടിച്ച സൂഫിയായിരുന്നു ഇബ്‌റാഹീം ബിൻ അദ്ഹം എന്ന് അബു നുഐം വിശദീകരിച്ചിട്ടുണ്ട്. മസ്നവി എന്ന കൃതിയിൽ ജലാലുദ്ദീൻ റൂമി ഇബ്‌റാഹീം ബിൻ അദ്ഹത്തിൻറെ അപദാനങ്ങൾ വാഴ്ത്തിയിട്ടുണ്ട്.

=കുട്ടിക്കാലം[തിരുത്തുക]

മാതാപിതാക്കൾ ഹജ്ജിനു മക്കയിലേക്ക് വന്ന സമയത്ത് മക്കയിൽ വെച്ചായിരുന്നു അദ്ദേഹത്തെ പ്രസവിച്ചത്. ഖുറാസാനിലെ ബൽഖിൽ രാജകുടുംബത്തിൽ വളർന്നു. പിതാവ് ഖുറാസാനിലെ രാജാക്കന്മാരിൽ പ്രമുഖനായിരുന്നു. കൊട്ടാര സേവകരും ഉദ്യാനങ്ങളുമെല്ലാമടങ്ങുന്ന രാജകീയ പ്രൗഢിയിലാണ് ജീവിച്ചു ബാലനായ അദ്ഹം. അവന്റെ ഓരോ യാത്രയിലും അശ്വാരൂഢരടങ്ങുന്ന ഇരുപത് പേർ അകമ്പടിസേവിച്ചിരുന്നു. സ്വഭാവവൈശിഷ്ട്യം, അനുകമ്പ, കാരുണ്യം എന്നിവ കാരണത്താൽ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.

ജീവിതം[തിരുത്തുക]

കൂഫയിൽ നിന്നുള്ളവരാണ് ഇബ്‌റാഹീം ബിൻ അദ്ഹത്തിൻറെ കുടുംബം. ബൽഖിലാണ് അദ്ദേഹം ജനിച്ചത്( ആധുനിക അഫ്ഗാനിസ്ഥാൻ). ചില എഴുത്തുകാരുടെ അഭിപ്രായത്തിൽ ജാഫർ അൽ സ്വാദിഖ് (റ.അ) ൻറെ സഹോദരനായ അബ്ദുള്ളയുടെ പിൻഗാമിയാണ് അദ്ഹം എന്നാണ്. മധ്യകാലത്തെ എഴുത്തുകാരായിരുന്ന ഇബിൻ അസാക്കിർ,ബുഖാരി എന്നിവർ അദ്ഹത്തിൻറെ ജീവിതത്തെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.എഡി(സി.ഇ) 730 ൽ ബൽഖിലെ ഒരു അറബ് സമുദായത്തിലെ രാജാവിൻറെ മകനായിട്ടായിരുന്നു ഇബ്രാഹമിൻറെ ജനനം.ആത്മീയ ജീവിതത്തിനായി ഇദ്ദേഹം പിന്നീട് കൊട്ടാരം ഉപേക്ഷിച്ചിറങ്ങുകയും പിന്നീട് സിറിയയിൽ ജീവിക്കുകയും ചെയ്തു. 750 സി.ഇ കാലത്ത് രാജകീയ ജീവിതം ഉപേക്ഷിച്ചിറങ്ങിയ അദ്ഹം പിന്നീടുള്ള കാലം ഗാസയുടെ ദക്ഷിണഭാഗങ്ങളിലൂടെ ധാരാളം യാത്രകൾ നടത്തി. ഒരു മൃത-നാടോടി ജീവിതമാണ് അദ്ദേഹം നയിച്ചത്. അതെസമയം യാചനയെ വെറുക്കുകയും വിശ്രമമില്ലാതെ പണിയെടുത്തുമാണ് ജീവിക്കാനുള്ള വക കണ്ടെത്തിയത്. ചില സമയങ്ങളിൽ തോട്ടത്തിൻറെ കാവൽ‍ക്കാരനായി നിന്നു, ധാന്യം പൊടിക്കൽ പോലുള്ള ജോലികളും അദ്ദേഹം ചെയ്തിരുന്നു. ഇതിനുപുറമെ ബൈസാൻറിയൻ സാമ്രാജ്യവുമായി അതിർത്തിയിൽ പട്ടാളക്കാരനായി പടപൊരുതുകയും ചെയ്തിരുന്നു. നാവികനായുള്ള മുന്നേറ്റത്തിലാണ് അദ്ദേഹം വഫാത്തായതെന്ന് കരുതുന്നു. [4] അധ്യാത്മിക ജീവിതം നയിച്ചതുകൊണ്ടാകാം ഇബ്രാഹിമിബ്നു അദ്ഹത്തിൻറെ മഖ്ബറ എവിടെയാണെന്ന കാര്യത്തിൽ വിവിധങ്ങളായ അഭിപ്രായങ്ങളാണുള്ളത്.ഇബിൻ അസാക്കിറിൻറെ അഭിപ്രായത്തിൽ ബൈസാൻറിയൻ ദ്വീപിലാണ് അദ്ദേഹത്തെ കബറടക്കിയത്. അതെസമയം ബാഗദാദിലെ ടിറെയിലാണ് എന്നൊരു വാദമുണ്ട്. സിറിയൻ തീരപ്രദേശമായ ജബ്‌ലയിലാണെന്ന വാദവുമുണ്ട്.

സൂഫിമാർഗ്ഗത്തിലേക്ക്[തിരുത്തുക]

മതപരമായ ആത്മീയ തലത്തിലേക്ക് എങ്ങനെ എത്തിച്ചേർന്നു എന്നത് സംബന്ധിച്ച് വിവിധ വ്യാഖ്യാനങ്ങളും സംഭവങ്ങളുമുണ്ട്. അതിലെ ഒരു സംഭവം ഇങ്ങനെയാണ്.ആഡംബരത്തിലായിരുന്നു ജീവിച്ചിരുന്നത്.വേട്ടക്കിറങ്ങുക എന്നത് വിനോദമായിരുന്നു. വേട്ടനായക്കൊപ്പം കുതിരപ്പുറത്ത് പോകുമ്പോൾ കുറുക്കനെയോ, മുയലിനെയോ കണ്ടമാത്രയിൽ തൻറെ കുതിര ചലിച്ചു. അപ്പോൾ പിറകിൽ നിന്നും ഒരു വിളിയാളം കേട്ടു. ഇതിനാണോ നിന്നെ ഞാൻ പടച്ചത്? ഇതിനുവേണ്ടിയാണോ നിന്നോട് കൽപിച്ചത്? ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കിയെങ്കിലും ഞാൻ ആരെയും കണ്ടില്ല. പിശാചിനെ ശപിച്ചുകൊണ്ട് കുതിരയെ വീണ്ടും ഞാൻ നടത്തി. നേരത്തെ കേട്ടതിനേക്കാൾ ഉച്ചത്തിലൊരു വിളിയാളം വീണ്ടും ശ്രദ്ധയിൽപെട്ടു. ഇതിനുവേണ്ടിയാണോ നിന്നെ പടച്ചത്? ഇതാണോ നിന്നോട് കൽപിക്കപ്പെട്ടത്? ഇരു വശത്തോട്ടും തിരിഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഞാൻ പറഞ്ഞു. അല്ലാഹു ഇബ്‌ലീസിനെ ശപിക്കട്ടെ! കുതിരയെ വീണ്ടും ചലിപ്പിച്ചു. അപ്പോൾ ജീനിയുടെ അരികിൽ നിന്നും ഒരു ചോദ്യം കേട്ടു. 'ഇബ്രാഹീം, ഇതിനുവേണ്ടിയാണോ നിന്നെ സൃഷ്ടിച്ചത്, ഇതാണോ നിന്നോട് കൽപിക്കപ്പെട്ടത്?' ഈ ചോദ്യമാണ് തന്നെ മതപരമായ ആത്മീയ തലത്തിലേക്ക് നയിച്ചതെന്നാണ് ഒരു വാദം. [5]

പ്രസിദ്ധവചനങ്ങൾ[തിരുത്തുക]

  • ഒരിക്കൽ ഇബ്റാഹിം ബ്നു അദ്ഹം ബസറയിലൂടെ നടക്കുകയായിരുന്നു. ജനങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും ഒരുമിച്ചു കൂടി ഇങ്ങനെ ചോദിച്ചു: "എന്താണ് ഞങ്ങളുടെ അവസ്ഥ? ഞങ്ങൾ പ്രാർഥിക്കുന്നു പക്ഷെ ഉത്തരം ലഭിക്കുന്നില്ല. അല്ലാഹുവാകട്ടെ ഇങ്ങനെ പറയുന്നു: നിങ്ങളുടെ നാഥൻ പറയുന്നു. നിങ്ങൾ എന്നോട് പ്രാർഥിക്കുക ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. (സൂറത്തു ഗാഫിർ, സൂക്തം:60)". അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു:

    "അല്ലയോ ബസറ നിവാസികളേ..., പത്ത് കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങൾ മരിച്ചുപോയിരിക്കുന്നു. നിങ്ങൾ അല്ലാഹുവിനെ അറിയുന്നു, എന്നാ‍ൽ അവനുള്ള അവകാശം ന‍ൽകുന്നില്ല. നിങ്ങൾ ഖുർആൻ പാരായണം ചെയ്യുന്നു, എന്നാ‍ൽ അതനുസരിച്ച് പ്രവർത്തിക്കുന്നില്ല. നിങ്ങൾ ദൈവദൂതനോടുള്ള സ്നേഹം അവകാശപ്പെടുന്നു, എന്നാ‍ൽ അദ്ദേഹത്തിന്റെ ചര്യയെ ഉപേക്ഷിക്കുകയും ചെയ്യുന്നു. പിശാചിനോടുള്ള ശത്രുത നിങ്ങൾ വാദിക്കുന്നു, എന്നാ‍ൽ അവനെ അനുസരിക്കുകയും ചെയ്യുന്നു. സ്വ‍ർഗം ആവശ്യപ്പെടുന്നു, എന്നാ‍ൽ അതിന് വേണ്ടിയുള്ള പ്രവ‍ർത്തനം ചെയ്യുന്നില്ല. നിങ്ങൾ നരകത്തി‍ൽ നിന്ന് രക്ഷ കാംക്ഷിക്കുന്നു എന്നാൽ നിങ്ങളെത്തന്നെ അതിലേക്ക് എറിയുകയും ചെയ്യുന്നു. മരണം സത്യമാണ് എന്ന് നിങ്ങൾ പറയുന്നു, എന്നാ‍ൽ അതിന് വേണ്ടി തയ്യാറെടുക്കുന്നില്ല. ജനങ്ങളുടെ ന്യൂനത നിങ്ങൾ പരതുന്നു, എന്നാ‍ൽ സ്വന്തം ന്യൂനതകളെ നിങ്ങൾ കാണുന്നുമില്ല. മരിച്ചവരെ നിങ്ങൾ മറമാടുന്നു, എന്നാ‍ൽ മരണത്തെ പരിഗണിക്കുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽനിന്ന് നിങ്ങൾ ഭുജിക്കുന്നു, എന്നാ‍ൽ അതിന് നിങ്ങൾ നന്ദികാണിക്കുന്നില്ല."

  • അദ്ദേഹം പറയാറുണ്ടായിരുന്നു: "നമുക്കെന്തുപറ്റി, നമ്മളെപ്പോലുള്ളവരോട് നമ്മുടെ ദാരിദ്ര്യത്തെക്കുറിച്ച് നാം ആവലാതിപ്പെടുന്നു. അത് നീക്കിത്തരാൻ നാം നമ്മുടെ നാഥനോട് ചോദിക്കുന്നുമില്ല."
  • ഒരു മനുഷ്യൻ ഇബ്രാഹം ഇബ്നു അദ്ഹമിനോട് പറഞ്ഞു: "എനിക്ക് രാത്രി എഴുന്നേറ്റ് ദൈവത്തോട് പ്രാ‍ർഥിക്കാൻ കഴിയുന്നില്ല. ഒരു മരുന്ന് പറഞ്ഞുതരണം." അദ്ദേഹം പറഞ്ഞു: "പകലിൽ നീ ദൈവത്തോട് ധിക്കാരം കാണിക്കരുത്, എങ്കി‍ൽ രാത്രി അവൻ നിന്നെ അവന്റെ മുന്നിൽ എഴുന്നേൽപിച്ച് നി‍ർത്തും. അവന്റെ മുന്നിൽ എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്നത് ഏറ്റവും വലിയ ഒരു ആദരവാണ്. പാപിക്ക് ആ ആദരവ് ലഭിക്കുകയില്ല."
  • അദ്ദേഹം പറഞ്ഞു: "നീ രാത്രി മുഴുവൻ ഉറങ്ങുന്നവനും പകൽ മുഴുവൻ ജോലിയിൽ അസ്വസ്ഥനും പാപകൃത്യങ്ങൾ പതിവാക്കുന്നവനുമാണെങ്കിൽ, നിന്റെ കാര്യങ്ങൾ നി‍ർവഹിച്ചുതരുന്നവൻ എങ്ങനെയാണ് തൃപ്തനാവുക."
  • അദ്ദേഹം പറഞ്ഞു: "എല്ലാ സൃഷ്ടികളോടും നിന്റെ മനസ്സിൽ സമഭാവനയുണ്ടാവുകയും, നിന്റെ തെറ്റുകളെ ഓ‍ർത്തുകൊണ്ട് മറ്റുള്ളവരുടെ ന്യൂനതകളി‍ൽ നീ മുഴുകാതിരിക്കുകയും, മഹോന്നതനായ നാഥനെ നിന്റെ വാക്കുകളിലൂടെ നീ സ്മരിക്കുകയും നിന്റെ പാപങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അവനോട് പശ്ചാതപിക്കുകയും, നിന്റെ നാഥനിൽ നിന്നല്ലേതെ നീ ആഗ്രഹിക്കുകയും ചെയ്യുന്നത് വരെ നിന്റെ മനസ്സി‍ൽ ദൈവഭക്തി അങ്കുരിക്കുകയില്ല." [6]

ഇതുംകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Richard Nelson Frye, The Cambridge History of Iran: The Period from the Arab Invasion to the Saljuqs, CUP, 1975, p. 450.
  2. "| ഇസ്ലാം ഓൺ ലൈവ് വെബ്സൈറ്റ്". Archived from the original on 2014-12-30. Retrieved 2016-01-18.
  3. Muslim Saints and Mystics, Attar, trans. A.J. Arberry intro. on "Ebrahim ibn Adham"; Encyclopedia of Islam, "Ibrahim ibn Adham"
  4. Abu Nu'aym, vii, 388
  5. "| ഇസ്ലാം ഓൺ ലൈവ് വെബ്സൈറ്റ്". Archived from the original on 2014-12-30. Retrieved 2016-01-18.
  6. https://ar.wikipedia.org/wiki/%D8%A5%D8%A8%D8%B1%D8%A7%D9%87%D9%8A%D9%85_%D8%A8%D9%86_%D8%A3%D8%AF%D9%87%D9%85
"https://ml.wikipedia.org/w/index.php?title=ഇബ്‌റാഹീം_ബിൻ_അദ്ഹം&oldid=3625110" എന്ന താളിൽനിന്ന് ശേഖരിച്ചത്