ഇന്ത്യൻ ശിക്ഷാനിയമം, വകുപ്പ് (124 എ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷ നിർണ്ണയിക്കാനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ള വകുപ്പാണ് 124 എ. പ്രസ്തുത വകുപ്പ് പ്രകാരം രാജ്യദ്രോഹത്തിന്റെ നിർവചനം ഇപ്രകാരമാണ്: എഴുതുകേയാ പറയുകയാ ചെയ്യുന്നതായ വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കിൽ മറ്റ്‌ ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളർത്തുന്നത് രാജ്യദ്രോഹമാവും. നിയമം മൂലം സ്ഥാപിതമായ ഗവണ്മെന്റിനോടുള്ള "മമതക്കുറവും" ഈ വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടും. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവുമാണ്.[1]

നിയമത്തിന്റെ നാൾവഴി[തിരുത്തുക]

1860 -ൽ രൂപീകരിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഈ വകുപ്പ് ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. 1837 -ൽ രാജ്യദ്രോഹക്കുറ്റം ഐ.പി.സിയിൽ ഉൾപെടുത്തണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അത് നടപ്പാക്കിയില്ല. തോമസ് മക്കാളെ പ്രഭുവാണ് ഈ വകുപ്പു ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയത്. പിന്നീട് 1870 -ൽ ഐ.പി.സി ഭേദഗതി നിയമത്തിൽ പ്രസ്തുത വകുപ്പ് ഉൾപ്പെടുത്തി. അതിനു ശേഷം 1898 -ൽ മറ്റൊരു ഭേദഗതി നിയമത്തിലൂടെ ഇപ്പോൾ നിലവിലുള്ള രൂപത്തിൽ 124 എ വകുപ്പ് രൂപീകരിക്കപ്പെട്ടു. ഈ നിയമത്തിന്റെ ആദ്യ രൂപത്തിൽ നിയമം മൂലം രൂപീകൃതമായ ഭരണകൂടത്തോടുള്ള "മമതക്കുറവാണ്" രാജ്യദ്രോഹമായി നിർവചിച്ചിരുന്നതെങ്കിൽ ഇപ്പോൾ നിലവിലുള്ളതിൽ ഭരണകൂടത്തിനെതിരെ വെറുപ്പോ വിദ്വേഷമോ ഉളവാക്കുന്ന പ്രവൃത്തികളും ശിക്ഷാർഹമായി.[2]

ഭരണകൂടത്തോടുള്ള "മമതക്കുറവ്" എന്നതിൽ എല്ലാ തരത്തിലുള്ള ശത്രുതയും ഉൾപ്പെടും.രാജ്യദ്രോഹക്കുറ്റം കൃത്യമായി നിർവചിക്കപ്പെടാനാകാത്ത ഒന്നായതുകൊണ്ട്, ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്നവരെ വരെ ഈ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാം. ഈ ആശയക്കുഴപ്പം നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ ഒരു കീറാമുട്ടിയായി ഇപ്പോഴും നിലനിൽക്കുന്നു.

  • 1- 1962 -ലെ കേദാര്നാഥ് v/s ബിഹാർ ഗവണ്മെന്റ്റ് കേസിൽ സുപ്രീം കോടതി, ഈ നിയമം ഭരണഘടനയിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടത്തിയതാണ്. 2 വാദമുഖങ്ങളാണ് കോടതി ഇതിനായി പരിഗണിച്ചത്. * 1: രാജ്യദ്രോഹം എന്നത് ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന ലംഘനമോ അതിനുള്ള പ്രേരണയോ ആയി കണക്കാക്കിയാൽ, അത് ഭരണഘടനയുടെ 19(2)ആം വകുപ്പ് പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം എന്ന മൌലിക അവകാശത്തിന്റെ പരിമിതികളിൽ ഉൾപ്പെടും, അത് ശിക്ഷാർഹവുമാണ്.
  • 2- മറിച്ച്, സമൂഹത്തിലെ ക്രമസമാധാനനില തകർക്കാനോ, നിയമലംഘനതിണോ ഉള്ള ഒരാഹ്വാനവും പ്രവൃത്തിയാൽ നൽകാതെ, വാക്കുകളിലൂടെ മാത്രം ഭരണകൂടത്തോടുള്ള "മമതക്കുറവ്" പ്രകടിപ്പിക്കുന്നത് പ്രസ്തുത വകുപ്പ് പ്രകാരം ശിക്ഷാർഹം ആണെങ്കിൽ അത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പ്രസ്തുത വകുപ്പ് ഭരണഘടനയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശം [[സുപ്രീം കോടതി തള്ളി. കോടതി ഒന്നാമത്തെ വാദമുഖം സ്വീകരിക്കുകയും ക്രമസമാധാന ലംഘനത്തിനോ, നിയമലംഘനത്തിനോ പ്രേരിപ്പിക്കും വിധം ഉള്ള ആഹ്വാനങ്ങൾ മാത്രം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പരിമിതികളിൽ [വകുപ്പ് 19(2)]ഉൾപ്പെടുത്തി രാജ്യദ്രോഹക്കുറ്റത്തിനു കീഴിൽ ശിക്ഷാർഹാമാക്കാൻ തീരുമാനിച്ചു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും ഈ നിയമത്തിനെതിരായിരുന്നു. ലോകസഭയിലെ തന്റെ ആദ്യത്തെ ഭരണഘടനാ ഭേദഗതി ബില്ലിനെപ്പറ്റി സംസാരിക്കവേ, "ഈ നിയമം എത്രയും പെട്ടെന്ന് ഒഴിവാക്കുന്നുവോ അത്രയും നല്ലത്", എന്നാണദ്ദേഹം പറഞ്ഞത്‌. ഈ വകുപ്പ് നിന്ദ്യവും, പ്രായോഗികവും ചരിത്രപരവുമായ കാരണങ്ങളാൽ, ഈ വകുപ്പു നമ്മുടെ ഭരണഘടനയിൽ തുടരാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ 19(1) എ വകുപ്പിലും അതിനു പരിമിതികൾ നിശ്ചയിക്കുന്ന 19(2) വകുപ്പിലും 124 എ ഉൾപ്പെടുത്താൻ ശ്രമങ്ങൾ നടന്നെങ്കിലും അവയെല്ലാം ചെറുത്ത് തോൽപ്പിക്കപ്പെട്ടു. "പൌരന്റെ സ്വാതന്ത്ര്യം അടിച്ചമര്താനായി രൂപീകരിച്ച വകുപ്പ് "എന്നാണു ഗാന്ധിജി ഈ വകുപ്പിനെക്കുറിച്ച് പറഞ്ഞത്.

പ്രധാന കേസുകൾ[തിരുത്തുക]

  1. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി, ബാല ഗംഗാധര തിലകൻ തുടങ്ങിയവർ രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
  2. കാശ്മീർ, മാവോയിസ്റ്റ് വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തി എന്നാരോപിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്ക്ക് എതിരെ 2010 -ൽ ഈ കുറ്റം ചുമത്തിയിട്ടുണ്ട്.[3]
  3. മാവോയിസ്റ്റുകളെ സഹായിച്ചു എന്നാരോപിച്ച് സാമൂഹ്യപ്രവർത്തകനായ ഡോ.ബിനായക് സെൻ, കൊൽക്കത്തയിൽ വ്യാപാരിയായ പീയുഷ് ഹുഹ എന്നിവരുടെ മേൽ 2007 -ൽ 124 എ ചുമത്തിയിരുന്നു.
  4. തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിൽ ഇന്ത്യയിലെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ പരിഹസിച്ചതിന്റെ പേരിൽ അസീം ത്രിവേദിക്കെതിരെ 2012 -ൽ കുറ്റം ചുമത്തി.
  5. 2016 ഫെബ്രുവരിയിൽ ജെ.എൻ.യുവിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റ്റ് ആയ കനയ്യ കുമാറിനെയും, ഉമർ ഖാലിദ്, അനിര്ബൻ ഭട്ടാചാര്യ എന്നിവരെ ജെ.എൻ.യുവിൽ നടന്ന അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്തു. ജെഎൻയു വിലെ മുൻ അധ്യാപകനായിരുന്ന എ.ജി. നൂറാനിയെ 2002 -ലും 2016 -ലും ഇതേ കുറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു.[4]

ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തഴയാൻ അവർ രൂപീകരിച്ച ഈ വകുപ്പിന് ഇന്ന് നിയമസാധുത ഉണ്ടോ എന്നാ വിഷയത്തിൽ ചർച്ചകൾ നടന്നു വരികയാണ്.

അവലംബം[തിരുത്തുക]

  1. "ഭരണഘടനയിലെ നിർവചനം".
  2. "നിയമത്തിന്റെ നാൾവഴി".
  3. "ജെ.എൻ.യു കേസ്".
  4. "പ്രധാന കേസുകൾ". {{cite web}}: Missing or empty |url= (help); Text "https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B9%E0%B4%82" ignored (help)