ഉള്ളടക്കത്തിലേക്ക് പോവുക

ആറ്റുകാൽ പൊങ്കാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധ ക്ഷേത്രമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം കൂടി ആണിത്. അനന്തപുരിയുടെ ദേശീയ ഉത്സവം എന്ന്‌ ആറ്റുകാൽ പൊങ്കാല വിശേഷിപ്പിക്കപ്പെടുന്നു. ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് "ആറ്റുകാലമ്മ" എന്നറിയപ്പെടുന്നത്. സാധാരണക്കാർ 'ആറ്റുകാൽ അമ്മച്ചി' എന്ന് വിളിക്കുന്ന ഇവിടുത്തെ ഭഗവതി അനുഗ്രഹദായിനിയും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നവളുമാണ് എന്നാണ് വിശ്വാസം. അന്നപൂർണേശ്വരിയായ ഭഗവതിയുടെ ഇഷ്ട വഴിപാടാണ് പൊങ്കാല എന്ന്‌ വിശ്വാസം. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തത് അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്.[1][2]

2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു. ആറ്റുകാൽ പൊങ്കാലയെ മാതൃകയാക്കി കേരളത്തിനകത്തും പുറത്തും ചെറുതും വലുതുമായ മറ്റനേകം ക്ഷേത്രങ്ങളിൽ ഇന്ന് പൊങ്കാല നടന്നു വരുന്നുണ്ട്. മലയാളികളുള്ള പല സ്ഥലങ്ങളിലും ഇന്ന് ആറ്റുകാൽ പൊങ്കാല നടന്നു വരുന്നുണ്ട്. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യുകെ/യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ്‌ രാജ്യങ്ങൾ തുടങ്ങിയ മലയാളികളുടെ സാന്നിധ്യമുള്ള വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും ആറ്റുകാൽ പൊങ്കാല നടന്നു വരുന്നുണ്ട്. [3]

മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൂരം നാളും പൗർണമിയും ചേർന്ന് വരുന്ന ദിവസമാണ് പൊങ്കാല. ദാരിക വധത്തിന് ശേഷം ഭക്‌തജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ഭദ്രകാളിയെ ഭക്തർ പൊങ്കാല നിവേദ്യം നൽകി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്‌. തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തോട് സാമ്യമുള്ള ആറ്റുകാലമ്മയുടെ തോറ്റം പാട്ടിൽ, വടക്കുംകൊല്ലത്തെ കന്യാവ് ഉഗ്രമായ കാളി രൂപം പൂണ്ട് തന്റെ ഭർത്താവിനെ അന്യായമായി കൊല ചെയ്ത പാണ്ട്യരാജാവിനെ വധിച്ച ശേഷം ശിരസ് കൈലാസത്തിൽ ശ്രീമഹാദേവന് സമർപ്പിക്കുന്ന ഭാഗം പാടിയാണ് പൊങ്കാല ആരംഭിക്കുന്നത് [4].

പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല[5][6] എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 10 കി. മീറ്ററോളം റോഡിന് ഇരുവശത്തും വരിവരിയായി പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. ഇന്ന് ലോകത്തിന്റെ പല കോണുകളിലും, വിദേശ രാജ്യങ്ങൾ ഉൾപ്പെടെ മലയാളികൾ ഉള്ള ഇടങ്ങളിലും, വീടുകളിലും മറ്റും ആറ്റുകാൽ പൊങ്കാല നടക്കാറുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. ആറ്റുകാലിൽ പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹ സാഫല്യം ഉണ്ടാകുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണയായി ഉണ്ടാകുമെന്നും, ഒടുവിൽ ഭഗവതിയിൽ മോക്ഷം പ്രാപിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. പഴയ കാലത്തെ കാർഷിക ഉത്സവം കൂടിയായിരുന്നു പൊങ്കാല [7].

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനു സമീപത്ത് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നടത്തിയിരിക്കുന്ന വഴിയലങ്കാരം

പൊങ്കാല

[തിരുത്തുക]
ആറ്റുകാൽ പൊങ്കാലയ്ക്കായ് വില്പനയ്ക്കു അടുക്കി വച്ചിരിക്കുന്ന മൺകലങ്ങൾ

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. ഇന്നത് പരാശക്തിയുടെ ഉപാസകരായ ശാക്തേയ, ഹൈന്ദവ വിഭാഗത്തിന്റെ ജനകീയമായ ഒരു ആരാധനാമാർഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ ദുർഗ്ഗ, ഭദ്രകാളി, ശ്രീപാർവതി, ഭുവനേശ്വരി തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ ഇവ കൂടുതലായി കാണപ്പെടുന്നത്.

ഹൈന്ദവ വിശ്വാസപ്രകാരം പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭക്തരുടെ ആഗ്രഹങ്ങൾ ആറ്റുകാലമ്മ സാധിച്ച് തരും എന്നുള്ള വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഭക്തർ വ്രതം നോൽക്കുകയും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യാറുണ്ട്. ചിലർ അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി വ്രതം ആരംഭിക്കുകയും സ്വന്തം വീടുകളിൽ തന്നെ പൊങ്കാല അർപ്പിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ചും കോവിഡ് കാലഘട്ടത്തിൽ ഭക്തർ സ്വന്തം വീടുകളിലും തന്നെയായിരുന്നു പൊങ്കാല അർപ്പിച്ചിരുന്നത്. ദൂര ദേശങ്ങളിലുള്ള ആളുകൾ ഇത്തരം രീതി അവലംബിച്ചത് വാർത്തകളിൽ വന്നിരുന്നു.

പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. സാധാരണയായി പുതിയ മൺകലത്തിലാണ് പൊങ്കാല തയ്യാറാക്കാറുള്ളത്. എന്നാൽ മണ്ടപ്പുറ്റ്, തിരളി, മോദകം പോലെയുള്ള വിഭവങ്ങൾ സൗകര്യപ്രദമായ മറ്റു പാത്രങ്ങളിലും ചെയ്യാറുണ്ട്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാലയോടനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിൽ മിക്കയിടത്തും ഭക്തർക്കായി അന്നദാനം നടക്കാറുണ്ട്. നഗരത്തിലെ ധാരാളം വീടുകളിൽ പൊങ്കാല ഇടാൻ സൗകര്യം ചെയ്തു കൊടുക്കാറുള്ളതായി കാണാം.

പൊങ്കാലയിൽ പ്രധാനമായും മൂന്ന് വിഭവങ്ങൾ ആണ് കാണപ്പെടാറുള്ളത്. പായസം, മണ്ടപ്പുറ്റ്, തെരളിയപ്പം അഥവാ കുമ്പിളപ്പം, മോദകം തുടങ്ങിയവ ആണത്. പൊതുവേ ശർക്കര ചേർത്ത പായസമാണ് ഭഗവതിക്ക് നിവേദിക്കാറുള്ളത്. അരി, പയർ, കടല, ചക്ക തുടങ്ങിയ ഏതൊരു ഭക്ഷ്യ വസ്തു കൊണ്ടും ശർക്കര പായസം തയ്യാറാക്കുന്നതായി കണ്ടു വരാറുണ്ട്. മാറാരോഗങ്ങൾ മാറുവാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടിയാണ് മണ്ടപ്പുറ്റ് നിവേദിക്കാറുള്ളത്. രോഗബാധിതനായ വ്യക്തിയുടെ ശിരസിന്റെ ആകൃതിയിൽ ചേരുവകൾ കുഴച്ചാവും മണ്ടപുറ്റ് ഉണ്ടാക്കുക. അരി, പയർ, ശർക്കര എന്നിവ ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. പ്രോടീൻ അല്ലെങ്കിൽ പോഷകങ്ങൾ നിറഞ്ഞ ഒരു വിഭവം കൂടിയാണിത്. കൂടാതെ കടുംപായസം, പ്രഥമൻ, വെള്ള ചോറ്, സേമിയ, പാൽപ്പായസം, പാലട, ഇലയട മുതലായ പല ഭക്ഷ്യ വസ്തുക്കളും നിവേദിച്ചു കാണാറുണ്ട്. നിവേദ്യവസ്തു എന്തു തന്നെ ആയാലും ഭക്തിയോടെ സമർപ്പിച്ചാൽ ഭഗവതി സ്വീകരിക്കും എന്നാണ് വിശ്വാസം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.[8]

പൊങ്കാലയ്ക്കായി രാത്രി തന്നെ കലങ്ങൾ അടുപ്പിൽ വച്ചിരിക്കുന്നു

ചരിത്രം

[തിരുത്തുക]

കേരളത്തിലേയും തമിഴ്നാട്ടിലേയും കൊയ്ത്തുത്സവമാണ് പൊങ്കാല. പൊങ്കാല എന്ന് വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. അമ്മയുടെ തിരുസന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യൌഷധമയാണ് കരുതിപ്പോരുന്നത്. ആചാരപരമായി അരിയും ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്. പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്.

തങ്ങളുടെ ദേശദൈവത്തിന്, വർഷത്തിൽ ഒരിക്കൽ, സ്വന്ത കയ്യാൽ തന്നെ ഊട്ടുക എന്നൊരു ചടങ്ങ് നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഗ്രാമപ്രദേശങ്ങളിൽ നടന്നു വരുന്ന ഒരു ചടങ്ങായിരുന്നു. മകര കൊയ്ത്ത് കഴിഞ്ഞ് കിട്ടുന്ന എല്ലാം അരിയാക്കി മാറ്റി, അതിൽ നിന്ന് ആദ്യത്തെ പങ്ക് ഭഗവതിക്ക് നൽകുന്ന രീതിയിൽ ആണ് പ്രധാനമായും ഈ ചടങ്ങ് നടക്കാറുള്ളത്. പൊങ്കാല പുരാതന കാർഷിക സംസ്കാരവും ആയി ബന്ധപ്പെട്ടതാണ് എന്നതിന്റെ ഉദാഹരണമാണ് അത്. പല ഇടങ്ങളിലും ഈ ചടങ്ങിന് എല്ലാം മാറ്റം വന്നു എങ്കിലും പാലക്കാട്ടെ പല ഭാഗങ്ങളിലും ഇതെല്ലാം ഇന്നും മാറ്റമില്ലാതെ തുടർന്ന് പോരുന്നതായി കാണാം.

കുമ്മാട്ടി, വേല, പ്രതിഷ്ഠാ ദിനം, ഉത്സവം, ചിലപ്പോൾ നവരാത്രി, തൃക്കാർത്തിക എന്നിങ്ങനെ ഉള്ള വിശേഷ ദിനങ്ങളിൽ കാവിലെ ഭഗവതിക്ക് പൊങ്കാല ഇടാൻവേണ്ടി സ്ത്രീകൾ എത്തും. ഭക്തി നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ നടക്കുന്ന ചടങ്ങാണ് ഇത്. കാവിന്റെ അല്ലെങ്കിൽ ക്ഷേത്രത്തിന്റെ മുന്നിൽ എല്ലാവരും അടുപ്പ് കൂട്ടി, നേദ്യവും/ പായസവും, അടയും മറ്റും തയ്യാറാക്കും. പല ഭാഗങ്ങളിലും സ്ത്രീകൾ തന്നെ നേരിട്ടാണ് പൊങ്കാല നേദിക്കുക. ചില ഇടങ്ങളിൽ പുരോഹിതർ അല്ലെങ്കിൽ വെളിച്ചപ്പാട് വന്ന് നേദിക്കുന്നത് കാണാം. ഇതിനു എല്ലാം സഹായത്തിന് എന്നവണ്ണം ചിലപ്പോൾ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഉണ്ടാകും.

മാതൃ ദൈവാരാധന അഥവാ ശാക്തേയ ആരാധനയുടെ ഭാഗമാണ് പൊങ്കാല. മാതൃ ദൈവവും കാർഷിക സമൃദ്ധി, ഊർവരത എന്നിവയുമായുള്ള ബന്ധത്തിന്റെ നേർക്കാഴ്ചയാണ് പൊങ്കാല. ഇക്കൊല്ലം നല്ല വിളവ് തന്നെ ഭഗവതി അടുത്ത കൊല്ലവും നല്ല വിളവ് തരണേ എന്നൊരു പ്രാർത്ഥന കൂടി ഇതിൽ കാണാവുന്നതാണ്. തമിഴ്നാട്ടിൽ ‘’’തൈപ്പൊങ്കൽ’’’ ആഘോഷിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "ഗിന്നസ് സാക്ഷ്യപത്രം". Archived from the original on 2009-04-17. Retrieved 2009-07-18.
  2. "Ponkala makes it to Guinness". The Hindu. 2006-10-15. Archived from the original on 2006-12-02. Retrieved 2008-08-14.
  3. "http://www.guinnessworldrecords.com/world-records/1/largest-annual-gathering-of-women". Guinness World Records. 2009. Retrieved 2013-04-22. {{cite web}}: External link in |title= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-25. Retrieved 2009-03-10.
  5. "Thats malayalam". Archived from the original on 2006-09-08. Retrieved 2009-03-10.
  6. temple's kerala.com
  7. webindia123.com
  8. "Attukal Pongala Festival".
"https://ml.wikipedia.org/w/index.php?title=ആറ്റുകാൽ_പൊങ്കാല&oldid=4501805" എന്ന താളിൽനിന്ന് ശേഖരിച്ചത്