ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടൻവള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മത്സരവള്ളംകളികളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ചുണ്ടൻ വള്ളമാണ് ആയാപറമ്പ് വലിയ ദിവാൻജി. 1954 മുതൽ ആയാപറമ്പ് വലിയ ദിവാൻജി നെഹ്റു ട്രോഫി വള്ളം കളിയിൽ മുടങ്ങാതെ പങ്കെടുക്കുന്നു. ആദ്യകാലങ്ങളിൽ നെടുമുടി തെക്കേമുറി എന്ന പേരിൽ ജലോത്സവ വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ ചുണ്ടന്റെ നിർമ്മാണമാണ് പാർത്ഥസാരഥി ചുണ്ടന്റെ നിർമ്മാണത്തിനും കാരണമായതെന്ന് പരാമർശിക്കപ്പെടാറുണ്ട്.

ചരിത്രം[തിരുത്തുക]

കൊല്ലവർഷം 1104-ൽ (ക്രിസ്ത്വബ്ദം - 1928) നെടുമുടി തെക്കേക്കരക്കാരാണ് വള്ളം നിർമ്മിച്ചത്. ചുണ്ടൻ നെടുമുടി എൻ.എസ്.എസ്. കരയോഗം വകയായിരുന്നു. ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്ന ദിവാൻ രാജാകേശവദാസന്റെ സ്മരണ നിലനിർത്താൻ വേണ്ടിയാണ് ചുണ്ടന് വലിയ ദിവാൻജി എന്ന് പേര് നൽകിയത്. പിന്നീട് 1949-ൽ (കൊല്ലവർഷം 1120) ആയാപറമ്പ് 622 നമ്പർ എൻ.എസ്.എസ്. കരയോഗം വള്ളം വിലയ്ക്ക് വാങ്ങുകയും ചുണ്ടന്റെ പേര് ആയാപറമ്പ് വലിയ ദിവാൻജി എന്നാകുകയും ചെയ്തു. അതിനുമുമ്പ് വേലായുധൻ എന്നൊരു ചുണ്ടൻ വള്ളവും ആയാപറമ്പ് കരയിൽ ഉണ്ടായിരുന്നു.

ഇരുവശങ്ങളിലേക്കും പത്തിവിടർത്തി നിൽക്കുന്ന നാഗങ്ങളും ഒരു സുദർശനചക്രവും നാല് പൂക്കളും, വിരിഞ്ഞ താമരപ്പൂവിൽ നിന്നും മുന്നോട്ട് തള്ളി നിൽക്കും പോലെ ഉള്ള മുൻഭാഗവുമുള്ള കൂമ്പ് ചുണ്ടന്റെ പ്രത്യേകതയാണ്. നെടുമുടി കരയോഗാംഗമായിരുന്ന എം.കെ. നാരായണൻ നായർ സംഭാവന ചെയ്തതാണ് പിത്തളയിൽ തീർത്ത ഈ കൂമ്പ്.

നെഹ്‌റു ട്രോഫി മത്സരത്തിലെ പങ്കാളിത്തം[തിരുത്തുക]

1954 മുതൽ നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കുന്ന ചുണ്ടൻ പലപ്പോഴും ജലോത്സവവേദികളിലെ കാരണവർ എന്നറിയപ്പെടുന്നു. നിരവധി തവണ ഫൈനലിലെത്തിയ ചുണ്ടൻ വള്ളം 1979-ൽ യു.ബി.സി.യിലൂടെ രവിപ്രകാശ് മുട്ടേൽ ക്യാപ്റ്റനായിരിക്കെ ട്രോഫി നേടിയിട്ടുണ്ട്. 1981-ലും ട്രോഫി നേടിയിരുന്നുവെങ്കിലും പിന്നീട് തർക്കത്തെ തുടർന്ന് മത്സരഫലം റദ്ദാക്കുകയും വിജയികളെ തിരഞ്ഞെടുക്കാതിരിക്കുകയുമാണുണ്ടായത്.