അലങ്കാരശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാവ്യത്തിന്റെ ശാസ്ത്രീയമായ അദ്ധ്യയനമാണ് അലങ്കാരശാസ്ത്രത്തിന്റെ വിഷയം. സാഹിത്യശാസ്ത്രം, കാവ്യശാസ്ത്രം, സൗന്ദര്യശാസ്ത്രം എന്നീ പേരുകളും സമാനാർത്ഥത്തിൽ പ്രയോഗിച്ചുകാണുന്നു. രാജശേഖരൻ (10-ാം ശതകം) തന്റെ കാവ്യമീമാംസയിൽ സാഹിത്യവിദ്യ എന്നാണ് അലങ്കാരശാസ്ത്രത്തിനു നല്കിയിട്ടുള്ള പേര്.

അലങ്കാരപദത്തിന്റെ അർഥം[തിരുത്തുക]

അലങ്കരിക്കുന്നത് അതായത് സൗന്ദര്യം വർദ്ധിപ്പിക്കുന്നത് എന്ന വിപുലവും സരളവുമായ അർത്ഥത്തിലാണ് അലങ്കാരപദം പണ്ടുകാലത്തു പ്രയോഗിച്ചിരുന്നത്. ശബ്ദാലങ്കാരം തൊട്ടു രസം വരെയുള്ള എല്ലാ കാവ്യധർമ്മങ്ങളും ഈ പദം കൊണ്ടു വിവരിക്കപ്പെട്ടിരിക്കുന്നു. കാവ്യോത്കർഷദായകങ്ങളായ ധർമ്മങ്ങൾ വിശകലനം ചെയ്യപ്പെടാതെ എല്ലാം ഒന്നായി കണ്ടുകൊണ്ടുള്ള സമീപനത്തിന്റെ ഫലമായിരുന്നു അത്. അടുത്ത ഘട്ടത്തിൽ 'അലങ്കാര'ത്തിന്റെ അർത്ഥം കൂടുതൽ സങ്കീർണമായിത്തീർന്ന് കാവ്യ ചമത്കാരഹേതുക്കളായ അംശങ്ങൾ വെവ്വേറെ പരാമർശിക്കപ്പെടുവാൻ തുടങ്ങി. അപ്പോൾ ഈ പദത്തിന്റെ വിവക്ഷ ഉപമാദികളായ അർത്ഥാലങ്കാരങ്ങളെയും യമകാദികളായ ശബ്ദാലങ്കാരങ്ങളെയും മാത്രം സംബന്ധിക്കുന്ന രീതിയിൽ സങ്കുചിതമായിത്തീർന്നു. എങ്കിലും സമ്പൂർണ സാഹിത്യശാസ്ത്രം എന്ന അർത്ഥത്തിൽത്തന്നെ അലങ്കാരശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചുവരുന്നു.

അലങ്കാരശാസ്ത്രത്തിന്റെ പ്രാരംഭം[തിരുത്തുക]

ക്രിസ്തുവിനു വളരെ കാലം മുൻപു മുതൽതന്നെ ഭാരതത്തിൽ അലങ്കാരം പഠനവിഷയമായിരുന്നു എന്ന് ഊഹിക്കുവാൻ വഴിയുണ്ട്. നിരുക്തകാരനായ യാസ്കൻ (ബി.സി. 600) തന്റെ പൂർവ്വികനും വൈയാകരണനുമായ ഗാർഗ്ഗ്യന്റെ ഉപമാനിർവചനം (അഥാതോ ഉപമാ യത് അതത് തത്സദൃശം) ഉദ്ധരിച്ച് അനേകം ഋഗ്വേദമന്ത്രങ്ങൾകൊണ്ട് അതിനെ ഉദാഹരിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. യഥാ,ന, ചിത്, വത്, ആ, നു മുതലായ പ്രത്യയങ്ങൾ ഉപമാവാചകങ്ങളായി ഇദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. 'നിപാതങ്ങൾ' എന്നാണ് ഇവയ്ക്ക് ഇദ്ദേഹം കൊടുത്തിട്ടുള്ള പേര്. ഭൂതോപമ, രൂപോപമ, ലുപ്തോപമ, സിദ്ധോപമ എന്നിങ്ങനെ ഉപമയ്ക്കുള്ള പ്രകാരഭേദങ്ങളും ഇദ്ദേഹത്തിന്റെ പഠനങ്ങൾക്കു വിഷയമായി. ഇതിൽനിന്നെല്ലാം ഉപമ എന്ന അലങ്കാരം യാസ്കന്റെ കാലത്തിനു മുൻപുതന്നെ വൈയാകരണന്മാർ ചർച്ചയ്ക്കു വിഷയമാക്കിയിട്ടുണ്ടെന്നും വേദമന്ത്രങ്ങളുടെ അർത്ഥങ്ങൾ വിസ്തരിക്കുമ്പോൾ അവയിലെ ഉപമകളും വ്യാഖ്യാതങ്ങളായിട്ടുണ്ടെന്നും ന്യായമായി വിചാരിക്കാം.

യാസ്കനു ശേഷമുണ്ടായ പ്രസിദ്ധവൈയാകരണനായ പാണിനിയും 'അലങ്കാര'ത്തിലെ ചില ശാസ്ത്രീയ ശബ്ദങ്ങളെക്കുറിച്ച് ഉല്ലേഖനം ചെയ്തിട്ടുണ്ട്. പാണിനീസൂത്രങ്ങളിലും തുടർന്നുണ്ടായ കാത്യായനന്റെ വാർത്തികത്തിലും പതഞ്ജലിയുടെ ഭാഷ്യത്തിലും അത്തരം പരാമർശങ്ങൾ കാണാം. 'ഉപമാനാനി സാമാന്യവചനൈഃ', 'ഉപമിതം വ്യാഘ്രാദിഭിഃ സാമാന്യാപ്രയോഗേ' എന്നീ പാണിനിസൂത്രങ്ങൾ കാണുമ്പോൾ ഗാർഗ്ഗ്യന്റെ അഭിപ്രായങ്ങളെ പാണിനി നല്ലപോലെ ആത്മസാത്കരിച്ചിട്ടുണ്ടെന്നു കരുതാം. ഉപമാനം, ഉപമിതം, സാമാന്യം, ഔപമ്യം, ഉപമാർഥം, സാദൃശ്യം എന്നീ പദങ്ങളുടെ പ്രയോഗം ഏതാണ്ട് 50 സൂത്രങ്ങളിൽ കാണുന്നുണ്ട്. ഇതിൽനിന്നെല്ലാം അലങ്കാരശാസ്ത്രത്തിന്റെ ഉദ്ഗമസ്ഥാനം വ്യാകരണശാസ്ത്രം തന്നെയാകാനേ വഴിയുള്ളു എന്ന് അഭ്യൂഹിക്കപ്പെടുന്നു. ആനന്ദവർദ്ധനന്റെ ധ്വന്യാലോകത്തിലുള്ള 'എല്ലാ വിദ്യകളുടെയും മൂലം വ്യാകരണമാകയാൽ ആദ്യത്തെ വിദ്വാൻമാരെല്ലാം വൈയാകരണൻമാരായിരുന്നു' എന്ന പരാമർശം ഈ ഊഹത്തെ കുറെയൊക്കെ സാധൂകരിക്കുന്നു.

അലങ്കാരപഠനം ഒരു പ്രത്യേക ശാസ്ത്രമായി പതഞ്ജലിക്കു മുൻപ് രൂപം കൊണ്ടിരുന്നില്ല. അലങ്കാരത്തെക്കുറിച്ചു പ്രസ്താവങ്ങളുണ്ടെങ്കിലും അലങ്കാരശാസ്ത്രത്തെക്കുറിച്ചു പ്രാചീനകൃതികളിൽ ഒരിടത്തും പ്രസ്താവിച്ചുകാണുന്നുമില്ല. ഛാന്ദോഗ്യോപനിഷത്തിൽ പഴയ ശാസ്ത്രങ്ങളുടെ ഒരു പട്ടിക കൊടുത്തിട്ടുള്ളതിൽ (VII. 1. 2. 4) അലങ്കാരശാസ്ത്രം ഉൾപ്പെടുന്നില്ല. ലളിതവിസ്തരം എന്ന ബുദ്ധമതഗ്രന്ഥത്തിൽ 'കാവ്യകരണഗ്രന്ഥം' എന്ന ഒരു പ്രയോഗമുണ്ടെങ്കിലും അലങ്കാരത്തെക്കുറിച്ചുള്ള പരാമർശമായി അതിനെ സ്വീകരിക്കുക വിഷമമാണ്. കൌടില്യന്റെ അർത്ഥശാസ്ത്രത്തിലും അലങ്കാരശാസ്ത്രത്തെക്കുറിച്ച് ഒന്നും പറഞ്ഞുകാണുന്നില്ല. രാജാവുപയോഗിക്കുന്ന ഭാഷയുടെ ശൈലി ഇന്നവിധത്തിലായിരിക്കണമെന്ന് ഇദ്ദേഹം അനുശാസിക്കുന്നുണ്ട്. അർത്ഥക്രമം, സ്പഷ്ടത്വം, ഔദാര്യം എന്നിവ രാജശാസനങ്ങൾക്കു അനിവാര്യഗുണങ്ങളാണെന്ന് ഇദ്ദേഹം പ്രതിപാദിച്ചപ്പോൾ അലങ്കാരശാസ്ത്രവുമായി അവയ്ക്കു ബന്ധമുള്ളതായി ഇദ്ദേഹം ലക്ഷീകരിച്ചിട്ടില്ല. ചുരുക്കത്തിൽ, അലങ്കാരത്തെക്കുറിച്ചു പ്രാചീനാചാര്യന്മാർ ബോധവാന്മാരായിരുന്നു എന്നല്ലാതെ ഒരു പ്രത്യേക ശാസ്ത്രമായി അലങ്കാരശാസ്ത്രത്തെ പരാമർശിക്കുവാനോ വളർത്തിക്കൊണ്ടുവരുവാനോ അവർ ശ്രദ്ധിച്ചിരുന്നില്ല.

ഭരതന്റെ നാട്യശാസ്ത്രം[തിരുത്തുക]

ചമത്കാരജനകവും ഉക്തിവൈചിത്ര്യരൂപവുമായ സാഹിത്യധർമ്മത്തിന്റെ അനുഭവം ആദ്യകാലത്ത് സാമാന്യരൂപത്തിൽ മാത്രമായിരുന്നു എന്നു മേല്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഭരതമുനിയുടെ കാലമായപ്പോഴേക്കും ചമത്കാരത്തിന്റെയും ചമത്കാരോപാധികളുടെയും സ്വരൂപവിശേഷവിവേകം നല്ലപോലെ വികസിച്ചതായി കാണുന്നു. ഇദ്ദേഹത്തിന്റെ നാട്യശാസ്ത്രം (എ.ഡി. മൂന്നാം ശ.) അതിനു നിദർശനമാണ്. ഈ ഗ്രന്ഥത്തിൽ സാഹിത്യത്തിന്റെ ജീവിതഭൂതങ്ങളായ ശൃംഗാരാദിരസപ്രഭേദങ്ങളെയും അവയുടെ ഉപാധികളെയും സവിശേഷപഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. പല ഘട്ടങ്ങളും കടന്നതിനുശേഷമായിരിക്കണം അത്തരം സിദ്ധാന്തം രൂഢമൂലമായിത്തീർന്നത് എന്നതിന് അതിലെ ചില ശ്ലോകങ്ങളും 'ആര്യ'കളും സാക്ഷ്യം വഹിക്കുന്നു. നാട്യശാസ്ത്ര വ്യാഖ്യാനമായ അഭിനവഭാരതിയിൽ, 'താ ഏതാഹ്യാര്യാഃ ഏകപ്രഘട്ടകതയാ പൂർവാചാര്യൈഃ ലക്ഷണത്വേന പഠിതാഃ മുനിനാ തു സുഖ സംഗ്രഹായ യഥാസ്ഥാനം നിവേശിതാഃ' എന്ന് അഭിനവഗുപ്തൻ എടുത്തുപറഞ്ഞിട്ടുമുണ്ട്; മാത്രമല്ല പാണിനിയുടെ 'പാരാശര്യശിലാലിഭ്യാം ഭിക്ഷുനടസൂത്രയോഃ കർമന്ദകൃശാശ്വാദിനിഃ' എന്നീ സൂത്രങ്ങളിൽനിന്നും പാണിനിക്കു മുൻപുതന്നെ ശിലാലി, കൃശാശ്വൻ എന്നീ നടസൂത്രകാരന്മാർ ഉണ്ടായിരുന്നതായി വ്യക്തമാകുന്നു. ആകയാൽ ഭരതൻ തന്റെ നാട്യശാസ്ത്രത്തിൽ പല ആചാര്യന്മാരുടെയും വിവേചനങ്ങൾക്കു വിഷയമായിത്തീർന്ന് ക്രമവികസിതമായി പ്രായേണ പൂർണ്ണാവസ്ഥയിലെത്തിയിട്ടുള്ള സിദ്ധാന്തങ്ങളെയാണ് വിവരിച്ചിട്ടുള്ളതെന്നതിൽ സംശയിക്കേണ്ടതില്ല. രസഭാവദർശനം ഭരതന്റെ കാലമാവുമ്പോഴേക്കും അപ്രകാരം സംപുഷ്ടമായി എങ്കിലും അലങ്കാരദർശനം അല്പം മുൻപു മാത്രമേ ആരംഭിച്ചിരിക്കാനിടയുള്ളു. അങ്ങനെ ആരംഭിച്ചതിന്റെ ലക്ഷണം നാട്യശാസ്ത്രത്തിൽ പ്രത്യക്ഷമാണുതാനും. പതിനാറാമത്തെ അദ്ധ്യായത്തിന്റെ വിഷയം 'അലങ്കാരലക്ഷണം' ആണ്. ചമത്കാരജനകമായ ധർമ്മം എന്ന സാമാന്യാർത്ഥത്തിലാണ് ഇദ്ദേഹം അലങ്കാരപദം പ്രയോഗിച്ചിട്ടുള്ളത്. ഈ അദ്ധ്യായത്തിൽ 36 കാവ്യഭൂഷണങ്ങൾ, 4 അലങ്കാരങ്ങൾ, 10 കാവ്യദോഷങ്ങൾ, 10 കാവ്യഗുണങ്ങൾ എന്നിങ്ങനെ അലങ്കാരശാസ്ത്രത്തിന്റെ പരിധിയിൽപ്പെട്ട കാര്യങ്ങൾ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അലങ്കാരവിവേചനത്തിൽ സവിശേഷശ്രദ്ധ അക്കാലത്തു പതിഞ്ഞിട്ടില്ല എന്നു വ്യക്തമാണ്. ഉപമ, രൂപകം, ദീപകം, യമകം എന്നിങ്ങനെ 4 അലങ്കാരങ്ങൾ മാത്രമേ അന്നു വിവേചനം ചെയ്യപ്പെട്ടിരുന്നുള്ളു.

ശബ്ദാലങ്കാരമെന്നും അർത്ഥാലങ്കാരമെന്നും ഉള്ള വിവേചനവും ഭരതന്റെ കാലത്തു നടന്നിട്ടില്ല; എങ്കിലും ഉപമ അലങ്കാരങ്ങളിൽവച്ച് ഏറ്റവും പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുള്ളതായി അനുമാനിക്കാം. അലങ്കാരശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി അവരോധിക്കപ്പെടുന്നതിനു ഭരതൻ സമർഹനാണെന്നതിൽ പക്ഷാന്തരമുണ്ടാകാനിടയില്ല. പക്ഷേ, നാട്യകാര്യങ്ങളിൽ സവിശേഷം ദത്താവധാനനാകമൂലം കാവ്യത്തെക്കുറിച്ചു വിശദമായ പഠനം എന്നല്ല കാവ്യത്തിന് ഒരു നിർവ്വചനം പോലും ഭരതൻ നിർദ്ദേശിച്ചിട്ടില്ല. ആ നിലയ്ക്കു നോക്കിയാൽ കാവ്യനിർവ്വചനംകൊണ്ടാരംഭിക്കുന്ന കാവ്യാലങ്കാരം എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഭാമഹൻ ആദ്യത്തെ ആലങ്കാരികനായി സാഹിത്യശാസ്ത്രചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നതു കാണാം. ഭരതൻ പ്രായേണ നാട്യശാസ്ത്രാചാര്യനായിട്ടേ കരുതപ്പെടുന്നതുമുള്ളു.

ഭാമഹന്റെ കാവ്യാലങ്കാരം[തിരുത്തുക]

ഭാമഹന്റെ കാലം എ.ഡി. 675-നും 750-നും ഇടയ്ക്കാണ്. ഇദ്ദേഹം രചിച്ച കാവ്യാലങ്കാരം ആണ് ആദ്യത്തെ സമ്പൂർണമായ അലങ്കാരശാസ്ത്രഗ്രന്ഥം. ഭരതനും ഭാമഹനും ഇടയ്ക്കുള്ള കാലഘട്ടം അലങ്കാരശാസ്ത്രത്തിന്റെ വികാസചരിത്രത്തിൽ അപ്രധാനമായ ഒന്നല്ല. ഭരതനിൽ കാണുന്ന നാല് അലങ്കാരങ്ങൾ ഭാമഹന്റെ കാലമായപ്പോഴേക്കും 41 ആയി വളർന്നുകാണുന്നു.

ഭാമഹൻ അലങ്കാരപ്രാധാന്യവാദിയായ ആചാര്യനാണ്. ഗുണം, രീതി, രസം എന്നിവയെ അലങ്കാരങ്ങളുടെ കൂട്ടത്തിൽ ഗണിച്ചു എന്നല്ലാതെ അതിൽക്കവിഞ്ഞ സ്ഥാനം ഇദ്ദേഹം അവയ്ക്കു നല്കിയിട്ടില്ല. കാവ്യശരീരം, അലങ്കാരം, ദോഷദർശനം, ന്യായനിർണ്ണയം, ശബ്ദശുദ്ധി എന്നിങ്ങനെ അഞ്ചു വിഷയങ്ങളാണ് ഈ ആറു പരിച്ഛേദങ്ങളിലായി പ്രതിപാദിച്ചിട്ടുള്ളത്. ഇവയിൽ അലങ്കാരപ്രതിപാദകങ്ങളായ 160 പദ്യങ്ങളുൾപ്പെടുന്നു. രസഭാവാദികളെ രസഭാവാദ്യലങ്കാരങ്ങളായി മാത്രമേ ആചാര്യൻ കരുതിയിട്ടുള്ളു. മൊത്തം 41 അലങ്കാരങ്ങൾ ഭാമഹന്റെ കാലത്തു നിരൂപിക്കപ്പെട്ടിരുന്നതായി കാണുന്നു. ഈ 41-ൽപ്പെട്ട ഹേതു, സൂക്ഷ്മം, ലേശം എന്നീ അലങ്കാരങ്ങളെ ഉക്തിവൈചിത്ര്യരഹിതമാകയാൽ ഭാമഹൻ സ്വീകരിക്കുന്നില്ല.

'ഹേതുശ്ച സൂക്ഷ്മോ ലേശോഥ

നാലങ്കാരതയാ മതഃ' (കാവ്യാലങ്കാരം ശശ 86)

ഇവയ്ക്കെല്ലാം പുറമേ രാമശർമ നിർദ്ദേശിച്ച 'പ്രഹേളിക' എന്ന ഒരു ശബ്ദാലങ്കാരമുണ്ട്. അതിനെ ആചാര്യന്മാർ നിഷേധിച്ചിട്ടില്ല എന്നു മാത്രം. കാവ്യദോഷങ്ങൾ, ശബ്ദശുദ്ധി എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്നിടത്ത് ഇദ്ദേഹത്തിനു സത്കാവ്യത്തെക്കുറിച്ചു സുവ്യക്തവും സുദൃഢവുമായ ചില ധാരണകൾ ഉണ്ടായിരുന്നു എന്നു കാണാം. പ്രസ്തുതാലങ്കാരഗ്രന്ഥത്തിന് ഉദ്ഭടൻ (775-850) ഭാമഹവിവരണം എന്ന ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടെന്ന് പ്രതിഹാരേന്ദുരാജൻ, അഭിനവഗുപ്തൻ, രുയ്യകൻ എന്നിവർ തങ്ങളുടെ കൃതികളിൽ സൂചിപ്പിച്ചിട്ടുണ്ട്; എങ്കിലും അതു കണ്ടുകിട്ടിയിട്ടില്ല.

അനുക്രമവികാസം[തിരുത്തുക]

ഭാമഹന്റെ കാവ്യാലങ്കാരത്തിനുശേഷം അലങ്കാരശാസ്ത്രം ക്രമമായ പുരോഗതി കൈവരിച്ചതിന്റെ ഫലമായി സംസ്കൃതഭാഷയിലുണ്ടായിട്ടുള്ള കാവ്യശാസ്ത്രഗ്രന്ഥങ്ങൾ അനവധിയാണ്. അവയിൽ പ്രാമുഖ്യമർഹിക്കുന്നത് കാവ്യാദർശം, കാവ്യാലങ്കാരസംഗ്രഹം, കാവ്യാലങ്കാരസൂത്രം, കാവ്യാലങ്കാരം, ധ്വന്യാലോകം, കാവ്യമീമാംസ, വക്രോക്തിജീവിതം, വ്യക്തിവിവേകം, ശൃംഗാരപ്രകാശം, സരസ്വതീകണ്ഠാഭരണം, ഔചിത്യവിചാരചർച്ച, കവികണ്ഠാഭരണം, കാവ്യപ്രകാശം, അലങ്കാരസർവ്വസ്വം, വാഗ്ഭടാലങ്കാരം, കാവ്യാനുശാസനം, രസതരംഗിണി, ചന്ദ്രാലോകം, ഏകാവലി, പ്രതാപരുദ്രയശോഭൂഷണം, സാഹിത്യദർപ്പണം, അലങ്കാരശേഖരം, കുവലയാനന്ദം, ചിത്രമീമാംസ, രസഗംഗാധരം എന്നിവയാണ്. ഇവ കൂടാതെ കണ്ടുകിട്ടിയിട്ടുള്ള 150-ൽ അധികം അലങ്കാരഗ്രന്ഥങ്ങൾ വേറെയുമുണ്ട്. അവയിൽ 50-ൽ അധികം കൃതികളുടെ രചയിതാക്കൾ ആരെന്നു നിരാക്ഷേപമായി തെളിഞ്ഞിട്ടില്ല.

അലങ്കാരശാസ്ത്രത്തിന്റെ ഏകദേശം പന്ത്രണ്ടു ശതകങ്ങളിലെ സുദീർഘമായ ചരിത്രം (എട്ടാം ശതകം മുതൽ പത്തൊൻപതാം ശതകം വരെ) മൂന്നു കാലഘട്ടങ്ങളായി വിഭജിക്കപ്പെടാവുന്നതാണ്: ധ്വനിപൂർവ്വകാലം, ധ്വനികാലം, ധ്വന്യുത്തരകാലം എന്നിങ്ങനെ. ധ്വനിപൂർവ്വകാലത്തിലെ ആചാര്യന്മാർ ഭാമഹൻ , ദണ്ഡി, ഉദ്ഭടൻ, വാമനൻ, രുദ്രടൻ എന്നിവരായിരുന്നു. ധ്വനികാലത്തിലെ ആചാര്യന്മാരിൽ പ്രമുഖരായിരുന്നു ആനന്ദവർധനൻ, കുന്തകൻ, മഹിമഭട്ടൻ എന്നിവർ. അതിനുശേഷം ഉണ്ടായ മമ്മടാദികൾ ധ്വന്യുത്തരകാലാചാര്യന്മാരാണ്. പ്രായേണ പൂർവ്വാചാര്യൻമാരോടു കടപ്പെട്ടിട്ടുള്ള ഇവരിൽ ചിലർ ധ്വനിപ്രാധാന്യവാദികളുടെ കൂട്ടത്തിലാണെങ്കിൽ മറ്റു ചിലർ അലങ്കാരപ്രാധാന്യവാദികളുടെ പക്ഷത്തിലാണ്.

കാവ്യാദർശം[തിരുത്തുക]

ആചാര്യദണ്ഡി (700-750) കാവ്യാദർശത്തിൽ രണ്ടും മൂന്നും അദ്ധ്യായങ്ങളിലാണ് അലങ്കാരങ്ങളെ വിസ്തരിച്ചിരിക്കുന്നത്. മൊത്തം 35 അർത്ഥാലങ്കാരങ്ങളെ ഇദ്ദേഹം വിവരിക്കുന്നു. ഈ സംഖ്യ ഭാമഹന്റേതിൽ നിന്നു കുറവാണ്. എങ്കിലും ഭാമഹൻ പറയാത്ത ആവൃത്തിയും നിരസിച്ചിട്ടുള്ള ഹേതു, ലേശം, സൂക്ഷ്മം എന്നിവയും ദണ്ഡി സ്വീകരിച്ചിട്ടുണ്ട്. ഭാമഹൻ പറഞ്ഞിട്ടുള്ള ഉപമേയോപമ, അനന്വയം, ഉപമാരൂപകം, സസന്ദേഹം, ഉത്പ്രേക്ഷാവയവം എന്നിവയെ പൃഥഗലങ്കാരങ്ങളായി അദ്ദേഹം ഗണിച്ചിട്ടുമില്ല; മാത്രമല്ല ഓരോ അലങ്കാരത്തിനും അനേകം പ്രഭേദങ്ങളെ വിവരിക്കുന്നുണ്ട്. ശബ്ദാലങ്കാരങ്ങളുടെ കാര്യത്തിൽ (മൂന്നാം പരിച്ഛേദം) ദണ്ഡി, ഭാമഹോക്തങ്ങളായ അനുപ്രാസം, യമകം എന്നിവകൊണ്ടു മാത്രം തൃപ്തിപ്പെടുന്നില്ല: ഗോമൂത്രിക, അർദ്ധഭ്രമം, സർവതോഭദ്രം, സ്വരനിയമം, സ്ഥാനനിയമം, വർണ്ണനിയമം എന്നിവയും 16 തരം പ്രഹേളികാപ്രകാരങ്ങളും വിവരിച്ചു നിരൂപണം ചെയ്തിരിക്കുന്നു.

വൈദർഭം, ഗൗഡം എന്നീ കാവ്യമാർഗ്ഗങ്ങളെ ദണ്ഡി സ്വീകരിച്ചിട്ടുണ്ട്. വിരുദ്ധസ്വഭാവത്തോടുകൂടിയതാണ് ആ മാർഗ്ഗങ്ങൾ. ഇദ്ദേഹത്തിന്റെ പക്ഷത്തിൽ ഗുണങ്ങൾ 10 ആണ്; അവ മുഴുവൻ വൈദർഭിയിൽ ഉണ്ടാവും. എന്നാൽ ഗൌഡമാർഗ്ഗത്തിന് ആ ഗുണങ്ങളുടെ വിപരീത സ്വഭാവമാണു കാണുക. വൈദർഭമാർഗ്ഗത്തിന്റെ പ്രാണഭൂതങ്ങളായ ഈ ഗുണങ്ങൾ അലങ്കാരങ്ങൾ തന്നെയാണ് എന്ന് ഇദ്ദേഹത്തിന് അഭിപ്രായമുള്ളതായി തോന്നുന്നു. രസഭാവാദികൾ രസഭാവാദ്യലങ്കാരങ്ങളുമാണ്. അങ്ങനെ ദണ്ഡിയും ഭാമഹനെപ്പോലെ ഒരു അലങ്കാരപക്ഷപാതിയാണെന്നു കാണാം.

ദണ്ഡി, ഭാമഹനെക്കാൾ ഉയർന്ന ഒരു കവിയാണ്. കവിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളുടെയും കഴിവുകളുടെയും കാര്യത്തിൽ ഇദ്ദേഹം നിർബന്ധബുദ്ധിയുള്ളവനാണ്. 'ഇഷ്ടാർഥവ്യവച്ഛിന്ന'യായ 'പദാവലി'യാണ് കാവ്യശരീരം എന്നാണ് കാവ്യത്തിന് ഇദ്ദേഹം കൊടുത്തിരിക്കുന്ന നിർവ്വചനം. ഇതു ഭാമഹന്റേതിനെക്കാൾ സ്പഷ്ടതരമാണെന്നതിൽ സംശയമില്ല.

കാവ്യാലങ്കാരസംഗ്രഹം[തിരുത്തുക]

എട്ടാം ശ.-ത്തിൽ ജീവിച്ചിരുന്ന ഉദ്ഭടന്റെ (775-850) പ്രസ്തുത കൃതി ഭാമഹന്റെ കാവ്യാലങ്കാരത്തിന്റെ ഒരു പരിഷ്കൃതരൂപം മാത്രമേ ആകുന്നുള്ളു. അർത്ഥാലങ്കാരങ്ങൾ 37, ശബ്ദാലങ്കാരങ്ങൾ 4 എന്നിങ്ങനെ മൊത്തം 41 അലങ്കാരങ്ങളെ ഇദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. അവയെ പ്രായേണ ഭാമഹീയമായ ക്രമത്തിലാണു പരാമർശിച്ചിട്ടുള്ളത്; എന്നാൽ ഒരു സവിശേഷതയുള്ളത്, ഭാമഹോക്തങ്ങളായ യമകം, ഉപമാരൂപകം, ഉത്പ്രേക്ഷാവയവം എന്നിവയെ ഉദ്ഭടൻ ഉപേക്ഷിക്കുകയും പുനരുക്തവദാഭാസം, സംകരം, കാവ്യലിംഗം, ദൃഷ്ടാന്തം എന്നിങ്ങനെ ചില പുതിയ അലങ്കാരങ്ങളെ കൂട്ടിച്ചേർക്കുകയും അനുപ്രാസത്തെ ഛേകാനുപ്രാസം, വൃത്യനുപ്രാസം, ലാടാനുപ്രാസം എന്നിങ്ങനെ മൂന്നു തരത്തിൽ പ്രത്യേകാലങ്കാരങ്ങളായി നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളതാണ്.

ഭാമഹനെ ഉപജീവിച്ച ഉദ്ഭടനും അലങ്കാരപ്രാധാന്യവാദി തന്നെയായിരുന്നു. ഗുണരീതികളെപ്പറ്റി തന്റെ ഗ്രന്ഥത്തിൽ ഇദ്ദേഹം ഒന്നും ശബ്ദിക്കുന്നില്ല. രസം ശൃംഗാരാദി ശബ്ദങ്ങൾകൊണ്ടു വാച്യമാകാം എന്നുകൂടി ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു.

കാവ്യാലങ്കാരസൂത്രവൃത്തി[തിരുത്തുക]

അലങ്കാരപ്രാധാന്യപക്ഷത്തിൽ നിന്നും ആദ്യമായി ഒരു വ്യതിചലനം വാമനാചാര്യ (750-850) പ്രണീതമായ കാവ്യാലങ്കാരസൂത്രവൃത്തി എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തിൽ കാണാം. വാമനൻ ഉദ്ഭടന്റെ സമകാലികനായിരുന്നു. കാവ്യത്തിന് ഇദ്ദേഹം പുതിയ നിർവ്വചനമൊന്നും കൊടുത്തില്ല; രീതിവിവേചനത്തിലൂടെ കാവ്യലക്ഷണത്തെ ധ്വനിപ്പിക്കുകയാണു ചെയ്തത്. കാവ്യത്തിന്റെ ആത്മാവിനെ ഇദ്ദേഹം കൂടുതൽ അടുത്തു ചെന്നു ദർശിച്ചു എന്നു പറയാം.

കാവ്യത്തിന്റെ ആത്മാവ് രീതിയാണ്; രീതി എന്നതു വിശിഷ്ടമായ പദരചനയാണ്. അലങ്കാരം കൊണ്ടാണ് കാവ്യം ആസ്വാദ്യമായിത്തീരുന്നത്; അലങ്കാരമാകട്ടെ സൗന്ദര്യം തന്നെയാണ്. ഇതാണ് ദണ്ഡിയുടെ സിദ്ധാന്തം. ഇവിടെ അലങ്കാരശബ്ദം സാമാന്യമായ അർത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. വൈദർഭി, ഗൌഡി, പാഞ്ചാലി എന്നിവയാണ് രീതികൾ. രീതിയാണു കാവ്യാത്മാവ് എങ്കിൽ അത് ഗുണവിശിഷ്ടങ്ങളായ പദങ്ങൾകൊണ്ടുള്ള രചനയാണുതാനും. അപ്പോൾ ഗുണത്തിനാണ് അലങ്കാരത്തിനല്ല വാമനൻ പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്നു സ്പഷ്ടമാണ്.

യമകം, അനുപ്രാസം എന്നീ രണ്ട് ശബ്ദാലങ്കാരങ്ങൾ മാത്രമേ വാമനൻ ഗണിച്ചിട്ടുള്ളു. അർത്ഥാലങ്കാരങ്ങൾ ഉപമയും ഉപമാപ്രപഞ്ചവും മാത്രമാണ്-എല്ലാംകൂടി 30 എണ്ണം. പൂർവ്വാചാര്യന്മാർ രസഭാവങ്ങളെ അലങ്കാരങ്ങളായി പ്രതിപാദിച്ചിരിക്കെ വാമനൻ അവയെ അർത്ഥഗുണമായ കാന്തിയായിട്ടാണു പരിഗണിച്ചത്. ശബ്ദഗുണങ്ങളും അർത്ഥഗുണങ്ങളും മുൻപുള്ളവർ പ്രപഞ്ചനം ചെയ്തിട്ടുണ്ടെങ്കിലും അലങ്കാരത്തെക്കാൾ പ്രധാനം ഗുണമാണെന്ന സിദ്ധാന്തം, അതായത് ഗുണപ്രാധാന്യവാദം, വാമനന്റെ വകയാണെന്നു കരുതുന്നതിൽ തെറ്റില്ല.

കാവ്യാലങ്കാരം[തിരുത്തുക]

ഒൻപതാം ശ.-ത്തിൽ ജീവിച്ചിരുന്ന രുദ്രടന്റെ കൃതിയാണ് 734 പദ്യങ്ങളുള്ള കാവ്യാലങ്കാരം. 'ശബ്ദാർത്ഥൗ കാവ്യം' എന്നേ കാവ്യത്തെക്കുറിച്ച് ഇദ്ദേഹത്തിനു പറയാനുള്ളൂ. കാവ്യലക്ഷ്യം, അഞ്ച് ശബ്ദാലങ്കാരങ്ങൾ, 66 അർത്ഥാലങ്കാരങ്ങൾ, നാല് രീതികൾ, അഞ്ച് വൃത്തികൾ, പദങ്ങളുടെയും വാക്യങ്ങളുടെയും ദോഷങ്ങൾ, 10 രസങ്ങൾ, ശൃംഗാരത്തിന്റെ രണ്ടു വകഭേദങ്ങൾ എന്നിങ്ങനെ പല കാവ്യശാസ്ത്രവിഷയങ്ങളും അതിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വാസ്തവം, ഔപമ്യം, അതിശയം, ശ്ലേഷം എന്നിങ്ങനെ അർത്ഥാലങ്കാരങ്ങളെ നാലു വർഗ്ഗങ്ങളായി തരംതിരിക്കുകയും ചെയ്തു; മാത്രമല്ല അലങ്കാരങ്ങളുടെ എണ്ണവും 66 ആയി വർദ്ധിച്ചു കാണുന്നു. ഈ വർഗ്ഗീകരണം മൂലം അലങ്കാരങ്ങളുടെ പേരിലും നിർവ്വചനത്തിലും മറ്റും ചില പരിഷ്കാരങ്ങൾ വന്നുചേർന്നിട്ടുള്ളത് സ്മർത്തവ്യമാണ്.

രുദ്രടൻ അലങ്കാരങ്ങൾക്കു പ്രാധാന്യം കൊടുത്തിട്ടുണ്ടെങ്കിലും രസത്തിന്റെ യോഗ്യതയെ പ്രകാശിപ്പിക്കുവാൻ മറന്നില്ല. ഭാമഹാദികളെപ്പോലെ ഇദ്ദേഹം രസാദിയെ രസവദാദ്യലങ്കാരമായി പരിഗണിക്കുന്നില്ല. അലങ്കാരം, ഗുണം എന്നിവയെ അപേക്ഷിച്ചു രസാദിക്കു പ്രാധാന്യമുണ്ടെന്നു തന്നെയാണ് ഇദ്ദേഹത്തിന്റെ പക്ഷം. എന്നാൽ ആ പക്ഷത്തിലും രസം കാവ്യത്തിന് ഉപസ്കാരകമേ ആകുന്നുള്ളു. ആകയാൽ ഭാമഹൻ, ദണ്ഡി, വാമനൻ എന്നിവരുടെ മതങ്ങളെ വളരെ ദൂരം കടന്നും ധ്വനികാരന്റെ മതത്തോടു നന്നേ അടുക്കാതെയും ഏതാണ്ടു മദ്ധ്യവർത്തിയായ ഒരു മതമാണ് രുദ്രടൻ അവലംബിച്ചത്. ധ്വനിപൂർവ്വകാലം രുദ്രടനോടുകൂടി അവസാനിച്ചതായി കരുതാം.

ധ്വന്യാലോകവും ധ്വനിസിദ്ധാന്തവും[തിരുത്തുക]

സാഹിത്യശാസ്ത്രഗ്രന്ഥങ്ങളിൽ അദ്വിതീയസ്ഥാനമലങ്കരിക്കുന്നത്, കാശ്മീരീപണ്ഡിതനായ ആനന്ദവർദ്ധനന്റെ (825-875) ധ്വന്യാലോകം ആണ്. കാരിക, വൃത്തി, ലോചനം (വ്യാഖ്യാനത്തിന്റെ പേര്) എന്നീ മൂന്നു അംശങ്ങളോടുകൂടി സമ്പൂർണമായ ഈ ഗ്രന്ഥത്തിൽ 4 ഉദ്യോതങ്ങളുണ്ട്. കാരികയുടെയും വൃത്തിയുടെയും കർത്താക്കന്മാർ ഒരാളല്ല രണ്ടുപേരാണ് എന്നും, അതല്ല ഒരാൾ തന്നെയാണ് എന്നും നിരൂപകന്മാർക്കിടയിൽ വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ബഹ്വർത്ഥസംഗ്രഹരൂപമായ കാരികയും അതിന്റെ സകലസാരവിവരണരൂപമായ വൃത്തിയും ചേർന്ന നിബന്ധനമാണ് ധ്വന്യാലോകമെന്നും അവ രണ്ടും ആനന്ദവർദ്ധനന്റെ തന്നെ കൃതിയാണെന്നും കൂലങ്കഷമായ പരിശോധനയ്ക്കുശേഷം ചിലർ സ്ഥാപിച്ചിട്ടുണ്ട്. കാവ്യാലോകമെന്നും സഹൃദയാലോകമെന്നും സംജ്ഞാന്തരങ്ങളുള്ള പ്രസ്തുത ഗ്രന്ഥത്തിന് അഭിനവഗുപ്തൻ എഴുതിയ പ്രൗഢഗംഭീരമായ വ്യാഖ്യാനമാണ് ലോചനം; ചന്ദ്രിക എന്ന പേരിൽ വേറെയും ഒരു വ്യാഖ്യാനമുണ്ടായിരുന്നു എന്ന് ഊഹിക്കപ്പെടുന്നു.

ഒന്നാമത്തെ ഉദ്യോതത്തിലെ പ്രമേയം 'കാവ്യസ്യാത്മാ ധ്വനിഃ' എന്നതാണ്. ധ്വനിയുടെ വകഭേദങ്ങൾ രണ്ടിലും, ധ്വനികാരണങ്ങൾ മൂന്നിലും, ഗുണീഭൂതവ്യംഗ്യം നാലിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. വസ്തു, അലങ്കാരം, രസം എന്നീ മൂന്നുതരം ധ്വനികളിൽ സർവ്വോത്കൃഷ്ടമായ രസധ്വനിയാണ് സഹൃദയരെ സമാകർഷിക്കുന്ന കാവ്യാത്മഭൂതവും ആനന്ദൈകസാരവുമായ തത്ത്വമെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന ഈ സാഹിത്യശാസ്ത്രത്തിന്റെ രചനകൊണ്ട് പാണിനി, ഭരതൻ, ശ്രീശങ്കരൻ എന്നിവരോടു സമസ്കന്ധനും ആചാര്യസ്ഥാനീയനുമായി ആനന്ദവർദ്ധനൻ നിലകൊള്ളുന്നു.

ധ്വന്യാലോകത്തിന്റെ പ്രശസ്തിക്ക് ഏറ്റവും സഹായകമായത് അഭിനവഗുപ്തന്റെ (എ.ഡി. 925-1025) ലോചനം എന്ന വ്യാഖ്യാനമാണെന്നതിൽ സംശയമില്ല. അഷ്ടാദ്ധ്യായിക്കു പാതഞ്ജലഭാഷ്യം എന്നപോലെയാണ് ധ്വന്യാലോകത്തിനു ലോചനം എന്നു പറയാം. ലോചനത്തിനു കൌമുദി എന്നും അഞ്ജനം എന്നും രണ്ടു വ്യാഖ്യാനങ്ങളുണ്ട്. ഉത്തുങ്ഗോദയൻ എന്ന ഒരു കേരളരാജാവാണ് കൌമുദിയുടെ കർത്താവ്.

അഗ്നിപുരാണവും അലങ്കാരശാസ്ത്രവും[തിരുത്തുക]

ഭാരതീയ സംസ്കാരത്തോടു ബന്ധപ്പെട്ടിരിക്കുന്ന മിക്ക വിഷയങ്ങളുമടങ്ങിയ ഒരു വിജ്ഞാനകോശമെന്നനിലയിൽ വിരചിതമായ അഗ്നിപുരാണത്തിൽ (850-900) വ്യാകരണസംബന്ധമായും സാഹിത്യസംബന്ധമായും അനേകം വിഷയങ്ങൾ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. 336-ാം അദ്ധ്യായത്തിൽ അഗ്നി ധന്വന്തരിയോട് 'കാവ്യസ്യനാടകാദേശ്ച അലങ്കാരാൻ വദാമ്യഹം' എന്ന മുഖവുരയോടുകൂടി കാവ്യലക്ഷണങ്ങൾ വിവരിക്കുവാൻ ആരംഭിക്കുന്നു. അതനുസരിച്ചു ഗുണത്തോടുകൂടിയതും ദോഷമില്ലാത്തതും അലങ്കാരങ്ങൾ സ്ഫുടമായി ഉള്ളതുമായ ഒന്നാണ് കാവ്യം. നാലു രീതികൾ, നാലു വൃത്തികൾ, നാലുതരം അഭിനയങ്ങൾ, ഗദ്യം, പദ്യം, മിശ്രം എന്നിങ്ങനെയുള്ള കാവ്യവിഭാഗങ്ങൾ, സംസ്കൃതം, പ്രാകൃതം എന്നീ കാവ്യഭാഷകൾ, കഥ, ആഖ്യായിക, മഹാകാവ്യം എന്നീ സാഹിത്യവിഭാഗങ്ങൾ, നാടകത്തിലെ രസഭാവാദികൾ, ഗുണങ്ങൾ, ദോഷങ്ങൾ എന്നീ വിവിധകാര്യങ്ങൾക്കുപുറമേ ശബ്ദാലങ്കാരങ്ങൾ, അർത്ഥാലങ്കാരങ്ങൾ, ശബ്ദാർത്ഥാലങ്കാരങ്ങൾ എന്നീ വിഷയങ്ങളും അതിൽ സവിസ്തരം ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. ഭരതൻ മുതൽ അഭിനവഗുപ്തൻവരെയുള്ള ആചാര്യന്മാരുടെ അഭിപ്രായങ്ങളുമായി ഗാഢബന്ധമുള്ള ഒരു കൃതിയാണിത്. അഗ്നിപുരാണം പ്രാചീനമാണെന്നു സമർത്ഥിക്കുന്ന പക്ഷം പ്രസ്തുത ഭാഗങ്ങൾ പിന്നീട് ആരെങ്കിലും എഴുതിച്ചേർത്തിരിക്കാനാണ് വഴി. പുതിയതായി ഒരു പ്രമേയവും ഇതിൽ അവതരിപ്പിച്ചിട്ടില്ല എങ്കിലും കഴിഞ്ഞ കാലത്തിലെ സാഹിത്യശാസ്ത്രവിജ്ഞാനത്തിന്റെ ഒരു സാരസംഗ്രഹണം 11 അദ്ധ്യായങ്ങളിലൂടെ നിർവ്വഹിച്ചിട്ടുണ്ട് എന്നതാണ് അതിന്റെ സവിശേഷത.

മറ്റു ഗ്രന്ഥങ്ങൾ[തിരുത്തുക]

കാവ്യമീമാംസ[തിരുത്തുക]

10-ാം ശ. ന്റെ പ്രാരംഭത്തിൽ ജീവിച്ചിരുന്ന മഹാരാഷ്ട്രക്കാരനായ രാജശേഖരൻ രചിച്ച കവിശിക്ഷണപരമായ ഒരു വിശിഷ്ട ഗ്രന്ഥമാണ് 18 അദ്ധ്യായങ്ങളുള്ള കാവ്യമീമാംസ. അലങ്കാരശാസ്ത്രത്തിന്റെ പൌരാണികമായ ഉത്പത്തിയെക്കുറിച്ച് ഇദ്ദേഹം പരാമർശിച്ചിട്ടുണ്ട്. കവികൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒട്ടുവളരെ കാര്യങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. രസത്തെ ആത്മാവായി നിർദ്ദേശിച്ചിട്ടുള്ള ഇദ്ദേഹം ധ്വനിപക്ഷക്കാരനാണെന്നു തോന്നും. ശക്തി, പ്രതിഭ, വ്യുത്പത്തി, സമാധി എന്നിവ നല്ല കവികൾക്ക് അവശ്യം വേണ്ട ഗുണങ്ങളാണെന്നും കവികൾ ജീവിക്കേണ്ട പരിതഃസ്ഥിതികൾ ഇന്നതാണെന്നും മറ്റും വിശദമായി പ്രതിപാദിക്കുന്ന രാജശേഖരൻ, കവികളുടെ ഒരു ശിക്ഷകനായിത്തീർന്നിരിക്കുകയാണ്.

വക്രോക്തിജീവിതം[തിരുത്തുക]

അഭിവനഗുപ്തന്റെ സമകാലികനെന്നു കരുതാവുന്ന കുന്തകൻ (950-1050) ധ്വനികാലത്തിലെ ധ്വനിവിരോധിയായ ഒരു ആലങ്കാരികനാണ്. വക്രോക്തിയാണ് കാവ്യത്തിന്റെ ആത്മാവ് എന്നിദ്ദേഹം പ്രസ്താവിക്കുന്നു. വക്രോക്തി എന്നതു ഭാമഹാഭിപ്രായത്തിൽ, അതിശയോക്തിമയമായ അലങ്കാരസാമാന്യം മാത്രമാണ്. അതിനെ വളരെ വിപുലമായ അർഥത്തിൽ വ്യാഖ്യാനിച്ച് കാവ്യത്തിന്റെ ഉപസ്കാര്യമായ അംശമായി കുന്തകൻ പ്രകാശിപ്പിച്ചിട്ടുണ്ട്. ധ്വനിയെ ഇദ്ദേഹം കാണായ്കയല്ല, വക്രോക്തിയിൽ അന്തർഭവിപ്പിച്ചു എന്നുമാത്രം. ധ്വനിസിദ്ധാന്തം കാവ്യത്തെ ഭാവപക്ഷത്തിൽനിന്നുകൊണ്ടു സമീപിച്ചു എങ്കിൽ കുന്തകന്റെ വക്രോക്തിവിവേചനം അതിനെ കലാപക്ഷത്തുനിന്നുകൊണ്ടു സമീപിച്ചു. കുന്തകന്റെ വക്രോക്തി അപൂർവമായ ഒരു കാവ്യധർമമാണ്; അനുപ്രാസം, ഉപമ, രൂപകം മുതലായവയെപ്പോലെ സാധാരണകോടിയിൽപ്പെട്ട ഒരു അലങ്കാരം മാത്രമല്ല കാവ്യസൗന്ദര്യം ജനിപ്പിക്കുന്നതിന് അപൂർവമായ സാമർഥ്യം അതിനുണ്ട്.

വർണവിന്യാസം, പ്രത്യയം, വാക്യം, പ്രകരണം, പ്രബന്ധം എന്നിങ്ങനെ പലതിലും വരാവുന്ന വക്രോക്തി, കാവ്യത്തിനു ചാരുത്വഹേതുവാണ്. കാളിദാസാദികളുടെ കൃതികളിൽനിന്നും യഥേഷ്ടം ഉദ്ധരിച്ച് സ്വാഭിപ്രായം സമർഥിക്കുന്നതിനും കുന്തകൻ വിട്ടുപോയിട്ടില്ല. സാമാന്യജനങ്ങളുടെ ഭാഷയിൽ നിന്നും കവികളുടെ ഭാഷ വേർതിരിക്കപ്പെടുന്നത് വക്രോക്തിയുടെ സമാശ്ലേഷംകൊണ്ടാണെന്നും വക്രത കൂടാത്ത ഭാഷ, ശാസ്ത്രത്തിനേ പറ്റുകയുള്ളു എന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കാവ്യത്തിന്റെ സൗന്ദര്യം എങ്ങനെ ആസ്വദിക്കണം എന്ന കാര്യത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ അഭിപ്രായം വക്രോക്തിജീവിതത്തിൽ നിന്നും വ്യക്തമായി മനസ്സിലാക്കാം.

ഔചിത്യവിചാരചർച്ച[തിരുത്തുക]

ഔചിത്യവിചാരചർച്ച, കവികണ്ഠാഭരണം എന്നിങ്ങനെ രണ്ട് അലങ്കാരഗ്രന്ഥങ്ങൾ നിർമിച്ച പ്രശസ്തനായ ഒരു കവിയാണ് ക്ഷേമേന്ദ്രൻ (1025-75). കാവ്യത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെ മതത്തിൽ അലങ്കാരവുമല്ല, രീതിയുമല്ല, ധ്വനിയുമല്ല, ഔചിത്യം മാത്രമാണ്. രസപ്രധാനമായ കാവ്യത്തിന്റെ ജീവിതം ഔചിത്യമാണ് എന്നു ക്ഷേമേന്ദ്രൻ പറയുമ്പോൾ രസത്തിന്റെ പ്രാധാന്യം ഒട്ടും ലഘൂകരിച്ചിട്ടില്ല എന്നു വ്യക്തമാണ്. ഔചിത്യമെന്നതു രസത്തിന്റെയും ആത്മാവാണ്. അലങ്കാരങ്ങളും രസഭാവാദികളും ഔചിത്യച്യുതങ്ങളായി എങ്കിൽ കാവ്യസൌന്ദര്യം നഷ്ടമാകുന്നു എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. കുന്തകപക്ഷത്തിൽ കവികൾ എപ്പോഴും ദീക്ഷിച്ചിരിക്കേണ്ട ഒരു ഗുണമായ ഔചിത്യം ക്ഷേമേന്ദ്രപക്ഷത്തിൽ കവികർമമായ കാവ്യത്തിന്റെ ആത്മാവായിത്തന്നെ പരിലസിക്കുന്നു.

കവിത്വപ്രാപ്തി, ശിക്ഷ, ചമത്കൃതി, ഗുണദോഷബോധം, പരിചയപ്രാപ്തി എന്നിങ്ങനെ പല വിഷയങ്ങളും കവികണ്ഠാഭരണത്തിൽ പ്രതിപാദിതമായിരിക്കുന്നു; വ്യാകരണം, തർക്കം എന്നിവയുടെ പഠനം കവികൾക്ക് അന്ത്യന്താപേക്ഷിതമായി അതിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

വ്യക്തിവിവേകം[തിരുത്തുക]

ധ്വനിവിരോധം പുലർത്തിപ്പോന്ന മഹിമഭട്ടന്റെ (1050-1100) ഒരു അലങ്കാരശാസ്ത്രഗ്രന്ഥമാണിത്. കാവ്യത്തിന്റെ ആത്മാവ് ഭാവംതന്നെയാണെന്ന കാര്യത്തിൽ ഇദ്ദേഹത്തിന് അഭിപ്രായവ്യത്യാസമില്ല; എന്നാൽ അതിന്റെ ഉദ്ബോധനം ധ്വനി എന്ന പുതിയ ഒരു വ്യാപാരത്തിലൂടെ സാധിക്കേണ്ടതില്ല; അനുമാനത്തിലൂടെ സാധിക്കാവുന്നതേയുള്ളു എന്ന് ഇദ്ദേഹം സമർഥിക്കുന്നു. ചുരുക്കത്തിൽ ധ്വനി അനുമാനാന്തർഗതമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുകയാണ്. മഹിമഭട്ടനിൽ വിദഗ്ദ്ധനായ ഒരു താർക്കികനെ കാണാൻ കഴിയും. അഭിനവഗുപ്തനും കുന്തകനും ഇദ്ദേഹത്തിന്റെ വിമർശനത്തിനു ശരവ്യരാണ്; പക്ഷേ, അദ്ദേഹത്തിന്റെ മതത്തിന് ഒരിടത്തും അംഗീകാരം ലഭിക്കുകയുണ്ടായില്ല. എതിർക്കപ്പെടുവാൻവേണ്ടി മാത്രമായിട്ടേ ഇദ്ദേഹം അനന്തര ഗ്രന്ഥകാരന്മാരാൽ പരാമർശിക്കപ്പെട്ടിട്ടുള്ളു. ധ്വനിദർശനം അപ്പോഴേക്കും വേരുറച്ചു കഴിഞ്ഞിരുന്നു.

സരസ്വതീകണ്ഠാഭരണം[തിരുത്തുക]

11-ാം ശതകത്തിൽ ജീവിച്ചിരുന്ന കവികല്പതരുവായ ഭോജരാജന്റെ കൃതിയാണിത്. അലങ്കാരശാസ്ത്രഗ്രന്ഥമായ സരസ്വതീകണ്ഠാഭരണത്തിൽ ഇദ്ദേഹം ചെയ്തിട്ടുള്ളത് പൂർവാചാര്യന്മാരുടെ മതങ്ങളെ സംഗ്രഹിക്കുക മാത്രമാണ്. ഭാമഹൻ, ദണ്ഡി, വാമനൻ എന്നീ ആലങ്കാരികന്മാരുടെ സമ്മിളിതമുദ്ര ഈ കൃതിയിൽ കാണാം. അലങ്കാരങ്ങൾക്ക് കാവ്യസൌന്ദര്യഹേതുക്കളിൽ ഗണ്യമായ സ്ഥാനം കല്പിച്ചുകൊടുക്കുവാൻ ഭോജനു സമ്മതമല്ല. നിർദോഷവും ഗുണവത്തും അലങ്കാരയുക്തവും രസാന്വിതവുമായിരിക്കണം കാവ്യം എന്നാണ് ഇദ്ദേഹത്തിനു പറയുവാനുള്ളത്.

കാവ്യപ്രകാശം[തിരുത്തുക]

ധ്വന്യുത്തരകാലത്തിലെ ഏറ്റവും പ്രാമാണികമായ ആലങ്കാരികനാണ് മമ്മടഭട്ടൻ. ഇദ്ദേഹത്തിന്റെ സംഗ്രഹണാത്മകമായ പ്രസ്തുതകൃതിയിൽ ഒരു സ്വതന്ത്രചിന്തകനെ ദർശിക്കുവാൻ സാധിക്കും. ദോഷമില്ലാത്തതും ഗുണങ്ങളുള്ളതും അലങ്കാരം വേണമെന്നു നിർബന്ധമില്ലാത്തതുമായ ശബ്ദാർഥങ്ങളാണ് കാവ്യം എന്നു പറയുമ്പോൾ മമ്മടൻ സാമ്പ്രദായികാലങ്കാരങ്ങൾക്ക് ഗണ്യമായ സ്ഥാനം കൊടുക്കുകയും ധ്വനിദർശനത്തെ സർവഥാ അംഗീകരിക്കുകയുമാണു ചെയ്യുന്നത്. ധ്വനിവിരോധികളെ ഇദ്ദേഹം കർശനമായി എതിർത്തു. അനന്തരാലങ്കാരികന്മാർക്ക് മാതൃകയെന്നോണം സമർഥമായ രീതിയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്.

ഇതര കൃതികൾ[തിരുത്തുക]

അലങ്കാരസർവസ്വം (രുയ്യകൻ), ഏകാവലി (വിദ്യാധരൻ), സാഹിത്യദർപ്പണം (വിശ്വനാഥൻ), രസഗംഗാധരം (ജഗന്നാഥൻ) എന്നീ അലങ്കാരഗ്രന്ഥങ്ങൾ എല്ലാം പൂർവാചാര്യന്മാരോടു കടപ്പെട്ട രീതിയിലുള്ളവയാണ്. സ്വതന്ത്രമായ ഒരു ദർശനവും അവയിൽ പ്രകാശിതമായിട്ടില്ല. സൂക്ഷ്മാവലോകനത്തിൽ ഈ ഗ്രന്ഥകാരന്മാരെല്ലാം ധ്വനിയുടെ പക്ഷത്തിൽ നില്ക്കുന്നവരാണെന്നു കാണാം. ജയദേവൻ, കേശവമിശ്രൻ, അപ്പയ്യദീക്ഷിതർ എന്നീ ആലങ്കാരികന്മാരുടെ ചന്ദ്രാലോകം, അലങ്കാരശേഖരം, കുവലയാനന്ദം എന്നീ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ധ്വനിപൂർവകാലാചാര്യന്മാരുടെ കൂടെയാണ് അവർ നില്ക്കുന്നതെന്നു തോന്നും. ഏതായാലും നൂതനദർശനങ്ങളൊന്നും ഇവർക്കു മുമ്പോട്ടു വയ്ക്കുവാനില്ല.

14-ാം ശ.-ത്തിൽ ജീവിച്ചിരുന്ന വിദ്യാനാഥന്റെ പ്രതാപരുദ്രയശോഭൂഷണം അഥവാ പ്രതാപരുദ്രീയം എന്ന അലങ്കാരശാസ്ത്രഗ്രന്ഥം ഒരു പുതിയ മാതൃകയിലാണു നിർമ്മിക്കപ്പെട്ടിട്ടുള്ളത്. വിദ്യാനാഥന്റെ ആശ്രയഭൂതനായ പ്രതാപരുദ്രദേവൻ എന്ന കാകതീയരാജാവിന്റെ പ്രശസ്തിയെ പ്രകീർത്തിക്കുന്നതാണ് എല്ലാ ഉദാഹരണങ്ങളും. നാടകലക്ഷണം, കാവ്യലക്ഷണം, രസാദികൾ, അലങ്കാരങ്ങൾ എന്നിവയെപ്പറ്റിയെല്ലാം സംഗ്രഹരൂപത്തിൽ ചർച്ച ചെയ്തിട്ടുള്ള ഈ ഗ്രന്ഥം സാഹിത്യശാസ്ത്രവിഷയകമായ ഒരു നല്ല പാഠ്യപുസ്തകത്തിന്റെ സ്ഥാനം കൈവരിച്ചിട്ടുണ്ടെന്നു പറയാം.

നരസിംഹകവിയുടെ നഞ്ചരാജയശോഭൂഷണം, യജ്ഞനാരായാണദീക്ഷിതരുടെ അലങ്കാരരത്നാകരം, പുരുഷോത്തമസുധീന്ദ്രന്റെ കവിതാവതാരം, ലക്ഷ്മണ കവിയുടെ ശാഹരാജീയം എന്നീ ഗ്രന്ഥങ്ങൾ പ്രതാപരുദ്രയശോഭൂഷണ മാതൃകയിൽ വിരചിതങ്ങളാണ്. തഞ്ചാവൂർ സ്വദേശിയായ വേദാന്താചാര്യൻ എന്ന പണ്ഡിതൻ കാവ്യപ്രകാശത്തിനു രചിച്ചിട്ടുള്ള ഉത്തേജിനി എന്ന വ്യാഖ്യാനത്തിൽ ഉദാഹരണങ്ങളായി ചേർത്തിട്ടുള്ള പദ്യങ്ങൾ രവിവർമൻ എന്ന കൊച്ചിരാജാവിന്റെ പ്രശസ്തിയെ വാഴ്ത്തുന്നവയാണ്. ശ്രീവിദ്യാചക്രവർത്തിയുടെ സമ്പ്രദായപ്രകാശിനി എന്ന കാവ്യപ്രകാശവ്യാഖ്യാനവും അനുസ്മരണാർഹം തന്നെ.

സംസ്കൃതഭാഷയിൽ അലങ്കാരശാസ്ത്രഗ്രന്ഥങ്ങളുടെ രചന 10-ാം ശ.-ത്തിനുശേഷവും ഉണ്ടായിട്ടുണ്ടെങ്കിലും എടുത്തുപറയത്തക്ക വിശേഷമൊന്നും അവയ്ക്കില്ല. നാട്യശാസ്ത്രത്തിൽ നാലിൽനിന്നാരംഭിച്ച അലങ്കാരം (സാമ്പ്രദായികം) അപ്പയ്യദീക്ഷിതരിൽ 124 ആയി വളർന്നു. അതുപോലെ ഒളിഞ്ഞും മങ്ങിയും കിടന്നിരുന്ന ധ്വനിതത്ത്വം സാഹിത്യത്തിന്റെ ആത്മാവായി സഹൃദയമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടി. അലങ്കാരശാസ്ത്രചരിത്രത്തിന്റെ കാതലായ രണ്ടു ധാരകളാണിവ. സംസ്കൃതാലങ്കാരികൻമാരുടെ ചുവടുപിടിച്ചുകൊണ്ടു മാത്രമേ മറ്റു ഭാരതീയ ഭാഷകളിൽ സാഹിത്യശാസ്ത്രകൃതികൾ രചിക്കപ്പെട്ടിട്ടുള്ളു.

മലയാളത്തിൽ[തിരുത്തുക]

കേരളത്തിൽ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള അലങ്കാരശാസ്ത്രഗ്രന്ഥങ്ങളിൽ പ്രധാനമായവ ഭാഷാഭൂഷണം (എ.ആർ. രാജരാജവർമ), സാഹിതീസർവസ്വം (വടക്കുംകൂർ രാജരാജവർമ) ഭാഷാദർപ്പണം (ആറ്റൂർ കൃഷ്ണപ്പിഷാരടി), സാഹിത്യഭൂഷണം (കുട്ടിക്കൃഷ്ണമാരാർ), കാവ്യജീവിതവൃത്തി (ശിരോമണി പി. കൃഷ്ണൻ നായർ) എന്നിവയാണ്. ഇവ സ്വതന്ത്ര കൃതികളാണെങ്കിലും സംസ്കൃതഭാഷയിലെ അലങ്കാരഗ്രന്ഥങ്ങളെ അവലംബമാക്കിക്കൊണ്ടു നിർമ്മിക്കപ്പെട്ടവയാണ്. പാശ്ചാത്യരുടെ സാഹിത്യനിരൂപണസരണിയുമായി സമ്പർക്കം ലഭിക്കുന്നതു വരെ കേരളത്തിലെന്നല്ല ഭാരതത്തിൽ എവിടെയും ഉണ്ടായിട്ടുള്ള കാവ്യശാസ്ത്രഗ്രന്ഥങ്ങളുടെ ഗതി ഇതുതന്നെയാണ്. ഗുണങ്ങൾ, ദോഷങ്ങൾ, രസം, അലങ്കാരം, ധ്വനി, ഔചിത്യം എന്നിങ്ങനെയുള്ള അനേക വിഷയങ്ങളെക്കുറിച്ചു സമഗ്രമായി ചർച്ച ചെയ്തുകൊണ്ടു മുന്നേറിയിട്ടുള്ള ഭാരതീയകാവ്യശാസ്ത്രകാരന്മാർ സാഹിത്യത്തിന്റെ മർമപ്രധാനങ്ങളായ എല്ലാവശങ്ങളെയും സൂക്ഷ്മമായിക്കണ്ടു മനസ്സിലാക്കിയിരുന്നു; ഒന്നുകൊണ്ടും അവർ പിന്നിലായിരുന്നില്ല. എന്നാൽ പാശ്ചാത്യരുടെ സാഹിത്യനിരൂപണസരണി അടുത്തകാലത്ത് വളരെയധികം പുരോഗമിച്ചിട്ടുണ്ട് എന്ന വസ്തുത മറന്നുകൂട.

അവലംബം[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലങ്കാരശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലങ്കാരശാസ്ത്രം&oldid=3731799" എന്ന താളിൽനിന്ന് ശേഖരിച്ചത്