അബു അബ്സബ്നു ജാബർ
പ്രവാചകൻ മുഹമ്മദ് നബിയുടെ അനുചരന്മാരിൽ (സ്വഹാബികളിൽ) ഒരാളായിരുന്നു അബു അബ്സ് ഇബ്നു ജബർ (അറബി: أبو عبس بن جبر). പ്രവാചകനോടൊപ്പം നടന്ന എല്ലാ സൈനിക നീക്കങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു..[1][2][3]
ജീവചരിത്രം
[തിരുത്തുക]ബനു ഹാരിസ ഗോത്രത്തിലെ അംഗമായിരുന്ന അംറ് ബിൻ സെയ്ദ് ബിൻ ജുഷം ബിൻ ഹാരിസയുടെ മകനായിരുന്നു അബൂ അബ്സ് ഇബ്നു ജബ്ർ. ലൈല ബിന്ത് റാഫി ബിൻ അംറ് ബിൻ അദിയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.ഇസ്‌ലാം മതത്തിന്റെ ആവിർഭാവത്തിന് മുമ്പ് ജനിച്ച വ്യക്തിയായിരുന്നു അദ്ദേഹം.കൂടാതെ, അക്കാലത്ത് അറബി എഴുതാൻ അറിയാമായിരുന്ന ചുരുക്കം ചില ആളുകളിൽ ഒരാളുമായിരുന്നു.[1][2][3]ഇസ്‌ലാം സ്വീകരിച്ചതിനുശേഷം, അബൂ ബുർദ ഇബ്നു നിയാറിനൊപ്പം ചേർന്ന് അദ്ദേഹം തന്റെ ഗോത്രത്തിലെ വിഗ്രഹങ്ങൾ തകർത്തു. അബൂ അബ്സും ഖുനൈസ് ബിൻ ഹുദൈഫ അൽ-സഹ്മിയും തമ്മിൽ മുഹമ്മദ് നബി സാഹോദര്യബന്ധം സ്ഥാപിക്കുകയും ചെയ്തു.[1]
മുഹമ്മദ് നബിയോടൊപ്പം ബദർ, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളിലും മറ്റ് എല്ലാ പോരാട്ടങ്ങളിലും അബു അബ്സ് (Abu 'Abs) പങ്കെടുത്തു.[1][2][3] കഅബ് ബിൻ അൽ-അഷ്റഫിനെ വധിച്ച സംഘത്തിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു. ഉമർ (റ), ഉസ്മാൻ (റ) എന്നിവരുടെ ഖിലാഫത്ത് കാലഘട്ടങ്ങളിൽ അദ്ദേഹം ഒരു "മുസദ്ദിഖ്" ആയി സേവനമനുഷ്ഠിച്ചു. മദീനയിലും ബാഗ്ദാദിലും അദ്ദേഹത്തിന് ധാരാളം പിൻഗാമികളുണ്ടായിരുന്നു. അവരിൽ പെട്ടവരാണ് മുഹമ്മദും മഹ്മൂദും; ഇവരുടെ മാതാവ് ഉമ്മു ഈസ ബിന്ത് മസ്‌ലമ ബിൻ സലാമ ബിൻ ഖാലിദ് ബിൻ ആദി ബിൻ മജ്ദഅ ബിൻ ഹാരിസ ആയിരുന്നു. ഇവർ മുഹമ്മദ് ബിൻ മസ്‌ലമയുടെ സഹോദരിയും ബൈഅത്ത് (പ്രതിജ്ഞ) ചെയ്ത സ്ത്രീകളിൽ ഒരാളുമായിരുന്നു. മറ്റൊരു മകൻ ഉബൈദ് അല്ലാഹ് ആയിരുന്നു; ഇദ്ദേഹത്തിന്റെ മാതാവ് ഉമ്മു ഹാരിഥ് ബിന്ത് മുഹമ്മദ് ബിൻ മസ്‌ലമ ബിൻ സലാമ ബിൻ ഖാലിദ് ബിൻ ആദി ബിൻ മജ്ദഅ ബിൻ ഹാരിസ ആയിരുന്നു. സൈദ്, ഹുമൈദ് എന്നിങ്ങനെയും അദ്ദേഹത്തിന് പുത്രന്മാരുണ്ടായിരുന്നു, എന്നാൽ ഇവരുടെ മാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ രേഖകളിൽ ലഭ്യമല്ല.
ഹിജ്റ 34-ാം വർഷത്തിൽ (ക്രിസ്തുവർഷം 654) 70-ാം വയസ്സിലാണ് അബു അബ്സ് അന്തരിച്ചത്.
അദ്ദേഹത്തിന്റെ ജനാസ നമസ്കാരത്തിന് ഉസ്‌മാൻ (റ) നേതൃത്വം നൽകുകയും മദീനയിലെ അൽ-ബഖീഇൽ അദ്ദേഹത്തെ അടക്കം ചെയ്യുകയും ചെയ്തു. അബൂ ബുർദ ഇബ്‌നു നിയാർ, ഖതാദ ബിൻ അൽ-നുഅ്മാൻ, മുഹമ്മദ് ബിൻ മസ്‌ലമ, സലാമ ബിൻ സലാമ ബിൻ വഖ്‌ഷ് എന്നിവർ അദ്ദേഹത്തെ ഖബറിലിറക്കിയവരിൽ ഉൾപ്പെടുന്നുവെന്ന് നിവേദനം ചെയ്യപ്പെടുന്നു. ഇവർ എല്ലാവരും ബദർ യുദ്ധത്തിൽ പങ്കെടുത്തവരായിരുന്നു.