അടിമത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരീരവും ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണു് അടിമത്തം എന്നറിയപ്പെടുന്നതു്. ഈ പദം എല്ലാ ദ്രാവിഡഭാഷകളിലും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ഒരു മനുഷ്യൻ അന്യന്റെ സമ്പൂർണാധികാരത്തിനു വിധേയനായിത്തീരുന്ന സ്ഥിതി അല്ലെങ്കിൽ നിലയാണ് അടിമത്തം എന്ന് ലീഗ് ഒഫ് നേഷൻസ് ഇതിനെ നിർവചിച്ചിരിക്കുന്നു (1926). അന്യന്റെ സമ്പൂർണാധികാരത്തിനധീനനായിത്തീരുന്ന ഒരു മനുഷ്യൻ ഉടമസ്ഥന്റെ ജംഗമവസ്തു (movable property) ആയിത്തീരുന്നു. ഉടമയുടെ അധികാരത്തിന്റെ അളവനുസരിച്ച് അടിമയുടെ സ്ഥിതിക്കും വ്യത്യാസങ്ങൾ വരാം. ഉടമ ഒരു വ്യക്തിയോ സമൂഹമോ സംഘടനയോ ആകാം. ചില പരിതഃസ്ഥിതികളിൽ അടിമയ്ക്ക് അവകാശങ്ങൾ തീരെ ഇല്ലാതിരിക്കും. ചിലപ്പോൾ ചില്ലറ അവകാശങ്ങൾ അനുവദിക്കപ്പെട്ടുവെന്നും വരാം. അടിമ ഉടമസ്ഥന്റെ വസ്തു അല്ലെങ്കിൽ വക ആണെന്ന സങ്കല്പം അടിമസമ്പ്രദായത്തിൽ ഉടനീളം ഉണ്ട്.

സാമൂഹികമായി നോക്കുമ്പോൾ അടിമത്തത്തിനു വേറൊരു പ്രത്യേകതയുണ്ട്. അടിമയ്ക്ക് സാമൂഹികബന്ധങ്ങൾ നിഷേധിക്കപ്പെടുന്നു. അടിമയ്ക്ക് ജാതിയില്ല, മതമില്ല, ബന്ധുക്കളില്ല. നിയമത്തിന്റെ കണ്ണിൽ അടിമ ഒരു വ്യക്തിയേ അല്ല. സ്വകീയമായ സാമൂഹിക-സാംസ്കാരികബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട്, വേരറ്റ ചെടിപോലെ ഉടമകളുടെ ലോകത്തിന്റെ ഏറ്റവും താഴ്ന്നപടിയിൽ നിക്ഷിപ്തമാകുന്ന അടിമകളുടെ യാതനകൾ എണ്ണമറ്റതാണ്. മിക്ക ഉടമാസമുദായങ്ങളും അടിമ ഒരു മനുഷ്യജീവിയാണെന്ന കാര്യം തീരെ മറന്നിരുന്നില്ല. (ഇതിനൊരപവാദം യു.എസ്സിലെ തെക്കൻ സംസ്ഥാനങ്ങളായിരുന്നു. അടിമയും മനുഷ്യനാണ് എന്ന് അവിടുത്തെ വെള്ളക്കാർ സമ്മതിക്കുന്നതായി അവരുടെ വാക്കിലും പ്രവൃത്തിയിലും കാണുന്നില്ല.)

തൊഴിലാളി, മുതലാളിയുടെ ആശ്രിതനോ സേവകനോ അല്ലെന്നുള്ള ആശയം ആധുനിക സമുദായങ്ങൾ അടുത്തകാലത്താണ് സ്വീകരിക്കാൻ തുടങ്ങിയത്. വേതനത്തിനുവേണ്ടി ഇന്നത്തെ തൊഴിൽവിപണിയിൽ തൊഴിലാളി കൈമാറ്റം ചെയ്യുന്നത് അവന്റെ യത്നം മാത്രമാണ്. പക്ഷേ, പൗരാണികസമുദായങ്ങൾ സ്വീകരിച്ചിരുന്ന നിലപാട് അങ്ങനെ ആയിരുന്നില്ല, വേതനം നല്കുന്നവന്റെ ആശ്രിതനോ കീഴാളനോ ദാസനോ ആണ് തൊഴിലാളി എന്നതായിരുന്നു അവരുടെ വിശ്വാസം. ആശ്രിതതൊഴിലിന്റെ (dependent labour) നീചമായ വകഭേദമാണ് അടിമത്തം. ഇന്ത്യയിലെ ശൂദ്രർ, ബാബിലോണിയയിലെ മുഷ്കെനു (Mushkenu), ചീനയിലെ കോ (Ko'), റോമിലെ ക്ളയന്റ്സ് (Clients) എന്നിവരെല്ലാം അടിമകളെപ്പോലെ വേല ചെയ്തിരുന്ന ആശ്രിതതൊഴിലാളികളായിരുന്നു. വളരെ പരിമിതമായ അവകാശങ്ങളും സ്വാതന്ത്ര്യവും മാത്രമുണ്ടായിരുന്ന ഇത്തരത്തിലുള്ള തൊഴിലാളികൾ വിരളമായ സമുദായത്തിലാണ് യഥാർത്ഥ അടിമത്തത്തിന് പ്രചാരം സിദ്ധിച്ചത്. യൂറോപ്പിലും, പ്രേത്യേകിച്ചു പ്രാചീന റോമാസാമ്രാജ്യം, പ്രാചീന ഗ്രീസ്, യു.എസ്സിലെ തെക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ സമ്പദ് വ്യവവസ്ഥ അടിമത്തൊഴിലിൽ അധിഷ്ഠിതമായിരുന്നു. ചീന, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിലെ പ്രാചീന സമുദായങ്ങളിൽ ജംഗമവസ്തുക്കളായി കരുതപ്പെട്ടിരുന്ന അടിമകൾ ഉണ്ടായിരുന്നുവെങ്കിലും ധാരാളമായി ആശ്രിതതൊഴിലാളിവർഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അടിമത്തൊഴിലായിരുന്നില്ല അവരുടെ ആർഥിതജീവിതത്തിന്റെ അസ്തിവാരം.

ചരിത്രം[തിരുത്തുക]

മാനവരാശിയുടെ പ്രക്തം വ൪ഗരഹിതമാണ് . കൂട്ടായ വേട്ടയാടലും പൊതുവായ ഉപയോഗവും . ഇവിടെ സ്വകാര്യസ്വത്ത് ലവലേശമില്ല. ഇതാകട്ടെ മനുഷ്യന്റെ ബലഹീനതയുടെ ഫലമാണ് . ഉല്പാദനോപകരണങ്ങളുടെ വള൪ച്ചയല്ല, മറിച്ച് അവയുടെ അപരിഷ്കൃതത്വമാണ് മനുഷ്യനെ പ്രാകൃത കമ്മ്യൂണിസമെന്നറിയപ്പെടുന്ന ഈ വ്യവസ്ഥിതിയിൽ തളച്ചിട്ടത് .

എന്നാൽ ഉൽപാതനോപകരണങ്ങൾ പരിഷ്കരിക്കപ്പെട്ടതോടെ സ്ഥിതി മാറി. അമ്പും വില്ലും ഉല്പാദനവ്യവസ്ഥയിൽ വമ്പിച്ച വിപ്ലവമുണ്ടാക്കി . കൂട്ടംകൂട്ടമായി കന്നുകാലികളെ പോറ്റിവള൪ത്താമെന്നായി .കൃഷിയുടെ കണ്ടുപിടിത്തം താന്താങ്ങളുടെ ആവശ്യത്തിൽ കവിഞ്ഞ ഉല്പാദനത്തിലേക്ക് മനുഷ്യസമുദായത്തെ നയിച്ചു. ഇതാകട്ടെ ചിലരുടെ പക്കൽ കുറച്ചും മറ്റുചിലരുടെ പക്കൽ അധികവും സ്വത്തുക്കൾ കേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചു. സമൂഹം പതിയെ അസമത്വത്തിലേക്ക് നീങ്ങി. സ്വകാര്യസ്വത്ത് ഉത്ഭവിച്ചു. കന്നുകാലികളും മറ്റുസ്വത്തുക്കളും പിൻഗാമികൾക്ക് ലഭിക്കുന്ന പിൻതുട൪ച്ചാവകാശം കൈവന്നു . ഇതിന്റെയെല്ലാം ഫലമായി പ്രാകൃത കമ്മ്യൂണിസ്റ്റ് വ്യവസ്ഥയ്ക്ക് ഉടവുതട്ടി. നദീതീരങ്ങളിൽ വാസമുറപ്പിച്ചതോടെ വിസ്തൃതിയും വളക്കൂറുള്ളതുമായ ഭൂമിയിൽ കൃഷിചെയ്യാൻ തുടങ്ങി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകൽച്ച വ൪ധിച്ചു. ഇരുമ്പിന്റെ കണ്ടുപിടിത്തത്തോടെ കൃഷിയും കൈതൊഴിലുകളും അഭിവൃദ്ധിപ്പെട്ടു . അടിമകളും ഉടമകളും തമ്മിൽ മത്സരിക്കുന്ന ഒരു പുതിയ സാമൂഹികവ്യവസ്ഥിതി രൂപം കൊണ്ടു. ഇവിടെ ഭൂമിയും അടിമയും ഉൾപ്പെടെയുള്ള സകലതിന്റെയും അവകാശം ഉടമയ്കായിരുന്നു. യുദ്ധങ്ങളിൽ ലഭിച്ച അടിമകളെ ഉപയോഗിച്ച് ഉല്പാദനം വ൪ധിപ്പിച്ചു.

അടിമത്തം എവിടെ എന്ന്, എങ്ങനെ തുടങ്ങി എന്ന് ഉറപ്പിച്ചുപറയുവാൻ നിവൃത്തിയില്ല. മാനുഷികാവശ്യങ്ങൾ യാതൊന്നും ഇല്ലാതിരുന്ന അടിമ ചരിത്രകാലോദയം മുതൽ അസ്വതന്ത്രനായിരുന്നു. സ്വവർഗത്തിൽപ്പെട്ടവരെ അടിമയാക്കുന്നതിൽ സ്വാഭാവികമായ വിമുഖത മിക്കയിടങ്ങളിലും കണ്ടിരുന്നു. അധികപ്പറ്റായിത്തീരുന്ന ഒരു കുട്ടിയെ വില്ക്കുന്നതിനുമുൻപ്, അതിനെ വിജനപ്രദേശത്ത് കിടത്തി 'വിദേശി'യാക്കുന്ന ഒരു ചടങ്ങ് പ്രാചീനയവനർക്കുണ്ടായിരുന്നു. അടിമയായി താഴ്ത്താൻ ശിക്ഷിക്കപ്പെട്ട റോമാക്കാരനെ അന്യനാട്ടിൽ കൊണ്ടുപോയി വില്ക്കണമെന്ന ഒരു നിയമം പണ്ട് റോമാസാമ്രാജ്യത്തിലുണ്ടായിരുന്നു. അന്യനാടുകളിൽനിന്ന് അടിമകളെ സമ്പാദിക്കുവാൻ അതിപ്രാചീനമാർഗ്ഗം യുദ്ധംതന്നെയായിരുന്നു. സംഘടിതശക്തിയും കേന്ദ്രീകൃതമായ അധികാരവും വൻതോതിലുള്ള കൃഷിയും വ്യവസായവുമെല്ലാം അടിമത്തത്തിന്റെ വളർച്ചയ്ക്ക് കാരണമായി.

അടിമത്തത്തിൽ വർഗവ്യത്യാസം[തിരുത്തുക]

വർണ്ണവ്യത്യാസത്തിനും വർഗവിവേചനത്തിനും അടിമത്തസമ്പ്രദായത്തിൽ എന്തു സ്ഥാനമാണുണ്ടായിരുന്നതെന്നകാര്യം അന്വേഷണവിധേയമായിട്ടുണ്ട്. റോമിലെ അടിമകളിൽ ഒരു നല്ലവിഭാഗം വെള്ളവർഗക്കാരായിരുന്നു. ഇതുതന്നെയായിരുന്നു യവന നഗരങ്ങളിലെയും സ്ഥിതി. എ.ഡി. 17-ാം ശ.-ത്തിൽ കുടിയേറ്റം തുടങ്ങിയപ്പോൾ വെള്ളക്കാരായ കരാർക്കൂലിക്കാരെ കൊണ്ടുവന്നിരുന്നുവെങ്കിലും ആ സമ്പ്രദായം അധികകാലം നീണ്ടുനിന്നില്ല. അവരെ നിയന്ത്രിക്കാൻ പ്രയാസമായിരുന്നതുകൊണ്ടും നീഗ്രോകളെക്കാൾ ചെലവ് അധികമായിരുന്നതുകൊണ്ടും ആണ് ഇങ്ങനെ സംഭവിച്ചത്. നീഗ്രോജനങ്ങൾ താഴ്ന്നതരം ജീവികളാണെന്നും[ക] അവർ ക്രിസ്ത്യാനികളായാൽ തന്നെയും മാനുഷികാവശ്യങ്ങൾക്ക് അർഹർ അല്ലെന്നും ഉള്ള ഒരു സങ്കല്പം അമേരിക്കയിലെ വെള്ളക്കാരുടെയിടയിൽ പ്രത്യക്ഷമായി. ഈ വർഗബോധം ലോഭത്തിൽനിന്നും സ്വാർത്ഥത്തിൽനിന്നും ഉടലെടുത്തതായിരിക്കണം.

അടിമവൃത്തി[തിരുത്തുക]

പരാജിതരായ ശത്രുക്കളെ തടവുകാരായി പിടിച്ച് അടിമകളാക്കി ഉത്പാദനം സുഗമമാക്കുന്ന രീതിയുണ്ടായിരുന്നു. കച്ചവടംവഴി അടിമകളെ സംഭരിക്കുന്നതായിരുന്നു രണ്ടാമത്തെ മാർഗം. അതിനുപുറമേ അടിമസ്ത്രീകൾ പെറ്റുപെരുകി അടിമകളുടെ എണ്ണം സ്വാഭാവികമായി വർദ്ധിച്ചു. അടിമവ്യാപാരം വൻകിട വ്യാപാരമായത് 17-ാം ശ. മുതൽക്കാണ്. യൂറോപ്യൻ രാജാക്കൻമാരുടെ ചാർട്ടർ വാങ്ങിയും വലിയ കമ്പനികൾ അടിമവ്യാപാരത്തിനുവേണ്ടി രജിസ്റ്റർ ചെയ്തും വിത്തേശന്മാരായിത്തീർന്ന പലരും പോർത്തുഗൽ, ഇംഗ്ളണ്ട്, ഫ്രാൻസ്, ഹോളണ്ട് എന്നീ രാജ്യങ്ങളിലുണ്ടായിരുന്നു.

അടിമകൾ ചെയ്യാൻ നിർബദ്ധമായിരുന്ന തൊഴിലുകളുടെ പട്ടിക വളരെ നീണ്ടതാണ്. തോട്ടിപ്പണിതൊട്ട് മന്ത്രി ജോലിവരെ അടിമകൾ ചെയ്തിരുന്നു. ഗ്രീസിൽ അടിമകൾ ചെയ്തിരുന്ന പ്രവൃത്തികളിൽ പ്രയാസമേറിയത് ഖനികളിലെ ജോലിയായിരുന്നു. തോട്ടിപ്പണി, കൃഷിപ്പണി, വ്യവസായശാലകളിലെ പണി മുതലായ ജോലികൾ ചെയ്യുന്നവരും കണക്കപ്പിള്ള, എഴുത്തുകാർ, കച്ചവടക്കാർ, അദ്ധ്യാപകർ, നടൻമാർ, ഗുസ്തിക്കാർ, കാവല്ക്കാർ, പട്ടാളക്കാർ, മല്ലൻമാർ, വേശ്യകൾ, സുൽത്താൻമാരുടെയും പ്രഭുക്കളുടെയും അന്തഃപുരാംഗങ്ങൾ എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഒരു വിമുക്ത അടിമയായ (freed man) പാസിയോൺ കിഴക്കൻ യവനസാമ്രാജ്യത്തിലെ ഏറ്റവും പേരുകേട്ട ബാങ്കറായി. സിസറോവിന്റെ സെക്രട്ടറിയായിരുന്നതും അദ്ദേഹത്തിന്റെ കത്തുകൾ പ്രസാധനം ചെയ്തതും ടിറോ എന്ന അടിമയായിരുന്നു. എ.ഡി. 13-ാം ശ.-ത്തിൽ ഈജിപ്തിൽ രാജ്യാധികാരം കൈക്കലാക്കിയ മാമ്ലുക്ക്മാർ അടിമകളായിരുന്നു.

അടിമലഹളകൾ[തിരുത്തുക]

സൂക്ഷിക്കാൻ പ്രയാസമുള്ള സ്വത്തായിരുന്നു അടിമകൾ. ഓടിപ്പോകുക, അസുഖംനടിച്ച് മടിയായിരിക്കുക, കൃഷി നശിപ്പിക്കുക തുടങ്ങി യജമാനന് വിഷം കൊടുക്കുകവരെയുള്ള പ്രവൃത്തികളിൽ അടിമകൾ പലപ്പോഴും ഏർ പ്പെട്ടിരുന്നു. അടിമകളുടെ എണ്ണം വളരെ അധികമുണ്ടായിരുന്ന റോമാസാമ്രാജ്യത്തിൽ അങ്ങിങ്ങായി പല ലഹളകളും ഉണ്ടായിരുന്നു. 18-ഉം 19-ഉം ശ.-ങ്ങളിൽ കരീബിയൻ അടിമകൾ ഉടമകൾക്കെതിരെ സമരങ്ങൾ നടത്തിക്കൊണ്ടിരുന്നു. പൗരാണികറോമിലെ സംഘടിതദാസ വിപ്ലവങ്ങൾമാതിരിയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ യു.എസ്സിലെ നീഗ്രോ അടിമകൾക്കു കഴിഞ്ഞില്ല. ഉടമകളുടെ നിയന്ത്രണശക്തി കുറവായിരുന്ന സമയങ്ങളിലും സ്ഥലങ്ങളിലും ഒരേഭാഷ സംസാരിക്കുന്ന അടിമകൾക്ക് ഏകോപിച്ചു പ്രവർത്തിക്കുവാൻ സാഹചര്യങ്ങളുള്ള സ്ഥിതിവിശേഷങ്ങളിലും മാത്രമേ അടിമകൾക്ക് ഉടമകളെ ചെറുക്കുവാൻ കഴിഞ്ഞിരുന്നുള്ളു.

അടിമത്തം-ധർമചിന്തകളിൽ[തിരുത്തുക]

അടിമത്തം അധർമമാണെന്ന നേരിയബോധംപോലും യവനചിന്തകൻമാർക്കുണ്ടായിരുന്നില്ല. അരിസ്റ്റോട്ടൽ അടിമത്തത്തെ ന്യായീകരിച്ചു. യവനൻ യവനനെ അടിമയാക്കുന്നത് തെറ്റാണെന്നുമാത്രം പ്ലേറ്റോ വാദിച്ചു. പ്രാചീനറോമിലും ഗ്രീസിലും അറേബ്യയിലും ഇന്ത്യയിലും ഈ പ്ളേറ്റോണിയൻ അഭിപ്രായമായിരുന്നു ചിരകാലം നിലനിന്നിരുന്നത്. നിരവധി അടിമകൾ ആദിമക്രൈസ്തവസഭകളിലെ അംഗങ്ങളായപ്പോഴാണ് മനുഷ്യനെ ദാക്ഷിണ്യമില്ലാതെ ജംഗമവസ്തുവാക്കുന്നത് നീതീകരിക്കുന്ന പഴയ പതിവിന് മാറ്റം വന്നത്. സാമ്പത്തികവ്യവസ്ഥകളുടെ അന്നത്തെ പ്രധാനഘടകമായിരുന്ന അടിമത്തം പെട്ടെന്ന് മാറ്റുന്നതിന് ആദ്യകാലക്രിസ്ത്യാനികൾക്ക് പ്രായോഗികമായ പല പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു. എന്നാലും അടിമത്തത്തിനെതിരെ ധാർമികരോഷം ആദ്യമായി പ്രകടിപ്പിച്ചത് അവരായിരുന്നു. പില്ക്കാലത്ത് യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങളാണ് വൻതോതിലുള്ള അടിമക്കച്ചവടം ലോകമാസകലം പരത്തിയതെങ്കിലും അടിമക്കച്ചവടം തടയുന്നതിനും അടിമത്തം സമൂലം നശിപ്പിക്കുന്നതിനും മുൻകൈയെടുത്തു പ്രവർത്തിച്ചതും ക്രൈസ്തവ വിഭാഗങ്ങൾ, പ്രത്യേകിച്ച് ക്വേക്കർ (Quaker) മാർ, ആണെന്നത് ശ്രദ്ധേയമാണ്. ബുദ്ധനോ ശങ്കരാചാര്യരോ കൺഫ്യൂഷ്യസ്സോ മനുഷ്യനെ വില്ക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന് ഉപദേശിച്ചതായി കേട്ടിട്ടില്ല.സർവവും ത്യജിച്ച് സന്ന്യസിക്കുവാനുള്ള അവകാശംകൂടി ശൂദ്രന് നിഷേധിക്കുവാനുള്ള ഹൃദയവിശാലത മാത്രമേ അദ്വൈതപ്രണേതാവായ ശങ്കരാചാര്യർക്കുണ്ടായിരുന്നുള്ളു. ബുദ്ധിജീവികൾ ഭരിക്കണമെന്ന് നിർദ്ദേശിച്ച പ്ലേറ്റോയും ആര്യൻമാരേ ഭരിക്കാവൂ എന്ന് നിശ്ചയിച്ചു പ്രവർത്തിച്ച ഹിറ്റ് ലറും യു.എസ്സിലെ വെള്ളക്കാരും അടിമത്തത്തെ സംബന്ധിച്ചിടത്തോളം ആദിമ ക്രൈസ്തവരുടെ എതിർചേരികൾതന്നെ. നീറ്റ്ഷെയുടെ അഭിപ്രായത്തിൽ ക്രിസ്തുമതം തന്നെ അടിമത്തമാണ്.

ദാസമനോഭാവം[തിരുത്തുക]

അടിമസമ്പ്രദായം നിലവിലിരിക്കുന്ന സമുദായത്തിലെ ദാസൻമാർക്കു മാത്രമല്ല ഉടമകൾക്കും മാനസികമായ ചില വൈകല്യങ്ങൾ ഉണ്ടാകാറുണ്ടെന്ന് പല പണ്ഡിതൻമാർക്കും അഭിപ്രായമുണ്ട്. തങ്ങളുടേതിൽനിന്ന് ഭിന്നമായ സംസ്കാരങ്ങളിൽ ഭാഗഭാക്കുകളാകാതെ കഴിഞ്ഞുകൂടുക എന്ന വിഷമംപിടിച്ചകാര്യത്തിൽ പല പുതിയ സൂത്രങ്ങളും വിദ്യകളും അടിമകൾ കണ്ടുപിടിക്കേണ്ടതായി വന്നു. അമേരിക്കയിലെ നീഗ്രോ അടിമ മടിയനാണ്, ബുദ്ധിഹീനനാണ്, മൃഗസദൃശമായ ലൈംഗികവാസന ഉള്ളവനാണ് എന്നൊക്കെയാണ് യജമാനസമുദായത്തിൽപ്പെട്ടവർ പറയുക. യാതൊരു താത്പര്യവും ലാഭവുമില്ലാത്ത പണി അടിമ ചെയ്തിരുന്നത് പട്ടിണിയും ശിക്ഷയും ഭയന്നിട്ടുമാത്രമായിരുന്നു. തലമുറകളായി ഒരുനല്ലഭാവിയുടെ നിഴലാട്ടംകൂടി കാണാൻ കഴിയാത്ത അടിമ അവന്റെ വികാരങ്ങൾ ഒളിച്ചുവയ്ക്കുന്നതിൽ സമർഥനാണ്. അമേരിക്കൻ നീഗ്രോ തന്റെ സംഗീതത്തിലും ദൈവത്തിലും മാത്രം അല്പം ആശ്വാസംകണ്ട് അവന്റെ മനുഷ്യത്വം നിലനിറുത്തി. പ്രാചീനഗ്രീസിലേയും റോമിലേയും അടിമകൾ നീഗ്രോ അടിമകളെക്കാൾ അല്പം നല്ല സ്ഥിതിയിൽ കഴിഞ്ഞിരുന്നതുകൊണ്ട് അവരുടെ മാനസികമായ കഴിവുകൾ വികസിപ്പിക്കുവാൻ കഴിഞ്ഞിരുന്നു. റോമൻനാടകങ്ങളിൽ അടിമകളെ സൂത്രക്കാരായാണ് സാധാരണ ചിത്രീകരിച്ചിരുന്നത്.

അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിലെ വെള്ളക്കാർക്ക് അടിമനീഗ്രോസ്ത്രീകളുമായി ലൈംഗികവേഴ്ച സുഗമമായിരുന്നു. ഇതിനുളള പ്രതികാരമോ പ്രത്യാഘാതമോ എന്നപോലെ ആ സംസ്ഥാനങ്ങളിലെ വെള്ളക്കാരികളും പൊതുവേ ലൈംഗികകാര്യങ്ങളിൽ കൂസലില്ലാത്തവരായിത്തീർന്നു. അടിമത്തം മൂർധന്യത്തിലുള്ള സ്ഥലങ്ങളിലെല്ലാം തന്നെ ദരിദ്രരായ വെള്ളക്കാർക്ക് സാധാരണ അടിമകൾ ചെയ്തുവരുന്ന ചില തൊഴിലുകൾ വർജ്യങ്ങളായിരുന്നു. ദക്ഷിണേന്ത്യയിലെ ബ്രാഹ്മണർക്ക് കൃഷിപ്പണി നിഷിദ്ധമായിട്ടുള്ളത് അത് അടിയാർപ്പണിയായതുകൊണ്ടാണ്.

അടിമത്താവശിഷ്ടങ്ങൾ[തിരുത്തുക]

ക്ഷാമബാധിതരായ ദരിദ്രർ തങ്ങളുടെ കുട്ടികളെ ചുരുങ്ങിയ തുകയ്ക്ക് വില്ക്കുന്ന പതിവ് ചൈനയിൽ 1930 വരെയുണ്ടായിരുന്നു. ഒറീസയിലെ പിന്നോക്കംനില്ക്കുന്ന ചില ജില്ലകളിൽ 1966-67-ലെ ക്ഷാമകാലത്ത് നിരവധി കുട്ടികൾ ഇങ്ങനെ വില്ക്കപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 15 മുതൽ 50 വരെ രൂപാ വിലയ്ക്കാണ് അവർ വില്ക്കപ്പെട്ടിരുന്നത്. അടുത്തകാലംവരെ നരബലിക്കായി കുട്ടികളെ വാങ്ങി വളർത്തുന്ന സമ്പ്രദായം 'ഗോണ്ട്' ഗിരിവാസികളുടെ സമുദായത്തിൽ ഉണ്ടായിരുന്നു.

'ആഹിതകൻ' (പണയംവയ്ക്കപ്പെട്ടവൻ) എന്ന ഒരുതരം അടിമകളെപ്പറ്റി അർത്ഥശാസ്ത്രം പറയുന്നുണ്ട്. കടംവീട്ടാൻവേണ്ടി തന്നത്താൻ 'ഒറ്റി'കൊടുക്കുന്ന സമ്പ്രദായം ഇന്നും ചില പ്രദേശങ്ങളിൽ നിലവിലുണ്ട്. 'ഒറ്റിപ്പെണ്ണ്' എന്ന പ്രയോഗം ഭാഷാകൗടലീയത്തിൽ കാണുന്നതിൽനിന്ന് കേരളത്തിലും ആഹിതകർ ഉണ്ടായിരുന്നുവെന്ന് ഊഹിക്കാം. തമിഴ്നാട്ടിൽ ചോളരുടെ വാഴ്ചക്കാലത്ത് കടംവീട്ടാൻ ഭാര്യയെ ചിലർ ഒറ്റിപ്പെണ്ണായി ഉത്തമർണർക്ക് കൊടുത്തിരുന്നതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ആഹിതകർ (ഗൊത്തി) ഉള്ളത് ഗിരിജനങ്ങളുടെ ഇടയിലാണ്. എല്ലാ സ്ഥലങ്ങളിലും ഉണ്ടായിരുന്ന ഈ സമ്പ്രദായം പിന്നോക്കപ്രദേശങ്ങളിൽ നിയമവിരുദ്ധമായി തുടർന്നുവരുന്നു എന്നുമാത്രം.

സ്ത്രീധനത്തിന്റെ ഒരു ഭാഗമെന്നോണം അടിമപ്പെണ്ണുങ്ങളെയും കൊടുക്കുന്ന സമ്പ്രദായം നാട്ടുമ്പുറങ്ങളിൽനിന്ന് തീരെ അസ്തമിച്ചിട്ടില്ല. രജപുത്രർവഴി ഈ സമ്പ്രദായം ഉത്തരേന്ത്യയിൽ പല രാജ്യങ്ങളിലും പ്രചരിച്ചതായിക്കാണാം. അടിമപ്പെണ്ണിന് 'പൊയിലി' എന്നാണ് ഒറിയഭാഷയിൽ പറയുക.

ജൻമിമാർക്കും ഉദ്യോഗസ്ഥൻമാർക്കും അവരുടെ ചൊല്പടിക്ക് യാതൊരു വേതനവുമില്ലാതെ പണിയെടുക്കുക എന്ന ഒരു ഭാരവുംകൂടി ഇന്ത്യയിൽ ചില താഴ്ന്ന ജാതിക്കാർക്കുണ്ടായിരുന്നു. ഇതിന് അർത്ഥശാസ്ത്രത്തിൽ 'വിഷ്ടി' എന്നാണ് പറഞ്ഞിരിക്കുന്നത്. ആധുനികകാലത്ത് ഇതിന് 'വെട്ടി' എന്നു പറയുന്നു. ബ്രിട്ടിഷ് ഗവൺമെന്റ് ഇതിനെ നിയമംവഴി തടഞ്ഞിട്ടുണ്ട്.

അടിമത്തം - പശ്ചിമേഷ്യയിൽ[തിരുത്തുക]

അടിമത്തത്തെപ്പറ്റിയുള്ള ആദ്യകാലചരിത്രരേഖകൾ കാണുന്നത് ബാബിലോണിയയിലാണ്. സുമേറിയൻ-സെമിറ്റിക് വിഭാഗങ്ങളുടെ കലർപ്പായിരുന്ന ബാബിലോണിയൻ സങ്കരസമുദായത്തിൽ മൂന്നു വിഭാഗങ്ങളാണുണ്ടായിരുന്നത്: പ്രഭുക്കൾ, സാധാരണക്കാർ, അടിമകൾ. ഹമ്മുറബിയുടെ നിയമസംഹിതയനുസരിച്ച് അടിമകൾക്ക് സ്വത്തവകാശമുണ്ടായിരുന്നു. അവർക്ക് വിവാഹം ചെയ്യാമായിരുന്നു. ഒളിച്ചു രക്ഷപ്പെടാൻ ശ്രമിച്ചിരുന്ന അടിമകളെ മാത്രമേ പൂട്ടി വച്ചിരുന്നുള്ളു. ഒരു സ്വതന്ത്രപൗരന് അടിമസ്ത്രീയിൽ സന്തതികളുണ്ടായാൽ ആ അടിമസ്ത്രീയും കുട്ടികളും അയാളുടെ മരണശേഷം സ്വാതന്ത്യ്രത്തിനർഹരായിത്തീരുന്നു.

ഈജിപ്തിൽ[തിരുത്തുക]

ഈജിപ്തിലെ വൻപിരമിഡുകൾ നിർമ്മിക്കുന്നതിന് അടിമകളെ ഉപയോഗിച്ചിരുന്നു. ഈ അടിമകളിൽ ഒരു വിഭാഗം നീഗ്രോകൾ ആയിരുന്നുവെന്നും കരുതപ്പെടുന്നു.

ഗ്രീസിൽ[തിരുത്തുക]

ചരിത്രാതീതകാലത്തും ചരിത്രാരംഭകാലത്തും ഹോമർ ചിത്രീകരിച്ചിട്ടുള്ള പോലെ നേരിയ തോതിലുള്ള അടിമത്തം യവനരുടെ ഇടയിൽ ഉണ്ടായിരുന്നു. നാട്ടിൻപുറങ്ങളിൽ അടിമകൾ വളരെ കുറവായിരുന്നു. യുദ്ധത്തിൽ പിടിച്ചവരെ അടിമകളാക്കുന്നപതിവ് അന്നുണ്ടായിരുന്നുവെങ്കിലും പില്ക്കാലത്തെ യുദ്ധങ്ങളെപ്പോലെ അന്നത്തെ യുദ്ധങ്ങൾ ദൂരവ്യാപകങ്ങളല്ലാത്തവയായിരുന്നു. ആൾപിടിത്തക്കാരും കടൽക്കൊള്ളക്കാരും ആളുകളെപിടിച്ച് നല്ല വിലയ്ക്ക് വിറ്റിരുന്നു. അന്നത്തെ അടിമത്തത്തിന് പാരുഷ്യം കുറവായിരുന്നു. കരിങ്കടൽത്തീരങ്ങളിൽനിന്നു കൊണ്ടുവന്ന കരുത്തുള്ള അടിമകളെയായിരുന്നു കഠിനജോലികൾക്ക് നിയോഗിച്ചിരുന്നത്. കലകളിലും കര കൗശലങ്ങളിലും മിടുക്കുണ്ടായിരുന്നത് ഏഷ്യൻ അടിമകൾക്കായിരുന്നു. ചരിത്രകാലത്ത് ഗ്രീസിലെ അടിമകളുടെ എണ്ണം വർദ്ധിച്ചു. അടിമകളുടെ സ്വാഭാവികവർദ്ധനം കുറവായിരുന്നു. കാരണം അടിമസ്ത്രീകളുടെ എണ്ണം കുറവായിരുന്നു; രണ്ടാമത് അടിമക്കുട്ടികളെ വളർത്തിയെടുക്കുന്നത് ലാഭകരമായിരുന്നില്ല. വേണ്ടാത്ത കുട്ടികളെ വില്ക്കുന്ന പതിവുണ്ടായിരുന്നു; കൂടാതെ കുട്ടികളെ ഉപേക്ഷിച്ചുകളയുന്ന പതിവും ഉണ്ടായിരുന്നു. യുദ്ധവും ആൾപിടിത്തവും വ്യാപാരവും വഴി, യവനരും വിദേശീയരുമായ അടിമകളുടെ എണ്ണം വളരെ വർദ്ധിച്ചു. സിറിയ, പോണ്ടസ്, ലിഡിയ, മലേഷ്യ, ഈജിപ്ത്, അബിസീനിയ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നെല്ലാം അടിമകൾ യവനനഗരത്തിലെത്തി. ഏഷ്യൻ അടിമകൾക്കായിരുന്നു വലിയ വില. വിദേശങ്ങളിലേക്കുകയറ്റി അയയ്ക്കുന്നതിനായി ഗ്രീസിലെ അടിമപ്പെണ്ണുങ്ങൾക്കും നല്ല വിലയുണ്ടായിരുന്നു. ആഥൻസ് മുതലായ സ്റ്റേറ്റുകളിൽ അടിമവില്പനനികുതി ഒരു നല്ല ധനാഗമമാർഗ്ഗമായിരുന്നു.

ക്രമേണ നാട്ടിൻപുറത്തെ കൃഷിയും നഗരങ്ങളിലെ നാനാവിധതൊഴിലുകളും വ്യവസായങ്ങളും അടിമവൃത്തിയെ കേന്ദ്രീകരിച്ചായിരുന്നു. ഗൃഹങ്ങളിലെ പണിയെല്ലാം അടിമകൾ ചെയ്തുവന്നു. നൂല് നൂല്ക്കുന്നതും തുണി നെയ്യുന്നതും അടിമകൾതന്നെ. സ്കൂളിൽ പോകുന്ന കുട്ടികളുടെ മേല്നോട്ടം വൃദ്ധരായ അടിമകൾ (Paidagogoi) നടത്തി. യജമാനത്തിയും പെൺമക്കളും നഗരത്തിലേക്കു പോകുമ്പോൾ അകമ്പടിസേവിച്ചു. വിശ്വസ്തരായ അടിമകൾ യജമാനന്റെ കാര്യസ്ഥൻമാരായി. പെരിക്ലിസിന്റെ എസ്റ്റേറ്റ് മുഴുവൻ നോക്കി നടത്തിയിരുന്നത് അദ്ദേഹത്തിന്റെ അടിമയായിരുന്നു. ആഥൻസ് നഗരത്തിലെവിടെയും അടിമകളെ കാണാമായിരുന്നു. ചില ചെറിയ തൊഴിൽ ശാലകളിൽ അടിമകളും യജമാനൻമാരും ഒന്നിച്ചു പണി ചെയ്തു. വേറെ ചിലവ അടിമകൾതന്നെ നടത്തുകയും വരുമാനത്തിൽ ഒരുഭാഗം തങ്ങളെടുത്തിട്ട് ബാക്കി യജമാനൻമാർക്ക് കൊടുക്കുകയും ചെയ്തിരുന്നു.

ഗവൺമെന്റുകൾക്കും അടിമകളുണ്ടായിരുന്നു. തുറമുഖങ്ങളും റോഡുകളും മറ്റു പൊതുമരാമത്തുകളും നാണയമടിക്കലും നിർവഹിച്ചിരുന്നത് അടിമകളായിരുന്നു. ആഥൻസിലെ പൊലീസുകാർ സിതിയൻവില്ലാളികളായിരുന്നു; ആരാച്ചാരൻമാരും സഹായികളും അടിമകൾ തന്നെ. ഗവൺമെന്റ് ഖനികളിൽ തൊഴിൽ ചെയ്തിരുന്നതും അടിമകളാണ്. ധാരാളം അടിമകൾ ഉണ്ടായിരുന്ന പ്രമാണിമാർ അടിമകളെ വാടകയ്ക്കുകൊടുത്തിരുന്നു.

ഗ്രീസിലെ അടിമകൾക്ക് നിയമപരമായ ചില സംരക്ഷണങ്ങളുണ്ട്. മിക്ക അടിമകൾക്കും ചില്ലറ വേതനം കിട്ടിയിരുന്നു. നല്ല പണിക്കാർ അവരുടെ വിമോചനത്തിനുവേണ്ട പണം സമ്പാദിച്ചിരുന്നു. അടിമയെ കൊല്ലാൻ ഉടമയ്ക്ക് അവകാശമില്ല.

യജമാനൻ ദുസ്സഹമായ രീതിയിൽ ദ്രോഹിച്ചാൽ മജിസ്റ്റ്രേറ്റ് മുൻപാകെ സങ്കടം ബോധിപ്പിക്കാൻ അടിമയ്ക്കവകാശമുണ്ട്. യവനൻമാരുടെ മതപരമായ കർമങ്ങളിൽ പങ്കെടുക്കുന്നതിന് അടിമകൾക്കവകാശമില്ല. അവർക്ക് അവരുടെതായ ഉത്സവങ്ങളുണ്ട്. മെരുക്കുവാൻ പ്രയാസമുള്ള അടിമകളെ, പ്രത്യേകിച്ച് ദൂരദേശങ്ങളിൽ പണിയെടുക്കുന്നവരെ, ചങ്ങലയിട്ട് ബന്ധിക്കുന്ന പതിവ് ഗ്രീസിൽ നിലനിന്നിരുന്നു. യജമാനൻമാരുടെ ക്രൂരമായ മർദനത്തിൽനിന്ന് രക്ഷ നേടുന്നതിന് അടിമകൾക്ക് ചില കാവുകളും ക്ഷേത്രങ്ങളും രക്ഷാസങ്കേതങ്ങളും ഉണ്ടായിരുന്നു.

യജമാനൻമാരുമായുള്ള കരാർപ്രകാരമോ, മരണപത്രംവഴിയോ, ക്ഷേത്രങ്ങളിലേക്ക് വഴിപാടുകൊടുത്തോ അടിമയ്ക്ക് വിമുക്തനാകാം. എന്നാൽ വിമുക്തനായ അടിമയ്ക്ക് പൗരത്വം കിട്ടുകയില്ല; അവന്റെ നില വിദേശിയായ ഒരു കുടിയേറ്റക്കാരന്റെതു മാത്രമാണ്.

റോമിൽ[തിരുത്തുക]

ഗ്രീസിലെപ്പോലെയാണ് പ്രാചീനറോമിലും അടിമത്തം വളർന്നത്. പില്ക്കാലത്ത് വലിയ ഒരു സാമ്രാജ്യമായി വികസിച്ചതിനുശേഷവും അടിമത്തമെന്ന ഏർപ്പാട് അതിന്റേതായ നിയമാവലിയോടുകൂടി ബൃഹത്തായ ഒരു പ്രസ്ഥാനമായി നിലനിന്നു. റോമിന്റെ സൈനികബലം വർദ്ധിച്ചതനുസരിച്ച് അവിടത്തെ പ്രമാണിമാരുടെ ഭൂസ്വത്തുക്കൾ വർദ്ധിക്കുകയും അവർ യുദ്ധത്തിൽ പിടിച്ച അടിമകളുടെ എണ്ണവും പ്രയോജനവും കൂടിവരികയും ചെയ്തു. യുദ്ധത്തിൽ പിടിച്ച അടിമകളിൽ ഇന്നത്തെ ഇംഗ്ളണ്ട്, ഫ്രാൻസ്, ജർമനി, യൂഗോസ്ളാവിയ മുതലായ രാജ്യങ്ങളിലെ ആദിമനിവാസികൾ ആയിരക്കണക്കിനുണ്ടായിരുന്നു. കമ്പോളത്തിൽ വില്ക്കപ്പെട്ട അടിമകളായിരുന്നു ഭൂരിഭാഗവും. കടംവീട്ടാൻ സ്ഥലം വിറ്റവരും ചെറുപ്പത്തിൽ ദരിദ്രരായ മാതാപിതാക്കളാൽ വില്ക്കപ്പെട്ടവരും അടിമകളുടെ സംഖ്യ വർദ്ധിപ്പിച്ചു. ഗ്രീസിലെപ്പോലെ റോമിലും പൊതു അടിമകളും സ്വകാര്യ അടിമകളും ഉണ്ടായിരുന്നു. 1,000-ന് മേൽ 4,000 വരെ അടിമകളുള്ള സ്വകാര്യഉടമകൾ റോമിലും പരിസരത്തുള്ള ചെറുനഗരങ്ങളിലുമുണ്ടായിരുന്നു. യജമാനന്റെ ദാസസംഘത്തിനു രണ്ടു വിഭാഗങ്ങളുണ്ട്: പുറംപണിക്കുള്ളവർ, അകംപണിക്കുള്ളവർ (ഏതാണ്ട് സാമൂതിരിപ്പാടിന്റെ പുറത്തു ചേർന്ന നായർ, അകത്തു ചേർന്ന നായർ എന്ന പോലെ). അക്ഷരാഭ്യാസമുള്ള അടിമകൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് കണക്കെഴുത്ത്, ഗ്രന്ഥശാലസൂക്ഷിപ്പ്, വൈദ്യം, സംഗീതം, നൃത്തം, അധ്യാപനം എന്നിങ്ങനെയുള്ള തൊഴിലുകളിലും അകം പണിക്കാരായ അടിമകൾ ഏർപ്പെട്ടിരുന്നു. എ.ഡി. 35-ൽ ഇറ്റലിയിൽ ഏകദേശം 201 ലക്ഷം അടിമകൾ ഉണ്ടായിരുന്നുവെന്നും ആകെ ജനസംഖ്യയിൽ പകുതിയിലധികം ഇവരായിരുന്നുവെന്നും കണക്കാക്കിയിട്ടുണ്ട്.

ആദ്യകാലത്ത് റോമിലെ അടിമകൾക്ക് അവകാശങ്ങൾ ചുരുങ്ങിയതോതിലെ ഉണ്ടായിരുന്നുള്ളു. അവർക്ക് വിവാഹത്തിനവകാശമില്ല. അടിമകളെ ചങ്ങലകൊണ്ട് കെട്ടിയിടുന്ന പതിവും പലയിടങ്ങളിലും ഉണ്ടായിരുന്നു. വയസ്സായ അടിമകളെ ഏസ്കുലാപിയസ് ദ്വീപിൽ ചാവാൻ തള്ളിക്കളയുക എന്ന പതിവും ഉണ്ടായിരുന്നു. ക്രമേണ അടിമകളുടെ സ്ഥിതി മെച്ചപ്പെട്ടു. ഉടമസ്ഥന് ഒരു തുക കൊടുത്തോ ഉടമയുടെ പ്രീതി സമ്പാദിച്ച് അയാളുടെ വില്പത്രം വഴിക്കോ അടിമയ്ക്ക് വിമോചനം സമ്പാദിച്ച് ഉടമയുടെ ക്ളയന്റ് സ്ഥാനത്തേക്ക് ഉയരാനുള്ള സാധ്യത പില്ക്കാലത്ത് വർദ്ധിച്ചുവന്നു. അടിമകൾക്ക് നല്ല സ്ഥാനം കിട്ടുവാനും കഴിഞ്ഞു. 20-ാം ശ.മുതൽ അടിമകളുടെ അവകാശങ്ങളും നിയമപരമായ നിലയും പിന്നെയും മെച്ചപ്പെട്ടു.

3-ാം ശ.-ത്തിലും അതിനുശേഷവും റോമൻ സാമ്രാജ്യത്തിലേക്ക് യുദ്ധംവഴി അടിമകളുടെ വരവ് നിലച്ചതിനാൽ കൃഷിയും മറ്റു പ്രവൃത്തികളും ചെയ്യുന്ന അടിമകളുടെ വിലയും പ്രയോജനവും വർദ്ധിച്ചു. വിദേശാക്രമണം ഭയപ്പെട്ടിരുന്ന അവസരത്തിൽ സ്വതന്ത്രരായ പാട്ടക്കൃഷിക്കാരെ (coloni) അവരുടെ ഭൂമിയുമായി ദൃഢബന്ധത്തിലേർപ്പെടുത്തേണ്ടത് ആവശ്യമായിവന്നു. വലിയ എസ്റ്റേറ്റുകളിൽ പണിയെടുത്തിരുന്ന അടിമകൾ ക്രമേണ പാട്ടക്കാരായി. അടിമകളെ കൈമാറ്റം ചെയ്യുന്ന പതിവ് നിലച്ചതോടെ പാട്ടക്കാരും അടിമകളും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലാതെയായി. അവരെല്ലാവരും അടിയാൻമാരായി (Serfs). പ്രാചീന റോമിൽ അടിമത്തത്തിനെതിരെ ഒരടിമയായിരുന്ന സ്പാർട്ടാക്കസിന്റെ നേതൃത്വത്തിൽ നടന്ന വിപ്ളവം ചരിത്രപ്രസിദ്ധമാണ്.

ഇന്ത്യയിൽ[തിരുത്തുക]

വെങ്കലയുഗത്തിൽ, അതായത് ഹാരപ്പാസംസ്കാരം നിലവിലുണ്ടായിരുന്ന കാലത്ത് സിന്ധു നദീതടനഗരങ്ങളിൽ അടിമത്തം ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചുപറയാൻ നിവൃത്തിയില്ല.സമകാലീനസുമേറിയയിൽ അടിമത്തം ഉണ്ടായിരുന്നുവെന്നതുകൊണ്ട് മോഹൻജദാരോയിൽ അടിമത്തം ഉണ്ടാകണമെന്നില്ല. കൂലിലൈൻ പോലെയുള്ള ചില കെട്ടിടങ്ങളും അടുത്തുതന്നെ ഉലകളും ഉണ്ടായിരുന്നുവെന്ന ഏക വസ്തുതയിൽനിന്ന് ആണ് അടിമത്തം അവിടെ ഉണ്ടായിരുന്നുവെന്ന് ചിലർ ഊഹിക്കുന്നത്. വൈദികകാലത്ത് 'ദസ്യുക്കൾ' എന്നു പറഞ്ഞുവന്നിരുന്നവർ അടിമകളായിരിക്കാം. തുർക്കിസ്താനിലെ പ്രാചീനാര്യർ അവർക്കുതൊട്ടു തെ. താമസിച്ചിരുന്ന ഇരുണ്ട വർഗക്കാരെ 'ദഹായ്' എന്നു പറഞ്ഞുവന്നിരുന്നു. സ്ളാവ് (Slav) എന്ന കിഴക്കൻ യൂറോപ്യൻ ജനതയുടെ പേര് ഇംഗ്ളീഷിൽ സ്ളേവ് (Slave) ആയതുപോലെ ദഹായ് അല്ലെങ്കിൽ ദാസൻ എന്ന പദത്തിന് മാറ്റം സംഭവിച്ചിരിക്കാം. ആര്യൻമാരും അനാര്യൻമാരും ആയ ദാസൻമാരെയും ദാസിമാരെയുംപറ്റി പരാമർശങ്ങൾ ഋഗ്വേദത്തിൽ കാണാം. ശൂദ്രൻമാരുടെ ജാതിധർമമായിരുന്നു ദ്വിജാദികളുടെ സേവനമെങ്കിലും അവർ അടിമകളല്ലെന്നുതന്നെയായിരുന്നു മനുവിന്റെ വിധി. അടിമകൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ കുറവു വരുത്തരുതെന്നും അവരെ ശിക്ഷിക്കുമ്പോൾ തലയ്ക്കടിക്കരുതെന്നും സ്മൃതികാരൻമാർ ഉപദേശിക്കുന്നുണ്ട്. മഹാഭാരതത്തിലും ദാസൻമാരെയും ദാസിമാരെയും, മഹർഷിമാർക്കും ബ്രാഹ്മണർക്കും രാജാക്കൻമാർ ദാനമായി കൊടുക്കുന്നത് വർണിച്ചിട്ടുണ്ട്. ഈ ദാസീദാസൻമാർ ഒരുതരം മൂലധനംതന്നെ ആയിരുന്നിരിക്കണം.

ബി.സി. 4-ാം ശ.-ത്തിൽ ഇന്ത്യയിലുണ്ടായിരുന്ന ഗ്രീക് സ്ഥാനപതി മെഗാസ്തനീസ് ഇന്ത്യയിൽ അക്കാലത്ത് അടിമത്തമില്ലായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രീസിലെ വിപുലമായ അടിമസമ്പ്രദായം കണ്ടുപരിചയമുള്ള മെഗാസ്തനീസിന് ഇന്ത്യയിലെ ദാക്ഷിണ്യപൂർണമായ അടിമത്തം ശരിക്കും അടിമത്തമല്ലെന്ന് തോന്നിയിരിക്കാം.

അർത്ഥശാസ്ത്രത്തിലെയും സ്മൃതികളിലെയും പരാമർശങ്ങൾ[തിരുത്തുക]

എങ്ങനെയാണ് മൌര്യകാലത്ത് ദാസ്യം (അടിമത്തം) നിയന്ത്രിച്ചിരുന്നതെന്ന് കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ ദാസകർമകരകല്പമെന്ന 13-ാം അധ്യായത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ അടിമത്തത്തിന്റെ പൂർണരൂപം ഈ അധ്യായംകൊണ്ടു കിട്ടുന്നില്ലെങ്കിലും അടിമകളുടെ ചില മാനുഷികാവശ്യങ്ങൾ സമ്മതിക്കേണ്ടതാണെന്ന അഭിപ്രായം കൌടില്യനുണ്ടായിരുന്നുവെന്ന് ഇതു തെളിയിക്കുന്നു. യുദ്ധത്തിൽ പിടിക്കപ്പെട്ടവർ (ധ്വജഹൃത), തന്നെത്താൻ വിറ്റവർ (ആത്മവിക്രയി), ദാസിക്കു ജനിച്ചവർ (ഉദരദാസ), ക്രീതൻ, ലബ്ധൻ, ദണ്ഡപ്രണീതൻ (നിയമവിധിപ്രകാരം അടിമയാക്കപ്പെട്ടവൻ), ആഹിതകൻ (പണയമായി വന്നവൻ) എന്നീ വിവിധതരത്തിലായിരുന്നു ദാസൻമാർ. മര്യാദവില മടക്കിക്കൊടുത്താൽ ദാസന് സ്വതന്ത്രനാകാം. ഈ അവകാശം യുദ്ധത്തിൽ പിടിക്കപ്പെട്ട ദാസനും ഉണ്ടായിരുന്നു. കുട്ടികളെ വില്ക്കുന്ന (മ്ളേച്ഛരൊഴികെയുള്ള)വർ ശിക്ഷാർഹരായിരുന്നു; ആര്യൻമാരെ അടിമകളാക്കരുത് എന്നായിരുന്നു അർത്ഥശാസ്ത്രത്തിലെ വിധി. കുട്ടികളെ വില്ക്കുന്ന ബന്ധുവിന് കുട്ടികളുടെ ജാതിയനുസരിച്ച് 48, 36, 24, 12 പണമായിരുന്നു പിഴ. ഒരന്യനാണ് കുട്ടിയെ വിറ്റതെങ്കിൽ ചമ്മട്ടികൊണ്ടടിക്കുക എന്നതുവരെയുള്ള വൻശിക്ഷയ്ക്ക് അവൻ വിധേയനാകണം. ദാസികളുടെ ചാരിത്രഭംഗം ചെയ്യുന്നവർക്ക് പലവിധ ശിക്ഷകളും കൌടില്യൻ വിധിച്ചിരുന്നു. ഉദാ: 'നിഷ്ക്രയാനുരൂപയായ (ദാസ്യമോചനം ചെയ്യത്തക്ക) ദാസിയെ പ്രകർമം ചെയ്യുന്നവന് പന്ത്രണ്ടു പണം ദണ്ഡം'. 'ദാസന്റെയോ ദാസിയുടെയോ അദാസികളായുള്ള മകളെ പ്രകർമം ചെയ്യുന്നവന് ഇരുപത്തിനാലു പണം ദണ്ഡം.' ആഹിതദാസി (ഒറ്റിപ്പെണ്ണ്)യെക്കൊണ്ട് നഗ്നയായിരുന്നു കുളിപ്പിക്കുക, അവളെ മാനഭംഗപ്പെടുത്തുക ഇവയൊക്കെ കുറ്റകരമായിരുന്നു. കൊട്ടാരങ്ങളിൽ ധാരാളം ദാസൻമാരും ദാസിമാരും ഉണ്ടായിരുന്നു. സ്വഭാവദൂഷ്യം മൂലം സമുദായഭ്രഷ്ടരായ സ്ത്രീകൾക്ക് ദാസികളാകുക എന്നതായിരുന്നു അവസാനത്തെ ഗതി.

കൗടലീയത്തിൽ കാണാത്ത ഏഴെട്ടുതരം ദാസൻമാരെപ്പറ്റി നാരദസ്മൃതിയിൽ പറയുന്നുണ്ട്. അവരിൽ മുഖ്യൻമാർ അനാകാലഭൃതൻ (ക്ഷാമംകൊണ്ട് അടിമയായവൻ), പണേജിതൻ (പന്തയത്തിൽ കിട്ടിയവൻ), പ്രവ്രജ്യാവസീതൻ (സന്ന്യാസത്തിൽനിന്ന് പിൻമാറിയവൻ), ദാസിയെ കാമിച്ച് ദാസ്യം സ്വീകരിച്ചവൻ എന്നീ തരങ്ങളാണ്. ദാസിക്ക് യജമാനനാൽ സന്തതികളുണ്ടായാൽ അവർക്കെല്ലാം സ്വാതന്ത്യ്രത്തിനവകാശമുണ്ടെന്നാണ് കൗടില്യന്റെയും കാത്ത്യായനന്റെയും വിധി. അടിമയ്ക്ക് സ്വത്തവകാശമാവാമെന്ന് കൌടില്യനും പാടില്ലെന്നു കാത്ത്യായനനും അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ജാതികളും അടിമകളും തമ്മിൽ കാലക്രമേണ വ്യത്യാസങ്ങൾ കുറഞ്ഞുവന്നു. പഞ്ചാബിലെ ശൂദ്രരുടെ അനുപാതം വളരെ ഉയർന്നതാണ്. ആര്യരും അനാര്യരും നേരിട്ട് സംഘട്ടനം നടന്ന പ്രദേശങ്ങളിൽ ആദ്യത്തേത് അവിടെയാണ്. ബ്രാഹ്മണരുടെ കണക്കുകൂട്ടലിൽ, ദ്രാവിഡദേശങ്ങളിലെ അബ്രാഹ്മണർ, അതായത് 90 മുതൽ 95ശ.മാ. ദാക്ഷിണാത്യരും ശൂദ്രരാണ്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ശൂദ്രർ സമൻമാരല്ല. സ്മൃതികാരൻമാർ വിവരിച്ച സാമുദായികവ്യവസ്ഥകളല്ല പ്രാചീനദാക്ഷിണാത്യപ്രദേശങ്ങളിലുണ്ടായിരുന്നത്.

ദക്ഷിണേന്ത്യയിലെ അടിമസമ്പ്രദായത്തിന് എത്ര പഴക്കമുണ്ടെന്ന് പറയാൻ പ്രയാസമാണ്. പണിയർ, പറയർ, പുലയർ, ചെറുമർ, പള്ളർ മുതലായ ആദിമനിവാസികളെ ഓരോ ദേശങ്ങളിലെ പ്രമാണിമാർ കീഴടക്കി ബലം പ്രയോഗിച്ച് അടിമകളാക്കിയിരിക്കണം എന്ന അനുമാനം ശരിയായിരിക്കണം. അടിമവ്യക്തികൾക്കുപകരം, പ്രധാനതൊഴിലായ കൃഷിപ്പണിക്കായി അടിമജാതികൾതന്നെ ഇവിടെ ഉണ്ടായിവന്നു. ദക്ഷിണേന്ത്യയിലെ അടിമജാതിക്കാർക്ക് അന്നന്നത്തെ ഭക്ഷണത്തിനല്ലാതെ നാളത്തെ ഭക്ഷണത്തിനുള്ള വഴികൂടി തടയുന്നതിനുള്ള വ്യഗ്രതയാണ് ജാതിവ്യവസ്ഥയിൽ കാണുക.

അടിമജാതികൾ ഉണ്ടായിരുന്നതുകൊണ്ട്, അല്പാല്പം കൈമാറ്റങ്ങളല്ലാതെ വൻതോതിലുള്ള അടിമവ്യാപാരം ഇന്ത്യയിലുണ്ടായിരുന്നില്ല. ഗ്രീസിൽനിന്നും റോമിൽനിന്നും അടിമകളെ തമിഴ്നാട്ടിലേക്ക് ഇറക്കുമതി ചെയ്തിരുന്നുവെന്ന കവിപ്രസ്താവനകളിലെ അതിശയോക്തി നീക്കിയാൽ, ചില രാജാക്കൻമാർ അവരുടെ ആർഭാടത്തിനുവേണ്ടി കുറച്ചു വിദേശീയ അടിമകളെ വാങ്ങിയെന്ന വസ്തുതമാത്രം അവശേഷിക്കും. കോവിലുകളും മഠങ്ങളും കൃഷിക്കാരും അടിമകളെ വാങ്ങിയിരുന്നു എന്നതിന് ശിലാശാസനങ്ങളിൽ തെളിവുകളുണ്ട്. അടിമകളെ വില്ക്കുന്നവരിൽനിന്ന് മധ്യകാലകേരളത്തിൽ 'അടിമപ്പണം' എന്നു പേരുള്ള വില്പന നികുതി ചില രാജാക്കൻമാർ പിരിച്ചിരുന്നു. അടിമകളെ തുറമുഖങ്ങളിൽ വില്ക്കുന്ന പതിവ് ഇന്ത്യയിൽ തുടങ്ങിയത് പറങ്കികളുടെ വരവിനുശേഷം മാത്രമായിരുന്നു.

കേരളത്തിൽ[തിരുത്തുക]

തെ.ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ അടിമത്തത്തെപ്പറ്റി വിശ്വസനീയമായ വിവരങ്ങളില്ല. പത്തൊൻപതാം ശതകത്തിന്റെ ആരംഭത്തിൽ ഡോ. ബുക്കാനൻ മലബാറിലെ അടിമകളെപ്പറ്റി എഴുതിയിട്ടുള്ളതിന്റെ ചുരുക്കം ഇതാണ്. 'ചെറുമർ' ആണ് കൃഷിപ്പണിക്കാരിൽ ഭൂരിഭാഗവും. ഉടമകളുടെ ജൻമസ്വത്താണവർ. ഭൂസ്വത്തിന്റെ ഒരു ഭാഗമായി അവരെ ഗണിക്കുന്നില്ല. അവരെ ഇഷ്ടപ്പടി കൈമാറാം. ഭർത്താവിനെയും ഭാര്യയെയും വേർപിരിക്കരുതെന്ന് ഒരു പതിവുണ്ട്. കുട്ടികളെ തനിയെ വില്ക്കാം. പണിയെടുക്കാൻ പ്രാപ്തിയുള്ള ചെറുമന് രണ്ടിടങ്ങഴി നെല്ലാണ് ദിവസക്കൂലി. അടിമകളെ ജൻമമോ കാണമോ പാട്ടമോ ആയി കൈമാറാം. ഒരു ജോടി(ആണ് 1, പെണ്ണ് 1)യ്ക്ക് ജൻമവില 250-400 പണമാണ്. പാട്ടത്തിനാണെങ്കിൽ പുരുഷന് 8 പണവും സ്ത്രീയ്ക്ക് 4 പണവും.

മറ്റു വസ്തുക്കൾ വില്ക്കുമ്പോൾ എഴുതുന്ന പ്രമാണങ്ങൾ അടിമകളെ വില്ക്കുമ്പോഴും വില്ക്കുന്നവൻ എഴുതിക്കൊടുത്തിരുന്നു. പതിനേഴാൻ ശതകത്തിനു മുൻപുള്ള ആൾവിലയോലക്കരണങ്ങൾ പ്രസിദ്ധപ്പെടുത്തിയതായറിവില്ല.

യവനസാമ്രാജ്യത്തിലും റോമാസാമ്രാജ്യത്തിലും യു.എസ്സിലും മറ്റും ഓരോ കാലഘട്ടത്തിൽ അടിമകളുടെ സംഖ്യ കണക്കാക്കുവാൻ ചരിത്രകാരൻമാർ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയൊരു ശ്രമം ഇന്ത്യയിൽ നടന്നിട്ടില്ല. കേരളത്തിൽ പത്തൊൻപതാം ശതകത്തിന്റെ മധ്യകാലത്താണ് അടിമകളുടെ സംഖ്യ നിർണയിക്കാൻ ചിലർ ശ്രമിച്ചത്. 1857-ൽ മലബാർ ജില്ലയിലെ പാലക്കാടു ഡിവിഷനിൽ (വള്ളുവനാട്, പാലക്കാട്, പൊന്നാനി താലൂക്കുകൾ) 89,000 അടിമകളും കൊച്ചിയിൽ 1854-ൽ 60,000 അടിമകളും തിരുവിതാംകൂറിൽ 1847-ൽ 160,000 അടിമകളും ഉണ്ടായിരുന്നുവെന്ന് അക്കാലത്തെ ചില പ്രസ്താവങ്ങളിൽ കാണാം. ചിറയ്ക്കൽ, കോട്ടയം, കോഴിക്കോട്, കുറുമ്പ്രനാട്, വയനാട് എന്നീ പഴയ മലബാർ താലൂക്കുകളിലെ അടിമകളുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷമെന്നു കണക്കുകൂട്ടിയാൽ, പത്തൊൻപതാം ശതകത്തിന്റെ മധ്യകാലത്ത് ഏകദേശം 4.25 ലക്ഷം അടിമകൾ ഉണ്ടായിരുന്നുവെന്ന് കണക്കാക്കാം. ഇവരുടെ സന്തതികളാണ് ഇന്നു കേരളത്തിൽ സ്വാഭാവികമായ ജനവർദ്ധന നിരക്കിൽ 4.25 ലക്ഷം ജനങ്ങൾ 1850 മുതൽ 1960 വരെയുള്ള 110 വർഷക്കാലത്ത് 12.5 ലക്ഷത്തിലധികമാകേണ്ടതായിരുന്നു. എന്നാൽ വളരെയധികം ചെറുമർ, പുലയർ മുതലായ അടിമജാതിക്കാർ മതംമാറി അടിമത്തത്തിൽനിന്ന് സ്വതന്ത്രരായതിനാൽ കേരളത്തിൽ ദലിതരുടെ അനുപാതം ഇന്ന് ജനസംഖ്യയിൽ 11ശ.മാ. മാത്രമാണ്. തമിഴ്നാട്ടിൽ ദലിതർ 18 ശതമാനവും ആന്ധ്രായിൽ 15 ശതമാനവും ആകുന്നു. 1871-നും 1881-നും ഇടയ്ക്ക് മലബാർ ജില്ലയിൽ ഏകദേശം 40,000 ചെറുമർ ഇസ്ലാംമതം സ്വീകരിച്ചിരിക്കണം എന്ന് 1881-ലെ മദ്രാസ് സെൻസസിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നു. അടിമത്തത്തിന്റെ രൂക്ഷതയിൽനിന്ന് ചെറിയ തോതിലെങ്കിലുമുള്ള ആശ്വാസം മലബാറിലെ ചെറുമർ മതപരിവർത്തനംകൊണ്ടു നേടി. തിരുവിതാംകൂറിൽ ക്രിസ്തുമതത്തിലേക്കാണ് മതപരിവർത്തനം നടന്നത്.

ആധുനിക അടിമത്തം[തിരുത്തുക]

എ.ഡി. 16-ാം ശ.-ത്തിൽ യൂറോപ്യൻരാജ്യങ്ങളുടെ കോളനിവികസനം തുടങ്ങിയതോടുകൂടി അടിമത്തം ഒരു പുതിയ ഘട്ടത്തിൽ പ്രവേശിച്ചു. വെസ്റ്റ് ഇന്തീസ്, തെ. അമേരിക്ക, വ. അമേരിക്ക എന്നീ പ്രദേശങ്ങളിലെല്ലാം കാടുവെട്ടി വൻ തോട്ടകൃഷി (കരിമ്പ്, പുകയില, പരുത്തി) ചെയ്യാൻ ആയിരക്കണക്കിന് ജോലിക്കാർ ആവശ്യമായിവന്നു. പ്രയാസംകൂടാതെ മനുഷ്യരെ വാങ്ങാവുന്ന നാട് ആഫ്രിക്കയായിരുന്നു. ചെറിയ തോതിൽ ആഫ്രിക്കയുടെ ഉത്തരഭാഗങ്ങളിൽനിന്ന് റോമിലേക്കും വടക്കുപടിഞ്ഞാറുനിന്ന് സ്പെയിൻ മുതലായ രാജ്യങ്ങളിലേക്കും അടിമവ്യാപാരം ഇതിനുമുൻപ് ഉണ്ടായിരുന്നുവെങ്കിലും വളർന്നുവന്ന 'ഡിമാന്റ്' തൃപ്തിപ്പെടുത്തുന്നതിന് ആഫ്രിക്കയിൽ നരനായാട്ടുതന്നെ വേണ്ടിവന്നു. ആഫ്രിക്കയിലെ നാടുവാഴികൾ അടിമക്കച്ചവടക്കുത്തകക്കാരായി. അയൽ രാജ്യങ്ങളുമായി യുദ്ധംചെയ്തും ചിലപ്പോൾ തങ്ങളുടെ പ്രജകളെത്തന്നെ പിടിച്ചും അടിമവ്യാപാരികളുടെ കപ്പൽ നിറയ്ക്കുവാൻ ആഫ്രിക്കൻ നാടുവാഴികളും മറ്റു ദല്ലാളികളും മടിച്ചില്ല. 1680 മുതൽ 1786 വരെ രണ്ടുകോടിയിൽ കൂടുതൽ അടിമകൾ അമേരിക്കയിലും വെസ്റ്റ് ഇന്തീസിലും വില്ക്കപ്പെട്ടു. യു.എസ്സിലെ 1960-ലെ സെൻസസ്പ്രകാരം 19 കോടി നീഗ്രോകൾ ഉണ്ടായിരുന്നു. 1790-ൽ അവരുടെ സംഖ്യ 8 ലക്ഷവും 1860-ൽ 44 ലക്ഷവും ആയിരുന്നു. ഏറ്റവുമധികം യാതനകളനുഭവിച്ച അടിമകളുടെ സന്തതികളാണിവർ. ഇംഗ്ളണ്ട്, ഹോളണ്ട്, ഡെൻമാർക്ക്, സ്പെയിൻ, പോർച്ചുഗൽ എന്നീ നാടുകളെല്ലാം അടിമക്കച്ചവടംകൊണ്ട് ലാഭംനേടിയ രാജ്യങ്ങളാണ്. ഈ വ്യാപാരം നീണ്ടുനിന്ന മൂന്നു ശതാബ്ദങ്ങൾ യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടുകളാണ്.

വിമോചനം[തിരുത്തുക]

ഇംഗ്ളണ്ടിലും അമേരിക്കയിലും കൊളോണിയൽകാലത്ത് വെള്ളക്കാരുടെ ഇടയിൽ നല്ല മനുഷ്യരും ഉണ്ടായിരുന്നു. എന്നാൽ ഭൂരിഭാഗം വെള്ളക്കാരും അവരുടെ മേധാവിത്വത്തിന്റെ ഒരു സ്വാഭാവികമായ അംശം മാത്രമാണ് നീഗ്രോജനങ്ങളുടെ സേവനം എന്ന് കരുതിയവരായിരുന്നു. ക്വേക്കർ എന്ന ക്രൈസ്തവ സഭാവിഭാഗം ആദ്യംതന്നെ അടിമവ്യവസ്ഥയ്ക്കെതിരായിരുന്നു. ക്വേക്കർമാർ അടിമക്കച്ചവടവുമായി എന്തെങ്കിലും ബന്ധമുള്ളവരെ തങ്ങളുടെ സഭയിൽനിന്നു പുറത്താക്കി (1776). അടിമത്തത്തിന്റെ നിർമാർജ്ജനത്തിനുവേണ്ടി പ്രക്ഷോഭം നടത്താൻ പല സമിതികളും ഇംഗ്ളണ്ടിലും അമേരിക്കയിലും രൂപവത്കരിക്കപ്പെട്ടു. ബ്രിട്ടിഷ് പാർലമെന്റിൽ ഈ വിഷയം ആദ്യം ഉന്നയിച്ചതും പ്രക്ഷോഭത്തിന് നേതൃത്വം നല്കിയതും വില്യം വിൽബർഫോർസ് ആയിരുന്നു. ബ്രിട്ടിഷ് പാർലമെന്റ് 1807-ൽ അടിമക്കച്ചവടം തടയുന്നതിനുള്ള നിയമം പാസ്സാക്കി. ഡെൻമാർക്ക് 1792-ൽ അടിമക്കച്ചവടം നിർത്തലാക്കി. 1878-ൽ ഫ്രാൻസും 1815-ൽ പോർച്ചുഗലും അടിമക്കച്ചവടം തങ്ങളുടെ കോളനികളിൽ തടഞ്ഞു.

അടിമക്കച്ചവടം നിർത്തിയതിനെത്തുടർന്ന് നാനാദേശങ്ങളിലുമുള്ള അടിമകളുടെ സ്ഥിതി നന്നാക്കുന്നതിനും അവർക്കു വിമോചനം കൊടുക്കുന്നതിനുമുള്ള ശ്രമങ്ങൾ വിൽബർ ഫോർസ് മുതലായവർ തുടങ്ങി. 1838-ൽ ബ്രിട്ടിഷ് ഗവൺമെന്റ് അടിമസമ്പ്രദായം തന്നെ നിർത്തുന്ന നിയമം പാസ്സാക്കി. 1878-ൽ പോർത്തുഗലും 1863-ൽ ലന്തയും 1827-ൽ മെക്സിക്കോയും ഇതേമാതിരിയുള്ള നിയമങ്ങൾ പാസ്സാക്കിയിരുന്നു.

യു.എസ്സിലെ പല സ്റ്റേറ്റുകളും 1777 മുതൽ അടിമത്തം നിർത്തലാക്കാൻ ശ്രമം നടത്തിയെങ്കിലും ഇവയ്ക്ക് അടിമകളെ വ. നിന്ന് തെക്കൻ സ്റ്റേറ്റുകളിലേക്ക് മാറ്റുക എന്ന ഫലമേ ഉണ്ടായുള്ളു. അവിടെ പള്ളിക്കാരും പാതിരിമാരും അടക്കം എല്ലാ വെള്ളക്കാരും അടിമവിമോചനത്തിനെതിരായിരുന്നു. തെക്കും വടക്കും തമ്മിലുള്ള ഈ വൈപരീത്യം അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലും പ്രസിഡന്റ് ലിങ്കന്റെ ജീവബലിയിലും അവസാനിച്ചു. 1863-ൽ അമേരിക്കൻ നീഗ്രോ അടിമകൾക്ക് വിമോചനം ലഭിച്ചു. ഇതിനായുള്ള ഭരണഘടനാമാറ്റം 1865-ലാണ് പാസ്സാക്കിയത്. അമേരിക്കൻ നീഗ്രോകളുടെ ദേശീയതാ-പൌരത്വാവകാശസമരം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.

പറങ്കികളും മറ്റു യൂറോപ്യരും തുടങ്ങിയ അടിമക്കച്ചവടത്തിൽ കേരളീയരും വ്യാപൃതരായിരുന്നു. പരമ്പരാഗതമായ അടിമകളല്ലാതെ മറ്റുള്ള തിരുവിതാംകൂർ പ്രജകളെ നാട്ടിനകത്തോ പുറംരാജ്യങ്ങളിലോ വിപണനം ചെയ്യുന്നതു റാണി ലക്ഷ്മീബായി 1811-ൽ തടഞ്ഞു. ബ്രിട്ടിഷ് ഇന്ത്യൻ ഗവൺമെന്റ് 1843-ൽ അടിമസമ്പ്രദായം നിർത്തലാക്കി. കൊച്ചി 1854-ലും തിരുവിതാംകൂർ 1855-ലും അടിമസമ്പ്രദായം നിർത്തൽ ചെയ്തു. 'ബഹുമാനപ്പെട്ട കമ്പനിയാരുടെ വിസ്തീർണമേറിയ രാജ്യങ്ങളിലൊള്ള അടിമകൾ അനുഭവിച്ചുവരുന്ന ഗുണങ്ങൾ ഇവിടെയുള്ള അടിമകൾക്കും ഉണ്ടാകേണ്ടതുകൊണ്ട്' ഇന്നാട്ടിലെ(തിരുവിതാംകൂർ) അടിമകൾക്കും നിയമപരമായ വിമോചനം നല്കി.

അടിമത്ത നിർമ്മാർജ്ജന ദിനം[തിരുത്തുക]

ഡിസംബർ 2ന് അന്തരാഷ്ട്ര അടിമത്ത നിർമ്മാർജ്ജന ദിനമായി ആചരിക്കുന്നു.[1]

കുറിപ്പുകൾ[തിരുത്തുക]

ക. ^ നീഗ്രോകളെ അടിമകളാക്കുന്നതിനെ, യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായി കരുതപ്പെടുന്ന മൊണ്ടെസ്ക്യൂ പോലും ന്യായീകരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞ "ന്യായങ്ങളിൽ" ചിലത് താഴെപ്പറയുന്നവയാണ്:-

  • ആകെ കറുത്ത്, പതിഞ്ഞ മൂക്കുമായുള്ള ഈ ജീവികളോട് ദയ തോന്നുക തന്നെ പ്രയാസം.
  • ബുദ്ധിയുടെ തികവായ ദൈവം, കറുത്തു വികൃതമായ ഈ ശരീരങ്ങളിൽ ആത്മാവിനെ, അതും നല്ല ആത്മാവിനെ, പ്രതിഷ്ഠിക്കുമെന്ന് വിശ്വസിക്കാനാവില്ല.
  • പരിഷ്കൃതജനതകൾ ഏറെ വിലമതിക്കുന്ന സ്വർണ്ണത്തേക്കാൾ ഇവർ ഇഷ്ടപ്പെടുന്നത് സ്ഫടികമുത്തിന്റെ മാലകളാണ്. അവർക്ക് സാമാന്യബുദ്ധിയില്ലെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത്?
  • ഈ ജീവികളെ മനുഷ്യരായി പരിഗണിഗണിക്കുക അസാദ്ധ്യമാണ്. അവരെ അങ്ങനെ പരിഗണിക്കുന്നത് നമ്മളാരും ക്രിസ്ത്യാനികളല്ലെന്ന് പറയുന്നതിലാണ് ചെന്നെത്തുക.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "International Day for the Abolition of Slavery 2 December". {{cite web}}: line feed character in |title= at position 47 (help)
  2. അടിമത്തത്തെക്കുറിച്ച്, "നിയമങ്ങളുടെ ചൈതന്യം"(The Spirit of Laws) എന്ന കൃതിയിൽ [1][പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അടിമത്തം&oldid=3833934" എന്ന താളിൽനിന്ന് ശേഖരിച്ചത്