യോഹന്നാൻ പന്ത്രണ്ടാമൻ മാർപ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോഹന്നാൻ പന്ത്രണ്ടാമൻ
യോഹന്നാൻ പന്ത്രണ്ടാമന്റെ ജീവിതകാലത്ത് വരച്ചതായി കരുതപ്പെടുന്ന ഒരു ചിത്രത്തിന്റെ പകർപ്പാണിത്. എന്നാൽ മരിക്കുമ്പോൾ അദ്ദേഹത്തിന് 27 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ഓർക്കേണ്ടതുണ്ട്.
സ്ഥാനാരോഹണം16 ഡിസംബർ 955
ഭരണം അവസാനിച്ചത്14 മേയ് 964
മുൻഗാമിഅഗാപ്പീറ്റസ് രണ്ടാമൻ
പിൻഗാമിബെനഡിക്ട് അഞ്ചാമൻ
വ്യക്തി വിവരങ്ങൾ
ജനന നാമംഒട്ടാവിയനോ
ജനനം? c. 937
റോം, പേപ്പൽ രാജ്യങ്ങൾ
മരണം14 മേയ് 964(964-05-14) (പ്രായം 27)
റോം, പേപ്പൽ രാജ്യങ്ങൾ, വിശുദ്ധറോമാ സാമ്രാജ്യം
Other Popes named ജോൺ

പൊതുവർഷം 955 ഡിസംബർ 16 മുതൽ എട്ടരവർഷക്കാലം കത്തോലിക്കാ സഭയുടെ തലവനായ മാർപ്പാപ്പയുടെ പദവി വഹിച്ച വ്യക്തിയാണ് യോഹന്നാൻ പന്ത്രണ്ടാമൻ (ജനനം: 930 അല്ലെങ്കിൽ 937; മരണം: 14 മേയ് 964). കേവലം പതിനെട്ടു വയസ്സു മാത്രമുള്ളപ്പോൾ മാർപ്പാപ്പ പദവിയിലെത്തിയ അദ്ദേഹത്തിന്റെ പൂർവനാമം 'ഒട്ടാവിയാനോ' എന്നായിരുന്നു. റോമിലെ തസ്കലം പ്രഭുക്കന്മാരുടേയും പേപ്പൽ രാഷ്ട്രീയത്തെ അരനൂറ്റാണ്ടോളം നിയന്ത്രിച്ചിരുന്ന 'തിയോഫൈലാക്ട്' കുടുംബത്തിന്റേയും പശ്ചാത്തലമുള്ള വ്യക്തിയായിരുന്നു യോഹന്നാൻ. മാർപ്പാപ്പ പദവിക്കൊപ്പം റോമിന്റെ സിവിൽ ഭരണാധികാരവും അദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു.

യോഹന്നാന്റെ പാപ്പാവാഴ്ച, അതിരുവിട്ട അധാർമ്മികതയുടേയും അസാന്മാഗ്ഗികതയുടേയും ലൗകികതയുടേയും പേരിൽ കുപ്രസിദ്ധി നേടി.[1][2] "സംസ്കാരശൂന്യനും അസാന്മാർഗ്ഗിയും ആയ മനുഷ്യൻ" (a coarse, immoral man) എന്ന് ഈ മാർപ്പാപ്പയെ വിശേഷിപ്പിക്കുന്ന കത്തോലിക്കാ വിജ്ഞാനകോശം, അദ്ദേഹത്തിന്റെ നടപടികൾ മാർപ്പാപ്പയുടെ വസതിയായ ലാറ്ററൻ കൊട്ടാരത്തിനു വേശ്യാലയമെന്ന ദുഷ്പേരുണ്ടാക്കിയതായും, അക്കാലത്തു റോമിൽ കൊടികുത്തിവാണ സദാചാരഭ്രംശം വ്യാപകമായ വിമർശനത്തിനു വിഷയമായതായും പറയുന്നു.[3][4]

പശ്ചാത്തലം[തിരുത്തുക]

റോമിനടുത്തുള്ള ചെറിയൊരു പട്ടണമായ തസ്കുലമിലെ തിയോഫൈലാക്ട് പ്രഭുവും പത്നി തിയൊഡോറയും അവരുടെ അനന്തരഗാമികളും പത്താം നൂറ്റാണ്ടിലുടനീളം മാർപ്പാപ്പാമാരുടെ തെരഞ്ഞെടുപ്പിലും ഭരണത്തിലും മുഖ്യസ്വാധീനമായിരുന്നു. 904-ൽ സെർജിയസ് മൂന്നാമനെ മാർപ്പാപ്പ പദവിയിലെത്തിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ച തിയോഫൈലാക്ട്, സെർജിയസിന്റെ ഭരണത്തിൽ ഉന്നതസ്ഥാനം നേടുകയും ക്രമേണ റോമിന്റെ ഭരണാധികാരി തന്നെ ആവുകയും ചെയ്തു. തിയോഫൈലാക്ടിന്റെ പെണ്മക്കളായ മറോസിയയും തിയൊഡോറായും, പിൽക്കാലത്തെ പേപ്പൽ രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ചു. ഇംഗ്ലീഷ് ചരിത്രകാരൻ എഡ്‌വേഡ് ഗിബ്ബൺ അവരെ 'വേശ്യാസോദരികൾ' (sister prostitutes) എന്നു വിശേഷിപ്പിക്കുന്നു.[1] മറോസിയായുടെ മകൻ യോഹന്നാൻ പതിനൊന്നാമൻ പൊതുവർഷം 931-ൽ 20-ആം വയസ്സിൽ മാർപ്പാപ്പ ആയി. ചില സമകാലീനസാക്ഷ്യങ്ങൾ അനുസരിച്ച്, സെർജിയസ് മൂന്നാമൻ മാർപ്പാപ്പ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്.[5] അപ്പോഴേയ്ക്ക് സ്വയം റോമിന്റെ ഭരണാധികാരിയുടെ പദവിയിലെത്തിയിരുന്ന അമ്മ മറോസിയയുടെ സമ്പൂർണ്ണ സ്വാധീനത്തിലായിരുന്നു യോഹന്നാൻ പതിനൊന്നാമന്റെ ഭരണം.

932-ൽ റോമിന്റെ ഭരണം, മറ്റൊരു കാമുകനിൽ അവർക്കു പിറന്നിരുന്ന മകൻ ആൽബെറിക് രണ്ടാമൻ മറോസിയയിൽ നിന്നു പിടിച്ചെടുത്തതോടെ യോഹന്നാൻ പതിനൊന്നാമന്റെ മാർപ്പാപ്പ പദവി പരുങ്ങലിലായി. തുടർന്ന് 3 വർഷക്കാലം നാമമാത്രമായ അധികാരത്തിൽ സഹോദരന്റെ തടവുകാരനായിക്കഴിഞ്ഞ ഈ മാർപ്പാപ്പ 935 അവസാനം മരിച്ചു. തുടർന്നു മാർപ്പാപ്പാമാരായ ലിയോ ഏഴാമൻ, സ്റ്റീഫൻ എട്ടാമൻ, മാരിനസ് രണ്ടാമൻ, അഗാപ്പീറ്റസ് രണ്ടാമൻ എന്നിവരുടെ തെരഞ്ഞെടുപ്പുകളും ഭരണവും ആൽബെറിക്ക് രണ്ടാമന്റെ സ്വാധീനത്തിലായിരുന്നു.

തെരഞ്ഞെടുപ്പ്[തിരുത്തുക]

അഗാപ്പീറ്റസ് രണ്ടാമന്റെ വാഴ്ചക്കിടെ, 954-ൽ ആൽബെറിക്ക് രണ്ടാമൻ മരിച്ചു. തുടർന്ന്, അദ്ദേഹത്തിനു വിവാഹബാഹ്യമായി പിറന്ന മകൻ[4] മകൻ ഒട്ടാവിയാനോ റോമിന്റെ ഭരണാധിപനായി. അഗാപ്പീറ്റസ് രണ്ടാമന്റെ കാലശേഷം ഒട്ടാവിയാനോയ്ക്ക് മാർപ്പാപ്പ സ്ഥാനം നൽകിക്കൊള്ളമെന്ന് റോമിലെ പ്രഭുക്കന്മാരെക്കൊണ്ട് പത്രോസിന്റെ ഭദ്രാസനപ്പള്ളിയിൽ വച്ച് സത്യം ചെയ്യിച്ചിട്ടാണ് ആൽബെറിക് മരിച്ചത്. 955-ൽ അഗാപ്പീറ്റസ് മരിച്ചതോടെ, ഈ വാഗ്ദാനമനുസരിച്ച് ഒട്ടാവിയാനോ മാർപ്പാപ്പ പദവിയിലെത്തി. യോഹന്നാൻ പന്ത്രണ്ടാമൻ എന്ന പേരും അദ്ദേഹം സ്വീകരിച്ചു. എന്നാൽ റോമിന്റെ ഭരണാധികാരി കൂടിയായി തുടർന്ന അദ്ദേഹം, ആ നിലക്കുള്ള അധികാരപ്രയോഗത്തിൽ 'ഒട്ടാവിയാനോ' എന്ന പഴയ പേര് ഉപയോഗിക്കുന്നതു തുടർന്നിരുന്നു.

വാഴ്ച[തിരുത്തുക]

പാശ്ചാത്യക്രിസ്തീയതയുടെ നേതൃത്വത്തിൽ എത്തിയ ശേഷവും യോഹന്നാൻ പന്ത്രണ്ടാമന്റെ ശ്രദ്ധ പ്രധാനമായും നായാട്ടിലും സ്വന്തം ആസക്തികൾ പിന്തുടരുന്നതിലും ആയിരുന്നു.[6] ഒപ്പം രാഷ്ട്രീയമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടി. പിതാവിനു തീർത്തും വഴങ്ങിയിരുന്ന റോമിലെ പ്രഭുവർഗ്ഗത്തെ നിയന്ത്രണത്തിൽ നിർത്താൻ അദ്ദേഹം പണിപ്പെട്ടു. ഇറ്റലിയിലെ രാജാവ് ബെരഞ്ഞർ രണ്ടാമൻ, പേപ്പൽ അധികാരമേഖല ആക്രമിക്കാൻ തുടങ്ങിയതും പ്രശ്നമായി. ഈ സ്ഥിതിയിൽ മാർപ്പാപ്പ ജർമ്മനിയിലെ രാജാവ് ഒട്ടോ ഒന്നാമന്റെ സഹായം തേടി. 962 ജനുവരിയിൽ സൈന്യസമേതം റോമിലെത്തിയ ഒട്ടോ, ബെരഞ്ഞറുടെ ആക്രമണത്തെ തുരത്തി. ഒട്ടോയുമായി മൈത്രീസഖ്യത്തിൽ ഏർപ്പെട്ട മാർപ്പാപ്പ അദ്ദേഹത്തെ റോമാസാമ്രാട്ടായി കിരീടം ധരിപ്പിച്ചു.

പൊങ്ങച്ചത്തിലും വ്യഭിചാരത്തിലും മുഴുകിയുള്ള ജീവിതം നിർത്താൻ യോഹന്നാനെ ഉപദേശിച്ചിട്ടാണ് സാമ്രാട്ട് റോമിൽ നിന്നു മടങ്ങിയത്. ഈ ഉപദേശം യോഹന്നാൻ അവഗണിച്ചു. മാത്രമല്ല, ഇറ്റലിയിൽ ഒട്ടോയുടെ സ്വാധീനം വർദ്ധിക്കുന്നത് അദ്ദേഹത്തെ പരിഭ്രാന്തനാക്കുകയും ചെയ്തു. സാമ്രാട്ടിനെതിരെ സഖ്യം തേടി അദ്ദേഹം ഹങ്കറിയിലെ മാഗ്യാർമാരുടേയും ബൈസാന്തിയൻ ഭരണാധികാരികളുടേയും അടുത്ത് ദൂതന്മാരെയും അയച്ചു. ഇറ്റലിയിലെ രാജകുമാരൻ അഡാൽബെർട്ടുമായും അദ്ദേഹം ചർച്ച തുടങ്ങി. മാർപ്പാപ്പയുടെ ദൂതന്മാർ സാമ്രാട്ടിന്റെ പിടിയിലായതോടെ ചതി തിരിച്ചറിഞ്ഞ ഒട്ടോ മാർപ്പാപ്പയുമായി ഇടഞ്ഞു.[3] കാര്യങ്ങൾ വിശദീകരിക്കാൻ യോഹന്നാൻ ദൂതന്മാരെ അയച്ചെങ്കിലും വിശദീകരണങ്ങൾ ഒട്ടോയെ തൃപ്തിപ്പെടുത്തിയില്ല.

റോമിലെ അപചയം അതിരുവിടുന്നതറിഞ്ഞ സാമ്രാട്ട്, 963-ൽ സൈന്യസമേതനായി വീണ്ടും നഗരത്തിൽ പ്രവേശിച്ചു. ജർമ്മനിയിലെ പുരോഹിതന്മാരുടെ പിന്തുണ ഇക്കാര്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നു.[5] ഒട്ടോക്കെതിരെ സൈനികമായ ചെറുത്തു നില്പിനു പദ്ധതിയിട്ട മാർപ്പാപ്പ, അതു പ്രായോഗികമല്ലെന്ന തിരിച്ചറിവിൽ പേപ്പൽ ഖജനാവുമായി ടൈബർ നദി കടന്നു പലായനം ചെയ്തു. തുടർന്ന് ഒരു സൂനഹദോസ് വിളിച്ചുകൂട്ടിയ സാമ്രാട്ട്, അതിൽ സന്നിഹിതനായി ആരോപണങ്ങൾക്കു മറുപടി പറയാൻ മാർപ്പാപ്പയോട് ആവശ്യപ്പെട്ടു. എന്നാൽ സാമ്രാട്ട് വിളിച്ചുകൂട്ടിയ സൂനഹദോസിന്റെ ആധികാരരികത അംഗീകരിക്കാതിരുന്ന യോഹന്നാൻ അതിനു തയ്യാറാതെ റോമിനടുത്തുള്ള കമ്പാഞ്ഞ മലഞ്ചെരുവിൽ നായാട്ടിനു പോയി. മാർപ്പാപ്പയെ അസാന്നിദ്ധ്യത്തിൽ വിചാരണചെയ്ത സൂനഹദോസ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ലിയോ എട്ടാമൻ എന്ന പേരിൽ മറ്റൊരു മാർപ്പാപ്പയെ തെരഞ്ഞെടുത്തു.

നഗരത്തിൽ യോഹന്നാൻ മാർപ്പാപ്പയുടെ പക്ഷപാതികളും എതിരാളികളും ചേരിതിരിഞ്ഞു. ഒട്ടോക്കെതിരെ പക്ഷപാതികൾ സംഘടിപ്പിച്ച ലഹള വലിയ ആൾനാശത്തോടെ അടിച്ചമർത്തപ്പെട്ടു. എന്നാൽ സാമ്രാട്ട് റോം വിട്ടുപോയതിനെ തുടർന്ന് 964 ഫെബ്രുവരിയിൽ പരിവാരസമേതം യോഹന്നാൻ മാർപ്പാപ്പ നഗരത്തിൽ മടങ്ങിയെത്തി. അതോടെ സ്ഥിതി പരുങ്ങലിലായ 'എതിർപാപ്പ' ലിയോ എട്ടാമൻ നഗരം വിട്ടോടി. തന്നെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ടുള്ള തീരുമാനത്തെ യോഹന്നാൻ അസാധുവായി പ്രഖ്യാപിച്ചു.

മരണം[തിരുത്തുക]

അധികാരം വീണ്ടും ഉറച്ചതിനെ തുടർന്ന്, സാമ്രാട്ടുമായി പുതിയ അനുരഞ്ജനത്തിനു ശ്രമിച്ച യോഹന്നാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ദൂതന്മാരെ അയച്ചു. എന്നാൽ താമസിയാതെ മാർപ്പാപ്പ മരിച്ചതിനാൽ ആ വഴിക്കുള്ള നീക്കങ്ങൾ പുരോഗമിച്ചില്ല. 965 മേയ് 14-ആം തിയതി യോഹന്നാൻ പന്ത്രണ്ടാമൻ മാർപ്പാപ്പ മരിച്ചു. റോമിനു പുറത്തൊരിടത്തു വ്യഭിചാരത്തിൽ ഏർപ്പെട്ടിരിക്കെയായിരുന്നു മരണമെന്നാണ് സമകാലീനസാക്ഷ്യം.[3] കാമുകിയുടെ ഭർത്താവു കൊലചെയ്തതാണെന്നും രക്തമൂർച്ഛ പിടിപെട്ടു മരിച്ചതാണെന്നും കരണക്കുറ്റിയിൽ സാത്താൻ പ്രഹരിച്ചതാണെന്നും ഭാഷ്യങ്ങളുണ്ട്.

വിമർശനം[തിരുത്തുക]

വിഖ്യാത ഇംഗ്ലീഷ് ചരിത്രകാരൻ എഡ്‌വേഡ് ഗിബ്ബൺ, കുപ്രസിദ്ധനായ ഈ മാർപ്പാപ്പയുടെ ഭരണത്തെ 'ജോർജിയൻ' ഇംഗ്ലണ്ടിലെ പുരോഹിതവിരുദ്ധഫലിതം[7] ഉപയോഗിച്ചു വിവരിക്കുന്നു. ഈ വിവരണം പത്താം നൂറ്റാണ്ടിലെ പേപ്പൽ രാഷ്ട്രീയത്തെ പൊതുവായും യോഹന്നാന്റെ പന്ത്രണ്ടാമന്റെ ഭരണത്തെ പ്രത്യേകമായും പരിഗണിക്കുന്നു:-

മരോസിയ എന്നും തിയൊഡോറ എന്നും പേരുകളുള്ള വേശ്യാസോദരികളുടെ സ്വാധീനത്തിനു പിന്നിൽ അവരുടെ സമ്പത്തും സൗന്ദര്യവും, രാജനീതിയിലേയും കാമകലയിലേയും ഉപാജാപങ്ങളിൽ കാട്ടിയ മിടുക്കും ആയിരുന്നു. അവരുടെ കാമുകന്മാരിൽ ഏറ്റവും ചുറുചുറുക്കു കാട്ടിയവർക്കുള്ള സമ്മാനമായി മാർപ്പാപ്പയുടെ കിരീടം...........മരോസിയായുടെ ജാരപുത്രൻ, പേരക്കിടാവ്, പേരക്കിടാവിന്റെ മകൻ എന്നിവരുടെ അസാധാരണവംശാവലി പത്രോസിന്റെ സിംഹാസത്തിൽ ഇരുന്നു. ഇവരിൽ രണ്ടാമൻ പാശ്ചാത്യസഭയുടെ തലവനായത് 19 വയസ്സുള്ളപ്പോഴാണ്. അവന്റെ യുവത്വത്തിന്റേയും പൗരുഷത്തിന്റേയും നിറക്കൂട്ട് കുറ്റമറ്റതായിരുന്നു; റോമിലെ ഒരു സൂനഹദോസിൽ മഹാനായ ഒട്ടോസാമ്രാട്ടിന്റെ സാന്നിദ്ധ്യത്തിൽ അവനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്കു തെളിവു കൊടുക്കാൻ വിവിധരാജ്യങ്ങളിൽ നിന്നു വന്ന തീർത്ഥാടകർക്കു കഴിയുമായിരുന്നു. തന്റെ പദവിയുടെ ചമയങ്ങളും മര്യാദകളും അയാൾ അവഗണിച്ചിരുന്നതിനാൽ, കുടിച്ച മദ്യവും, ചൊരിഞ്ഞ ചോരയും, ഉണർത്തിയ പ്രേമങ്ങളും, അതിരില്ലാത്ത നായാട്ടുഭ്രമവും അയാൾക്ക് ചേരാത്തതായില്ല. മറയില്ലാതെ നടത്തിയ 'വിശുദ്ധിവില്പന'(simony) പോലും തെല്ലൊരു വിഷമം ഉണ്ടാക്കിയെങ്കിലായി. ജൂപ്പിറ്ററിന്റേയും വീനസിന്റേയും പേരിൽ അയാൾ ദൈവദൂഷണപരമായി ആണയിട്ടിരുന്നതും ഒരുപക്ഷേ, ഗൗരവത്തോടെ ആയിരിക്കണമെന്നില്ല. എന്നാൽ മരോസിയയുടെ ചെറുമകൻ റോമിലെ കുടുംബിനിമാരുമായി പരസ്യവ്യഭിചാരത്തിൽ ജീവിച്ചിരുന്നു എന്നും ലാറ്ററൻ കൊട്ടാരം വേശ്യാവൃത്തിയുടെ പാഠശാല ആയിരുന്നെന്നും മാനഭംഗപ്പെടുത്തപ്പെട്ട കന്യകമാരേയും വിധവകളേയും സംബന്ധിച്ച ജനാപവാദം സ്ത്രീതീർത്ഥാടകരെ പത്രോസിന്റെ കബറിടം സന്ദർശിക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചിരുന്നു എന്നും വായിച്ച് നാം അത്ഭുതപ്പെടുന്നു. ഭക്തകൃത്യത്തിൽ ഏർപ്പെട്ടിരിക്കെ പത്രോസിന്റെ പിൻഗാമി തങ്ങളെ ആക്രമിച്ചെങ്കിലോ എന്നായിരുന്നു അവരുടെ പേടി.[1][൧]

ലാറ്ററൻ കൊട്ടാരത്തിൽ സംഘടിക്കപ്പെട്ട വിഷയാസക്തിയുടെ ലഹരിക്കൂത്തുകളാണ് (orgies of debauchery) യോഹന്നാന്റെ വാഴ്ചയെ ശ്രദ്ധേയമാക്കിയതെന്നു ചരിത്രകാരനായ വിൽ ഡുറാന്റ് നിരീക്ഷിക്കുന്നു. മെത്രാന്മാരുടെ നിയമനത്തിനു യോഹന്നാൻ കൈക്കൂലി വാങ്ങിയതായും, പത്തു വയസ്സുള്ള ഒരു കുട്ടിയെ മെത്രാനാക്കിയതായും, പിതാവിന്റെ ഉപനാരിമാരും വിധവയുമായും പോലും അഗമ്യഗമനത്തിൽ (incest) ഏർപ്പെട്ടതായും ജർമ്മൻ ചക്രവർത്തി ഒട്ടോ റോമിൽ വിളിച്ചുകൂട്ടിയ സൂനഹദോസിൽ ആരോപിക്കപ്പെട്ടു.[5]

നുറുങ്ങുകൾ[തിരുത്തുക]

958-ൽ ഇറ്റലിയിലെ സുബിയാക്കോ സാന്യാസാശ്രമത്തിനു പ്രത്യേകാവകാശങ്ങൾ അനുവദിച്ചു കൊടുത്ത യോഹന്നാൻ പന്ത്രണ്ടാമൻ താഴെപ്പറയുന്ന വ്യവസ്ഥകൾക്കു വിധേയമായാണ് അതു ചെയ്തത്:

"നമ്മുടെ ആത്മാവിനും നമ്മുടെ പിൻഗാമികളുടെ ആത്മാക്കൾക്കും വേണ്ടി വൈദികരും സന്യാസികളും എല്ലാദിവസവും "കർത്താവേ കനിയേണമേ" നൂറുവട്ടവും "ക്രിസ്തുവേ കനിയേണമേ" നൂറുവട്ടവും ചൊല്ലണം; നമ്മുടെ ആത്മാവിന്റെ പാപമോചനത്തിനും നമ്മുടെ പിൻഗാമികളുടെ ആത്മാക്കളുടെ പാപമോചനത്തിനുമായി ആഴ്ചയിൽ മൂന്നു പ്രാവശ്യം വൈദികർ സർവ്വശക്തനായ ദൈവത്തിന് പരിശുദ്ധ കുർബ്ബാന അർപ്പിക്കുകയും വേണം."

കുറിപ്പുകൾ[തിരുത്തുക]

^ ഇതൊക്കെയാണെങ്കിലും "ദാർശനികദൃഷ്ടിയിൽ പുരോഹിതന്മാരുടെ പാപങ്ങൾ അവരുടെ പുണ്യങ്ങളോളം അപകടകരമല്ല" എന്ന നിരീക്ഷണത്തിലാണ് ഗിബ്ബൺ ഈ വിമർശനം അവസാനിപ്പിക്കുന്നത്. ("....but to a philosophic eye, the vices of the clergy are far less dangerous than their virtues."

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 എഡ്‌വേഡ് ഗിബ്ബൺ, റോമാസാമ്രാജ്യത്തിന്റെ തളർച്ചയും തകർച്ചയും, അദ്ധ്യായം 49
  2. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം, (പുറം 398)
  3. 3.0 3.1 3.2 യോഹന്നാൻ പന്ത്രണ്ടാമൻ മാർപ്പാപ്പ, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  4. 4.0 4.1 വിവിയൻ ഗ്രീൻ, "എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 64-65)
  5. 5.0 5.1 5.2 വിൽ ഡുറാന്റ്, "വിശ്വാസത്തിന്റെ യുഗം", ദ സ്റ്റോറി ഓഫ് സിവിലിസേഷൻ, നാലാം ഭാഗം (പുറം 538)
  6. കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, "എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറം 465)
  7. Diarmaid Macculloch, "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറങ്ങൾ 360-61) - "Edward Gibbon had some good clean anti-clerical Georgian fun, describing the most notorious of them, John XII...."