അഗ്നി സുരക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fire protection എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കെട്ടിടത്തിനുണ്ടായ അഗ്നിബാധ - അഗ്നിശമനം നടത്തുന്നു

അനിയന്ത്രിതമായി തീ പടർന്ന്, മനുഷ്യനോ ജീവികൾക്കോ ആരോഗ്യഹാനിയോ, ജീവഹാനിയോ, വസ്തുനഷ്ടമോ, പ്രകൃതിനാശമോ സംഭവിക്കുന്ന സ്ഥിതിവിശേഷത്തെയാണ്, അഗ്നിബാധ ( Conflagration ) എന്നു പറയുന്നത്. അതിൽ നിന്നും സുരക്ഷ നേടുകയോ, അഗ്നിബാധയെ ഇല്ലാതാക്കുകയോ ചെയ്യുന്നതാണ് അഗ്നി സുരക്ഷ എന്നു പറയുന്നത്. അഗ്നിബാധ, മനഃപൂർവ്വമല്ലാത്ത അപകടങ്ങൾ കൊണ്ടോ (Accidental) , കൊള്ളിവയ്പ്പുകൊണ്ടോ ( Arson), പ്രകൃതിക്ഷോഭം ( Natural Disaster) കൊണ്ടോ സംഭവിക്കാം.

തീപിടിത്തം ഒഴിവാക്കുന്നതിനും കെടുത്തുന്നതിനും നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിനും ആവശ്യമായ പ്രവർത്തനത്തെയാണ് അഗ്നിപ്രതിരോധം എന്നു പറയുന്നത്.

ലക്ഷ്യം[തിരുത്തുക]

ആധുനിക കാലത്ത്, ജ്വലനക്ഷമമായ ഇന്ധനങ്ങൾ, തീപിടിക്കുന്ന മറ്റു വസ്തുക്കൾ തുടങ്ങിയവയുടെ ഉപയോഗം നിത്യജീവിതത്തിൽ ഒഴിവാക്കാനാവില്ല. വീടുകളിലും വ്യവസായ-വാണിജ്യശാലകളിലും അഗ്നിബാധക്കുള്ള സാധ്യതകൾ മുൻകാലങ്ങളേക്കാൾ വർദ്ധിച്ചു വന്നിട്ടുണ്ട്. അതുകൊണ്ട്, അഗ്നിബാധ തടയുന്നതിനും അതുകൊണ്ടുണ്ടാവുന്ന ദുരന്താഘാതങ്ങൾ കുറക്കുന്നതിനും മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമായി തീർന്നിരിക്കുന്നു. അഗ്നിബാധയുടെ അടിസ്ഥാനസ്വഭാവസവിശേഷതകളേക്കുറിച്ചും നിവാരണമാർഗ്ഗങ്ങളേക്കുറിച്ചുമാണ് ഈ താഴെ പ്രതിപാദിച്ചിരിക്കുനന്നു. കൂടാതെ, നശീകരണം (Vandalism), ഭീകരവാദം (Terrorism) അല്ലെങ്കിൽ അഗ്നിഭ്രമം (Pyromania) പോലെ മാനസികാസ്വാസ്ഥ്യമുള്ളവരുടെ പ്രവൃത്തികൾ കൊണ്ടും പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും അഗ്നിബാധയുണ്ടാവാറുണ്ട്.

സംഘടിതമായ അഗ്നിപ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ദേശ്യങ്ങൾ അഞ്ചാണ്

  1. സമൂഹസമ്പത്ത് തീപിടിത്തങ്ങൾക്കിടയാകാതെ രക്ഷിക്കുക.
  2. അഗ്നിബാധയുണ്ടായാൽ ഉടൻ ശമനപ്രവർത്തനങ്ങൾ ആരംഭിക്കത്തക്കവണ്ണം അപകടസൂചന നൽകുക.
  3. തീപിടിത്തത്തിൽ ജീവനാശവും പൊള്ളലും മറ്റപകടങ്ങളും ഉണ്ടാകാതെ വേണ്ടത് ചെയ്യുക.
  4. പടർന്നുപിടിക്കാനിടയാവാതെ ഏറ്റവും എളുപ്പം തീ കെടുത്തുക.
  5. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അഗ്നിബാധകൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾ ലഘൂകരിക്കുക.

അഗ്നി[തിരുത്തുക]

മതിയായ താപനിലകളിൽ, ജ്വലനശേഷിയുള്ള വസ്തുക്കളും (ഇന്ധനം) ഓക്സിജനും തമ്മിൽ, ചൂടും വെളിച്ചവും ഉളവാകുന്നവിധം ദ്രുതഗതിയിൽ നടക്കുന്ന ഒരു രാസപ്രവർത്തനമാണ് അഗ്നി (Fire) എന്നു പറയാം. ഈ രാസപ്രവർത്തനങ്ങളിൽ, താപ-പ്രകാശോർജങ്ങൾ പുറത്തുവിടുന്ന വാതകമാണ് അഗ്നിജ്വാല അഥവാ തീ. ഇന്ധനസ്വഭാവം അനുസരിച്ചും അതിലെ മാലിന്യങ്ങൾക്കനുസരിച്ചും അഗ്നിജ്വാലയുടെ വർണവും തീവ്രതയും വ്യത്യാസപ്പെടുന്നു. ഇന്ധനം ജ്വലിച്ച് അഗ്നിയുണ്ടാവുന്നതിന് ഓൿസിജന്റെ സാമീപ്യവും ആവശ്യത്തിനു ചൂടും, ആവശ്യമാണ്. ഇന്ധനം ജ്വലിക്കുമ്പോൾ, അത് കൂടുതൽ താപം പുറത്തുവിടുന്നു. അതുകൊണ്ട് ജ്വലനം ഒരു താപോത്സർജകരാസപ്രവർത്തനം (Exothermic Reaction) ആണ്.

അഗ്നിത്രികോണം[തിരുത്തുക]

അഗ്നിത്രികോണം

ജ്വലനം ആരംഭിക്കുവാനും നിലനിലക്കുവാനും ഇന്ധനം, ചൂട്, ഓക്സിജൻ എന്നീ ഘടകങ്ങൾ ആവശ്യമാണ്. ഇവ ഒരു ത്രികോണത്തിന്റെ ഭുജങ്ങളായി ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ഇതാണ് അഗ്നിത്രികോണം (Fire Triangle). ഈ ഘടകങ്ങളിൽ നിന്നും ഏതെങ്കിലും ഒരു ഘടകം (ചൂട്, ഇന്ധനം അല്ലെങ്കിൽ ഓക്സിജൻ) ഇല്ലെങ്കിൽ അവിടെ ജ്വലനം ആരംഭിക്കുകയില്ല. അഗ്നി പ്രതിരോധ മാർഗ്ഗങ്ങളിൽ (Fire Protection) ഈ ഘടകങ്ങൾ പരസ്പരസമ്പർക്കമില്ലാതെ സൂക്ഷിക്കുകയാണു ചെയ്യുന്നത്. കൂടാതെ, അഗ്നിബാധയുണ്ടാവുമ്പോൾ, ഈ ഘടകങ്ങൾ തമ്മിൽ വേർപെടുത്തുകയാണ് പ്രധാന അഗ്നിശമന (Fire Extinguishing) തന്ത്രം.

അഗ്നി തരംതിരിച്ച്[തിരുത്തുക]

അഗ്നിബാധയിൽ ഏതു തരം ഇന്ധനമാണ് ജ്വലിക്കുന്നത് എന്നതാശ്രയിച്ച്, അഗ്നിയെ പ്രധാനമായും A-ക്ലാസ് , B-ക്ലാസ്, C-ക്ലാസ്, D-ക്ലാസ്, E-ക്ലാസ് എന്നിങ്ങനെ അഞ്ചുതരമായി വക‍തിരിച്ചിട്ടുണ്ട്. അവ ഏതുതരം അഗ്നിബാധയാണ് എന്നതനുസരിച്ച്, വ്യത്യസ്ത അഗ്നിശമനരീതികൾ അവലംബിക്കുന്നു.

A- ക്ലാസ് അഗ്നി[തിരുത്തുക]

തണുപ്പിച്ചുകൊണ്ടുള്ള അഗ്നിശമനം(Cooling)
ജലം ഉപയോഗിച്ചുള്ള അഗ്നിശമനം(Spraying)
CO2 ഉപയോഗിച്ചുള്ള അഗ്നിശമനം

തടി, കടലാസ്‍‍, തുണി തുടങ്ങിയ ഖരവസ്തുക്കൾ ജ്വലിക്കുന്നതാണ് A- ക്ലാസ് അഗ്നി.

അഗ്നിശമനമാർഗം: ഇത്തരം അഗ്നി കെടുത്തുവാൻ വെള്ളം ഒഴിക്കുകയാണ് ചെയ്യുന്നത്. തണുപ്പിക്കൽ (Cooling) ഈ എന്നാണ് രീതിയെ വിളി‍ക്കുന്നത്. എന്നാൽ, അഗ്നിയിലേക്ക് വെള്ളം ഒഴിക്കുമ്പോൾ, ഇന്ധനം തണുക്കുന്നതു കൂടാതെ, വായുവുമായുള്ള സമ്പർക്കമില്ലാതെയാവുകയും ചെയ്യുന്നുണ്ട്. അഗ്നിശമനത്തിനുപയോഗിക്കുന്ന കുഴലിൽ വെള്ളം രണ്ടുതരത്തിൽ ചീറ്റുന്നതിന് സംവിധാനമുണ്ട് : ദൂരെനിന്നും ശക്തിയായി ചീറ്റുന്നതിനും, വെള്ളം വിതറിത്തെറിപ്പിക്കുന്നതിനും (spraying). കാർബൺ ഡൈ ഓക്സൈഡ് (CO2) ഉപയോഗിച്ചുള്ള അഗ്നിശമനികളും ക്ലാസ് A അഗ്നിശമനത്തിന് ഉപയോഗിക്കുന്നു.

B- ക്ലാസ് അഗ്നി[തിരുത്തുക]

പെട്രോളിയം ഉല്പന്നങ്ങൾ, എണ്ണ തുടങ്ങിയ ജ്വലനശേഷിയുള്ള ദ്രാവകങ്ങൾ ജ്വലിക്കുന്നതാണ് B-ക്ലാസ് അഗ്നി.

അഗ്നിശമനമാർഗം: രാസപരമായോ യാന്ത്രികമായോ സൃഷ്ടിക്കുന്ന പത (Chemical Foam or Mechanical Foam) ഉപയോഗിച്ച് അഗ്നിയെ പുതപ്പിച്ച് (Blanketing), ഓക്സിജൻ സമ്പർക്കം ഇല്ലാതാക്കി (Smothering) തീക്കെടുത്തുന്നതാണ് അഗ്നിശമന രീതി.

C- ക്ലാസ് അഗ്നി[തിരുത്തുക]

ദ്രവീകൃത പെട്രോളിയം വാതകം, മീഥേൻ, തുടങ്ങിയ ജ്വലനശേഷിയുള്ള വാതകങ്ങൾ ജ്വലിക്കുന്നതാണ് C- ക്ലാസ് അഗ്നി.

അഗ്നിശമനമാർഗം: കാർബൺ ഡൈ ഓക്സൈഡ്, ഡ്രൈ കെമിക്കൽ പൌഡർ തുടങ്ങിയ ഡ്രൈ എജെൻറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അഗ്നിശമന ഉപാധികൾ ഉപയോഗിച്ച് ഒക്സിജനുമായുള്ള ബന്ധം തടയുക വഴി തീക്കെടുത്തുന്നതാണ് അഗ്നിശമന രീതി.

D- ക്ലാസ് അഗ്നി[തിരുത്തുക]

അലൂമിനിയം, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങൾ‍ ജ്വലിക്കുന്നതാണ് D- ക്ലാസ് അഗ്നി.

അഗ്നിശമനമാർഗ്ഗം: കാർബൺ ഡൈ ഓക്സൈഡ്, ഉണങ്ങിയ രാസപ്പൊടി (DCP - Dry Chemical Powder) തുടങ്ങിയവ ഉപയോഗിച്ച് അഗ്നിയുടെ ശ്വസനം തടയുക (Smothering) എന്നതാണ് സാധാരണ രീതി.

E- ക്ലാസ് അഗ്നി[തിരുത്തുക]

വൈദ്യുതോപകരണങ്ങൾക്ക് അല്ലെങ്കിൽ അതിൽ നിന്നുണ്ടാകുന്ന അഗ്നിബാധയെ E- ക്ലാസ് അഗ്നിബാധ എന്ന് പറയുന്നു.

അഗ്നിശമനമാർഗ്ഗം: ഇത്തര അഗ്നിബാധകളിൽ സാധാരണ ഡ്രൈ കെമിക്കൽ പൌഡർ അല്ലെങ്കിൽ ഹാലോൺ മുതലായ ഉദാസീനവാതകങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് അഗ്നിയുടെ ശ്വസനം തടയുകയാണു ചെയ്യുന്നത്.

അഗ്നിബാധ[തിരുത്തുക]

മറ്റു ജന്തുക്കൾക്കെന്നപോലെ ആദിമമനുഷ്യനും അഗ്നി, ഭീകരവും അപകടകരവും ആയ ഒരു അത്ഭുത പ്രതിഭാസമായിരുന്നിരിക്കണം. നിയന്ത്രിതമായി അഗ്നി ഉപയോഗിക്കുന്നതിനുള്ള ശ്രമം മനുഷ്യരാശിയുടെ പുരോഗതിയിൽ സുപ്രധാനമായ ഒരു കാൽവയ്പായിരുന്നു. തീയ് കൈകാര്യം ചെയ്തുവന്നതിനോടൊപ്പം അതുകൊണ്ടുള്ള അപകടസാധ്യതയും വർധിച്ചു. അഗ്നിബാധകൊണ്ടുള്ള ജീവനാശവും വസ്തുനാശവും എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ഇടയ്ക്കിടയ്ക്കുണ്ടായിക്കൊണ്ടിരുന്നു.

നഗരങ്ങളിൽ മനുഷ്യർ തിങ്ങിത്താമസിച്ചു തുടങ്ങിയപ്പോൾ തീപിടിത്തത്തിന്റെ സാധ്യതയും വ്യാപ്തിയും അപകടങ്ങളും വർധിച്ചു. വ്യവസായങ്ങളിലെ അടിസ്ഥാനഘടകം അഗ്നികൊണ്ടു പ്രവർത്തിപ്പിക്കുന്ന ആവിയന്ത്രങ്ങൾ ആയിരുന്നു. അതുകൊണ്ട് വ്യവസായ സ്ഥാപനങ്ങളിലും ജനസാന്ദ്രതകൂടിയ പ്രദേശങ്ങളിലും തീപിടിത്തത്തിനു കൂടുതൽ സാധ്യതയുണ്ടായി. തണുപ്പുകൂടിയ രാജ്യങ്ങളിൽ വീടുകളിലെ മുറികൾ ചൂടുപിടിപ്പിക്കുന്നതിനായി മുറിക്കുള്ളിൽ ചൂളകളും ചിമ്മിനികളും സ്ഥാപിക്കാറുണ്ട്. ഇവയിൽനിന്നു വീടുകൾക്കു തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ട്. കതകുകളും ജനാലകളും എപ്പോഴും അടച്ചിടേണ്ട പരിതഃസ്ഥിതികളിൽ ആളപായവും സാധാരണമാണ്. ഉഷ്ണമേഖലാ രാജ്യങ്ങളിൽ നനവില്ലാത്ത കാലാവസ്ഥയിൽ തീപിടിത്തം എളുപ്പമാണ്. അടുക്കളയിൽനിന്നു പറക്കുന്ന തീപ്പൊരി ഒരു വീടു മുഴുവൻ ചാമ്പലാക്കുന്നതിനു മതിയാകും. ഓലയും വയ്ക്കോലും മുളയും തടിയും കൊണ്ടു നിർമിച്ച വീടുകൾക്കു തീപിടിക്കാൻ എളുപ്പമാണ്. പട്ടണങ്ങളിൽ ദരിദ്രർ തിങ്ങിപ്പാർക്കുന്ന ചേരികളിൽ വേനൽക്കാലത്ത് തീപിടിത്തം സാധാരണമാണ്. അല്പസമയം കൊണ്ട് പത്തോ നൂറോ കുടിലുകൾ കത്തിക്കഴിയും. വളർത്തുജന്തുക്കൾക്കും, കുട്ടികൾക്കും, വൃദ്ധർക്കും ഈ സന്ദർഭങ്ങളിൽ ജീവനാശവും ഉണ്ടാകാറുണ്ട്. വിദ്യുച്ഛക്തി, ഗ്യാസ് തുടങ്ങിയവയുടെ ആധുനികോപയോഗം തീപിടിത്തത്തിനു പുതിയ കാരണങ്ങളും, അഗ്നിശമനത്തിനു പുതിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. മനുഷ്യസമൂഹത്തിന്റെ വളർച്ചയ്ക്കും പരിഷ്കാരത്തിനും സാമ്പത്തികാഭിവൃദ്ധിക്കും അനുസരിച്ച് തീപിടിത്തങ്ങൾ എണ്ണത്തിലും നാശത്തിലും കൂടിക്കൂടിവരികയാണ്.

വെള്ളപ്പൊക്കം, ഭൂകമ്പം മുതലായവയെപ്പോലെ നാട്ടിന് ഒരു കെടുതിയായിട്ടാണ് തീപിടിത്തവും കരുതപ്പെടുന്നത്. 1971 ഫെബ്രുവരിയിൽ ഫ്രാൻസിലെ ഗ്രെനോബിളിലുള്ള ഒരു നൃത്തശാലയിൽ നൂറ്റമ്പതോളം ആളുകൾ വെന്തുമരിച്ചു. 1666-ൽ ലണ്ടനിൽ ഉണ്ടായ ചരിത്രപ്രസിദ്ധമായ അഗ്നിബാധയിൽ 13,200 വീടുകൾ, 94 പള്ളികൾ, 4 പാലങ്ങൾ, ഗിൽഡ്ഹാൾ, റോയൽ എക്സ്ചേഞ്ച്, കസ്റ്റംസ്ഹൗസ്, ആശുപത്രികൾ, ന്യൂഗേറ്റ്ജയിൽ തുടങ്ങിയ നിരവധി പൊതുസ്ഥാപനങ്ങളും നശിച്ചു. ആറു പേർക്കു ജീവാപായം ഉണ്ടായി. ഈ തീപിടിത്തംകൊണ്ട് ഏകദേശം ഒരുകോടി പവന്റെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

രേഖാമൂലമായ തെളിവുകളുള്ള പ്രസിദ്ധങ്ങളായ അഗ്നിബാധകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

  • എ.ഡി. 64:-റോം നഗരം എട്ടുദിവസം തുടർച്ചയായി കത്തി; നഗരത്തിലെ 14 മേഖലകളിൽ 10 എണ്ണവും നിശ്ശേഷം നശിച്ചു.
  • 798:- ലണ്ടൻ നഗരം ഏകദേശം മുഴുവൻ കത്തിനശിച്ചു.
  • 982:- ലണ്ടൻ നഗരത്തിന്റെ പ്രധാന ഭാഗം അഗ്നിക്കിരയായി.
  • 1106:- വെനീസ് നഗരത്തിന്റെ ഏറിയ പങ്കും നശിച്ചു.
  • 1666:- ലണ്ടനിലെ അഗ്നിബാധ, ഇതിന്റെ അനന്തരഫലമായാണ് ലണ്ടനിലെ ബാങ്കിങ്ങ് വ്യവസായപ്രമുഖൻമാർ സംഘടിച്ച് അഗ്നിബാധമൂലമുള്ള നഷ്ടം ലഘൂകരിക്കുന്നതിനായി ഇൻഷുറൻസ് പദ്ധതികൾ ആരംഭിച്ചതെന്നു പറയപ്പെടുന്നു.
  • 1812:- നെപ്പോളിയന്റെ സേന മോസ്കോ കൈവശപ്പെടുത്തിയതിനെതുടർന്നു റഷ്യാക്കാർ നഗരത്തിനു തീവെച്ചു; 30,800 വീടുകളും നഗരത്തിന്റെ 90 ശതമാനം ഭാഗവും കത്തിനശിച്ചു; ധനനഷ്ടം 3 കോടി പവനായി വിലയിരുത്തപ്പെട്ടു.
  • 1842:- ഹാംബുർഗ് (ജർമനി)-4 ദിവസം നീണ്ടുനിന്ന അഗ്നിബാധയിൽ 4,219 കെട്ടിടങ്ങൾ നശിച്ചു; 100 ആളുകൾ മരിച്ചു; ധനനഷ്ടം 7,000,000 പവൻ.
  • 1851:- സാൻഫ്രാൻസിസ്കോ പട്ടണത്തിന്റെ മുക്കാൽഭാഗവും നശിച്ചു. 1923:- ഭൂകമ്പത്തെത്തുടർന്ന് ടോക്കിയോവിലും യോക്കഹോമയിലും ഉണ്ടായ അഗ്നിബാധകളിൽ 20 കോടി പവന്റെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
  • 1944:- മുംബൈ തുറമുഖത്ത് ഒരു കപ്പലിലെ പൊട്ടിത്തെറിയെ തുടർന്നുള്ള അഗ്നിബാധയിൽ 700 പേർ മരിച്ചു; 25 കോടി രൂപയുടെ നഷ്ടമുണ്ടായി.
  • എല്ലാക്കാലത്തും യുദ്ധങ്ങളിൽ കൊലയ്ക്കൊപ്പം കൊള്ളിവയ്പും പ്രധാനപദ്ധതിയായിരുന്നു. വിമാനത്തിൽനിന്നുള്ള ബോംബാക്രമണവും ശക്തിയേറിയ സ്ഫോടകവസ്തുക്കളും 20-ം ശതകത്തിൽ കൊള്ളിവയ്പിനു പുതിയ സാധ്യതകൾ സൃഷ്ടിച്ചു.
  • ഒന്നാം ലോകയുദ്ധത്തിൽ ജർമൻകാരുടെ വിമാനാക്രമണം ലണ്ടനിൽ 29 അഗ്നിബാധകളും 5 ലക്ഷം പവന്റെ നഷ്ടവും ഉണ്ടാക്കി.
  • രണ്ടാം ലോകയുദ്ധകാലത്ത് ഇരുകക്ഷികളും നടത്തിയ ബോംബാക്രമണങ്ങൾ നിരവധിയാണ്. 1943-ൽ (ജൂലൈ. 24 മുതൽ 30 വരെ) ഹാംബുർഗിൽ ബ്രിട്ടീഷുകാർ നടത്തിയ വിമാനാക്രമണംമൂലം 60,000-1,00,000 പേർ മരിച്ചതായി പറയപ്പെടുന്നു. ഏകദേശം 30,000 വീടുകൾ വെന്തുപോയി.
  • 1945 ആഗ. 6-ന് ഹിരോഷിമയിൽ (ജപ്പാൻ) ആറ്റംബോംബിൽനിന്നുണ്ടായ അഗ്നിബാധയും ആളിക്കത്തലുംകൊണ്ട് 75,000 കെട്ടിടങ്ങളിൽ 68,000-വും നശിച്ചു. 70,000-80,000-നും ഇടയ്ക്ക് ആളുകൾ മരിച്ചു.

വികസിതരാജ്യങ്ങളിൽ അഗ്നിബാധകൊണ്ടുണ്ടാകുന്ന കെടുതി മുറയ്ക്കു വർധിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. എന്നാൽ കേരളത്തിൽ തീപിടിത്തം താരതമ്യേന വിരളമാണ്. സമൃദ്ധമായ മഴയും, അന്തരീക്ഷത്തിലെ വർധിച്ച ആർദ്രതയുമാണ് ഇതിനു കാരണം.

പ്രതിരോധ പ്രവർത്തനങ്ങൾ[തിരുത്തുക]

കൊള്ളിവയ്പൊഴികെയുള്ള മിക്ക തീപിടിത്തങ്ങളും ആകസ്മികങ്ങളാണ്. മനുഷ്യർ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽനിന്നും മറ്റും ആണ് തീപിടിത്തങ്ങൾ സാധാരണ ഉണ്ടാകുന്നത്. എല്ലാത്തരം അഗ്നിബാധയും പടർന്നുപിടിക്കുന്നത് അനായാസേന കത്തുന്ന പദാർഥങ്ങളിലൂടെയും, അഗ്നി പകരത്തക്ക സ്ഥിതിവിശേഷങ്ങളിലൂടെയും ആണ്. ചെറിയ തീജ്വാലകൾ അഗ്നിബാധകളായി പരിണമിക്കുന്നത് പലപ്പോഴും അശ്രദ്ധകൊണ്ടും അറിവില്ലായ്മകൊണ്ടുമാണ്. വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമായി കുട്ടികളെ അഗ്നിപ്രതിരോധങ്ങളും പ്രഥമശുശ്രൂഷാപാഠങ്ങളും പഠിപ്പിക്കുന്നത്, സമൂഹത്തിന്റെ രക്ഷയ്ക്ക് ആവശ്യമാണ്. ഇന്ത്യയിൽ സ്കൗട്ട്, എൻ.സി.സി എന്നീ പ്രസ്ഥാനങ്ങളിൽ ഇത്തരം പരിശീലനങ്ങൾ നല്കുന്നുണ്ടെങ്കിലും സാമാന്യവിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ഭാഗമായി ഇതു കണക്കാക്കപ്പെട്ടു തുടങ്ങിയിട്ടില്ല. അഗ്നിശമനവകുപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ അഗ്നിബാധകളുടെ കാരണങ്ങളും പ്രതിരോധപ്രവർത്തനങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കാറുണ്ട്. ഗവൺമെന്റ് അഗ്നിശമനവാരവും മറ്റും ആഘോഷിക്കുന്നതിന്റെയും പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിന്റെയും പ്രധാനോദ്ദേശ്യം ഇതുതന്നെയാണ്. കേരള ഫയർ ഫോഴ്സ് 2018 ആരംഭത്തിൽ കമ്മ്യുണിറ്റി റെസ്ക്യൂ വളണ്ടിയർ എന്ന ഒരു ജനകീയ സേനയ്ക്ക് നേതൃത്വം നൽകികൊണ്ട് അഗ്നിശമന പ്രവർത്തനങ്ങളിൽ പരിശീലനങ്ങൾ നൽകി അവരെ അഗ്നി പ്രതിരോധത്തിന് പ്രാപ്തരാക്കാൻ ശ്രമങ്ങൾ നടത്തിയതിൻ്റെ ഫലമായി, 2018 ലേ പ്രളയ സമയത്ത് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ കമ്മ്യുണിറ്റി റെസ്ക്യൂ വളണ്ടിയർ മാരുടെ സേവനം മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടു. തുടർന്ന് കേരളത്തിൽ സിവിൽ ഡിഫൻസ് സംവിധാനം ആരംഭിച്ചു. പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6500 അധികം വരുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ കേരളത്തിൽ അഗ്നിറക്ഷാ സേനയോടോപ്പം അഗ്നി പ്രതിരോധത്തിന് അറിവും പരിശീലനവും നേടി അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. അഗ്നിപ്രതിരോധത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സാമാന്യം പര്യാപ്തമായ തോതിൽ നിലവിലുണ്ട്. അഗ്നിപ്രതിരോധം ഒരു സംസ്ഥാന വിഷയമായാണ് വ്യവഹരിക്കപ്പെടുന്നത്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രവിശ്യകൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയ്ക്ക് അഗ്നിനിവാരണ/പ്രതിരോധ സംവിധാനങ്ങൾക്ക് ആവശ്യമായ സാങ്കേതികോപദേശം നല്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ധർമങ്ങളിൽ പെടുത്തിയിരിക്കുന്നു; അഗ്നിബാധയെ സംബന്ധിക്കുന്ന ചട്ടങ്ങളും നിയമങ്ങളും സൃഷ്ടിക്കുന്ന ചുമതലയും ഈ മന്ത്രാലയത്തിനാണ്. ഇന്ത്യയിൽ മൊത്തം 2,029 ഫയർ സ്റ്റേഷനുകളാണുള്ളത്; ഇവയോടനുബന്ധിച്ച് 6,157 സജ്ജീകൃത ഫയർ എൻജിനുകളും ഉണ്ട്. 2004-ൽ രാജ്യത്തിലെ പരിശീലനം നേടിയ അഗ്നിശമന സൈനികരുടെ എണ്ണം 66,152 ആയിരുന്നു. അഗ്നിപ്രതിരോധ സംവിധാനങ്ങളുടെ വികസനത്തിനും നവീകരണത്തിനും ജനറൽ ഇൻഷുറൻസ് കമ്പനികൾ വായ്പ നല്കുന്നു; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധനകാര്യവകുപ്പിലൂടെ ഈ വായ്പനേടാവുന്നതാണ്. ഈ ആവശ്യത്തിനായി 1980-81-ൽ 404.97 കോടിരൂപയുടെ പ്രത്യേകഫണ്ട് രൂപീകരിച്ചു. പത്താംശമ്പളക്കമ്മിഷന്റെ കാല(1995-2000)ത്ത് വിവിധ സംസ്ഥാനങ്ങൾക്ക് നവീകരണ പ്രവർത്തനങ്ങൾക്കായി 80 കോടി രൂപയുടെ ഗ്രാന്റ് നല്കപ്പെട്ടു; വായ്പാ സമ്പ്രദായത്തിനു പുറമേയായിരുന്നു ഇത്. 11-ം ശമ്പളക്കമ്മിഷൻ (2000-05) ഈ ഗ്രാന്റ് 201 കോടിരൂപയായി വർധിപ്പിച്ചു. രാജ്യത്തെ 14 സംസ്ഥാനതല കേന്ദ്രങ്ങളിൽ അഗ്നിശമന സേനാംഗങ്ങളെ പരിശീലിപ്പിക്കുന്നു. ആഫീസർ പദവിയിലെത്തുന്നവർക്ക് നാഗ്പൂരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്ന് ഉന്നതപരിശീലനം നേടേണ്ടതുണ്ട്. 1956-ൽ സ്ഥാപിതമായ ഈ കോളജ് 2004-വരെ 12,666 ഫയർ ആഫീസർമാർക്ക് അത്യാധുനിക പരിശീലനം നല്കിയിട്ടുണ്ട്.

എളുപ്പം തീപിടിക്കാത്ത പദാർഥങ്ങൾകൊണ്ട് കെട്ടിടങ്ങൾ പണിയുകയും അവയുടെ രൂപവും ഘടനയും അഗ്നിബാധ നിരോധിക്കത്തക്കരീതിയിൽ സംവിധാനം ചെയ്യുകയും വേണം. അഗ്നിബാധയുണ്ടായാൽ പടരാതെയിരിക്കത്തക്കവണ്ണം വേണ്ട ഏർപ്പാടുകളും ഉണ്ടായിരിക്കേണ്ടതാണ്. ആളുകൾക്ക് വേഗം രക്ഷ പ്രാപിക്കുന്നതിനുള്ള സൗകര്യങ്ങൾ പ്രത്യേകം കരുതണം. എല്ലാ നഗരങ്ങളിലും കെട്ടിടനിർമ്മാണത്തിനും വ്യവസായസ്ഥാപനങ്ങൾക്കുംവേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള നിയമാവലികൾ ഇതു സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നു. എങ്കിലും പല നിലകളുള്ളതും ആഡംബരാലങ്കാരങ്ങൾ നിറഞ്ഞതുമായ പല കെട്ടിടങ്ങളിലും അഗ്നിപ്രതിരോധത്തിനും ജീവധനസംരക്ഷണത്തിനും ഉള്ള ഏർപ്പാടുകൾ അപര്യാപ്തമായി കാണപ്പെടുന്നു.

തീയ്, സ്ഫോടകവസ്തുക്കൾ, ജ്വലനവിധേയതയുള്ള പദാർഥങ്ങൾ, വിദ്യുച്ഛക്തി, ഗ്യാസ്, എണ്ണ മുതലായവ ധാരാളമായി ഉപയോഗിക്കുന്നതിനാലും വളരെ ആളുകൾ അപര്യാപ്തമായ സ്ഥലത്ത് കൂട്ടമായി ജോലിയെടുക്കുന്നതിനാലും വ്യവസായസ്ഥാപനങ്ങൾ പൊതുവേ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

പെട്രോൾ, മണ്ണെണ്ണ, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളും സ്ഫോടകവസ്തുക്കളും രാസവസ്തുക്കളും കൈകാര്യം ചെയ്യുന്നതിനും നിർമ്മാണ പ്രക്രിയകളിൽ ഉപയോഗിക്കുന്നതിനും സംഭരിച്ചു സൂക്ഷിക്കുന്നതിനും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും പ്രത്യേക വ്യവസ്ഥകൾ എല്ലാ രാജ്യങ്ങളിലുമുണ്ട്. വനങ്ങൾക്ക് തീ പിടിക്കാതെ സംരക്ഷിക്കുന്നതിനും തീയുണ്ടായാൽ കെടുത്തുന്നതിനും ഉള്ള ഏർപ്പാടുകൾ ചെയ്യാറുണ്ട്. പുതിയ വനങ്ങൾ വച്ചുപിടിപ്പിക്കുമ്പോൾ തന്നെ അതിനുചുറ്റും ചെടികളും പുല്ലുകളും ഇല്ലാതെ ഒരു തുറന്ന സ്ഥലം (Fire trench) ഒഴിച്ചിടുന്നത് സാധാരണമാണ്. വേനല്ക്കാലം ആരംഭിക്കുമ്പോൾ ഭാഗികമായി ഉണങ്ങിയ പുല്ലും ഇലകളും മറ്റും നിയന്ത്രിതമായി തീയിട്ട് അഗ്നിബാധ ഉണ്ടാക്കാവുന്ന പദാർഥങ്ങൾ നശിപ്പിച്ചുകളയുന്നത് മറ്റൊരു മുൻകരുതലാണ്.

അഗ്നിനിരോധക പദാർഥങ്ങൾ[തിരുത്തുക]

അഗ്നിനിരോധനത്തിനും അഗ്നിശമനപ്രവർത്തനത്തിനും പലതരം നിരോധകപദാർഥങ്ങൾ ആവശ്യമുണ്ട്. തീ പിടിക്കാതിരിക്കുന്നതുകൊണ്ടു മാത്രം ഒരു പദാർഥം അഗ്നിനിരോധകമാകുന്നില്ല. കെട്ടിടങ്ങളിലെ ഉരുക്കുകൊണ്ടുള്ള തൂണുകളും ഉത്തരങ്ങളും ഉദാഹരണങ്ങളാണ്. ഇവയ്ക്ക് തീ പിടിക്കുകയില്ല, പക്ഷേ 200-300°C നിലവാരത്തിൽ ചൂടുപിടിക്കുമ്പോൾ ബലക്ഷയം വന്ന് കെട്ടിടം മുഴുവൻ തന്നെ ഇടിഞ്ഞുവീഴത്തക്ക അവസ്ഥ ഉണ്ടാകാം. കെട്ടിടനിർമ്മാണത്തിനുപയോഗിക്കുന്ന പദാർഥങ്ങളിൽ brick, cement, ആസ്ബെസ്റ്റോസ് തുടങ്ങിയവ അഗ്നിനിരോധകഗുണമുള്ളവയാണ്. കോൺക്രീറ്റ്, ഉരുക്ക് തുടങ്ങിയവ അഗ്നിബാധ കുറെയെല്ലാം നിയന്ത്രിക്കും. വ്യവസായ ശാലകളിൽ അഗ്നിബാധയുണ്ടാകാൻ ഇടയുള്ള സ്ഥലങ്ങളും ഭവനങ്ങളിൽ അടുക്കള, ചൂളകൾ തുടങ്ങിയവയും അഗ്നിനിരോധകപദാർഥങ്ങൾ കൂടുതലായി ഉപയോഗിച്ച് പണിയേണ്ടതാണ്.

വളരെ ഉയർന്ന ചൂടിലും ആളിക്കത്തുന്ന തീയിലും രൂപ വ്യത്യാസം വരാത്ത ഒരു പദാർഥമാണ് ആസ്ബസ്റ്റോസ്. താപചാലനം കുറഞ്ഞ നാരുരൂപത്തിലുള്ള ഈ പദാർഥം പല അഗ്നിനിരോധകോപയോഗങ്ങൾക്കും സ്വീകാര്യമാണ്. പക്ഷേ, അർബുദകാരി യാണ് ആസ്ബസ്റ്റോസ് എന്നതിനാൽ ഇപ്പോൾ അതിന്റെ ഉപയോഗം കുറഞ്ഞു വരുന്നു. ഉയർന്ന ചൂടുള്ള പരിതഃസ്ഥിതികളിൽ ഉപയോഗിക്കുന്ന വൈദ്യുതകമ്പികളുടെയും ചൂളകളുടെയും അഗ്നിശമന പ്രവർത്തകർക്കുള്ള പ്രത്യേകം ഉടുപ്പുകളുടെയും നിർമ്മാണ പദാർഥമായി ഇത് ഉപയോഗിക്കാറുണ്ട്. താപവികിരണത്തെ (radiation) പ്രതിപതിപ്പിക്കുന്ന അലൂമിനിയവും കമ്പി മെനഞ്ഞ സ്ഫടികവും (wired glass) ഉപയോഗിച്ചുണ്ടാക്കുന്ന സ്ക്രീനുകളും ജനലുകളും ചൂടുകൊണ്ടു പൊട്ടിച്ചിതറുന്നില്ല. ഡൈഅമോണിയം ഫോസ്ഫേറ്റ് (diammonium phosphate)[1] മോണോഅമോണിയം ഫോസ്ഫേറ്റ് (Mono amonium phosphate)[2] സിങ്ക്ക്ളോറൈഡ് (zinc chloride)[3] തുടങ്ങിയ ലായനികളിൽ സംസേചനം ചെയ്ത് തടി, തുണി തുടങ്ങിയ പദാർഥങ്ങൾക്ക് കുറെയെല്ലാം അഗ്നിനിരോധകഗുണങ്ങൾ ഉണ്ടാക്കാം. സിലിക്കേറ്റ് (Silicate), പെയിന്റുകൾ, കാൽസിയം സൾഫേറ്റ്, കുമ്മായം, കട്ടിയായി സ്പ്രേ (spray) ചെയ്ത ആസ്ബസ്റ്റോസ് എന്നിവ അഗ്നിനിരോധകകവചങ്ങളായി കെട്ടിടനിർമ്മാണത്തിൽ ഉപയോഗിക്കുന്നു. മിക്കരാജ്യങ്ങളിലും സാധാരണ ഉപയോഗിക്കാറുള്ള നിർമ്മാണപദാർഥങ്ങളുടെ അഗ്നി നിരോധകഗുണങ്ങൾ താരതമ്യപ്പെടുത്തുന്നതിനുള്ള മാനകങ്ങൾ (standardisation) ഉണ്ട്. അടിസ്ഥാന തത്ത്വങ്ങൾ

തീ കത്തുന്നതിന് മൂന്നു ഘടകങ്ങളുണ്ട്:

  • കത്തുന്ന പദാർഥങ്ങൾ;
  • ഓക്സിജന്റേയോ അതുപോലെ കത്തുന്ന പദാർഥവുമായി രാസികമായി സംയോജിക്കുന്നതിന് ശേഷിയുള്ള മറ്റൊരു പദാർഥത്തിന്റേയോ മതിയായ സാന്നിധ്യം.
  • തീ കത്തിത്തുടങ്ങുന്നതിനും തുടർന്നു കത്തുന്നതിനും ആവശ്യമായ താപനില.

ചൂടും വെളിച്ചവും ഉത്പാദിപ്പിക്കുന്ന ഒരു രാസ-അഭിക്രിയയാണ് അഗ്നി. സാധാരണ അഗ്നിബാധകൾ, പദാർഥങ്ങൾ ഓക്സിജനിൽ കത്തുന്നതുമൂലമുണ്ടാകുന്നു. സ്ഫോടകവസ്തുക്കൾ പലതും ഒരു ഇന്ധനവും ഓക്സിജൻ അടങ്ങുന്ന മറ്റൊരു രാസദ്രവ്യവും ചേർന്ന കൂട്ടുകളാണ്. വെടിമരുന്നിൽ കരിയും ഗന്ധകവും ഇന്ധനങ്ങളാണ്; വെടിയുപ്പ് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പദാർഥവും. ഈ മൂന്നു പദാർഥങ്ങളും ധൂളീ രൂപത്തിൽ മിശ്രണം ചെയ്താണ് വെടിമരുന്ന് ഉണ്ടാക്കുന്നത്. ചൂടേറ്റാൽ ഉടൻതന്നെ വെടിമരുന്നിൽ തീ ആളിക്കത്തുന്നു. ഈ രാസക്രിയ നിമിഷത്തിനുള്ളിൽ കുറച്ചധികം ചൂടും വെളിച്ചവും വാതകങ്ങളും ഉത്പാദിപ്പിക്കുന്നു.

അഗ്നി വ്യാപിക്കുന്നത് അന്തരീക്ഷത്തിലെ ഓക്സിജൻ മൂലമാണ്. സാധാരണയായി കരിയൊഴിച്ചുള്ള പദാർഥങ്ങൾ കത്തുന്നത് വാതകരൂപത്തിലായതിനു ശേഷമാണ്. ഓരോ പദാർഥവും വാതകമാകുന്നത് ഒരു നിശ്ചിത താപനിലയിലാണ്. പല വസ്തുക്കളും എളുപ്പം തീ പിടിക്കുന്നത് അവയുടെ ജ്വലനാങ്കം (flash point) താഴ്ന്നതായതുകൊണ്ടാണ്. കല്ക്കരി തുടങ്ങിയ പല ജൈവപദാർഥങ്ങൾ കൂട്ടിയിട്ടിരുന്നാൽ തനിയെ തീ പിടിക്കാറുണ്ട്. അന്തരീക്ഷത്തിലെ ഓക്സിജനുമായി ചെറിയ തോതിൽ സദാ തുടരുന്ന രാസസംയോജനം മൂലമുണ്ടാകുന്ന ചൂട്, വായുസഞ്ചാരം ഇല്ലാത്ത പരിതഃസ്ഥിതികളിൽ ക്രമേണ വർധിച്ച് തീ ആളിക്കത്തുന്നതിന് സാധ്യതയുണ്ട്. ഇതിന് 'സ്വതഃദഹനം' (Spontaneous combustion) എന്നു പറയുന്നു.

തീ കത്തുന്നതിനാവശ്യമായ മൂന്നു ഘടകങ്ങളിൽ ചിലതെല്ലാം ഇല്ലാതാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതാണ് അഗ്നിശമനപ്രവർത്തനം. പ്രായോഗികമായി ഉപയോഗിക്കുന്ന അഗ്നിശമനവിധികളെ ഘടകനിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി വിഭജിക്കാം:

  1. കത്തുന്ന പദാർഥത്തിന്റെ നിയന്ത്രണം;
  2. ഓക്സിജന്റെ നിയന്ത്രണം;
  3. തണുപ്പിക്കൽ അഥവാ താപനിയന്ത്രണം.

ഓരോ പ്രവർത്തനരീതിയിലും ഇതിൽ ഒന്നോ ഒന്നിൽ കൂടുതലോ നിയന്ത്രണ രീതികൾ പ്രയോഗിക്കുന്നുണ്ടാകും.

പദാർഥ നിയന്ത്രണം[തിരുത്തുക]

വൈക്കോൽ കൂന

തീ പിടിക്കുന്ന പദാർഥങ്ങൾ തീയുടെ പരിസരത്തിൽനിന്നു മാറ്റുകയോ അല്ലെങ്കിൽ തീപിടിക്കാതാക്കുകയോ ചെയ്യാം. ഒരു കെട്ടിടത്തിന് തീ വീണാൽ അതിന് അടുത്തു നില്ക്കുന്ന കുടിലുകളും മറ്റു കെട്ടിടങ്ങളും വയ്ക്കോൽതുറു തുടങ്ങിയവയും തീ പിടിക്കാതെ അവയ്ക്കുമേൽ വെള്ളമൊഴിക്കുന്നതും മറ്റും ഇതിന് ഉദാഹരണമാണ്. പെട്രോൾ, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങൾ സംഭരിക്കുന്ന വലിയ ടാങ്കുകൾക്കു തീപിടിച്ചാൽ ആ ടാങ്കുകളുടെ അടിയിൽനിന്ന് പൈപ്പുകൾവഴി എണ്ണ ഊറ്റിക്കളയുന്നതിന് ഏർപ്പാടുകൾ ഉണ്ട്. വനങ്ങൾക്കു ചുറ്റും തുറന്ന തോടുണ്ടാക്കുന്നതും, ഉണക്കപ്പുല്ലിനും മറ്റും നേരത്തെ തീയിട്ടു ചുടുന്നതും തീ പിടിച്ച കപ്പലിൽ നിന്നു കത്താവുന്ന സാധനങ്ങൾ കടലിൽ എറിയുന്നതും മറ്റും ഈ തത്ത്വത്തെ ആസ്പദമാക്കിയാണ്.

തീ പിടിക്കാവുന്ന മറ്റു സാധനങ്ങളിൽനിന്നു കത്തുന്ന സാധനങ്ങൾ മാറ്റിയും തീ കെടുത്താം. ഉദാഹരണം ഓല മേഞ്ഞ വീടുകൾക്കു തീ വീണാൽ കത്തുന്ന ഓല വലിച്ചിറക്കുന്നു. കത്തുന്ന സാധനം ചെറിയ ഭാഗങ്ങളായി വിഭജിച്ച് ഓരോ ഭാഗത്തിലും ഉള്ള അഗ്നി എളുപ്പം കെടുത്തത്തക്ക പരിതഃസ്ഥിതി ഉണ്ടാക്കാം. തുറന്ന സ്ഥലത്തു മണ്ണെണ്ണ തുടങ്ങിയ ദ്രാവകങ്ങൾക്കുണ്ടാകുന്ന തീപിടിത്തം പ്രത്യേകരാസവസ്തുക്കൾ ഉപയോഗിച്ച് എമൾസീകരിക്കുന്നത് (emulsify) ഈ വിദ്യയാണ്. പുല്ലിലും മറ്റും തീ പിടിച്ചാൽ തല്ലിക്കെടുത്തുന്നതിലും ഈ തത്ത്വം ഭാഗികമായി പ്രയോഗിക്കപ്പെടുന്നു.[4]

ഓക്സിജൻ നിയന്ത്രണം[തിരുത്തുക]

തീ കത്തുന്ന ഭാഗത്തു വേണ്ടത്ര ഓക്സിജൻ എത്താതിരിക്കത്തക്കവണ്ണം ഉള്ള പ്രയോഗങ്ങൾകൊണ്ട് തീ കെടുത്തുന്നത് സാധാരണമാണ്. ഊതിക്കെടുത്തുന്നതാണ് ഇതിന് ഏറ്റവും സാധാരണമായ ദൃഷ്ടാന്തം. കപ്പലിൽ തീ പിടിച്ചാൽ പെട്ടെന്നു കെടുത്താൻ പറ്റിയില്ലെങ്കിലും അറകളുടെ കതകുകളെല്ലാം കൊട്ടിയടച്ചു വായു സഞ്ചാരം കുറച്ച് തീ ആളിക്കത്താതെ നിയന്ത്രിച്ച് ഒരു തുറമുഖത്തെത്തുന്നതിന് ശ്രമിക്കുക പതിവാണ്. ഒരാളുടെ വസ്ത്രത്തിനു തീ പിടിച്ചാൽ പുതപ്പിട്ടു മൂടി തീ കെടുത്താം. ചെറിയ തീ പിടിത്തങ്ങൾ, പ്രത്യേകിച്ചും വൈദ്യുതോപകരണങ്ങളിൽ ഉണ്ടാകുന്നത് മണൽ വാരിയെറിഞ്ഞു കെടുത്താറുണ്ട്. നന്നായിപതയുന്ന രാസവസ്തുക്കളും നിഷ്ക്രിയവാതകങ്ങളും ചേർത്തുള്ള പതകൾ അഗ്നിശമനപ്രവർത്തനങ്ങളിൽ സ്ഥിരമായ സ്ഥാനം നേടിക്കഴിഞ്ഞിട്ടുണ്ട്. അപകടകരമായ പരിതഃസ്ഥിതികളിൽ ഒരു വിമാനം ഇറങ്ങുന്നതിന് നിർബന്ധിതമാകുകയാണെങ്കിൽ റൺവേയിൽ ഇത്തരം പാത നിറയ്ക്കുന്നതിനുള്ള ഏർപ്പാടുകൾ സാധാരണമാണ്. ഈ പാതയിൽ വന്നിറങ്ങുന്ന വിമാനത്തിന് അപകടം സംഭവിച്ചാൽ തന്നെയും തീപിടിത്തം ഉണ്ടാകാത്തതിനാൽ നാശനഷ്ടങ്ങളും ജീവഹാനിയും കുറയും. ചൂടാകുമ്പോൾ വാതകങ്ങൾ ഉത്പാദിപ്പിക്കുന്ന അപ്പക്കാരംപോലുള്ള പൊടികൾ മർദിതവാതകം കൊണ്ട് തീയ്ക്കുനേരെ പ്രയോഗിക്കുന്നതാണ് വേറൊരു രീതി. നനുത്ത ഇത്തരം പൊടികൾ താപനില താഴ്ത്തുന്നതിനും തീ കെടുത്തുന്നതിനും സഹായകമാണ്. വേറൊരു രാസവസ്തുവായ ടെർനറി യൂട്ടെക്ടിക് ക്ളോറൈഡ് (Ternary eutectic chloride) ലോഹങ്ങൾക്കുണ്ടാകുന്ന അഗ്നിബാധയെ ചെറുക്കുന്നു.[5] യൂറേനിയം, സോഡിയം, പൊട്ടാസിയം, മഗ്നീഷ്യം തുടങ്ങിയ ലോഹങ്ങളിൽ ഉണ്ടാകുന്ന ശക്തമായ അഗ്നിബാധയിൽ ഈ പൊടി ഉരുകി ലോഹത്തിനെ ആവരണം ചെയ്ത് വായുസമ്പർക്കം കുറയ്ക്കുന്നു. കാർബൺഡൈഓക്സൈഡ്, ക്ലോറോബ്രോമോ മീഥേൻ (Chlorobromo methane) തുടങ്ങിയ വാതകങ്ങൾ തീ കെടുത്തുന്നതിന് ഉപയോഗിക്കുന്നു. ആളിക്കത്തുന്ന തീയിൽ മുകളിലേക്കുള്ള വായുപ്രവാഹം ഇത്തരം വാതകങ്ങളെ അടിച്ചു മാറ്റുന്നതുകൊണ്ട് തീ ശക്തിയായി കത്തിത്തുടങ്ങിക്കഴിഞ്ഞാൽ ഈ പ്രയോഗം ഫലവത്തല്ല.[6]

ചിലപ്പോൾ ഓക്സിജൻ തന്നെ കണക്കിലേറെ പെട്ടെന്നു പ്രയോഗിച്ചും അഗ്നി ശമിപ്പിക്കാം. കത്തുന്ന പദാർഥം ഓക്സിജനെ അപേക്ഷിച്ച് നന്നേ കുറയുമ്പോൾ തീ കെട്ടുപോകുന്നു. ഒരു ഉലയിൽ അധികം കാറ്റടിച്ചാൽ തീ കെട്ടുപോകും. കത്തുന്ന എണ്ണഖനികളിൽ ഡൈനമൈറ്റുപൊട്ടിച്ചു തീ കെടുത്തുന്നതിൽ ഈ തത്ത്വം ഭാഗികമായി ഉൾപ്പെടുന്നു.

തണുപ്പിക്കൽ[തിരുത്തുക]

അഗ്നിശമനപ്രവർത്തനങ്ങളിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്ന തത്ത്വമാണിത്. തീയിൽ വെള്ളമൊഴിക്കുന്നതും കത്തുന്ന എണ്ണയെ വെള്ളവും രാസവസ്തുക്കളും ഉപയോഗിച്ച് എമൾസീകരിക്കുന്നതും എണ്ണസംഭരിച്ചിട്ടുള്ള ടാങ്കുകളിൽ തീപിടിച്ചാൽ അടിയിൽ നിന്നും എണ്ണയിൽക്കൂടി വായു ചെറിയ കുമിളകളായി അടിച്ചുകയറ്റി കത്തുന്ന ഉപരിതലം തണുപ്പിച്ച് തീ കെടുത്തുന്നതും ഈ തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അഗ്നി ശമനത്തിന് ഉപയോഗിക്കുന്ന പദാർഥത്തിന് വേണ്ട ഗുണങ്ങൾ താഴെ പറയുന്നവയാണ്:

  • ഉയർന്ന താപ-ധാരിത (thermal capacity);[7]
  • ഉയർന്ന ബാഷ്പനലീനതാപം (high latent heat of vaporisation).[8]
  • പ്രയോഗത്തിൽ ഉണ്ടാകുന്ന രാസപ്രക്രിയകളിൽ താപം ആഗിരണം ചെയ്യുന്നതിനുള്ള ശേഷി (absorption of heat in chemical reactions);
  • കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യവും പ്രാപ്യതയും.[9]

വെള്ളത്തിന് തീ കെടുത്തുന്നതിനുള്ള അസാമാന്യമായ ശേഷി ആദ്യം പറഞ്ഞ രണ്ടു കാരണങ്ങൾകൊണ്ടുള്ളതാണ്. ഏറ്റവും എളുപ്പം ലഭ്യമാകാനിടയുള്ള അഗ്നിശമനപദാർഥം വെള്ളമാണ്. വിദ്യുച്ഛക്തി വെള്ളത്തിൽക്കൂടി പ്രവഹിക്കുമെന്നുള്ളതുകൊണ്ട് വൈദ്യുതോപകരണങ്ങളുടെ നേരെ വെള്ളം പ്രയോഗിക്കുന്നത് അപകടകരമാണ്. മഗ്നീഷ്യം, അലൂമിനിയം, സോഡിയം തുടങ്ങിയ വസ്തുക്കൾക്കു തീ പിടിക്കുമ്പോൾ വെള്ളം ഒഴിക്കുന്നത് തീ വർധിപ്പിക്കത്തക്ക രാസപ്രക്രിയകൾക്ക് കാരണമാകാം. ചെറിയ തീപിടിത്തങ്ങൾക്ക് ശക്തമായി വെള്ളം ഉപയോഗിച്ചു വിലയേറിയ വസ്തുക്കൾക്കു കേടുവരുത്താതെ സൂക്ഷിക്കണം. അഗ്നിശമനോപകരണങ്ങൾ

വീടുകളിലും ചെറിയ വ്യവസായശാലകളിലും അഗ്നിശമനത്തിനു പ്രത്യേക കരുതലുകൾ സാധാരണ ചെയ്യാറില്ല. അഗ്നിബാധയുണ്ടായാൽ വെള്ളം കോരിയൊഴിച്ചു തീ കെടുത്തുകയാണ് സാധാരണ ചെയ്യുന്നത്. പക്ഷേ വിദ്യുച്ഛക്തിയിൽനിന്നുണ്ടാകുന്ന തീയ്ക്ക് വെള്ളമൊഴിക്കാൻ ശ്രമിക്കുന്നത് അപകടമാകയാൽ മണ്ണാണ് ഇതിന് ഉപയോഗിക്കുന്നത്. അത്തരം സാധ്യതകളുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിന് ബക്കറ്റുകളിൽ മണ്ണുനിറച്ച്, ഏറ്റവും സൗകര്യമായി എടുക്കത്തക്ക സ്ഥലങ്ങളിൽ, തൂക്കിയിട്ടിരിക്കുന്നത് കാണാം. ചുവന്ന ചായമിട്ട ഈ ബക്കറ്റുകളിൻമേൽ തീ (Fire) എന്നെഴുതാറുണ്ട്. ചെറിയ വ്യവസായസ്ഥാപനങ്ങളിലെ വൈദ്യുതിനിയന്ത്രണമുറി, സ്വിച്ച് ബോർഡ് തുടങ്ങിയ യന്ത്രസാമഗ്രികളുടെ സമീപം ഇത്തരം ബക്കറ്റുകൾ സ്ഥാപിക്കുക പതിവാണ്.

സെന്റ്രിഫ്യൂഗൽ പമ്പ് പ്രിൻസിപ്പൽ

നഗരങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും ജലവിതരണം ഏർപ്പെടുത്തുമ്പോൾ ഉചിതമായ സ്ഥാനങ്ങളിൽ ഫയർ ഹൈഡ്രന്റുകൾ (Fire hydrants) സ്ഥാപിക്കുക പതിവാണ്.[10] ഉയർന്ന മർദത്തിൽ ധാരാളം വെള്ളം ലഭിക്കത്തക്കവണ്ണവും അഗ്നിശമനപ്രവർത്തകർ ഉപയോഗിക്കുന്ന നിർദിഷ്ട അളവിലുള്ള കുഴൽ (Hose) സംയോജിപ്പിക്കത്തക്കവണ്ണവും ആണ് ഇവ നിർമ്മിക്കുന്നത്. പെട്ടെന്നു ശ്രദ്ധയിൽപെടാനാണ് കുഴലുകൾക്കു ചുവന്ന ചായം പൂശുന്നത്. ഫയർ ഹൈഡ്രന്റുകളിൽനിന്നും, കുളങ്ങൾ, കിണറുകൾ എന്നിവയിൽനിന്നും വെള്ളം വലിച്ചെടുത്ത് ശക്തിയായി അടിക്കുന്നതിനുള്ള പമ്പുകൾ സാധാരണ എല്ലാ ഫയർ സ്റ്റേഷനുകളിലും ഉണ്ടാകും. പെട്രോൾ, ഡീസൽ തുടങ്ങിയവകൊണ്ടുള്ള എൻജിൻ ഘടിപ്പിച്ച അപകേന്ദ്ര(centrifugal) പമ്പുകളാണ് ഈ ആവശ്യത്തിനു പറ്റിയത്.[11] 40 മുതൽ 100 മീ. വരെ പൊക്കത്തിൽ വെള്ളം ഉയരത്തക്ക മർദത്തോടുകൂടി പമ്പുചെയ്യുന്നതിന് സാധിക്കണം. എന്നാൽ മാത്രമേ ആളിക്കത്തുന്ന തീ കുറെ അകലെനിന്നു കെടുത്തുന്നതിനു കഴിയുകയുള്ളു.

ഭാരംകുറഞ്ഞ പമ്പുകളും ലോറികളിൽ ഉറപ്പിച്ച വലിയ പമ്പുകളും ട്രെയിലറുകളിലും കൈവണ്ടികളിലും ഉറപ്പിച്ച ഇടത്തരം പമ്പുകളും യന്ത്രസഹായമില്ലാതെ കൈകൾകൊണ്ടോ, കാലുകൾകൊണ്ടോ പ്രവർത്തിപ്പിക്കുന്ന പമ്പുകളും അഗ്നിശമനത്തിന് ഉപയോഗിക്കാറുണ്ട്. പല സ്ഥാപനങ്ങളും അവരുടെ ആവശ്യത്തിന് ഇത്തരം പമ്പുകൾ കരുതിവയ്ക്കാറുണ്ട്. കൃഷിക്കുപയോഗിക്കുന്ന പമ്പുകൾ അഗ്നിബാധയുണ്ടാകുന്ന സന്ദർഭങ്ങളിലും പ്രയോജനകരമാകും. വെള്ളം വലിച്ചെടുക്കുന്നതിനും തീയുടെ അടുത്തെത്തിക്കുന്നതിനും കുഴലുകൾ ആവശ്യമാണ്. ഭാരം കുറഞ്ഞതും ചുരുട്ടിക്കൊണ്ടു നടക്കാവുന്നതും ബലവും ഇലാസ്തികതയും (elasticity) ഉള്ളതും ജലസമ്പർക്കംകൊണ്ട് കേടുവരുത്താത്തതും ആയ ഹോസുകളാണ് ഇതിനുപയോഗിക്കുന്നത്. വെള്ളം ശക്തിയുള്ള ധാരയായി വമിക്കുന്നതിനുള്ള ജെറ്റുകളും വാൽവുകളും, യോജിപ്പിക്കാനും ഇളക്കിമാറ്റാനും എളുപ്പമുള്ള സന്ധികളും ഇത്തരം ഹോസുകളുടെ പ്രത്യേകഭാഗങ്ങളാണ്. 20 മുതൽ 100 മി.മീ. വരെ വ്യാസമുള്ള ഹോസുകളാണ് സാധാരണം.

ഫയർ ഹൈഡ്രന്റ്

അഗ്നിബാധയുണ്ടായിക്കഴിഞ്ഞാൽ എത്രയും നേരത്തേ ശമനപ്രവർത്തനങ്ങൾ ആരംഭിക്കുന്നുവോ അത്രയും തീ കെടുത്തുന്നതിനുള്ള സാധ്യതയും വർധിക്കുന്നു. അഗ്നിബാധയുണ്ടാകുന്ന എല്ലാ സ്ഥലത്തും ജലം സുലഭവും പ്രാപ്യവുമാകണമെന്നില്ല; ഈ രണ്ടു കാരണങ്ങൾകൊണ്ട് അഗ്നിശമനപ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങളിൽ (ഫയർ എൻജിനുകൾ) 1,000 മുതൽ 10,000 ലി. വരെ വെള്ളം കൊള്ളുന്ന ടാങ്കുകൾ ഉണ്ടായിരിക്കും. ഫയർ എൻജിനുകളിൽ ടാങ്കും പമ്പും ഹോസും ഉണ്ട്. അഗ്നിബാധയുള്ള ഒരു സ്ഥലത്ത് ചെന്നാൽ ഉടൻതന്നെ ടാങ്കിൽനിന്നു പമ്പുചെയ്ത് അഗ്നിബാധയുടെ നേരെ വെള്ളം ചീറ്റും. അപ്പോഴേക്കും അടുത്തുള്ള ജലാശയത്തിലേക്കോ ഫയർ ഹൈഡ്രന്റിലേക്കോ ഹോസ് ബന്ധിച്ചിടും. ടാങ്കിലെ വെള്ളം തീരുമ്പോഴേക്കും ജലാശയത്തിൽനിന്നു നേരിട്ട് പമ്പു ചെയ്യും.

വലിയ വ്യവസായസ്ഥാപനങ്ങൾ, സ്റ്റോറുകൾ, മണ്ണെണ്ണ-പെട്രോൾടാങ്കുകൾ, പല നിലകളുള്ള കെട്ടിടങ്ങൾ എന്നിവയെല്ലാം പണിയുമ്പോൾ തന്നെ അഗ്നിപ്രതിരോധത്തിനായി പൈപ്പുകളും ജലസംഭരണ ടാങ്കുകളും ഫയർ ഹൈഡ്രന്റുകളും നേരിട്ട് വെള്ളം ഒഴിക്കുന്നതിനുള്ള ജെറ്റുകളും വ്യൂഹങ്ങളായി (system) പണിതുറപ്പിക്കുക പതിവാണ്. അഗ്നിബാധയുണ്ടായാൽ ചൂടുകൊണ്ടും പുകകൊണ്ടും ഉത്തേജിപ്പിക്കുന്ന 'സ്വയം നിയന്ത്രണോപാധികൾ' (automatic control) ഇത്തരം വ്യൂഹങ്ങൾ തുറന്ന് വെള്ളം ഒഴുക്കി തീ കെടുത്തുന്നു. കാനഡയിലുള്ള ഒരു അണുകേന്ദ്രനിലയത്തിന്റെ മേൽക്കൂര മുഴുവൻ ഏകദേശം മൂന്ന് മീ. വെള്ളം നില്ക്കുന്ന ഒരു ടാങ്ക് ആണ്. അണുശക്തിമൂലം തീ പിടിത്തമുണ്ടായാൽ ഈ ടാങ്ക് ഉടനെ പൊട്ടി വെള്ളം ഒരു പിണ്ഡമായി കീഴോട്ട് വീണ് അഗ്നിബാധയും അണുശക്തിപ്രവാഹവും തടയണമെന്നാണുദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

കപ്പലുകളിൽ ഇത്തരം പൈപ്പുകളും പമ്പുകളും ഘടിപ്പിച്ചിട്ടുണ്ടാകും. തുറമുഖങ്ങളിലും ഉൾനാടൻ ജലഗതാഗതമാർഗങ്ങളിലും അഗ്നിപ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപകരണങ്ങൾ ഘടിപ്പിച്ച ബോട്ടുകൾ ഉണ്ട്. ഇത്തരം പരിതഃസ്ഥിതികളിൽ തീ കെടുത്തുന്നതിന് ജലം സുലഭമാണ്. പക്ഷേ, ജലം കയറാതെ ശ്രദ്ധയോടുകൂടി നിർമ്മിക്കപ്പെട്ട കപ്പലുകൾക്കകത്ത് അഗ്നിബാധയുണ്ടായാൽ വളരെക്കൂടുതൽ വെള്ളമൊഴിച്ച് അത് കെടുത്തുന്നതിനുള്ള ശ്രമങ്ങൾ മറ്റു പ്രശ്നങ്ങൾ സൃഷ്ടിക്കാം. കപ്പലിലുള്ള വിലയേറിയ സാധനങ്ങൾ നശിച്ചുപോകാം; കപ്പലിനകത്ത് വെള്ളം കയറിയാൽ കപ്പൽ മറിയുന്നതിനൊ മുങ്ങുന്നതിനൊ ഇടവരാം. ജലാശയങ്ങളിൽപോലും അഗ്നിശമനം പ്രയാസമുള്ള ഒരു പ്രവർത്തനമാണെന്ന് ഇതുകൊണ്ടു തെളിയുന്നു.

പ്രഷർ ടൈപ്പ് ഫയർ എസ്റ്റിംഗുഷർ

ചെറിയ തീപിടിത്തങ്ങൾ പെട്ടെന്നു കെടുത്തുന്നതിന് അനായാസേന കൈകാര്യം ചെയ്യത്തക്ക രീതിയിൽ നിർമിച്ച 'രാസികശാമകങ്ങൾ' (chemical extinguishers) പരക്കെ പ്രചാരമുള്ള ഉപകരണങ്ങളാണ്. അഗ്നിശമനത്തിനുപയോഗിക്കുന്ന പദാർഥമനുസരിച്ച് ഇവ നാലുതരത്തിലുണ്ട്.[12]

  1. വെള്ളമോ, നേർത്ത ലായനികളോ വിക്ഷേപിക്കുന്നവ,
  2. രാസികപ്പതകൾ തളിക്കുന്നവ,
  3. വാതകങ്ങൾ ഉത്പാദിപ്പിക്കുന്ന ദ്രാവകങ്ങളോ വാതകങ്ങളോ വിക്ഷേപിക്കുന്നവ,
  4. നനുത്ത രാസികപ്പൊടി വിതറുന്നവ.

ഇവയിലെ പദാർഥം ശക്തിയായി വിക്ഷേപിക്കുന്നതിന് വായുവോ, വാതകങ്ങളോ ഉയർന്ന സമ്മർദത്തിൽ വയ്ക്കുന്നു. അല്ലെങ്കിൽ രാസപ്രക്രിയയിൽ ഉണ്ടാകുന്ന വാതകം കൊണ്ട് ധാരകപാത്രത്തിൽ (container) മർദം ഉത്പാദിപ്പിക്കുന്നു.

സോഡാ ആസിഡ് അഗ്നിശാമകം (soda acid extinguisher) സാധാരണ കണ്ടുവരുന്ന ഒന്നാണ്. സോഡിയം ബൈക്കാർബണേറ്റും, സൾഫ്യൂറിക്കമ്ളവും തമ്മിലുള്ള രാസപ്രക്രിയ ഇതിൽ ഉപയോഗിക്കുന്നു.[13]

2 Na HCO3 + H2 SO4 Na2SO4 + 2H2O + 2CO2

രാസപ്രക്രിയയിൽ ഉണ്ടാകുന്ന കാർബൺ ഡൈഓക്സൈഡ് വ്യാപ്തം കൂടുതലുള്ളതായതിനാൽ ധാരകപാത്രത്തിൽ മർദം ഉത്പാദിപ്പിക്കുന്നു. അപ്പോൾ അതിലുള്ള നേർത്ത ലായനി ചീറ്റിവരുന്നത് തീയ്ക്കു നേരെ തിരിച്ചുവിടത്തക്കവണ്ണം ഉപകരണം ഉപയോഗിക്കണം. രാസപ്രക്രിയ തുടങ്ങുന്നതിന് ആസിഡുള്ള കുപ്പി തുറക്കുകയൊ പൊട്ടിക്കുകയൊ ചെയ്യത്തക്കവണ്ണമാണ് ഉപകരണം നിർമിച്ചിരിക്കുന്നത്. വാതകത്തിന്റെ മർദംകൊണ്ട് ഉപകരണത്തിലുള്ള ലായനി 5-6 മീ. അകലത്തിൽ വീഴുന്നു. പ്രധാനമായും വെള്ളവും ലായനിയിലുള്ള സോഡയുടെ രാസപ്രക്രിയയും ഭാഗികമായി കാർബൺഡൈഓക്സൈഡിന്റെ പ്രവർത്തനവും കൊണ്ടാണ് അഗ്നിശമനമുണ്ടാകുന്നത്. ചുവപ്പു ചായം കൊടുത്ത ഇത്തരം അഗ്നിശാമകങ്ങൾ മിക്ക പൊതുസ്ഥാപനങ്ങളിലും കാണാറുണ്ട്. 5-15 ലി. വരെക്കൊള്ളുന്ന ഉപകരണങ്ങൾ ചുമരിൽ തൂക്കിയിടുകയും അതിലും വലിയവ ചെറിയ കൈവണ്ടികളിൽ ഉറപ്പിക്കുകയും ആണ് സാധാരണ ചെയ്യുന്നത്.

പ്രത്യേക പാത്രങ്ങളിൽ വെള്ളംനിറച്ച് സമ്മർദത്തിൽ സൂക്ഷിച്ചിരിക്കുന്ന വായുവിന്റെ ശക്തികൊണ്ട് ആവശ്യം വരുമ്പോൾ വിക്ഷേപിക്കുന്നതരത്തിലുള്ള അഗ്നിശാമകങ്ങളും ഉണ്ട്; ഇവ രാസികോപകരണങ്ങളെ അപേക്ഷിച്ച് ചെലവു കുറഞ്ഞതാണ്. അത്യാവശ്യമായി ഉപയോഗിക്കേണ്ട അവസരങ്ങളിൽ രാസവസ്തുക്കളുടെ പഴക്കം കാരണം ഉപയോഗക്ഷമത നഷ്ടപ്പെടുകയുമില്ല.

രാസികപ്പതകൾ വിക്ഷേപിക്കുന്ന അഗ്നിശാമകങ്ങൾ സോഡാ-ആസിഡ് ശാമകങ്ങളുടെ രൂപത്തിലുള്ളവയാണ്. സോഡാലായനിയിൽ തന്നെ പതയുണ്ടാകത്തക്ക രാസദ്രവ്യങ്ങൾ ചേർത്ത് ഉപയോഗിക്കുന്ന അഗ്നിശാമകവുമുണ്ട്. നിഷ്ക്രിയവാതകങ്ങൾകൊണ്ടുള്ള പതയ്ക്ക് അതുണ്ടാക്കാനുപയോഗിക്കുന്ന വെള്ളത്തെ അപേക്ഷിച്ച് വളരെക്കൂടുതൽ അഗ്നിശമനക്ഷമതയുണ്ട്. വായുകൊണ്ടുള്ള പതയ്ക്കും അതിലുള്ള വെള്ളത്തിനെ അപേക്ഷിച്ച് അഗ്നിശമനക്ഷമത കൂടുതലാണ്. രാസവസ്തുക്കൾക്കൊണ്ടു പതയുന്നതും സോപ്പുപോലെ വായുവിന്റെ സഹായത്തോടുകൂടി പതയുന്നതും ആയ പദാർഥങ്ങൾ നിറച്ച 'ഫേനോത്പാദിനികൾ' (Foam generators) അഗ്നിശമനത്തിനുപയോഗിക്കുന്നു. പത ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ വെള്ളം അടിക്കുന്ന ഹോസിൽ ഘടിപ്പിച്ചാൽ വെള്ളത്തിനുപകരം പത അഗ്നിശമനത്തിനുപയോഗിക്കാം. ജലത്തിന്റെ മിതമായ ഉപയോഗമാണ് പതകൊണ്ടുള്ള അഗ്നിശമനത്തിന്റെ ഒരു ഗുണം; വെള്ളം വീണ് സാധനങ്ങൾക്ക് കേടുവരാതിരിക്കുകയും ചെയ്യും.[14]

തീയുടെ ചുറ്റും ഓക്സിജൻ കുറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചാൽ തീ കെടും. പല വാതകങ്ങളും ഓക്സിജന്റെ ജ്വലനക്ഷമത കുറയ്ക്കുന്നതിന് പര്യാപ്തമാണ്. തീയുടെ ചുറ്റും ഇത്തരം ഒരു വാതകം അന്തരീക്ഷത്തിൽ പരക്കുകയാണെങ്കിൽ തീ കെടും. ഉദാഹരണമായി വായുവിൽ കത്തുന്ന തീയ്ക്കു ചുറ്റും അന്തരീക്ഷത്തിൽ 15 ശ.മാ.-ൽ കൂടുതൽ കാർബൺടെട്രാക്ളോറൈഡ് ഉണ്ടെങ്കിൽ തീ കെട്ടുപോകും. ക്ളോറോബ്രോമോ മീഥേൻ, കാർബൺഡൈഓക്സൈഡ് എന്നിവ അഗ്നിശാമകങ്ങളിൽ ഉപയോഗിക്കുന്നതിന് അഗ്നിശാമകങ്ങൾ

ഏറ്റവും പറ്റിയതായി കണ്ടിരിക്കുന്നു. അടുത്ത കാലത്തായി ട്രൈഫ്ളൂറോബ്രോമോ മീഥേൻ (trifluoro bromo methane),[15] ഡൈബ്രോമോ ഡൈഫ്ളൂറോ മീഥേൻ (dibromo difluoro methane ) എന്നിവ വിമാനങ്ങളിലെ അഗ്നിശാമകവ്യൂഹത്തിൽ ഉപയോഗിച്ചുവരുന്നു.[16] ഇവയ്ക്കോരോന്നിനും അഗ്നിശമനക്ഷമത, ഗൗരവമുള്ള വിഷവാതകസാധ്യതയില്ലായ്മ, കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം, തുണിയിലും മറ്റും വീണാൽ കേടുവരികയില്ലെന്ന മെച്ചം, പഴക്കംവരാതിരിക്കുക എന്നീ ഗുണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് ഓരോ പരിതഃസ്ഥിതിക്കും പ്രത്യേകമായി നിർമ്മിക്കുന്ന അഗ്നിശാമകങ്ങളിൽ ഇവയിലേതെങ്കിലും ഒന്നായിരിക്കാം മുഖ്യമായി ഉപയോഗിക്കുന്നത്.

കാറുകളിലും ബസ്സുകളിലും മറ്റും ഘടിപ്പിക്കുന്ന ചെറിയ അഗ്നിശാമകങ്ങൾ സാധാരണയായി സി.ടി.സി. (carbon tetra chloride) ഉപയോഗിക്കുന്നു.[17] സാധാരണ താപനിലയിൽ ദ്രവമായിരിക്കുന്ന ഈ പദാർഥം വെള്ളംപോലെ പമ്പുചെയ്തോ വായുസമ്മർദംകൊണ്ടോ നിക്ഷേപിക്കാം. കാറിലും ബസ്സിലും സ്ഥാപിക്കുന്നവ കൈകൊണ്ടടിക്കുന്ന പമ്പിന്റെ രൂപത്തിലുള്ളതാണ്. ഇത് ക്ളോറോഫോംപോലെ ഒരു മയക്കുമരുന്നാകയാൽ സൂക്ഷിച്ച് കൈകാര്യംചെയ്യണം. ഇത് ശ്വസിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാർബൺടെട്രാക്ളോറൈഡ് തീ കെടുത്തുന്നത് അത് അന്തരീക്ഷത്തിൽ പകരുന്നതുകൊണ്ടു മാത്രമാണ്. ആളിക്കത്തിക്കൊണ്ടിരിക്കുന്ന തീയിൽ ഇതിന്റെ പ്രയോഗം വലിയ ഗുണം ചെയ്യുകയില്ല. മോട്ടോർ കാറുകളിൽ ബോണറ്റിനടിയിൽ ഉണ്ടാകുന്ന ചെറിയ ജ്വാലകൾ പടർന്നുപിടിക്കാതിരിക്കാൻ ഇത് ഏറ്റവും പറ്റിയതാണ്. ഇവിടെ ഉപയോഗം തുറന്ന സ്ഥലങ്ങളിൽനിന്നായതുകൊണ്ട് ഇതിന്റെ വിഷവാതകത്വദോഷത്തിന് വലിയ പ്രസക്തിയില്ല.

ശക്തിയുള്ള ഉരുക്കുസിലിണ്ടറുകളിൽ ഉയർന്ന സമ്മർദത്തിൽ നിറച്ച കാർബൺഡൈഓക്സൈഡ് (CO2) അഗ്നിശാമകവ്യൂഹങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു. കപ്പലുകളിലും സ്റ്റോറുകളിലും സ്ഫോടകവസ്തുക്കൾ സംഭരിക്കുന്ന സ്ഥലങ്ങളിലും, പല നിലകളിലുള്ള കെട്ടിടങ്ങളിലും, വൈദ്യുതസ്ഥാപനങ്ങളിലും ഉചിതസ്ഥാനങ്ങളിൽ ഒരു സിലിണ്ടറോ, ഒരു വ്യൂഹമോ സ്ഥാപിക്കാറുണ്ട്. സിലിണ്ടറുകൾ ഭാരക്കൂടുതൽകൊണ്ട് എടുത്തു കൈകാര്യം ചെയ്യുന്നതിന് പറ്റിയതല്ല. സ്വയം (automatic) പ്രവർത്തനത്തിന് ഏറ്റവും പറ്റിയ ഒരു ഉപകരണമാണിത്. കാർബൺഡൈഓക്സൈഡ് അന്തരീക്ഷത്തിലെ പ്രാണവായുവിന്റെ അനുപാതം കുറയ്ക്കുന്നു. സിലിണ്ടറിൽനിന്ന് വെളിയിൽ വരുമ്പോൾ വ്യാപ്തം കൂടുന്നതിലൂടെ വാതകം തണുക്കുന്നതും അഗ്നിശമനത്തിനു സഹായകമാണ്. കാർബൺഡൈ ഓക്സൈഡ് വിക്ഷേപിക്കുന്ന കുഴൽ പ്രത്യേകരൂപത്തിൽ ആയിരിക്കണം. വാതകം ഒരു ശക്തിയുള്ള ജെറ്റായി അടിക്കുമ്പോൾ വായു കൂടെ വലിച്ചെടുക്കുമെന്നുള്ളതിനാൽ അഗ്നിശമനക്ഷമത കുറയാനിട വരും. അതുകൊണ്ട് കുഴലിൽനിന്നും പുറത്തു വാതകം വരുന്നത് മിതമായ വേഗത്തിലാകണം. ഇതിന്റെ പ്രധാനഗുണങ്ങൾ:

  • പെട്ടെന്നു ഫലപ്രദമായി ഉപയോഗിക്കാം;
  • ഉപയോഗം ദോഷരഹിതമാണ്; കാർബൺഡൈഓക്സൈഡ് തട്ടുന്നതുകൊണ്ട് ഒരു സാധനത്തിനും കേടു വരാനിടയില്ല;
  • വിദ്യുത്ചാലകത (conductivity) ഇല്ല. ഈ ഗുണവും ഉപയോഗത്തിലെ വെടിപ്പും കാരണം വൈദ്യുതോപകരണങ്ങളിലുണ്ടാകുന്ന തീപിടിത്തം നേരിടുന്നതിന് ഇത് ഏറ്റവും പറ്റിയതാണ്.
  • പെട്രോൾ, മണ്ണെണ്ണ മറ്റു രാസദ്രാവകങ്ങൾ എന്നിവയ്ക്കു തീപിടിത്തമുണ്ടായാൽ അവയ്ക്കു ദോഷം വരുത്താതെ ഉപയോഗിക്കാം;
  • വാതകം ആയതിനാൽ ഇടുങ്ങിയ സ്ഥലങ്ങളിൽ എത്തിക്കാം.

സിലിണ്ടറുകളുടെ ഭാരവും, സിലിണ്ടറുകളിൽ വാതകമുണ്ടോ എന്നു നിശ്ചയിക്കുന്നതിനുള്ള പ്രയാസവും, സിലിണ്ടറുകൾ നിറച്ചുകിട്ടുന്നതിനുള്ള വിഷമവും ഇതിന്റെ ന്യൂനതകളാണ്.

സോഡിയം ബൈകാർബണേറ്റ്, പൊട്ടാസ്യംസൾഫേറ്റ് മുതലായ രാസവസ്തുക്കൾ പ്രധാനമായി അടങ്ങുന്ന മിശ്രിതങ്ങൾ നനുത്ത പൊടിരൂപത്തിൽ ഉപയോഗിക്കുന്ന അഗ്നിശാമകങ്ങൾ ഉണ്ട്. പൊടികൾ ക്ഷേപിക്കുന്നതിന് സമ്മർദിത-കാർബൺഡൈ ഓക്സൈഡാണ് സാധാരണ ഉപയോഗിക്കുന്നത്. പെട്രോൾ പോലെയുള്ള പദാർഥങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധകൾക്ക് ഇവ വളരെ ഫലപ്രദമാണ്.

അഗ്നിശമന പ്രവർത്തനങ്ങൾ[തിരുത്തുക]

ആപത്സൂചക് നാദം പുറപ്പെടുവിക്കുന്ന ഉപകരണം (ഫയർ അലാറം)

അഗ്നിബാധയുണ്ടായാൽ ഏറ്റവും വേഗത്തിൽ തീ കെടുത്തുന്നതാണ് അഗ്നിപ്രതിരോധപ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം. അസ്ഥാനത്തു തീ കണ്ടാൽ ഉടൻ അതു കെടുത്തുന്നതിന് ശ്രമിക്കണം. തീയുണ്ടാകുന്ന ലക്ഷണങ്ങൾ പെട്ടെന്ന് അറിയാൻ കഴിയുകയും വേണം. അഗ്നിശമന പ്രവർത്തനങ്ങൾക്കാവശ്യമുള്ള ആളുകളെയും ഉപകരണങ്ങളെയും ഉടനെ സ്ഥലത്തെത്തിക്കണം. അപകടമേഖലകളിൽനിന്ന് ആളുകളെയും വിലപിടിപ്പുള്ള സാധനങ്ങളെയും മാറ്റണം. അടുത്ത കെട്ടിടങ്ങളിലേക്കോ തീ പിടിക്കാവുന്ന പദാർഥങ്ങളിലേക്കോ പടർന്നുപിടിക്കാതെ വേണ്ട നടപടികൾ എടുക്കണം. ഇവയ്ക്കെല്ലാം ആദ്യം വേണ്ടത് അഗ്നിബാധയെ സംബന്ധിച്ച ആപത്സൂചകനാദം (alaram) ആണ്.[18]

വലിയ സ്ഥാപനങ്ങളിലും കപ്പലുകളിലും വിമാനങ്ങളിലും ആപത്സൂചകങ്ങൾ ഘടിപ്പിക്കാറുണ്ട്. പുകയോ അന്തരീക്ഷത്തിലുണ്ടാകുന്ന മറ്റു ഭൗതികമാറ്റങ്ങളോ കൊണ്ട് പ്രവർത്തിക്കുന്ന സ്വയം പ്രവർത്തക-അലാറങ്ങൾ ഉണ്ട്. ഇവ അഗ്നിശമനപ്രവർത്തകരെയും അടുത്തുള്ള ആളുകളെയും മണിയടിച്ചോ കുഴൽ വിളിച്ചോ അപകടസാധ്യത അറിയിക്കും. മർമസ്ഥാനങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അഗ്നിശമനയന്ത്രങ്ങൾ ഇത്തരം അലാറങ്ങളോട് സ്വയം പ്രതികരിക്കുന്നതിനും ഏർപ്പാടു ചെയ്യാവുന്നതാണ്. വലിയ കെട്ടിടങ്ങളിലും ജനസാന്ദ്രതയുള്ള നഗരവീഥികളിലും അലാറങ്ങൾ സ്ഥാപിക്കുന്നു. തീപിടിത്തം കാണുന്ന ആരെങ്കിലും ഈ അലാറം പ്രവർത്തിപ്പിച്ചാൽ അഗ്നിശമനപ്രവർത്തകർക്ക് നഗരത്തിൽ എവിടെ തീപിടിത്തമുണ്ടായി എന്ന സൂചന ഉടൻ തന്നെ ലഭിക്കുന്നു. ടെലിഫോണുകൾ ഇക്കാര്യത്തിൽ വലിയ സേവനമാണു ചെയ്യുന്നത്. പൊലീസുവണ്ടികളിലും ഫയർ എൻജിനുകളിലും വയർലസ് സംവിധാനമുണ്ട്. അഗ്നിശമനപ്രവർത്തനം സംഘടിതമായി നടത്തുന്നതിനുശേഷിയുള്ള സ്ഥാനങ്ങളിൽ അഗ്നിബാധയുടെ വിവരം ഏറ്റവും എളുപ്പം എത്തിക്കുന്നതിനുള്ള ഏർപ്പാടുകൾ ഒരു സമൂഹത്തിന്റെ പൊതുക്കാര്യക്ഷമതയുടെ ഉരകല്ലാണ്.

അഗ്നിശമന യന്ത്രങ്ങൾ[തിരുത്തുക]

(Fire Engines).

ഫയർ എജിൻ

ആധുനികനഗരങ്ങളിൽ അഗ്നിശമനയന്ത്രങ്ങളും അവ പ്രവർത്തിപ്പിക്കുന്നതിനുള്ള ആളുകളും സദാസമയവും പ്രവർത്തനസജ്ജരായി നിലകൊള്ളുന്നുണ്ടാകും. ഫയർ എൻജിനുകളിൽ താഴെ പറയുന്ന ഉപകരണങ്ങൾ സജ്ജമായിരിക്കും.

  1. പ്രത്യേക എൻജിൻകൊണ്ടോ വാഹനത്തിന്റെ എൻജിൻകൊണ്ടോ പ്രവർത്തിപ്പിക്കാവുന്ന പമ്പ്.
  2. ഹോസും അനുബന്ധ ഉപകരണങ്ങളും;
  3. വെള്ളം സംഭരിച്ചുവയ്ക്കുന്നതിനുള്ള ടാങ്ക്;
  4. രാസിക അഗ്നിശാമകങ്ങൾ, ബക്കറ്റുകൾ;
  5. ഏണികൾ, കയറുകൾ;
  6. കതകുകൾ, പൂട്ടുകൾ, മുതലായവ തുറക്കുന്നതിനും പൊട്ടിക്കുന്നതിനും മറ്റുമുള്ള ആയുധങ്ങൾ, വെട്ടുകത്തികൾ മുതലായവ;
  7. അഗ്നിശമനപ്രവർത്തകർക്കുള്ള പ്രത്യേക ഉടുപ്പുകളും തൊപ്പികളും മുഖാവരണങ്ങളും ശ്വാസനോപകരണങ്ങളും.

അഗ്നിബാധയുണ്ടായതായി അറിവുകിട്ടിയാലുടൻ അഗ്നിശമനപ്രവർത്തനങ്ങൾ തുടങ്ങേണ്ടതാണ്. സ്ഥലത്തുള്ളവർ ഒത്തുചേർന്ന് ആളുകളെ അപകടസ്ഥലങ്ങളിൽനിന്നും ഒഴിവാക്കുന്നതിനും തീ പടരാതെ നിയന്ത്രിക്കുന്നതിനുമാണ് ആദ്യം ശ്രമിക്കേണ്ടത്. ആളുകളും ഉപകരണങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് തീ കെടുത്താനും വസ്തുവകകൾ രക്ഷപ്പെടുത്താനും ശ്രദ്ധിക്കണം. അഗ്നിബാധയുള്ള സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും തീ അതിന്റെ ഉറവിടത്തിൽതന്നെ കെടുത്തുന്നതിനും പലപ്പോഴും ബുദ്ധിമുട്ടുണ്ടാകും. ആളിക്കത്തുന്ന തീജ്വാലയിൽ വെള്ളമൊഴിച്ചതുകൊണ്ട് പ്രയോജനമില്ല. കത്തുന്ന സാധനമാണ് നനയേണ്ടത്. അഗ്നിബാധയുള്ള സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുപോകുന്നതിനു വിഘാതം ഉണ്ടാകരുത്.

അഗ്നിബാധിത സ്ഥാനങ്ങളിൽ പ്രവേശിക്കുന്നതിന് അഗ്നിശമന പ്രവർത്തകർ പ്രത്യേക ഉടുപ്പുകളും തൊപ്പികളും കാലുറകളും ധരിക്കുന്നു. മുകളിൽനിന്നു വീഴുന്ന സാധനങ്ങൾ താങ്ങത്തക്ക ഉറച്ച തൊപ്പികളും തീ പിടിക്കാത്തതും ചൂടിൽനിന്നും സംരക്ഷണം നല്കുന്നതും ആയ ഉടുപ്പുകളും കാലുറകളും അഗ്നിശമന പ്രവർത്തനത്തിന് പ്രത്യേകമായി ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. തീ കൊണ്ടുണ്ടാകുന്ന പുകയും ചില പദാർഥങ്ങൾ കത്തുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളും കാഴ്ചയ്ക്ക് തടസ്സവും കണ്ണിനു കേടും ഉണ്ടാക്കും. ഇവ ശ്വസിക്കാവുന്നതുമല്ല. വായു ശുദ്ധിചെയ്തു ശ്വസിക്കുന്നതിനും കണ്ണുകളിൽ പുകയും വിഷവാതകങ്ങളും പ്രവേശിക്കാതിരിക്കുന്നതിനും ശ്വാസകങ്ങൾ (Respirators) ഉറപ്പിച്ച മുഖാവരണങ്ങൾ ഉപയോഗിക്കുന്നു. ചുറ്റും ഉള്ള വായു അല്പമാത്രമായി ശുദ്ധിചെയ്ത് അരിച്ചെടുക്കുന്നതിനുമാത്രമേ ഇതുപകരിക്കയുള്ളു. ഓക്സിജൻ തീരെ കുറഞ്ഞതും വിഷവാതകങ്ങൾ നിറഞ്ഞതുമായ അന്തരീക്ഷത്തിൽ ശ്വസിക്കുന്നതിന് സമ്മർദിതവായു സംഭരിച്ചിട്ടുള്ള പ്രത്യേക ശ്വാസകങ്ങൾ ഉപയോഗിക്കണം.

നഗരങ്ങളിലെ ഉയർന്ന കെട്ടിടങ്ങളിൽ അഗ്നിശമനപ്രവർത്തനത്തിനു മറ്റൊരാവശ്യം ഏണികളാണ്. എല്ലാ ഫയർ എൻജിനുകളിലും ഏണി ഉണ്ടായിരിക്കും. കൊണ്ടുനടക്കുന്ന സൌകര്യത്തിനായി ഒരു ഭാഗം മറ്റൊരു ഭാഗത്തിലുൾക്കൊള്ളിച്ചു ചുരുക്കത്തക്കവണ്ണം നിർമ്മിക്കപ്പെട്ട ഏണികൾ 20 മുതൽ 30 മീറ്റർ വരെ ഉയരത്തിൽ ഉപയോഗിക്കുന്നതിന് സാധിക്കും. തൂക്കിയിടത്തക്ക ചെറിയ ഏണിയാണ് മറ്റൊരുതരം. ഒരു നിലയിൽ നിന്നും അടുത്ത നിലയിലേക്കുയർത്തിപ്പിടിച്ച് മുകളിൽ കയറി പിന്നെയും അടുത്ത നിലയിലേക്കുയർത്താം. ഈ തരത്തിൽ ഭാരം കുറഞ്ഞ ഏണി ഉപയോഗിച്ച് വളരെ ഉയരത്തിൽ കയറാം. ഉയർന്ന കെട്ടിടങ്ങളിൽ ലിഫ്റ്റുകളും വിസ്താരമുള്ള കോണിപ്പടികളും ഉണ്ടെങ്കിലും അഗ്നിബാധയുണ്ടായാൽ ഇവ ഉപയോഗിക്കുന്നതിനു സാധിക്കാതെ വന്നേക്കാം. ഉയർന്ന കെട്ടിടങ്ങളിൽ ലളിതമായ ഏണികളും, തൂങ്ങിയെങ്കിലും ഇറങ്ങുന്നതിനു പര്യാപ്തമായ സജ്ജീകരണങ്ങളും ഉചിതമായ സ്ഥാനങ്ങളിൽ ഉറപ്പിക്കാറുണ്ട്. വലിയ നഗരങ്ങളിലെ കെട്ടിടനിർമ്മാണനിയമങ്ങൾ ഇത്തരം തീ പിടിത്ത-രക്ഷാമാർഗങ്ങൾ (Fire escapes) നിർബന്ധിതമാക്കുന്നു. ട്രക്കുകളിൽ ഉറപ്പിച്ച സ്നോർക്കൽ (Snorkel) എന്ന ഉപകരണം അഗ്നിശമനപ്രവർത്തകരെ ഉയർത്തിപ്പിടിച്ച് പല ഉയരങ്ങളിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും അഗ്നിശമനപ്രവർത്തനത്തിനു സൌകര്യമുണ്ടാക്കുന്നു.

അഗ്നിബാധയിൽപെട്ടുപോയ ആളുകളെ രക്ഷിക്കുന്നതിനും സാധനങ്ങളും മറ്റും കെട്ടിയിറക്കുന്നതിനും കപ്പി, കയർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. പൂട്ടുകളും കതകുകളും വേണ്ടിവന്നാൽ ബലംപ്രയോഗിച്ച് തുറക്കുന്നതിനും ജനൽക്കമ്പികളും കതകുകളും മുറിച്ച് പ്രവേശിക്കുന്നതിനും ഉള്ള ഉപകരണങ്ങൾ അഗ്നിശമനപ്രവർത്തകർ കരുതിയിരിക്കണം. തീ പിടിത്തങ്ങൾ പലപ്പോഴും രാത്രിയാണുണ്ടാകുക; വിദ്യുച്ഛക്തി നിലച്ചുപോകാൻ ഇടയുണ്ട്. അതുകൊണ്ട് അഗ്നിശമനപ്രവർത്തകർ ഫയർ എൻജിനിൽനിന്നും ലഭിക്കുന്ന വിദ്യുച്ഛക്തികൊണ്ടു കത്തിക്കാവുന്ന ഫ്ളഡ് ലൈറ്റുകൾ (flood lights) കരുതിവയ്ക്കുന്നു.

ജീവധന സംരക്ഷണം[തിരുത്തുക]

അഗ്നിശമനപ്രവർത്തനത്തോടൊപ്പം തന്നെ ജീവധനസംരക്ഷണശ്രമങ്ങളും നടക്കണം. ആദ്യം അപകടത്തിൽപ്പെട്ട ആളുകളെ മാറ്റാൻ ശ്രമിക്കുകയാണു വേണ്ടത്. മുറിവ്, ചതവ്, പൊള്ളൽ, ഇലക്ട്രിക് ഷോക്ക് എന്നിവയോ മറ്റപകടങ്ങളോ പറ്റിയ ആളുകൾക്ക് പ്രഥമശുശ്രൂഷയും ചികിത്സയും നടത്താനുള്ള ഏർപ്പാടുകളും ഉണ്ടായിരിക്കണം.

അഗ്നിബാധിതമായ സ്ഥലത്തു പലപ്പോഴും വിലയേറിയ സാധനങ്ങൾ ഉണ്ടാകാം. ഇവയ്ക്ക് കേടുവരാതെ രക്ഷപ്പെടുത്തേണ്ടതുണ്ട്. അഗ്നിബാധകൊണ്ടുണ്ടാകുന്ന നഷ്ടത്തെക്കാൾ അഗ്നിശമനപ്രവർത്തനത്തിൽപ്പെട്ടു ചീത്തയായ സാധനങ്ങളുടെ നഷ്ടം കൂടുതലാകുന്നത് അപൂർവമല്ല. വെള്ളം വീണും പുകപിടിച്ചും വലിയ നഷ്ടങ്ങൾ വരാറുണ്ട്. മാറ്റിക്കൊണ്ടുപോകാൻ സാധിക്കാത്ത പദാർഥങ്ങളെ കേടുവരാതെ തീയും വെള്ളവുംകൊണ്ട് നശിക്കാത്ത തുണികൾ ഉപയോഗിച്ച് മൂടിയിടാൻ കഴിയും.

അഗ്നിപ്രതിരോധം പ്രത്യേകപരിതഃസ്ഥിതികളിൽ[തിരുത്തുക]

അഗ്നി ബാധിക്കുന്ന പദാർഥങ്ങളും സ്ഥലങ്ങളും വളരെയേറെ വൈവിധ്യമുള്ളതായിരിക്കും. ഒരു പരിതഃസ്ഥിതിയിൽ സ്വീകാര്യമായ പ്രവർത്തനങ്ങൾ വേറൊരിടത്ത് അപകടകരമായെന്നും വരാം. കത്തുന്ന പദാർഥങ്ങളുടെ സ്വഭാവവും സ്ഥലപരിമിതിയുമാണ് ഈ സന്ദർഭങ്ങളിൽ കണക്കിലെടുക്കേണ്ടത്.

പൊടികൾ കൂട്ടിയിട്ടിരിക്കുന്നിടങ്ങളിലും, അന്തരീക്ഷത്തിൽ കത്തുന്ന പൊടികൾ ഉണ്ടായിരിക്കുമ്പോഴും അഗ്നിബാധയും പൊട്ടിത്തെറിയും ഉണ്ടാകാം. അലൂമിനിയം, പിച്ചള, കല്ക്കരി, കോർക്ക്, ധാന്യമാവുകൾ, റബ്ബർ, തവിട്, കടലാസ്, പഞ്ഞി, പഞ്ചസാര, തടി മുതലായവ നനുത്ത പൊടിയായി അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് പല വ്യവസായസ്ഥാപനങ്ങളിലും ഖനികളിലും പതിവാണ്. യന്ത്രങ്ങൾ, വിദ്യുച്ഛക്തി, ബീഡിക്കുറ്റി തുടങ്ങിയവയിൽ നിന്നും ഉണ്ടാകാവുന്ന ഒരു ചെറിയ തീപ്പൊരി ഇത്തരം പൊടി കലർന്ന അന്തരീക്ഷത്തിൽ പൊട്ടിത്തെറിയും തുടർന്ന് അഗ്നിബാധയും ഉണ്ടാക്കാം. ഈ അപകടത്തിന്റെ പ്രധാനഘടകങ്ങൾ ധൂളിയുടെ ഗുണധർമവും വായുവിലെ വ്യാപ്തിയുമാണ്. വ്യവസായശാലകളും സമാനസ്ഥാപനങ്ങളും അന്തരീക്ഷത്തിൽ പൊടി പരക്കാത്തവിധത്തിൽ മുൻകരുതലോടുകൂടി നിർമ്മിക്കണം. വെള്ളം ഉപയോഗിച്ചാണ് ഇത്തരം അഗ്നിബാധകളെ നേരിടേണ്ടത്.

സ്ഫോടകവസ്തുക്കൾക്ക് തീ പിടിക്കുന്നതിനുള്ള സാധ്യത വളരെക്കൂടുതലാണ്. ഈ പദാർഥങ്ങൾ പതിവായി ഉപയോഗിക്കുന്ന വലിയ വ്യവസായങ്ങൾ ഇവ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വളരെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ കുടിൽ വ്യവസായമായി പടക്കം, വെടിമരുന്ന് മുതലായവ നിർമ്മിക്കുന്നതിലൂടെ അപകടങ്ങളും ജീവനാശവും ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നു. സ്ഫോടകവസ്തുക്കൾ സംഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും അതുസംബന്ധിച്ചുള്ള നിയമങ്ങൾ നിഷ്കർഷയോടെ പാലിച്ചുകൊണ്ടാണെങ്കിൽ അപകടസാധ്യത വളരെ കുറയും. ഇത്തരം അഗ്നിബാധകൾ അകലത്തുനിന്നും ശക്തിയുള്ള ജലധാരകൾ ക്ഷേപിച്ചാണ് ശമിപ്പിക്കേണ്ടത്. ഇടയ്ക്കിടയ്ക്കു പൊട്ടിത്തെറിയുണ്ടാകാൻ സാധ്യതയുള്ളവയാണിവ. സ്ഫോടകവസ്തുക്കൾ ട്രെയിനിലും ലോറികളിലും കൊണ്ടുപോകുമ്പോൾ അപകടമുണ്ടാകാം. ഇത്തരം വാഹനങ്ങളിൽ അഗ്നിബാധയുണ്ടായാൽ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലേക്ക് അവയെ മാറ്റുന്നതിന് ശ്രമിക്കേണ്ടതാണ്. സ്ഫോടകവസ്തുക്കൾ കയറ്റിയ വാഹനങ്ങൾ ഒരു സ്ഥലത്ത് അധികനേരം നിർത്തിയിടുമ്പോൾ അതിനു കാവലിടുന്നതും സ്ഥലത്തെ ഫയർബ്രിഗേഡിനെ വിവരം അറിയിക്കുന്നതും അംഗീകൃതമായ മുൻകരുതലുകളാണ്.

എണ്ണകൾക്കും കൊഴുപ്പുകൾക്കും ഉണ്ടാകുന്ന അഗ്നിബാധ ശമിപ്പിക്കുന്നതിന് നനച്ച തുണികൊണ്ടു മൂടുകയോ, ഫോംശാമകം, കാർബൺഡൈഓക്സൈഡ് ശാമകം, ധൂളിശാമകം, എന്നിവ തീപിടിത്തത്തിന്റെ വലിപ്പം അനുസരിച്ച് ഉപയോഗിക്കുകയോ ചെയ്യാം. ടിന്നുകളിൽ സംഭരിച്ചുവച്ചിരിക്കുന്ന എണ്ണകളും മറ്റും ചൂടാകാതെ വെള്ളം തൂകിക്കൊണ്ടിരിക്കണം. എണ്ണകത്തിക്കൊണ്ടിരിക്കുന്നതിൽ വെള്ളം ഒഴിക്കുന്നത് ചിലപ്പോൾ അപകടകരമായേക്കും.

വ്യവസായശാലകളിൽ വലിയ തോതിൽ പെയിന്റും, വാർണിഷും ഉപയോഗിക്കുന്ന ഭാഗങ്ങൾക്ക് പ്രത്യേകം മുൻകരുതലുകൾ ആവശ്യമാണ്. പല പെയിന്റുപദാർഥങ്ങളും എളുപ്പം കത്തുന്ന വസ്തുക്കളാണ്. ചിലതെല്ലാം സ്ഫോടകവസ്തുക്കളുമാകാം. ചിലയിനം പെയിന്റുകളിൽ ഉള്ള ദ്രവങ്ങൾ ആവിയായാൽ വിഷവാതകങ്ങളായിത്തീരുന്നു. വായുവിൽ ഇത്തരം വാതകങ്ങളുണ്ടെങ്കിൽ പൊട്ടിത്തെറികളുണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. അഗ്നിശമന പ്രവർത്തകർ ശ്വാസകം ധരിക്കേണ്ടതാവശ്യമാണ്. കാർബൺഡൈഓക്സൈഡ്, കാർബൺടെട്രാക്ലോറൈഡ് എന്നിവയാണ് ഇത്തരം തീപിടിത്തങ്ങൾ ശമിപ്പിക്കാൻ ഉപയോഗിക്കേണ്ടത്. അറക്കപൊടിയും, അപ്പക്കാരവും മിശ്രിതമാക്കി ക്ഷേപിക്കുന്നതും ഫലപ്രദമാണ്.

പ്ലാസ്റ്റിക്കും മറ്റു രാസവസ്തുക്കളും ഉത്പാദിപ്പിക്കുന്ന ഫാക്ടറികളിൽ അപകടകരമായ പദാർഥങ്ങൾ സംഭരിക്കുന്നുണ്ടാകും. പല രാസവസ്തുക്കളിലും വെള്ളം ഒഴിക്കുന്നത് സൂക്ഷിച്ചുവേണം. ഫാക്ടറിയുടെ പ്രവർത്തനവും, അതിലുള്ള പദാർഥങ്ങളും നേരത്തെ മനസ്സിലാക്കി മുൻകരുതലോടുകൂടി പ്രവർത്തിക്കേണ്ടതാണ്. വ്യവസായസ്ഥാപനങ്ങൾ തുടങ്ങുമ്പോൾതന്നെ, അപകടസാധ്യതകൾ അഗ്നിശമനവകുപ്പിനെ അറിയിക്കാറുണ്ട്. പല വ്യവസായപ്രക്രിയകളിലും, ആശുപത്രികളിലും റേഡിയോ ആക്റ്റീവ് പദാർഥങ്ങൾ കൈകാര്യം ചെയ്യേണ്ട ആവശ്യമുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ അഗ്നിശമനപ്രവർത്തനം ഒരു വിദഗ്ദ്ധന്റെ സഹായത്തോടുകൂടി മാത്രമേ ഫലപ്രദമാകൂ. വികിരണം കൊണ്ടുണ്ടാകാവുന്ന അപകടങ്ങൾ പ്രത്യേകം പരിഗണിച്ച് പ്രവർത്തകർക്ക് സംരക്ഷണം നല്കുന്നതും പ്രധാനമാണ്.

ചകിരി, പഞ്ഞി, കമ്പിളി, പട്ട് തുടങ്ങിയ വ്യവസായ പദാർഥങ്ങൾ തീപിടിച്ച് ആളിക്കത്തുകയില്ല, പക്ഷേ എരിഞ്ഞ് മറ്റു പദാർഥങ്ങളിൽ അഗ്നിബാധയുണ്ടാകത്തക്കവണ്ണം കനൽ നീറിക്കൊണ്ടിരിക്കാം. ആളിക്കത്തുന്ന തീക്കുള്ളിൽ പെട്ടാൽ ഇവയും കത്തും. സ്വല്പം നനവോടുകൂടി മുറുക്കി കെട്ടിവച്ചിരിക്കുന്ന കമ്പിളിക്കെട്ടുകളിൽ അഗ്നി തനിയെ ഉണ്ടാകാൻ സാധ്യതയുണ്ട്. പഞ്ഞി അയവായി കെട്ടിയിരിക്കുകയാണെങ്കിൽ നല്ലവണ്ണം തീ കത്തും. മിൽ മുറികളിൽ പഞ്ഞിയുടെ നാരുകൾ വായുവിൽ പറന്നുനടക്കുന്നത് പൊടികൾപോലെതന്നെ പൊട്ടിത്തെറിക്കലുണ്ടാക്കിയേക്കും. പല മിൽ സ്റ്റോറുകളിലും ഓരോ ഭാഗമായി വേർതിരിച്ച് വെള്ളം തളിക്കത്തക്കവണ്ണം ഓട്ടോമാറ്റിക് ഏർപ്പാടുകൾ ചെയ്യാറുണ്ട്. തീയുണ്ടാകുന്ന ഭാഗത്ത് ചൂടും പുകയുംകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങൾ വെള്ളക്കുഴലുകളെ തനിയെ തുറപ്പിക്കും. തീ ഉണ്ടായാൽ ആ ഭാഗത്തു മാത്രം പ്രവർത്തിക്കുന്നതുകൊണ്ട് അഗ്നിശമനം എളുപ്പം ഉണ്ടാകുകയും നഷ്ടം കുറയുകയും ചെയ്യും.

ഇറച്ചി, മത്സ്യം, മുട്ട, പച്ചക്കറികൾ മുതലായവ തണുപ്പിച്ചു സൂക്ഷിക്കുന്ന റഫ്രിജറേറ്റർ സ്റ്റോറുകളിലും തീപിടിത്തമുണ്ടാകാറുണ്ടെന്നും ഇത്തരം അഗ്നിബാധകൾ കെടുത്തുന്നതിനു വൈഷമ്യങ്ങളുണ്ടെന്നും ഉള്ളത് രസാവഹമായ ഒരു വസ്തുതയാണ്. ഇത്തരം സ്റ്റോറുകളിൽ അന്തരീക്ഷത്തിന് ആർദ്രത (humidity) കുറവായിരിക്കും. മുറുക്കിക്കെട്ടിവച്ചിരിക്കുന്ന സാധനങ്ങളിൽ ഒരു ചെറിയ അതിർത്തിക്കുള്ളിൽ താപനില ഉയർന്ന് തനിയെ തീ പിടിക്കാവുന്നതാണ്. വിദ്യുച്ഛക്തി വിതരണസജ്ജീകരണങ്ങളിൽ നിന്നും തീയുണ്ടാകാം. തീയുണ്ടായിക്കഴിഞ്ഞാൽ റഫ്രിജറേറ്ററിൽ ഉപയോഗിക്കുന്ന വാതകങ്ങൾ വ്യാപ്തം വർധിച്ച് മർദംകൂടി പൈപ്പുകൾ പൊട്ടാനിടവരും. ശക്തിയായ വിഷവാതകങ്ങളല്ലെങ്കിലും റഫ്രിജറേറ്റർവാതകങ്ങൾ അന്തരീക്ഷത്തിൽ അധികമായാൽ അപകടമാണ്. സ്റ്റോറിലുള്ള ചില പദാർഥങ്ങളുടെ ജ്വലനക്ഷമതയും തീ കത്തിയാൽ ഉണ്ടാകുന്ന ദ്രവങ്ങളും വാതകങ്ങളും ചിലപ്പോൾ വൈഷമ്യങ്ങളുണ്ടാക്കും.

റബർ, പഞ്ചസാര തുടങ്ങിയ വ്യവസായപദാർഥങ്ങളും നല്ലവണ്ണം തീ കത്തുന്നതാണ്. റബർസാധനങ്ങളുടെ ഉത്പാദനപ്രക്രിയകളിൽ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും ജ്വലനക്ഷമതയുള്ളവയാണ്. ചൂടുകൂടിയാൽ ഈ വസ്തുക്കൾ ഉരുകി ഒഴുകും. ഈ പദാർഥങ്ങളുടെ ധൂളി പൊട്ടിത്തെറിക്കലുണ്ടാകത്തക്കതാണ്. ഇത്തരം അഗ്നിബാധകൾ ശമിപ്പിക്കുന്നത് വെള്ളം ഉപയോഗിച്ചുതന്നെയാണ്.

അഗ്നിപ്രതിരോധ സംഘടനകൾ[തിരുത്തുക]

തീപിടിത്തങ്ങൾ ക്രമീകൃതമായ സാമൂഹ്യജീവിതത്തിന് എല്ലാക്കാലത്തും ഭീഷണിയായിരുന്നു. ക്രിസ്ത്വബ്ദാരംഭത്തിനു വളരെ മുമ്പുതന്നെ പരിഷ്കൃത സമുദായങ്ങൾ അഗ്നിപ്രതിരോധത്തിനായി പ്രത്യേകം ഏർപ്പാടുകൾ ചെയ്തിരുന്നതായി ചരിത്രകാരൻമാർ കരുതുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റം അമേരിക്ക വൻകരകളിലേക്ക് യൂറോപ്പിൽനിന്നുമുണ്ടായ മനുഷ്യപ്രവാഹമാണ്. അമേരിക്കയുടെ കിഴക്കേ കരകളിൽനിന്നും ഉള്ളിലേക്ക് പരിഷ്കൃതരും, ഊർജസ്വലരും, സാഹസികരുമായ ആളുകൾ കുടിയേറിപ്പാർക്കുകയും പുതിയ ഗ്രാമങ്ങളും പട്ടണങ്ങളും അല്പകാലങ്ങൾക്കുള്ളിൽ സ്ഥാപിക്കുകയും ചെയ്തു. അവിടങ്ങളിൽ തടികൊണ്ടു നിർമിച്ചിരുന്ന കെട്ടിടങ്ങളും മറ്റും പെട്ടെന്ന് അഗ്നിക്കിരയാകുന്നതായിരുന്നു. അന്ന് അഗ്നിബാധകൾ ഗണ്യമായ തോതിൽ സംഭവിച്ചിരുന്നു. ആധുനിക ഗവൺമെന്റുകളുടെ രീതിയിൽ കെട്ടുറപ്പുള്ള സാമൂഹ്യബന്ധങ്ങളും കുടുംബസമൂഹങ്ങളും വർഗസംഘടനകളും ഇല്ലാതിരുന്ന പരിതഃസ്ഥിതികളിൽപോലും അഗ്നി പ്രതിരോധത്തിനായി പല ജനകേന്ദ്രങ്ങളിലും സന്നദ്ധ ഭടൻമാരെ സംഘടിപ്പിച്ച്, അവർക്ക് ഉപകരണങ്ങൾ നല്കി തവണവച്ച് രാപ്പകൽ സജ്ജരാക്കി നിർത്തുന്ന പതിവുണ്ടായിരുന്നു. പല സ്ഥലങ്ങളിലും ഈ സന്നദ്ധസേന പ്രതിഫലം കൂടാതെ പ്രവർത്തിച്ചുവന്നു.

1722-ൽ ലണ്ടനിൽ റോയൽ എക്സ്ചേഞ്ച് സ്വന്തമായി ഒരു ഫയർഎൻജിൻ വാങ്ങിയത് ഒരു പക്ഷേ ഒരു വാണിജ്യസ്ഥാപനം സമൂഹത്തിനുവേണ്ടി ആദ്യമായി സംഘടിപ്പിച്ച അഗ്നിപ്രതിരോധപ്രവർത്തനമായിരുന്നിരിക്കണം. 1833-ൽ ലണ്ടൻ ഫയർ എൻജിൻ എസ്റ്റാബ്ളിഷ്മെന്റ് സ്ഥാപിക്കപ്പെട്ടു. 1865-ൽ മെട്രോപൊളിറ്റൻ ബോർഡ് ഫയർ ആഫീസിന്റെ പ്രവർത്തനം ഏറ്റെടുത്തു. യു.എസ്സി.ലും കാനഡയിലും നഗരസമിതികളാണ് അഗ്നി പ്രതിരോധപ്രവർത്തനങ്ങൾ മിക്കതും നടത്തുന്നത്. മുൻപറഞ്ഞതുപോലെ ഇവ പലതും ആദ്യം തുടങ്ങിയത് സന്നദ്ധസേവകരാണ്.

ഇന്ത്യയിൽ പുരാതനകാലം മുതൽ ഭൂരിപക്ഷം ജനങ്ങളും ഗ്രാമങ്ങളിലാണ് വസിക്കുന്നത്. ഭരണം വികേന്ദ്രീകൃതമായിരുന്നു. ഗതാഗതസൌകര്യങ്ങളും കുറവായിരുന്നു. അഗ്നിബാധകൊണ്ടുള്ള കെടുതികളും അതു നേരിടുന്നതിനുള്ള സംഘടനകളും താരതമ്യേന കുറവായിരുന്നിരിക്കണം. ബ്രിട്ടിഷ് ഭരണകാലത്ത് അഗ്നിപ്രതിരോധം പൊലീസിന്റെ ചുമതലയായി കരുതപ്പെട്ടിരുന്നത് അടുത്തകാലംവരെ നിലനിന്നുപോന്നു. ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകം അഗ്നിശമനവകുപ്പുകളുണ്ട്. വലിയ നഗരങ്ങളിൽ സുസജ്ജമായ അഗ്നിപ്രതിരോധസേനകളും നിലവിലിരിക്കുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും 1963 വരെ ഫയർഫോഴ്സ് പൊലീസിന്റെ ഒരു ഭാഗമായി ചെറിയ തോതിൽ പ്രവർത്തിച്ചുവന്നിരുന്നു; 1963 മുതൽ പ്രത്യേകം ഒരു ഡിപ്പാർട്ടുമെന്റായി പ്രവർത്തനം നടത്തിവരുന്നു.

ജനസാന്ദ്രതയും പരിഷ്കാരവും വർധിക്കുന്നതിനൊപ്പം അഗ്നിബാധയും അഗ്നിപ്രതിരോധപ്രവർത്തനങ്ങളും കേരളത്തിലും വർധിച്ചുകൊണ്ടിരിക്കയാണ്.

ഫയർ ഇൻഷുറൻസ് (അഗ്നി-ഇൻഷുറൻസ്)[തിരുത്തുക]

ഒരു വീടിനൊ സ്ഥാപനത്തിനൊ ഉണ്ടാകുന്ന തീപിടിത്തം അമിതമായ നഷ്ടത്തിന് ഇടയാകാം. പലപ്പോഴും അതു താങ്ങുന്നതിനുള്ള ശേഷി ഒരു വ്യക്തിക്കുണ്ടായി എന്നു വരുന്നതല്ല. ഇത്തരം അമിതമായ ചേതത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് അഗ്നി ഇൻഷുറൻസ് പദ്ധതികൾ സഹായിക്കുന്നു. മറ്റു ഇൻഷുറൻസ് പദ്ധതികളുടെ രീതിയിൽ തന്നെ, കുറെ അധികം ആളുകൾ ചേർന്ന് അപകടസാധ്യത അനുസരിച്ച് ഓരോ സംഖ്യ വർഷംതോറും അടച്ച് ഒരു നിക്ഷേപം നിലനിർത്തുന്നു. ഏതെങ്കിലും ഒരു വ്യക്തിക്ക് അഗ്നിബാധകൊണ്ടു വരുന്ന നഷ്ടമോ, അതിന്റെ ഒരു ഭാഗമോ ആ നിക്ഷേപത്തിന്റെ നിയമം അനുസരിച്ച് പണംകൊണ്ടു നികത്താൻ ഇതുമൂലം കഴിയുന്നു.

ഗവേഷണവും പരിശീലനവും[തിരുത്തുക]

തീപിടിത്തങ്ങൾ സാമൂഹികകെടുതികളാണെന്ന് ബോധ്യം വന്നതുമുതൽ മറ്റു സാങ്കേതികവിഷയങ്ങളിലെന്നപോലെ ഇതിലും ഗവേഷണം നടക്കുന്നുണ്ട്. ഗവേഷണഫലങ്ങൾ അഗ്നി ബാധകൾ കുറയ്ക്കുകയും അഗ്നിശമനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. പ്രകടമായ പ്രയോജനം കൈവരുത്തുന്ന ഇത്തരം ഗവേഷണങ്ങൾ ഗവൺമെന്റുകളും ഫയർ ഇൻഷുറൻസ് കമ്പനികളും നടത്തുന്നുണ്ട്. 19-ം ശതകത്തിന്റെ മധ്യത്തിൽ ആരംഭിച്ച ബ്രിട്ടിഷ് ഫയർ പ്രൊട്ടക്ഷൻ കമ്മിറ്റി 1921 വരെ അഗ്നിപ്രതിരോധത്തിന്റെ വിവിധവശങ്ങൾ വിവരിക്കുന്ന 200 റെഡ്‌‌‌‌‌‌‌ ബുക്കുകൾ പ്രസിദ്ധീകരിച്ചു. ഇംഗ്ളണ്ടിൽ 1939-ൽ അഗ്നിശമനോപകരണങ്ങൾ പരിശോധിക്കുന്നതിന് ഫയർ ടെസ്റ്റിങ്ങ് സ്റ്റേഷനും, 1946-ൽ ഫയർറിസർച്ച് ബോർഡും സ്ഥാപിച്ചു. യു.എസ്സിലും കാനഡയിലും ഇൻഷുറൻസ് കമ്പനികൾക്കു പ്രാതിനിധ്യമുള്ള അണ്ടർറൈറ്റേഴ്സ് (under-writers) ഗവേഷണസ്ഥാപനങ്ങൾ നടത്തുന്നു.

അഗ്നിനിവാരണവും പ്രതിരോധവും തികഞ്ഞ സാങ്കേതികത കൈവരിച്ച് എൻജിനീയറിങ് മേഖലയിലെ പ്രധാന പഠന ശാഖകളിലൊന്നായി മാറിയിരിക്കുന്നു. ലോകയുദ്ധങ്ങളുടെ കാലത്തെ വ്യാപകമായ ബോംബാക്രമണങ്ങളെതുടർന്ന് അത്യന്തം രൂക്ഷവും വിനാശകരവുമായ അഗ്നിബാധകളെ നേരിടുവാൻ മാനവസമൂഹം നിർബന്ധിതമായതാണ് അഗ്നിപ്രതിരോധ പ്രവിധികളുടേയും അതിലേറെ നിവാരണസംവിധാനങ്ങളുടേയും സാങ്കേതികമായ വളർച്ചയ്ക്ക് പ്രചോദകമായത്. ഇലക്ട്രിക്-ഇലക്ട്രോണിക വ്യവസായങ്ങളുടേയും ഖനനസമ്പ്രദായങ്ങൾ, ഗതാഗത സംവിധാനം എന്നിവയുടേയും അഭൂതപൂർവമായ പുരോഗതി അഗ്നിബാധപോലുള്ള ദുരന്തങ്ങളിൽനിന്നുള്ള സുരക്ഷയും അവ ഒഴിവാക്കുന്നതിനുള്ള വഴികളും തേടുന്നതിന് പ്രേരകവുമായി. സുരക്ഷാവ്യവസ്ഥാപനം (safety management), സംഭവ്യമായ വിപത്തുകളേയും ചേതങ്ങളേയും മുൻകൂട്ടിക്കണ്ട് അവയ്ക്കെതിരായി മുൻകരുതലുകൾ ഏർപ്പെടുത്തൽ, ദുരന്തസാധ്യതകളെ ഒഴിവാക്കൽ, വ്യവസായശാലകളിലും വാസ്തുനിർമിതികളിലും സ്വീകരിക്കപ്പെടേണ്ട അഗ്നിനിവാരണ നിയന്ത്രണ ഉപാധികൾ, ദുരന്തങ്ങളുണ്ടായാൽ അവയുടെ കാര്യകർതൃത്വത്തിനുതകുന്ന ശാസ്ത്രീയ പ്രവിധികൾ, കെമിക്കൽ, പെട്രോകെമിക്കൽ വിഭാഗങ്ങളിലെ ഉത്പാദനശാലകളിലും ആഴമേറിയ ഖനികളിലും അഗ്നിബാധയിലൂടെയോ വിഷവാതകങ്ങളിൽ നിന്നോ ഒക്കെ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ നിവാരണത്തിനും അവയിൽനിന്നു സുരക്ഷനേടുന്നതിനുമുള്ള സാങ്കേതികമാർഗങ്ങൾ എന്നിവയെ സംബന്ധിച്ച പഠനത്തിനും, ഗവേഷണത്തിനുമാണ് സുരക്ഷാ അഗ്നിനിവാരണ എൻജിനിയറിങ് (Safety & Fire Engineering) എന്ന ശാസ്ത്രശാഖ മുൻതൂക്കം നല്കുന്നത്.[19]

പല നിലവാരത്തിലുള്ള അഗ്നിശമന പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിന് ഗവൺമെന്റുകളും തൊഴിൽ സംഘടനകളും മുൻകൈ എടുക്കുന്നു. അന്താരാഷ്ട്ര തലത്തിൽ 'ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഫയർ എൻജിനീയേഴ്സ്' (ബ്രിട്ടൻ), 'സൊസൈറ്റി ഒഫ് ഫയർ പ്രൊട്ടക്ഷൻ എൻജിനിയേഴ്സ്' (യു.എസ്സും കാനഡയും) എന്നീ സംഘടനകൾ ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. ഇന്ത്യൻ നാഷണൽ ഫയർ സർവീസ് കോളജ് (നാഗ്പൂർ) എന്ന സ്ഥാപനവും ഇത്തരത്തിലൊന്നാണ്. കേരളത്തിൽ ഫോർട്ട് കൊച്ചിയിലെ ഫയർ സർവീസ് ട്രെയിനിങ് സ്കൂളിനാണ് പ്രാമുഖ്യമുള്ളത്.

ഫയർഫോഴ്സ് ഡിപ്പാർട്ടുമെന്റുകളുടെ സഹായം ആവശ്യപ്പെടുന്നത് അഗ്നിശമനത്തിനു മാത്രമല്ല അഗ്നി പ്രതിരോധപ്രവർത്തനത്തിന്റെ രീതി പല അപകടസന്ധികൾക്കും പ്രയുക്തമാക്കപ്പെടുന്നുണ്ട്. സന്നദ്ധഭടൻമാരുടെ പരിശീലനവും ഫയർഫോഴ്സ് വക ഉപകരണങ്ങളും പല പ്രതിസന്ധികൾക്കും പ്രയോഗിക്കാവുന്നതാണ്. വെള്ളപ്പൊക്കദുരിതാശ്വാസ പ്രവർത്തനത്തിനും തീവണ്ടിയപകടം, ബസ്സപകടം മുതലായവയെത്തുടർന്നുള്ള ആശ്വാസപ്രവർത്തനത്തിനും ഉയർന്ന കെട്ടിടങ്ങളുടെ മുകളിൽ നിന്നുചാടി ആത്മഹത്യ ചെയ്യാനുദ്യമിക്കുന്നവരെ രക്ഷിക്കുന്നതിനും എല്ലാം ഫയർസർവീസിന്റെ സഹായം ആവശ്യപ്പെടുന്ന പതിവുണ്ട്. അഗ്നിപ്രതിരോധപ്രവർത്തനം സമൂഹത്തിന്റെ സ്വരക്ഷാപ്രചോദനത്തിന്റെ പ്രതീകമായിത്തീർന്നിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Diammonium Phosphate (DAP) 18-46-0". Archived from the original on 2013-10-29. Retrieved 2010-09-28.
  2. "Mono-Ammonium Phosphate 11-52-0". Archived from the original on 2010-09-05. Retrieved 2010-09-28. Archived 2010-09-05 at the Wayback Machine.
  3. ZINC CHLORIDE
  4. "How to Emulsify Liquids". Archived from the original on 2010-08-22. Retrieved 2010-09-28.
  5. TERNARY EUTECTIC CHLORIDE BASE - POWDER FOR METAL FIRES
  6. "CHLOROBROMOMETHANE". Archived from the original on 2010-01-14. Retrieved 2010-09-28. Archived 2010-01-14 at the Wayback Machine.
  7. thermal capacity
  8. Latent Heat
  9. "Heat Changes During Chemical Equilibrium". Archived from the original on 2010-10-09. Retrieved 2010-09-28.
  10. A Brief History of the Hydrant
  11. "Centrifugal Pump". Archived from the original on 2010-05-01. Retrieved 2010-09-28.
  12. HowStuffWorks "How do dry chemical fire extinguishers work?
  13. soda-acid extinguisher[പ്രവർത്തിക്കാത്ത കണ്ണി]
  14. "Advantage Foam Generators". Archived from the original on 2010-05-27. Retrieved 2011-04-16.
  15. Ultraviolet absorption spectrum of trifluoro-bromo-methane[പ്രവർത്തിക്കാത്ത കണ്ണി]
  16. 1,2-Dibromotetrafluoroethane
  17. CARBON TETRACHLORIDE
  18. "Fire Alarm Systems". Archived from the original on 2011-04-28. Retrieved 2011-04-16.
  19. "Department of Fire Protection Engineering". Archived from the original on 2010-09-27. Retrieved 2010-09-28.

പുറംകണ്ണികൾ[തിരുത്തുക]

വീഡിയൊ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിപ്രതിരോധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്നി_സുരക്ഷ&oldid=3832072" എന്ന താളിൽനിന്ന് ശേഖരിച്ചത്