അക്രൂരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akrura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
AMBASSADOR AKRURA MEETING KRISHNA AT GOKULAM WITH A MESSAGE FROM KAMSA

മഹാഭാരതത്തിലും ഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന യാദവപ്രമാണിയാണ് അക്രൂരൻ. ഇദ്ദേഹം കൃഷ്ണന്റെ മാതുലനാണ്. (സംസ്കൃതം: अक्रूर, Akrūra). നഹുഷവംശത്തിലെ സ്വഫൽകന്റെയും കാശിരാജാവിന്റെ മകൾ ഗാന്ദിനിയുടെയും പുത്രൻ. വസുദേവൻ, ദേവകി എന്നിവരെ അപമാനിച്ച കംസനെ കൊല്ലാൻ ശ്രീകൃഷ്ണന് പ്രേരണ നല്കിയതും കംസൻ നടത്തിയ ചാപപൂജയിൽ പങ്കെടുക്കാൻ കൃഷ്ണനെ ക്ഷണിച്ചതും അക്രൂരനാണ്. ഭാഗവതം, നാരായണീയം തുടങ്ങിയ സംസ്കൃതകൃതികളിലും കംസവധം കഥകളി, കൃഷ്ണഗാഥ, വള്ളത്തോൾ നാരായണമേനോന്റെ അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ തുടങ്ങിയ മലയാള കൃതികളിലും പ്രാധാന്യം നല്കി വർണിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് അക്രൂരദൌത്യം. മറ്റുപല സന്ദർഭങ്ങളിലും അക്രൂരൻ ശ്രീകൃഷ്ണന്റെ സന്ദേശവാഹകനായിരുന്നിട്ടുണ്ട്. രുക്മിണീസ്വയംവരം, സുഭദ്രാഹരണം എന്നീ ഘട്ടങ്ങളിൽ അക്രൂരനും സന്നിഹിതനായിരുന്നു. ആഹുകന്റെ പുത്രിയായ ഉഗ്രസേനയാണ് അക്രൂരന്റെ ഭാര്യ. അവർക്ക് ദേവകൻ, ഉപദേവകൻ എന്ന രണ്ടു പുത്രന്മാരുണ്ടായി. സത്രാജിത്തിനെ കൊന്ന് സ്യമന്തകം അപഹരിച്ച ശതധന്വാവ് എന്ന യാദവനെ ശ്രീകൃഷ്ണൻ ഭയപ്പെടുത്തിയപ്പോൾ അയാൾ രത്നം അക്രൂരനെ എല്പിച്ചിട്ടാണ് രക്ഷപ്പെട്ടത്. ഭോജരാജവംശത്തിലെ ബലദേവൻ അക്രൂരന്റെ പാർശ്വവർത്തിയായിരുന്നു. ബഭ്രൂ, ഗാന്ദിനേയൻ എന്നീ പര്യായങ്ങളിലും അക്രൂരൻ അറിയപ്പെടുന്നു. [1]


രാമകൃഷ്ണൻമാരെ മഥുരയ്ക്കു കൂട്ടിക്കൊണ്ടുവരാൻ കംസൻ ആവശ്യപ്പെട്ടതിനുശേഷം അക്രൂരൻ അത്യാഹ്ലാദചിത്തനായിരുന്നു. കിട്ടാൻ പോകുന്ന ഭഗവദ്ദർശന സൗഭാഗ്യമോർത്ത്‌ അക്രൂരൻ ഇങ്ങനെ ചിന്തിച്ചു: ‘ഇത്തരം പരമാനുഗ്രഹം ലഭിക്കാനുളള പുണ്യം ഞാനെങ്ങനെ ആർജ്ജിച്ചു? പാടില്ല. ഞാനങ്ങനെ ചിന്തിച്ചുകൂടാ. കാരണം സമയമെന്ന നദിയിലൊഴുകി നടക്കുമ്പോൾ ചിലർ ചിലപ്പോൾ ആ സമയനദിയെ തരണം ചെയ്യുന്നു. ഇന്നു ഞാൻ ആ ഭഗവാനെ കാണും. സ്വാഭാവികമായും എന്റെ സകലപാപങ്ങളും അതോടെ അവസാനിക്കും. എന്റെ ജന്മം സഫലവുമാകും. ദുഷ്ടനായ കംസനും എനിക്കീ ജോലി തന്നതിനാൽ എന്നോട്‌ മഹത്തരമായ ഒരു സഹായമാണ്‌ ചെയ്തത്‌. ഇന്നു ഞാൻ സ്രഷ്ടാവുപോലും തലയിൽ ചൂടുന്ന ആ പാദാരവിന്ദങ്ങൾ കാണും. ആ കാലടികൾ ഇപ്പോൾ കാലികൾക്ക്‌ പിന്നാലെ മലയും കാടും ചവിട്ടി കയറിയിറങ്ങുന്നു. ഗോപാംഗനമാരുടെ മാറിടങ്ങളാൽ ആ കാലിണകൾ ലാളിക്കപ്പെടുന്നു. കാര്യകാരണങ്ങൾക്കതീതനും അജ്ഞതാലേശമില്ലാത്തവനുമായവൻ ഇപ്പോൾ വൃന്ദാവനത്തിൽ മർത്ത്യരോടൊപ്പം അവരിലൊരാളെന്നപോലെ വ്യാപരിക്കുന്നു. ശുഭോദർക്കമായ എന്തിനുമുടമയും കാഴ്ചയിൽ അതീവ സൗന്ദര്യമുളളവനും പരമഗുരുവും മഹാത്മാക്കളുടെ ജീവിതലക്ഷ്യവുമായ ആ ഭഗവാനെ ഞാനിന്നു കാണും. അക്രൂരൻ മനസാ ഭഗവാനുമായുളള കൂടിക്കാഴ്ച ഓർത്തഭിനയിച്ചുതന്നെ ആനന്ദപാരവശ്യത്തിലെത്തിയിരുന്നു. സർവ്വാന്തര്യാമിയായ ഭഗവാൻ തന്റെ ശത്രുവായ കംസന്റെ ദൂതനാണെങ്കിൽ കൂടി തന്നെ ഒരു വിനീതഭക്തനായി സ്വീകരിക്കുമെന്ന് അക്രൂരനുറപ്പായിരുന്നു.

വൈകുന്നേരമായപ്പോഴാണ്‌ അക്രൂരന്റെ രഥം വൃന്ദാവനത്തിലെത്തിയത്‌. വഴിയിൽ കൃഷ്ണന്റെ കാൽപ്പാടുകൾ അക്രൂരൻ ദർശിച്ചു. ഉടനേ ചാടിയിറങ്ങി കൃഷ്ണപാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട ആ ധൂളിയിൽ അക്രൂരൻ കിടന്നുരുണ്ടു. ‘ഇതു കൃഷ്ണന്റെ കാൽപ്പാടുകൾ തന്നെ’ എന്നു പറഞ്ഞു സന്തോഷാശ്രു പൊഴിച്ചു.

താമസിയാതെ അക്രൂരൻ രാമകൃഷ്ണൻമാരുടെ മുൻപിലെത്തി. അദ്ദേഹം അവരെ പരംപൊരുളെന്നുതന്നെ കതുതി അവരുടെ കാൽക്കൽ വീണു നമസ്കരിച്ചു. അവർ അക്രൂരനെ ആലിംഗനം ചെയ്താദരിച്ച്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ബലരാമൻ അക്രൂരന്റെ പാദം കഴുകി. കൃഷ്ണൻ ആഹാരവും പൂമാലയുമായി വന്നു. നന്ദൻ കുശലം ചോദിച്ചു. സുഖംതന്നെയല്ലേ അക്രൂരാ? ദുഷ്ടനായ കംസന്റെ ദയവിൽ കഴിയുമ്പോൾ എന്തു സുഖവും സമാധാനവും അല്ലേ?, അങ്ങനെ ആ ദിവ്യ കുടുംബത്തിനാലും കൃഷ്ണനാലും പരിചരിക്കപ്പെട്ട്‌ അക്രൂരൻ മഥുരയിൽ നിന്നുളള യാത്രയുടെ ക്ഷീണം മറന്നു.

അവലംബം[തിരുത്തുക]

  1. http://www.harekrsna.com/practice/process/vandanam/akrura.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രൂരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രൂരൻ&oldid=3675955" എന്ന താളിൽനിന്ന് ശേഖരിച്ചത്