സ്വാമി പ്രഭുപാദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ. സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദ്, (1896-നവംബര്‍ 141977)അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ (ISKCON) സ്ഥാപകാചര്യന്‍ ആണ്.
ഉള്ളടക്കം |
[തിരുത്തുക] ജനനം, ബാല്യം
സ്വാമി പ്രഭുപാദ് 1896-ല്‍, കല്‍ക്കട്ടയിലുള്ള ഒരു വൈഷ്ണവ കുടുംബത്തില്‍ ജനിച്ചു. തന്റെ പിതാവായ, ഗൌര്‍ മൊഹന്‍ ദേ, അദ്ദേഹത്തെ അഭയ ചരണ്‍ എന്ന് നാമകരണം ചെയ്തു. തന്റെ പുത്രന്‍ ശ്രീമതി രാധാറാണിയുടെ ഭക്തനായി മാറണം എന്നതായിരുന്നു ആ പിതാവിന്റെ ആഗ്രഹം.
[തിരുത്തുക] വിദ്യാഭ്യാസം
ബ്രിട്ടീഷ് രാജവാഴ്ച്ച നിലനിന്നിരുന്ന കാലത്താണ്‍ അഭയ് തന്റെ വിദ്യാഭ്യാസം നടത്തിയതും, അവസാനമായി രസതന്ത്ര പഠനത്തിനായി കലാലയത്തിലേയ്ക്കു പ്രവേശിച്ചതും. അവിടെ അദ്ദേഹം, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഗാന്ധിജിയുടെ ഒരനുചരനായിത്തീര്‍ന്നു. ഗാന്ധിയുടെ അനുഭാവി എന്ന നിലയില്‍ അദ്ദേഹം ഭാരതത്തില്‍ നിര്‍മ്മിതമായ കൈത്തറി വസ്ത്രങള്‍ ഉപയോഗിയ്ക്കുകയും, കലാലയത്തില്‍ നിന്നും തനിക്കു ലഭിക്കേണ്ടിയിരുന്ന ബിരുദത്തെ ഉപേക്ഷിയ്ക്കുകയും ചെയ്തു.
[തിരുത്തുക] ഗുരുവിനെ കണ്ടെത്തുന്നു
വിവാഹിതനായ ശേഷം അഭയ് ഒരു ചെറിയ ഫര്‍മസ്യൂട്ടിയ്ക്കല്‍ കമ്പനി ആരംഭിച്ച് തന്റെ ഭാര്യയെയും കുടുംബത്തെയും പുലര്‍ത്താനാരംഭിച്ചു. ആ സമയത്താണ് അദ്ദേഹം തന്റെ ആത്മീയ ഗുരുവായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമിയെ കണ്ടുമുട്ടുന്നത്. 1922 ല് കല്‍ക്കട്ടയില്‍ വച്ചായിരുന്നു അത്. ഭക്തി സിദ്ധാന്ത സരസ്വതിയ്ക്ക് അഭയിനെ കണ്ടമാത്രയില്‍ തന്നെ ഇഷ്ടമാവുകയും “ജീവിതം വൈദിക ജ്ഞാനം മറ്റുള്ളവര്‍ക്കായി പകര്‍ന്നു നല്കാനായി ഉഴിഞ്ഞു വയ്ക്കുക” എന്ന ഉപദേശം അരുളപ്പെടുകയും: അതു പ്രത്യേകിച്ചും ഭഗവാന്‍ ചൈതന്യ മഹാ പ്രഭുവിന്റെ സന്ദേശങ്ങളെ ആംഗലേയര്‍ക്ക് പകര്‍ന്നു നല്‍കണം എന്നദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അപ്പൊള്‍ തന്നെ അഭയ്, ശ്രീല ഭക്തിസിദ്ധാന്തയെ ആത്മീയാചാര്യനായി തന്റെ ഹൃദയത്തില്‍ കുടിയിരുത്തിയെങ്കിലും, 1932 ല് തനിയ്ക്കു ദീക്ഷ ലഭിയ്ക്കുമ്പൊളായിരുന്നു അത് ഒരു ദൃഢ പ്രതിജ്ഞയായി മാറുന്നത്. അതിനുശേഷം അദ്ദേഹം ഹരിനാമ ദീക്ഷയും മന്ത്ര ദീക്ഷയും ഒരുമിച്ചു സ്വീകരിയ്ക്കുകയായിരുന്നു.
1936- ല്‍ ശ്രീല പ്രഭുപാദര്‍ തന്റെ ആത്മീയഗുരുവിനോട് തന്നാല്‍ കഴിയുന്ന എന്തെങ്കിലും സേവ അങ്ങേയ്ക്കായി ചെയ്യേണ്ടതുണ്ടൊയെന്നു ഒരു കത്തിലൂടെ ആരാഞ്ഞു. ആ കത്തിനു മറുപടിയായി 1922-ല്‍ ലഭിച്ച അതേ നിര്‍ദ്ദേശം തന്നെ വീണ്ടും അദ്ദേഹത്തിനു ലഭിയ്ക്കുകയുണ്ടായി: ആംഗലേയ ഭാഷയില്‍ കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കുക. രണ്ടാഴ്ചകള്‍ക്ക് ശേഷം തന്റെ ആത്മീയചാര്യന്‍ ഇഹലീല അവസാനിപ്പിച്ചു; ശ്രീല പ്രഭുപാദറുടെ ഹൃദയത്തില്‍ ആ ഉപദേശങ്ങല്‍ കൊത്തിവയ്ക്കപ്പെട്ടതുപോലെ തിളങ്ങി നിന്നു. ആ ഉപദേശങ്ങളാണ് ശ്രീല പ്രഭുപാദരുടെ ജീവിതത്തിലെ എന്നത്തേയും വഴികാട്ടി.
ഗൌഢീയ മഠത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകവേ തന്നെ ശ്രീല പ്രഭുപാദര്‍, ഭഗവദ്-ഗീതയ്ക്കൊരു ഭാഷ്യം രചിയ്ക്കുക ഉണ്ടായി. 1944 ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത്, കടലാസിന് ക്ഷാമവും, ദാരിദ്ര്യവും കൊടുമ്പിരികൊണ്ടിരുന്ന അക്കാലത്ത്, ശ്രീല പ്രഭുപാദര്‍, ഭഗവദ് സന്നിധിയിലേയ്ക്ക് എന്ന മാസിക ആരംഭിച്ചു. അതിനുവേണ്ടി അദ്ദേഹം എഴുതുകയും, തിരുത്തുകയും, ലേഔട്ട്, തെറ്റുതിരുത്തല്‍ ഇവ ഒറ്റയ്ക്ക് ചെയ്യുകയുണ്ടായി. കൂടാതെ ഈ പ്രതികള്‍ വില്ക്കുന്നതും അദ്ദേഹം ഒറ്റയ്ക്കു തന്നെ ചെയ്യുമയിരുന്നു. ഈ മാസിക ഇന്നും പുറത്തിറങ്ങുന്നുണ്ട്[അവലംബം ആവശ്യമാണ്].
കൂടുതല്‍ സമയം വൈദിക ജ്ഞാനാര്‍ജ്ജനത്തിന് വിനിയൊഗിയ്ക്കുന്നതിലേയ്ക്കായി ശ്രീല പ്രഭുപാദര്‍ 1950 ല് വാനപ്രസ്ഥം സ്വീകരിയ്ക്കുകയും വീടും കുടുംബവും ഉപേക്ഷിച്ച് അദ്ദേഹം ഒരു മുഴുനീള ആത്മീയാചാര്യനായി മാറി. 1953 ല്‍ തന്റെ അനുചരരായ സഹോദരങ്ങള്‍ അദ്ദേഹത്തിന്‍ ഭക്തിവേദാന്ത എന്ന സ്ഥാനപ്പേരു നല്‍കി ആദരിച്ചു. അതിനുശേഷം അദ്ദേഹം കല്‍ക്കട്ടയില്‍ നിന്നും യാത്രയായി വൃന്ദാവനത്തിലുള്ള രാധാ-ദാമോധര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ അദ്ദേഹം വളരെ വിനയാന്വിതനായി വൈദിക ഗ്രന്ഥങ്ങളും മറ്റു ലിഖിതങ്ങളും പഠിയ്ക്കുന്നതിലേയ്ക്കായി പല വര്‍ഷങ്ങള്‍ ചിലവഴിച്ചു.
1959 ല് അദ്ദേഹം സന്ന്യാസ ജീവിതത്തിന് തുടക്കമിട്ടു. ആ സമയത്താണ് രാധാ-ദാമോധര ക്ഷേത്രത്തില്‍ വച്ച് തന്റെ സൃഷ്ടികളിലൊന്നായ ശ്രീമദ് ഭാഗവതം ആംഗലേയ ഭാഷയിലേയ്ക്ക് മൊഴിമാറ്റുന്നതിനും, വളരെ ലഘുവായ രീതിയിലുള്ള വിവരണം നല്‍കുന്നതിനുമുള്ള ശ്രമം തുടങ്ങിയത്. കൂടാതെ അന്യഗ്രഹങ്ങളിലേയ്ക്കുള്ള സുഗമയാത്ര എഴുതിയതും ഇതെ ക്ഷേത്രത്തില്‍ വച്ചു തന്നെയാണ് വളരെക്കുറച്ചു വര്‍ഷം കൊണ്ടുതന്നെ ശ്രീമദ് ഭാഗവതത്തിന്റെ പ്രഥമ കാണ്ഡത്തിന്റെ മൂന്നു ഭാഗങ്ങളുടെ വിവര്‍ത്തനവും വിവരണങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കുകയുണ്ടായി. ഇപ്പോഴും ഈ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള കടലാസും പണവും അദ്ദേഹം ഒറ്റയ്ക്കു തന്നെയാണ് സമാഹരിച്ചത്. ഇന്ത്യയിലെ വലിയ പട്ടണങ്ങളിലെ ഏജന്‍റുമാര്‍ മുഖേന അദ്ദേഹം ഈ പുസ്തകങ്ങള്‍ മുഴുവനായും വിറ്റഴിച്ചു.
അതിനുശേഷം തന്റെ ആത്മീയാചാര്യന്റെ ഉപദേശങ്ങളെ പ്രാവര്‍ത്തികമാക്കാനുള്ള സമയമിതാണെന്ന് മനസ്സിലാക്കുകയും അതിനുള്ള ആദ്യപടിയായി അമേരിയ്ക്കയിലേയ്ക്കു പോകാന്‍ തിരുമാനിച്ചു. അതുവഴി ലോകത്തിലാകമാനം കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കാമെന്നും അദ്ദേഹം മനസ്സിലുറപ്പിച്ചു. അങ്ങനെ ജലദൂത എന്ന ചരക്കു കപ്പലില്‍ സൗജന്യമായി 1965-ല്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു. ആദ്ദേഹം തന്റെ 69-ആം വയസ്സിലാണ് ഈ ഉദ്യമത്തിനു തയ്യാറെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. കുറെ ശ്രീമദ് ഭാഗവതത്തിന്റെ പ്രതികളും കുറച്ചു നൂറ് രൂപാനോട്ടുകളും മാത്രമാണ് അന്ന് ആദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നത്.
യാത്രയിലുടനീളം അദ്ദേഹത്തിന് വളരെയധികം യാതനകള്‍ അനുഭവിക്കേണ്ടതായി വന്നു: യാത്രയ്ക്കിടയിലായി അനുഭവപ്പെട്ട രണ്ടു ഹൃദയാഘാതങ്ങളും ന്യൂയോര്‍ക്കില്‍ എത്തപ്പെട്ടാല്‍ താന്‍ എങ്ങോട്ടാണ് പോകുക എന്നുള്ളതും അദ്ദേഹത്തെ വ്യാകുലനാക്കി. ആറുമാസത്തെ തന്റെ തീവ്ര പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിട്ടിയ വിരലിലെണ്ണാവുന്ന അഭ്യുദയകാംക്ഷികളില്‍ ചിലര്‍ ചേര്‍ന്ന് മാന്‍ഹട്ടനില്‍ ഒരു കടമുറിയും അതിനോട് ചേര്‍ന്നുള്ള അപാര്‍ട്ട്മെന്‍റും അദ്ദേഹത്തിനു തരപ്പെടുത്തിക്കൊടുത്തു. അവിടെ അദ്ദേഹം എല്ലാദിവസവും പ്രഭാഷണങ്ങള്‍ നല്‍കുകയും, കീര്‍ത്തനങ്ങള്‍ നടത്തുകയും പ്രസാദം വിതരണം നടത്തുകയും ചെയ്തിരുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ വിരാജിച്ചിരുന്ന, ഹിപ്പികളും മറ്റും അവിടേയ്ക്കു ഒഴുകിയെത്താന്‍ തുടങ്ങി.
തന്റെ അനുയായികള്‍ കൂടുതല്‍ ആകൃഷ്ടരായി വരുന്നതിനനുസരിച്ച് ശ്രീല പ്രഭുപാദര്‍ നിരന്തരമായി കീര്‍ത്തനങ്ങളും മറ്റും പാര്‍ക്കുകളില്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങി. തന്റെ പ്രഭാഷണങ്ങളെയും ഞായറാഴ്ച്ചകളില്‍ നടത്തി വന്നിരുന്ന അന്നദാനത്തെയും കുറിച്ച് ജനം അറിഞ്ഞു തുടങ്ങി. യുവാക്കളായ ആരാധകര്‍ അദ്ദേഹത്തില്‍ നിന്നും ദീക്ഷ സ്വീകരിക്കുകയും, തങ്ങള്‍ യമനിയമങ്ങള്‍ പാലിച്ചുകൊള്ളമെന്നും പതിനാറുമാല ഹരേ കൃഷ്ണ മഹാമന്ത്രം ദിവസേന ജപം ചെയ്തുകൊള്ളാമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. കൂടാതെ ഭഗവദ് സന്നിധിയിലേയ്ക്ക് മാസിക പഴയ പ്രതാപത്തിലേയ്ക്ക് തിരികെ കൊണ്ടുവരുകയും ഉണ്ടായി.
[തിരുത്തുക] അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി – ഇസ്കോണ്‍
അങ്ങനെ ശ്രീല പ്രഭുപാദര്‍ 1966-ല്‍ അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി – ഇസ്കോണ്‍ സ്ഥാപിച്ചു. തനിയ്ക്കുചുറ്റുമുള്ള സമൂഹത്തെ വേണ്ടവണ്ണം ഉപയൊഗിച്ചുകൊണ്ട് ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കുകയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ പ്രധാനം. 1967-ല്‍ അദ്ദേഹം സാന്‍ഫ്രാന്‍സിസ്കൊ സന്ദര്‍ശിക്കുകയും അവിടെയും ഒരു ഇസ്കോണ്‍ സമൂഹം സ്ഥാപിയ്ക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം തന്റെ ശിഷ്യന്മാരെ ചൈതന്യമഹാപ്രഭുവിന്റെ വക്താക്കളായി ലോകത്തിന്റെ നനാഭാഗങ്ങളിലേക്ക് പറഞ്ഞയക്കുകയും മോണ്ട്രിയല്‍, ബോസ്റ്റണ്‍, ലണ്ടന്‍, ബെര്‍ലിന്‍, കൂടാതെ വടക്കെ അമേരിക്കയുടെയും ഇന്ത്യയുടെയും യൂറോപ്പിലെയും പ്രധാന നഗരങ്ങളിലും ഇസ്കോണിന്റെ ശാഖകള്‍ സ്ഥാപിച്ചു. ഇന്ത്യയില്‍ അദ്ദേഹം മനോഹരങ്ങളായ മൂന്നു ക്ഷേത്രങ്ങളുടെ രൂപരേഖയുണ്ടാക്കുകയും ചെയ്തു. വൃന്ദാവനത്തിലെ ദാരുശില്പമായി നിലകൊള്ളുന്ന ബലരാമ ക്ഷേത്രം, മുംബൈയിലെ ക്ഷേത്രം, കൂടാതെ മായാപ്പൂരിലെ ഭീമാകാരമായ വൈദിക പ്ലാനറ്റോറിയം എന്നിവയാണവ.
ശ്രീല പ്രഭുപാദര്‍, തുടര്‍ന്നുള്ള പതിനൊന്ന് വര്‍ഷങ്ങളിലായി തന്റെ എല്ലാ കൃതികളുടെയും രചനകള്‍ നിര്‍വഹിക്കുകയുണ്ടായി അതില്‍ മൂന്നെണ്ണം അദ്ദേഹം ഇന്ത്യയില്‍ വച്ചാണ് പൂര്‍ത്തീകരിച്ചത്. ശ്രീല പ്രഭുപാദര്‍ വളരെക്കുറച്ച്മാത്രം ഉറങ്ങി തന്റെ പ്രഭാതവേളകളാണ് ഇതിനായി ഉപയോഗിച്ചത്. വായ്മൊഴിയായി പറഞ്ഞുകൊടുക്കുന്ന വിവരങ്ങള്‍ ശിഷ്യന്മാര്‍ വളരെ ശ്രദ്ധയോടെ ടൈപ്പ്ചെയ്യുകയും എഡിറ്റ് ചെയ്യുക എന്നതായിരുന്നു അദ്ദെഹത്തിന്റെ വിവര്‍ത്തന രീതി. ശ്രീല പ്രഭുപാദര്‍, സംസ്കൃതത്തിലൊ, ബംഗാളിയിലോ ഉള്ള മൂലകൃതികളിലെ ഓരോ വാക്കുകളായി വിവര്‍ത്തനംചൊല്ലുകയും കൂടാതെ അതിനെക്കുറിച്ചുള്ള ഒരു പൂര്‍ണ്ണവിവരണം ശിഷ്യന്മാര്‍ക്കായി പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.
ഭഗവദ്ഗീത യഥാരൂപം, വ്യത്യസ്ത വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീമദ് ഭാഗവതം, ചൈതന്യചരിതാമൃതം; ഭക്തിരസാമൃത സിന്ധു, കൃഷ്ണ: പരമ ദിവ്യേത്തമ പുരുഷന്‍, ചൈതന്യ ശിക്ഷാമൃതം, കപില ശിക്ഷ, കുന്തീദേവിയുടെ ഉപദേശങ്ങള്‍, ശ്രീ ഈശോപനിഷത്, ഉപദേശാമൃതം, കൂടാതെ ഒരു ഡസനിലധികം വരുന്ന ചെറു കൃതികള്‍, എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളില്‍ പ്രധാനപ്പെട്ടവ.
ഇന്ന് അന്‍പതിലധികം ഭാഷകളിലായി ഈ കൃതികളൊക്കെയും വിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഭാരതത്തില്‍ വൈദികവിജ്ഞാനത്തിന്റെ വിതരണത്തില്‍ ശ്രദ്ധേയരായ 1972-ല്‍ സ്ഥാപിതമായ ഭക്തിവേദാന്ത ബുക് ട്രസ്റ്റാണ് ഈ പുസ്തകങ്ങളുടെ പ്രസാദകര്‍. ഇന്നീ സ്ഥാപനം ലോകത്തിലെ തന്നെ ഒന്നാംകിട പ്രസാധകരായിത്തീര്‍ന്നിട്ടുണ്ട്[അവലംബം ആവശ്യമാണ്].
തന്റെ മഹത്തരങ്ങളായ സാഹിത്യസപര്യകള്‍ക്കിടയിലും ശ്രീല പ്രഭുപാദര്‍ തന്റെ ആത്മീയ പ്രചരണത്തിനുള്ള സമയം കണ്ടെത്തിയിരുന്നു. തന്റെ തൂലിക ഒരിക്കലും അതിന് വിഘാതം സൃഷ്ടിയ്ക്കുവാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. പന്ത്രണ്ടുവര്‍ഷങ്ങളിലായി തന്റെ പ്രായാധിക്യത്തെ തൃണവല്‍ക്കരിച്ചുകൊണ്ട് പതിനാലു തവണ ലോക പ്രദക്ഷിണം ചെയ്തു വൈദികപ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി.
എഴുതുക, തന്റെ ശിഷ്യന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള പഠനശിബിരങ്ങള്‍ സംഘടിപ്പിയ്ക്കുക, വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന തന്റെ സമൂഹത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയായിരുന്നു തന്റെ അവസാന നിമിഷം വരെയും അദ്ദേഹം ചെയ്തിരുന്നത്. ഇഹലീല അവസാനിപ്പിയ്ക്കുന്നതിനു മുന്നൊടിയായി ശ്രീല പ്രഭുപാദര്‍ തന്റെ കാൽപ്പാടുകളെ പിന്തുടരുന്നതിനും ലോകം മുഴുവനും കൃഷ്ണാവബോധം പ്രചരിപ്പിക്കുന്നതിനുമുള്ള വിലപ്പെട്ട അനേകം നിര്‍ദ്ദേശങ്ങള്‍ തന്റെ ശിഷ്യന്മാര്‍ക്ക് അദ്ദേഹം നല്‍കുകയുണ്ടായി.
1977 നവംബര്‍ 14-ന് അദ്ദേഹം അന്തരിച്ചു.
ഈ ചെറിയ സമയ പരിധിയ്ക്കുള്ളില്‍ തന്നെ പടിഞ്ഞാറന്‍ ദേശത്തിനുവേണ്ടി തുടര്‍ച്ചയായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി തന്റെ സമയത്തിന്റെ സിംഹ ഭാഗവും ചിലവഴിയ്ക്കുകയും അതോടൊപ്പം തന്നെ 108 ക്ഷേത്രങ്ങളും, ആദ്ധ്യാത്മിക സാഹിത്യത്തിനായി 60 വാല്യങ്ങള്‍ പുറത്തിറക്കുകയും, അയ്യായിരത്തോളം ശിഷ്യഗണങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ ഭക്തിവേദാന്ത ബുക് ട്രസ്റ്റിന്റെ സ്ഥാപനം, തുടര്‍ന്നാരംഭിച്ച സയന്‍റിഭിക് അക്കാഡമിയുടെയും(ഭക്തിവേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ട്) മറ്റ് ഇസ്കോണുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുമെല്ലാം അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളില്‍ ചിലതാണ. ശ്രീല പ്രഭുപാദര്‍ എഴുത്തുകാരനും, അധ്യാപകനും കൂടാതെ ഒരു സംന്യാസിവര്യനുമായിരുന്നു. തന്റെ വൈദികസഹിത്യ സൃഷ്ടികളിലൂടെയും ഉറവ വറ്റാത്ത വാക്ധോരണികളിലൂടെയും അദ്ദേഹം പാശ്ചാത്യലോകത്തിന്‍ കൃഷ്ണാവബോധം പകര്‍ന്നു നല്‍കി.