സുകുമാര്‍ അഴീക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുകുമാര്‍ അഴീക്കോട്
ജനനം 1926 ,മെയ് 12[1].
അഴീക്കോട്,കണ്ണൂര്‍ ജില്ല
തൊഴില്‍ പ്രഭാഷകന്‍,സാഹിത്യവിമര്‍‍ശകന്‍
ദേശീയത ഭാരതീയന്‍

ഖണ്ഡനനിരൂപണത്തിലൂടെ പ്രശസ്തനായ സാഹിത്യവിമര്‍ശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമാണ് സുകുമാര്‍ അഴിക്കോട്. 1926 മെയ് 12-ന്‌[1] കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഗ്രാമത്തില്‍ ജനിച്ചു‍.പ്രൈമറിതലം മുതല്‍ പരമോന്നതസര്‍വ്വകലാശാലാബിരുദതലം വരെ അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രോ വൈസ് ചാന്‍സിലറായിരുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ ജനറല്‍ കൗണ്‍സില്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിരായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. മുപ്പത്തഞ്ചിലേറെ കൃതികളുടെ കര്‍ത്താവായ ഇദ്ദേഹത്തിന്റെ തത്വമസി എന്ന കൃതിക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുള്‍പ്പടെ പത്ത് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്[1].


ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

സെയിന്റ് ആഗ്നസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവില്‍ ദാമോദരന്‍, കോളോത്ത് തട്ടാരത്ത് മാധവിയമ്മ എന്നിവരുടെ പുത്രനായി 1926 മേയ് 12-നാണ്‌ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ സുകുമാര്‍ അഴീക്കോട് ജനിച്ചു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. ജയിച്ചു. കോട്ടക്കല്‍ ആയുര്‍വേദകോളേജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി[1]. 1946-ല്‍ വാണിജ്യശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കി കണ്ണൂരിലെ ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അദ്ധ്യാപകനായി. മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് അദ്ദേഹം മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് ദേവഗിരി കോളെജില്‍ മലയാളം ലക്‍ചററായരുന്നു[അവലംബം ആവശ്യമാണ്]. ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് സെന്റ് ജോസഫ്സ് എന്നീ കോളേജുകളിലും അദ്ധ്യാപകനായിരുന്നു[1]. പിന്നീട് മൂത്തകുന്നം എസ്.എന്‍.എം ട്രെയ്‌നിംഗ് കോളെജില്‍ പ്രിന്‍സിപ്പലായി. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. പിന്നീട് അവിടെ പ്രൊ-വൈസ് ചാന്‍സിലറും ആയിരുന്നു അദ്ദേഹം. 1986ല്‍ അദ്ധ്യപനരംഗത്തു നിന്ന് വിരമിച്ചു.

[തിരുത്തുക] പ്രസംഗങ്ങള്‍

അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനത കുട്ടിക്കാലത്തു തന്നെ അഴീക്കോടിനെ ധൈഷണികസംവാദത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചു. ഇതിന്റെ ഭാഗമായി ആരംഭിച്ച പ്രസംഗങ്ങളിലൂടെ ഇദ്ദേഹം യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാര്‍ജ്ജിച്ച പ്രഭാഷകനായിക്കഴിഞ്ഞിരുന്നു. സാഹിത്യം, തത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി.

കേരളീയര്‍ അഴിക്കോടിനെ ഒരുപക്ഷേ ഓര്‍ക്കുക മലയാളത്തിന്റെ പ്രിയങ്കരനായ വാഗ്മിയായിട്ടായിരിക്കും. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ അഴിക്കോട് പ്രസംഗിച്ചിട്ടുണ്ട്. വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയില്‍ നിറുത്തുന്ന അഴിക്കോടിന്റെ പ്രസംഗശൈലി പ്രശസ്തമാണ്.


ഔദ്യോഗികജീവിതത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം പ്രഭാഷണം തന്നെയായി അഴീക്കോടിന്റെ മുഖ്യ ആവിഷ്കാരമാര്‍ഗ്ഗം. സാഹിത്യത്തെക്കാള്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം നിശിതമായ വിമര്‍ശനങ്ങള്‍ കൊണ്ട് ആകര്‍ഷകമാക്കുവാന്‍ ശ്രമിച്ചു. അതിനാല്‍ പലപ്പോഴും മുന്‍നിലപാടുകളില്‍ നിന്ന് അവസരവാദപരമായി കൂറുമാറ്റം നടത്തുന്നയാള്‍ എന്ന നിലയില്‍ കണക്കാക്കപ്പെടുന്നതിനു കാരണമായിട്ടുണ്ട്. ഗാന്ധിയനായ താന്‍ കോണ്‍ഗ്രസ്സുകാരനായി മരിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും തനിക്കുമുമ്പേ കോണ്‍ഗ്രസ്സ് മരിച്ചുപോയെന്നും ഇദ്ദേഹം പ്രസംഗിച്ചത് ഇതിന് ഉദാഹരണമാണ്. ആരോടും വിധേയത്വം പുലര്‍ത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതു പോലെ എതിരാളികള്‍ അവസരവാദത്തിന്റെ അപ്പസ്തോലനായും വിശേഷിപ്പിച്ചു.

[തിരുത്തുക] സാഹിത്യനിരൂപണം

കാല്പനികകവിതയുടെ ഭാവുകത്വം നിലപാടുതറയായി എഴുത്ത് തുടങ്ങിയ നിരൂപകനായിരുന്നു അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാര്‍ശനികവും സൌന്ദര്യശ്സ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൌരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ഈ നിരൂപണഗ്രന്ഥം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയാണ്. നിരൂപകന്റെ പാണ്ഡിത്യവും സഹൃദയത്വവും സമഞ്ജസമായി മേളിക്കുന്നത് ഊ പുസ്തകത്തില്‍ കാണാം.


അഴീക്കോടിന്റെ വിമര്‍ശനപക്ഷപാതം ഖണ്ഡനനിരൂപണത്തോടാണെന്ന് പ്രഖ്യാപിക്കുന്നത് ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നുവെന്ന കൃതിയിലൂടെയാണ്. കാല്പനികതയുടെ ജീര്‍ണ്ണതയാണ് അനുകരണപ്രവണമായ മിസ്റ്റിസിസത്തില്‍ പ്രകടമാകുന്നതെന്ന് സ്ഥാപിക്കുവാനാണ് നിരൂപകന്‍ ഇതില്‍ പരിശ്രമിക്കുന്നത്. മലയാളികള്‍ എക്കാലവും കാല്പനികതയുടെ വസന്തമായി കണക്കാക്കുന്ന ചങ്ങമ്പുഴയും ഈ നിരൂപകന്റെ ഖണ്ഡനവിമര്‍ശനത്തിന് വിഷയമായിരുന്നു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിനെതിരെ തുടക്കം മുതല്‍ ശക്തമായ നിലപാടാണ് അഴീക്കോട് സ്വീകരിച്ചത്.

[തിരുത്തുക] തത്ത്വമസി

ഇന്ത്യന്‍ തത്വശാസ്ത്രം, വേദങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയിലെ ഒരു ആധികാരിക പഠനമായ തത്വമസി അഴിക്കോടിന്റെ ഏറ്റവും പ്രധാനമായ പുസ്തകമാണ്. കേരള സാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്വമസിക്ക് ലഭിച്ചിട്ടുണ്ട്.

വാഗ്‍ഭടാനന്ദ ഗുരുവിനെ അഴിക്കോട് തന്റെ ഗുരുവായും ഗുരുവിന്റെ ‘ആത്മവിദ്യ‘ തന്റെ വേദോപനിഷദ്പഠനങ്ങള്‍ക്കുള്ള ആദ്യ പാഠമായും അഴിക്കോട് കരുതുന്നു. എം.ടി.വാസുദേവന്‍ നായര്‍, എന്‍.പി.മുഹമ്മദ് തുടങ്ങിയ എഴുത്തുകാരുടെ പ്രചോദനം തത്വമസിയുടെ ആമുഖത്തില്‍ അഴിക്കോട് സ്നേഹത്തോടെ സ്മരിക്കുന്നു.

[തിരുത്തുക] സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍

സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാ‍പകനും അധ്യക്ഷനുമാണ് അഴിക്കോട്. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തിട്ടുണ്ട്. 1993 മുതല്‍ 1996 വരെ നാ‍ഷണല്‍ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. ഇപ്പോള്‍ വര്‍ത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കുന്നു. അവിവാഹിതനാണ്. ത്രിശ്ശൂരിനടുത്തുള്ള വിയ്യൂരില്‍ താമസിക്കുന്നു. ഒരു വലിയ പുസ്തകശേഖരത്തിന്റെ ഉടമയുമാണ് അദ്ദേഹം.

[തിരുത്തുക] പ്രധാ‍ന കൃതികള്‍

  1. ആശാന്‍റെ സീതാകാവ്യം
  2. രമണനും മലയാളകവിതയും
  3. മഹാത്മാവിന്‍റെ മാര്‍ഗ്ഗം
  4. പുരോഗമനസാഹിത്യവും മറ്റും
  5. മലയാള സാഹിത്യവിമര്‍ശനം
  6. വായനയുടെ സ്വര്‍ഗ്ഗത്തില്‍
  7. തത്ത്വമസി
  8. മലയാള സാഹിത്യപഠനങ്ങള്‍
  9. തത്ത്വവും മനുഷ്യനും
  10. ഖണ്ഡനവും മണ്ഡനവും
  11. എന്തിനു ഭാരതാംബേ
  12. അഴീക്കോടിന്‍റെ പ്രഭാഷണങ്ങള്‍
  13. അഴീക്കോടിന്‍റെ ഫലിതങ്ങള്‍
  14. ഗുരുവിന്‍റെ ദുഃഖം
  15. ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ
  16. പാതകള്‍ കാഴ്ചകള്‍
  17. മഹാകവി ഉള്ളൂര്‍

[തിരുത്തുക] വിവര്‍ത്തനങ്ങള്‍

  1. ഹക്കിള്‍ബെറി ഫിന്‍
  2. ചില പഴയ കത്തുകള്‍
  3. ജയദേവന്‍

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 സുകുമാര്‍ അഴീക്കോട് (1993) (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 1. ISBN 81-7130-993-3. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍