ശാന്തി ഭൂഷൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാന്തി ഭൂഷൺ
കേന്ദ്ര നിയമകാര്യവകുപ്പ് മന്ത്രി
ഓഫീസിൽ
1977-1980
മുൻഗാമിഎച്ച്.ആർ.ഗോകലെ
പിൻഗാമിഎച്ച്.ആർ.ഖന്ന
രാജ്യസഭാംഗം
ഓഫീസിൽ
1977-1980
വ്യക്തിഗത വിവരങ്ങൾ
ജനനം1925 നവംബർ 11
ബിജനോർ, യു.പി
മരണംജനുവരി 31, 2023(2023-01-31) (പ്രായം 97)
ഡൽഹി
രാഷ്ട്രീയ കക്ഷി
  • ആം ആദ്മി പാർട്ടി
  • ബി.ജെ.പി
  • ജനതാ പാർട്ടി
  • കോൺഗ്രസ് (ഒ)
പങ്കാളികുമുദ് ഭൂഷൺ
കുട്ടികൾപ്രശാന്ത് ഭൂഷൺ, ജയന്ത്, ശാലിനി, ഷെഫാലി
ജോലിമുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ
As of 31 ജനുവരി, 2023
ഉറവിടം: മാതൃഭൂമി

മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും മുൻ കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ശാന്തി ഭൂഷൺ.(1925-2023) നിയമജ്ഞനാണെങ്കിലും നിയമത്തിനല്ല നീതിക്ക് ഒന്നാം സ്ഥാനം നൽകണമെന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ഉയർന്ന നീതിപീഠത്തിലിരിക്കുന്ന ജഡ്ജിമാർ സംശുദ്ധരും കഴിവുള്ളവരുമാണെന്ന് ഉറപ്പാക്കാനും അദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങളും ആ നീതി ബോധത്തിൻ്റെ ഭാഗമായിരുന്നു.[1][2][3][4]

ജീവിതരേഖ[തിരുത്തുക]

മുൻ കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രിയും മുതിർന്ന സുപ്രീം കോടതി അഭിഭാഷകനുമായിരുന്ന നിയമജ്ഞനായിരുന്നു ശാന്തി ഭൂഷൺ. 1974-ൽ ഇന്ദിര ഗാന്ധിക്ക് പ്രധാനമന്ത്രി പദവി നഷ്ടമാവുകയും 1975-ൽ അടിയന്തരാവസ്ഥയ്ക്ക് ഇടയാവുകയും ചെയ്ത അലഹാബാദ് ഹൈ കോടതി വിധിയിൽ സോഷ്യലിസ്റ്റ് നേതാവ് രാജ് നരേനിന് വേണ്ടി വാദിച്ചത് ശാന്തി ഭൂഷൺ ആയിരുന്നു.

2018-ൽ സുപ്രീം കോടതിയിലെ കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റീസിന് ഉള്ള അധികാരമായ സുപ്രീം കോടതിയിലെ മാസ്റ്റർ ഓഫ് റോസ്റ്റർ സമ്പ്രദായം ചോദ്യം ചെയ്ത അദ്ദേഹം അതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും സുപ്രീം കോടതിയുടെ പരമാധികാരി ചീഫ്ജസ്റ്റീസ് ആണെന്ന കാര്യത്തിൽ സംശയമില്ലെന്ന് വിധിച്ച കോടതി ശാന്തി ഭൂഷൻ്റെ ഹർജി തള്ളി. 1980-ൽ സ്ഥാപിച്ച സെൻറർ ഫോർ പബ്ലിക് ഇൻറർസ്റ്റ് ലിറ്റിഗേഷൻ എന്ന സന്നദ്ധ സംഘടനയിലൂടെ നിയമ പോരാട്ടങ്ങൾ നടത്തി.

പൊതുതാൽപ്പര്യമുള്ള ഒട്ടേറെ കേസുകൾ സ്വയം ഏറ്റെടുത്ത് വാദിച്ച് അഴിമതിക്കെതിരെ പോരാടിയ മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമാണ്.

അഴിമതിക്കെതിരായും പൗരാവകാശങ്ങൾക്ക് വേണ്ടിയുമുള്ള പോരാട്ടങ്ങൾക്കായി കാംപെയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിളിറ്റി, കോമൺ കോസ് എന്നീ സംഘടനകൾ രൂപീകരിച്ചായിരുന്നു പ്രവർത്തനം. സുപ്രധാന വിധികൾ സുപ്രീം കോടതിയിൽ നിന്ന് നേടിയെടുക്കാൻ ശാന്തി ഭൂഷണ് സാധിച്ചു.

ആദ്യകാലത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശാന്തിഭൂഷൺ പിന്നീട് ജനതാ പാർട്ടിയുടെ ഭാഗമായി. 1977-1980 കാലഘട്ടത്തിൽ രാജ്യസഭാംഗവും കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രിയുമായി. മൊറാർജി ദേശായി പ്രധാനമന്ത്രിയായ ജനതാ ഭരണകാലത്ത് ശാന്തിഭൂഷൺ നിയമമന്ത്രി ആയിരിക്കുമ്പോഴാണ് ഭരണഘടനയുടെ 44-ആം ഭേദഗതി അവതരിപ്പിക്കുന്നത്. അടിയന്തരാവസ്ഥയിൽ നടന്ന പോലെ അടിസ്ഥാന മനുഷ്യവകാശങ്ങൾ തടയാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത് ശാന്തി ഭൂഷനാണ്. 1980-ൽ ബി.ജെ.പി രൂപീകരിച്ചപ്പോൾ സ്ഥാപക അംഗവും പാർട്ടിയുടെ ആദ്യ ദേശീയ ട്രഷററുമായിരുന്ന അദ്ദേഹം 1986-ൽ ബി.ജെ.പി വിട്ടു.

പിന്നീട് സജീവരാഷ്ട്രീയത്തിൽ നിന്ന് ഒഴിവായ അദ്ദേഹം അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി. ലോക്പാൽ കരട് ബിൽ തയ്യാറാക്കാൻ രൂപീകരിച്ച സർക്കാരിൻ്റെയും പൗരസമൂഹത്തിൻ്റെയും പ്രതിനിധികൾ ഉൾപ്പെട്ട സംയുക്ത സമിതിയിൽ അംഗമായിരുന്നു.

2012-ൽ നടന്ന ആം ആദ്മി പാർട്ടി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ആപ്പ് വിട്ട അദ്ദേഹം അരവിന്ദ് കെജരിവാളിൻ്റെ ശക്തനായ വിമർശകനായി മാറി.

റഫാൽ യുദ്ധവിമാന ഇടപാടിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ വാദം നടത്തിയത് ശാന്തി ഭൂഷനാണ്. അവസാന കാലം വരെ അഭിഭാഷക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

വലിയൊരു പങ്ക് ജഡ്ജിമാരും അഴിമതിക്കാരാണ് എന്ന പ്രസ്ഥാവന കോടതിയലക്ഷ്യമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോൾ പരാമർശം പിൻവലിക്കാൻ തയ്യാറല്ല ജയിലിൽ പോകാൻ റെഡിയാണ് എന്നായിരുന്നു മകൻ പ്രശാന്ത് ഭൂഷനു വേണ്ടി ഹാജരായ അദ്ദേഹം പറഞ്ഞത്.

കോടതിയലക്ഷ്യ കേസിൽ പ്രമുഖ ഇടത് ആക്ടിവിസ്റ്റ് അരുന്ധതി റോയിക്ക് വേണ്ടിയും ഇടമലയാർ കേസിൽ വി.എസ്.അച്യുതാനന്ദന് വേണ്ടിയും സുപ്രീം കോടതിയിൽ ഹാജരായത്[5] ശാന്തി ഭൂഷനാണ്.[6]

ആത്മകഥ

  • കോർട്ടിംഗ് ഡെസ്റ്റിനി[7]

മരണം[തിരുത്തുക]

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ 97-മത്തെ വയസിൽ 2023 ജനുവരി 31ന് വൈകിട്ട് ഏഴു മണിയോടെ ഡൽഹിയിലെ വസതിയിൽ വച്ച് അന്തരിച്ചു.[8]

അവലംബം[തിരുത്തുക]

  1. "ശാന്തിഭൂഷൺ അന്തരിച്ചു, india" https://newspaper.mathrubhumi.com/amp/news/india/india-1.8268868
  2. "മുൻ കേന്ദ്ര നിയമ മന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു" https://www.manoramaonline.com/news/latest-news/2023/01/31/former-union-law-minister-shanti-bhushan-passes-away-at-97.amp.html
  3. "നെഹ്റുവിനായി പ്രചാരണം, ഇന്ദിരയ്ക്കെതിരെ വാദം; നീതിപീഠത്തെയും ചോദ്യം ചെയ്യാൻ മടിച്ചില്ല ശാന്തിഭൂഷൺ" https://www.manoramaonline.com/news/india/2023/02/01/remembering-shanti-bhushan.amp.html
  4. "ഇന്ദിരയുടെ 'വിധി' കുറിപ്പിച്ച അഭിഭാഷകൻ, പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ! ശേഷം നിയമമന്ത്രി; 'ഒരു യുഗാന്ത്യം'" https://www.asianetnews.com/amp/india-news/shanti-bhushan-special-story-fight-against-indira-gandhi-rpczza
  5. "Remembering Shanti Bhushan : A Look At Notable Cases Fought By Him" https://www.livelaw.in/amp/top-stories/remembering-shanti-bhushan-a-look-at-notable-cases-fought-by-him-220763
  6. "നെഹ്‌റുവിനൊപ്പം ഇന്ദിരയ്‌ക്കൊപ്പം ആംആദ്മിക്ക് പിന്നിലെ ചാലക ശക്തി; നിയമത്തിനല്ല നീതിക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് വാദിച്ച നിയമജ്ഞൻ; കേന്ദ്രമന്ത്രിയുമായി; അഡ്വ ശാന്തിഭൂഷൺ ഓർമ്മകളിലേക്ക് - MarunadanMalayalee.com" https://www.marunadanmalayalee.com/amp/more/homage/adv-santhibhooshan-321970
  7. "Courting Destiny A Memoir Books | by Shanti Bhushan | 9780670082186 :: Jain Book Depot" https://www.jainbookdepot.com/servlet/BookDetails?bookno=019093
  8. "Shanti Bhushan - Former law minister Shanti Bhushan dies aged 97 - Telegraph India" https://www.telegraphindia.com/amp/india/former-law-minister-shanti-bhushan-dies-aged-97/cid/1913399
"https://ml.wikipedia.org/w/index.php?title=ശാന്തി_ഭൂഷൺ&oldid=4023414" എന്ന താളിൽനിന്ന് ശേഖരിച്ചത്