ശങ്കരാചാര്യര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ശങ്കരാചാര്യര്‍ (ആദി ശങ്കരന്‍) (ക്രി.പി. 788 - 820)[1] അദ്വൈതസിദ്ധാന്തം ആവിഷ്കരിച്ച് ഭാരതീയ തത്വചിന്തയുടെയും സനാതന ഹൈന്ദവമൂല്യങ്ങളുടെയും ആഴവും പരപ്പും വെളിവാക്കിയ മഹാത്മാവ് [1] അദ്ദേഹത്തെ പരമശിവന്റെ അവതാരമായും കരുതുന്നു. ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹാനായ ദാര്‍ശനികന്മാരിലൊരാളാണ് അദ്ദേഹം. ദൈവശാസ്ത്രജ്ഞനുമായിരുന്നു. കേരളത്തിലെ ദൈവഭക്തിയുള്ള ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സംന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചര്‍ച്ചകളിലേര്‍പ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃത ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇവയില്‍ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരന്‍ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയില്‍ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.

ഉള്ളടക്കം

[തിരുത്തുക] ജീവ ചരിത്രം

ആദി ശങ്കരന്റെ ജീവിതത്തെപ്പറ്റിയുള്ള അറിവുകളുടെ പരമ്പരാഗത ഉറവിടം ‘ശങ്കരവിജയങ്ങള്‍’ എന്ന കാവ്യ ഗ്രന്ഥങ്ങളാണ്. ഇതിഹാസ കാവ്യങ്ങളുടെ ശൈലിയില്‍ രചിക്കപ്പെട്ടിട്ടുള്ള ജീവചരിത്ര ഗ്രന്ഥങ്ങളാണവ.

  • മാധവീയ ശങ്കര വിജയം (പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാധവനാല്‍ രചിക്കപ്പെട്ടത്),
  • ചിദ്‌വിലാസീയ ശങ്കര വിജയം (പതിനഞ്ചാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചിദ്‌വിലാസനാല്‍ രചിക്കപ്പെട്ടത്),
  • അനന്തഗിരീയ ശങ്കര വിജയം (അനന്ത ഗിരിയാല്‍ രചിക്കപ്പെട്ടത്. ഇപ്പോള്‍ ലഭ്യമല്ല),
  • കേരളീയ ശങ്കര വിജയം (കേരള ദേശത്തു നിന്നുള്ളത് - പതിനേഴാം നൂറ്റാണ്ടിലാണ് ഉത്ഭവം എന്നു കരുതപ്പെടുന്നു) [2] [3]എന്നിവയാണ് ശങ്കരവിജയങ്ങളില്‍ പ്രധാനപ്പെട്ടവ. ഈ രേഖകള്‍ പ്രകാരം ആദി ശങ്കരന്‍, പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ല്‍ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു.

[തിരുത്തുക] ജനനം, ബാല്യം

ആദി ശങ്കരന്റെ, കാലടിയിലെ ജന്‍‌മ സ്ഥലം
ആദി ശങ്കരന്റെ, കാലടിയിലെ ജന്‍‌മ സ്ഥലം


ആദിശങ്കരന്റെ മാതാപിതാക്കള്‍ വളരെ നാള്‍ കുട്ടികളില്ലാത്തവരായിരുന്നു. സന്താന ലബ്ധിക്കായി അവര്‍ തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പതിവായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു [4]. ഒരു നാള്‍ അവരുടെ പ്രാര്‍ത്ഥനയില്‍ സം‌പ്രീതനായ പരമശിവന്‍ ആ ദമ്പതികളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും അവര്‍ക്ക് സന്താനസൗഭാഗ്യം ഉണ്ടാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. പക്ഷേ, ജനിക്കുന്ന കുട്ടി ഒന്നുകില്‍ അല്പായുസ്സും അതിബുദ്ധിമാനും ആയിരിക്കുകയോ, അല്ലെങ്കില്‍ അല്പബുദ്ധിയും ദീര്‍ഘായുസ്സും ആയിരിക്കുകയോ ചെയ്യുമെന്ന ഒരു നിബന്ധനയും ആ അനുഗ്രഹത്തോടൊപ്പമുണ്ടായിരുന്നു. അതില്‍ തീരുമാനമെടുക്കാനുള്ള ചുമതല മാതാപിതാക്കള്‍ക്കു നല്‍കുകയും ചെയ്തു. മാതാപിതാക്കള്‍ ഇരുവരും അല്പായുസ്സും അതിബുദ്ധിമാനുമായ മകനെ വേണമെന്നു തീരുമാനമെടുക്കുകയും അതിനെത്തുടര്‍ന്ന് അവര്‍ക്ക് ഒരു കുഞ്ഞു പിറക്കുകയും ചെയ്തു. ആ കുഞ്ഞിനു അവര്‍ ശിവഭഗവാന്റെ ബഹുമാനാര്‍ത്ഥം ശങ്കരന്‍ (ശങ്കരന്‍ എന്നത് പരമശിവന്റെ പര്യായങ്ങളില്‍ ഒന്നാണ്) എന്ന് പേരു നല്‍കുകയും ചെയ്തു. (സംസ്കൃതഭാഷയില്‍ ശങ്കരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം സന്തോഷ ദായകന്‍ എന്നാണ്).[5]


ശങ്കരന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വിദ്യാര്‍ത്ഥിജീവിതത്തിലേക്കുള്ള തുടക്കമായ ഉപനയനം അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിര്‍വഹിച്ചത്. എട്ടു വയസ്സിനുള്ളില്‍ തന്നെ നാലു വേദങ്ങളും ഹൃദിസ്ഥമാക്കി ശങ്കരന്‍ തന്റെ പാണ്ഡിത്യം വെളിവാക്കിയിരുന്നു. സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്. സാധാരണക്കാരില്‍ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരിക്കല്‍ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നില്‍ ഭിക്ഷക്കായി ശങ്കരന്‍ കൈ നീട്ടി. തന്റെ പക്കല്‍ കഴിക്കാന്‍ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നല്‍കി. ആ മഹത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വര്‍‌ണ നെല്ലിക്കകള്‍ സാത്വികയാ‍യ ആ സ്ത്രീയുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.[6]

[തിരുത്തുക] സംന്യാസം

ചെറുപ്പത്തില്‍ തന്നെ ശങ്കരന്‍ സംന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു. എന്നാല്‍ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള പെരിയാറില്‍(പൂര്‍ണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലില്‍ ഒരു മുതല പിടിത്തമിടുകയും നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികില്‍ ഉണ്ടാ‍യിരുന്നുള്ളൂ. മുതലയുടെ കയ്യില്‍ നിന്നു തന്റെ മകനെ രക്ഷിക്കാന്‍ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാന്‍ തുടങ്ങി. തനിക്ക് ഈ അവസരത്തിലെങ്കിലും സംന്യാസിയാവാന്‍ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരന്‍ മാതാവിനോട് അപേക്ഷിച്ചു.കാഞ്ചിയിലെ മഹാപെരിയവള്‍ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരന്‍ അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സംന്യാസത്തെ അവതരിപ്പിച്ചത്. സംന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാല്‍, ഈ ജന്മത്തെ ഉപേക്ഷിക്കുവാന്‍ തനിക്കു ഹേതുവായി അവതരിച്ച മുതലയില്‍ നിന്നും തനിക്കു രക്ഷപെടാമെന്നും ശങ്കരന്‍ അമ്മയെ വിശ്വസിപ്പിച്ചു. ശങ്കരന്റെ വാദങ്ങള്‍ അംഗീകരിച്ച മാതാവ് സംന്യാസത്തിനുള്ള അനുവാദം നല്‍കിയെന്നും തുടര്‍ന്ന് സംന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം തുടരുന്നു.


അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരന്‍ ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി. നര്‍മദാ നദീതീരത്തു വച്ച് അദ്ദേഹം ഗൌഡപാദരുടെ ശിഷ്യനായ ഗോവിന്ദഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച അദ്ദേഹത്തോട് ,അദ്വൈത വേദാന്തത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്ന ഒരു ശ്ലോകം നിമിഷാര്‍ദ്ധത്തില്‍ സൃഷ്ടിച്ചു ശങ്കരന്‍ മറുപടി പറഞ്ഞു. ഇതില്‍ മതിപ്പു തോന്നിയ ഗോവിന്ദഭഗവദ്പാദര്‍ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാന്‍ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി. നര്‍മദാ നദീ തീരത്തെ ഒരു ഗുഹയില്‍ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാന്‍, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവില്‍ ഒതുക്കി നിര്‍ത്തി എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തില്‍ കാണാം.


അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി കാശിയിലെത്തിയ ശങ്കരന്, അവിടെ വച്ച് തെക്കേ ഇന്ത്യയിലെ ചോളദേശത്തില്‍ നിന്നെത്തിയ സദാനന്ദ എന്ന ചെറുപ്പക്കാരനെ പ്രഥമ ശിഷ്യനായി ലഭിച്ചു.കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രയും ശങ്കരന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയില്‍ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലഘട്ടമായിരുന്നതിനാല്‍, ആ മനുഷ്യനോട് വഴി മാറി നടക്കുവാന്‍ ശങ്കരന്റെ ശിഷ്യന്മാര്‍ ആവശ്യപ്പെട്ടു. അപ്പോള്‍, “ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴി പോക്കന്‍ ചോദിച്ചു. തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട അധഃകൃതന്‍ ശിവ ഭഗവാന്‍ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കള്‍ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരന്‍ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാല്‍ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു പറയപ്പെടുന്നു.


ഹിമാലയത്തിലെ ബദരിയില്‍ എത്തപ്പെട്ട ശങ്കരന്‍ അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങള്‍’, ‘പ്രകരണ ഗ്രന്ഥങ്ങള്‍’ എന്നിവ രചിച്ചത്. തുടര്‍ന്ന് ഭാഷ്യങ്ങള്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാന്‍ തുടങ്ങി. സദാനന്ദനെ പോലെയുള്ള ചില ശിഷ്യന്മാര്‍ ഭാഷ്യങ്ങളുടെ പൊരുള്‍ വളരെ വേഗം ഉള്‍ക്കൊള്ളുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇതില്‍ അസൂയാലുക്കളായി തീര്‍ന്ന തന്റെ മറ്റു ശിഷ്യന്മാര്‍ക്കു സദാനന്ദന്റെ മഹത്വം മനസ്സിലാക്കിക്കുന്നതിനായി ഗംഗാനദിയുടെ ഒരു കരയില്‍ നിന്ന ശങ്കരന്‍ മറുകരയില്‍ നിന്ന സദാനന്ദനോട് നദി മുറിച്ചു വരാന്‍ ആവശ്യപ്പെട്ടതായി ഒരു കഥയുണ്ട്. സദാനന്ദന്‍ ഗംഗാ നദിയിലൂടെ നടന്നു വന്നെന്നും അദ്ദേഹം കാലു വച്ചിടത്തൊക്കെ താമര മുളച്ചു വന്ന് അദ്ദേഹത്തെ താങ്ങി നിര്‍ത്തിയെന്നുമാണ് കഥാസാരം. ഇതില്‍ സം‌പ്രീതനായ ശങ്കരന്‍ സദാനന്ദനെ ‘പദ്മപാദര്‍’ എന്ന പേരു നല്‍കി അനുഗ്രഹിച്ചെന്നും വിശ്വസിക്കപ്പെടുന്നു. മറ്റൊരിക്കല്‍ വേദവ്യാ‍സന്‍ ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തില്‍ സന്ദര്‍ശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തര്‍ക്കത്തിനൊടുവില്‍ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം നിലനില്‍ക്കുന്നു.

[തിരുത്തുക] മണ്ഡനമിശ്രനുമായുള്ള കൂടിക്കാഴ്ച

ആദി ശങ്കരന്‍ മീമാംസാ പണ്ഡിതനായ മണ്ഡനമിശ്രനുമായി നടത്തിയ തര്‍ക്കം വളരെ പ്രസിദ്ധമാണ്. പ്രസിദ്ധ മീമാംസാ തത്വചിന്തകനായിരുന്ന കുമാരിലഭട്ടനായിരുന്നു മണ്ഡനമിശ്രന്റെ ഗുരു. കുമാരിലഭട്ടന്‍ വേഷപ്രച്ഛന്നനായി തന്റെ ഗുരുവില്‍ നിന്ന് ബുദ്ധമതതത്ത്വങ്ങള്‍ അവയെ തര്‍ക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങള്‍ ഇതിനെ ഒരു പാപമായാണ് പറയുന്നത് [7]. ഇതിന് പ്രായശ്ചിത്തമായി പ്രയാഗില്‍ മെല്ലെ എരിയുന്ന ഒരു ചിതയില്‍ പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ ആദി ശങ്കരന്‍ കാണുന്നത്. ആയതിനാല്‍ കുമാരിലഭട്ടന്‍ ശങ്കരാചാര്യരോട് മഹിസ്മതിയില്‍ (ഇപ്പോള്‍ മദ്ധ്യപ്രദേശിലെ മഹേശ്വര്‍)[8] പോയി തന്റെ ശിഷ്യനായ മണ്ഡനമിശ്രനുമായി സംവാദത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു.


മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെ മദ്ധ്യസ്ഥതയില്‍ ശങ്കരാചാര്യര്‍ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തര്‍ക്കത്തിലേര്‍പ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവില്‍ മണ്ഡനമിശ്രന്‍ തോല്‍വി സമ്മതിച്ചു [9]. ഇതിനെ തുടര്‍ന്ന് ഉഭയ ഭാരതി പൂര്‍ണ്ണമായും ജയം കൈവരിയ്ക്കാന്‍ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തര്‍ക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷെ സംന്യാസിയായ ശങ്കരാചാര്യര്‍ക്ക് ഈ വിഷയത്തില്‍ ജ്ഞാനമില്ലായിരുന്നു. ആയതിനാല്‍ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികള്‍ ഉപയോഗിച്ച് അമരുകന്‍ എന്ന രാജാവില്‍ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാന്‍ വിസമ്മതിക്കുകയും തര്‍ക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രന്‍ തോല്‍വി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരില്‍ സന്യാസം സ്വീകരിക്കുകയും ചെയ്തു [10].

[തിരുത്തുക] ദിഗ് വിജയം

കാലടിയില്‍ സ്ഥാപിച്ചിട്ടുള്ള ഗോപുരം
കാലടിയില്‍ സ്ഥാപിച്ചിട്ടുള്ള ഗോപുരം

ദ്വൈദവാദത്തെ തോല്‍പ്പിച്ച് അദ്വൈത വാദത്തെ പുനസ്ഥാപിക്കാനായി ശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. ദ്വൈതവാദത്തിന്റെ പ്രമുഖവക്താക്കളായിരുന്നവരെ വാദത്തില്‍ തോല്‍പ്പിച്ച് തന്റെ അനുയായികളാക്കി മാറ്റി ശങ്കരാചാര്യന്‍ അദ്വൈതവാദത്തെ പുനസ്ഥാപിച്ചു. അദ്വൈതവാദത്തെ പുനസ്ഥാപിക്കാനായി ശങ്കരാചാര്യര്‍ നടത്തിയ യാത്രകളും വാദങ്ങളും ദിഗ് വിജയം എന്നാണ് അറിയപ്പെടുന്നത്.

ശങ്കരാചാര്യര്‍ തന്റെ ശിഷ്യന്‍മാരോടും സുധന്വാവ് എന്ന പേരില്‍ പ്രസിദ്ധനായ മലയാളിയായ രാജാവിനോടൊപ്പവുമാണ് ദിഗ് വിജയത്തിനിറങ്ങിപ്പുറപ്പെട്ടത്. ശങ്കരാചാര്യരും പരിവാരങ്ങളും ആദ്യം ചെന്നെത്തിയത് രാമേശ്വരത്താണ്. അവിടെ വച്ച് ശാക്തേയന്‍മാര്‍ എന്ന ഭോഗാലസരും മദ്യപന്‍മാരുമായിരുന്നവരെ വാദത്തില്‍ തോല്‍പ്പിച്ച് തന്റെ ശിഷ്യന്‍മാരാക്കി. ഇവിടെ ശങ്കരാചാര്യര്‍ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കര്‍ണാടകത്തിലേയ്ക്ക് യാത്രയായി വഴിയ്ക്ക് വച്ച് കാപാലികര്‍ ശങ്കരാചാര്യരോടും പരിവാരങ്ങളോടും ഏറ്റുമുട്ടി. എന്നാല്‍ അവരെ സുധന്വാവ് യുദ്ധത്തില്‍ തോല്‍പ്പിച്ചു. എന്നാല്‍ അവരുടെ നേതാവായ ക്രകചന്‍ ശങ്കരാചാര്യരെ നശിപ്പിക്കാനായി തന്റെ ആരാധനാ മൂര്‍ത്തിയായ കാപാലിയെ പ്രത്യക്ഷപ്പെടുത്തി. തന്റെ ഭക്തനും ആചാര്യനുമായ ശങ്കരാചാര്യരെ കണ്ട് കാപാലി ക്രകചനെ വധിച്ചു. ശങ്കരാചാര്യര്‍ സ്തുതിച്ചു കൊണ്ടിരിക്കേ കാപാലി അന്തര്‍ധാനം ചെയ്തു.

പിന്നീട് പശ്ചിമ സമുദ്രത്തിന്റെ തീരത്തുള്ള ഗോഗര്‍ണത്ത് എത്തിയ ശങ്കരാചാര്യര്‍ കാപാലിയ്ക്ക് വേണ്ടി ഭുജംഗ പ്രയാതം വൃത്തത്തില്‍ ഒരു സ്ത്രോത്രം രചിച്ചു. ഇതാണ് ശിവാനന്ദലഹരി എന്ന പേരില്‍ പ്രസിദ്ധമായ ശിവസ്ത്രോത്രം ഇതിന്റെ രചനയെപ്പറ്റിയുള്ള ഐതീഹ്യം മാധവീയശങ്കരവിജയം ശരിവയ്ക്കുന്നുണ്ട്.

ഗോഗര്‍ണത്ത് ശ്രീശങ്കരാചാര്യര്‍ കുറച്ചു കാലം വേദാന്തം പഠിപ്പിച്ചു കൊണ്ട് കഴിഞ്ഞുകൂടി. പിന്നീട് നീലകണ്ഠന്‍ എന്ന ശൈവപണ്ഞിതന്‍ തര്‍ക്കത്തിനായി ശങ്കരാചാര്യരുടെ അടുത്ത് എത്തി നീലകണ്ഠന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച ശങ്കരാചാര്യര്‍ അദ്ദേഹത്തെയും ശിഷ്യന്‍മാരെയും തന്റെ അനുയായികളാക്കി മാറ്റി. ഇവിടെവച്ച് അദ്ദേഹത്തിന് തന്റെ ശിഷ്യരില്‍ പ്രധാനിയായ ഹരിദത്തന്‍ എന്നു പേരുള്ള ഒരു ശിഷ്യനെ കിട്ടി. (ഇയാളുടെ പേര് ഹസ്തമാലന്‍, ഹസ്തമാലാകാചാര്യന്‍ എന്നും വിവക്ഷയുണ്ട്)

പിന്നീട് ശങ്കരാചാര്യര്‍ വടക്കോട്ടു യാത്ര ചെയ്ത് സൗരാഷട്രയിലെത്തി. അവിടെ അദ്വൈതം പ്രചരിപ്പിച്ചു കൊണ്ട് ദ്വാരകയില്‍ എത്തിച്ചേര്‍ന്നു. അവിടുള്ള വൈഷ്ണവരെ വാദത്തില്‍ തോല്‍പ്പിച്ചതിനു ശേഷം ഉജ്ജയിനിയിലെത്തി ഭോദാഭേദവാദത്തിലൂന്നിയ ഭട്ടഭാസ്ക്കരകനെ വാദത്തില്‍ തോല്‍പ്പിച്ചു ശിഷ്യനാക്കി.(എന്നാല്‍ ഭട്ടഭാസ്കരന്‍ ശങ്കരാചാര്യരുടെ സമകാലികനാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്, മാധവീയ ശങ്കരവിജയത്തിലെ കഥകള്‍ പ്രകാരം ശങ്കരാചാര്യര്‍ വാദത്തില്‍ ജയിച്ചവരുടെ കൂട്ടത്തില്‍ ഖണ്ഡനഖണ്ഡഖാദ്യ കര്‍ത്താവായ ശ്രീഹര്‍ഷകവി കൂടി ഉള്‍പ്പെടുന്നുണ്ട്, എന്നാല്‍ ഇയാളും ശങ്കരാചാര്യരുടെ സമകാലികനല്ല.)

പിന്നീട് കാമരൂപദേശത്ത് (ഇന്നത്തെ അസ്സാം) ചെന്ന് ശാക്തഭാഷ്യത്തിന്റെ കര്‍ത്താവായ അഭിനവഗുപ്തനുമായി വാദത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ശങ്കരാചാര്യരെ വാദത്തില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയ അഭിനവഗുപ്തന്‍ ആഭിചാരകര്‍മ്മം കൊണ്ട് ശങ്കരാചാര്യരെ ഇല്ലാതാക്കാനാണ് ശ്രമിച്ചത് (എന്നാല്‍ പ്രസിദ്ധനും പ്രത്യഭിജ്ഞാസിദ്ധാന്തസ്ഥാപകനും സുപ്രസിദ്ധ വേദാന്ത ചിന്തകനുമായ അഭിനവഗുപ്തനെ പറ്റിയുള്ള ഇക്കഥ സത്യമാവാന്‍ തരമില്ല. ശങ്കരാചാര്യരുടെ കാലം കഴിഞ്ഞ് രണ്ടു നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് അഭിനവഗുപ്തന്‍ ജീവച്ചത്) പിന്നീട് ഗൌഡദേശത്തു പോയി മുരാരിമിശ്രനെ വാദത്തില്‍ തോല്‍പ്പിച്ച് ദ്വൈതവാദത്തെ നാമാവശേഷമാക്കി.

[തിരുത്തുക] സര്‍വജ്ഞപീഠ ലബ്ധി

ആദി ശങ്കരന്‍ കാശ്മീരിലെ സര്‍വജ്ഞപീഠം (ഇപ്പോള്‍ പാക്‌ അധിനിവേശ കാശ്മീരില്‍)[11] സന്ദര്‍ശിച്ചു. മാധവീയ ശങ്കരവിജയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളില്‍ നിന്നുമുള്ള പണ്ഡിതന്‍മാര്‍ക്കായി ഈ ക്ഷേത്രത്തില്‍ നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആരും തന്നെ സര്‍വജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതില്‍ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരന്‍ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതന്‍മാരേയും പരാജയപെടുത്തി തെക്കേ ഗോപുരവാതില്‍ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപെടുത്തിയെന്നാണ്‌.
[12]


അതിനു ശേഷം ശങ്കരന്‍ കേദാര്‍നാഥില്‍ പോവുകയും മുപ്പത്തിരണ്ടാം വയസ്സില്‍ വിദേഹ മുക്തി (ആത്യന്തികമായ മുക്തി) നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചു പല വിശ്വാസങ്ങളുമുണ്ട്‌. കാഞ്ചീമഠ വിശ്വാസികള്‍ കരുതുന്നതു അദ്ദേഹം കാഞ്ചിയില്‍ വെച്ചു വിദേഹ മുക്തി നേടിയെന്നാണ്‌. കേരളീയ ശങ്കരവിജയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു അദ്ദേഹത്തിന്റെ മരണം കേരളത്തിലെ തൃശൂരുള്ള വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു എന്നാണ്‌. [13]

[തിരുത്തുക] കാലഘട്ടങ്ങള്‍

രാമകൃഷ്ണ അദ്വൈതാശ്രമം കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്താണ്. ഇവിടെ ഒരു വിശാലമായ പ്രാര്‍ത്ഥനാമുറിയുണ്ട്. ക്ഷേത്രം ബേലൂര്‍ മഠത്തിലെ ശ്രീ രാമകൃഷ്ണ ക്ഷേത്രത്തിനെപ്പോലെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആശ്രമം ഒരു വിദ്യാലയവും ആതുരാലയവും ഗ്രന്ധശാലയും നടത്തുന്നു.
രാമകൃഷ്ണ അദ്വൈതാശ്രമം കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്താണ്. ഇവിടെ ഒരു വിശാലമായ പ്രാര്‍ത്ഥനാമുറിയുണ്ട്. ക്ഷേത്രം ബേലൂര്‍ മഠത്തിലെ ശ്രീ രാമകൃഷ്ണ ക്ഷേത്രത്തിനെപ്പോലെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആശ്രമം ഒരു വിദ്യാലയവും ആതുരാലയവും ഗ്രന്ധശാലയും നടത്തുന്നു.


പണ്ഡിതന്‍‌മാരുടെ ഏറ്റവും പുതിയ അഭിപ്രായം അനുസരിച്ച് ശങ്കരാചാര്യരുടെ ജീവിതകാലം ക്രിസ്തുവിനു പിന്‍പ് എട്ടാം ശതകത്തിന്റെ ആരംഭ കാലഘട്ടം മുതല്‍ മദ്ധ്യകാലഘട്ടം വരെയാണ്. ആദി ശങ്കരാചാര്യരുടെ ജനനത്തെയോ മരണത്തെയോ കുറിച്ച് കൃത്യമായ ഒരു യോജിപ്പിലെത്തുക എന്നത് സാധ്യമല്ല. ശങ്കരമഠത്തിലെ പരമ്പരാഗതമായ ഉറവിടങ്ങളില്‍ നിന്നും രണ്ടു വ്യത്യസ്ത തീയതികളാണ് ലഭിക്കുന്നത്. ചിലര്‍ ക്രി.പി. 788 - 820 കാലഘട്ടവും മറ്റു ചിലര്‍ 509 - 477 കാലഘട്ടവുമാണ് ശങ്കരാചാര്യരുടെ ജീവിതകാലമായി ഉദ്ധരിക്കുന്നത്. ശ്രിംഗേരി ശാരദാ പീഠം അംഗീകരിക്കുന്നത് ക്രി. പി. 788 - 820 കാലഘട്ടമാണ് [14]. സജീവമായിട്ടുള്ള മറ്റു പ്രധാനപ്പെട്ട ശങ്കരമഠങ്ങളില്‍ ദ്വാരക, പുരി, കാഞ്ചി എന്നീ മഠങ്ങള്‍ 509 - 477 കാലഘട്ടമാണ് ആദി ശങ്കരന്റെ ജീവിതകാലമെന്ന് സ്ഥാപിക്കുന്നു. ഈ തീയതികള്‍ ശരിയായിരുന്നെങ്കില്‍ ബുദ്ധന്റെ കാലഘട്ടം അവര്‍ക്ക് വീണ്ടും പുറകോട്ട് കൊണ്ടുപോവേണ്ടിവരും (ഇന്‍ഡ്യയുടെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ശ്രീബുദ്ധന്‍) [15]. സ്വാമി നിരഞ്ജനാനന്ദ സരസ്വതി തന്റെ സന്യാസ ദര്‍ശനം എന്ന കൃതിയില്‍ പ്രസിദ്ധീകരിച്ച ആദി ശങ്കരന്റെ ജീവചരിത്രത്തില്‍ പറഞ്ഞിരിക്കുന്നത് ആദിശങ്കരന്‍ ജനിച്ചത് ക്രി.പി.686 - ല്‍ ആണെന്നും സമാധിയടഞ്ഞത് ഉത്തരാഞ്ജലിലെ കേദാര്‍നാഥില്‍ ക്രി.പി. 718-ല്‍ ആണെന്നുമാണ്.

[തിരുത്തുക] മഠങ്ങള്‍

ശൃം‍ഗേരിയിലെ ശൃം‌ഗേരി ശാരദാപീഠത്തിലുള്ള വിദ്യാശങ്കര അമ്പലം
ശൃം‍ഗേരിയിലെ ശൃം‌ഗേരി ശാരദാപീഠത്തിലുള്ള വിദ്യാശങ്കര അമ്പലം

ഹിന്ദു മതത്തിനെ നയിക്കാനായി ആദിശങ്കരന്‍ നാലു മഠങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. ദഷിണേന്ത്യയിലെ‍ കര്‍ണാടകയില്‍ ശൃംഗേരി ശാരദാപീഠവും, പടിഞ്ഞാറേ ഇന്ത്യയിലെ‍‍ ഗുജറാത്തില്‍ ദ്വാരകാപീഠവും, കിഴക്കേ ഇന്ത്യയിലെ‍ ഒറീസ്സയില്‍ ഗോവര്‍ദന മഠവും, വടക്കേ ഇന്ത്യയിലെ‍ ഉത്തരാഞ്ചലില്‍ ജ്യോതിര്‍മഠവുമാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങള്‍ നടത്തിപ്പിന് ഏല്‍പ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യര്‍, ഹസ്താമലകാചാര്യര്‍, പദ്മപാദാചാര്യര്‍ തോടകാചാര്യര്‍ എന്നിവരാണവ. ഇന്നത്തെ മഠാധിപതികള്‍ തങ്ങളുടെ മുന്‍‌ഗാമികളായി ഇവരെയാണ് ആദരിക്കുന്നത്. ഈ മഠങ്ങളുടെ അധിപതികള്‍ തങ്ങളുടെ പദവിയായ ശങ്കരാചാര്യര്‍ ("the learned Shankara") എന്നത് ആദിശങ്കരന്റെ പേരില്‍ നിന്നാണ് എടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചിയിലുള്ള മഠം സ്ഥാപിച്ചത് ശങ്കരാചാര്യര്‍ നേരിട്ടാണെന്ന് അവകാശപ്പെടുന്നുണ്ട്. [16] താഴെക്കൊടുത്തിരിക്കുന്ന പട്ടിക, ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു ആമ്നായ മഠങ്ങള്‍ (Amnaya Mathas) ഏതെന്നും അവയുടെ മറ്റ് വിവരങ്ങളും നല്‍കുന്നു. [17]

ശിഷ്യന്‍ മഠം മഹാവാക്യം വേദം സമ്പ്രദായം
ഹസ്താമലകാചാര്യര്‍ ഗോവര്‍ദ്ധനമഠം പ്രജ്ഞാനം ബ്രഹ്മ(Brahman is Knowledge) ഋഗ്‌വേദം Bhogavala
സുരേശ്വരാചാര്യര്‍ ശാരദാപീഠം അഹം ബ്രഹ്മാസ്മി(I am Brahman) യജുര്‍വേദം Bhūrivala
പദ്മപാദാചാര്യര്‍ ദ്വാരകാപീഠം തത്ത്വമസി (That thou art) സാമവേദം Kitavala
തോടകാചാര്യര്‍ ജ്യോതിര്‍മഠപീഠം അയമാത്മാ ബ്രഹ്മ (This Atman is Brahman) അഥര്‍വ വേദം Nandavala

[തിരുത്തുക] തത്ത്വജ്ഞാനവും മതപരമായ ചിന്തകളും

പ്രധാന ലേഖനം: അദ്വൈത വേദാന്തം
ഹംസം അദ്വൈത വേദാന്തത്തിലെ ഒരു മുഖ്യ മുദ്രയാണു്. ഇതിന്റെ പ്രതീകാത്മകമായ അര്‍ത്ഥങ്ങള്‍ ഇവയാണ്: ആദ്യമായി; ഹംസഃ എന്നത് പറഞ്ഞുകൊണ്ടിരുന്നാല്‍  അത് സോऽഹം ("ഞാന്‍ അതാണ്" എന്നതിന്റെ സംസ്കൃതം) എന്നായിത്തീരും. രണ്ടാമതായി, ഹംസം വെള്ളത്തില്‍ ജീവിച്ചാലും അതിന്റെ തൂവലുകള്‍ ഒരിക്കലും നനയില്ല, അതുപോലെ ഒരു അദ്വൈതി‍ മായ നിറഞ്ഞ ഈ ലോകത്ത് ജീവിച്ചാലും അതിന്റെ ജലം അദ്ദേഹത്തെ സ്പര്‍ശിക്കില്ല. മൂന്നാമതായി, ദശനാമിയെന്ന പദവിയുള്ള സംന്യാസി അറിയപ്പെടുന്നത് പരമഹംസര്‍ ("പരമോന്നതമായ ഹംസം") എന്നാണ്
ഹംസം അദ്വൈത വേദാന്തത്തിലെ ഒരു മുഖ്യ മുദ്രയാണു്. ഇതിന്റെ പ്രതീകാത്മകമായ അര്‍ത്ഥങ്ങള്‍ ഇവയാണ്: ആദ്യമായി; ഹംസഃ എന്നത് പറഞ്ഞുകൊണ്ടിരുന്നാല്‍ അത് സോऽഹം ("ഞാന്‍ അതാണ്" എന്നതിന്റെ സംസ്കൃതം) എന്നായിത്തീരും. രണ്ടാമതായി, ഹംസം വെള്ളത്തില്‍ ജീവിച്ചാലും അതിന്റെ തൂവലുകള്‍ ഒരിക്കലും നനയില്ല, അതുപോലെ ഒരു അദ്വൈതി‍ മായ നിറഞ്ഞ ഈ ലോകത്ത് ജീവിച്ചാലും അതിന്റെ ജലം അദ്ദേഹത്തെ സ്പര്‍ശിക്കില്ല. മൂന്നാമതായി, ദശനാമിയെന്ന പദവിയുള്ള സംന്യാസി അറിയപ്പെടുന്നത് പരമഹംസര്‍ ("പരമോന്നതമായ ഹംസം") എന്നാണ്

അദ്വൈതവേദാന്തം ("ദ്വൈതത്തെ നിഷേധിക്കുന്ന വേദാന്തം") സര്‍വ്വവും ഒന്നാണെന്നു സൂചിപ്പിക്കുന്ന ഏകത്വ തത്വശാസ്ത്രമാണു്. അദ്വൈതം ആത്മാവിനേയും ബ്രഹ്മത്തേയും [18] നിര്‍വചിക്കുന്നു. ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്‌ഗീത (യഥാക്രമം ഉപദേശം, ന്യായം, സാധന എന്നിങ്ങനെ പ്രസ്ഥാനത്രയി) എന്നീ ഹൈന്ദവ തത്വശാസ്ത്രഗ്രന്ഥങ്ങളാണു് അദ്വൈതാശ്രമത്തിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍.

പ്രസ്ഥാനത്രയികളായ ഗ്രന്ഥങ്ങള്‍ക്കു വ്യാഖ്യാനമെഴുതിയാണു ശങ്കരാചാര്യന്‍ അദ്വൈതവേദാന്തം സിദ്ധാന്തവല്‍ക്കരിച്ചതു്. വേദാന്തത്തിന്റെ കാതലായ ആശയങ്ങളെ ആചാ‍ര്യന്‍ പ്രകരണഗ്രന്ഥമായ വിവേകചൂഡാമണിയില്‍ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു:

   
ശങ്കരാചാര്യര്‍
ബ്രഹ്മ സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ
   
ശങ്കരാചാര്യര്‍

വിശദീകരണം: ബ്രഹ്മം സത്യവും, പ്രപഞ്ചം മായയുമാകുന്നു, ആത്മാവും ബ്രഹ്മവും ആത്യന്തികമായി വ്യത്യാസപ്പെട്ടിരിക്കുന്നില്ല.

ശാസ്ത്രം, യുക്തി, അനുഭവം, കര്‍മ്മം എന്നിവയില്‍ അധിഷ്ഠിതമാണു് അദ്വൈതാശ്രമം. [19] അനുവര്‍ത്തിക്കപ്പെടേണ്ട ഒരു ജീവിതത്തെ കുറിച്ചു വേദാന്തം വ്യക്തമായി അനുശാസിക്കുന്നുണ്ടു്. ബാല്യകാലത്തു തുടങ്ങുന്ന വേദാന്ത പഠനം മുതല്‍ മരണം വരെയും അദ്വൈതവീക്ഷണങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ തിരിച്ചറിഞ്ഞു കൊണ്ടാ‍യിരിക്കും ഒരു വേദാന്തി ജീവിക്കുന്നതു്. ഇക്കാരണം കൊണ്ടുതന്നെയാണു് അദ്വൈതവേദാന്തത്തെ പരീക്ഷണ തത്വചിന്ത എന്നു വിശേഷിപ്പിക്കുന്നതു്. ജീവന്‍‌മുക്തി (ജീവിച്ചിരിക്കുമ്പോള്‍ തന്നെയുള്ള മുക്തി) നേടിയവര്‍ അദ്വൈതികളായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഈ വ്യക്തികള്‍ (മഹാത്മ എന്ന പേരില്‍ പൊതുവായി ആദരിക്കപ്പെടുന്നു) അത്മാവും ബ്രഹ്മവും ഒന്നാണെന്നു തിരിച്ചറിഞ്ഞവരാകുന്നു.

[തിരുത്തുക] അദ്വൈതസിദ്ധാന്തം

കണ്ണു തുറന്നാല്‍ കാണുന്നതെല്ലാം ദ്വൈതമാണു് (പഞ്ചദ്വൈതസിദ്ധാന്തം). എന്നാല്‍ കാണുന്നതിന്റെയെല്ലാം യഥാര്‍ഥരൂപം മറ്റൊന്നാണെന്നും, അറിവില്ലായ്മ കൊണ്ടു മനുഷ്യര്‍ യഥാര്‍ത്ഥമായതിന്റെ മുകളില്‍ അയത്ഥാര്‍ത്ഥമായതിനെ (മായ) നിരൂപിച്ചു കാണുകയാണെന്നു ശങ്കരാചാര്യന്‍ വാദിച്ചു. ആചാര്യന്‍ ഇപ്രകാരം ഒരു ഉദാഹരണവും നല്‍കി: “കാട്ടില്‍ കിടക്കുന്ന ഒരു കയറിനെ പാമ്പാണെന്നു വിചാരിക്കുന്ന മനുഷ്യന്‍ അത് ഒരു കയറാണെന്നു തിരിച്ചറിയുന്ന നിമിഷം വരെ പാമ്പിന്റെ എല്ലാ സ്വത്വഗുണങ്ങളും ആ കയറില്‍ കാണും. അത് കയറാണെന്ന സത്യം മനസിലാക്കുന്നതുവരെ അവന് കയറിനെയും പാമ്പിനെയും വേര്‍തിരിച്ചു കാണുവാന്‍ കഴിയുകയില്ല. എന്നാല്‍ അറിവിന്റെ വെളിച്ചത്തില്‍ ഇതൊരു പാമ്പേയല്ല, പേടിക്കേണ്ടാത്തതായ കയറാണല്ലോ എന്നു മനുഷ്യന്‍ തിരിച്ചറിയുന്നു.” പാമ്പാണെന്നു ധരിച്ചതിലുണ്ടായ ഭയം എന്ന അനുഭവം കാലം, ദേശം എന്നിവയ്ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒന്നാണു്. കാലം, ദേശം എന്ന പരിധികള്‍ക്കെല്ലാം അപ്പുറത്തു ശാശ്വതമായ ഒരു സത്യം, അതു പലരൂപഭാവങ്ങളില്‍ പ്രകടമാകുകയാണു് (മായ). ഈ യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്ന അറിവാണു ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ). അപ്പോള്‍ ആരാണു പാമ്പിനെയും കയറിനേയും കാണുന്നതു്? കണ്ണുകളാണു കാണുന്നതു്, എന്നാല്‍ കണ്ണു തുറന്നുവച്ചാല്‍ കാണണമെന്നില്ല, കാഴ്ചയെ സ്വീകരിക്കുവാന്‍ ബുദ്ധി, മനസ്സ് എന്നിവ സന്നദ്ധമായിരിക്കണം. ആത്മാവു് എന്നതു്, മനസ്സിനും ബുദ്ധിക്കും എല്ലാം സാക്ഷിയായുള്ള ചൈത്യനമാണു്. ഈ ആത്മാവു തന്നെയാണു ബ്രഹ്മമെന്നു് അദ്വൈതികള്‍ പറയുന്നു (അയം ആത്മാ ബ്രഹ്മ). അഹം ബ്രഹ്മാസ്മി, തത്ത്വമസി എന്ന വചനത്തിലൂടെ വേദാന്തികള്‍ അദ്വൈതാശ്രമത്തെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

[തിരുത്തുക] ചരിത്രപരവും സാംസ്കാരികവുമായുള്ള പ്രാധാന്യം

ശങ്കരാചാര്യരുടെ കാലഘട്ടത്തില്‍ ഹിന്ദു ദൈവ വിശ്വാസങ്ങള്‍ക്കു ബുദ്ധമതക്കാരുടെയും ജൈനമതക്കാരുടേയും പ്രചാരത്താല്‍ കോട്ടം തട്ടിയിരുന്നു. ഹൈന്ദവ ദൈവ വിശ്വാസങ്ങള്‍ പരസ്പരം കലഹിക്കുന്ന വിശ്വാസങ്ങളും മഠങ്ങളുമായി വിഭജിക്കപ്പെട്ടിരുന്നു. മീമാംസ, സാംഖ്യ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു പക്ഷമാകട്ടെ നിരീശ്വരവാദികളുമായിരുന്നു.

ഭാരതത്തിലുടനീളം നടത്തിയ യാത്രകളില്‍ ശങ്കരന്‍ പല തര്‍ക്കങ്ങളും സംവാദങ്ങളും നടത്തുകയും വേദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും വ്യാഖ്യാനങ്ങള്‍ എഴുതുന്നതിനു പുറമേ തന്റെ ഭാരതയാത്രയിലുടനീളം ശങ്കരന്‍, സാംഖ്യ, പൂര്‍വ്വമീമാംസകരോടും, ബുദ്ധഭിക്ഷുക്കളോടും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, തര്‍ക്കത്തില്‍ തോല്പിച്ചു അവരെ തന്റെ ശിഷ്യരാക്കുകയും ചെയ്തിരുന്നു. ശങ്കരന്‍ പരസ്പരം ചേരാതെ വേര്‍ തിരിഞ്ഞു നിന്നിരുന്ന ദൈവവിശ്വാസങ്ങളെ ക്രോഡീകരിച്ചു ഷണ്മതാരാധന നടപ്പിലാക്കി. വേദങ്ങളെ വ്യാഖാനിച്ചുകൊണ്ടു അദ്ദേഹം എഴുതിയ കൃതികള്‍ വേദോപനിഷത്തുകള്‍ക്കു നഷ്ടപ്പെട്ട പ്രൌഢി വീണ്ടെടുക്കുന്നവയായിരുന്നു.

കേവലം മുപ്പത്തി രണ്ടു കൊല്ലത്തെ ജീവിതത്തിനിടയ്ക്കു ശങ്കരന്‍ വേദങ്ങളെ അവയുടെ ശുദ്ധരൂപത്തില്‍ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ഭാരതത്തിന്റെ നാലു കോണുകളിലായി മഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. സ്മാര്‍ത്ത സമ്പ്രദായത്തിലെ ദൈവാരാധനയും, ദശനാമി സമ്പ്രദായത്തിലെ സന്യാസമഠങ്ങളും ഷണ്മതാരാധനയും ശങ്കരന്‍ ചിട്ടപ്പെടുത്തിയവയാണു്. [20]

ശങ്കരാചാര്യര്‍, മാധവാചാര്യര്‍, രാമാനുജന്‍ എന്നിവരിലൂടെയാണു ഹൈന്ദവ ദൈവശാസ്ത്രത്തിന്റെ നവോത്ഥാനമുണ്ടായതു്. വേദങ്ങളെ തിരസ്കരിക്കുന്ന തത്വശാസ്ത്ര വിഭാഗങ്ങളായ സാംഖ്യ, വൈശേഷിക വിചാരങ്ങളെ വിമര്‍ശിച്ചുകൊണ്ടും വേദങ്ങളെ പ്രകീര്‍ത്തിച്ചും വ്യാഖ്യാനിച്ചുമാണു് ഈ മൂവരും എഴുതിയതും ചിന്തിച്ചിരുന്നതും.

[തിരുത്തുക] കൃതികള്‍

അദ്വൈതവേദാന്തത്തിന്റെ ചിന്തകള്‍ ഉപനിഷത്തുകളില്‍ കാണപ്പെടുന്നതു പോലെ വ്യാഖ്യാനിക്കുന്നതാണ് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളും. വേദങ്ങളില്‍ നിന്നും മറ്റ് ഹൈന്ദവ കൃതികളില്‍ നിന്നും ഉദ്ധരണികള്‍ എടുത്തു അദ്ദേഹം തന്റെ വാദങ്ങള്‍ രൂപപ്പെടുത്തി. ശിഷ്യന്റെ സ്വാനുഭവത്തിനു അദ്ദേഹം വളരെ പ്രാധാന്യം നല്‍കി. തര്‍ക്കശാസ്ത്രത്തിലൂന്നിയുള്ളതാണ് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളും. അദ്ദേഹം തന്റെ വാദങ്ങള്‍ കൂടുതലും സാംഖ്യ, ബുദ്ധ, ജൈന, വൈശേഷികരോടും വേദങ്ങളെ അംഗീകരിക്കാത്ത മറ്റ് ഹൈന്ദവ ത്വത്വചിന്തയ്ക്കും എതിരായാണ് നിരത്തുന്നത്.

അദ്ദേഹത്തിന്റെ കൃതികളെ ഭാഷ്യം (വ്യാഖ്യാനം), പ്രകരണ ഗ്രന്ഥം (തത്ത്വചിന്ത), സ്തോത്രം (ഭക്തി ഗീതങ്ങള്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ പെടുത്തുന്നു. അദ്വൈതചിന്തയുടെ പശ്ചാത്തലത്തില്‍ വേദങ്ങളെ വ്യാഖ്യാനിക്കുക ആണ് ഭാഷ്യ (വ്യാഖ്യാന) കൃതികളിലൂടെ അദ്ദേഹം ചെയ്തത്. ഗുരുവിന്റെ ഉപദേശം ശിഷ്യനു മനസ്സിലാകുന്നതിനു ഉപയോഗിച്ച വിവിധ ഉപായങ്ങള്‍ ആണ് തത്ത്വചിന്താപരമായ കൃതികളില്‍. ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള ഗീതങ്ങള്‍ ആണ് സ്തോത്രകൃതികളില്‍. അദ്ദേഹത്തിന്റേതായി കരുതുന്ന കൃതികളില്‍ വിവേകചൂഡാമണിയുടേയും ചില ഭാഷ്യകൃതികളുടേയും രചയിതാവിനെ പറ്റി തര്‍ക്കങ്ങള്‍ ഉണ്ട്.

ശങ്കരാചാര്യര്‍ പത്ത് പ്രധാന ഉപനിഷത്തുകള്‍ക്കും, ബ്രഹ്മസൂത്രങ്ങള്‍ക്കും, ഭഗവദ്ഗീതയ്ക്കും വ്യാഖ്യാനങ്ങള്‍ എഴുതി. അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ താഴെ പറയുന്നവ ആണ്.

ബൃഹദാരണ്യകോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, മണ്ഡൂകോപനിഷദ്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് അദ്ദേഹം വ്യാഖ്യാനങ്ങള്‍ എഴുതി. വിവേകചൂഡാമണി എന്ന പുസ്തകത്തില്‍ അദ്ദേഹം വേദജ്ഞാനത്തെപ്പറ്റി പ്രതിപാദിക്കുന്നു. ആത്മബോധം എന്ന കൃതിയില്‍ അദ്ദേഹം മനുഷ്യനും ബ്രഹ്മവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു. വ്യാസന്‍ പതഞ്ജലിയുടെ യോഗസൂത്രത്തിന് എഴുതിയ വ്യാഖ്യാനത്തിന് ശങ്കരന്‍ പുനര്‍വ്യാഖ്യാനം എഴുതി. [21] [22] [23]

  1. സൗന്ദര്യലഹരി
  2. ബ്രഹ്മസൂത്രങ്ങള്‍ (വ്യാഖ്യാനം)
  3. ദശോപനിഷത്തുകള്‍ (വ്യാഖ്യാനം)
  4. ഭഗവദ്ഗീത (വ്യാഖ്യാനം)
  5. വിവേകചൂഡാമണി

ബ്രഹ്മസൂത്രത്തിനു എഴുതിയ വ്യാഖ്യാനത്തില്‍ അദ്ദേഹം പൂര്‍വ ജന്മത്തില്‍ ബ്രഹ്മത്തെ കുറിച്ച് പരിജ്ഞാനം പ്രാപിച്ച ശേഷം ജനിച്ചവരാണെന്ന് ധര്‍മ്മവ്യാ‍ധനും, വിദുരരും മറ്റുമെന്ന് സൂചിപ്പിക്കുന്നു. അവരുടെ ഈ ജന്മത്തിലും അതില്‍ നിന്നുള്ള ഫലങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തടയാനാവില്ല എന്ന് അദ്ദേഹം പറയുന്നു. വേദങ്ങളെ കുറിച്ചുള്ള ജ്ഞാനം പുരാണങ്ങളും ഇതിഹാസങ്ങളും പഠിക്കുന്നതിലൂടെ ലഭിയ്ക്കും എന്ന് അദ്ദേഹം പറയുന്നു. തൈത്തരീയ ഉപനിഷത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു.

   
ശങ്കരാചാര്യര്‍
സര്‍വേഷാം ചാധികാരോ വിദ്യായാം ച ശ്രേയഃ കേവലയാ വിദ്യായാ വേത്തി സിദ്ധം
   
ശങ്കരാചാര്യര്‍

എല്ലാവര്‍ക്കും ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിനുള്ള അവകാശം ഉണ്ട്. പരമമായ ജ്ഞാനം ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിലൂടെ മാത്രമേ ലഭിയ്ക്കൂ.

[തിരുത്തുക] അവലംബം

  • Swami, Tapasyananda (2002). Sankara-Dig-Vijaya: The Traditional Life of Sri Sankaracharya by Madhava-Vidyaranya. India: Sri Ramakrishna Math. ISBN 81-7120-434-1. 
  • Greaves, Ron (March 2002). "From Totapuri to Maharaji: Reflections on a Lineage (Parampara)". 27th Spalding Symposium on Indian Religions, Oxford.

[തിരുത്തുക] ആധാര സൂചിക

  1. അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ട്. സ്വാമി, തപസ്യാനന്ദ (2002). ശങ്കര-ദിഗ്-വിജയം, xv-xxiv.  പ്രകാരം അദ്ദേഹത്തിന്റെ ജീവിതകാലം 509-477 BC യില്‍ ആണ്. പക്ഷെ ചില പാരമ്പര്യങ്ങള്‍ 788-809 AD എന്ന ജീവിത കാലഘട്ടം ആണ് കൊടുക്കുന്നത്. പക്ഷെ വൈജ്ഞാനികര്‍ ക്രിസ്തുവിനു ശേഷം എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം എന്നാണ് പറയുന്നത്.
  2. വിദ്യാശങ്കര്‍ എസ്. The Sankaravijaya literature. Retrieved on 2006-08-23.
  3. സ്വാമി, തപസ്യാനന്ദ (2002). ശങ്കര-ദിഗ്-വിജയം, viii. 
  4. സ്വാമി, തപസ്യാനന്ദ (2002). ശങ്കര-ദിഗ്-വിജയം, 14. 
  5. സ്വാമി, തപസ്യാനന്ദ (2002). ശങ്കര-ദിഗ്-വിജയം, 17. 
  6. സ്വാമി, തപസ്യാനന്ദ (2002). ശങ്കര-ദിഗ്-വിജയം, 28-29. 
  7. സ്വാമി, തപസ്യാനന്ദ (2002). ശങ്കര-ദിഗ്-വിജയം, 77-80. 
  8. Pilgrimages- Maheshwar. Retrieved on 2006-06-26.
  9. സ്വാമി, തപസ്യാനന്ദ (2002). ശങ്കര-ദിഗ്-വിജയം, 81-104. 
  10. സ്വാമി, തപസ്യാനന്ദ (2002). ശങ്കര-ദിഗ്-വിജയം, 117-129. 
  11. Photos of Sharada Temple (Sarvajna Pitha), Sharda, PoK. Retrieved on 2006-06-26.
  12. സ്വാമി, തപസ്യാനന്ദ (2002). ശങ്കര-ദിഗ്-വിജയം, 186-195.<