ലോക്പാൽ ബിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാൽ ബിൽ. ഒൻപതു തവണ പാർലമെന്റിൽ ലോക്പാൽ ബിൽ അവതരിപ്പിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലെത്താൻ കഴിയാത്തതിനാൽ ബിൽ പാസ്സായില്ല. ആദ്യമായി അവതരിപ്പിക്കപ്പെട്ട 1968 നുശേഷം പലപ്പോഴായി ഏറെ ചർച്ചചെയ്യപ്പെട്ടുവെങ്കിലും ബില്ലിൻറെ കാര്യത്തിൽ കൂടുതൽ പുരോഗതിയൊന്നും ഉണ്ടായില്ല. സമീപ കാലത്ത് ഭരണ തലത്തിലുള്ള അഴിമതി ചർച്ചാ വിഷയമായതോടെ നിർദ്ദിഷ്ട ലോക്പാൽ ബിൽ 2010 പരിഷ്കരിച്ച് നടപ്പാക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽനിന്നും ഉയരാൻ തുടങ്ങി. പ്രശസ്ത ഗാന്ധിയനും സാമുഹ്യപ്രവർത്തകനുമായ അണ്ണാ ഹസാരെ ജന ലോക്പാൽ ബിൽ എന്ന ആവശ്യവുമായി 2011 ഏപ്രിൽ 5 ന് ഡൽഹിയിലെ ജന്തർ മന്ദറിൽ ആരംഭിച്ച നിരാഹാര സത്യാഹഗ്രഹമാണ് നിർദ്ദിഷ്ട ലോക്പാൽ ബിൽ പരിഷ്കരിച്ച് നിയമമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തുവാൻ കേന്ദ്ര സർക്കാറിനെ നിർബന്ധിതമാക്കിയത്.

ചരിത്രം[തിരുത്തുക]

1966 ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ഭരണ പരിഷ്കാര കമ്മീഷനാണ് അഴിമതിക്കെതിരായി ഇത്തരമൊരു ബില്ലിനെക്കുറിച്ചുള്ള നിർദ്ദേശം സമർപ്പിച്ചത്.കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തകളുമെന്ന സംവിധാനമാണ് ഇതിലൂടെ മുന്നോട്ടുവച്ചത്. നീതിനിഷേധം അനുഭവിക്കാനിടയാകുന്ന വ്യക്തിയുടെ പരാതിയിന്മേൽ അന്വേഷണം നടത്താനും , നിഗമനത്തിലെത്താനും , ആയതിനു പരിഹാര മാർഗ്ഗം കാണാനും സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്സ്മാൻ . നിയമാനുസൃതപ്രതിനിധി എന്നാണ് സ്വീഡിഷ് ഭാഷയിൽ ഓംബുഡ്സ്മാൻ എന്ന പദത്തിൻറെ അർത്ഥം[1]. പരാതി പരിഹാരകൻ എന്ന് വേണമെങ്കിൽ പറയാം. ഓംബുഡ്സ്മാൻ എന്ന പദത്തിൻറെ അർത്ഥവ്യാപ്തിയിൽ ലോക്പാൽ, ലോകായുക്ത എന്നീ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.ഒരു സ്ഥാപനമെന്ന നിലയിൽ സ്വീഡനിലാണ് 1809 ൽ ലോകത്താദ്യമായി ഓംബുഡ്സ്മാൻ നിലവിൽ വന്നത്. 1919ൽ ഫിൻലാൻഡിലും 1953 ൽ ഡെൻമാർക്കിലും നോർവെയിലും ഈ സംവിധാനം നിലവിൽ വന്നു. ലോക(ജനങ്ങൾ), പാല(പാലകൻ) എന്നീ സംസ്കൃതപദങ്ങളിൽ നിന്നാണ് ജനങ്ങളുടെ സംരക്ഷകൻ എന്ന അർത്ഥത്തിലുള്ള ലോക്പാൽ എന്ന പദം രൂപംകൊണ്ടത്[2] . ജവാഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരുന്ന കാലത്ത് അഴിമതി വിരുദ്ധ സംവിധാനമായ ഓബുഡ്‌സ്മാൻ എന്ന ആശയം ഇന്ത്യയിലും നടപ്പാക്കണമെന്ന് ശക്തമായി വാദിച്ചിരുന്ന ലോക് സഭയിലെ സ്വതന്ത്ര അംഗവും സംസ്കൃതത്തിൽ പാണ്ഡിത്യവുമുണ്ടായിരുന്ന എൽ. എം. സിങ് വിയോട് ഓബുഡ്‌സ്മാൻ എന്ന വാക്കിന് തത്തുല്യമായ ഭാരതീയ പദം കണ്ടെത്താൻ നിർദ്ദേശിച്ചത് നെഹ്റു തന്നെയയിരുന്നു. പാർലമെന്റിൽ അഴിമതി വിരുദ്ധ സംവിധാനമായ ഓബുഡ്‌സ്മാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച എൽ. എം. സിങ് വി 1963 ഏപ്രിൽ മൂന്നിന് ലോക് സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കവെ ലോക്പാൽ എന്ന വാക്ക് നിർദ്ദേശിക്കുകയും ചെയ്തു[3][4].


സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഓംബുഡ്സ്മാൻറെ ചുവടുപിടിച്ച് 1968ൽ ഇന്ത്യയിൽ ലോക് സഭയിൽ അവതരിപ്പിച്ച ലോക്പാൽ ബിൽ 1969ൽ ലോക്‌സഭയിൽ പാസായെങ്കിലും രാജ്യസഭ പാസാക്കും മുൻപേ നാലാം ലോക് സഭ പിരിച്ചുവിട്ടതിനെ തുടർന്ന് നിയമമാക്കാനായില്ല. ലോക്പാൽ - ലോകായുക്ത ബിൽ എന്നപേരിലായിരുന്നു ഈ ബിൽ. പിന്നീട് 1971,77, 85,89,1996,98,2001,2005,2008 എന്നീ വർഷങ്ങളിലായിരുന്നു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്[5]. രാജ്യസഭയിൽ ഒരിക്കൽ പോലും ബിൽ പാസാക്കപ്പെട്ടിട്ടുമില്ല. 17 സംസ്ഥാനങ്ങൾ ഇന്ത്യയിൽ ലോകായുക്തകളെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവയുടെ അധികാരപരിധി എല്ലായിടത്തും ഒരേപോലെയല്ല. ചിലയിടങ്ങളിൽ മുഖ്യമന്ത്രിമാർ ലോകായുക്തകളുടെ അധികാരപരിധിയിൽ വരുമ്പോൾ മറ്റു ചില സംസ്ഥാനങ്ങളിൽ എം.എൽ.എ. മാർ പോലും ഉൾപ്പെടുന്നില്ല.1971 ൽ ആദ്യമായി ലോകായുക്തയെ നിയമിച്ച ഒറീസ 1993 ൽ ഈ സംവിധാനം അവസാനിപ്പിക്കുകയുണ്ടായി.

ബദൽ ബിൽ[തിരുത്തുക]

പാർലമെന്റിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാനുദ്ദേശിച്ചിരുന്ന ലോക്പാൽ ബിൽ 2010 അഴിമതി തടയാൻ അപര്യാപ്തമാണെന്ന വാദം കിരൺ ബേദി, സ്വാമി അഗ്നിവേശ്, അണ്ണാ ഹസാരെ തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ ഉയർത്തുകയും ഇന്ത്യ എഗെൻസ്റ്റ് കറപ്ഷൻ (India Against Corruption ) എന്ന സംഘടന നിർദ്ദിഷ്ട ലോക്പാൽ ബില്ലിനു പകരം മറ്റൊരു ബില്ലിന് രൂപം നൽകുകയും ചെയ്തു. ഇത്തരത്തിൽ നിർദ്ദിഷ്ട ലോക്പാൽ ബില്ലിന് ബദലായി അഴിമതി പൂർണമായും നിർമാർജ്ജനം ചെയ്യത്തക്കനിലയിൽ തയ്യാറാക്കിയതെന്ന അവകാശവാദവുമായി മുന്നോട്ടുവച്ചതാണ് ജന ലോക്പാൽ. അഴിമതി പൂർണമായും ഇല്ലാതാക്കുകയാണ് ജന ലോക്പാൽ ബിൽ അഥവാ പീപ്പിൾസ് ഓംബുഡ്‌സ്മാൻ ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. സുപ്രീം കോടതിയിലെ മുൻ ജഡ്ജിയും കർണാടക ലോകായുക്തയുമായ സന്തോഷ് ഹെഗ്‌ഡേ, മുതിർന്ന നിയമജ്ഞൻ പ്രശാന്ത് ഭൂഷൺ, വിവരാവകാശ പ്രവർത്തകനും മഗ്‌സെസെ പുരസ്‌കാര ജേതാവുമായ അരവിന്ദ് കേജ്‌രിവാൾ എന്നിവർ ചേർന്നാണ് ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയത്. ജന ലോക്പാൽ ബിൽ ഏറെ ഫലപ്രദമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര സമിതി അഥവാ ജന ലോക് പാൽ രൂപീകരിക്കണമെന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിർദ്ദേശം[6]. എത്ര ഉന്നതരായവരായും അഴിമതിയാരോപണം ഉയർന്നാൽ അന്വേഷണം നടത്തുക, ഒരുവർഷത്തിനകം അന്വേഷണം പൂർത്തിയാക്കി നടപടിക്ക് ശുപാർശ ചെയ്യുക എന്നിവയാണ് ഇതിന്റെ മറ്റ് ചുമതലകൾ.അഴിമതി നടത്തിയവർക്കെതിരേ നിയമനടപടിയെടുക്കുന്നുണ്ടെന്നും അവർക്ക് പരമാവധി ശിക്ഷലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ലോക്പാൽ ശ്രദ്ധിക്കുകയും വേണം. കുറ്റം ചെയ്ത ആളുടെ സ്വത്തുവകകൾ കണ്ടുകെട്ടണം. സർക്കാറുകളുടെ യാതൊരുവിധ നിയന്ത്രണമോ സമ്മർദ്ദമോ കൂടാതെ പ്രവർത്തിക്കാനുള്ള എല്ലാ അധികാരങ്ങളും ഈ സമിതിക്കുണ്ടായിരിക്കുമെന്നും ഇതിൽ വ്യവസ്ഥ ചെയ്യുന്നു.

താരതമ്യം[തിരുത്തുക]

കേന്ദ്ര ഗവൺമെൻറ് മുന്നോട്ടുവച്ച ലോക്പാൽ ബിൽ 2010, ജന ലോക്പാൽ ബിൽ എന്നിവ തമ്മിൽ ഘടനാപരമായി ഒട്ടേറെ വ്യത്യാസങ്ങളുണ്ട്[7].പൂർണ അധികാരത്തോടെയുള്ള ജന ലോക് പാൽ അണ്ണാ ഹസാരെയടക്കെുള്ളവർ മുന്നോട്ടു വയ്ക്കുമ്പോൾ ഒരു ഉപദേശക സമിതിയായാണ് ലോക്പാൽ സംവിധാനത്തെ കേന്ദ്ര ഗവൺമെൻറിൻറെ പരിഗണനയിലുള്ള ലോക്പാൽ ബിൽ 2010 ൽ വ്യവസ്ഥ ചെയ്യുന്നത്. അഴിമതി തടയണമെങ്കിൽ കടുത്ത വ്യവസ്ഥകളോടു കൂടിയ ലോക്പാൽ നിയമം കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും സർക്കാറിന്റെ പരിഗണനയിലുള്ള ലോക്പാൽ ബിൽ ദുർബലമാണെന്നും പ്രമുഖ നിയമജ്ഞനായ എഫ്.എസ് നരിമാനെ പോലുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്[8].

ജന ലോക്പാൽ ബിൽ[തിരുത്തുക]

പ്രധാന ലേഖനം: ജന ലോക്പാൽ

അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര സമിതി അഥവാ ജന ലോക് പാൽ രൂപീകരിക്കണമെന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിർദ്ദേശം. എത്ര ഉന്നതരായവരായും അഴിമതിയാരോപണം ഉയർന്നാൽ അന്വേഷണം നടത്തുക, ഒരുവർഷത്തിനകം അന്വേഷണം പൂർത്തിയാക്കി നടപടിക്ക് ശുപാർശ ചെയ്യുക എന്നിവയാണ് ഇതിന്റെ മറ്റ് ചുമതലകൾ. അഴിമതിയെ തൂത്തെറിയാൻ പര്യാപ്തമായ എല്ലാ വ്യവസ്ഥകളും ജന ലോക്പാൽ ബില്ലിലുണ്ടെന്നാണ് ബില്ലിന് രൂപം നൽകിയ ‘ഇന്ത്യ എഗെൻസ്റ്റ് കറപ്ഷൻ’ എന്ന സംഘടന പറയുന്നത്. അഴിമതിക്കെതിരായ സമരത്തിൽ അണ്ണ ഹസാരയ്‌ക്കൊപ്പം പങ്കെടുക്കുന്ന പ്രമുഖസംഘടനയാണ് ഇത്. യു.പി.എ സർക്കാർ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന ബിൽ വെറും കൺകെട്ടുവിദ്യ മാത്രമാണെന്നും സംഘടന ആരോപിക്കുന്നു. രാഷ്ട്രീയക്കാരെ സഹായിക്കാൻ മാത്രമേ നിർദ്ദിഷ്ട സർക്കാർ ബിൽ സഹായിക്കൂ എന്നും അവർ വാദിക്കുന്നു.

പ്രധാന നിർദ്ദേശങ്ങൾ[തിരുത്തുക]

  • സുപ്രീംകോടതിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും മാതൃകയിൽ പൂർണമായും സ്വതന്ത്രമായിരിക്കണം ഈ ഏജൻസിയുടെ പ്രവർത്തനം. നിർണായകമായ നീതിന്യായ അധികാരങ്ങളും ഇതിന് നൽകണം.
  • ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥവൃന്ദമോ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇത് ഉറപ്പുവരുത്തണം.
  • തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും പോലെ സർക്കാറിൽ നിന്ന് പൂർണമായും സ്വതന്ത്രമായ ഏജൻസിയായി ലോക്പാൽ സ്ഥാപിക്കണം.
  • അഴിമതിക്കേസിൽ അന്വേഷണത്തിനും വിചാരണയ്ക്കും ശിക്ഷ വിധിക്കുന്നതിനും ലോക്പാലിന് അധികാരം നൽകണം.
  • കേന്ദ്ര തലത്തിൽ ലോക്പാലും സംസ്ഥാന തലത്തിൽ ലോകായുക്തയും സ്ഥാപിക്കണം.
  • കേസ് രജിസ്റ്റർ ചെയ്യാനും ലോക്പാലിന് അധികാരമുണ്ട്.
  • രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കുമെതിരെ അന്വേഷണവുമാവാം.
  • അഴിമതിക്കേസിൽ ഒരു വർഷത്തിനകം അന്വേഷണവും അടുത്ത വർഷത്തിനകം വിചാരണയും പൂർത്തിയാക്കണം. അപ്രകാരം രണ്ടുവർഷത്തിനകം കുറ്റക്കാരെ ജയിലിലടയ്ക്കാൻ ഇതുവഴി കഴിയും.
  • അഴിമതിക്കേസിൽ കുറഞ്ഞത് അഞ്ചുവർഷവും കൂടിയത് ജീവപര്യന്തവും തടവുശിക്ഷ നൽകണം.
  • അഴിമതിമൂലം പൊതുഖജനാവിനുണ്ടായ നഷ്ടം ശിക്ഷാകാലയളവിൽ കുറ്റക്കാരനിൽ നിന്ന് ഈടാക്കണം.
  • കേന്ദ്രസർക്കാറോ സംസ്ഥാനങ്ങളോ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നില്ലെങ്കിലോ നിശ്ചിത സമയത്തിനകം സർക്കാർ ഓഫീസിൽ നിന്ന് സേവനം ലഭ്യമായില്ലെങ്കിലോ പൊതുജനങ്ങൾക്ക് ലോക്പാലിനോട് പരാതിപ്പെടാവുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കാര്യക്ഷമതയില്ലായ്മക്കെതിരേയും ലോക്പാലിന് നടപടിക്ക് നിർദ്ദേശിക്കാം. ആർക്കെതിരെയാണോ പരാതിയുയർന്നത് അവരിൽ നിന്നും പിഴ ഈടാക്കാനും അത് പരാതിക്കാർക്ക് നൽകാനും ലോക് പാലിന് അധികാരമുണ്ടാകും.
  • സ്വമേധയാ കേസെടുക്കാനും ലോക്പാലിന് അധികാരമുണ്ട്.
  • കേന്ദ്ര വിജിലൻസ് കമ്മീഷനും സി.ബി.ഐ.യുടെ അഴിമതി വിരുദ്ധ സെല്ലും ലോക്പാലിൽ ലയിപ്പിക്കണം.
  • ലോക്പാൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നാൽ രണ്ട് മാസത്തിനകം അന്വേഷിച്ച് നടപടിയെടുക്കണം.
  • നിയമവിദഗ്ദ്ധർ, സി.വി.സി., സി.എ.ജി., അന്താരാഷ്ട്ര പുരസ്‌കാര ജേതാക്കൾ എന്നിവരടങ്ങിയ സമിതിയാണ് ലോക്പാൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
  • ലോക്പാലിൽ നിയമരംഗത്തെ നാല് വിദഗ്ദ്ധരുൾപ്പെടെ പത്ത് അംഗങ്ങളുണ്ടാകണം. രാഷ്ട്രീയക്കാരെ ഇതിലുൾപ്പെടുത്തുകയില്ല. തികച്ചും ജനാ ധിപത്യരീതിയിലാണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുക.

സർക്കാർ ലോക്പാൽ ബിൽ[തിരുത്തുക]

ഉപദേശക സമിതിയായാണ് ലോക്പാൽ സംവിധാനത്തെ സർക്കാർ ലോക്പാൽ ബില്ലിൽ അവതരിപ്പിക്കുന്നത്[9].

പ്രധാന സവിശേഷതകൾ[തിരുത്തുക]

  • അഴിമതിമൂലമുള്ള നഷ്ടം തിരിച്ചുപിടിക്കാൻ ഇതിൽഅധികാരമില്ല.
  • കുറ്റക്കാർക്കെതിരായ കുറഞ്ഞ ശിക്ഷ ആറുമാസം തടവും കൂടിയത് ഏഴ് വർഷം തടവും.
  • ലോക്പാലിന് സ്വമേധയാ കേസെടുക്കാനാവില്ല.
  • ലോക്പാൽ ഉപദേശക സമിതിയാണ്. കേസന്വേഷിക്കാനേ അതിന് അധികാരമുള്ളൂ. ബന്ധപ്പെട്ട അധികൃതരാണ് ലോക്പാലിന്റെ ശുപാർശ പ്രകാരം

ശിക്ഷ വിധിക്കണമോ എന്നുതീരുമാനിക്കേണ്ടത്.

  • നിസ്സാര പരാതിക്കാർക്കെതിരെ കർക്കശ നടപടിയുണ്ടാകും.
  • അന്വേഷണ കാലയളവ് ആറുമാസം മുതൽ ഒരുവർഷം വരെ. എന്നാൽ വിചാരണയ്ക്ക് സമയപരിധിയില്ല.
  • എം.പി.മാർക്കും മന്ത്രിമാർക്കും പ്രധാനമന്ത്രിക്കും എതിരെ അന്വേഷണമാവാം.
  • എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം സാധ്യമല്ല. കേന്ദ്ര വിജിലൻസ് കമ്മീഷനാണ് അതിനുള്ള അധികാരം.
  • ലോക്പാലിന് മൂന്ന് അംഗങ്ങൾ മാത്രമേയുള്ളൂ. എല്ലാവരും റിട്ടയേർഡ് ജഡ്ജിമാരാണ്.
  • ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഇരുസഭകളിലെയും നേതാക്കൾ, പ്രതിപക്ഷ നേതാക്കൾ, നിയമമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ ചേർന്നാണ് ലോക്പാൽ.
  • അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്.വിദേശകാര്യം, സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ അവകാശമില്ല.
  • അഴിമതി വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കാനും വ്യവസ്ഥയില്ല.

പരിഷ്ക്കരണത്തിലേക്ക്[തിരുത്തുക]

അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടത്തിയ അനിശ്ചിതകാല നിരാഹാരത്തെത്തുടർന്ന് കൂടുതൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിനായി ലോക്പാൽ ബില്ലിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയ്യാറായതിൻറെ അടിസ്ഥാനത്തിൽ ലോക്പാൽ ബില്ലിന് വ്യവസ്ഥകൾ നിർദ്ദേശിക്കാൻ സംയുക്ത സമിതി രൂപീകരിച്ചുകൊണ്ട് 2011 ഏപ്രിൽ 9ന് രാവിലെ ഗസറ്റ് വിജ്ഞാപനം നിലവിൽ വന്നു[10]. തുടർന്ന് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ സമരത്തിന് വിജയകരമായ പരിസമാപ്തികുറിച്ചുകൊണ്ട് അണ്ണാ ഹസാരെ 2011ന് ഏപ്രിൽ 9ന് രാവിലെ 10.45-ഓടെ അഞ്ചു ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചു. പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ പരിഷ്‌കരിച്ച ലോക്പാൽ ബിൽ പാസ്സാക്കിയില്ലെങ്കിൽ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയ്ക്ക് മുന്നിൽ അടുത്ത ഘട്ടം സമരം തുടങ്ങുമെന്ന ഹസാരെ മുന്നറിപ്പും നൽകി[11].

സംയുക്തസമിതി[തിരുത്തുക]

പൗരസമൂഹ പ്രതിനിധികളെന്ന നിലയിൽ അന്നാ ഹസാരെയുടെ നേതൃത്വത്തിൽ അഞ്ചുപേരും കേന്ദ്രസർക്കാറിന്റെ പ്രതിനിധികളായ അഞ്ചുമന്ത്രിമാരും അടങ്ങുന്ന സംയുക്തസമിതിയാണ് നിലവിൽ വന്നത്. ലോക്പാൽ ബില്ലിന്റെ കരട് രൂപം തയ്യാറാക്കുവാനുള്ള സംയുക്തസമിതിയുടെ ആദ്യയോഗം 2011 ഏപ്രിൽ 16 ന് ഡൽഹിയിൽ ചേരുകയുണ്ടായി. തുടർന്ന് 2011 ജൂൺ 21 വരെയുള്ള കാലയളവിലായി ഒൻപതു തവണ സമിതി യോഗം ചേർന്നെങ്കിലും കേന്ദ്രസർക്കാറിൻറെയും പൗരസമൂഹത്തിൻറെയും പ്രതിനിധികൾക്ക് യോജിച്ച ഒരു തീരുമാനത്തിലെത്താനായില്ല. കരടുബില്ലിന് രൂപം നൽകാനുള്ള സംയുക്തസമിതിയുടെ 2011 ജൂൺ 21 നടന്ന അവസാനയോഗവും അലസിപ്പിരിഞ്ഞു[12].

താഴെ പറയുന്ന ആറു വിഷയങ്ങളിലാണ് കേന്ദ്രസർക്കാറും പൊതുസമൂഹ പ്രതിനിധികളും തമ്മിൽ പ്രധാനമായും തർക്കമുണ്ടായത്.

  1. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയിൽ ഉൾപ്പെടുത്തൽ
  2. നീതിപീഠത്തെ ലോക്പാൽ പരിധിയിൽ കൊണ്ടുവരൽ
  3. ഉദ്യോഗസ്ഥരെയെല്ലാം നിയമത്തിന്റെ പരിധിയിലാക്കി അഴിമതിക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ലോക്പാലിൻറെ അധികാരം
  4. പാർലമെന്റിൽ എം.പി.മാരുടെ പ്രവർത്തനം ലോക്പാൽ പരിശോധിക്കുന്നതു സംബന്ധിച്ച്
  5. സി.ബി.ഐ., കേന്ദ്ര വിജിലൻസ് കമ്മീഷൻ എന്നിവയുടെ അന്വേഷണവിഭാഗങ്ങളെ ലോക്പാലുമായി സംയോജിപ്പിക്കൽ
  6. ലോക്പാൽ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.), മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ (സി.ഇ.സി.) എന്നിവരെയും അംഗങ്ങളാക്കൽ

കരുത്തുറ്റ ലോക്പാൽ വേണമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ആവർത്തിക്കുമ്പോഴും ഭരണകൂടത്തിന് സമാന്തരമായി മറ്റൊരു സംവിധാനം പറ്റില്ലെന്ന കർക്കശനിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചു നിൽക്കുകയാണ് ചെയ്തത്.

അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധികൾ മുന്നോട്ടുവെച്ച കരടിലെ 40 നിർദ്ദേശങ്ങളിൽ 34 എണ്ണവും അംഗീകരിച്ചതായി കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു[13].

ഇരു വിഭാഗവും യോജിപ്പിലെത്തിയ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്[14].

ലോക്പാൽ അർധജുഡീഷ്യൽ അധികാരമുള്ള സംവിധാനമായിരിക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പ്രോസിക്യൂഷൻ സമയബന്ധിതമായി പൂർത്തിയാക്കും. പൊതുപ്രവർത്തകർ സ്വത്തുവിവരം വെളിപ്പെടുത്തേണ്ടത് നിർബന്ധമാക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ വ്യക്തമാക്കി 'സിറ്റിസൺസ് ചാർട്ടർ' തയ്യാറാക്കും.

ലോക്പാലിന് സ്വതന്ത്രമായ പ്രോസിക്യൂഷൻ അധികാരം. അന്വേഷണത്തിന് ഏത് ഉദ്യോഗസ്ഥന്റെയും സഹായം വിട്ടുനൽകും. അന്വേഷണ ഉദ്യോഗസ്ഥന് പോലീസിന്റെ അധികാരങ്ങൾ നൽകും. പൊതുഖജനാവിൽ നിന്ന് പണം ലഭിക്കുന്ന സന്നദ്ധസംഘടനകളും ലോക്പാലിന് കീഴിൽ വരും. ലോക്പാലിന് കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാനുള്ള അധികാരം. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിക്ക് അധികാരം. അന്വേഷണത്തിനിടയിൽ സ്ഥലംമാറ്റം നടത്താനും അധികാരം.

എം.പി.മാരുടെ പാർലമെന്റിനുള്ളിലെ പ്രവർത്തനം ലോക്പാലിനു കീഴിലാക്കണമെന്നത് അംഗീകരിക്കില്ലെന്ന് വീരപ്പമൊയ്‌ലി പറഞ്ഞു. ഭരണഘടനയുടെ 105 (2) വകുപ്പു പ്രകാരം സഭയ്ക്കുള്ളിലെ പ്രവർത്തനം ഒരു കോടതിക്കും പരിശോധിക്കാൻ കഴിയില്ലാത്തതിനാൽ എം.പി.മാരുടെ പാർലമെന്റിനുള്ളിലെ പ്രവർത്തനം ലോക്പാലിനു കീഴിലാക്കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു .

ആരോടും ഉത്തരവാദിത്തമില്ലാത്ത അന്വേഷണ ഏജൻസി വേണമോയെന്നതാണ് വിഷയമെന്ന് മാനവശേഷി മന്ത്രി കപിൽ സിബൽ ചൂണ്ടിക്കാട്ടി. അന്നാഹസാരെയുടെ കരട് അംഗീകരിച്ചാൽ, ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള ആരോപണം ലോക്പാലിന് കീഴിലെ ഡിവൈ.എസ്.പി.ക്ക് അന്വേഷിക്കാം. അവരുടെ കരടിൽ ലോക്പാലിന്റെ ബജറ്റ് പോലും തയ്യാറാക്കാനുള്ള ചുമതല ലോക്പാലിന് തന്നെയാണ്. ഇതും ഭരണഘടനയ്ക്ക് വിരുദ്ധമാണ്. സർക്കാറിന്റെ എല്ലാ സാമ്പത്തികകാര്യങ്ങളും കൈകാര്യം ചെയ്യുക ധനമന്ത്രാലയമായിരിക്കുമെന്ന് ഭരണഘടനയിൽ പറയുന്നു. എല്ലാ ഭരണപരമായ തീരുമാനങ്ങളും സ്റ്റേ ചെയ്യാനുള്ള അധികാരങ്ങൾ ലോക്പാലിനായിരിക്കുമെന്ന നിർദ്ദേശം സർക്കാറിന് പുറത്തു മറ്റൊരു സർക്കാറിനെ സൃഷ്ടിക്കും. അതംഗീകരിക്കാൻ പറ്റില്ല. സമാന്തര പോലീസ് സംവിധാനവും സർക്കാറും ഒരു ജനാധിപത്യരാജ്യത്തും പറ്റില്ല- സിബൽ ചൂണ്ടിക്കാട്ടി[15].

സംയുക്തസമിതിയുടെ നേതൃത്വത്തിൽ ഒരു കരട് ബിൽ സംബന്ധിച്ച് സമവായത്തിലെത്താൻ കഴിയാത്തതിനെത്തുടർന്ന് കേന്ദ്ര സർക്കാർ 2011 ജൂലൈ 3 ന് സർവകക്ഷിയോഗം വിളിച്ചുചേർക്കുമെന്നും ഉരുത്തിരിയുന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഏതുതരത്തിലാണ് ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കേണ്ടതെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്നുംകപിൽ സിബൽ പറഞ്ഞു[16]. ഫലത്തിൽ പൗരസമൂഹപ്രതിനിധികൾ ലോക്പാൽ ബില്ലിനായി തയ്യാറാക്കിയ ജനലോക്പാൽ എന്ന കരട് അതേരൂപത്തിൽ നിയമമാക്കുന്നതിനുള്ള സാധ്യത ഇല്ലാതായി. ലോക്പാലിന്റെ കരടുബില്ലിനുള്ള സംയുക്ത സമിതിയിലെ പൊതുസമൂഹ പ്രതിനിധികൾ അന്നാ ഹസാരെയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗത്തിനു മുൻപായി വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളെ പൗരസമൂഹ പ്രതിനിധികൾ തയ്യാറാക്കിയ ജനലോക്പാൽബില്ലിൻറെ മേൻമകൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി[17]. സർക്കാർ പ്രതിനിധികളും പൗരസമൂഹ പ്രതിനിധികളും തയ്യാറാക്കിയ രണ്ടു കരടു രൂപങ്ങളും 2011 ജൂലൈ 3 ന് ചേർന്ന സർവകക്ഷിയോഗത്തിൽ അവതരിപ്പിച്ചു. പൊതുസമൂഹപ്രതിനിധികളല്ല പാർലമെൻറാണ് നിയമം കൊണ്ടുവരേണ്ടതെന്ന നിലപാടാണ് യോഗത്തിൽ പൊതുവെ രാഷ്ട്രീയകക്ഷികൾ സ്വീകരിച്ചത്. സർവ്വകക്ഷിയോഗത്തിലും ബില്ലിൻറെ ഉള്ളടക്കത്തെക്കുറിച്ച് യോജിപ്പിലെത്താൻ കഴിഞ്ഞില്ല. പ്രധാനമന്ത്രിയെ ബില്ലിൻറെ പരിധിയിൽ കൊണ്ടുവരുന്നതു സംബന്ധിച്ചായിരുന്നു പ്രധാനമായും രാഷ്ട്രീയകക്ഷികൾക്കുണ്ടായിരുന്ന അഭിപ്രായവ്യത്യാസം. തുടർന്ന് ശക്തവും ഫലപ്രദവുമായ ലോക്പാൽ ബിൽ പാർലമെൻറിൻറെ 2011 ആഗസ്ത് മാസം ആരംഭിക്കുന്ന വർഷകാലസമ്മേളനത്തിൽ അവതരിപ്പിക്കണമെന്നുള്ള ഒറ്റവരി പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച് സർവകക്ഷിയോഗം പിരിയുകയാണ് ഉണ്ടായത്. [18]

ബിൽ പാർലമെൻറിൽ[തിരുത്തുക]

2011 ജൂലൈ 28ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗം പ്രധാനമന്ത്രിയെയും ഉന്നതജുഡീഷ്യറിയെയും ഒഴിവാക്കിക്കൊണ്ടുള്ള ലോക്പാൽ കരട് ബില്ലിന് അംഗീകാരം നൽകി. രണ്ടുമണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് മന്ത്രിസഭ ബിൽ അംഗീകരിച്ചത്. പൗരസമൂഹത്തിന്റെയും പ്രതിപക്ഷത്തിന്റെയും ചില നിർദ്ദേശങ്ങൾ തങ്ങൾ കരടുബില്ലിൽ പരിഗണിച്ചതായി സർക്കാർ അവകാശപ്പെട്ടു[19]. തുടർന്ന് 2011 ആഗസ്ത് 4 ന് പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രി വി.സാരായണസ്വാമി ലോക് സഭയിൽ ലോക്പാൽ ബിൽ അവതരിപ്പിച്ചു. പാർലമെന്റിൽ അവതരിപ്പിച്ച ലോക്പാൽബിൽ ദുർബലമാണെന്നാരോപിച്ച് അന്ന ഹസാരെയുടെ നേതൃത്വത്തിൽ അതിന്റെ കോപ്പികൾ കത്തിച്ച് പ്രതിഷേധിക്കുകയുണ്ടായി. ശക്തമായ ബിൽ കൊണ്ടുവരുമെന്ന സർക്കാറിന്റെ ഉറപ്പിൽ ഏപ്രിലിൽ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച തന്നെ അവർ വഞ്ചിച്ചതായും ഹസാരെ ആക്ഷേപിച്ചു[20]. ബില്ലിൻറെ പരിധിയിൽനിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കിയതിൽ പ്രതിപക്ഷകക്ഷികളും ശക്തമായ പ്രതിഷേധം ലോക് സഭയിൽ ഉയർത്തുകയുണ്ടായി[21].

പ്രധാന സവിശേഷതകൾ[തിരുത്തുക]

2011 ആഗസ്ത് 4 ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിൻറെ പ്രത്യേകതകൾ ചുവടെ കൊടുത്തിരിക്കുന്നു.

  • ആകെ എട്ടംഗങ്ങളായിരിക്കും ലോക്പാലിലുണ്ടാകുക.
  • സുപ്രീംകോടതിയിലെ ജഡ്ജി, മുൻ ജഡ്ജി, ഹൈക്കോടതിയിലെ സിറ്റിങ് ചീഫ് ജസ്റ്റിസ്, ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് എന്നിങ്ങനെ ജുഡീഷ്യറിയിൽ നിന്നുള്ളവരായിരിക്കും ലോക്പാലിലെ എട്ടംഗങ്ങളിൽ പകുതിപ്പേരും.
  • ബാക്കിയുള്ള നാലംഗങ്ങൾ സത്യസന്ധതയുള്ളവരും വിവിധ മേഖലകളിലെ കഴിവുതെളിയിച്ചവരും ആയിരിക്കണം. ഇവരെ അഴിമതിവിരുദ്ധ പ്രസ്ഥാനം, പൊതുഭരണം, വിജിലൻസ്, ഇൻഷുറൻസ്, ബാങ്കിങ്, നിയമം, മാനേജ്‌മെന്റ് മേഖല എന്നിവയിൽ നിന്നും തിരഞ്ഞെടുക്കാം.
  • നിയമസഭ, പാർലമെന്റ് അംഗങ്ങൾക്ക് ലോക്പാലിൽ അംഗമാകാൻ പാടില്ല.
  • അംഗങ്ങൾക്കും അധ്യക്ഷനും ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധം പാടില്ല.
  • പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്നവരായിരിക്കരുത്.
  • ബിസിനസ് ചെയ്യുന്നവരെയും വിവിധ തൊഴിലെടുക്കുന്നവരെയും അവ അവസാനിപ്പിച്ച ശേഷമേ പരിഗണിക്കാവു.
  • പ്രധാനമന്ത്രി, ലോക്‌സഭാ സ്​പീക്കർ, ഇരുസഭകളിലെയും പ്രതിപക്ഷനേതാക്കൾ, ഒരു കേന്ദ്ര മന്ത്രിസഭാംഗം, സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പ്രമുഖ നിയമജ്ഞൻ, പൊതുസമൂഹത്തിന്റെ പ്രതിനിധി എന്നിവരടങ്ങിയ സമിതിയായിരിക്കും ലോക്പാലിനെ തിരഞ്ഞെടുക്കുക. *ലോക്പാലിലേക്ക് നിയമിക്കേണ്ടവരെ കണ്ടെത്തുന്നതിന് ഉപസമിതിയെയും ഈ സമിതിക്കു നിയമിക്കാം.
  • സുപ്രീംകോടതിക്കു ലഭിക്കുന്ന റഫറൻസിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തെത്തുടർന്ന് രാഷ്ട്രപതിക്ക് മാത്രമേ ലോക്പാൽ ചെയർമാനെയും അംഗങ്ങളെയും നീക്കംചെയ്യാൻ അധികാരമുള്ളൂ.
  • ലോക്പാലിൽ നിന്ന് വിരമിക്കുന്നവർക്ക് പുനർനിയമനമില്ല. *വിരമിച്ച് അഞ്ചുകൊല്ലം കഴിയുംവരെ മറ്റൊരു തൊഴിലും ചെയ്യാൻ പാടില്ല. രാഷ്ട്രീയത്തിലിറങ്ങുകയോ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യുന്നതിനും വിലക്കുണ്ട്.
  • അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണവിഭാഗം ലോക്പാലിന് ഉണ്ടാകും.
  • സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതിന് ഡൽഹി സ്‌പെഷൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ വ്യവസ്ഥകളും ലോക്പാലിന്റെ അന്വേഷണ വിഭാഗത്തിനുണ്ടായിരിക്കും. *പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനും പ്രത്യേക വിഭാഗമുണ്ട്. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എന്ന തസ്തികയിലുള്ളയാലായിരിക്കും ഇതിന് നേതൃത്വം നൽകുക.
  • ആരോപണങ്ങൾ അന്വേഷിക്കുന്നതിന് മുൻകൂർ അനുമതിയുടെ ആവശ്യമില്ല.
  • ലോക്പാലിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഉത്തരവാദപ്പെട്ടവർ അതിന്മേൽ നടപടികൾ സ്വീകരിക്കണം. മന്ത്രിമാരുടെ കാര്യത്തിൽ പ്രധാനമന്ത്രിയും അംഗങ്ങളുടെ കാര്യത്തിൽ ലോക്‌സഭാ സ്​പീക്കറും രാജ്യസഭാ ചെയർമാനുമാണ് നടപടിയെടുക്കേണ്ടത്.
  • സാക്ഷികളെ വിളിച്ചുവരുത്തുന്നതിനും രേഖകൾ പിടിച്ചെടുക്കുന്നതിലും ലോക്പാലിന് സിവിൽ കോടതിയുടെ അധികാരമുണ്ടാകും .
  • അഴിമതിയിലൂടെ നേടിയ സ്വത്താണെന്ന് തെളിഞ്ഞാൽ, അന്വേഷണഘട്ടത്തിൽത്തന്നെ പിടിച്ചെടുക്കാം. കേസ് തീർപ്പാകുന്ന മുറയ്ക്ക് വിട്ടു കൊടുക്കണോ കണ്ടുകെട്ടണോയെന്നതിൽ തീരുമാനമെടുക്കാം.
  • ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനും അധികാരമുണ്ട്.
  • അഴിമതിക്കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കും.
  • ലോക്പാലിന്റെ പ്രവർത്തനത്തിനായി കമ്മീഷൻസ് എൻക്വയറി നിയമം, അഴിമതിനിരോധന നിയമം, ക്രിമിനൽ നടപടിച്ചട്ടങ്ങൾ എന്നിവയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്[22].


പാർലമെൻറ് സ്ഥിരം സമിതി ചർച്ച ചെയ്ത് ആവശ്യമായ ഭേദഗതികൾ വരുത്തുകയെന്നതാണ് ഇനിയുള്ള നടപടിക്രമം. പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം പ്രാതിനിധ്യമുള്ള സ്ഥിരം സമിതിക്കു മുൻപാകെ ഈ ഘട്ടത്തിൽ വ്യക്തികൾക്കും സംഘടനകൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. ഇതിനുശേഷമായിരിക്കും ഓഗസ്റ്റ് 4 ന് അവതരിപ്പിച്ച ബിൽ ഇനി ലോക് സഭയിൽ വീണ്ടുമെത്തുക.

വീണ്ടും ഹസാരെ[തിരുത്തുക]

2011 ആഗസ്ത് 4 ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം തുടരവെ മറ്റൊരു ഭാഗത്ത് അണ്ണാ ഹസാരെ 2011ന് ഏപ്രിൽ 9ന് അഞ്ചു ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചപ്പോൾ പറഞ്ഞപ്രകാരം തന്നെ 2011 ഓഗസ്റ്റ് 16 മുതൽ ഡൽഹിയിൽ അനശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഡൽഹിയിലെ ജയ്‌പ്രകാശ്‌ നാരായൺ പാർക്കിൽ (ജെ.പി പാർക്ക്) സമരം ആരംഭിക്കാനുള്ള ഒരുക്കം നടത്തവെ ഡൽഹി ഭരണകൂടം അവിടെ നിരോധനാജ്ഞ ഏർപ്പെടുത്തി. 2011 ഓഗസ്റ്റ് 16 ന് രാവിലെ 7.30ന് ഹസാരെയെയും അദ്ദേഹത്തിനൊപ്പം സമരരംഗത്തുള്ള പ്രമുഖ അഭിഭാഷകൻ ശാന്തിഭൂഷൻ, അരവിന്ദ് കജ്രിവാൾ, കിരൺ ബേദി എന്നിവരെയും അറസ്റ്റ് ചെയ്തു. സെക്ഷൻ 144 ലംഘിക്കില്ലെന്ന് ഉറപ്പുനൽകാത്തതിനെ തുടർന്ന് മജിസ്‌ട്രേറ്റ് ഇവരെ ഏഴു ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവിട്ടു. തുടർന്ന് അദ്ദേഹത്തെയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരെയും തിഹാർ ജയിലിലേക്ക് മാറ്റി. എന്നാൽ ഹസാരെ ഒഴിച്ചുള്ളവരെ ഓഗസ്റ്റ് 16 ന് വൈകുന്നേരം തന്നെ വിട്ടയച്ചു.

പാർലമെൻറ് സ്ഥിരം സമിതി റിപ്പോർട്[തിരുത്തുക]

അഭിഷെക് മനു സിങ് വിയുടെ അധ്യക്ഷതയിലുള്ള 30 അംഗ പാർലമെൻറ് സമിതി കരട് ബിൽ സംബന്ധിച്ച് അന്തിമ റിപ്പോർട് 2011 ഡിസംബർ 7ന് തയ്യാറാക്കുകയും ഡിസംബർ 8 ന് പാർലമെൻറിൻറെ മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു. 17 സിറ്റിങ്ങുകൾ നടത്തിയ സമിതി 199 പോജുള്ള റിപ്പോർട്ടാണ് തയ്യാറാക്കിയത്. 16 ഭേദഗതികൾ ഉൾപ്പെട്ടതാണ് അന്തിമ റിപ്പോർട്[23]. 16 ഭേദഗതികളിൽ 14 എണ്ണം 2013 ജനുവരി 31 ന് മന്ത്രിസഭായോഗം അംഗീകരിച്ചു.[24]

സെലക്റ്റ് കമ്മിറ്റി തള്ളിയ നിർദ്ദേശങ്ങൾ[തിരുത്തുക]

  1. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടാൽ അപ്പോൾത്തന്നെ അന്വേഷണം നടത്താനുള്ള അധികാരം ലോക്പാലിന് വേണമെന്ന സെലക്ട് കമ്മിറ്റിയുടെ നിർദ്ദേശം
  2. ലോക്പാൽ റഫർചെയ്യുന്ന കേസ് അന്വേഷിക്കുന്ന സി.ബി.ഐ. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുമുമ്പ് ലോക്പാലിന്റെ അനുവാദം വേണമെന്ന നിർദ്ദേശവും തള്ളി.

സെലക്റ്റ് കമ്മിറ്റി അംഗീകരിച്ച പ്രധാന നിർദ്ദേശങ്ങൾ[തിരുത്തുക]

  1. ലോക്പാൽ നിയമം നിലവിൽവന്ന് ഒരു വർഷത്തിനകം സംസ്ഥാനങ്ങൾ ലോകായുക്തനിയമം പാസ്സാക്കണം.
  2. ലോക്പാൽ അംഗമാകുന്നതിൽനിന്ന് ഏതെങ്കിലും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ 'ഭാഗമായ' ആളെ എന്നാക്കി മാറ്റി.
  3. ലോക്പാൽ സെലക്ഷൻ കമ്മിറ്റിയിലെ 'പ്രമുഖനായ ന്യായാധിപനെ' മറ്റു നാലംഗങ്ങൾ ചേർന്ന് നിർദ്ദേശിക്കണം
  4. കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ നിയമവിധേയമായി പ്രവർത്തിക്കുന്ന മതട്രസ്റ്റുകൾ, ചാരിറ്റബിൾ സൊസൈറ്റികൾ, എൻഡോവ്‌മെന്റുകൾ, സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരമുള്ള സൊസൈറ്റികൾ തുടങ്ങിയവയെ ലോക്പാൽ പരിധിയിൽ നിന്നൊഴിവാക്കി.
  5. പൊതുസേവകരുടെ പ്രോസിക്യൂഷന് അനുമതി നൽകാനുള്ള അധികാരം സർക്കാറിൽ നിന്നെടുത്ത് ലോക്പാലിന് നൽകണം
  6. ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ സി.വി.സി. നിയമിക്കണം

അവലംബം[തിരുത്തുക]

  1. ജി. ഗോപിനാഥൻ നായർ (2007). ഓംബുഡ്സ്മാൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameters: |1= and |2= (help)
  2. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9810881&programId=1073753763&channelId=-1073751706&BV_ID=@@@&tabId=11". {{cite news}}: |access-date= requires |url= (help); External link in |title= (help)
  3. "http://www.mathrubhumi.com/online/malayalam/news/story/1135665/2011-08-29/india". {{cite news}}: |access-date= requires |url= (help); External link in |title= (help)
  4. "മനോരമ ദിനപത്രം 28 ഓഗസ്റ്റ് 2011". {{cite news}}: |access-date= requires |url= (help)
  5. "http://articles.timesofindia.indiatimes.com/2011-04-06/mumbai/29387852_1_lokpal-bill-chief-justice-ombudsman ടൈംസ് ഓഫ് ഇന്ത്യ". {{cite news}}: |access-date= requires |url= (help); External link in |title= (help)
  6. "http://www.ndtv.com/article/india/what-is-the-jan-lokpal-bill-why-its-important-96600 എൻ ഡി ടി വി". {{cite news}}: |access-date= requires |url= (help); External link in |title= (help)
  7. "http://indiaagainstcorruption.org/". {{cite news}}: |access-date= requires |url= (help); External link in |title= (help)
  8. "http://www.madhyamam.com/news/38641/110121". {{cite news}}: |access-date= requires |url= (help); External link in |title= (help)
  9. "http://www.ndtv.com/article/india/why-hazare-others-oppose-govts-lokpal-bill-2010-96609". {{cite news}}: |access-date= requires |url= (help); External link in |title= (help)
  10. "http://www.thehindu.com/news/national/article1645254.ece". {{cite news}}: |access-date= requires |url= (help); External link in |title= (help)
  11. "http://www.mathrubhumi.com/story.php?id=177918". {{cite news}}: |access-date= requires |url= (help); External link in |title= (help)
  12. "http://www.mathrubhumi.com/online/malayalam/news/story/1006526/2011-06-22/india". {{cite news}}: |access-date= requires |url= (help); External link in |title= (help)
  13. "http://www.mathrubhumi.com/online/malayalam/news/story/1006526/2011-06-22/india". {{cite news}}: |access-date= requires |url= (help); External link in |title= (help)
  14. "http://www.mathrubhumi.com/online/malayalam/news/story/1006526/2011-06-22/india". {{cite news}}: |access-date= requires |url= (help); External link in |title= (help)
  15. "http://www.mathrubhumi.com/online/malayalam/news/story/1006964/2011-06-22/india". {{cite news}}: |access-date= requires |url= (help); External link in |title= (help)
  16. "http://www.mathrubhumi.com/online/malayalam/news/story/1006964/2011-06-22/india". {{cite news}}: |access-date= requires |url= (help); External link in |title= (help)
  17. "http://www.mathrubhumi.com/online/malayalam/news/story/1026219/2011-07-02/india". {{cite news}}: |access-date= requires |url= (help); External link in |title= (help)
  18. "മാതൃഭൂമിദിനപത്രം ജൂലൈ 4, 2011". {{cite news}}: |access-date= requires |url= (help)
  19. "http://www.mathrubhumi.com/online/malayalam/news/story/1076975/2011-07-29/india". {{cite news}}: |access-date= requires |url= (help); External link in |title= (help)
  20. "http://www.mathrubhumi.com/online/malayalam/news/story/1091260/2011-08-05/india". {{cite news}}: |access-date= requires |url= (help); External link in |title= (help)
  21. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9810855&programId=1073753763&channelId=-1073751706&BV_ID=@@@&tabId=11". {{cite news}}: |access-date= requires |url= (help); External link in |title= (help)
  22. "http://www.mathrubhumi.com/online/malayalam/news/story/1091271/2011-08-05/india". {{cite news}}: |access-date= requires |url= (help); External link in |title= (help)
  23. "മലയാള മനോരമ ദിനപത്രം 8 ഡിസംബർ 2011". {{cite news}}: |access-date= requires |url= (help)
  24. "ഭേദഗതികളോടെ ലോക്പാൽ ബില്ലിന് മന്ത്രിസഭാ അംഗീകാരം". മാതൃഭൂമി. ഫെബ്രുവരി 2013. Archived from the original on 2013-02-01. Retrieved 1 ഫെബ്രുവരി 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക്പാൽ_ബിൽ&oldid=3644156" എന്ന താളിൽനിന്ന് ശേഖരിച്ചത്