റബ്ബര്‍ മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
റബ്ബര്‍ മരം
Hevea brasiliensis
Hevea brasiliensis
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Malpighiales
കുടുംബം: Euphorbiaceae
ഉപകുടുംബം: Crotonoideae
ഗോത്രം: Micrandreae
ഉപഗോത്രം: Heveinae
ജനുസ്സ്‌: Hevea
വര്‍ഗ്ഗം: H. brasiliensis
ശാസ്ത്രീയനാമം
Hevea brasiliensis
Müll.Arg.
റബ്ബര്‍ തോട്ടം

അന്തരീക്ഷത്തില്‍ ഈര്‍പ്പം സ്ഥിരമായി നിലനില്‍ക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ഒരു മരമാണ് റബ്ബര്‍. 1850-കളില്‍ വരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ബ്രസീലിലായിരുന്നു റബര്‍ ഉണ്ടായിരുന്നത്. കോളനിവത്കരണത്തിന്റെ ഭാഗമായി ഈ വൃക്ഷം ലോകമെമ്പാടുമുള്ള അനുയോജ്യകാലാവസ്ഥകളിലേക്ക് പടരുകയുണ്ടായി.

മരത്തിന്റെ തൊലിക്കടിയില്‍ നിന്നും ഊറിവരുന്ന ദ്രാവകം ഉറക്കുമ്പോഴാണ് ഇലാസ്തികതയുള്ള റബ്ബര്‍ ആകുന്നത്. ഇതുപയോഗിച്ച് പെന്‍സില്‍ കൊണ്ടെഴുതിയ എഴുത്തുകള്‍ ഉരച്ചുമായ്ച്ചുകളയാം (റബ്ബ് ചെയ്യാം - rub) എന്ന അറിവാണ്, മരത്തിനും അതില്‍നിന്നുണ്ടാകുന്ന ഉല്പന്നത്തിനും റബര്‍ (Rubber)എന്ന നാമം നല്‍കുന്നതിന് കാരണമായത്. ഇംഗ്ലീഷ് രസതന്ത്രജ്ഞനായ പ്രീസ്റ്റ്‌ലിയാണ് ഇത് കണ്ടുപിടിച്ചത്. ഈ വൃക്ഷത്തെ റെഡ് ഇന്ത്യക്കാര്‍ കരയുന്ന മരം എന്ന അര്‍‍ത്ഥത്തില്‍, കാവു-ചു എന്നാണ് വിളിച്ചിരുന്നത്. ആമസോണ്‍ നദിയുടെ തീരത്തുള്ള പാരാ തുറമുഖത്തുനിന്ന് ആദ്യമായ് കയറ്റി അയക്കപ്പെട്ടതിനാല്‍ പാരാറബ്ബര്‍ എന്നും അറിയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകള്‍

റബ്ബര്‍ ഒരു ഇലകൊഴിയും വൃക്ഷമാണ്. ഏറെ ബലമില്ലാത്ത ഇതിന്റെ തടി അധികം വളവില്ലാതെ നേരെ വളരുന്നു. സാധാരണ ചുവട്ടില്‍ നിന്നും ശാഖകളുണ്ടാകില്ല. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ റബ്ബര്‍ ഇലകൊഴിക്കുകയും ഒരു മാസത്തിനുള്ളില്‍ വീണ്ടും തളിര്‍ക്കുകയും ചെയ്യുന്നു. കമ്പുകളുടെ അഗ്രഭാഗങ്ങളിലും ഇലകളുടെ കക്ഷങ്ങളിലും പൂങ്കുലകളിലായി പൂക്കള്‍ ഉണ്ടാകുന്നു. ഏകലിംഗികളായ ആണ്‍പൂക്കളും പെണ്‍പൂക്കളും ഒരേ പൂങ്കുലയില്‍ തന്നെ ഉണ്ടാകുന്നു. പൂക്കള്‍ ചെറുതും മണമുള്ളതും ആയിരിക്കും. ഒരു ശരാശരി വൃക്ഷത്തില്‍ 300 കായ്ക്കള്‍ ഉണ്ടാകുന്നു. ഓരോ കായിലും ഓരോ വിത്തുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നറകള്‍ ഉണ്ടാകും. ഉണങ്ങിയ കായ്കള്‍ ശബ്ദത്തോടുകൂടി പൊട്ടിത്തെറിക്കുകയും വിത്തുകള്‍ ഒരു പുതിയവൃക്ഷത്തിനനുയോജ്യമായ ദൂരത്തില്‍ ചിതറി വീഴുകയും ചെയ്യുന്നു.

വിത്തുവഴിയാണ് പ്രവര്‍ദ്ധനം നടക്കുന്നത്. അനുയോജ്യമായ അന്തരീക്ഷത്തില്‍ ആറേഴ് ദിവസങ്ങള്‍ക്കുള്ളില്‍ വിത്തു മുളക്കുന്നു. കാലാവസ്ഥാ വ്യത്യാസമനുസരിച്ച് വിവിധസ്ഥലങ്ങളില്‍ പ്രവര്‍ദ്ധന സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. തെക്കേ ഇന്ത്യയില്‍ മണ്‍സൂണ്‍ മഴക്കാലത്തിനു അവസാനമാകുമ്പോഴേക്കും വിത്തുകള്‍ ഉണ്ടാകുന്നു

റബ്ബര്‍ ച്ചെടികള്‍ക്ക് കുറഞ്ഞത് 200 സെന്റീമീറ്റര്‍ വാര്‍ഷിക വര്‍ഷപാതവും 21°C-ല്‍ കൂടിയ താപനിലയും ആവശ്യമാണ്. വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവ് ഇതിനില്ല. മാത്രമല്ല വെള്ളക്കെട്ടിനെ ചേറുക്കാനും ഇതിന് കഴിവില്ല. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി ലഭിക്കുന്ന ശ്രീലങ്കയിലെ പടിഞ്ഞാറോട്ട അഭിമുഖമായുള്ള കുന്നുകളും കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ചെരിവുകളും റബ്ബര്‍ കൃഷിക്ക് വളരെ പറ്റിയതാണ്[1].

[തിരുത്തുക] നടീല്‍ രീതി

ബഡ്ഡു ചെയ്ത തൈകള്‍ ജൂണ്‍ മാസത്തിലോ സെപ്റ്റംബര്‍ മാസത്തിലോ നടാവുന്നതാണ്. 75 സെമീ നീളത്തിലും 75 സെന്റീമീറ്റര്‍ വീതിയിലും 75 സെന്റീമീറ്റര്‍ ആഴത്തിലുമുള്ള കുഴികളിലാണ്‌ നടുന്നത്. ഇങ്ങനെ നിര്‍മ്മിച്ച കുഴിയില്‍ 55 സെന്റീമീറ്റര്‍ ഉയരത്തില്‍ മേല്‍മണ്ണ് ഇട്ട് നിറക്കുക. 13 കിലോഗ്രാം കാലിവളാം അല്ലെങ്കില്‍ കമ്പോസ്റ്റോ 15 ഗ്രാം റോക്ക് ഫോസ്ഫേറ്റിനോട് കൂട്ടിച്ചേര്‍ത്തത് മേല്‍മണ്ണുമായി കലര്‍ത്തി ബാക്കി 20 സെന്റീ മീറ്റര്‍ നിറയ്ക്കുക. വളഞ്ഞുപിരിഞ്ഞതോ ഒന്നില്‍ക്കൂടുതല്‍ തായ്‌വേരുകള്‍ ഉള്ളതോ ആയ തൈകള്‍ ഒഴിവാക്കി; തായ് വേരുകള്‍ മണ്ണില്‍ ഇറങ്ങത്തക്കവിധം കുഴിയെടുത്ത് നടുകയും ചുവട്ടിലേക്ക് കൂടുതല്‍ മണ്ണ് ചേര്‍ത്ത് കൊടുക്കുകയും ചെയ്യുക.

തൈകള്‍ നടുമ്പോള്‍ തന്നെ പ്ലാറ്റ്ഫോം വെട്ടുകയും മണ്ണൊലിപ്പ് തടയുന്നതിലേക്കായി കോണ്ടൂര്‍ ബണ്ടുകളും ഉണ്ടാക്കേണ്ടതാണ്‌. റബ്ബറിന്‌ പുതയായി ആവരണവിളകളും തൈ നടുന്ന സമയം തന്നെ നടാവുന്നതുമാണ്‌.

[തിരുത്തുക] വിളവെടുപ്പ് (ടാപ്പിംങ്)

റബ്ബര്‍ ടാപ്പിങ്

റബര്‍ മരത്തിന്റെ പട്ട(പുറം തൊലി)യില്‍ നിയന്ത്രിതമായി മുറിവേല്പ്പിച്ച് അതിന്റെ കറ എടുക്കുന്ന പ്രക്രിയയാണ്‌ ടാപ്പിങ്ങ് എന്ന് പറയുന്നത് [2]. ഏകദേശം ഏഴുവര്‍ഷത്തോളം വളര്‍ന്ന റബ്ബര്‍മരത്തിന്റെ തൊലിവെട്ടിയാണ് പാലെടുക്കുന്നത്. വിദഗ്ദ്ധനായ ടാപ്പിങ് തൊഴിലാളി, മരത്തിന്റെ തൊലി വെട്ടി ചെരിഞ്ഞ ഒരു ചാലുണ്ടാക്കുന്നു. ഇതിനായി വളഞ്ഞ ഒരു പ്രത്യേകതരം കത്തിയാണ് ഉപയോഗിക്കുന്നത്. ഈ ചാലിലൂടെ റബറിന്റെ പശ അഥവാ പാല്‍ ഊറീവരുന്നു. ഈ പശ ശേഖരിക്കുന്നതിന് ചാലിന്റെ താഴത്തെ അറ്റത്ത് ഒരു പാത്രം ഘടിപ്പിച്ചിരിക്കും. പൊതുവേ ചിരട്ടയാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. പൊതുവേ ടാപിങ് പ്രഭാതത്തിലാണ് നടത്താറുള്ളത്. വൈകുന്നേരമാകുമ്പോഴേക്കും താഴെ ഘടിപ്പിച്ചിട്ടുള്ള പാത്രത്തില്‍ ശേഖരിക്കപ്പെടുന്ന പാല്‍ വലിയ പാത്രങ്ങളില്‍ പകര്‍ത്തിക്കൊണ്ടുപോകുന്നു[1].

ജൂണ്‍ - സെപ്റ്റംബര്‍ മാസങ്ങളിലാണ്‌ ടാപ്പിങ് നടത്തുന്നത്. ടാപ്പിങ്ങിന്‌ തിരഞ്ഞെടുക്കേണ്ട മരങ്ങള്‍ക്ക്; ഒട്ടുബന്ധത്തില്‍ നിന്നും 125 സെന്റീ മീറ്റര്‍ ഉയരത്തില്‍ 50 സെന്റീ മീറ്റര്‍ വണ്ണം ഉണ്ടായിരിക്കണം. തോട്ടത്തിലെ 50 ശതമാനം മരങ്ങളെങ്കിലും നിശ്ചിത വണ്ണം ഇല്ലങ്കില്‍‍ ടാപ്പിങ്ങ് ലാഭകരമായിരിക്കില്ല. 50 സെന്റിമീറ്ററില്‍ കുറഞ്ഞ വണ്ണത്തിലുള്ള മരങ്ങളുടെ പട്ടയുടെ കനം കുറവായിരിക്കുകയും തടിയില്‍ കൊള്ളാതെ ടാപ്പിങ്ങ് നടത്തുന്നതിന്‌ കഴിയാതിരിക്കുകയും ചെയ്യും. തോട്ടത്തിലെ മരങ്ങളില്‍ നിരകള്‍ക്ക് സമാന്തരമായി ഒരേ വശത്തുതന്നെ മാര്‍ക്കു ചെയ്യുന്നത് ടാപ്പിങ്ങ് കൂടുതല്‍ സൗകര്യപ്രദമാക്കും.

മരത്തില്‍ വെട്ടുന്ന ചാല്‍, അതിനെ പൂര്‍ണ്ണമായും ചുറ്റി കൂട്ടിമുട്ടാത്തരീതിയിലായിരിക്കണം ടാപ്പിങ് നടത്തേണ്ടത്. ഇങ്ങ്നെ സംഭവിക്കുന്നത്, മരത്തിന്റെ വേരില്‍ നിന്നും വെള്ളവും വളവും ലഭിക്കുന്നത് തടയുകയും മരം നശിച്ചുപോകാനിടവരുകയും ചെയ്യുന്നു[1].


[തിരുത്തുക] മാര്‍ക്കിംഗ് രീതി

റബര്‍മരത്തില്‍നിന്ന് പാല്‍ ശേഖരിക്കുന്നു

ടെമ്പ്ലേറ്റും മാര്‍ക്കിംഗ് കത്തിയുമുപയോഗിച്ചാണ്‌ റബ്ബറിന്‌ മാര്‍ക്ക് ചെയ്യുന്നത്. 125 സെന്റീ മീറ്റര്‍ നീളമുള്ള മരക്കഷണത്തില്‍ 30° ചരിവില്‍ ടെമ്പ്ലേറ്റുകള്‍ ഉറപ്പിക്കുന്നത് മാര്‍ക്കിംങ്ങ് എളുപ്പത്തിലാക്കുന്നതിന്‌ ഉപകരിക്കും. സാധാരണയായി ടെമ്പ്ലേറ്റിന്റെ വീതി ഒരു വര്‍ഷം വെട്ടുന്ന പട്ടയുടെ വീതി ആയിരിക്കും 125 സെന്റീ മീറ്റര്‍ ഉയരത്തില്‍ മരത്തിന്റെ ചുറ്റളവിന്റെ നേര്‍പകുതി കണക്കാക്കി മരത്തിന്റെ രണ്ട് വശങ്ങളിലും സ്കെയില്‍ ഉപയോഗിച്ച് നേര്‍വരകള്‍ വരക്കുന്നു. മുന്നില്‍ വരച്ചിരിക്കുന്നതിനെ മുന്‍കാന എന്നും പിറകില്‍ വരക്കുന്നതിനെ പിന്‍കാന എന്നും പറയുന്നു. പിന്‍കാനയുടെ നീളം ഏകദേശം 30 സെന്റീ മീറ്റര്‍ കൂടി നീട്ടി വരയ്ക്കുന്നു. രണ്ടു കാനകളും വരച്ചതിനുശേഷം ടെമ്പ്ലേറ്റ് മുന്‍കാനയോട് ചേര്‍ത്തുപിടിച്ച് മരത്തിന്റെ ഇടതുവശത്തേക്ക് ചുറ്റി പിന്‍കാനവരെ മാര്‍ക്ക് ചെയ്യുന്നു. ടെമ്പ്ലേറ്റിന്റെ മുകളിലെ ഭാഗത്തുകൂടിയും താഴത്തെ ഭാഗത്തു കൂടിയും, ടെമ്പ്ലേറ്റിന്റെ പൊഴികളില്‍ കൂടിയും മാര്‍ക്കിങ്ങ് കത്തി ഉപയോഗിച്ച് മാര്‍ക്കുചെയ്യുന്നു. മുകളില്‍ വരച്ചത് പിന്നീട് കത്തി ഉപയോഗിച്ച് വെട്ടുചാലായി തിരിക്കുന്നു. ടെമ്പ്ലേറ്റിന്റെ പൊഴികളില്‍ക്കൂടി വരച്ച വരകള്‍ക്ക് സമാന്തരമായിട്ടായിരിക്കണം എപ്പോഴും വെട്ടുചാല്‍ നിലനിര്‍ത്തേണ്ടത്.

വെട്ടുചാലിന്റെ ചരിവ് നിശ്ചിത അളവില്‍ (30°) കൂടിയാല്‍ മുന്‍കാന തറനിരപ്പില്‍ എത്തുമ്പോള്‍ ത്രികോണാകൃതിയില്‍ വെട്ടാനാകാതെ കുറച്ചു പട്ട പാഴാകാന്‍ ഇടയുണ്ട്. ചരിവ് കുറഞ്ഞാല്‍ വെട്ടുമ്പോള്‍ ഊറിവരുന്ന പാല്‍ പുറത്തേക്ക് കവിഞ്ഞൊഴുകുന്നതിനും കാരണമാകും.

[തിരുത്തുക] സംസ്കരണം

റബറിനെ പായയാക്കി മാറ്റാനുള്ള യന്ത്രങ്ങള്‍
ഉണക്കനിട്ടിരിക്കുന്ന റബര്‍ഷീറ്റുകള്‍

റബ്ബറില്‍ നിന്നെടുക്കുന്ന പശ അഥവാ പാല്‍, ആദ്യഘട്ട സംസ്കരണം നടത്തി പായ (ഷീറ്റ്) രൂപത്തിലാക്കിയ ശേഷമാണ്‌ കര്‍ഷകര്‍ വിപണനം നടത്തുന്നത്. ഇതിന്‌ മൂന്നു ഘട്ടങ്ങളുണ്ട്[1].

1. Coagulation - ദ്രാവകരൂപത്തിലുള്ള പശയെ ഖരരൂപത്തിലാക്കുന്ന പ്രക്രിയയാണിത്. റബ്ബര്‍ പാല്‍ ചതുരാകൃതിയിലുള്ള വലിയ പാത്രങ്ങളിലൊഴിച്ച് അസെറ്റിക് അമ്ലവുമായി പ്രവര്‍ത്തിപ്പിക്കുന്നു. ഇതോടെ തട്ടുകളിലെ പശ ഖരരൂപത്തിലായി മാറുന്നു.

2. പരത്തല്‍ - ഖരരൂപത്തിലുള്ള റബ്ബറിനെ യന്ത്രസഹായത്തോടെ പരത്തി പായ രൂപത്തിലാക്കുന്നു.

3. പുകക്കല്‍ - പരത്തിയെടുക്കുന്ന റബ്ബര്‍ പായകള്‍, പുകപ്പുരകളില്‍ മരം കത്തിച്ച് പുക കൊള്ളിക്കുന്നു. ഇത്തരത്തില്‍ തയാറാക്കിയ റബ്ബര്‍ പായകള്‍ കെട്ടുകളാക്കി വില്‍ക്കുന്നു.

[തിരുത്തുക] റബറും തേനും

ധാരാളം തേനുല്പാദിപ്പിക്കുന്ന ഒരു സസ്സ്യം കുടിയാണ് റബര്‍. തേനീച്ച കര്‍ഷകര്‍ തേനീച്ച പെട്ടികള്‍ റബര്‍ തോട്ടങ്ങളില്‍ സ്താപിച്ച് വന്‍ തോതില്‍ തേനുല്പാദനം നടത്തുന്നു. റബര്‍ മരം തളിര്‍ക്കുന്ന കാലത്താണ് തേനുല്പാദിപ്പിക്കപ്പെടുന്നത്. മറ്റ് സസ്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി റബര്‍ മരത്തിന്റെ തളിരിലാണ് തേന്‍ പുറപ്പെടുവിക്കപ്പെടുന്നത്. റബര്‍ പൂവില്‍ തേനുണ്ടാവാറില്ല.

[തിരുത്തുക] ചരിത്രം

കുന്നുകളിലും വളര്‍ത്തുന്ന രീതി- തട്ടുകളായി മാറ്റിയാണ് ഇത് സാധിക്കുന്നത്, തൊടുപുഴയില്‍ നിന്ന്

ആമസോണ്‍ നദീതീരത്തുണ്ടായിരുന്ന ഈ വൃക്ഷം അങ്ങോട്ടേയ്ക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായി ഇംഗ്ലീഷുകാര്‍ തിരിച്ചറിഞ്ഞു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹെന്രി വിക്‌ഹാം എന്ന ഇംഗ്ലീഷുകാരനാണ്, റബ്ബര്‍ മരത്തിന്റെ വിത്തുകള്‍ ലണ്ടനിലെത്തിച്ചത്. ഈ വിത്തുകള്‍ പിന്നീട് റബ്ബറിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിക്കായി ഇന്ത്യയിലേക്കയച്ചു. എന്നാ ഇന്ത്യയില്‍ റബ്ബര്‍കൃഷി അത്ര വിജയകരമായിരുന്നില്ല (ഇന്നും ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് റബ്ബര്‍ കൃഷി നിലവിലുള്ളത്). ഇതിനെത്തുടര്‍ന്ന് ഇംഗ്ലീഷുകാര്‍ റബ്ബര്‍ ശ്രീലങ്കയില്‍ കൃഷി ചെയ്യാന്‍ ശ്രമിച്ചു. കൊളംബോക്ക് 17 മൈല്‍ പുറത്തുള്ള ഹെനറത്ത്ഗോഡ (heneratgoda) എന്ന സ്ഥലത്താണ് ആദ്യമായി റബ്ബര്‍ കൃഷി ആരംഭിച്ചത്. ശ്രീലങ്കയിലെ റബ്ബര്‍ കൃഷി നല്ല വിജയമായിരുന്നു. 1877-ല്‍ റബ്ബര്‍ മലേഷ്യയിലെത്തി[1]‌. തെക്കുകിഴക്കന്‍ ഏഷ്യയിലെങ്ങും റബര്‍ കൃഷി പിന്നീട് പടര്‍ന്നു.

ഇന്ന് മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, ശ്രീലങ്ക, ബ്രസീല്‍, വിയറ്റ്നാം, നൈജീരിയ, ലൈബീരിയ, കംബോഡിയ, കോംഗോ, ഫിലിപ്പൈന്‍സ്, ഘാന, ന്യൂഗിനിയ, ബര്‍മ്മ, ഇന്ത്യ എന്നിവിടങ്ങളില്‍ റബ്ബര്‍കൃഷിയുണ്ട്.

[തിരുത്തുക] ഉപയോഗങ്ങള്‍

ഇന്നു മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവാണ് റബ്ബര്‍. മനുഷ്യന്‍ തന്റെ സുഖഭോഗങ്ങള്‍ക്കായുപയോഗിക്കുന്ന മിക്കവസ്തുക്കളിലും റബ്ബറിന്റെ സാന്നിദ്ധ്യമുണ്ട്. ടയര്‍, സ്പോഞ്ച് മുതലായവയാണ് ഏറ്റവും പരിചിതമായ ഉദാഹരണങ്ങള്‍. ബലം കുറഞ്ഞ തടി വീഞ്ഞപ്പെട്ടികളുണ്ടാക്കാനും വിറകായും ഉപയോഗിക്കുന്നു. കായും വിറകായുപയോഗിക്കാറുണ്ട്. തടി സംസ്കരിച്ച് ബലപ്പെടുത്തി വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാറുണ്ട്.

[തിരുത്തുക] ഇടവിളകള്‍

മരം നട്ട് ഒന്നാം വര്‍ഷത്തിനും മൂന്നാം വര്‍ഷത്തിനും ഇടയില്‍ ഇടവിളകള്‍ കൃഷിചെയ്യുന്നതാണ്‌ ഉത്തമം. അതിലൂടെ മരത്തിന്‌ തടസ്സമില്ലാതെ ആദായകരമായി കൃഷി ഇറക്കുന്നതിന്‌ സഹായിക്കും. വാര്‍ഷിക വിളകളായ കൈതച്ചക്ക, പച്ചക്കറികള്‍, ചേന, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, വാഴ എന്നിവയും ഏകവര്‍ഷം ഔഷധസസ്യന്‍ഗ്ങളും നടാം. തൈകള്‍ക്ക് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അളവില്‍ വളം നല്‍കണം. കൂടാതെ ഇടവിളക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളതില്‍ കൂടുതല്‍ അളവിലും വളം നല്‍കണം. സ്ഥല, സൂര്യപ്രകാശത്തിന്റെ ലഭ്യത, അന്തരീക്ഷത്തിലും മണ്ണിലും ഉണ്ടാകേണ്ട ഈര്‍പ്പത്തിന്റെ അളവ് എന്നീ കാര്യങ്ങളില്‍ വിളകള്‍ തമ്മില്‍ മത്സരിക്കുന്നതിന്‌ ഇടനല്‍കാത്ത രീതിയിലായിരിക്കണം ഇടവിളകല്‍ കൃഷി ചെയ്യേണ്ടത്. [3]. കേരളത്തില്‍ ശുപാര്‍ശചെയ്തിട്ടുള്ള ഇടവിളകള്‍.

[തിരുത്തുക] കൈതച്ചക്ക

75 സെ.മീ വീതിയിലും 25 സെ.മീ താഴ്ചയിലും ചാലുകള്‍ നിര്‍മ്മിച്ച് ചാണകമോ കമ്പോസ്റ്റോ ഇട്ട് രണ്ട് നിരയായി നടാം. ഒരു ഹെക്ടറില്‍ ഇപ്രകാരം 10000 (പതിനായിരം) തൈകള്‍ വരെ നടാം. തൈകള്‍ തമ്മില്‍ 60*30 സെ.മീ അകലം വേണം. ആദ്യത്തെ വിളവെടുപ്പിന്‌ 18 മാസം വേണ്ടിവരും. നാല്‌വര്‍ഷം കൊണ്ട് വിളവെടുത്ത് പൂര്‍ത്തിയാക്കാം.[3].

[തിരുത്തുക] വാഴ

മിക്കവാറും എല്ലാത്തരം വാഴകളും ഇടവിളയായി കൃഷിചെയ്യാവുന്നതാണ്‌.

[തിരുത്തുക] ഇഞ്ചി/മഞ്ഞള്‍

[തിരുത്തുക] കിഴങ്ങുവര്‍ഗ്ഗങ്ങള്‍

[തിരുത്തുക] പച്ചക്കറികള്‍

[തിരുത്തുക] പച്ചമരുന്നുകള്‍

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 1.2 1.3 1.4 HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 287-289. 
  2. ലാല്‍സി കുരുവിള ,കര്‍ഷകശ്രീ മാസിക, ജൂണ്‍ 2008, താള്‍ 30
  3. 3.0 3.1 കര്‍ഷകശ്രീ മാസിക. 2008 ജൂണ്‍ താള്‍ 42.

[തിരുത്തുക] കുറിപ്പുകള്‍

[തിരുത്തുക] ചിത്രജാലകം

"http://ml.wikipedia.org/wiki/%E0%B4%B1%E0%B4%AC%E0%B5%8D%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം