മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം. കോന്നിയിൽ നിന്നും ഏകദേശം 500 മീ. കോന്നി താഴം ഭാഗത്തേക്ക് സഞ്ചരിച്ചാൽ, പാലം കഴിഞ്ഞലുടൻ മുരിംങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം കാണാൻ കഴിയുന്നതാണ്. ശബരിമലയിലേക്കു പോകുംമ്പോഴുള്ള ഒരു പ്രധാന ഇടത്താവളമാണ് ഇത്. തങ്കയങ്കി യാത്രയിലും ഈ ക്ഷേത്രം പ്രാധാന്യം അർഹിക്കുന്നു.

പ്രതിഷ്‌ഠകൾ[തിരുത്തുക]

ശ്രീ മഹാദേവനാണ് പ്രധാന പ്രതിഷ്‌ഠ എങ്കിലും, മുടങ്ങാതെ ഭാഗവതസപ്താഹയജ്ഞം നടക്കുന്നതിനാൽ ശ്രീക്യഷ്ണന്റെ സാന്നിധ്യം ദേവപ്രശ്നത്തിൽ തെളിയുകയും സ്ഥിര പ്രതിഷ്‌ഠ നിർത്തുകയും ഉണ്ടായി. ക്ഷേത്രത്തിന് പുറത്ത് ആൽത്തറയും കാവുമുണ്ട്. ഗണപതിയും അയ്യപ്പനുമാണ് മറ്റ് ഉപദേവതകൾ.

ചരിത്രം[തിരുത്തുക]

പന്തളം രാജവംശവും ശബരിമല ക്ഷേത്രവും തമ്മിലുള്ള ബന്ധം പോലെത്തന്നെ ചരിത്രസത്യങ്ങൾ തെളിവു നൽകുന്ന ഐതിഹ്യമാണ്‌ കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രവും പന്തളം രാജവംശവുമായിട്ടുള്ളത്‌.

പാണ്‌ഡ്യരാജവംശത്തിൻെറ ഒരു ശാഖയാണ്‌ പന്തളം രാജവംശം. അഗസ്‌ത്യമഹർഷി രചിച്ച `ഹാലാസ്യമഹാത്മ്യം' എന്ന ഗ്രന്ഥത്തിൽ ശിവഭക്തരായ പാണ്‌ഡ്യ രാജവംശത്തിൻെറ ഒരു ശാഖ മധുര ആസ്ഥാനമാക്കി ഭരിച്ചിരുന്നതായി പറയുന്നു. ഇവർ നിർമിച്ചതാണ്‌ മധുരമീനാക്ഷി അമ്മാളും, പഴനി സുബ്രഹ്മണ്യസ്വാമിയും ധർമശാസ്‌താവുമായി. ഇവരിൽ ചെമ്പഴന്നൂർ ശാഖ തെങ്കാശി കൊട്ടാരത്തിൽ താമസിച്ചു. ഇവർക്കു വേണാടു രാജാക്കന്മാരുമായി ബന്ധം ഉണ്ടായിരുന്നതായി വിശ്വാസയോഗ്യമായ രേഖകൾ തെളിയിക്കുന്നു.

മധുരയിലെ പാണ്‌ഡ്യരാജാക്കന്മാർ ആഭ്യന്തരകലഹംമൂലം അധഃപതിച്ചു. മന്ത്രിയായിരുന്ന തിരുമലനായ്‌ക്കൻെറ ആജ്ഞാനുവർത്തികൾ മാത്രമായിരുന്നു പാണ്‌ഡ്യരാജാക്കന്മാർ. ചെമ്പഴന്നൂർ ശാഖയിലെ ഒരു രാജകുമാരൻ തിരുമല നായ്‌ക്കൻെറ മകളെ വേളികഴിക്കണമെന്ന്‌ തിരുമലനായ്‌ക്കന്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ഈ ആഗ്രഹം നിറവേറ്റാൻ പാണ്‌ഡ്യരാജാക്കന്മാർ കൂട്ടാക്കിയില്ല. ഇതിൻെറ പേരിൽ തിരുമല നായ്‌ക്കന്‌ രാജകുടുംബത്തോട്‌ കടുത്ത വിരോധമുണ്ടായി. നായ്‌ക്കൻെറ മറവപ്പട തെങ്കാശിയിൽ വലിയ നാശനഷ്‌ടം വരുത്തി. തീവെട്ടിക്കൊള്ളയായിരുന്നു ഇവരുടെ ആക്രമണരീതി. ആക്രമണത്തിൽ സൈ്വര്യംകെട്ട ചെമ്പഴന്നൂർ രാജാക്കന്മാർ വേണാട്‌ രാജാവിൻെറ ഉപദേശപ്രകാരം ചെങ്കോട്ട താലൂക്കിൽപ്പെട്ട `ഇലത്തൂർ മണിയം' എന്ന ഗ്രാമവും പുളിയങ്കുടിയ്‌ക്കു വടക്കുള്ള ഗിരിപ്രദേശങ്ങളും വിലയ്‌ക്കു വാങ്ങി താമസിച്ചു. ഇവിടെയും തിരുമലനായ്‌ക്കൻെറ മറവപ്പട തീവെട്ടിക്കൊള്ളയും അക്രമവും പിന്തുടർന്നു.

സഹ്യൻെറ കിഴക്കൻ പ്രദേശങ്ങളിൽ സൈ്വര്യത നശിച്ച പാണ്‌ഡ്യരാജാക്കന്മാർ അച്ചൻകോവിലിൽ കൊട്ടാരമുണ്ടാക്കി താമസം മാറ്റി. അന്നത്തെ വേണാട്‌ രാജാവ്‌ കൊല്ലവർഷം79, കന്നിമാസം 11-ാം തീയതി നൽകിയ ചെമ്പുപട്ടയത്തിൻെറ അടിസ്ഥാനത്തിലാണ്‌ കേരളക്കരയിൽ താമസമാക്കിയത്‌. അന്നും ഇലത്തൂർ ഭാഗത്ത്‌ തീവെട്ടിക്കൊള്ളക്കാരെ എതിർത്തുകൊണ്ട്‌ ഒരു വിഭാഗം താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ, ഇലത്തൂരിലും അച്ചൻകോവിലിലും മറവപ്പട സൈ്വര്യത നശിപ്പിച്ചതിനാൽ സ്‌ത്രീകളെയും കുട്ടികളെയും ബ്രാഹ്മണരെയും അച്ചൻകോവിലിൽ നിന്നു 24 മൈൽ പടിഞ്ഞാറ്‌ അച്ചൻകോവിലാറിൻെറ വടക്കേ കരയിലുള്ള കോന്നിയൂരിൽ താമസിപ്പിച്ചു. അവിടെ കോയിക്കലും മനകളും മഠങ്ങളും ക്ഷേത്രവും ഉണ്ടാക്കി. മന്ത്രിമാരുടെ കുടുംബങ്ങളെ റാന്നി പ്രദേശത്തും താമസിപ്പിച്ചു. കോന്നിക്കും അച്ചൻകോവിലിനും ഇടയ്‌ക്ക്‌ പല സ്ഥലങ്ങളിലും പന്തളത്തു രാജാവിൻെറ കുടിയാന്മാരും സൈന്യങ്ങളും താമസിച്ചിരുന്നു. അച്ചൻകോവിലാറിൻെറ തീരത്തും അച്ചൻകോവിലിലുമായി ഏഴു പ്രധാന സ്ഥാനങ്ങളിൽ അന്നത്തെ ക്ഷേത്രങ്ങളും അധിവാസകേന്ദ്രങ്ങളും നശിച്ചെങ്കിലും അവശിഷ്‌ടങ്ങും ക്ഷേത്രപറമ്പും ജനങ്ങൾ പാർത്തിരുന്ന പറമ്പുകളും കാണാം.

കേരളക്കരയിൽ പഴയ ചെമ്പഴന്നൂർ ശാഖക്കാരനായ പാണ്‌ഡ്യരാജാക്കന്മാർ സ്ഥാപിച്ച പുരാതനക്ഷേത്രങ്ങളിൽ അവശേഷിക്കുന്നത്‌ കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രമാണ്‌. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു കിഴക്ക്‌ ഇത്രയും വിസ്‌താരമുള്ള മറ്റൊരു ക്ഷേത്രം ഇല്ല. കൊല്ലവർഷം 79ലെ ചെമ്പുപട്ടയത്തിലെ താല്‌പര്യപ്രകാരം ഈ ക്ഷേത്രവും കോന്നി ഗ്രാമവും കൊല്ലവർഷം ഒന്നും രണ്ടും ശതാബ്ദങ്ങൾക്കുള്ളിൽ ആവിർഭവിച്ചതായി കണക്കാക്കുന്നു.

കൊല്ലവർഷം 345-നുശേഷമാണ്‌ കോന്നിയിൽ നിന്നും രാജവംശം പന്തളത്തു സ്ഥിരതാമസമാക്കിയത്‌. വർഷങ്ങളോളം കോന്നിയിൽ താമസിച്ച രാജാക്കന്മാരുടെ പ്രധാന ആരാധനാലയമായിരുന്നു മുരിങ്ങമംഗലം ക്ഷേത്രം. ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിൽ ചില ഭരണകർത്താക്കൾ കാട്ടിയ അലംഭാവംമൂലമുണ്ടായ കുഴപ്പങ്ങൾ ഈ ക്ഷേത്രത്തിനെയും ബാധിച്ചു. മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൻെറ ശ്രീകോവിലും നമസ്‌കാരമണ്‌ഡപത്തറയും നാലമ്പലത്തറയും മാത്രം നശിക്കാതെ ശേഷിച്ചു. ചെമ്പുപാലികൾ മേഞ്ഞ ശ്രീകോവിൽ കൊല്ലവർഷം 112-ൽ പുതുക്കിപ്പണിതു.

ശൈവരായ പാണ്‌ഡ്യരാജാക്കന്മാർ കോന്നിയൂർ ഗ്രാമത്തിനു രൂപം നൽകിയത്‌ മുരിങ്ങമംഗലം ക്ഷേത്രത്തെ അടിസ്ഥാനമാക്കിയാണ്‌. രാജഭരണകാലത്ത്‌ നാലുകരകൾ ചേർന്നു താലൂക്ക്‌ കേന്ദ്രമായിരുന്നു കോന്നി. അച്ചൻകോവിലാറിൻെറ വടക്കെക്കരയിൽ രാജകുടുംബങ്ങൾ താമസിച്ചിരുന്ന എട്ടു കോയിക്കലുകളും ബ്രാഹ്മണാലയങ്ങളായ മനയും മഠങ്ങളും അന്യാധീനമാണെങ്കിലും ഇന്നും നിലനിൽക്കുന്നു. സൈന്യങ്ങൾ ആയുധപരിശീലനം നടത്തിയിരുന്ന കളരിക്കലും മല്ലശ്ശേരിയും (മല്ലച്ചേരി), വാൾമുട്ടവും (വാഴമുട്ടം) ആ പേരിൽ തന്നെയുണ്ട്‌.

അച്ചൻകോവിലാറിൻെറ തെക്കേക്കരയിൽ രണ്ടു കോയിക്കലുകളും ഇളങ്ങപട്ടം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രവും പട്ടത്താനങ്ങളും ഒരു മനയും ഉണ്ട്‌. കോന്നി ഉപേക്ഷിച്ച്‌ പന്തളത്തേക്കു താമസം മാറിയ രാജാക്കന്മാർ അവരുടെ ആശ്രിതരിൽ ഒരു വിഭാഗത്തെ കൂട്ടിക്കൊണ്ടു പോയി. കോന്നിയിലുള്ള പല വീട്ടു പേരുകളും പന്തളത്തു കാണുന്നത്‌ ഇതിൻെറ തെളിവാണ്‌. കൊല്ലവർഷം 995-ലെ ഉടമ്പടിക്കുശേഷവും അന്നത്തെ പന്തളത്ത്‌ രാജാക്കന്മാർ വർഷത്തിൽ ഒരുതവണ മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി ആരാധന നടത്തിയിരുന്നു. എന്നാൽ, ഈ പതിവ്‌ ഇപ്പോൾ പാലിക്കുന്നില്ല.

കോന്നിയൂർ ഉപേക്ഷിച്ച്‌ പന്തളത്ത്‌ ആസ്ഥാനമാക്കിയ പന്തളം രാജാക്കന്മാർ മുരിങ്ങമംഗലം ക്ഷേത്ര സംരക്ഷണത്തിന്‌ പ്രത്യേക ചില കുടുംബക്കാരെ ചുമതലപ്പെടുത്തിയിരുന്നു. ദൈനംദിന പൂജാദികാര്യങ്ങൾക്കായി കരവേലിമഠം ബ്രാഹ്മണ കുടുംബത്തെയും മറ്റു ക്ഷേത്രകാര്യങ്ങൾക്കായി തേവലശ്ശേരി ഉണ്ണികളുടെ കുടുംബവും ഓതറ കുടുംബവും ആയിരുന്നു രാജാവ്‌ ചുമതലപ്പെടുത്തിയിരുന്നത്‌. ക്ഷേത്രത്തിൻെറ ഭരണകാര്യങ്ങൾ ഊരുവേലിൽ കുടുംബാംഗങ്ങളെയും ഏല്‌പിച്ചു. ഇക്കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക്‌ ആവശ്യമായ വസ്‌തുവഹകളും ഓരോ കുടുംബത്തിനും നൽകിയിരുന്നു. മുരിങ്ങമംഗലം ക്ഷേത്രത്തിലുണ്ടാകുന്ന മരപ്പണിയും ഇരുമ്പുപണിയും നടത്തുന്നതിനുള്ള ഉത്തരവാദിത്തം അങ്ങാടിയിൽ ആശാരിമാരെയും അറപ്പുറ കൊല്ലന്മാരെയുമാണ്‌ ഏല്‌പിച്ചത്‌.

പ്രതിഷ്‌ഠാസങ്കല്പം[തിരുത്തുക]

അർജുനന്‌ പാശുപതാസ്‌ത്രം നൽകുന്ന സന്ദർഭമാണ്‌ മുരിങ്ങമംഗലം ക്ഷേത്രത്തിലെ പ്രതിഷ്‌ഠാസങ്കല്‌പത്തിലുള്ളത്‌. ക്ഷേത്ര സംരക്ഷണത്തിനു ചുമതലപ്പെടുത്തിയ കുടുംബക്കാർ ക്ഷേത്രാവശ്യത്തിന്‌ പന്തളം രാജാക്കന്മാർ നൽകിയ വസ്‌തുക്കൾ തിരുവിതാംകൂർ സർക്കാർ ഏർപ്പെടുത്തിയ കണ്ടെഴുത്തും കരം നിശ്ചയിക്കലും നടന്നപ്പോൾ സ്വന്തം പേരിലാക്കി. ചെങ്കോട്ട താലൂക്കിലുണ്ടായിരുന്ന അച്ചൻകോവിൽ വക രണ്ടായിരപ്പറ നിലം സംസ്ഥാന വിഭജനത്തോടുകൂടിയാണ്‌ ക്ഷേത്രത്തിനു നഷ്‌ടമായത്‌. മുരിങ്ങമംഗലം ക്ഷേത്രത്തിലെ നിത്യശ്ശീവേലിക്ക്‌ എഴുന്നള്ളത്തിനുപയോഗിച്ചിരുന്ന ആനയുടെ നോട്ടക്കാർക്കുവരെ പ്രത്യേക ഭൂമി പന്തളത്തു തമ്പുരാക്കന്മാർ നൽകിയിരുന്നു.

അവലംബം[തിരുത്തുക]