മക്ക വിജയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മക്കാ വിജയം
the MuslimQuraysh Wars ഭാഗം
തിയതിAD.629 ഡിസംബർ 11
സ്ഥലംമക്ക
ഫലംമുസ്‌ലിങ്ങളുടെ നിർണ്ണായക വിജയവും ഖുറൈഷികളുടെ കീഴടങ്ങലും
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മുസ്‌ലിങ്ങൾഖുറൈഷ് ഗോത്രം
പടനായകരും മറ്റു നേതാക്കളും
മുഹമ്മദ്‌അബു സുഫ്‌യാൻ
ശക്തി
10,000unknown
നാശനഷ്ടങ്ങൾ
212

മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്യേണ്ടി വന്ന പ്രവാചകൻ [[മുഹമ്മദ്(സ) ]‌ മുസ്‌ലിങ്ങളുടെ വിശുദ്ധ ആരാധനാ കേന്ദ്രമായ കഅബ സ്ഥിതിചെയ്യുന്ന മക്കയിലേക്ക് മുസ്‌ലിങ്ങൾക്കൊപ്പം തിരികെ എത്തി കീഴടക്കിയ സംഭവമാണ് മക്ക വിജയം എന്നറിയപ്പെടുന്നത്. മക്കയിലെ അധികാരികളായ ഖുറൈശികൾ യുദ്ധത്തിന് കോപ്പ് കൂട്ടും എന്ന സാധ്യത മുന്നിൽ കണ്ട് പ്രതിരോധ നടപടികളുമായാണ് എത്തിയതെങ്കിലും യുദ്ധം ഉണ്ടായില്ല. ഖുറൈശികൾ കീഴടങ്ങാൻ ധാരണയായതിനാൽ യുദ്ധ രഹിതമായി മക്ക മുസ്ലിങ്ങൾക്ക്‌ കീഴൊതുങ്ങി. മുസ്ലിങ്ങളോട് യുദ്ധത്തിലായിരുന്ന മക്കയിലെ ഖുറൈഷ് ഗോത്രത്തിലെ എല്ലാവർക്കും മാപ്പ് നൽകപ്പെട്ടു.

പശ്ചാത്തലം[തിരുത്തുക]

പ്രവാചകൻ മുഹമ്മദും ഖുറൈഷികളും തമ്മിൽ ഉണ്ടായിരുന്ന ഹുദൈബിയാ കരാർ മൂന്ന് വർഷത്തിന് ശേഷം ഖുറൈഷികളാൽ ലംഘിക്കപ്പെട്ടു. സഖ്യ കക്ഷികളായ ഗോത്രങ്ങളെ ഇരു കക്ഷികളോ കക്ഷികളുടെ സഖ്യ ഗോത്രങ്ങളോ ആക്രമിക്കരുത് എന്ന ഒരു ധാരണ കരാറിൽ ഉണ്ടായിരുന്നു. കരാറിന്റെ മൂന്നാം വർഷം ഖുറൈഷികളുമായി സഖ്യത്തിലുണ്ടായിരുന്ന ബനു ബകർ ഗോത്രം മുസ്‌ലിങ്ങളുടെ സഖ്യ ഗോത്രമായ ബനു ഖുസാഅ ഗോത്രത്തെ ആക്രമിച്ച സംഭവമുണ്ടായി. ഇതിന് ഖുറൈശികളിൽ ചിലരുടെ പിന്തുണയുണ്ടായിരുന്നു. അതോടെ ഹുദൈബിയ കരാർ ലംഘിക്കപ്പെട്ട അവസ്ഥയുണ്ടായി. വിവരം അറിഞ്ഞ പ്രവാചകൻ മുഹമ്മദ്‌ സന്ധി ലംഘിക്കപ്പെട്ടതായി പ്രഖ്യാപിച്ചു. ഒത്തു തീർപ്പിനായി മദീനയിൽ എത്തിയ ഖുറൈഷി നേതാവ് അബൂ സുഫ്യാനോട് മൂന്ന് കാര്യങ്ങൾ മുന്നോട്ട് വെച്ചു.

  1. ബനു ബകർ ഗോത്രവുമായുള്ള സഖ്യം ഉപേക്ഷിക്കുക,
  2. ഖുസാഅ ഗോത്രത്തിന് തക്കതായ നഷ്ട പരിഹാരം നൽകുക
  3. ഹുദൈബിയാ കരാർ റദ്ദാക്കുക.

ആദ്യ രണ്ടു കാര്യങ്ങൾക്കും ഖുറൈശികൾ ഒരുക്കമല്ലായിരുന്നു. എന്നാൽ സന്ധി നിലനിർത്തണം എന്നവർക്ക് ആഗ്രമുണ്ടായിരുന്നു. എന്നാൽ ആദ്യത്തെ രണ്ടു കാര്യങ്ങളിൽ ഒന്ന് തീരുമാനിക്കാതെ സന്ധി നിലനിൽക്കില്ലെന്ന് പ്രവാചകൻ മുഹമ്മദ്‌ അറിയിച്ചു. നിരാശനായ അബു സുഫ്‌യാൻ മക്കയിലേക്ക് തിരിച്ചു. അങ്ങനെ മൂന്ന് വർഷത്തെ സമാധാനത്തിന് ശേഷം മുസ്‌ലിങ്ങൾക്കും ഖുറൈഷികൾക്കും ഇടയിൽ വീണ്ടും യുദ്ധ അന്തരീക്ഷം ഉടലെടുക്കുന്ന അവസ്ഥ സംജാതമായി

മുസ്‌ലിങ്ങളുടെ പടയൊരുക്കം[തിരുത്തുക]

അബു സുഫ്‌യാൻ പോയ ഉടനെ സൈന്യത്തെ ഒരുക്കാൻ പ്രവാചകൻ നിർദ്ദേശം നൽകി. എന്നാൽ അടുത്ത അനുയായികളോട് പോലും എന്താണ് പദ്ധതി എന്ന് അറിയിച്ചില്ല. 629 നവംബർ 29 ബുധൻ (6 Ramadan, 8 hijra) 10,000 അംഗസംഖ്യ വരുന്ന ഒരു സൈന്യം ഒരുങ്ങി. പ്രവാചകൻ മദീനക്ക് പുറത്ത് കടന്നു. എന്നാൽ അവർ പോയത് മക്കയുടെ എതിർവശത്തേക്കുള്ള മർറുള്ളഹ്‌റാനിലേക്കായിരുന്നു. സേനാനീക്കം ഖുറൈശികൾ അറിഞ്ഞാലും മക്കയെ അല്ല ലക്ഷ്യമിടുന്നത് എന്ന് കരുതാൻ വേണ്ടിയായിരുന്നു.

റമദാൻ പതിനേഴിന് പ്രവാചകൻ മർറുള്ളഹ്‌റാനിൽനിന്നും മദീനയിലേക്കും പിന്നെ പൊടുന്നനെ മക്കയിലേക്കും നീങ്ങി. ദൂഥുവയിലെത്തിയപ്പോൾ പ്രവാചകൻ സൈന്യത്തെ മൂന്നായി വിഭജിച്ചു. ഒരു വിഭാഗത്തെ ഖാലിദുബ്‌നുൽ വലീദിന്റെ നേതൃത്വത്തിൽ മക്കയുടെ താഴ്ഭാഗത്തുകൂടി അകത്തു പ്രവേശിക്കാനും എതിർക്കുന്നവരെയെല്ലാം വകവരുത്തി സ്വഫയിൽ ചെന്നുനിൽക്കാനും ചുമതലപ്പെടുത്തി. മറ്റൊരു വിഭാഗത്തെ സുബൈർ ബിൻ അബ്ബാസിന്റെ നേതൃത്വത്തിൽ മക്കയുടെ മുകൾഭാഗത്തുകൂടി അകത്തുപ്രവേശിക്കാനും താൻ വരുന്നതുവരെ ഹജൂനിൽ സ്ഥാനമുറപ്പിക്കാനും ഏൽപ്പിച്ചു. നിരായുധരായ മൂന്നാമതൊരു വിഭാഗത്തെ അബൂഉബൈദയുടെ നേതൃത്വത്തിൽ മക്കയുടെ താഴ്‌വരയിലൂടെ അകത്തുകടക്കാൻ പറഞ്ഞയച്ചു. മൂന്നു വിഭാഗങ്ങളും തങ്ങളുടെ ലക്ഷ്യത്തിലേക്കു കുതിച്ചു. ആയുധം പ്രയോഗിക്കരുതെന്നും തങ്ങൾക്കെതിരെ തിരിയുന്നവരോടല്ലാതെ യുദ്ധം ചെയ്യരുതെന്നും പ്രവാചകൻ പ്രത്യേകം നിർദ്ദേശിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=മക്ക_വിജയം&oldid=4022218" എന്ന താളിൽനിന്ന് ശേഖരിച്ചത്