ബച്ചേഹ യേ ആസ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Children of Heaven

US poster
സംവിധാനം മജീദ് മജീദി
നിർമ്മാണം Amir Esfandiari, Mohammad Esfandiari
രചന മജീദ് മജീദി
അഭിനേതാക്കൾ Amir Farrokh Hashemian, Bahare Seddiqi
സംഗീതം Keivan Jahanshahi
ഛായാഗ്രഹണം Parviz Malekzaade
ചിത്രസംയോജനം Hassan Hassandoost
വിതരണം അമേരിക്കൻ ഐക്യനാടുകൾ Miramax Films
റിലീസിങ് തീയതി അമേരിക്കൻ ഐക്യനാടുകൾ January 22, 1999
സമയദൈർഘ്യം 89 min.
രാജ്യം  ഇറാൻ
ഭാഷ Persian
ബജറ്റ് $180,000 USD (estimated)
ബോക്സ് ഓഫീസ് അമേരിക്കൻ ഐക്യനാടുകൾ $933,933 USD

ഇറാനിയൻ ചലച്ചിത്ര സംവിധായകനായ മജീദ് മജീദി സംവിധാനം ചെയ്ത കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് ബച്ചേഹ യേ ആസ്മാൻ (പേർഷ്യൻ: بچه‌های آسمان). പലപ്പോഴും ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് പേരായ ചിൽഡ്രൻ ഓഫ് ഹെവൻ (Children of Heaven) എന്ന പേരിലാണ് ഈ ചിത്രം പരാമർശിക്കപ്പെടുന്നത്. 1997-ൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രധാനമായും ഒരു സഹോദരനേയും സഹോദരിയേയും അവർക്ക് രണ്ടുപേർക്കും കൂടിയുള്ള ഒരു ജോഡി ഷൂസിനേയും അടിസ്ഥാനമാക്കി കഥ പറയുന്നു. സത്യസന്ധരും നിഷ്കളങ്കരുമായ കുട്ടികളുടെ കഥ പറയുന്ന ചിത്രമാണിത്.

കഥാസംഗ്രഹം [തിരുത്തുക]

അലി എന്ന കുട്ടി തന്റെ പെങ്ങളുടെ ഷൂ ഒരു ചെരുപ്പുകുത്തിയുടെ അടുത്ത് നന്നാക്കുന്ന സീനിൽ നിന്നാണ് ചലച്ചിത്രമാരംഭിക്കുന്നത്. ഷൂസ് നന്നാക്കി തിരിച്ചുവരുന്ന വഴി അലി ഉരുളക്കിഴങ്ങ് വാങ്ങാൻ കടയിൽ കയറുകയും ആ സമയത്ത് വെളിയിൽ വെച്ച നന്നാക്കിയ ഷൂസ്, പാഴ് വസ്തുക്കൾ പെറുക്കിക്കൊണ്ടു പോകുന്നയൊരാൾ അബദ്ധത്തിൽ കൊണ്ടുപോവുകയും ചെയ്യുന്നു. അലി സങ്കടപ്പെട്ട് വീട്ടിൽ പോവുകയും സഹോദരി സാഹ്റയോട് ഷൂസ് നഷ്ടപ്പെട്ട കാര്യം അറിയിക്കുകയും ചെയ്യുന്നു. അലി തിരിച്ചെത്തി ഷൂസ് തിരയുന്നുമുണ്ട്. വീട്ടിൽ പിതാവും മാതാവും വീട്ടുകാര്യങ്ങൾ പറയുകയും വീട്ടുജോലികൾ ചെയ്യുകയും ചെയ്യുമ്പോൾ നോട്ടെഴുതുകയാണെന്ന വ്യാജേന കുട്ടികൾ തമ്മിൽ ഷൂ നഷ്ടപ്പെട്ട വിവരം ചർച്ച ചെയ്യുന്നുണ്ട്. ഷൂ നഷ്ടപ്പെട്ട വിവരം അച്ഛനറിഞ്ഞാൽ തങ്ങൾ രണ്ടുപേരും തല്ലുകൊള്ളുമെന്ന് അലി സഹോദരിയെ അറിയിക്കുന്നു. തല്ലുകൊള്ളുന്നതിലും കൂടുതലായി പുതിയ ഷൂസ് മേടിക്കാൻ പിതാവിന്റെ കൈയ്യിൽ പണമില്ലന്നും കുട്ടികൾക്കറിയാം. സാഹ്റയ്ക്ക് രാവിലെയാണ് വിദ്യാലയ സമയം, അലിയ്ക്ക് ഉച്ചകഴിഞ്ഞും, ഇരുവർക്കും ഒരു ജോഡി ഷൂസ് വീതമേയുള്ളു എന്നതിനാൽ അലിയുടെ ഷൂസ് വിദ്യാലയത്തിൽ പോകാൻ ഇരുവർക്കുമുപയോഗിക്കാം എന്ന് ഇരുവരും തീരുമാനിക്കുന്നു. ഇത് കൃത്യസമയത്ത് വിദ്യാലയത്തിൽ ചെല്ലാൻ അലിക്ക് തടസ്സമാകുന്നു. അലി താമസിച്ച് ചെല്ലുന്നത് പ്രധാനാദ്ധ്യാപകൻ കണ്ടെത്തുകയും, താക്കീത് ചെയ്യുകയും, ഒടുവിൽ ഇറക്കി വിടുകയും ചെയ്യുന്നുണ്ട്. അലി പഠിപ്പിൽ മിടുക്കനായതിനാൽ മറ്റൊരദ്ധ്യാപകന്റെ സഹായത്താൽ അലി തിരിച്ച് വിദ്യാലയത്തിൽ പ്രവേശിക്കുന്നു. അതേസമയം സാഹ്റയ്ക്ക് ഷൂസ് സ്വന്തം കാലിനേക്കാളും വലുതാണ്. ഒപ്പം മറ്റ് കുട്ടികളെല്ലാം പെൺകുട്ടികൾ ഉപയോഗിക്കുന്ന ഷൂസുകൾ ഉപയോഗിക്കുന്നതിനാൽ അപകർഷതാബോധവുമുണ്ട്. ഇതിനിടയിൽ സാഹ്റ തന്റെ ഷൂസ് മറ്റൊരു പെൺകുട്ടിയുടെ കാലിൽ കിടക്കുന്നതായി കണ്ടെത്തുന്നു. സഹോദരിയും സഹോദരനും ചേർന്നു നടത്തുന്ന അന്വേഷണത്തിൽ ആ കുട്ടി പാഴ്‌വസ്തുക്കൾ പെറുക്കുന്ന അന്ധനായ ഒരാളുടെ മകളാണെന്നു കണ്ടെത്തുന്നു. ഒരു ദിവസം വിദ്യാലയത്തിൽ പതിച്ച നോട്ടീസിൽ നിന്നും അലി തങ്ങൾ താമസിക്കുന്ന പ്രൊവിൻസിലെ കുട്ടികൾക്കായി ഒരു ദീർഘദൂര ഓട്ടമത്സരം നടത്തുന്നുണ്ടെന്നും അവിടെ മൂന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് ഒരു ജോഡി ഷൂസ് സമ്മാനം ലഭിക്കുമെന്നും മനസ്സിലാകുന്നു. കായികാദ്ധ്യാപകനോട് കെഞ്ചി അലി ഈ മത്സരത്തിൽ പങ്കെടുക്കാൻ അനുവാദം നേടി. സഹോദരിയോട് മൂന്നാംസ്ഥാനം എങ്ങനേയും വാങ്ങാമെന്നും അങ്ങനെ കിട്ടുന്ന ഷൂസിനു പകരമായി പെൺകുട്ടികൾക്കുള്ള ഷൂസ് വാങ്ങാമെന്നുമുള്ള അലിയുടെ പ്രതീക്ഷ അലി പെങ്ങളോട് പങ്ക് വെയ്ക്കുന്നുണ്ട്. ഇത് പെങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു. ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന അലിയ്ക്ക് ഒന്നാം സമ്മാനമാണ് ലഭിക്കുന്നത്, ഒന്നാംസമ്മാനത്തിന് സമ്മാനമായി ഷൂ ഇല്ല. നിരാശനായി വീട്ടിലെത്തിയ അലിയെ കണ്ട് കാര്യം മനസ്സിലായ സാഹ്റയും നിരാശയായി ഒന്നും മിണ്ടാതെ വീട്ടിലോട്ട് കയറിപ്പോകുന്നു. ഓട്ടമത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ അലി അവശേഷിക്കുന്ന ഷൂസും പൂർണ്ണമായി നശിച്ചിരിക്കുന്നെന്ന് തിരിച്ചറിയുന്നു. ഒപ്പം കാലും പൊട്ടിയിരിക്കുന്നു. എന്നാൽ പിതാവ് ഇരുവർക്കും ഓരോ ജോഡി ഷൂസ് വാങ്ങിയിട്ടുണ്ടെന്ന് ചലച്ചിത്രത്തിൽ ഇടയ്ക്ക് കാണിക്കുന്നുണ്ട്. അലി വീടിനു മുമ്പിലെ കുളത്തിൽ മുക്കിവെച്ചിരിക്കുന്ന പൊട്ടിയ കാലുകൾക്കു ചുറ്റും സ്വർണ്ണമത്സ്യങ്ങൾ നീന്തുമ്പോൾ ചിത്രം അവസാനിക്കുന്നു.

മറ്റു വിവരങ്ങൾ [തിരുത്തുക]

ടെഹ്റാനിലാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കഴിയുന്നത്ര തനിമ ലഭിക്കാൻ കാമറ പലപ്പോഴും ഒളിച്ചുവെച്ചാണ് ചിത്രം ചിത്രീകരിച്ചത്. ഇത് സാധാരണ ഇറാനിയൻ ചലച്ചിത്രങ്ങളേക്കാളും നിർമ്മാണചിലവ് കൂടാൻ കാരണമായിട്ടുണ്ട്. ഇറാനിൽ സാമ്പത്തിക വിജയം നേടിയ ഈ ചിത്രം, അമേരിക്കയിൽ മിറാമാക്സ് പ്രദർശനത്തിനു വിതരണം ചെയ്യുകയും വൻ ലാഭം നേടുകയും ചെയ്തു. എല്ലാത്തരം പ്രേക്ഷകരാലും മിക്കവാറും അംഗീകരിക്കപ്പെട്ട ചിത്രമാണ് ബച്ചേഹ യേ ആസ്മാൻ. 1998-ൽ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരത്തിനു ചിത്രം നിർദ്ദേശിക്കപ്പെട്ടെങ്കിലും ഇറ്റാലിയൻ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുളുമായി പരാജയപ്പെട്ടു. നിരവധി ചലച്ചിത്ര മേളകളിലും ചിത്രം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പ്രിയദർശന്റെ സംവിധാനത്തിൽ 2010 മെയ് മാസം പുറത്തിറങ്ങിയ ബം ബം ബോലേ എന്ന ഹിന്ദി ചിത്രം, ബച്ചേഹ യേ ആസ്മാന്റെ പുനഃസൃഷ്ടിയാണ്. [1].ഈ സിനിമയും[2] അതിന്റെ ഹിന്ദി പതിപ്പും[3] ഇന്റർനെറ്റിൽ ലഭ്യമാണ്.

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ബച്ചേഹ_യേ_ആസ്മാൻ&oldid=1727081" എന്ന താളിൽനിന്നു ശേഖരിച്ചത്