ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍
Florence Nightingale 1920 reproduction.jpg
ജനനം 12 മേയ് 1820(1820-05-12)
ഫ്ലോറന്‍സ്, ടാസ്കാനി
മരണം ഓഗസ്റ്റ് 13 1910 (പ്രായം 90)
പാര്‍ക്ക് ലെയ്ന്‍, ലണ്ടന്‍, യുണൈറ്റഡ് കിങ്ഡം.
പ്രശസ്തി ആധുനിക നേഴ്‌സിങ്ങിന്റെ സ്ഥാപക

ആധുനിക നേഴ്‌സിങ്ങിന്‌ അടിത്തറപാകിയ ഫ്ലോറന്‍സ്‌ നൈറ്റിങ്ഗേല്‍ (1820 മെയ്‌ 12 - 1910 ഓഗസ്റ്റ്‌ 13)വിളക്കേന്തിയ വനിത എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവര്‍. ക്രീമിയന്‍ യുദ്ധകാലത്ത് (1853–1856) പരിക്കേറ്റ പട്ടാളാക്കാര്‍ക്കു നല്‍കിയ പരിചരണമാണ്‌ അവരെ പ്രശസ്തയാക്കിയത്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

ഇറ്റലിയില്‍ ടാസ്കാനിയിലെ ഫ്ലോറന്‍സ് നഗരത്തില്‍ ഒരു ബ്രിട്ടീഷ്‌ ധനികകുടുംബത്തിലാണ്‌ അവര്‍ ജനിച്ചത്‌, ഫ്ലോറന്‍സ്‌ എന്ന നഗരത്തിന്റെ പേരുതന്നെയാണ്‌ അവര്‍ക്ക്‌ നല്‍കിയത്‌. പിതാവ്‌ വില്ല്യം എഡ്‌വേര്‍ഡ്‌ നൈറ്റിംഗേല്‍ (1794?-1875), മാതാവു ഫ്രാന്‍സിസ്‌ നീ സ്മിത്‌(1789-1880) 1850-ല്‍ കൈസര്‍വര്‍ത്തിലെ ലൂഥറന്‍ പാസ്റ്ററായ തിയോഡര്‍ ഫ്ലേയ്‌ന്‍ഡറ്രിന്റെ നേതൃത്വത്തില്‍ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത്‌ കണ്ടത്‌ അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. 1853 ഓഗസ്റ്റ്‌ 22-നു ലണ്ടനിലെ അപ്പര്‍ ഹാര്‍ലി സ്റ്റ്രീറ്റില്‍ സ്ഥിതിചെയ്റ്റിരുന്ന ഇന്‍സ്റ്റിറ്റിയൂട്ട്ട്‌ ഒഫ്‌ കെയറിംഗ്‌ സിക്ക്‌ ജെന്റില്‍വുമണ്‍ എന്ന സ്ഥാപനത്തില്‍ സൂപ്രണ്ടായി ജോലിചെയ്യാന്‍ ആരംഭിച്ചു.

[തിരുത്തുക] ക്രിമിയന്‍ യുദ്ധം

ക്രിമിയന്‍ യുദ്ധകാലത്തെ പ്രവര്‍ത്തനമാണ്‌ നൈറ്റിങ്ഗേലിനെ പ്രശസ്തയാക്കിയത്‌. യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ചറിഞ്ഞ അവര്‍, താന്‍ തന്നെ പരിശീലനം‍ നല്‍കിയ, 38 നേഴ്‌സുമാരോടൊന്നിച്ച്‌ 1854 ഒക്ടോബര്‍ 21-നു ടര്‍ക്കിയിലേക്ക്‌ പുറപ്പെട്ടു.[1] നവംബര്‍ ആദ്യം അവര്‍ ടര്‍ക്കിയില്‍, സ്കട്ടറിയിലെ സലിമിയ ബരാക്കുകളില്‍ (ഇന്നത്തെ ഇസ്താംബുളില്‍) എത്തിച്ചേര്‍ന്നു. അമിതമായി ജോലിചെയ്യാന്‍ നിര്‍ബന്ധിതരായിരുന്ന ആരോഗ്യപ്രവര്‍ത്തകരാല്‍, വേണ്ടത്ര പരിചരണം കിട്ടാതെ കഴിയുന്ന, മുറിവേറ്റ പട്ടാളക്കാരെയാണ്‌ അവിടെ കണ്ടത്‌. മരുന്നുകളുടെ ദൗര്‍ബല്യവും ശുചിത്വപരിപാലനത്തിലുള്ള അശ്രദ്ധയും കാരണം, പട്ടാളക്കാരുടെ പരിക്കുകള്‍ പലപ്പോളും മരണത്തില്‍വരെ കലാശിക്കുന്ന അവസ്ഥയായിരുന്നു അവിടെ.

ഫ്ലോറന്‍സ്‌ നൈറ്റിംഗേലും നേഴ്സുമാരും ആശുപത്രിയും ഉപകരണങ്ങളും വൃത്തിയാക്കിയും രോഗികളുടെ പരിചരണം പുന:ക്രമീകരിക്കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും, മുറിവേറ്റവരുടെ മരണനിരക്ക്‌ കുറയുന്നതിനുപകരം കൂടുന്ന കാഴ്ചയാണ്‌ അവര്‍ കണ്ടത്‌. സ്കട്ടറിലുണ്ടായിരുന്ന ആദ്യത്തെ ശൈത്യകാലത്ത്‌ 4077 പട്ടാളക്കാരാണ്‌ മരണമടഞ്ഞത്‌, മുറിവുകളാല്‍ മരണമടഞ്ഞവരുടെ പത്തിരട്ടി മരണനിരക്കായിരുന്നു ടൈഫോയിഡ്‌, കോളറ തുടങ്ങിയ സാംക്രമികരോഗങ്ങള്‍ വന്നവരുടെത്‌. രോഗികളുടെ എണ്ണത്തിലുള്ള ബാഹുല്യവും വായുസഞ്ചാരത്തിലും അശുദ്ധജലനിര്‍മ്മാര്‍ജ്ജനത്തിലുമുണ്ടായ പോരായ്മകളുമായിരുന്നു ഇതിനുള്ള പ്രധാന കാരണങ്ങള്‍. 1855 മാര്‍ച്ചില്‍ ബ്രിട്ടീഷ്‌ ഗവണ്‍മന്റ്‌ ശുചിത്വപാലനത്തിനായി ഒരു കമ്മീഷനെ നിയോഗിക്കുകയും തുടര്‍ന്ന് ഓടകള്‍ വൃത്തിയാക്കിയതും വായുസഞ്ചാരം മെച്ചപ്പെടുത്തിയതും മരണനിരക്കില്‍ കാര്യമായ കുറവുണ്ടാക്കി.

[തിരുത്തുക] ക്രിമിയന്‍ യുദ്ധത്തിനു ശേഷം

ഓഗസ്റ്റ്‌ 7 1857-നു അവര്‍ ബ്രിട്ടണിലേക്ക്‌ തിരിച്ചുവന്നു - ആ കാലഘട്ടത്തില്‍ ( വിക്റ്റോറിയന്‍ കാലഘട്ടം), വിക്റ്റോറിയ രാജ്ഞി കഴിഞ്ഞാല്‍ ഏറ്റവും പ്രശസ്തയായ വനിത ഫ്ലോറന്‍സ്‌ ആണെന്ന്‌ കണക്കാക്കപ്പെടുന്നു. യുദ്ധകാലത്ത്‌ പിടിപെട്ട ബ്രൂസെല്ലോസിസ്‌ (ക്രിമിയന്‍ ഫീവര്‍) എന്ന അസുഖം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് അവര്‍ ഒറ്റക്കാണ്‌ കഴിഞ്ഞിരുന്നതെങ്കിലും വിക്റ്റോറിയ രാജ്ഞിയുടെ ആവശ്യപ്രകാരം, റോയല്‍ കമ്മീഷണ്‍ ഒഫ്‌ ഹെല്‍ത്ത്‌ ഒഫ്‌ ദ ആര്‍മിയുടെ രൂപീകരണത്തില്‍ ഫ്ലോറന്‍സ്‌ സുപ്രധാന പങ്ക്‌ വഹിച്ചു. ഒരു വനിതയായതിനാല്‍ കമ്മീഷനില്‍ അംഗമാവാന്‍ സാധിച്ചില്ലെങ്കിലും വിശദമായ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്തിയ ആയിരത്തിലധികം പേജുകളുള്ള റിപ്പോര്‍ട്ട്‌ എഴുതിയത്‌ ഫ്ലോരന്‍സായിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലും അവര്‍ പ്രധാനപങ്ക്‌ വഹിക്കുകയുണ്ടായി.

ടര്‍ക്കിയിലായിരുന്ന കാലത്ത്‌ അവരുടെ സേവനങ്ങളെ ആദരിക്കാനായി 1855 നവംബര്‍ 29-ന്‌ ഒരു സമ്മേളനം നടക്കുകയും ഇത്‌ നേഴ്സുമാരുടെ പരിശീലനത്തിനായി 'നൈറ്റിംഗേല്‍ ഫണ്ട്‌' രൂപീകരിക്കുവാന്‍ കാരണമായിത്തീരുകയും ചെയ്തു. 1859 ആയപ്പ്പ്പോഴേക്കും ഏകദേശം 45,000 പൗണ്ട്‌ ഉണ്ടായിരുന്ന ഈ ഫണ്ടുപയോഗിച്ച്‌ സെയ്ന്റ്‌ തോമസ്‌ ഹോസ്പിറ്റലില്‍ 1860 ജൂലൈ 9-നു നൈറ്റിംഗേല്‍ ട്രെയിനിംഗ്‌ സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ ഫ്ലോറന്‍സ്‌ നൈറ്റിംഗേല്‍ സ്കൂള്‍ ഒഫ്‌ നഴ്‌സിംഗ്‌ ആന്റ്‌ മിഡ്‌വൈഫറി എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്ഥാപനം ലണ്ടനിലെ കിംഗ്‌ കോളേജിന്റെ ഭാഗമാണ്‌. നൈറ്റിംഗേല്‍ 1860-ല്‍ പ്രസിധീകരിച്ച "നോട്ട്‌സ്‌ ഓണ്‍ നഴ്‌സിംഗ്‌" എന്ന പുസ്തകം, നൈറ്റിംഗേല്‍ ട്രെയിനിംഗ്‌ സ്കൂളിലെയും മറ്റു നഴ്‌സിംഗ്‌ സ്കൂളുകളിലെയും അടിസ്ഥാനപാഠ്യവിഷയമായിരുന്നു.

ഇന്ത്യയിലെ ഗ്രാമങ്ങളിലെ ശുചീകരണത്തെക്കുറിച്ച്‌ സമഗ്രമായ പഠനം നടത്തിയ അവര്‍, ഇന്ത്യയിലെ വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുവാന്‍ ശ്രമം നടത്തി.

[തിരുത്തുക] ബഹുമതികള്‍

1859-ല്‍ റോയല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റിയിലെക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായിത്തീര്‍ന്നു. പിന്നീട്‌ ഫ്ലോറന്‍സ്‌ നൈറ്റിംഗേലിനു അമേരിക്കന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റിയില്‍ ഹോണററി മെംബര്‍ഷിപ്പും ലഭിക്കുകയുണ്ടായി.

1883-ല്‍, വിക്റ്റോറിയ രാജ്ഞി ഫ്ലോറന്‍സിന്‌ റോയല്‍ റെഡ്‌ ക്രോസ്സ്‌ സമ്മാനിച്ചു. 1907-ല്‍ ഫ്ലോറന്‍സ്‌ നൈറ്റിംഗേല്‍, 'ഓര്‍ഡര്‍ ഒഫ്‌ മെറിറ്റ്‌' നേടുന്ന ആദ്യത്തെ വനിതയായിത്തീര്‍ന്നു.

[തിരുത്തുക] മരണം

1896 ആയപ്പോഴേക്കും അവര്‍ രോഗശയ്യയിലായി, ഇന്ന് ക്രോണിക്‌ ഫാറ്റിഗ്‌ സിന്‍ഡ്രോമെന്ന് വിളിക്കുന്ന അസുഖമായിരുന്നുവെന്നാണ്‌ കരുതപ്പെടുന്നത്‌. 1910 ഓഗസ്റ്റ്‌ 13-ന്‍ തൊണ്ണൂറാമത്തെ വയസ്സില്‍ അവര്‍ അന്തരിച്ചു. [2] ഹാംഷെയറിലെ ഈസ്റ്റ്‌ വെല്ലോ സെയിന്റ്‌ മാര്‍ഗരറ്റ്‌ ചര്‍ച്ചിലാണ്‌ അവര്‍ അന്ത്യവിശ്രമം കൊള്ളുന്നത്‌.

[തിരുത്തുക] അവലംബം

  1. Gill, Christopher J.; Gillian C. Gill (2005). "Nightingale in Scutari: Her Legacy Reexamined". Clinical Infectious Diseases 40: 1799–1805. Retrieved on 2008-06-06. 
  2. http://www.nytimes.com/learning/general/onthisday/bday/0512.html


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം