ഫ്രിറ്റ്സ് ഹേബര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രിറ്റ്സ് ഹേബര്‍-1918 ലെ ചിത്രം

1918-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ജര്‍മ്മന്‍ രസതന്ത്രജ്ഞനാണ് ഫ്രിറ്റ്സ് ഹേബര്‍ (Fritz Haber) (ജനനം:1868 ഡിസംബര്‍ 9 – മരണം: 1934 ജനുവരി 29). വളം, വെടിക്കോപ്പുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനുള്ള സുപ്രധാനഘടകമായ അമോണിയ കൃത്രിമമായി നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനാണ് അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ആയുധമായി ക്ലോറിനും മറ്റു വിഷവാതകങ്ങളും ഉപയോഗപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെ രാസയുദ്ധത്തിന്റെ പിതാവ് (father of chemical warfare) എന്ന പേരിലാണ് ഹേബര്‍ അറിയപ്പെടുന്നത്. ഈ പ്രവൃത്തി മൂലമാണ് ഇദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തത് എന്ന് കരുതുന്നു.

ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മനിക്ക് വേണ്ടി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവെങ്കിലും യഹൂദപാരമ്പര്യം മൂലം നാസികളുടെ കാലത്ത് 1933-ല്‍ ഇദ്ദേഹത്തിന് പലായനം ചെയ്യേണ്ടതായി വന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കളില്‍ പലരും കോണ്‍സെണ്ട്രേഷന്‍ ക്യാമ്പുകളില്‍ നാസികളുടെ വിഷവാതകത്തിനിരയായി കൊല്ലപ്പെട്ടു. ഈ പ്രവാസകാലത്താണ്‌ അദ്ദേഹം മരിച്ചത്.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

[തിരുത്തുക] ആദ്യകാലം

ജര്‍മ്മനിയിലെ ബ്രെസ്ലോയില്‍ സീഗ്ഫ്രൈഡ് ഹേബറുടേയും പോളയുടേയും പുത്രനായി 1868-ല്‍ ജനിച്ചു[1]. ഫ്രിറ്റ്സിന്റെ ജനനത്തോടെ അമ്മ മരിച്ചു. പിതാവ് സീഗ്ഫ്രൈഡ്, പട്ടണത്തിലെ ഒരു പ്രധാനകച്ചവടക്കാരനായിരുന്നു.

1886 മുതല്‍ 91 വരെ, ബെര്‍ലിന്‍ യൂണിവേഴ്സിറ്റി, ചാള്‍ട്ടണ്‍ബര്‍ഗ് ടെക്നിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഫ്രിറ്റ്സ് പഠനം പൂര്‍ത്തിയാക്കി. 1901-ല്‍ ക്ലാര ഇമ്മെര്‍വാറുമായി വിവാഹം. തന്റെ ശാസ്ത്രജീവിതം ആരംഭിക്കുന്നതിനു മുന്‍പുതന്നെ പിതാവിന്റെ കച്ചവടത്തിലും പിന്നീട് സൂറിച്ചിലെ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ആദ്യകാലങ്ങളില്‍ ജോലി നോക്കി.

[തിരുത്തുക] ഹേബര്‍ പ്രക്രിയും നോബല്‍ സമ്മാനവും

പ്രധാന ലേഖനം: ഹേബര്‍ പ്രക്രിയ

1894 മുതല്‍ 1911 വരെയുള്ള കാലഘട്ടത്തില്‍ കാള്‍സ്രൂ യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍,‍ ഫ്രിറ്റ്സും കാള്‍ ബോഷുമൊത്ത് ഹേബര്‍ പ്രക്രിയ എന്ന അമോണിയ നിര്‍മ്മാണരീതി വികസിപ്പിച്ചെടുത്തു. ഉയര്‍ന്ന താപനിലയിലും മര്‍ദ്ദത്തിലും ഹൈഡ്രജനേയും അന്തരീക്ഷത്തിലെ നൈട്രജനേയും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചാണ് ഈ രീതിയില്‍ അമോണിയ ഉണ്ടാക്കിയിരുന്നത്. ഈ കണ്ടെത്തലിന് 1918-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

വ്യവസായരംഗത്ത് ഒരു നാഴികക്കല്ലായിരുന്നു ഹേബര്‍ ബോഷ് പ്രക്രിയ. ഇതോടെ പ്രകൃതിനിക്ഷേപങ്ങളില്‍ നിന്നും നൈട്രജന്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന രീതി പാടേ ഉപേക്ഷിക്കപ്പെട്ടു. വളം,വെടിമരുന്ന് മുതലായ വസ്തുക്കളുടെയെല്ലാം നിര്‍മ്മാണപ്രക്രിയയില്‍ മാറ്റം സംഭവിച്ചു. പ്രകൃത്യാ ലഭിക്കുന്ന ധാതുദ്രവ്യമായ സോഡിയം നൈട്രേറ്റില്‍ നിന്നാണ് ഇവയൊക്കെ പ്രധാനമായും നിര്‍മ്മിച്ചിരുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട വളങ്ങളുടെ കുറഞ്ഞ ചെലവിലുള്ള ലഭ്യത മൂലം അക്കാലത്ത് കാര്‍ഷികോല്‍പ്പാദനം കാര്യമായി വര്‍ദ്ധിച്ചു.

ജ്വലനപ്രവര്‍ത്തനങ്ങള്‍, കടല്‍ജലത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കല്‍, അഡ്സോര്‍പ്ഷന്‍ പ്രഭാവം, വൈദ്യുതരസതന്ത്രം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. 1911 മുതല്‍ 33 വരെ ബെര്‍ലിനിലെ (ഡാലേം) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ ആന്റ് ഇലക്ട്രോകെമിസ്ട്രിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

[തിരുത്തുക] രാസായുധമേഖല

ഒന്നാം ലോകമഹായുദ്ധകാലത്തെ രാസായുധത്തിന്റെ ഉപയോഗത്തില്‍ ഹേബറിന് കാര്യമായ കൈയുണ്ട്. ക്ലോറിന്‍ അടക്കമുള്ള വിഷവാതകങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നായകത്വം വഹിക്കുക മാത്രമല്ല. ഇവ ശത്രുഭടന്മാരുടെ കിടങ്ങുകളില്‍ പ്രയോഗിച്ചതിലും ഹേബര്‍ നേരിട്ട് പങ്കെടുത്തിരുന്നു. വിഷവാതകങ്ങളെ ആഗിരണം ചെയ്ത് ശുദ്ധവായു കടത്തിവിടുന്ന അരിപ്പകളുള്ള വാതകമുഖം‌മൂടികള്‍ ഈ ഗവേഷണത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ്.

ഒന്നാം ലോകമഹായുദ്ധത്തിലെ വിഷവാതകയുദ്ധം യഥാര്‍ത്ഥത്തില്‍ രസതന്ത്രജ്ഞന്മാര്‍ തമ്മിലുള്ള മത്സരമായിരുന്നു. ഹേബര്‍ക്കെതിരെ നോബല്‍ സമ്മാനജേതാവായ ഫ്രഞ്ച് രസതന്ത്രജ്ഞന്‍ വിക്റ്റര്‍ ഗ്രിഗ്നാര്‍ഡ് ആയിരുന്നു മറുവശത്ത്. ഹേബറുടെ ഭാര്യ ഈ വിഷവാതകപദ്ധതികള്‍ക്കെതിരായിരുന്നു. രണ്ടാം യ്പ്രസ് യുദ്ധത്തില്‍ ക്ലോറിന്‍ വാതകം വിജയകരമായി ഉപയോഗിച്ചതിന് ഹേബറെ അഭിനന്ദിക്കാനായി നടത്തിയ അത്താഴവിരുന്നില്‍ വച്ചുതന്നെ ഭാര്യ അദ്ദേഹത്തിന്റെ സെര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആത്മഹത്യചെയ്തു. ഭാര്യ മരിച്ച അതേ ദിവസം തന്നെ റഷ്യക്കാര്‍ക്കെതിരെ വിഷവാതകം പ്രയോഗിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനായി അദ്ദേഹം യുദ്ധമുന്നണിയിലേക്ക് തിരിച്ചു. യുദ്ധത്തില്‍ താന്‍ ചെയ്തതൊക്കെ രാജ്യത്തിനുവേണ്ടിയാണെന്ന് അഭിമാനിച്ച ഒരു ദേശാഭിമാനിയായ ജര്‍മ്മനിക്കാരനായിരുന്നു അദ്ദേഹം. സൈനീകസേവനത്തിന് പറ്റിയ പ്രായം കഴിഞ്ഞു പോയെങ്കിലും കൈസര്‍ അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി. മരണം ഏതുതരത്തിലായാലും മരണമാണ് എന്ന വാദം കൊണ്ടാണ്, രാസായുധം മനുഷ്യത്വരഹിതമാണെന്നുള്ള എതിര്‍വാദങ്ങളെ അദ്ദേഹം ന്യായീകരിച്ചത്.

[തിരുത്തുക] ഹേബറുടെ നിയമം

പ്രധാന ലേഖനം: ഹേബറുടെ നിയമം

വിഷവാതകങ്ങളെക്കുറിച്ചുള്ള പഠനത്തിനനുബന്ധമായി വാതകത്തിന്റെ ഗാഢതയും അതു മൂലം മരണം സംഭവിക്കുന്നതിന് എടുക്കുന്ന സമയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു ലഘുവായ നിയമം അദ്ദേഹം ആവിഷ്കരിച്ചു. ഇത് ഹേബറുടെ നിയമം എന്ന പേരിലാണ് അറിയപ്പെടുന്നത്.

[തിരുത്തുക] സൈക്ലോണ്‍ ബി.

പ്രധാന ലേഖനം: സൈക്ലോണ്‍ ബി.

1920-ല്‍ ഹേബറിന്റെ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ സൈക്ലോണ്‍ ബി. (Zyklon B) എന്ന ഒരു സയനൈഡ് വാതകം നിര്‍മ്മിച്ചു. ധാന്യശേഖരങ്ങളില്‍ പുകക്കുന്നതിനുള്ള കീടനാശിനിയായാണ് ഇത് ആദ്യം ഉപയോഗിച്ചതെങ്കിലും നാസികള്‍ കൂട്ടക്കൊലക്കായി ഈ വാതകം പിന്നീട് ക്യാമ്പുകളില്‍ ഉപയോഗിച്ചു.

[തിരുത്തുക] അവസാനകാലം

നാസികളുടെ കാലത്ത് ജര്‍മ്മനിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് ഹേബര്‍ ജൂതമതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെങ്കിലും നാസികളുടെ കണ്ണില്‍ അദ്ദേഹം ജൂതന്‍ തന്നെയായിരുന്നു[2]. ഇതിനെത്തുടര്‍ന്ന് 1933-ല്‍ ജര്‍മനി വിട്ട് പലായനം ചെയ്യേണ്ടി വന്നു. ജര്‍മ്മന്‍ വ്യവസായലോകത്തിന് ഇത്രയേറെ ‍സംഭാവനകള്‍ നല്‍കിയിട്ടും നാസി ഭരണത്തിന്‍ കീഴില്‍ തനിക്ക് നേരിട്ട അപമാനങ്ങളോര്‍ത്ത് അദ്ദേഹം വളരെയേറെ ദുഖിതനായി. ഇംഗ്ലണ്ടി‍ലെ കേംബ്രിഡ്ജിലെത്തിയ അദ്ദേഹം അവിടെ നിന്നും ബ്രിട്ടീഷ് നിയന്ത്രിത പാലസ്തീനിലെ റഹൊവതിലെത്തി (ഈ സ്ഥലം ഇപ്പോള്‍ ഇസ്രയേലിലാണ്) എങ്കിലും എവിടേയും സ്ഥിരതാമസമാക്കിയില്ല. തന്റെ 65-ആം വയസില്‍ രോഗശാന്തിക്കയി സ്വിറ്റ്സര്‍ലാന്റിലെത്തിയ അദ്ദേഹം സ്വിസ് നഗരമായ ബേസലിലെ ഒരു സത്രത്തില്‍ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞു.

ഹേബറോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ജര്‍മനി വിട്ടിരുന്നു. രണ്ടാം ഭാര്യയായ ഷാര്‍ലറ്റും രണ്ടു മക്കളും ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. ആദ്യവിവാഹത്തിലെ പുത്രനായ ഹെര്‍മന്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലെത്തുകയും 1946-ല്‍ അവിടെ വച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഹേബറുടെ കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ നാസി കോണ്‍സെണ്ട്രേഷന്‍ ക്യാമ്പുകളില്‍ ഹേബര്‍ നിര്‍മ്മിച്ച സൈക്ലോണ്‍ ബി. വിഷവാതകമുപയോഗിച്ചു തന്നെ വധിക്കപ്പെട്ടു.

[തിരുത്തുക] അവലംബം

  1. http://nobelprize.org/nobel_prizes/chemistry/laureates/1918/haber-bio.html
  2. Bretislav Friedrich, Fritz-Haber-Institut der Max-Planck-Gesellschaft, Berlin, Germany. Fritz Haber (1868-1934) 17. ശേഖരിച്ചത് ഓഗസ്റ്റ് 9, 2009. “The happy period ended in 1933. With the Nazis at the helm, Germany no longer requited Haber’s love. One is reminded of Einstein’s jibes aimed at his good friend Haber, such as “that pathetic creature, the baptized Jewish Geheimrat [privy councilor]””

[തിരുത്തുക] കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം