നാട്ടുവേലിത്തത്ത
| നാട്ടുവേലിതത്ത | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Coraciiformes |
| കുടുംബം: | Meropidae |
| ജനുസ്സ്: | Merops |
| വർഗ്ഗം: | M. orientalis |
| ശാസ്ത്രീയ നാമം | |
| Merops orientalis Latham, 1802 |
|
കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണാവുന്ന പക്ഷിയാണ് നാട്ടുവേലിത്തത്ത (ശാസ്ത്രീയ നാമം: Merops Orientalis). ചിലയിടങ്ങളിൽ വാഴക്കിളിയെന്നും വിളിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
വയലേലകൾ, വാഴത്തോപ്പുകൾ, തുറസായ സ്ഥലങ്ങൾ, അധികം പൊക്കമില്ലാത്ത ചെടികളുള്ളിടം എന്നിവിടങ്ങളോട് ഇത്തരം വേലിത്തത്തകൾക്ക് കൂടുതൽ പ്രതിപത്തിയുള്ളതായി തോന്നാം. ഇവിടങ്ങളിലെ അല്പം പൊക്കമുള്ള കുറ്റികൾ, വേലികൾ, വൈദ്യുതിക്കമ്പികൾ എന്നിവയിൽ തീർച്ചയായും കണ്ടെത്താൻ കഴിയും. നാട്ടുവേലിത്തത്തയെന്ന പേരുതന്നെ അവയുടെ ഈ സ്വഭാവത്തെ കുറിക്കുന്നതാണ്.
[തിരുത്തുക] പ്രത്യേകതകൾ
കാഴ്ചക്ക് വർണമേറിയതും ശബ്ദം ഇമ്പമുള്ളതും ആണു്. മണിനാദം പോലെ ഈ ശബ്ദം അനുഭവപ്പെടുന്നു. റ്റ്രീ റ്റ്രീ റ്റ്രീ.......റ്റ്രീ റ്റ്രീ റ്റ്രീ എന്നിങ്ങനെയോ വ്യത്യസ്തമായതോ ആയ താളത്തിൽ തുടർച്ചയായാവും അവയുണ്ടാവുക. നാട്ടുവേലിത്തത്തകൾ ഇരിക്കുമ്പോഴും പറക്കുമ്പോഴുമെല്ലാം ഈ ശബ്ദം പ്രവഹിക്കുന്നു. ചെമ്മൺ പ്രദേശങ്ങൾ കാണുമ്പോൾ ഇവ പൊടിമണ്ണിൽ കുളിക്കുന്നതു കാണാം. ചിലപ്പോൾ മണിക്കൂറുകളോളം ഇവ ഇത്തരത്തിൽ മൺകുളി നടത്തിക്കൊണ്ടിരിക്കും.
[തിരുത്തുക] ശരീരപ്രകൃതി
തത്തയേക്കാളും വലിപ്പം കുറഞ്ഞതും കുരുവിയേക്കാളും അല്പം വലിപ്പം കൂടിയതുമായ ഈ കിളിയുടെ പുറമാകെ നല്ല പച്ചനിറമാണ്. പ്രകാശം പതിക്കുമ്പോൾ തൂവലുകൾ തിളങ്ങുന്നതായി തോന്നും. ചുണ്ടുമുതൽ കഴുത്തുവരെ തലയുടെ മുകളിൽ ചെങ്കല്ലിന്റെ നിറമാണുണ്ടാവുക. തലയിലെ നിറത്തിനു തൊട്ടുതാഴെക്കൂടി കണ്ണെഴുതിയതുപോലെ കറുത്ത പാടുണ്ടാവും. മുഖത്തിന്റെ വശത്തുകൂടി മിന്നുന്ന നീലനിറമാവുമുണ്ടാവുക. നീണ്ടുകൂർത്ത കൊക്ക് ഭക്ഷ്യപദാർത്ഥങ്ങൾ കൊത്തിയെടുക്കാൻ പര്യാപ്തമാണ്. വാലിലെ തൂവലുകളിൽ ഏറ്റവും മധ്യത്തിൽ രണ്ട് തൂവലുകൾ കമ്പി പോലെ നീണ്ടിരിക്കും. വിടർത്തിയ ചിറകിനടിയിൽ തവിട്ടുനിറം കാണാം. വയറുഭാഗത്ത് കഴുത്തിനടിയിൽ ശരീരവും തലയും തമ്മിൽ കറുത്തവരകൊണ്ട് വേർതിരിച്ചിരിക്കും. പച്ചനിറത്തിലും പേരിലും മാത്രമാണ് ഇവക്ക് നാട്ടുതത്തകളുമായി സാദൃശ്യമുള്ളത്.
[തിരുത്തുക] ആഹാരരീതി
ഈച്ചപിടിയൻ വിഭാഗത്തിൽ പെടുന്ന ഈ കിളികളുടെ ഭക്ഷണം വിവിധ പ്രാണികളാണ്. ഈച്ചകള്, തുമ്പികൾ പച്ചക്കുതിരകൾ, പാറ്റകൾ എന്നിവയെ സാധാരണ ഭക്ഷണമാക്കുന്നതുകാണാം. വായുവിൽ അതിവേഗം പറക്കാനുള്ള കഴിവും ദിശമാറ്റാനുള്ള കഴിവും ഭക്ഷണം സമ്പാദിക്കുന്നതിന് ഇവക്ക് സഹായകരമാകുന്നു. വ്യോമാഭ്യാസപ്രകടനങ്ങൾ മെയ്‌വഴക്കത്തോടുകൂടി ചെയ്ത് ഇരപിടിക്കുവാൻ ഇവക്കുള്ള കഴിവ് അസാധാരണമാണ്. ഇരിക്കുന്ന സ്ഥലങ്ങളിൽ നിന്നും പറന്നു പൊങ്ങി ഇരയേയും കൊണ്ട് അതിവേഗം തിരിച്ചുവന്നിരിക്കുന്ന സ്വഭാവം കാണാം. കൊക്കിലാക്കുന്ന ഇര വലുതെങ്കിൽ അവയെ ഏതെങ്കിലും വസ്തുക്കളിൽ അടിച്ചുകൊന്നാണ് ഭക്ഷിക്കുക.
[തിരുത്തുക] പ്രത്യുത്പാദനം
ജനുവരി മുതൽ മെയ് വരെയാണ് പൊതുവേ പ്രത്യുത്പാദന കാലം. ഇണയെ തിരഞ്ഞെടുക്കാൻ ശൃംഗാരചേഷ്ടകളൊക്കെ കാട്ടാറുണ്ട്. പെൺപക്ഷി ചിറകു തുരുതുരെ വിറപ്പിച്ച് ചെറുശബ്ദങ്ങൾ ഉണ്ടാക്കി പറക്കുമ്പോൾ ആൺപക്ഷി കുതിച്ചു നീങ്ങി വായുവിൽ അഭ്യാസപ്രകടനങ്ങൾ കാട്ടുന്നു. വരമ്പുകളിലും തിട്ടകളിലും മൺഭിത്തികളും തുരക്കുന്ന നീണ്ട മാളങ്ങളിലാണിവ മുട്ടയിടുന്നത്. ആൺപക്ഷിയും പെൺപക്ഷിയും ഒന്നിച്ചാണ് കൂടുണ്ടാക്കുന്നത്. വെളുത്ത മൂന്നു മുതൽ അഞ്ചുവരെ ഗോളാകൃതിയുള്ള മുട്ടകളാണുണ്ടാവുക. ഇക്കാലങ്ങളിൽ പാമ്പും അതുപോലുള്ള മറ്റുജീവികളും ഇവയെ ആക്രമിക്കാറുണ്ട്.
അല്പം മുതിർന്ന കുഞ്ഞുങ്ങൾ പറക്കാനുള്ള പഠനം തുടങ്ങുന്നു. കുഞ്ഞുങ്ങൾക്ക് വാലുകളിൽ നീണ്ട തൂവൽനാരുകൾ ഉണ്ടാകാറില്ല. അടയിരിക്കുന്ന പക്ഷികൾക്കും ഈ നാരുകൾ ഉണ്ടാകില്ലെന്നു പറയപ്പെടുന്നു. പറക്കാൻ പ്രാപ്തരാകുന്ന കുഞ്ഞുങ്ങൾ സ്വയം പിരിഞ്ഞുപോകുന്നു.
[തിരുത്തുക] ആവാസവ്യവസ്ഥകൾ
ഇന്ത്യയിലെമ്പാടും നാട്ടുവേലിത്തത്തകളെ കാണാം. അല്പം പച്ചപ്പും പ്രകാശവുമുള്ള പ്രദേശമാണെങ്കിൽ പ്രത്യേകിച്ചും. അടുത്ത ബന്ധുക്കൾ ലോകമെങ്ങുമുണ്ട്. വെളിമ്പ്രദേശങ്ങൾ മനുഷ്യർ കൈയ്യേറി കെട്ടിടങ്ങൾ വെയ്ക്കുന്നതോടെ ഇവയ്ക്ക് സ്ഥാനം നഷ്ടപ്പെടുന്നു. മുട്ടയായിരിക്കുമ്പോൾ തൊട്ട് പറക്കമുറ്റുന്നതുവരെയുള്ള സമയവും ഇവയിൽ ഭൂരിഭാഗവും അതിജീവിക്കാറില്ല. പറക്കമുറ്റിയാൽ പിന്നെ അത്ര ഭീഷണിയില്ലെന്നു പറയാം.
[തിരുത്തുക] സാദൃശ്യമുള്ള മറ്റു പക്ഷികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |