ദനഹാ പെരുന്നാൾ
ഒരു ക്രിസ്ത്യൻ വിശേഷദിനമാണ് എപ്പിഫനി (Epiphany) അഥവാ ദനഹാ അല്ലെങ്കിൽ പ്രത്യക്ഷീകരണ തിരുനാൾ. പരമ്പരാഗതമായി ജനുവരി 6-ന് ആഘോഷിക്കപ്പെടുന്ന ഈ പെരുന്നാളിൽ പൗരസ്ത്യദേശത്തെ ജ്ഞാനികൾ ബേത്‌ലഹേമിലെത്തി ഉണ്ണിയേശുവിനെ വണങ്ങിയതിനെയാണ് പാശ്ചാത്യ സഭകൾ പ്രധാനമായും അനുസ്മരിക്കുന്നത്. എന്നാൽ യോർദ്ദാൻ നദിയിൽ വെച്ച് യേശു സ്നാനമേറ്റതിനെ അനുസ്മരിക്കുന്ന കർത്താവിന്റെ മാമോദീസ പെരുന്നാളായി പൗരസ്ത്യസഭകൾ ഈ ദിനം ആചരിക്കുന്നു. പൗരസ്ത്യസഭകളിൽ ജൂലിയൻ കാലഗണനാരീതി പിന്തുടരുന്നവ ഗ്രിഗോറിയൻ കലണ്ടറുമായുള്ള 13 ദിവസങ്ങളുടെ വ്യത്യാസം കാരണം ജനുവരി 19-ന് എപ്പിഫനി ആചരിക്കുന്നു. എപ്പിഫനി എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം 'സാക്ഷാത്‌കാരം', അല്ലെങ്കിൽ 'വെളിപ്പെടുത്തൽ' എന്നും ദനഹാ എന്ന സുറിയാനി പദത്തിന്റെ അർത്ഥം 'ഉദയം' എന്നുമാണ്. തിയോഫനി (Theophany) എന്നും ഈ പെരുന്നാൾ അറിയപ്പെടുന്നുണ്ട്. കേരളത്തിൽ ഈ ദിനം പിണ്ടിപെരുന്നാൾ, രാക്കുളിപെരുന്നാൾ എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
മനുഷ്യാവതാരം ചെയ്ത യേശുവിനെ വെളിപ്പെടുത്തുന്ന സമ്പൂർണ്ണ ആഘോഷം എന്ന നിലയിൽ പൗരസ്ത്യ സഭകളാണ് ഈ തിരുനാളാഘോഷത്തിന് തുടക്കം കുറിച്ചത്. യേശുവിന്റെ ജനനം, വിദ്വാന്മാരുടെ സന്ദർശനം, ബാല്യകാലസംഭവങ്ങൾ, യോർദ്ദാൻ നദിയിലെ സ്നാനം, കാനാവിൽ വെള്ളത്തെ വീഞ്ഞാക്കിയ ആദ്യ അത്‌ഭുതം തുടങ്ങിയവെയെല്ലാം എപ്പിഫനിയിൽ അനുസ്മരിക്കാറുണ്ടായിരുന്നു. എന്നാൽ യോർദ്ദാൻ നദിയിൽ വെച്ച് സ്നാപകയോഹന്നാനിൽ നിന്ന് യേശു സ്നാനമേറ്റതിനെയാണ് ഏറെ പ്രാധാന്യത്തോടെ അനുസ്മരിച്ചിരുന്നത്. വിവിധ സുവിശേഷഭാഗങ്ങളെ[1] ആസ്പദമാക്കി മനുഷ്യാവതാരം ചെയ്ത യേശുവിനെ പ്രകാശിപ്പിക്കുന്നതും, വെളിപ്പെടുത്തുന്നതും, പ്രഖ്യാപനം ചെയ്യപ്പെടുന്നതുമായ ദിനമായി പൗരസ്ത്യ സഭകൾ എപ്പിഫനിയെ കരുതി വന്നു. എന്നാൽ പാശ്ചാത്യസഭകൾ ലൂക്കോസിന്റെ സുവിശേഷത്തിലെ 'വിജാതിയർക്കുള്ള വെളിപ്പെടുത്തൽ' എന്ന പരാമർശത്തെ അടിസ്ഥാനമാക്കി കിഴക്ക് ദേശത്തു നിന്നുള്ള യഹൂദരല്ലാത്തവരായ ജ്ഞാനികളുടെ ആഗമനത്തിനാണ് പ്രാധാന്യം നൽകി വന്നത്.
നാലാം നൂറ്റാണ്ടിൽ തന്നെ എപ്പിഫനി ആചരണം നിലവിലിരുന്നതായി ആദ്യകാല സഭാപിതാക്കന്മാരുമായി ബന്ധപ്പെട്ട രേഖകളിൽ കാണുന്നു. ഈജിപ്തിലെ ക്രിസ്ത്യൻ സന്ന്യാസാശ്രമങ്ങളിൽ യേശുവിന്റെ ജനനവും സ്നാനവും ഒരേ ദിനം ആചരിച്ചിരുന്നതായി വിശുദ്ധ ജോൺ കാസിയൻ രേഖപ്പെടുത്തിയിട്ടുണ്ട്.[2] അർമ്മേനിയൻ ഓർത്തഡോക്സ് സഭയിൽ ഈ പതിവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
പദോൽപ്പത്തി [തിരുത്തുക]
പ്രത്യക്ഷപ്പെടുക, വെളിവാക്കുക, ദർശനം നൽകുക എന്നൊക്കെ അർഥം വരുന്ന എപ്പിഫാനിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് എപ്പിഫനിയുടെ ഉത്ഭവം. [3] ബൈബിളിന്റെ ഗ്രീക്ക് വിവർത്തനമായ സെപ്തുജിന്തിൽ പഴയനിയമത്തിൽ ദൈവം ഇസ്രയേൽ ജനത്തിന് പ്രത്യക്ഷപ്പെടുന്നതിനെ (2 Maccabees 15:27
) സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. [4] പുതിയനിയമത്തിൽ [4]യേശുവിന്റെ ജനനം അല്ലെങ്കിൽ യേശുവിന്റെ ഉയിർപ്പിന് ശേഷം അഞ്ചു തവണ പ്രത്യക്ഷപ്പെട്ട സംഭവങ്ങൾ, യേശുവിന്റെ പ്രത്യാഗമനം എന്നിവ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. [4]
പാശ്ചാത്യ ക്രൈസ്തവസഭയിൽ [തിരുത്തുക]
യേശുവിനെ അന്വേഷിച്ചു പോയ [5]ജ്ഞാനികൾ (പൂജരാജാക്കന്മാർ കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിനെ ദർശിച്ച് കാഴ്ചകൾ സമർപ്പിച്ച സംഭവമാണ് പാശ്ചാത്യ ക്രൈസ്തവസഭ ഈ ദിവസം അനുസ്മരിക്കുന്നത്. [6] വി. മത്തായി എഴുതിയ സുവിശേഷത്തിലാണ് ഇതിനാസ്പദമായ വിവരണമുള്ളത്. ജനുവരി ആറാം തിയതിയാണ് എപ്പിഫനി ആഘോഷിക്കുന്നത്. എന്നാൽ എപ്പിഫനി ദിവസം പൊതുഅവധി അല്ലാത്ത രാജ്യങ്ങളിൽ ജനുവരി 2 നും 8നും ഇടക്ക് വരുന്ന ഞായറാഴ്ചയാണ് തിരുനാൾ ആഘോഷം.
പൗരസ്ത്യ ക്രൈസ്തവസഭയിൽ [തിരുത്തുക]
[7]പൗരസ്ത്യ ക്രൈസ്തവസഭയാകട്ടെ യേശുവിന്റെ ജ്ഞാനസ്നാനമാണ് ഈ ദിനം അനുസ്മരിക്കുന്നത്. [8]സുവിശേഷകർ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ, യേശുവിന്റെ ജ്ഞനസ്നാനസമയത്ത് സ്വർഗത്തിൽ നിന്നുണ്ടായ യേശു ദൈവ പുത്രനാണ് എന്ന വെളിപ്പെടുത്തൽ ആണ് അടിസ്ഥാന സംഭവം. [9]ജൂലിയൻ കലണ്ടർ പിന്തുടരുന്ന സഭാവിഭാഗങ്ങൾ ജനുവരി 19 നാണ് എപ്പിഫനി ആഘോഷിക്കുന്നത്. [10]അഗസ്റ്റീനിയൻ കലണ്ടറും ജൂലിയൻ കലണ്ടറും തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസമാണ് ഇതിനു കാരണം. പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ വെള്ളത്തിന്റെ വാഴ്വ് (Great Blessing of Waters) എപ്പിഫനിയുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്നു. ഈ ചടങ്ങ് രണ്ടു പ്രാവശ്യമായി--തിരുനാളിനു തലേദിവസം സന്ധ്യയ്ക്ക് ദേവാലയത്തിനുള്ളിലെ മാമോദീസ തൊട്ടിയിലും തിരുനാളിന്റെ ദിവസം ദേവാലയത്തിന് സമീപമുള്ള ജലാശയങ്ങളിലുമായി--നടത്തപ്പെടുന്നു.
അതേ സമയം, റോമൻ കത്തോലിക്കർ യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ മറ്റൊരു ദിവസമാണ് ആഘോഷിക്കുന്നത്. [11] ആദ്യകാലത്ത് എപ്പിഫനിക്ക് ശേഷം വരുന്ന എട്ടാംദിന(എട്ടാമിടം)മായ ജനുവരി 13നാണ് ഇത് ആഘോഷിച്ചിരുന്നത്. [12]1969 ൽ ആരാധന ക്രമവർഷം പുനർനവീകരിച്ചപ്പോൾ എപ്പിഫനിക്ക് ശേഷം വരുന്ന ഞായറാഴ്ച ജ്ഞാനസ്നാന തിരുനാളായി ആഘോഷിക്കാൻ തുടങ്ങി. എപ്പിഫനി (ജനുവരി 6) പൊതു അവധി അല്ലാത്ത രാജ്യങ്ങളിൽ ജനുവരി 2 മുതൽ 8 വരെയുള്ള തിയതികളിൽ വരുന്ന ഞായറാഴ്ച എപ്പിഫനിയായി കണക്കാക്കുന്നതിനാൽ ഏതെങ്കിലും വർഷം ജനുവരി 7 നോ 8 നോ എപ്പിഫനി ആഘോഷിക്കുകയാണ് എങ്കിൽ അടുത്ത് വരുന്ന തിങ്കഴാഴ്ച ജ്ഞാനസ്നാന തിരുനാൾ ആഘോഷിക്കും.
പൗരസ്ത്യ ഒറിയന്റൽ ഓർത്തഡോക്സ് സഭയിൽ [തിരുത്തുക]
[13]എതോപ്യൻ ഓർത്തഡോക്സ് സഭയിൽ തിംകെത് എന്നാണ് എപ്പിഫനി അറിയപ്പെടുന്നത്. അംഹറിക് ഭാഷയിൽ ജ്ഞാനസ്നാനം എന്നാണ് ഈ പദത്തിനർത്ഥം. അധിവർഷത്തിൽ ജനുവരി 20നും മറ്റുവർഷങ്ങളിൽ ജനുവരി 19നുമാണ് തിംകെത് ആഘോഷിക്കുന്നത്. 3 ദിവസം വരെ ആഘോഷങ്ങൾ നീണ്ടു നിൽക്കും.
സിറിയക് ഓർത്തഡോക്സ് - മാർത്തോമാ സഭകളിൽ [തിരുത്തുക]
ദനഹാ എന്ന പേരിലാണ് എപ്പിഫനി [14]സിറിയക് ഓർത്തഡോക്സ് സഭയിലും [15]മാർത്തോമാ സഭയിലും ആഘോഷിക്കുന്നത്. [15]ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് ദനഹാ എന്ന വാക്കിനർത്ഥം. പൗരസ്ത്യ സഭയുടെ ആരാധനക്രമം അനുസരിച്ച് ദനഹാക്കാലം ആരംഭിക്കുന്നത് എപ്പിഫനിയോടു കൂടിയാണ്. ജനുവരി 6 നാണ് ദനഹാത്തിരുനാൾ ആഘോഷിക്കുന്നത്. യേശുവിന്റെ ജ്ഞാനസ്നാനമാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്.
[15]തെക്കൻ കേരളത്തിൽ പൂർവ്വികക്രിസ്ത്യാനികൾ യേശുവിന്റെ ജ്ഞാനസ്നാനം അനുസ്മരിച്ച് അന്നേദിവസം പുലർച്ചെ എഴുന്നേറ്റു കുളിക്കുമായിരിന്നു. ആയതിൽ രാക്കുളി പെരുന്നാൾ എന്നാണ് തെക്കൻ കേരളത്തിൽ എപ്പിഫനി അറിയപ്പെടുന്നത്. വടക്കൻ കേരളത്തിലാകട്ടെ പിണ്ടികുത്തി തിരുനാൾ എന്നും. [15]ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ് എന്ന് അനുസ്മരിച്ച് ഈ ദിവസം വാഴപ്പിണ്ടി കുത്തി നിർത്തി അതിൽ വിളക്കുകൾ, പന്തങ്ങൾ എന്നിവ കുത്തിവെച്ച് അതിനു ചുറ്റും എൽപ്പയ്യ (ദൈവം പ്രകാശമാകുന്നു) എന്ന് പറഞ്ഞ് പ്രദക്ഷിണം വെക്കുന്ന ആചാരത്തിൽ നിന്നാണ് പിണ്ടികുത്തി തിരുനാൾ എന്ന പേര് ഉത്ഭവിച്ചത്.
ദേശീയവും പ്രാദേശികവുമായ ചടങ്ങുകൾ [തിരുത്തുക]
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ഥമായ ചടങ്ങുകളോടെ ദനഹാ ആഘോഷിക്കുന്നു. കേരളത്തിലെ ക്രൈസ്തവരും വളരെ വിപുലമായ രീതിയിൽ ദനഹാ (എപ്പിഫനി) ആചരിച്ചിരുന്നു. ജനുവരി 6-ന് തലേരാത്രിയിൽ വീട്ടുമുറ്റത്ത് വാഴപ്പിണ്ടികൾ കുഴിച്ചുവയ്ക്കുകയും അവയിൽ ഈർക്കിലുകൾ കുത്തിവച്ച് ദീപങ്ങൾ തെളിയിക്കുകയും ചെയ്യുന്ന പതിവ് ഇപ്പോഴും ചിലയിടങ്ങളീൽ നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ പെരുന്നാളിനെ 'പിണ്ടിപെരുന്നാൾ' അല്ലെങ്കിൽ 'പിണ്ടികുത്തിപെരുന്നാൾ' എന്നും വിശേഷിപ്പിക്കുന്നു. അതുപോലെ യേശുവിന്റെ മാമോദീസയെ അനുസ്മരിച്ചു കൊണ്ട് വിശ്വാസികൾ അടുത്തുള്ള കുളത്തിലോ നദിയിലോ പോയി ആചാരക്കുളി നടത്തുന്ന പ്രാദേശികരീതിയിൽ നിന്നാണ് 'രാക്കുളിപ്പെരുന്നാൾ' എന്ന പേരുണ്ടായത്.
അവലംബം [തിരുത്തുക]
- ↑ മത്തായി 3:13–17; ലൂക്കോസ് 3:22; യോഹന്നാൻ 2:1–11
- ↑ St John Chrysostom, Homilies on St Matthew, 7
- ↑ "Liddell and Scott: ἐπιφάνεια". Artfl.uchicago.edu. ശേഖരിച്ചത് December 22, 2011.
- ↑ 4.0 4.1 4.2 "Lexicon". Blue Letter Bible. ശേഖരിച്ചത് December 22, 2011.
- ↑ Encyclopædia Britannica, 2011. Web. 18 January 2011
- ↑ വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 2]
- ↑ "The Origins and Spirituality of the Epiphany". Catholicireland.net. February 14, 1969. ശേഖരിച്ചത് December 22, 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മത്തായി 3, മർക്കോസ് 1, ലൂക്കാ 3, യോഹന്നാൻ 1
- ↑ "The Calendar of the Orthodox Church". Goarch.org. ശേഖരിച്ചത് December 22, 2011.
- ↑ Holger Oertel (September 22, 2007). "The Julian Calendar". Ortelius.de. ശേഖരിച്ചത് December 22, 2011.
- ↑ Decree "Cum nostra hac aetate" (De rubricis ad simpliciorem formam redigendis) of March 22, 1955, in Acta Apostolicae Sedis 47(1955), pages 218-224, Title II: Changes in the calendar, 15-16
- ↑ Calendarium Romanum (Libreria Editrice Vaticana 1969), pp. 61 and 112
- ↑ Timkat, Epiphany - A Huge Celebration in Ethiopia
- ↑ Denho (Epiphany) Season, Syriac Orthodox Church of Antioch
- ↑ 15.0 15.1 15.2 15.3 ദനഹാക്കാലം, മാർത്തോമ ക്രിസ്ത്യാനികളുടെ സഭാകോശം
|
|||||||||||