ടി.സി. യോഹന്നാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
T. C. Yohannan
ടി.സി. യോഹന്നാൻ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംThadathuvila Chandapillai Yohannan
പൗരത്വംIndian
Sport
രാജ്യംIndia
കായികമേഖലAthletics
ഇനം(ങ്ങൾ)long jump

ഇന്ത്യയിലെ മികച്ച കായിക താരങ്ങളിൽ ഒരാളാണ് തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാൻ. ട്രിപ്പിൾ ജംപിലും ലോംഗ് ജംപിലും മാറ്റുരച്ചിരുന്ന യോഹന്നാൻ ലോംഗ് ജംപിലെ നേട്ടങ്ങളിലൂടെയാണ് വിഖ്യാതനായത്. 1947 മേയ് 19 ന് കൊല്ലം ജില്ലയിലെ എഴുകോൺ മാരനാട് തടത്തുവിള കുടുംബത്തിൽ ജനിച്ചു.

ലോംഗ് ജംപിൽ എട്ടു മീറ്ററിലധികം താണ്ടി ഏഷ്യൻ റേക്കോഡ് സ്ഥാപിച്ച യോഹന്നാൻ മൂന്നു പതിറ്റാണ്ടുകാലം അഭേദ്യമായി നിലകൊണ്ട ലോംഗ് ജംപ് ദേശിയ റെക്കോർഡിന്റെ ഉടമയുമാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം അകാലത്തിൽ മത്സരവേദികളിൽനിന്ന് പിൻമാറേണ്ടി വന്ന യോഹന്നാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യത്തെ സമ്പൂർ‍ണ മലയാളി താരമായ ടിനു യോഹന്നാന്റെ പിതാവ് എന്ന നിലയിൽ വർഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ശ്രദ്ധാ കേന്ദ്രമായി. ഇപ്പോൾ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ താമസിക്കുന്നു.

തുടക്കം[തിരുത്തുക]

കുട്ടിയായിരിക്കെ ഒരിക്കൽ വീടിനടുത്തുള്ള ചെറിയ കനാലിന്റെ കുറുകെ ചാടാനുള്ള ശ്രമത്തിൽ യോഹന്നാൻ വീണു. നനഞ്ഞു കുളിച്ച് വീട്ടിലെത്തിയ മകനെ ശാസിക്കുന്നതിനു പകരം കനാലിനു കുറുകെ ചാടിക്കടന്നാൽ ഒരു നാരങ്ങാവെള്ളം തരാമെന്നാണ് പിതാവ് വാഗ്ദാനം ചെയ്തത്. നാരങ്ങാവെള്ളത്തിനുവേണ്ടിയുള്ള ചാട്ടത്തിൽ യോഹന്നാൻ വിജയിച്ചു. ഐതിഹാസികമായ ഒരു കായിക ചരിത്രത്തിന്റെ തുടക്കമായിരുന്നു അത്. ജംപ് ഇനങ്ങളോട് ആഭിമുഖ്യം പുലർത്തി തുടങ്ങിയ യോഹന്നാൻ സ്കൂൾ തല മത്സരങ്ങളിൽ വിജയം വരിച്ചു.

ഏതാനും വർഷങ്ങൾക്കു ശേഷം 19-ആം വയസിൽ മെക്കാനിക്കൽ എൻജിനിയറിംഗ്‌ പഠനത്തിനായി ഭിലായിൽ സഹോദരൻമാരുടെ അടുത്തേക്ക് പോയി. ആ തീരുമാനം കായിക ജീവിതത്തിൽ വഴിത്തിരിവായി. ഭിലായിലെ പഠനകാലത്ത്‌ കായിക മത്സരങ്ങളിൽ ഏറെ തിളങ്ങി. ബാംഗ്ലൂരിൽ നടന്ന പ്രസന്നകുമാർ ഓൾ ഇന്ത്യ മീറ്റിൽ ലോംഗ്‌ ജംപിലും ട്രിപ്പിൾ ജംപിലും സ്വർണം നേടിയ യോഹന്നാനെത്തേടി ജോലി വാഗ്ദാനങ്ങൾ പ്രവഹിച്ചു. ടെൽകോ, ടിസ്കോ, ഇന്ത്യൻ റെയിൽവേ തുടങ്ങിയ വിഖ്യാത സ്ഥാപനങ്ങളാണ്‌ മലയാളി താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ്‌ ജോലിക്കായി ക്ഷണിച്ചത്‌.

ടെൽകോയിൽ[തിരുത്തുക]

സഹോദരന്റെ നിർദ്ദേശപ്രകാരമാണ് യോഹന്നാൻ ടെൽകോയിൽ ചേർന്നത്. കായിക മേഖലയിൽ വളരുന്നതിന് കന്പനി സന്പൂർണ പിന്തുണ നൽകി. സുരേഷ്‌ ബാബു, രഘുനാഥൻ തുടങ്ങി ഒട്ടേറെ മുൻനിര അത് ലിറ്റുകൾ അന്ന്‌ ടെൽക്കോയിലുണ്ടായിരുന്നു. അക്കാലത്ത്‌ ഏറെ വിഖ്യാതമായിരുന്ന ടാറ്റാ സ്പോർട്സ്‌ മീറ്റിൽ യോഹന്നാൻ ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ സജീവ സാന്നിധ്യമാറിയിച്ചിരുന്നു.

വിദേശ പരിശീലകരെ ആശ്രയിക്കുന്നത്‌ സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന അക്കാലത്ത്‌ സുരേഷ്‌ ഗുജ്‌റാത്തിയാണ്‌ ടെൽകോയിൽ യോഹന്നാനെ പരിശീലിപ്പിച്ചിരുന്നത്. വേണ്ടത്ര യോഗ്യതയില്ലാത്തയാളായിരുന്നെങ്കിലും ഒട്ടേറെ നൂതന തന്ത്രങ്ങളും കഠിനാധ്വാനവുമായിരുന്നു ഗുജ്‌റാത്തിയുടെ കൈമുതലെന്ന്‌ യോഹന്നാൻ ഒരിക്കൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിസ്മയിപ്പിക്കുന്ന വളർച്ച[തിരുത്തുക]

1969 ലാണ് യോഹന്നാൻ ദേശീയ തലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ലോംഗ് ജംപിലും ട്രിപ്പിൾ ജംപിലും ആദ്യ മൂന്നു സ്ഥാനക്കാരുടെ പട്ടികയിൽ ഇടം നേടാനായില്ല. പക്ഷെ രണ്ടു വർഷത്തിനുശേഷം പട്യാല ദേശീയ മീറ്റിൽ ലോംഗ്ജംപിൽ 7.60 മീറ്റർ താണ്ടി ദേശീയ റെക്കോർഡ് കുറിച്ചു. 1972 ൽ ട്രിപ്പിൾ ജംപ് കിരീടവും യോഹന്നാൻ സ്വന്തമാക്കി. അടുത്ത വർഷം ലോംഗ് ജംപിലെ സ്വന്തം റെക്കോർഡ് 7.78 മീറ്ററാക്കി മെച്ചപ്പെടുത്തി.

ചരിത്ര നേട്ടം[തിരുത്തുക]

1974 ലെ തെഹ്റാൻ ഏഷ്യൻ ഗെയിംസിൽ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ജപ്പാന്റെ ഹോഷിത ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് ലോംഗ് ജംപിൽ 8.07 മീറ്റർ താണ്ടി യോഹന്നാൻ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്. ഇന്ത്യൻ അത് ലറ്റ്ക്സ് ചരിത്രത്തിലെ സുവർണ നിമിഷങ്ങളിലൊന്നായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 1960 ലെ റോം ഒളിംപിക്സ് 400 മീറ്ററിൽ പറക്കും സിംഗ് എന്ന് വിഖ്യാതനായ മിൽഖാ സിംഗ് നടത്തിയ റെക്കോർഡ് കുതിപ്പിനോടാണ് യോഹന്നാന്റെ നേട്ടം താരതമ്യം ചെയ്യപ്പെട്ടത്.

യോഹന്നാന്റെ റെക്കോർഡ് ദേശീയ തലത്തിൽ മൂന്നു പതിറ്റാണ്ടു കാലം അഭേദ്യമായി നിലകൊണ്ടു. ഒടുവിൽ 2004അമൃത്പാൽ സിംഗാണ് ഇത് 8.08 മീറ്ററാക്കി തിരുത്തിയത്. 1975 ൽ ജപ്പാനിലേക്ക് ക്ഷണിക്കപ്പെട്ട യോഹന്നാൻ ടോക്കിയോ, ഹിരോഷിമ, കോബേ എന്നിവിടങ്ങളിലും ഫിലിപ്പൈൻസിലും നടന്ന മത്സരങ്ങളിൽ സ്വർണ മെഡൽ നേടി.

1976ലെ മോൺട്രിയോൾ ഒളിംപിക്സിൽതെഹ്റാനിലെ പ്രകടനം ആവർത്തിച്ചിരുന്നെങ്കിൽ യോഹന്നാന് മെഡൽ പട്ടികയിൽ ഇടം നേടാനാകുമായിരുന്നു. പക്ഷെ കാനഡയിലെ അതിശൈത്യവും പരിക്കിന്റെ രൂപത്തിലെത്തിയ നിർഭാഗ്യവും വിനയായി.

അപ്രതീക്ഷിത വിടവാങ്ങൽ[തിരുത്തുക]

പട്യാല ദേശിയ ക്യാമ്പിൽ പരിശീലനത്തിനിടെയാണ് യോഹന്നാന്റെ കരിയറിന്റെ അന്ത്യത്തിലേക്ക് നയിച്ച പരിക്കുണ്ടായത്. മുട്ടിനും കൈക്കുഴക്കുമേറ്റ പരിക്ക് യഥാസമയം ചികിത്സിക്കാതിരുന്നതും കാലിന്റെ ഉപ്പൂറ്റിയിലുണ്ടായ മാംസവളർച്ചയും സ്ഥിതിഗതികൾ സങ്കീർണമാക്കി. ഇന്ത്യൻ‌കായിക മേഖലക്കേറ്റ കനത്ത പ്രഹരമായാണ് യോഹന്നാന്റെ പരിക്കിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. പിന്നീട് ടെൽക്കോ മികച്ച ചികിത്സക്കു വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും മത്സര വേദികളിൽനിന്ന് പിൻമാറുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.

നാട്ടിലേക്ക്[തിരുത്തുക]

നാട്ടിലേക്ക്‌ മടങ്ങാനുള്ള യോഹന്നാന്റെ താൽപര്യം മനസ്സിലാക്കിയ ടെൽക്കോ അധികൃതർ കേരളത്തിലേക്ക്‌ സ്ഥലം മാറ്റം നൽകി. വിൽപ്പന വിഭാഗത്തിൽ പ്രവർത്തിക്കുന്നതിനുവേണ്ട പ്രത്യേക പരിശീലനം നേടിയശേഷം യോഹന്നാൻ 1983 ൽ കേരളത്തിലെത്തി. ലോംഗ്‌ ജംപ് പിറ്റിലെന്നപോലെ ജോലിയിലും തിളങ്ങിയ യോഹന്നാന് വൈകാതെ ഉദ്യോഗക്കയറ്റം ലഭിച്ചു. മകൻ ടിനു രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ ചുവടുവെക്കുന്ന ഘട്ടത്തിൽ സ്വയം വിരമിക്കൽ പദ്ധതിയിലൂടെ യോഹന്നാൻ ടെൽക്കോയോട് വിടപറയുകയായിരുന്നു.

താരപിതാവ്[തിരുത്തുക]

യോഹന്നാന്റെ മകൻ ടിനു പിതാവിന്റെ പാത പിന്തുടർന്ന് അത് ലറ്റിക്സിലാണ് ആദ്യം ഭാഗ്യം പരീക്ഷിച്ചത്. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ഹൈജംപ് താരമായിരുന്ന ടിനു പിൽക്കാലത്ത് ക്രിക്കറ്റിലേക്ക് ചുവടു മാറ്റുകയായിരുന്നു. ക്രിക്കറ്റിനോട് കാര്യമായ ആഭിമുഖ്യമില്ലാതിരുന്ന യോഹന്നാൻ മകന്റെ വഴി തിരിച്ചറിഞ്ഞ് പ്രോത്സാഹനമേകി. രഞ്ജി ട്രോഫിയിൽ തിളങ്ങി ഒടുവിൽ ഇന്ത്യൻ ടീമിലെത്തിയ ടിനുവിന്റെ വളർച്ചയിൽ യോഹന്നാൻ നിർണായക പങ്കുവഹിച്ചു.

അവലംബം[തിരുത്തുക]

ഹിന്ദു Archived 2007-10-17 at the Wayback Machine.

iloveindia

വിക്കി ഇംഗ്ലീഷ്

"https://ml.wikipedia.org/w/index.php?title=ടി.സി._യോഹന്നാൻ&oldid=3776053" എന്ന താളിൽനിന്ന് ശേഖരിച്ചത്