മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗജപീഡനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വന്യജീവിയായ ആനയെ അതിന്റെ കായികമായ കരുത്ത് പലതരത്തിലും ഉപയോഗപ്പെടുത്താൻ പണ്ടുകാലം മുതലേ മനുഷ്യൻ ഇണക്കാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ മനുഷ്യന്റെ ബന്ധനത്തിൽ ജീവിക്കുന്ന ആനയെ നാട്ടാന എന്ന് വിളിക്കുന്നു. വന്യമൃഗമായ ആനയെ പൂർണ്ണമായും മെരുക്കാൻ ആവില്ല.[1] അതിനാൽ പലപ്പോഴും ചങ്ങലയിൽ ബന്ധിച്ച്, സഞ്ചരിക്കാനും അനങ്ങാനും ഉള്ള സ്വാതന്ത്ര്യം ഹനിച്ചാണ് ആനയെ വളർത്തുന്നത്. ഈ കാലത്ത് പലതരത്തിൽ ആനകൾ പീഡനം ഏറ്റുവാങ്ങുന്നു.

നിയമവിരുദ്ധമായ തോട്ടി ഉപയോഗിച്ച് ആനയെ നിയന്ത്രിച്ച് നിർത്തിയിരിക്കുന്നു

കാട്ടാനയും നാട്ടാനയും[തിരുത്തുക]

ചങ്ങലയിൽ കിടന്ന് അമർന്ന് കാലുകളിൽ വടുക്കൾ രൂപം കൊണ്ടിരിക്കുന്നു

കെണിവച്ച് കാട്ടിൽനിന്നും പിടിക്കുന്ന ആനയെ മെരുക്കിയാണ് നാട്ടാനയാക്കാൻ ശ്രമിക്കുന്നത്. എന്നാൽ അവ ഒരിക്കലും ഒരു ഇണങ്ങിയ മൃഗമാവുന്നില്ല, മറിച്ച് ചങ്ങലയിൽ ഏതു സമയവും ബന്ധിതനായതിനാൽ സ്വാതന്ത്ര്യങ്ങളില്ലാതെ വേഗത്തിൽ നടക്കാനോ ഓടാനോ വയ്യാത്തതിനാൽ ഇണങ്ങിയതായി തോന്നുന്നത് മാത്രമാണ്. പിടിക്കുന്നതിനുമുൻപ് കാട്ടിൽ ജീവിക്കുന്ന ആനയുടെയും പിടിച്ചതിനുശേഷമുള്ള അതിന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ല. കൂട്ടം ചേർന്ന് അലഞ്ഞ് തിരിഞ്ഞ് നടക്കാനും നദികളിൽ കുളിക്കുവാനും നടന്നുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുവാനും ഇഷ്ടപ്പെടുന്ന ഒരു വന്യമൃഗമാണ് ആന. ഇതിനെ മെരുക്കിക്കഴിഞ്ഞാൽപ്പിന്നെ ഒരേ കുറ്റിയിൽ മണിക്കൂറുകളോളം കെട്ടിയിടപ്പെട്ട് ബ്രഹ്മചര്യജീവിതം നയിക്കേണ്ടിവരുന്നു. ജോലിയെടുപ്പിക്കുമ്പോൾ മാത്രമാണ് മറ്റ് ആനകളെ കാണുന്നതുതന്നെ, പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിലാവും മിക്കവാറും കുളിയും.[2] ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് ഏഷ്യൻ ആനയെ വംശനാശഭീഷണിയുള്ള മൃഗങ്ങളുടെ പട്ടികയിലാണ് പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ ഉള്ള 3000-ത്തോളം നാട്ടാനകളിൽ ഏതാണ്ട് 700 എണ്ണത്തോളം കേരളത്തിലാണ് ഉള്ളത്.[3]

മെരുക്കൽ[തിരുത്തുക]

പ്രധാന ലേഖനം: ആനയെ മെരുക്കൽ
കോടനാട്ടിലെ ആനക്കൊട്ടിൽ
കോടനാട്ടിലെ ആനക്കൊട്ടിലെ ഒരു കുട്ടിയാന
ആനത്തോട്ടി
ക്ഷേത്രത്തിൽ ചങ്ങലയ്ക്കിട്ട ആന

പലതരം കെണികൾ വച്ചുപിടിക്കുന്ന ആനയെ ഭീകരമായാണ് മെരുക്കുന്നത്. ആ മെരുക്കലിന്റെ ഭീതിദമായ ഓർമ്മകൾ ഉണ്ടെങ്കിലേ ആന ഇടയാതെ അനുസരണയോടെ ജീവിക്കുകയുള്ളൂ. വന്യജീവിയാണെന്നും ചിന്താശേഷിയുണ്ടെന്നും ഉള്ള തോന്നൽ നഷ്ടപ്പെടുത്തുന്ന വിധം ക്രൂരമായ ഈ പരിപാടിയെ "തകർക്കൽ (breaking-in)" എന്നാണ് വിളിക്കുന്നത്. പരിശീലനസ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു തുടങ്ങുന്ന ഈ പരിപാടി ഒരാഴ്ച നീളുന്നു. മനുഷ്യനു പൂർണ്ണമായി അടിമപ്പെടാനുള്ളതാണ് എന്ന ഒരു മനസ്ഥിതി ഉണ്ടാക്കലാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. ഇതിനായി ഒന്നോ രണ്ടോ മരക്കുറ്റികളുടെ ഇടയിൽ അനങ്ങാൻ ആവാത്ത വിധത്തിൽ ആനയെ കെട്ടിയിടുന്നു. തകർക്കാനായി ആനക്കുട്ടിയെ തുടർച്ചയായി തോട്ടി കൊണ്ട് അടിക്കുകയാണ് ആദ്യം ചെയ്യുക, ഇതോടൊപ്പം ആനപ്പാപ്പാൻ ശാന്തനായി ആനയോടു സംസാരിക്കുകയും ചെയ്യുന്നു. പേടി, വേദന, ദാഹം, വിശപ്പ് എന്നിവ ഒടുവിൽ ആനയുടെ എല്ലാ എതിർപ്പുകളും ഇല്ലാതാക്കുന്നു. തന്റെ വിധി സ്വീകരിക്കാൻ ആന തയ്യാറാവുന്നതോടെ പാപ്പാന്മാർ ആനയെ കുളിക്കാനും തിന്നാനും അനുവദിക്കുന്നു. എന്നാലും ആ സമയമെല്ലാം മെരുക്കുവാൻ സഹായിക്കുന്ന ആന അതിന്റെ കൂടെത്തന്നെയുണ്ടാവും. ഏതാനും ആഴ്ച ഇത്തരം പരിശീലനം നൽകുന്നതോടെ പാപ്പാനെ അനുസരിക്കാൻ ഏറെക്കുറെ ആയിട്ടുണ്ടാവും പുതിയ ആന. എന്നാൽ സർക്കസ്സിലോ മൃഗശാലയിലോ ജനിക്കുന്ന ആനക്കുട്ടികളെ ഇങ്ങനെ മെരുക്കേണ്ട ആവശ്യം വരാറില്ല.[4] ഒരു പാപ്പാൻ മാറി മറ്റൊരു പാപ്പാൻ വരുമ്പോൾ ഇത് ആവർത്തിക്കപ്പെടുന്നു.[5] തായ്‌ലാന്റിൽ ആനകളെ മെരുക്കാനായി ചെവിയിലും കാലിലും എല്ലാം ആണിയടിച്ചു കയറ്റാറുണ്ടത്രേ. അതിനൊപ്പം അടിക്കുക, ഉറങ്ങാൻ അനുവദിക്കാതിരിക്കുക, ഭക്ഷണവും വെള്ളവും കൊടുക്കാതിരിക്കുക എന്ന രീതികളും ഉണ്ട്. തന്റെ ബുദ്ധിയും ബോധവും ഇച്ഛാശക്തിയും നഷ്ടപ്പെട്ട് ഇനി ഒരു അടിമയുടെ ജീവിതമായി മാറിയാലേ നിലനിൽപ്പ് സാധ്യമാവുകയുള്ളൂ എന്ന് ആനയ്ക്ക് ബോധ്യം വരുത്തുവാനാണ് ഈ ശിക്ഷാരീതികൾ.[6] മിക്ക ആനകളുടേ കാലുകളിലും നിരന്തരം കെട്ടിയിട്ട ഇരുമ്പു ചങ്ങല ഉരഞ്ഞ് ഉണ്ടായ പൊട്ടലുകൾ കാണാം. പിടിക്കപ്പെട്ട അന്നുമുതൽ ചെരിയുന്നതുവരെ ആ ചങ്ങല അഴിച്ചുമാറ്റാറില്ല.[7] ചട്ടം പഠിപ്പിക്കുമ്പോഴുള്ള ക്രൂരമർദ്ദനത്തിൽ ആനയുടെ ജീവൻ തന്നെ അപകടത്തിലാവുന്ന അവസ്ഥകൾ ധാരാളമാണ്[8]

ചങ്ങലയിൽ ഇട്ട ആനയുടെ കാൽ
ലോറിയിൽ കയറ്റി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് ആനകൾക്ക് വലിയ ദ്രോഹം ചെയ്യുന്നു

മദം പൊട്ടുമ്പോളുള്ള സമീപനം[തിരുത്തുക]

പരിക്ക് പറ്റിയ ഭാഗം

സസ്തനികളിൽ ആനകൾക്കു മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് മദപ്പാട് അഥവാ മദം പൊട്ടൽ. ലൈംഗികോത്തേജനവുമായി മദംപൊട്ടലിനു ബന്ധമുണ്ടോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും അങ്ങനെ തന്നെ വിശ്വസിക്കപ്പെടുന്നു. 20 വയസ്സു കഴിഞ്ഞ കൊമ്പന്മാരിലാണ് രൂക്ഷമായ മദപ്പാട് കാണുന്നത്. പുരുഷഹോർമോണുകളുടെ ആധിക്യം മൂലം അതിബലവാനും ആക്രമണസ്വഭാവമേറുന്നവനുമാണ് മദയാന. മെരുക്കുന്ന സമയത്തേറ്റ ക്രൂരമായ അനുഭവം കൊണ്ടു മാത്രം അനുസരണ കാണിക്കുന്ന ആന മദപ്പാടു സമയത്തെ രതിജന്യവും കാമസംബന്ധിയുമായ വ്യാപാരങ്ങളാൽ ആ വേദന പോലും മറക്കുമ്പോൾ, എത്രയും പെട്ടെന്ന് ഇതൊന്ന് ഒതുക്കിയാൽ മറ്റു പണികൾ എടുപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യർ ആനയെ മർദ്ദനത്തിലൂടെ മദപ്പാട് മാറ്റാൻ നോക്കുന്നു. കേരള സർക്കാർ 2013-ൽ പുറത്തിറക്കിയ നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം മദപ്പാട് കണ്ടാൽ ഡോക്ടറെ കാണിക്കണം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ മദം തടയാനായി മരുന്നു നൽകരുത്. മദപ്പാടുള്ള സമയത്ത് ആന ജനങ്ങൾക്ക് പൊതുവിൽ അപകടമുണ്ടാക്കുന്നില്ലെന്ന് ഉടമ ഉറപ്പാക്കണം. ഈ സമയത്ത് ആനയ്ക്ക് ആവശ്യമായ പരിചരണം നൽകുകയും വേണം. മദപ്പാടുള്ളപ്പോൾ ആനയെ ഒരു പണിക്കും നിയോഗിക്കരുത്.

ഭക്ഷണം[തിരുത്തുക]

ആനയുടെ വായും പല്ലും ദഹന വ്യവസ്ഥയും രൂപീകരിച്ചിട്ടുള്ളത് പാകം ചെയ്തതൊ സംസ്കരിച്ചതോ പരിവർത്തനം ചെയ്യപ്പെട്ടതോ ആയ ആഹാരത്തിനു വേണ്ടിയല്ല. പുല്ല്, ഇലകൾ, മുള, മരത്തിന്റെ തൊലി, വേര്, വാഴ, കരിമ്പ് എന്നിവയൊക്കെ[9] തിന്നാനും ദഹിക്കാനുമുള്ള പല്ലും ആമാശയവും കുടലും ഉള്ള ആനയ്ക്ക് പനയുടെ മുകളിൽ നിൽക്കുന്ന പനമ്പട്ട സ്വാഭാവികമായ ആഹാരമേ അല്ല എങ്കിലും ഇത് ഇഷ്ടഭോജനമാണെന്ന തെറ്റിദ്ധാരണ നിലവിലുണ്ട്.[10] വ്യായാമത്തിന്റെ അഭാവം മൂലവും മനുഷ്യർ നൽകുന്ന ഭക്ഷണം ആനയുടെ സ്വാഭാവികരീതികൾക്ക് യോജിച്ചത് ആകാത്തതുകൊണ്ടും ആനകൾക്ക് ദഹനക്കേട് വരുന്നത് പതിവാണ്, ആനകൾക്ക് ഉണ്ടാകുന്ന ദഹനക്കേടിന് എരണ്ടക്കെട്ട് എന്നാണു പറയുന്നത്.[11] എരണ്ടക്കെട്ട് കാരണം ആനകളുടെ ആയുസ്സ് കുറയുന്നുണ്ട്. രണ്ടു കൊല്ലത്തിനിടെ 56 ആനകൾ ചരിഞ്ഞതിൽ 34 എണ്ണത്തിനും എരണ്ടക്കെട്ടായിരുന്നു. തിരുവമ്പാടി ശിവസുന്ദർ അടക്കം എട്ടാനകളാണ് 2018 ജനുവരി ഒന്നിനുശേഷം സംസ്ഥാനത്ത് ചരിഞ്ഞത്. 2017-ൽ 20- ഉം 2016-ൽ 26-ഉം ആനകൾ ചരിഞ്ഞു. പരിപാലനത്തിൽ വന്ന മാറ്റമാണ് എരണ്ടക്കെട്ടിനു കാരണമായി ആനചികിത്സകരും ആനപ്രേമികളും പറയുന്നത്. കാട്ടാനകൾക്ക് എരണ്ടക്കെട്ട് കുറവാണെന്നും അവർ പറയുന്നു. ജീവിതരീതിയിലുണ്ടായ വ്യത്യാസം മനുഷ്യരെ രോഗികളാക്കുംപോലെ നാട്ടാനകൾക്കും ചികിത്സ ഫലപ്രദമാകാത്ത രോഗങ്ങൾ കൂടുകയാണ്.[12]

നാട്ടാന പരിപാലന ചട്ടങ്ങൾ[തിരുത്തുക]

ആനകളെ വളർത്തുമ്പോൾ പാലിക്കേണ്ട വിവിധങ്ങളായ കാര്യങ്ങളെപ്പറ്റിയുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കേരള സർക്കാർ 2013-ൽ പുറത്തിറക്കുകയുണ്ടായി. ഇതു പ്രകാരം ആനയുടമ ആനയെ പരിപാലിക്കാൻ മൂന്നുവർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള പാപ്പാനെയേ നിയമിക്കാവൂ. അയാൾക്ക് പ്രവൃത്തിപരിചയത്തിന് സർട്ടിഫിക്കറ്റും ഉണ്ടാകണം. വനം വകുപ്പ് നൽകുന്ന പരിശീലനം പാപ്പാന്മാർക്ക് ലഭിക്കുന്നു എന്ന് ഉടമ ഉറപ്പുവരുത്തണം. പാപ്പാന് ഒരു സഹായി ഉണ്ടായിരിക്കണം. ആനയ്ക്ക് വിശ്രമിക്കാൻ ആനയുടെ വലിപ്പം അനുസരിച്ച് വൃത്തിയുള്ള തൊഴുത്ത് ഉണ്ടായിരിക്കണം.

ഒമ്പതു മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള തൊഴുത്താണ് മുതിർന്ന ആനയ്ക്ക് വേണ്ടത്. അടച്ചുകെട്ടിയ ഷെഡ്ഡാണെങ്കിൽ ചുരുങ്ങിയത് അഞ്ചര മീറ്റർ ഉയരം ഉണ്ടാവണം. എന്നും ആനയെ കുളിപ്പിക്കുന്നു എന്ന് ഉറപ്പാക്കണം. ആനയ്ക്ക് അസുഖമോ പരിക്കോ ഗർഭമോ ഉണ്ടെങ്കിൽ ഉടമയെ പാപ്പാൻ അറിക്കണം. മൃഗഡോക്ടറുടെ സഹായം ഉടമ തേടണം. മെഡിക്കൽ പരിശോധന നടത്തുകയും പ്രതിരോധ കുത്തിവയ്പുകൾ നൽകുകയും വേണം. രണ്ടുവർഷത്തിലൊരിക്കൽ പാപ്പാനെയും ആരോഗ്യ പരിശോധനയ്ക്കു വിധേയനാക്കണം. പാപ്പാന് ആനയിലേക്ക് പകരാനിടയുള്ള രോഗങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. ആനയെ ഉത്സവത്തിനും മറ്റും കൊണ്ടുപോകുമ്പോൾ സംഘാടകർ പരിപാടിയുടെ വിശദാംശങ്ങൾ അധികൃതർക്ക് എഴുതിനൽകണം. ആനയ്ക്ക് യാതൊരു വിധത്തിലുമുള്ള വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തരുത്. ചട്ടങ്ങളിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷ ഉടമയ്ക്കു ലഭിക്കും. എന്നാൽ കേരളത്തിൽ ഇതുവരെ ഈ ചട്ടങ്ങൾ കർശനമായി നടപ്പാക്കിയിട്ടില്ല.[13] 2010- ലെ രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് കേരള വനം വകുപ്പ് 2015 മെയ് 14 ന് ആനകളെ നിയന്ത്രിക്കാൻ ഇരുമ്പുതോട്ടി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. അത്യാവശ്യമെങ്കിൽ മരം കൊണ്ടുള്ള തോട്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.[14]

കേരളത്തിലെ ഉൽസവകാലം[തിരുത്തുക]

പിണ്ടത്തിന്റെ അടുത്തു തന്നെ നിൽക്കേണ്ടിവരുന്ന ആന, ചങ്ങല ഉരഞ്ഞ മുറിവ് കാലിൽ കാണാം

തന്ത്രശാസ്ത്രങ്ങളിലൊന്നും അമ്പലങ്ങളിൽ ആനയെഴുന്നള്ളത്ത് വേണമെന്ന് വിധിച്ചിട്ടില്ല എന്നു സുഗതകുമാരിയും ഇത് ക്രൂരവും അനാവശ്യമായ ഒരു ആഡംബരമാണെന്ന് അക്കീരിമൺ കാളിദാസ ഭട്ടത്തിരിയും പറയുന്നു.[15] എത്ര മെരുക്കിയാലും മെരുങ്ങാത്ത വന്യമൃഗമായ ആന ഉൽസവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുമ്പോഴും വെയിലത്ത് ടാറിട്ട റോഡിൽക്കൂടി കിലോമീറ്ററുകളോളം നടത്തിക്കൊണ്ടുപോവുമ്പോഴുമെല്ലാം ഇടയുന്നത് കേരളത്തിൽ സാധാരണമാണ്. ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഉൽസവപ്പറമ്പുകളിൽ ആന ഇടയുന്നത് വലിയ ഭീഷണിയാണ്.[16][17] റോഡിൽക്കൂടി കൊണ്ടുപോകുമ്പോൾ ആനകൾ ഇടയുന്നത് പലപ്പോഴും ഗതാഗതത്തിന് തടസ്സമാവാറുണ്ട്.[18] പരിഭ്രാന്തരാവുന്ന ആനകൾ വഴികളിൽക്കൂടി ഓടി വാഹനങ്ങൾ തകർക്കുന്നതും സംഭവിക്കാറുണ്ട്.[19] ഇടയുന്ന ആനകൾ വലിയ നാശനഷ്ടങ്ങളും ഉണ്ടാക്കുന്നു.[20] തൃശൂർ പൂരത്തിന് അണിനിരത്തുന്ന ആനകൾ ഇടയുന്നത് പതിവാണ്.[21][22] ജനുവരി മുതൻ ഏപ്രിൽ വരെയുള്ള കാലത്ത് നടക്കുന്ന ഉൽസവങ്ങളാണ് കേരളത്തിലെ ആനകളുടെ ഏറ്റവും ദുരിതപൂർണ്ണമായ കാലം. പൊരിയുന്ന വെയിലത്ത് ടാറിട്ട റോഡിൽ മണിക്കൂറുകളോളം, പലപ്പോഴും ദിവസങ്ങൾ തുടർച്ചയായി നിൽക്കേണ്ടിവരാറുണ്ട് ഇവയ്ക്ക്. ഉൽസവങ്ങളുടെയും ടൂറിസത്തിന്റെയും പേരിൽ ഭക്ഷണവും വെള്ളവും ഉറക്കവും ലഭിക്കാത്തതുമൂലം ഇക്കാലത്ത് ആനകൾ പലതരത്തിൽ കഷ്ടപ്പെടുന്നു. ഒരു മതഗ്രന്ഥങ്ങളിലും അമ്പലങ്ങളിലെ ഉൽസവത്തിന് ആനകൾ വേണമെന്നു പറയുന്നില്ല. 30000 മുതൽ 100000 രൂപവരെ ദിവസത്തിന് വാടക ലഭിക്കുന്ന ഉൽസവകാലത്ത് പരമാവധി ലാഭം കൊയ്യാനുള്ള ആന ഉടമസ്ഥരുടെ ആർത്തിയാണ് ആനകളുടെ ഈ ദുരിതത്തിന് ഒരു കാരണം. മദമിളകുന്ന കാലത്ത് ആനയ്ക്ക് വേണ്ടത് തണുത്ത ചുറ്റുപാടുകളും ആവശ്യത്തിനു വെള്ളവും വിശ്രമവുമാണ്, എന്നാൽ ഉൽസവകാലത്ത് ഇങ്ങനെ വിശ്രമിക്കാൻ അനുവദിച്ചാൽ ഉണ്ടാവുന്ന നഷ്ടം ആനകൾക്ക് വിശ്രമം നൽകുന്നതിൽ നിന്നും ഉടമകളെ തടയുന്നു.[23] തൃശൂർപൂരത്തിന്‌ ആനകളെ എഴുന്നള്ളിക്കരുതെന്ന മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ്‌ ശ്രദ്ധയിൽപ്പെട്ടപ്പോൾ പീറ്റയുടെ വക്താവും അമേരിക്കൻ നടിയുമായ പമേല ആൻഡേഴ്‌സൺ കേരളത്തിലെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയോട് തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് തടയണമെന്നും പകരം മുളകൊണ്ടോ മരംകൊണ്ടോ മറ്റോ ആനകളുടെ രൂപം ഉണ്ടാക്കി പൂരത്തിന്‌ ഉപയോഗിക്കാൻ ആനയൊന്നിന്‌ ഏതാണ്ട്‌ പതിനായിരം രൂപ നൽകാൻ തയ്യാറാണെന്നും അറിയിക്കുകയുണ്ടായി. നേരത്തേ തമിഴ്‌നാട്ടിലെ മലയാളികൾക്ക്‌ ആനയെ ഉപയോഗിച്ച്‌ പൂരം ആഘോഷിക്കുന്നതിന്‌ അനുമതി ലഭിക്കാതെ വന്നപ്പോൾ അവർ ഇത്തരത്തിലുള്ള ആനയുടെ രൂപങ്ങൾ ഉപയോഗിക്കുകയും അത്‌ ഏവരേയും തൃപ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തതായി പമേല ആൻഡേഴ്‌സൺ മുഖ്യമന്ത്രിക്ക് എഴുതി. എന്നു മാത്രമല്ല ഒരു പ്രധാന ടൂറിസം ലക്ഷ്യമായ കേരളത്തിൽ വരുന്ന ഒരു സന്ദർശകന്റെ അവധിക്കാലത്തിന്റെ സന്തോഷം നശിപ്പിക്കാൻ ഇങ്ങനെ ആനകളെ ചങ്ങലയ്ക്കിട്ടു കൊണ്ടു വെയിലത്തു ടാർ റോഡിൽക്കൂടി നടത്തുന്ന ഒറ്റക്കാഴ്ച മാത്രം മതിയാവുമെന്നും അവർ എഴുതുകയുണ്ടായി. ഇത്തരം പീഡനങ്ങൾക്ക്‌ ഇരയാവുന്ന ആനകളുടെ പ്രതികാരത്താൽ കഴിഞ്ഞ 15 വർഷത്തിനിടയ്ക്ക്‌ കേരളത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടിയ പമേല ആൻഡേഴ്‌സൺ ഇതിനെല്ലാം ഒരു മാറ്റം വരുത്താനുള്ള സുവർണ്ണ അവസരമാണ്‌ പൂരത്തിന് ആനകളെ നിരോധിക്കുക വഴി വന്നിരിക്കുന്നതെന്ന കാര്യവും മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുകയുണ്ടായി.[24]

പമേല ആൻഡേഴ്സൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്[തിരുത്തുക]

മുഴുവൻ വായിക്കാൻ വലതുവശത്ത് പ്രദർശിപ്പിക്കുക എന്നെഴുതിയിടത്ത് ഞെക്കുക

പ്രിയ മുഖ്യമന്ത്രിയ്ക്ക്‌

എന്റെ ആനപ്രേമം അറിയാവുന്ന പീറ്റ(PETA)യിലെ എന്റെ സുഹൃത്തുക്കൾ ഈ വരുന്ന തൃശൂർപൂരത്തിന്‌ ആനകളെ എഴുന്നള്ളിക്കരുതെന്ന മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ്‌ എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ലോകം മുഴുവനുമുള്ള ആളുകളാൽ അഭിനന്ദിക്കപ്പെടാനുള്ള ഒരു സുവർണ്ണ അവസരമാണ്‌ ഇപ്പോൾ കൈവന്നിരിക്കുന്നത്‌.

ആനകളുടെ ബുദ്ധിയേയോ അവയുടെ സാമൂഹ്യ-പെരുമാറ്റരീതികളെയോ കുറിച്ച്‌ അറിവില്ലാതിരുന്ന കാലത്ത്‌ മനുഷ്യർ അവയെ പൂരത്തിനും പണികൾ എടുപ്പിക്കാനും ഉപയോഗിച്ചിരുന്നു. എന്നാൽ ഈ മാറിയകാലത്ത്‌ ആനകൾക്ക്‌ ഉപദ്രവമാകാതിരിക്കാനും പൂരത്തിന്റെ ഗരിമ നഷ്ടപ്പെടാതിരിക്കാനും മുളകൊണ്ടോ മരംകൊണ്ടോ മറ്റോ ആനകളുടെ രൂപം ഉണ്ടാക്കി പൂരത്തിന്‌ ഉപയോഗിക്കാൻ ആനയൊന്നിന്‌ ഏതാണ്ട്‌ പതിനായിരം രൂപ നൽകാൻ ഞാൻ തയ്യാറാണെന്ന കാര്യം സന്തോഷത്തോടെ അറിയിക്കട്ടേ.

താങ്കൾക്ക്‌ ഒരുപക്ഷേ അറിവുണ്ടായേക്കാം, നേരത്തേ തമിഴ്‌നാട്ടിലെ മലയാളികൾക്ക്‌ ആനയെ ഉപയോഗിച്ച്‌ പൂരം ആഘോഷിക്കുന്നതിന്‌ അനുമതി ലഭിക്കാതെ വന്നപ്പോൾ അവർ ഇത്തരം ആന-രൂപം ഉപയോഗിക്കുകയും അത്‌ ഏവരേയും തൃപ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത കാര്യം. തൃശൂർ പൂരവും നമുക്ക്‌ അങ്ങനെ ആഘോഷിക്കാവുന്നതേയുള്ളൂ.

ആനകളെ ചങ്ങലയ്ക്കിട്ട്‌ അടിമയാക്കി വയ്ക്കുന്ന രീതിയോട്‌ ലോകം മുഴുവൻ എതിരാണെന്ന് താങ്കൾക്ക്‌ അറിവുണ്ടെന്ന് എനിക്ക്‌ ഉറപ്പാണ്‌. ഒരു പ്രധാന ടൂറിസം ലക്ഷ്യമായ കേരളത്തിൽ വരുന്ന ഒരു സന്ദർശകന്റെ അവധിക്കാലത്തിന്റെ സന്തോഷം നശിപ്പിക്കാൻ ഇങ്ങനെ ആനകളെ ചങ്ങലയ്ക്കിട്ടു കൊണ്ടു വെയിലത്തു ടാർ റോഡിൽക്കൂടി നടത്തുന്ന ഒറ്റക്കാഴ്ച മാത്രം മതിയാവും. ഇത്തരം പീഡനങ്ങൾക്ക്‌ ഇരയാവുന്ന ആനകളുടെ പ്രതികാരത്താൽ കഴിഞ്ഞ 15 വർഷത്തിനിടയ്ക്ക്‌ കേരളത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യവും അറിയാവുന്ന താങ്കൾക്ക്‌ ഇതിനെല്ലാം ഒരു മാറ്റം വരുത്താനുള്ള സുവർണ്ണ അവസരമാണ്‌ വന്നിരിക്കുന്നത്‌.

താങ്കളിൽ നിന്നും മറുപടി പ്രതീക്ഷിച്ച്‌
വിശ്വസ്തതയോടെ
പമേലാ ആൻഡേർസൺ

മറ്റു മതക്കാരുടെ ചടങ്ങുകളിലും[തിരുത്തുക]

  1. മുസ്ലീം പെരുന്നാളായ പട്ടാമ്പിപ്പെരുന്നാളിന് 101 ആനകളെ ഭാരതപ്പുഴയുടെ മണൽത്തിട്ടകളിൽ മണിക്കൂറോളം നിർത്താറുണ്ട്. പട്ടാമ്പിപ്പെരുന്നാളിനു രാവിലെ മുതൽ പിറ്റേന്നുവരെയാണ് ആനകൾ നിൽക്കേണ്ടത്.[25]
  2. ക്രിസ്ത്യൻപള്ളികളും ഇപ്പോൾ ആഘോഷങ്ങൾക്ക് ആനകളെ ഉപയോഗിക്കുന്നു. കുന്നംകുളം പള്ളിയിലെ പരിപാടിക്ക് 56 ആനകളെയണ് ഒരുക്കിയത്.[26]

അമിതമായി ജോലിചെയ്യിക്കുന്നത്[തിരുത്തുക]

ചങ്ങലയിൽക്കിടന്ന് സ്ഥിരമായി രൂപഭ്രംശം വന്ന കാലുകൾ, ചുട്ടുപഴുത്ത മണലിലുള്ള നിൽപ്പും

ആറുമണിക്കൂർ മാത്രമേ ജോലി ചെയ്യിക്കാവൂ എന്നു നിയമുണ്ടെങ്കിലും പലപ്പോഴും ദിവസം മുഴുവൻ ആനകളെക്കൊണ്ട് അമിതമായി ജോലി ചെയ്യിക്കാറുണ്ട്. നെറ്റി കൊണ്ട് വലിയ ഭാരങ്ങൾ തള്ളുന്നത് ആനയുടെ മസ്തകത്തിന് ദോഷം ചെയ്യുമെങ്കിലും അമിതഭാരങ്ങൾ തള്ളിനീക്കാൻ ആനകൾ പലപ്പോഴും നിർബന്ധിതരാവേണ്ടി വരാറുണ്ട്. ഇങ്ങനെ പീഡിപ്പിക്കപ്പെടുന്ന ആനകൾ ഇടയുന്നത് സാധാരണമാണ്. കഴിഞ്ഞ പത്തുകൊല്ലത്തിഉനിടയിൽ 212 പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്, അതിൽ കൂടുതൽ പാപ്പാന്മാർ ആണ്. ഇക്കാലത്ത് പീഡനങ്ങളിൽ 1000-ഓളം ആനകളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്.[27] അമിതജോലിയും നിർജ്ജലീകരണവും മൂലം അവയ്ക്ക് പണിയെടുക്കാനേ സാധിക്കാതെ വരുന്നു.[28] ഡിസംബർ മുതൽ മെയ് വരെയുള്ള ഉൽസവകാലത്ത് വിശ്രമമേ ലഭിക്കാതെ 200-ഓളം ഉൽസവങ്ങളിൽ പങ്കെടുപ്പിക്കാൻ നിത്യേന ലോറിയിൽ കയറി പോവേണ്ടിവരാറുള്ള ആനകൾ വരെയുണ്ട്.[29] 40-45 ഡിഗ്രി ചൂടുള്ള ഇക്കാലത്ത് 10-12 മണിക്കൂറോളം തുടർച്ചയായി വെയിലത്ത് നിൽക്കുവാനായി കനത്ത പീഡനമാണ് ഈ ജീവികൾ ഏറ്റുവാങ്ങേണ്ടിവരുന്നത്. ഇങ്ങനെ അനുസരണയോടെ നിർത്താൻ പാപ്പാന്മാർ നടത്തുന്ന പ്രയോഗങ്ങൾ എന്തെല്ലാമാണെന്ന് പുറത്ത് ഇപ്പോഴും അറിയുന്നില്ല. കാലിൽ തളയ്ക്കുന്ന ഭാരിച്ച ചങ്ങലയും ദേഹത്ത് ഇടുന്ന മുള്ളുള്ള ചങ്ങലയും ആവണം ആനയെ അനങ്ങാതെ നിൽക്കാൻ പ്രേരിപ്പിക്കുന്നത്. ഉറക്കെ മുഴങ്ങുന്ന പെരുമ്പറകളുടെയും ചെണ്ടയുടെയും വെടിക്കെട്ടുകളുടെയും ശബ്ദം ഇവ ഉലസവകാലത്ത് വളരെ അടുത്ത് നിന്ന് നിരന്തരം സഹിക്കേണ്ടിവരുന്നുണ്ട്. അതിനിടയിലാണ് ഒരു ഉൽസവസ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് ലോറിയിൽ പോവേണ്ടിവരുന്നത്. കാട്ടിന്റെ ശാന്തതയിൽ മറ്റ് ആനകളോടൊപ്പം അലഞ്ഞുനടക്കാൻ ഇഷ്ടപ്പെടുന്ന ആന ഉറക്കം, വെള്ളം, ഭക്ഷണം എന്നിവ നിഷേധിക്കപ്പെട്ടാണ് ഉൽസവകാലത്ത് ജീവിക്കേണ്ടിവരുന്നത്.[30] ഇന്ത്യയിൽ ഏറ്റവും കൂടുതലായി ആനകളെ പീഡിപ്പിക്കുന്ന സമൂഹം കേരളത്തിലേതാണെന്ന് എഴുത്തുകാരൻ സക്കറിയ അഭിപ്രായപ്പെടുന്നു. ഒരേ ദിവസം തന്നെ വിശ്രമമേയില്ലാതെ മൂന്നും നാലും സ്ഥലങ്ങളിൽ എഴുന്നള്ളിക്കപ്പെടേണ്ട ദയനീയ അവസ്ഥയും കേരളത്തിലെ ആനകൾക്ക് ഉണ്ടാവുന്നുണ്ട്.[31]

ആനകളെ പീഡിപ്പിക്കുന്നത്[തിരുത്തുക]

ചാരിവച്ചിരിക്കുന്ന വടിയെങ്ങാൻ താഴെവീണാലുള്ള ശിക്ഷകളെ ഭയന്ന് ആന അനങ്ങാതെ നിൽക്കും
മദപ്പാടിലുള്ള ആനയെ ഉത്സവങ്ങൾക്ക് ഇറക്കുമ്പോൾ നിയന്ത്രിയ്ക്കാനായി ഉപയോഗിക്കുന്ന സ്പെഷൽ മുൾച്ചങ്ങല. തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിന്റെ പരിസരത്ത് നിന്നും.

കഠിനമായി ജോലിചെയ്യിച്ചും വിശ്രമമില്ലാതെ പണിയെടുപ്പിച്ചും ഉൽസവകാലത്ത് പലയിടങ്ങളിൽ എത്തിക്കാൻ ലോറികളിൽ തുടർച്ചയായി യാത്ര ചെയ്യിച്ചും ആനകളെ കേരളത്തിൽ പലപ്പോഴും ക്രൂരമായി ഉപദ്രവിച്ചുവരുന്നു. പെരുമ്പാവൂർ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിൽ 2013 ജനുവരി 27-ന് ആന ഇടഞ്ഞപ്പോൾ മൂന്ന് സ്ത്രീകൾ കൊല്ലപ്പെടുകയുണ്ടായി.[32] പൂർണ്ണമായ കാഴ്ചശക്തിയുമില്ലാതിരുന്ന[33] തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന് പേരിട്ടിട്ടുള്ള ഈ ആനയെ വിശ്രമമില്ലാതെ എഴുന്നള്ളത്തിന് ഉപയോഗിച്ചിരുന്നു. ജനുവരി 25-ന് ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് ആറു വരെയും രാത്രി 12 മുതൽ 26നു പുലരർച്ചെ അഞ്ചുമണിവരെയും കുന്നംകുളത്തിനടുത്ത് ഈ ആനയെ എഴുന്നള്ളിച്ചിരുന്നു. അതിനു ശേഷം കോട്ടയത്തേക്കു കൊണ്ടുപോയ ഈ ആനയെ 26-നു പകലും രാത്രിയും അവിടെയും വിശ്രമമില്ലാതെ എഴുന്നള്ളിച്ച ശേഷമാണു 27-നു പുലർച്ചെ പെരുമ്പാവൂരിലേക്കു കൊണ്ടുവരുന്നത്. 160 കിലോമീറ്ററിലേറെയാണ് ഈ ആന 48 മണിക്കൂറിനുള്ളിൽ യാത്ര ചെയ്തത്.[34] അനുസരണക്കേട് കാണിക്കുന്നു എന്ന പേരിൽ പല പാപ്പാന്മാരും ആനകളെ ക്രൂരമായി തല്ലിച്ചതയ്ക്കാറുണ്ട്. മദ്യലഹരിയിലുള്ള പാപ്പാന്മാർ പലപ്പോഴും ഭക്ഷണവും വെള്ളവും നൽകാതെ ആനകളെ ഉപദ്രവിക്കാറുണ്ട്.[35] ആനയുടെ ദേഹത്ത് ആകെ വിയർപ്പുഗ്രന്ഥികൾ ഉള്ളത് അവയുടെ കാൽനഖങ്ങൾക്ക് ഇടയിൽ മാത്രമാണ്. അമിതമായ ചൂടിൽ വിയർക്കാൻ പോലും സാധിക്കാത്തതിനാൽ ചൂട് ആനയ്ക്ക് കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്നതാണ്, ഏതു നേരവും ചെവി ആട്ടിക്കൊണ്ട് നിൽക്കുന്നത് അതിനാലാണുതാനും.[36]

  • പാപ്പാന്മാരുടെ ക്രൂരപീഡനത്തിനിരയായ ഗുരുവായൂർ ആനക്കോട്ടയിലെ ഒരു ആന ചെരിഞ്ഞിരുന്നു.[37] മദപ്പാടുകാലത്ത് നടത്തിയ ക്രൂരമായ മർദ്ദനമേറ്റിട്ടാണ് മാസങ്ങളോളം മരണത്തോട് മല്ലടിച്ചുകഴിഞ്ഞശേഷം ആ ആന ചെരിഞ്ഞത്.[38] ക്രൂരമായ മർദ്ദനത്താൽ വീണുപോയ അർജുനന്റെ കാലിൽനിന്നും ചലവും നീരും ഒഴുകി നടക്കാൻ വയ്യാതെ ആയെങ്കിലും മൂന്നുമാസത്തിനു ശേഷമാണ് അതിനു ചികിൽസ നൽകിയത്.[39] മർദ്ദനത്തിന്റെ ഒരു ചെറിയ ഭാഗം ഇവിടെ കാണാം.
  • മഹാരാഷ്ട്രയിലെ കോൽഹാപൂരിലെ ഒരു ക്ഷേത്രത്തിലെ 13 വയസ്സുള്ള ഒരാനയ്ക്ക് അതിന്റെ പാപ്പാൻ പുകയില നൽകിയശേഷം ജലമോ ഭക്ഷണമോ നൽകാതെ ഇരുമ്പുവടി കൊണ്ട് അതിന്റെ കൺനുപോലും അടിച്ചുപൊട്ടിച്ച ഒരു വിഡിയോ പുറത്തുവന്നത് അന്താരാഷ്ട്രീയമായിത്തന്നെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. വനംവകുപ്പിന്റെ ഉത്തരവുപോലും അനുസരിക്കാതെ പിന്നെയും അതിനെ തടങ്കലിൽ വച്ചിരുന്നു.[40]
  • ഗുരുവായൂരിലെ കുട്ടികൃഷ്ണൻ എന്ന 68 വയസ്സുള്ള ആനയ്ക്ക് ഒരു വർഷത്തോളം പഴക്കമുള്ള പാദരോഗത്തിന് കാര്യമായ ചികിൽസ നൽകാതെ നഖങ്ങൾ അടർന്നു വീഴാറായ നിലയിൽ കാണപ്പെട്ടപ്പോഴും ചെളിയിൽത്തന്നെ നിർത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[41]
ചങ്ങല സ്ഥിരമായി കെട്ടിയതു മൂലം കാൽ വ്രണം വന്ന് പഴുത്ത നിലയിൽ
  • മലപ്പുറം പള്ളിക്കൽ ബസാറിൽ ഒരു കുട്ടിയാനയെ ക്രൂരമായി തല്ലിയും കല്ലെറിഞ്ഞും ചട്ടങ്ങൾക്ക് വിരുദ്ധമായി തടി പിടിപ്പിക്കുന്നതെപ്പറ്റി അന്വേഷിക്കാൻ മന്ത്രി ഉത്തരവിടുകയുണ്ടായി.[42]
  • തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ പലതവണ കൊല്ലാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഉള്ളിൽ ചെന്നിരുന്നെങ്കിൽ മുന്നുമണിക്കൂറിനകം ആന്തരിക രക്തസ്രാവമുണ്ടായി ആന കൊല്ലപ്പെടാൻ ഇടയാവുന്ന വിധത്തിൽ ഭക്ഷണത്തിൽ ബ്ലേഡ് കഷണങ്ങൾ വച്ചാണ് ഒരിക്കൽ കൊലപാതകശ്രമം നടന്നത്.[43]
  • തൃശൂർ പൂരത്തിന്റെ ഒരുകാലത്ത് ഏറ്റവും കൂടുതൽകാലം തിരുവമ്പാടിയുടെ തിടമ്പേറ്റിയിരുന്ന ആനയായ രാമഭദ്രൻ എന്ന ആന മാസങ്ങളായി നാലുകാലിലും ആഴത്തിലുള്ള മുറിവേറ്റ് നരകജീവിതം നയിക്കുകയാണ്. തുമ്പിക്കൈയ്യും തളർന്ന ഈ ആനയ്ക്ക് അതിനാൽത്തന്നെ മുറിവുകളിൽ വരുന്ന ഈച്ചകളെപ്പോലും ഓടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഉള്ളത്. ഉൽസവകാലത്ത് ലോറിയിൽ യാത്ര ചെയ്യുമ്പോൾ ഇടുങ്ങിയ സ്ഥലത്ത് നിന്ന് ഉരഞ്ഞ് കാലിൽ ഉണ്ടായ മുറിവുകൾ ചികിൽസ കിട്ടാതെ വ്രണമായതാണെന്ന് കരുതുന്നു. എത്രകാലം പ്രിയപ്പെട്ടതാണെന്ന് കരുതി കൊണ്ടുനടന്ന ആന ആയാലും എഴുന്നള്ളത്തിനു പറ്റാതായാൽ പിന്നീട് ജീവിതം നരകതുല്യമാണ്.[44]
  • പല ആനകൾക്കും വലതു കണ്ണിനു കാഴ്ചയില്ല. ആ വശത്തുകൂടി നടക്കുന്ന പാപ്പാനെ കാണാതിരിക്കാൻ വേണ്ടി ആ കണ്ണു കുത്തിപ്പൊട്ടിച്ചു കളയുകയാണു ചെയ്യുന്നത്.[45]
  • ആനയ്ക്കു താങ്ങാവുന്നതിലധികം ഭാരം ഉൽസവത്തിനു നിർത്തുമ്പോൾ അതിനു വഹിക്കേണ്ടിവരാറുണ്ട്. നെറ്റിപ്പട്ടം, മുൻപിൻകാലുകളിലെ ചങ്ങലപ്പൂട്ടുകൾ, അതീവ ഭാരമുള്ള തിടമ്പും കോലവും, ഇതെല്ലാം പിടിച്ചുകൊണ്ടിരിക്കാനുള്ള ആളുകൾ, ഒരു ഇടച്ചങ്ങല, വലിയ മണികൾ, ദേവവിഗ്രഹം, ഭാരിച്ച ചിലങ്കകൾ എന്നിവയെല്ലാം കൂടി മണിക്കൂറുകളോളം വെയിലേറ്റു നിൽക്കേണ്ടിവരുന്നു.[46] തിടമ്പും നാലഞ്ചാളുകളും കയറിക്കയിയുമ്പോൾ ഭാരം കൊണ്ട് ആന കൂനിപ്പോവാറുണ്ടെന്ന് ആറന്മുള അമ്പലത്തിലെ മേൽശാന്തി പറയുന്നു.[47]
  • തിരുവമ്പാടി ദേവസ്വത്തിലെ ലക്ഷ്മി എന്ന ആനയെ അടിച്ച് അതിന്റെ കണ്ണു പൊട്ടിക്കുകയുണ്ടായി.[48]
  • ഗുരുവായൂർ ക്ഷേത്രത്തിന്റെ പുന്നത്തൂർകോട്ടയിലെ നന്ദൻ എന്ന പേരുള്ള 43 വയസ്സുള്ള ആനയെ പിൻകാലുകൾ ഒരു കുറ്റിയോടും മുൻകാലുകൾ മരത്തിനോടും ബന്ധിച്ച നിലയിൽ ചങ്ങല ഇറച്ചിക്കുള്ളിലേക്ക് കയറിയ നിലയിൽ ഒരേ സ്ഥലത്ത് കാലുകൾ നിവർത്താനോ കിടക്കാനോ പറ്റാത്ത നിലയിൽ 20 വർഷത്തോളമായി ബന്ധിച്ചിരിക്കുന്നതിനെപ്പറ്റി ലിസ് ജോൺസ് ഒരു വിഡിയോയിൽ പരാമർശിക്കുന്നുണ്ട്.
  • എഴുന്നള്ളത്തിന് കൊണ്ടുവരുന്ന ആനകളെ ഉത്സവസ്ഥലങ്ങളിൽ മദ്യപരും സാമൂഹികവിരുദ്ധരും പ്രകോപിപ്പിക്കാറുണ്ട്. ഇവർ ആനയുടെ വാലിൽ പിടിച്ചുതൂങ്ങാനും രോമം പിഴുതെടുക്കാനും ശ്രമം നടത്തുമ്പോൾ വിരണ്ടോടുന്ന ആനയുടെ വാലിൽ പിടിച്ചുതൂങ്ങിയും ആനകളെ ഉപദ്രവിക്കുന്നു. ഉത്സവസ്ഥലങ്ങളിൽ ആനകളെ പ്രകോപിപ്പിക്കുന്നതിന് പിന്നിൽ സമൂഹികവിരുദ്ധരുടെ സംഘടിതനീക്കങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. ഉത്സവം അലങ്കോലപ്പെടുത്തുകയെന്നത് ഇതിലൊന്നു മാത്രം. ആന ഉടമകൾ തമ്മിലുള്ള മത്സരമാണ് മറ്റൊന്ന്. ഉത്സവ സീസണിലാണ് ആന ഉടമകൾ പണമുണ്ടാക്കുന്നത്. ആനകളെ എത്തിച്ചുകൊടുക്കാൻ പ്രത്യേകം ഏജന്റുമാരുണ്ട്. ഇവരെത്തേടി നിത്യേന ആഘോഷ കമ്മിറ്റിക്കാരെത്തും.[49]

സ്നേഹവും അനുസരണയും മൂലമല്ല, ഭയം എന്നൊരു ഒറ്റ വികാരമാണ് ആനകളെ നയിക്കുന്നത് എന്ന് സുഗതകുമാരി പറയുന്നു. 21 ഫെബ്രുവരി 2016 ലക്കം മാത്രുഭൂമി ആഴ്ചപ്പതിപ്പിൽ അരുത്, ആനകളോട് ഈ ക്രൂരത എന്ന ലേഖനത്തിൽ സുഗതകുമാരി ഇങ്ങനെ തുടരുന്നു:[50]

ഭയവും വിശപ്പും ക്ഷീണവും അനുഭവിച്ചിട്ടുള്ള കഠിനപീഡനങ്ങളുടെ ഓർമ്മ ആ ബുദ്ധിയുള്ള മൃഗത്തെ ഏറ്റവും വിധേയനാക്കിയിരിക്കുന്നു. ആനയ്ക്കറിയാം -യജമാനന്മാരേ, നിങ്ങളുടെ പക്കലുള്ള പീഡനോപകരണങ്ങളെപ്പറ്റി, അറ്റം വളഞ്ഞ കൂർത്ത തോട്ടി, ഒൻപതുമീറ്റർ നീളമുള്ള വലിയ കോൽ, അതിന്റെ ഒരുഭാഗം തോൽ ഇളക്കാൻവേണ്ടി കൂർപ്പിച്ചത്. വീതിയുള്ള മറുഭാഗം ഇടിച്ചു ചതയ്ക്കാൻവേണ്ടിയുള്ളതാണ്. കാരക്കോൽ എന്ന ഒരു മീറ്റർ കോലുണ്ട്-അഗ്രത്ത് ആണിപിടിപ്പിച്ചത്. അതുകൊണ്ട് താടിക്കു കുത്തിയാൽ ആന തലയുയർത്തിപ്പിടിച്ചു നിന്നുകൊള്ളും. തലതാഴ്ത്തിയാൽ വീണ്ടും കുത്ത്. ആനയുടെ ശിരസ്സ് ഉയർന്നുതന്നെയിരിക്കണം. വടിയിൽ ഇരുമ്പുനട്ടുകൾ കയറ്റി മുറുക്കിയിരിക്കും. അവിടെ കൊണ്ട് അടിച്ചാൽ ഞരമ്പുവരെ പൊട്ടുമത്രേ. മുറിവു വെളിയിൽ കാണുകയുമില്ല. ആനയുടെ നാവിൽ മുറിവേൽപ്പിക്കുന്ന സമ്പ്രദായവുമുണ്ട്. ആന മിണ്ടാതെ ആഹാരമെടുക്കാതെ വെള്ളം കുടിക്കാതെ നിന്നുകൊള്ളും. മുൻപിലതാ പട്ട എത്ര കിടക്കുന്നു! അവനു തിന്നു നിറഞ്ഞിട്ടാണെന്നു പറയാം.

CUPA യുടെ കണ്ടെത്തലുകൾ[തിരുത്തുക]

പരുക്കിൽ നിന്നും ചലം ഒഴുകുന്നു

CUPA (Compassion Unlimited Plus Action) എന്ന ബങ്കളൂരുവിലെ ഒരു സംഘടന ഇന്ത്യയിലെ 1200 ആനകളിൽ നടത്തിയ പഠനങ്ങൾ ശ്രദ്ധേയമാണ്. കേരളത്തിലെ നാട്ടാനകളിൽ 69 ശതമാനത്തിനെയും ദേഹത്ത് ഒന്നിലേറെ ഇടങ്ങളിൽ ചങ്ങലയ്ക്ക് ഇടുന്നുണ്ട്. കുറച്ചുനേരമെങ്കിലും സ്വാതന്ത്ര്യം ലഭിക്കുന്നവയുടെ എണ്ണം വെറും 8 ശതമാനം മാത്രമാണ്. അവയെപ്പോലും 18-24 മണിക്കൂർ ചങ്ങലയിൽ തളയ്ക്കുന്നുണ്ട്. അമ്പലങ്ങളിലെ ആനകളെ എല്ലാവരെയും ദേഹത്ത് ഒന്നിലധികം ഇടങ്ങളിൽ ചങ്ങലയിൽ തളയ്ക്കാറുണ്ട്. 54 ശതമാനം ആനകളുടെയും കാലുകളിൽ കൂച്ചുവിലങ്ങ് ഇട്ടിട്ടുണ്ട്. അമ്പലങ്ങളിലെ ആനകളിൽ 48 ശതമാനം എണ്ണവും പാപ്പാന്മാരെയോ ആൾക്കാരെയോ കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ആവശ്യത്തിനു വെള്ളമോ ഭക്ഷണമോ വിശ്രമമോ ഉറക്കമോ നൽകാതെ റോഡുമാർഗ്ഗം ഒരു പരിപാടിയിൽ നിന്നും മറ്റൊന്നിലേക്ക് തുടർച്ചയായി കൊണ്ടുപോകുന്നു. ഓരോ പരിപാടിക്കും മുമ്പ് വിദഗ്ദ്ധരുടെ അടുത്തുനിന്നും ലഭ്യമാക്കേണ്ട സർട്ടിഫിക്കറ്റുകൾ പരിപാടികൾക്ക് ആഴചകൾക്കുമുമ്പ് ധാരാളമായിത്തന്നെ വാങ്ങി കൈവശം വയ്ക്കുന്നു.[51]

ചട്ടവ്രണം[തിരുത്തുക]

ചില പാപ്പാന്മാർ ആനയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി അത് ഉണങ്ങാൻ അനുവദിക്കാതെ കൊണ്ടു നടക്കും. ആന പ്രശ്നം ഉണ്ടാക്കിയാൽ ഈ വ്രണത്തിൽ തോട്ടികൊണ്ട് കുത്തും. ഇങ്ങനെ ആവശ്യമുള്ളപ്പോൾ ആനയെ ഉപദ്രവിച്ച് ഭീഷണിപ്പെടുത്താൻ ഉണ്ടാക്കുന്ന വ്രണം ചട്ടവ്രണം എന്ന് അറിയപ്പെടുന്നു.[52]

സോൻപൂർ മേള[തിരുത്തുക]

പരുക്കേറ്റ ആനകളെയും നിയമവിരുദ്ധമായി ഉൽസവത്തിന് എഴുന്നള്ളിച്ചിരിക്കുന്നു

വർഷം തോറും ബിഹാറിലെ വൈശാലി ജില്ലയിൽ ഛപ്രയ്ക്കടുത്ത് സോൻപുർ ഗജേന്ദ്രമോക്ഷ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വൃശ്ചികമാസത്തിൽ കാർത്തിക ആഘോഷ സമയത്ത് നടക്കുന്ന സോൻപൂർ മേളയിൽ നിന്നാണ് നിയമവിരുദ്ധമായി കേരളത്തിലെ വ്യാപാരികൾ ആനകളെ വാങ്ങിയിരുന്നത്.[53] 2015-ൽ സോൻപുർ മേളയിലെ ആനവില്പന പൂർണ്ണമായും അവസാനിപ്പിക്കാൻ ബിഹാർ സർക്കാർ ഉത്തരവിട്ടു. കേരളത്തിൽ ഇപ്പോഴുള്ള 600-ഓളം ആനകളിൽ 27 എണ്ണം മാത്രമാണ് നാടൻ ഇനം. ബാക്കിയുള്ളവയിൽ മിക്കതും സോൻപുർ മേളയിൽനിന്നും മറ്റും എത്തിയതാണ്. വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ ശ്രമഫലമായാണ് ആനകളുടെ വില്പനയും ആനക്കടത്തും ബിഹാർ സർക്കാർ നിരോധിച്ചത്. ഇതു സംബന്ധിച്ച് ബിഹാർ വൈൽഡ്‌ലൈഫ് ബോർഡ് എല്ലാ വൈൽഡ്‌ലൈഫ് വാർഡൻമാർക്കും കത്തയച്ചുകഴിഞ്ഞു. ഇതോടെ ആനക്കടത്ത് വലിയതോതിൽ നിലയ്ക്കുമെന്നു കരുതപ്പെടുന്നു.[54]

ഭാരം വഹിക്കുന്നതിന്റെ പ്രശ്നങ്ങൾ[തിരുത്തുക]

വിനോദസഞ്ചാരികൾക്ക് ആനപ്പുറത്തെ സവാരി ആനകൾ ഉള്ള നാടുകളിൽ സാധാരണമാണ്. ആനയുടെ കഴുത്തിനു നല്ല ബലമുണ്ട്, വളരെയേറെ ഭാരം വഹിക്കുവാനും ആകും, എന്നാൽ ആനയുടെ പുറത്തിനും നട്ടെല്ലിനും വലിയ ഭാരം താങ്ങാനുള്ള ശേഷിയില്ല. ഏറെക്കാലം സഞ്ചാരികളുടെയും എഴുന്നള്ളത്തിനു പുറത്തുകയറുന്നവരുടെയും ഭാരം വഹിക്കുന്നത് ആനയുടെ നട്ടെല്ലിന് തേയ്മാനം ഉണ്ടാക്കുകയും അതിന്റെ ജീവനുതന്നെ ഭീഷണി ആവുകയും ചെയ്യുന്നു.[55]

ആന സർക്കസ്സിൽ[തിരുത്തുക]

സർക്കസ്സിനു വേണ്ടി ആനയെ പരിശീലിപ്പിക്കുന്നു

സർക്കസ്സിൽ പലതരം അഭ്യാസങ്ങൾ കാണിക്കാൻ ആനയെ ഉപയോഗിച്ചുവരുന്നു. അതീവ കരുത്തനും വലിയ ഭാരവുമുള്ള ആനയെ സർക്കസ്സിൽ തലകുത്തിനിൽക്കാനും വലിച്ചുകെട്ടിയ കയറിലൂടെ നടത്താനുമെല്ലാം പരിശീലിപ്പിക്കാനായി അത്യധികം ക്രൂരമായ മർദ്ദനമുറകളാണ് നടപ്പിലാക്കുന്നത്. തോട്ടി കൊണ്ട് മുറിവേൽപ്പിക്കുക, വടികൊണ്ട് അടിക്കുക, വൈദ്യുത ഷോക്ക് ഏൽപ്പിക്കുക മുതലായ പീഡനങ്ങൾ ആന ഏൽക്കേണ്ടിവരുന്നു. മനുഷ്യരുടെ തൊലിയോളം തന്നെ സംവേദനക്ഷമമായ ആനയുടെ തോൽ പലരും ഒരുമിച്ച് തോട്ടികൊണ്ട് 15 മിനുട്ടോളം തുടർച്ചയായി അടിച്ചാണ് പരിശീലനം. സർക്കസ്സിലെ ആനകളെ വളരെ ചെറിയ മുറികളിൽ അടച്ചാണ് വളർത്തുന്നത്, ദിവസ്ം 50 കിലോമീറ്ററോളം നടക്കേണ്ടിയും വരാറുണ്ട് ഇവയ്ക്ക്. ജീവിത്തിൽ ഏറെക്കാലവും ഇങ്ങനെ പീഡനമേറ്റും കുടുസ്സുമുറികളിൽ അടച്ചിട്ടും ജീവിക്കേണ്ടിവരുന്ന ആനകൾ ചിലപ്പോൾ ഭ്രാന്തെടുത്ത് നാശനഷ്ടങ്ങൾ വരുത്താറുണ്ട്.[56] പലപ്പോഴും അഭ്യാസങ്ങൾ പഠിക്കാൻ വീഴ്ചവരുത്തുന്ന ആനയ്ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കാറുണ്ട്.[57] മൃഗങ്ങളെ, പ്രത്യേകിച്ച് ആനയെ സർക്കസ്സുകളിൽ ഉപയോഗിക്കുന്നത് പല അമേരിക്കൻ സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്.[58]

കോടതിയുടെ ഇടപെടൽ[തിരുത്തുക]

2015 -ൽ[തിരുത്തുക]

മുറിഞ്ഞവാലും മുറിവുകളിൽ ഇഴയുന്ന ചങ്ങലയും

2015-ലെ തൃശൂർ പൂരത്തിന് ആനകളിൽ മാനസികമായും ശാരീരികമായും ഏൽപ്പിച്ച കൊടിയ ക്രൂരതകളെക്കുറിച്ചുള്ള റിപ്പോർട്ട് മൃഗപരിപാലന ബോഡ് സുപ്രീം കോടതിയിൽ സമർപ്പിച്ചതിൽ കേരളസർക്കാരും പൂരം സംഘാടകരും വീഴ്ച്ചവരുത്തിയതായി പറഞ്ഞിട്ടുണ്ട്. പാപ്പാന്മാരും സ്വകാര്യ ആന ഉടമകളും തുടർച്ചയായി മൃഗപരിപാലനനിയമങ്ങൾ കാറ്റിൽപ്പറത്തുന്നതിനെതിരെ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്ക് നോട്ടീസ് അയച്ചു. ഏപ്രിൽ 29 നും 30 നും ആനകളെ പരിശോധിച്ച വിദഗ്ദ്ധസംഘത്തിന്റെ റിപ്പോർട്ടിൽ പൂരം സംഘാടകർക്ക് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഇല്ലായിരുന്നുവെന്നും കേരള മൃഗസംരക്ഷണവകുപ്പ് ആനകളെ പീഡിപ്പിക്കുന്നതിൽ സംഘാടകർക്കെതിരെ ഒന്നും ചെയ്തില്ലെന്നും പറയുന്നുണ്ട്. മൃഗസംരക്ഷണവകുപ്പ് എഴുന്നള്ളിക്കാൻ യോഗ്യരെന്ന് സർട്ടിഫിക്കറ്റ് നൽകിയ ആനകൾ പോലും ശാരീരികമായി അവശരും പഴുത്ത വ്രണങ്ങളും മുറിവുകളും ഉള്ളവരും കാഴ്‌ചശക്തി നഷ്ടപ്പെട്ടവരും വാല് മുറിക്കപ്പെട്ടവരും നഖങ്ങളിൽ രോഗമുള്ളവരുമായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു. കൂടാതെ മാനസികമായി തകർന്ന ആനകളെപ്പോലും എഴുന്നള്ളിക്കുകയുണ്ടായി. ഈർപ്പം നിറഞ്ഞ കൊടും ചൂടുള്ള കാലാവസ്ഥയിൽ സ്വന്തം മലമൂത്രത്തിൽ തണൽപോലും ലഭിക്കാതെ വേണ്ടത്ര ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരുന്നു ആനകളെ എഴുന്നള്ളിച്ചിരുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.[59] പൂരത്തിന് അണിനിരത്തിയ എല്ലാ ആനകളുടെയും കാലുകൾ ഇടച്ചങ്ങലയിട്ട് പൂട്ടിയിരുന്നു. ശരീരവും ചങ്ങലകളാൽ ചുറ്റിയിരുന്നു. പാപ്പാൻമാർ തോട്ടി ആനകളുടെ ശരീരത്തിൽ കുത്തിയിറക്കി. പൂരത്തിന് ഉപയോഗിച്ച ഒരു ആനയ്ക്കും ക്ഷയരോഗ പരിശോധന നടത്തിയിട്ടില്ല. ഇത്തരം കാര്യങ്ങളെപ്പറ്റി മൃഗക്ഷേമ ബോർഡിന്റെ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.[60] ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതിന്റെ പേരിൽ ആനകളെ പീഡിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയിൽ അനിമൽ വെൽഫെയർ ബോർഡിനും വിവിധ സംഘടനകൾക്കും ആനയുടമകൾക്കും മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമെ ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാവൂയെന്ന് സുപ്രീം കോടതി നോട്ടീസയച്ചു. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ജാമ്യംലഭിക്കാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ കമ്മിറ്റിക്കാർക്കും ആനയുടമകൾക്കുമെതിരെ കോടതിയലക്ഷ്യക്കേസും എടുക്കും.[61] മഴയിലും വെയിലിലുംനിന്നു സംരക്ഷണം ലഭിക്കാത്ത തുറസായ സ്ഥലങ്ങളിലും മരങ്ങൾക്കു ചുവട്ടിലുമായാണ് ആനകളെ തളയ്ക്കുന്നത്. ആഹാരം നൽകുന്നത് പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആണ്. ആനകളെ സ്ഥിരമായി പാർപ്പിക്കുന്ന സ്ഥലങ്ങളിലും ഉടമയുടെ സ്ഥലങ്ങളിലും ആനയെ ഉപയോഗിക്കുന്നതിനായി കൊണ്ടു പോകുന്ന സ്ഥലങ്ങളിലും കൊട്ടിലുണ്ടാകണം. ആ സ്ഥലങ്ങളിൽ കൂടുതൽ ദിവസങ്ങൾ ആനയെ നിർത്തേണ്ടി വന്നാൽ സമാന സൗകര്യങ്ങൾ ഒരുക്കാത്ത പക്ഷം ആനയെ വാടകയ്ക്കെടുക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ എതിരേയാകില്ല, ഉടമകൾക്കെതിരേയാകും നിയമ നടപടികൾ സ്വീകരിക്കുക. ആനയുടെ സംരക്ഷണം ഉടമകളുടെ മാത്രം ബാദ്ധ്യതയാണ്. കോടതി നിരീക്ഷണത്തെ തുടർന്ന് ഇത്തരം കാര്യങ്ങൾ അറിയിച്ചു കൊണ്ട് വനം വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്.[62]

2016 -ൽ[തിരുത്തുക]

ചങ്ങലയുരഞ്ഞ് വടുക്കൾ വീണ കാലുകൾ
ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം ഉണ്ടാവണം എന്ന കോടതി ഉണ്ടായിട്ടും 2016 -ലെ തൃശൂർ പൂരത്തിനു ആനകളെ എഴുന്നള്ളിച്ച രീതി

2016 -ലെ തൃശൂർ പൂരത്തിന് ആനയെ ഉപയോഗിക്കുന്ന കാര്യത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചു. ഇതിൻപ്രകാരം രാവിലെ 10 മുതൽ അഞ്ചുവരെ ആനകളെ എഴുന്നള്ളിക്കരുത്. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.[63] കൂടാതെ വയർ, തല, വാൽ എന്നിവ തമ്മിൽ നാലു മീറ്ററും അകലം പാലിക്കണമെന്നും വനം വകുപ്പു ദേവസ്വങ്ങൾക്കു നൽകിയ ഉത്തരവിൽ പറയുന്നു. ഇതെത്തുടർന്ന് പൂരം ചടങ്ങു മാത്രമായി നടത്താൻ ദേവസ്വങ്ങളുടെ സംയുക്തയോഗം തീരുമാനമെടുക്കുകയുണ്ടായി.[64] എന്നാൽ മണിക്കൂറിനുള്ളിൽ തന്നെ ദേവസ്വം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പൂരം പഴയപടി തന്നെ നടത്തുവാൻ വേണ്ട ഇളവുകൾ പ്രഖ്യാപിച്ചു.[65] പീറ്റയുടെ മൃഗകാര്യവകുപ്പ് ഡിറക്ടറും കേരളസംസ്ഥാന മൃഗസംരക്ഷണവകുപ്പ് അംഗവുമായ ഡോ.മണിലാലിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന്, ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൻ ആരോഗ്യപരമായും നിയമപരമായും അതിനു യോഗ്യമാണൊ എന്ന് അന്വേഷിക്കാൻ വന്ന്പ്പോൾ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. നിയമപ്രകാരമുള്ള ഉടംസ്ഥാവകാശമില്ലാത്ത ആനകളെയും എഴുന്നെള്ളത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് ഇതിനാൽ സംശയിക്കുന്നുണ്ടെന്ന് സംഘം പറയുകയുണ്ടായി. തൃശൂർ പൂരത്തിന് ആനകളെ പീഡിപ്പിക്കുന്നതിന്റെ ചരിത്രമാണ് ഉള്ളതെന്നും എഴുന്നള്ളിപ്പ് സമയത്ത് ആനകളെ പരിശോധിക്കുമെന്നും അനുമതി നിഷേധിച്ചതിന് എന്തു നടപടിയാണ് ഉണ്ടാവുക എന്നതിന് പിന്നീട് തീർമാനിക്കുമെന്നും സംഘം പറഞ്ഞു.[66] ഇതിനിടെ കോടതിവിധിയെ മറികടന്ന് പരുക്കുപറ്റിയ ആനകളെ കറുത്ത ചായം പുരട്ടി മുറിവുകൾ മറച്ചു വച്ചാണ് എഴുന്നള്ളിച്ചതെന്ന് NDTV റിപ്പോർട്ട് ചെയ്തു.[67]

കോടതി നടപടികളെത്തുടർന്നുണ്ടായ കാര്യങ്ങൾ[തിരുത്തുക]

പുറത്തുകയറാനായി ആന കാൽ മടക്കിക്കൊടുക്കുന്നു
  • കേസ് പരിഗണനക്ക് വന്നപ്പോൾ ആനകളെ ഉൽസവങ്ങൾക്ക് എഴുന്നള്ളിക്കരുതെന്ന ഹരജിക്കാരുടെ ആവശ്യം കേരള സർക്കാർ അഭിഭാഷകൻ എതിർക്കുകയും മതപരമായ ആഘോഷങ്ങൾക്ക് ആനകളെ ഉപയോഗിക്കരുതെന്ന വാദം കേരളം അംഗീകരിക്കുന്നില്ലെന്നും പറയുകയുണ്ടായി. എഴുന്നള്ളിപ്പിന് ആനകൾ ചുമക്കുന്നത് ദൈവവിഗ്രഹമാണെന്നും ഭക്തരെ അനുഗ്രഹിക്കുന്നതിനാണ് എഴുന്നള്ളിപ്പ് എന്നും അതിനാൽ, പ്രദർശന മൃഗങ്ങളുമായി ബന്ധപ്പെട്ട 2001ലെ ചട്ടം തൃശൂർ പൂരത്തിന് ബാധകമാകില്ലെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വാദിക്കുകയുണ്ടായി.[68]
  • നാട്ടാനകൾക്ക് മൂന്നുമാസത്തിനകം കൂടു നിർമ്മിക്കണമെന്ന് വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഇല്ലെങ്കിൽ 25,000 രൂപ പിഴ ഈടാക്കുമെന്നും പിന്നീടുള്ള ദിവസങ്ങളിൽ ഈടാക്കുന്ന് പിഴ കൂടുമെന്നും തുടർന്നും കൂടുണ്ടാക്കാൻ തയ്യാറായില്ലെങ്കിൽ ഉടമകൾക്കെതിരെ കേസെടുക്കുമെന്നും ഉടമസ്ഥാവകാശം റദ്ദാക്കുമെന്നും ഉത്തരവിൽ പറയുന്നു.[69]
  • ക്ഷേത്രതന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞശേഷം ശബരിമല മകരവിളക്കിന്റെ ഭാഗമായുള്ള ആനയെഴുന്നളളിപ്പ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന വാർഷികഉത്സവത്തിന് ഒരാനയെ എഴുന്നള്ളിച്ചാൽ മതിയെന്നും ഹൈക്കോടതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെ പറഞ്ഞു.[70]
തോട്ടികൊണ്ട് ആനയുടെ കാലിൽ ഉണ്ടാക്കിയ മുറിവ്

2016 -ലെ തൃശൂർ പൂരത്തിന് ആനകൾക്ക് നേരിട്ടത് ക്രൂരപീഡനം[തിരുത്തുക]

2015 -ലെപ്പോലെ തന്നെ 2016 -ലും തൃശൂർ പൂരത്തിന് ആനകൾക്ക് നേരിട്ടത് ക്രൂരപീഡനമാണെന്ന് മൃഗസംരക്ഷണവകുപ്പ് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. എഴുന്നള്ളിച്ച ആനകളിൽ കണ്ണുകൾക്ക് ഗുരുതരമായി പരിക്കേറ്റവയും മാരകമായി മുറിവേറ്റവയും കാൽനഖങ്ങൾ പൊട്ടിയവയും ഉണ്ടെന്നും എഴുന്നള്ളത്തിന് ഉപയോഗിച്ച 67 ആനകളിൽ 31 എണ്ണവും നിയമവിരുദ്ധമായ മാർഗങ്ങളിൽ ഉൽസവത്തിന് എത്തിച്ചവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.[71] റിപ്പോർട്ടിലെ പ്രധാനകാര്യങ്ങൾ ഇവയാണ്.

  1. മുറിവുകളും പഴുത്തു ചലം നിറഞ്ഞ കുരുക്കളുള്ളതും, കാഴ്ചശക്തി കുറഞ്ഞതും, കാലിനു പരുക്കുപറ്റിയതും, ആരോഗ്യം കുറഞ്ഞതും ശാരീരിക അസ്വാസ്ഥ്യം ഉള്ളതുമായ ആനകൾക്കും എഴുന്നള്ളിക്കാൻ യോഗ്യരാണെന്നുള്ള അനുപതിപത്രം നൽകി.
  2. കറുത്ത ചായം കൊണ്ടു മുറിവുകൾ ഒളിപ്പിക്കാൻ ശ്രമിച്ചു.
  3. നിയമപ്രകാരമുള്ള ഉടമസ്ഥാവകാശം ഇല്ലാത്ത ആനകളെ എഴുന്നള്ളിപ്പിന്‌ ഉപയോഗിച്ചു.
  4. നിരോധിക്കപ്പെട്ട ലോഹം കൊണ്ടുള്ള ആനത്തോട്ടി ഉപയോഗിച്ചു.
  5. കഠിനമായ വെയിലത്തു നിർത്തപ്പെട്ട ആനകൾക്ക്‌ മതിയായ തണലും വെള്ളവും നൽകിയില്ല.
  6. കാലുകൾ അടുപ്പിച്ച്‌ അനങ്ങാൻ പോലുമാവാത്തവിധമായിരുന്നു നാലുകാലുകളിലും വയറിനുകുറുകെയും പൂരം നടന്ന രണ്ടുദിവസവും തുടർച്ചയായി ചങ്ങലയ്ക്കിട്ടത്‌.
  7. ആളുകളുടെയും കുഴലുകളുടെയും വാദ്യങ്ങളുടെയും കനത്ത ശബ്ദത്തിനു നടുവിൽ ആനകളെ മണിക്കൂറുകളോളം തുടർച്ചയായി നിർത്തി.
  8. ആനകൾക്ക്‌ തമ്മിലും ആനകളും മനുഷ്യർക്കും ഇടയ്ക്കും വേണ്ടത്ര സ്ഥലം ഉണ്ടായിരുന്നില്ല.
  9. ആനകളോടുള്ള ക്രൂരത തടയുന്നതിന്‌ ജില്ലാകമ്മിറ്റി ഒട്ടും ഫലപ്രദമായി ഇടപെട്ടില്ല.[72]

മൃഗസംരക്ഷണവകുപ്പ് ഗവൺമെന്റിനോട് ആനകളെ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു[തിരുത്തുക]

ചങ്ങലയുരഞ്ഞ് വടുക്കൾ രൂപപ്പെട്ട പിൻകാൽ

1960 -ലെ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെയുള്ള നിയമം ഉപയോഗിച്ച് ആനകളെ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് മൃഗസംരക്ഷണവകുപ്പ് കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അവരുടെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു:

ആനകളെപ്പോലുള്ള വന്യമൃഗങ്ങളെ പരിശീലിപ്പിക്കുമ്പോൾ വലിയതോതിൽ അക്രമവും ക്രൂരതകളും കാട്ടി അവയുടെ ആത്മാവിനെത്തന്നെ തകർത്താണ് മെരുക്കുന്നത്. അവയെ പ്രദർശിപ്പിക്കുമ്പോൾ ആൾക്കൂട്ടത്തിലെ തിരക്കിലും അസ്വാഭാവികമായ ചുറ്റുപാടിലും ആണ് നിർത്തുന്നത്. ഇക്കാലത്ത് മനുഷ്യന്റെ ക്രൂരതയ്ക്കെതിരെ ആനകൾ വലിയതോതിൽ പ്രതികരിക്കുന്നുണ്ട്, പലരെയും കൊല്ലുന്നു, നാട്ടാനകൾക്ക് പലവിധ മാരകരോഗങ്ങളും പിടിപെടുന്നു, കഴിഞ്ഞ 15 വർഷത്തിൽ കേരളത്തിൽ മാത്രം നാട്ടാനകൾ 526 ആൾക്കാരെയാണ് കൊന്നത്. തടവിലുള്ള ആനകളെ അവയുടെ കുടുംബങ്ങളിൽ നിന്നും തട്ടിയെടുത്ത്, കാലുകൾ ചങ്ങലയ്ക്കിട്ട്, കീഴടങ്ങുന്നത് വരെ അടിക്കുന്നു. തടവിലാക്കപ്പെട്ടതിനാൽ മാത്രം അവ നാട്ടുമൃഗമായെന്നു കരുതാനാവില്ല. തോട്ടികൊണ്ടുള്ള മർദ്ദനത്താൽ ഭയന്നു മാത്രം ആനകൾ ഭീദിതമായ അഭ്യാസങ്ങൾ കാണിക്കാൻ നിർബന്ധിതമാകുന്നു. ഈ തോട്ടി ഉപയോഗിച്ച് അവയുടെ അതീവ സംവേദനക്ഷമമുള്ള തൊലിയിലും മുഖത്തും കാലിലും മുട്ടിലും മുറിവുണ്ടാവുംവിധം മർദ്ദിക്കുന്നു. കാടിന്റെ വന്യതയിൽ അത്യധികം സാമൂഹ്യജീവികൾ ആയ ആനകൾ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുകയും അനാഥരായ ആനക്കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്നു. അവയുടെ അരോഗ്യത്തിനു അത്യന്താപേഷിതമായതിനാൽ വളരെയേറെ ദൂരം കാട്ടിൽ അവ ഓരോ ദിവസവും നടക്കുന്നുണ്ട്. ആനകൾ സന്തോഷം, സങ്കടം, പേടി എന്നിവ അനുഭവിക്കുന്ന ജീവികളാണെന്നു ശാസ്ത്രീയ തെളിവുകൾ ഉണ്ട്. തടവിൽ അവയുടെ അതിസൂക്ഷ്മമായ വികാരങ്ങളെയും ബന്ധങ്ങളെയും തീരെ മാനിക്കാതെ അടിച്ചമർത്തുന്നു. അമ്പലങ്ങളിലെയും സർക്കസുകളിലെയും ടൂറിസത്തിൽ ജോലിചെയ്യുന്നതിലെയും ആനകൾ ഒരു ശതമാനം സമയമേ അതിനായി ചെലവഴിക്കുന്നുള്ളൂ, ബാക്കി നേരം മുഴുവൻ ചങ്ങലയാൽ ബന്ധിതരായി, തീർത്തും അസ്വാഭാവികമായ ഭക്ഷണം കഴിച്ച് മാനസികവിഭ്രാന്തി അനുഭവിച്ച് ജീവിക്കുകയാണ്.[73]

2019 -ലെ കണക്കുകൾ പ്രകാരം കേരളത്തിൽ ഉള്ള 515 നാട്ടാനകളിൽ നിയമാനുസൃതമായ ഉടമസ്ഥാവകാശസർട്ടിഫിക്കറ്റുള്ളത് വെറും 32-ന് മാത്രമാണ്. കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് കോടതിയിലും കേന്ദ്രത്തിനും സമർപ്പിച്ച രേഖകൾ പ്രകാരമുള്ള കണക്കാണിത്. 515 നാട്ടാനകളിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള 32-ൽ 19 എണ്ണവും വനംവകുപ്പിന്റെ നാട്ടാനകളാണ്. കേരളത്തിൽ ദേവസ്വത്തിന്റെയും സ്വകാര്യവ്യക്തികളുടെയും പക്കൽ 473 ആനകൾ ഉഌഅവയിൽ 13 എണ്ണത്തിന് മാത്രമാണ് നിയമപ്രകാരമുള്ള ഉടമസ്ഥാവകാശസർട്ടിഫിക്കറ്റുള്ളത്. ഇതില്ലാതെ ആനകളെ എഴുന്നള്ളിക്കാനോ മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കാനോ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വനംവകുപ്പിന്റെ പക്കൽ 42 ആനകളുണ്ട്. ഇവയിൽ ഉടമസ്ഥാവകാശരേഖയുള്ളത് 19-ന് മാത്രം.[74]

2016 സെപ്തംബർ എത്തുമ്പോഴേക്കും ഒരു വർഷം കേരളത്തിൽ 24 നാട്ടാനകളാണ് ചെരിഞ്ഞത്. 2016 -ൽ സെപ്തംബർ വരെ മാത്രം 17 ആനകൾ മരണമടഞ്ഞു. 2015 ആഗസ്ത് 18 -ന് സുപ്രീം കോടതി ആനപരിപാലനത്തിനു നൽകിയ നിർദ്ദേശങ്ങളൊന്നും തന്നെ പാലിക്കുകയുണ്ടായില്ലെന്നതും 289 ആനകൾക്ക് ഉടമസ്ഥാവകാശ രേഖകൾ ഇല്ലെന്നതും ആനകൾക്ക് വിശ്രമിക്കാൻ ഇടങ്ങൾ ഒരുക്കിയില്ലെന്നതും കാരണം ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നതിനു വിലക്ക് ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നു.[75]

പുതിയ സ്ഥിതിഗതികൾ[തിരുത്തുക]

പിരിച്ച് ഒടിച്ച വാലുകൾ, തൃശൂർ പൂരത്തിൽ നിന്നും
പ്രമാണം:Elephants of Kerala L12 (5).jpg
ചുട്ടുപഴുത്ത ടാർ റോഡിൽ അനങ്ങാനാവതെ നിൽക്കേണ്ടിവരുന്ന ആനകൾ പൂരക്കാലത്തെ സ്ഥിരം കാഴ്‌ചയാണ്
  • തൃശൂരിലെ ഒരാൾ താൻ 12 വർഷത്തോളം വളർത്തിയ ഒരു ആനയെ കാട്ടിലേക്കു തിരിച്ചുവിടാൻ തയ്യാറായി.[76]
  • വെന്നിമല ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ 2016 മുതൽ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നതിനു പകരം രഥം എഴുന്നള്ളിക്കാൻ‌ തീരുമാനമായി.
  • തൈക്കാട്ടുശ്ശേരി നടുഭാഗം അർദ്ധനാരീശ്വര-സുബ്രഹ്മണ്യപുരം ക്ഷേത്രത്തിൽ നേരത്തെ എഴുന്നെള്ളിപ്പിന് ആനകളെ ഉപയോഗിച്ചു വന്ന രീതി നിർത്തലാക്കി ഇനി മുതൽ ഇരുമ്പുപൈപ്പിൽ നിർമ്മിച്ച ആനരൂപത്തിൽ പട്ടുവിരിച്ച് എഴുന്നള്ളിക്കാൻ തുടങ്ങി. ഈ രൂപത്തിൽ നെറ്റിപ്പട്ടം, തിടമ്പ്, ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട എന്നിവയെല്ലാം വയ്ക്കാനുള്ള സൗകര്യമുണ്ട്. പറയ്ക്കെഴുന്നള്ളിപ്പ്, ആറാട്ട് എന്നിവയ്ക്കും ആനകളെ ഒഴിവാക്കി. മുൻപ് ഒരു ആനയ്ക്ക് 45000 രൂപയോളം ചെലവു വന്നിടത്ത് ഇരുമ്പുരൂപങ്ങൾക്ക് 9000 രൂപ മാത്രമേ ചെലവായുള്ളു എന്നും മറ്റു ക്ഷേത്രങ്ങളിലെ ഉൽസവങ്ങൾക്ക് ഇവ നൽകാനും പദ്ധതിയുണ്ട് എന്ന് അധികൃതർ അറിയിക്കുകയുണ്ടായി.[77]
  • തിരുവനന്തപുരത്തെ പള്ളിയറ ക്ഷേത്രം ആനകളെ ബുദ്ധിമുട്ടിക്കാതിരിക്കാനും ആന ഇടഞ്ഞാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും ഭക്തജനങ്ങളുടെ നിർദ്ദേശങ്ങാൾ കണക്കിലെടുത്തും വർഷങ്ങളായി പറയ്ക്കെഴുന്നള്ളിപ്പിന് ആനയെ ഉപയോഗിക്കുന്ന രീതി നിർത്തലാക്കുകയും പകരം തേക്കിൻതടി ഉപയോഗിച്ച് മഞ്ചൽ ഉണ്ടാക്കുകയും ചെയ്തു. കൂടുതൽ അമ്പലങ്ങൾ ഈ പാത് പിന്തുടരട്ടെ എന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി ഈ പ്രവൃത്തിയെ ആശംസിക്കുകയുണ്ടായി.[78]
  • കാട്ടുമൃഗത്തെ കൊണ്ടുവന്ന് ഉത്സവത്തിന് നിരത്തി നിർത്തുന്നത് ഒഴിവാക്കേണ്ടതാണെന്നുള്ള അഭിപ്രായത്തോടെ കണിച്ചുകുളങ്ങര അമ്പലത്തിലെ ഉൽസവത്തിനു ആനയെ എഴുന്നള്ളിക്കുന്നത് നിർത്തുകയുണ്ടായി.[79]
  • കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ വെടിക്കെട്ടും ആനയെഴുന്നള്ളത്തും ഇനിയുണ്ടാകില്ലെന്ന് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു.[80]
  • ആലപ്പുഴ കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിൽ ഉൽസവത്തിന്റെ ഭാഗമായി നടത്തിയിരുന്ന വെടിക്കെട്ടും ആന എഴുന്നള്ളത്തും ഒഴിവാക്കാൻ ഭരണസമിതി തീരുമാനിച്ചു.[81]
  • ആനയെഴുന്നള്ളിപ്പ് വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ലെന്നും ആനയെ മെരുക്കാനാവില്ലെന്നുമുള്ള യാഥാർത്ഥ്യം ഹിന്ദുസമൂഹം മനസ്സിലാക്കണമെന്നും ആർ എസ്സ് എസ്സ് അഭിപ്രായപ്പെടുകയുണ്ടായി.[82]
  • തോട്ടി ഉപയോഗിച്ച് ബന്ധനത്തിലുള്ള ആനകളെ നിയന്ത്രിക്കുന്നത് കാലിഫോർണിയയിൽ നിരോധിച്ചു.[83]
  • 2017 മുതൽ കൽപ്പാത്തി രഥോൽസവത്തിൽ രഥംവലിക്കുമ്പോൾ പിന്നിൽനിന്നും തള്ളുന്നതിന് ആനകൾക്കുപകരം യന്ത്രം ഏർപ്പെടുത്തി

പീറ്റ കോടതിയിൽ[തിരുത്തുക]

പ്രമാണം:Elephants of Kerala L13 (2).jpg
ഏതു നേരവും അഭ്യാസങ്ങൾ കാണിക്കാൻ നിർബന്ധിനാണ് ആന

നിയമവിരുദ്ധമായി കേരളത്തിൽ തടവിലാക്കിയിട്ടുള്ള 289 ആനകളുടെ ഉടമസ്ഥാവകാശം നിയമവിധേയമാക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെ PETA കോടതിയെ സമീപിച്ചു. ഈ ഉത്തരവ് 1972 -ലെ വന്യജീവി സംരക്ഷണനിയമത്തിന്റെ ലംഘനമാണ്. കൃത്യമായ രേഖകൾ ഇല്ലാത്ത ഉടമസ്ഥരെ ശിക്ഷിക്കേണ്ടതിനു പകരം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഉടമസ്ഥാവകാശങ്ങളെ രക്ഷിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് PETA ആരോപിച്ചു. 2003 ഏപ്രിൽ 18 -ന് കൈവശമുള്ള വന്യ്ജീവികളെ 180 ദിവസത്തിനുള്ളിൽ വെളിപ്പെടുത്തിയാൽ നിയമപ്രകാരം കൈവശം വയ്ക്കാം എന്ന ഉത്തരവിനെ മറികടക്കാൻ ഇതിനുമുൻപും സർക്കാർ ശ്രമിച്ചിരുന്നെങ്കിലും കോടതി തടഞ്ഞിരുന്നു. 1972 -ലെ നിയമപ്രകാരം ആനപിടുത്തം നിരോധിച്ചതാണ്.[84]

ആനകളെ പീഡിപ്പിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ കേസ്[തിരുത്തുക]

2017 -ൽ 13 നാട്ടാനകൾ ചെരിഞ്ഞെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെത്തുടർന്ന് നാട്ടാന പരിപാലന നിയമം കർശനമാക്കാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം ആനകളെ ഉപദ്രവിക്കുന്നവർക്കതിരെ ജാമ്യമില്ലാ വകുപ്പുചുമത്തി കേസും രജിസ്റ്റർ ചെയ്യുന്നതടക്കം 12 ഇന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയിൽ:

  • ആനകളുടെ യാത്രരേഖകൾ വനംവകുപ്പ് കൃത്യമായി പരിശോധിക്കണമെന്നു പറയുന്നുണ്ട്.
  • ജില്ലകൾ തോറും കൂടുതൽ ജോലിയെടുപ്പിക്കുന്ന ആനകളുടെ പട്ടിക തയ്യാറാക്കണമെന്നും അവയെ പ്രത്യേകമായി നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
  • ആനകൾക്കു മദപ്പാടുള്ള സമയത്ത് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
  • നാട്ടാനപരിപാലനസമിതി ഉത്സവക്കാലത്തിനു മുമ്പും ശേഷവും യോഗം ചേരേണ്ട യോഗങ്ങളിൽ ആനകളെ പരിശോധിച്ച് അവയുടെ പരിപാലനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
  • ഉത്സവകമ്മിറ്റികൾ ആനകളെ എഴുന്നള്ളിക്കുന്നത് വനംവകുപ്പുസമിതിയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ആനയെ പിടിച്ചെടുക്കും എന്നും നിർദ്ദേശമുണ്ട്.[85]

ഉപദ്രവമേൽക്കുന്ന കാട്ടാനകളുടെ മാനസികാവസ്ഥ[തിരുത്തുക]

ആനകളുടെ ദുഃഖവും വിരഹവും[തിരുത്തുക]

മനുഷ്യരെപ്പോലെ ആനങ്ങളുടെ ഇടയിലും സ്നേഹിതരുടെ മരണവും അത് നൽകുന്ന വേർപാടിന്റെ ദുഃഖം മറക്കുക എന്നതും വളരെയധികം ബുദ്ധിമുട്ടുള്ളകാര്യമാണെന്ന്‌ ജന്തുശാസ്ത്രജ്ഞന്മാരായ ഗോൾഡെൻബെർഗും ജോർജ്ജ് വിറ്റേമേയറും(2020) നടത്തിയ റിവ്യൂ പഠനത്തിൽ സൂചിപ്പിക്കുന്നു. ആനകൾ തങ്ങളുടെ ഘ്രാണശക്തി ഉപയോഗിച്ചാണ് പലപ്പോഴും മറ്റ്‌ ആനകൾ തങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണോയെന്നു തീർച്ചപ്പെടുത്തുന്നത്, ഒരാനയുടെ മരിച്ച ശരീരം കാണുമ്പോൾ അത് തങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണോയെന്നു മണത്തു നോക്കാറുമുണ്ട് ഇവ. ആഫ്രിക്കയിലെ ദേശീയോദ്യാനങ്ങൾ ഉൾപ്പെടെ പന്ത്രണ്ടു ഇടങ്ങളിൽ നിന്നുള്ള 32 ഫീൽഡ് നീരീക്ഷണങ്ങളെ ആധാരമാക്കിയാണ് ഗോൾഡെൻബെർഗിൻറെ ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. ആനകൾ വളരെ വൈകാരികവും സഹാനുഭൂതി നിറഞ്ഞതുമായ മനോഭാവം പുലർത്തുന സസ്തിനികൾ ആണെന്നും മുൻ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. വളരെ ദീർഘകാലം നീണ്ടുനിൽക്കുന്ന വൈകാരിക ബന്ധങ്ങളും, ശക്തമായ ഗോത്രബോധങ്ങളും ആനകളുടെ ഇടയിൽ കാണാറുണ്ട്. ജീവിതകാലഘട്ടത്തിൽ ഒരുപാട് അംഗങ്ങളെ ഓർത്തിരിക്കാൻ സാധിക്കുന്ന വിധത്തിലുള്ള കൊഗ്നീറ്റീവ് സംവിധാനങ്ങളും അവയ്ക്കുണ്ട്, ഇതിനു കാഴ്ച്ചയെക്കാളും ഘ്രാണശക്തിയാണ് അവ ഉപയോഗിക്കുന്നത്. രണ്ടു ആനകൾ പരസ്പരം കാണുമ്പോൾ അവ പരസ്പരം മണക്കാനും സ്പർശിക്കാനും കുറച്ചധികം സമയം ചിലവഴിക്കാറുണ്ട്, സമാനമായ രീതിൽ മരണപ്പെട്ട അംഗത്തിന്റെ അടുക്കലും ആനകൾ പ്രകടനങ്ങൾ നടത്താറുണ്ട്‌. പെണ്ണാനകൾ അവരുടെ അമ്മയുടെ ശവശരീരത്തിന് മുൻപ് തങ്ങളുടെ ടെമ്പറൽ ഗ്ലാൻഡിൽ നിന്ന് സ്രവം ഉത്പാദിപ്പിച്ചു ‘കരയാറുണ്ട്’. വികാരങ്ങളും വൈകാരികപ്രകടങ്ങളും മനുഷ്യർക്കു മാത്രമല്ല മറ്റ്‌ മൃഗങ്ങളിലും ദൃശ്യം ആകാമെന്നതിൻറെ സൂചനയാണ് ഈ പഠനം, മനുഷ്യർ ആനകളെ പലപ്പോഴും കാട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടു വന്നു നിഷ്ഠുരമായി കൈകാര്യം ചെയ്യുമ്പോൾ എല്ലാം അവയുടെ ഇത്തരം വൈകാരിക അവസ്ഥകൾ പരിഗണിക്കാറില്ല. ആനങ്ങൾ തങ്ങളുടെ കൂട്ടത്തിൽ ഒരാൾ മരണപ്പെട്ടാൽ മനുഷ്യരുടേതിനു സമാനമായ ദുഃഖവും വിരഹപ്രകടനങ്ങൾ കാഴ്ചവയ്ക്കാറുണ്ട് എന്നവിധത്തിലുള്ള നീരീക്ഷണങ്ങൾ മുൻപും പെരുമാറ്റശാസ്ത്രത്തിലും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിനു വെളിയിൽ ഉള്ള ആനങ്ങളുടെ മരണത്തിലും ഉത്കണ്ഠയും കരുതലും ആനങ്ങൾ കാണിക്കാറുണ്ടെന്നു ഇപ്പോൾ പുറത്തുവന്ന റിവ്യൂ പഠനം കാണിക്കുന്നു. ആനങ്ങളുടെ മസ്തിഷ്കഘടവും പ്രവർത്തനങ്ങളും പരിശോധിച്ചതിൽ നിന്നും മനുഷ്യരുടെത്തിനു സമാനമായ ഓർമ്മയും വൈകാരികവുമായ ചോദന-ഭാഗങ്ങൾ ഉണ്ടെന്നു ഹാർട്ടും സംഘവും (2008) നടത്തിയ മറ്റൊരു പഠനത്തിൽ സൂചിപ്പിച്ചിരുന്നു. മനുഷ്യരുടെ ശവസംസ്കാരചടങ്ങുകൾക്ക് സമാനമായ രീതിയിൽ ചില പ്രാഗ്ശവസംസ്കാര ചടങ്ങുകളും ആനകളുടെ ഇടയിലുണ്ട്. ശാന്തമായി കൂട്ടം കൂടി മരിച്ച ആനയുടെ ശവശരീരത്തിൽ തുമ്പിക്കൈ കൊണ്ട് തട്ടുക, ഇലകളും പുല്ലുകളും കൊണ്ട് ശവശരീരം മറവ് ചെയ്യാൻ ശ്രമിക്കുക തുടങ്ങിയവ അതിൽ ചിലതുമാത്രമാണ്. ആഴ്ചകളോളം ചിലപ്പോൾ മാസങ്ങളോളം മരിച്ചു അഴുകി തീരുന്ന പ്രിയപ്പെട്ടവരുടെ ശരീരത്തിന് സമീപം ആനകൾ വരികയും ചെയ്യാറുണ്ട്, പ്രത്യേകിച്ച് മരിച്ചത് പങ്കാളികളോ, നേരിട്ടുള്ള കുടുംബാംഗമോ ആണെങ്കിൽ. ചിലപ്പോൾ ഇങ്ങനെ മരിച്ചവരുടെ ശരീരത്തിൻറെ അടുക്കൽ ഭക്ഷണവും വെള്ളം കൊണ്ട് വന്നുകൊടുക്കാനും ആനകൾ ശ്രമിക്കാറുണ്ട്.[86]

മാനസിക സമ്മർദ്ദം[തിരുത്തുക]

പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടിലേക്കുതിരിച്ചോടിക്കുന്ന കാട്ടാനകളുടെ പിണ്ഡത്തിലെ ഫീക്കൽ ഗ്ലൂക്കോകോർട്ടിക്കോയ്ഡ് മെറ്റാബൊലൈറ്റ് വേർതിരിച്ച് നടത്തിയ പഠനത്തിൽ അവയുടെ അളവിൽ 105 ശതമാനം വർദ്ധന ഉണ്ടായതായും ഇത് ആനകളുടെ മാനസികസമ്മർദം വർദ്ധിപ്പിച്ച് അവയുടെ ദഹനവ്യവസ്ഥ, പ്രതിരോധശക്തി, പ്രത്യുത്‌പാദനശേഷി എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.[87]

ആനകൾ ഇടഞ്ഞ് നാശനഷ്ടമുണ്ടാക്കിയ സന്ദർഭങ്ങൾ[തിരുത്തുക]

നിരന്തരമായ പീഡനം സഹിക്കവയ്യാതെ പലപ്പോഴും ആനകൾ ഇടയാറുണ്ട്, അതിൽ പാപ്പാന്മാരടക്കം നിരവധി ആൾക്കാർക്ക് ജീവഹാനികളും ഉണ്ടാവാറുണ്ട്.

  • 2019 ഫെബ്രുവരി 8 ന് തൃശൂരിൽ ഗൃഹപ്രവേശത്തിന് മോടികൂട്ടാനായി കൊണ്ടുവന്ന ഈ ആന ഇടഞ്ഞ് ഒരാളെ ചവിട്ടിക്കൊല്ലുകയുണ്ടായി. കാഴ്ചശക്തിയില്ലാത്ത അമ്പതുവയസ്സിനുമുകളിൽ പ്രായമുള്ള ഈ ആന സമീപത്തുനിന്നും പടക്കം പൊട്ടിക്കുന്നശബ്ദം കേട്ട് വിരണ്ടോടുന്നതിനിടയിലാണ് ഒരാൾ കൊല്ലപ്പെട്ടത്.[88]
  • 2019 ജനുവരി 27 -ന് തൃശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ കൊല്ലപ്പെടുകയും സഹപാപ്പാന് പരിക്കേൽക്കുകയും ചെയ്തു.[89] [90]
  • 2018 ഡിസംബർ 28 -ന് തിരുമൂലങ്ങാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ നിറമാല - വിളക്ക് ഉത്സവത്തിനിടെ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ കൊല്ലപ്പെടുകയുണ്ടായി.[91]
  • 2018 ഫെബ്രുവരി 12 നു കോട്ടയം ഇരാറ്റുപേട്ടയ്ക്ക് സമീപം കുരിശിങ്കലിൽ തടി പിടിക്കാൻ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു. [92]
  • 2018 ജനുവരി 20 -ന് ഉത്സവഘോഷയാത്രയ്ക്കിടെ എഴുന്നള്ളത്തിന്റെ പുറകിലുണ്ടായിരുന്ന മദ്യപർ ആനയുടെ വാലിൽ തൂങ്ങിയതിനെത്തുടർന്ന് ഇടഞ്ഞോടിയ ആനയുടെ കുത്തേറ്റ് ഒരു യുവാവിന് ഗുരുതരമായി പരിക്കേല്ക്കുകയുണ്ടായി.[93]
  • 2017 ഡിസംബർ 10 -ന് ഗുരുവായൂർ ക്ഷേത്രത്തിൽ ആനകൾ വിരണ്ടോടിയപ്പോൾ കുത്തേറ്റ പാപ്പാൻ കൊല്ലപ്പെട്ടു.[94]
  • 2017 ഏപ്രിൽ 20 ന് തിരുവനന്തപുരം പാറശ്ശാല മഹാദേവ ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. [95]
  • 2017 ഏപ്രിൽ 4ന് പാലക്കാട് ചിറ്റിലഞ്ചേരി മേലാർകോട് പള്ളിനേർച്ചക്കെത്തിയ ആന പാപ്പാനെ കുത്തിക്കൊന്നു. [96]
  • 2016 ഫെബ്രുവരി 10-ന് പാലക്കാട് തൃത്താലയ്ക്കടുത്ത് തച്ചറകുന്നിലെ ശിവക്ഷേത്രത്തിൽ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു. [97]

തായ്‌ലാന്റിൽ[തിരുത്തുക]

ഒരു നൂറ്റാണ്ടു മുൻപേ 100000 ആനകൾ ഉണ്ടായിരുന്ന തായ്‌ലാന്റിൽ ഇപ്പോൾ ഏതാണ്ട് 5000 എണ്ണമാണ് ബാക്കിയുള്ളത്, അതിൽ തന്നെ പകുതിയും അടിമകൾ ആക്കപ്പെട്ടവയും. ആർക്കും തന്നെ എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റാത്ത ഗ്രാമങ്ങളിൽ ആണ് അവിടെ ആനകളെ മെരുക്കുന്നത്. ആനകളെ മെരുക്കി അനുസരണ പഠിപ്പിക്കുന പരിപാടി പജാൻ (pajan) എന്നാണ് അറിയപ്പെടുന്നത്. നാലു വയസ്സുള്ള ആനയെ അനുസരണ പഠിപ്പിക്കാൻ കാലിലും ചെവിയിലും ആണികൾ അടിച്ചുകയറ്റുകയും അനങ്ങാൻ വയ്യാത്ത ചെറുകൂട്ടിൽ തളയ്ക്കുകയും ചെയ്യുന്നു. അടിക്കുന്നതു കൂടാതെ ഉറങ്ങാൻ സമ്മതിക്കാതെയും, ഭക്ഷണം നൽകാതെയും, വെള്ളം കൊടുക്കാതെയും ആണ് ആനയുടെ ധിഷണ തകർത്ത് അതിനെ അനുസരിപ്പിക്കാൻ ഒരുക്കുന്നത്. വളർത്തുമൃഗങ്ങൾക്ക് ഉള്ള നിയമങ്ങളാണ് അവിടെ ആനകൾക്കും ഉള്ളത്, അതിനാൽ തന്നെ അവയെ ഉപദ്രവിക്കുന്നതിനും കാര്യമായ ശിക്ഷകൾ ലഭിക്കാറേ ഇല്ല.[98] വിനോദസഞ്ചാരികൾക്ക് ആനപ്പുറത്തു സഞ്ചരിക്കാൻ പഠിപ്പിക്കുന്നതിനായി കാൽ ഉയർത്താനുള്ള പരിശീലനത്തിൽ ആണി അടിച്ച വടികൾ കൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്. തെറ്റു പറ്റിയാൽ കഠിനമായി ശിക്ഷിക്കുകയും ചെയ്യും. രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ഉപദ്രവമേറ്റ ആന ദേഹമാസകലം മുറിവോടെയാണ് പുറത്തേക്ക് വരുന്നത്. ഉടൻ തന്നെ പിന്നെയും അനുസരണ പഠിപ്പിക്കാൻ ഉള്ളിൽ കയറ്റുന്ന ആനയുടെ പരിശീലനം ആഴ്ചകളോളം തുടരും. വേദനയും ഭയവും അറിഞ്ഞാൽ മാത്രമേ ആന അനുസരിക്കുകയുള്ളൂ എന്നാണ് തായ്‌ലാന്റുകാരുടെ വാദം.[99]

ടൂറിസം[തിരുത്തുക]

ആയിരക്കണക്കിന് ആനകളാണ് തായ്‌ലന്റിലും മറ്റു തെക്കേ ഏഷ്യൻ രാജ്യങ്ങളിലും ടൂറിസത്തിന്റെ പേരിൽ കൊടിയപീഡനം അനുഭവിക്കുന്നത്. മൂന്നുമീറ്ററിലും കുറഞ്ഞ നീളമുള്ള ചങ്ങലകളിൽ തളച്ചിട്ടുള്ള ഇവയുടെ പുറത്ത് മരത്തിന്റെയും ഉരുക്കിന്റെയും ഇരിപ്പിടങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. മൂവായിരത്തിലേറെ ആനകളെയാണ് ഇവിടങ്ങളിൽ ടൂറിസത്തിനായി ഉപയോഗിക്കുന്നത്. ആൾക്കാർ സവാരി നടത്താത്ത മുഴുവൻ സമയവും യാതൊരു സാമൂഹ്യജീവിതവും അനുവദിക്കാതെ ചങ്ങലയിൽത്തന്നെ തളച്ചാണ് ഇവയുടെ ജീവിതം മുഴുവൻ. നിറയെ ആൾക്കാരും ശബ്ദശല്യവുമുള്ള അന്തരീക്ഷത്തിൽ വേണ്ടത്ര ഭക്ഷണവും ചികിൽസയും ലഭിക്കാതെയാണ് ഇവയെല്ലാം ജീവിക്കുന്നത്. നല്ലൊരു സാമൂഹ്യജീവിയായ ആനയെ കൂട്ടുകാരിൽ നിന്നുമെല്ലാം അകറ്റി ഈ രീതിയിൽ ജീവിക്കാൻ നിർബന്ധിതമാക്കുന്ന അന്തരീക്ഷത്തിൽ അവയിൽ പ്രജനനം നടക്കാറേയില്ല. എത്രയൊക്കെ നിയമങ്ങൾ ഉണ്ടേങ്കിലും തായ്‌ലാന്റിൽ ആനകളെ ഉപയോഗിച്ചുള്ള സർക്കസ്സുകളും വിനോദങ്ങളും 30 ശതമാനത്തിലേറെ വർദ്ധിച്ചിരിക്കുന്നു. തായ്‌ലാന്റിലേക്കെത്തുന്ന സഞ്ചാരികളിൽ 40 ശതമാനത്തിലേറെപ്പേർ ആനസവാരിയിൽ ഏർപ്പെടുമെന്നാണ് റിപ്പോർട്ട്. അതുപ്രകാരം ഒന്നേകാൽ കോടിയിലേറെ ആനസവാരികളാണ് വേണ്ടിവരിക. കൊച്ചുനാളിലേ അടിച്ചുടച്ച് പരുവപ്പെടുത്തിയ ആനകൾ സവാരിക്ക് നിരത്തിനിർത്തുമ്പോൾ അത് ആസ്വദിക്കുന്ന സഞ്ചാരികൾ ആ ആനകൾ ചെറുപ്പത്തിൽ നേരിട്ടിട്ടുള്ള കൊടുംക്രൂരതകളെപ്പറ്റി മനസ്സിലാക്കുന്നതേയില്ല. ആനകളെ സ്വന്തന്ത്രമായി വിഹരിക്കാനായി സാങ്‌ച്വറികൾ നിർമ്മിച്ച് ഇത്തിരി ബഹുമാനത്തോടെ കണ്ടുമനസ്സിലാക്കാവുന്ന രീതിയാണ് മികച്ചതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.[100]

പജാൻ[തിരുത്തുക]

പ്രമാണം:Elephants of Kerala L14 (2).jpg
വടുക്കൾ കെട്ടിയ പിൻകാലുകൾ

ആനയെ മെരുക്കി അടിമയാക്കിമാറ്റാനുള്ള ശ്രമത്തിനു തായ്‌ലാന്റിൽ പറയുന്ന പേരാണ് പജാൻ (Pajan). ഭയപ്പെടുത്തി അനുസരിപ്പിക്കാനും അടിമയാക്കാനും വേണ്ടി ആനയോടു ചെയ്യുന്ന ക്രൂരതകൾ ആണ് ഇവ. വന്യതയിൽ നിന്നും പിടിച്ച് അമ്മയിൽ നിന്നും വേർപേടുത്തി ക്രൂരവും മാനസികമായി തകർക്കുകയും ചെയ്യുന്ന നിരവധി പരിപാടികൾ ആണ് ഈ പെറിൽ അറിയപ്പെടുന്നത്. കഷ്ടിച്ച് നിൽക്കാൻ മാത്രം പറ്റുന്ന ചെറിയ കൂട്ടിൽ പല ദിവസങ്ങൾ അടച്ചിട്ട് തുടർച്ചയായി മർദ്ദിക്കുന്നതു കൂടാതെ പാദങ്ങൾ, കണ്ണുകൾ, നെറ്റി തുടങ്ങിയ മർമ്മ ഭാഗങ്ങളിൽ കൂർത്ത ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി കുത്തിനോവിക്കുകയും ചെയ്യുന്നു. എതിർക്കുന്നതു നിർത്തി അനുസരിക്കാൻ തുടങ്ങുന്നതുവരെ ഇത് തുടരുന്നു. എന്നാൽ ജീവിതം മുഴുവൻ അടിമത്തം വഹിക്കേണ്ട ആനകൾക്കുള്ള ഒരു തുടക്കം മാത്രമാണിത്. എപ്പോൾ എതിർപ്പ് കാണിച്ചാലും പാപ്പാന്റെ മൂർച്ചയുള്ള തോട്ടികൊണ്ട് ആനയെ മുറിവേൽപ്പിക്കുന്നതാണ്. തായ്‌ലാന്റിൽ തെരുവുകളിൽ ഭിക്ഷ യാചിക്കുന്ന ആനകൾ വാഹനങ്ങൾ ഇറ്റിച്ച് മരിക്കാറുണ്ട്. വളരെ മൃദുലമായ പാദങ്ങൾക്കും തീരെച്ചെറിയ ശബ്ദങ്ങളെ വരെ പിടിച്ചെടുക്കുന്ന ചെവിക്കും പരിക്കുപറ്റുന്നു. ചെപ്പടിവിദ്യകൾ പഠിപ്പിക്കാനായി ക്രൂരമായ മർദ്ദനമുറകളാണ് ആനകൾ ഏൽക്കേണ്ടിവരുന്നത്. പരിക്കേൽക്കാരെ ആനകൾക്ക് വഹിക്കാൻ പറ്റുന്ന ഭാരം 60 കിലോഗ്രാം മാത്രമാണ്, എന്നാൽ ഒന്നിലേറെ വിനോദസഞ്ചാരികളെ ചുമക്കേണ്ടിവരുന്നത് ആനകളുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നുണ്ട്. കോൺക്രീറ്റ് കൂടാരങ്ങളിലോ റോഡിലോ സസ്യങ്ങളേ ഇല്ലാത്തിടത്തോ കെട്ടിയിടപ്പെടുന്ന ആനകൾക്ക് വേണ്ടത്ര ഭക്ഷണവും നൽകാറില്ല. കാട്ടിൽ കൂട്ടമായി ജീവിക്കുന ആനകളെ പ്രകൃതിവിരുദ്ധമായി പലപ്പോഴും ഒറ്റയ്ക്കാണ് ബന്ധിക്കുന്നതും.[101]

സാഹിത്യത്തിൽ[തിരുത്തുക]

  • മലയാള സാഹിത്യത്തിൽ, പ്രധാനമായും ഐതിഹ്യമാല പോലെയുള്ള കൃതികളിൽ നിറയെ ആനക്കഥകൾ ഉണ്ട്. മിക്കവയും ആനയെക്കുറിച്ച് മനുഷ്യന്റെ കാഴ്ചപ്പാടിൽ വിവരിക്കുന്ന കഥകൾ മാത്രമാണ്. പ്രസിദ്ധിയെപ്പറ്റിയും അനുസരണയെപ്പറ്റിയും തിടമ്പേറ്റുന്നതിൽ അഭിമാനം കൊള്ളുന്നതിനെക്കുറിച്ചും എല്ലാം.
  • വൈലോപ്പിള്ളിയുടെ സഹ്യന്റെ മകൻ എന്ന കവിതയിൽ, മദപ്പാടു വിടുന്നതിനു മുൻപേ എഴുന്നള്ളത്തിന് ഇറക്കിയ ആന ഇടയുന്നതും ഒടുവിൽ അതിനെ വെടിവച്ചു കൊല്ലുന്നതിനെക്കുറിച്ചെല്ലാം പറയുന്നുണ്ട്.
  • വില്ല്യം ലോഗന്റെ മലബാർ മാനുവലിൽ ഇങ്ങനെ പറയുന്നു:

    ....വഴിയുടെ ഇരുഭാഗത്തും സർവവ്യാപിയായ കേരവൃക്ഷം കാണുന്നുണ്ട്. മാത്രമല്ല ഈ തെങ്ങുകൾക്കിടയിൽ ധാരാളം കാട്ടുമരങ്ങൾ പടർന്ന് പന്തലിച്ച് നിൽക്കുന്നതും നമ്മൾ കാണുന്നു. അവയുടെ തണലിൽ കുരുമുളക് വള്ളികൾ സമൃദ്ധമായി പടർന്നുകയറിയ മുരിക്കു ചെടികൾ. ചുവന്ന പൂക്കൾ ചുമന്ന് നിൽക്കുന്ന മുരിക്കുമരങ്ങൾ കുരുമുളക് വള്ളികൾക്ക് പടർന്ന് കയറാൻ വേണ്ടി സൃഷ്ടിച്ചതാണെന്ന് തോന്നുന്നു. ഇവിടെയിതാ രണ്ട് ആനകൾ തങ്ങളുടെ ജോലിചെയ്യാനിറങ്ങിയിരിക്കുന്നു. പാവം മൃഗങ്ങൾ! വൃണംകൊണ്ട് ഭീദിതമാം പൊട്ടി അഴുകിയ അവയുടെ താടിയെല്ലുകൾ കണ്ടോ- കൊമ്പുകൾ കൊണ്ട് കൂറ്റൻ വൃക്ഷത്തടികൾ വലിച്ച് കൊണ്ടു പോകുന്നതിന്റെ ഫലം. ഇത്രയും പൈശാചികത എന്നെങ്കിലും കണ്ടിട്ടുണ്ടോ? പല്ലുകൊണ്ട് തടിവലിക്കുന്ന ജോലികൾക്കിടയിൽ പല ആനകൾക്കും കൊമ്പുകൾ നഷ്ടപ്പെടുന്നു. മനുഷ്യനാണെങ്കിൽ ദന്തവൈദ്യനുണ്ട്, പല്ലുമാറ്റിവയ്ക്കാൻ. അത്രയുമല്ല ആനയ്ക്ക് ഭക്ഷണം ചവയ്ക്കാനോ ദഹിപ്പിക്കാനോ ആവില്ല. ഫലമോ ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനക്ഷമത നിലയ്ക്കുന്നു. അവ ചാവുന്നു. ആനയുടെ പന്നിത്തലയനായ ഉടമയുണ്ടല്ലോ, അയാൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ല. കാട്ടിൽനിന്ന് ആനയെക്കൊണ്ട് മരം പിടിപ്പിക്കാൻ തളപ്പകളോ കൂടുതൽ യുക്തിസഹമായ മറ്റെന്തെങ്കിലും മാർഗങ്ങളോ ഉപയോഗിച്ചുകൂടെ എന്ന് അയാളോട് ചോദിച്ചാൽ കിട്ടുന്ന മറൂപടി, നാട്ടുനടപ്പ് അങ്ങനെയാണ്, തന്റെ അച്ഛൻ ചെയ്തതും ഇങ്ങനെ തന്നെ എന്നായിരിക്കും...

ഗോഡ്‌സ് ഇൻ ഷാക്ക്‌ൾസ്[തിരുത്തുക]

സംഗീത അയ്യർ[102] നിർമ്മിച്ച ഒരു ഡോക്യുമെന്ററിയാണ് ഗോഡ്‌സ് ഇൻ ഷാക്ക്‌ൾസ് (Gods in Shackles)[103] ഇതിൽ അവർ കേരളത്തിലെ നാട്ടാനകൾ അനുഭവിക്കുന്ന ക്രൂരപീഡനങ്ങൾ പ്രതിപാദിക്കുന്നു. പൂരങ്ങളിലെ ആന സംസ്കാരത്തിനുപിന്നിൽ ഉടമകളുടെ വ്യവസായതാത്‌പര്യങ്ങൾ മാത്രമാണ് ഉള്ളതെന്നും 1980-കളിൽ ആനകളെ പൂരത്തിന് ഉപയോഗിച്ചുതുടങ്ങുന്നതിനുമുൻപും പൂരങ്ങൾ നന്നായി നടന്നിട്ടുണ്ടെന്നു പറയുന്ന സംഗീത പല ഡോക്ടർമാരും ആനകളെ എഴുന്നള്ളിക്കുമ്പോൾ തെറ്റായ സർട്ടിഫിക്കറ്റുകളാണ് നൽകുന്നതെന്നും മലബാർമേഖലയിൽ നടക്കുന്ന ആനയില്ലാത്ത ഉത്സവങ്ങൾക്ക് ആന ഉത്സവങ്ങളുടേതിനേക്കാൾ കൊഴുപ്പുണ്ടാവാറുണ്ടെന്നും പറയുന്നു. ശ്രീലങ്കയിലെ പിന്നാവാല ആനസങ്കേതംപോലെ ഒരു മികച്ച എലിഫന്റ് സാങ്ച്വറി ഒരുക്കുകയാണ് കേരളത്തിലെ നാട്ടാനകളെ പുനരധിവസിപ്പിക്കാൻ വേണ്ടതെന്നാണ് സംഗീതയുടെ അഭിപ്രായം. നിയമസഭാംഗങ്ങൾക്കുമുന്നിൽ തന്റെ ഡോക്യുമെന്ററി ഏറെ പ്രതീക്ഷയോടെയാണ് സംഗീത അയ്യർ കാണിച്ചത്. മികച്ച പ്രതികരണം അവിടെനിന്നുലഭിച്ചത് ഏറെ പ്രതീക്ഷനൽകുന്നുവെന്നും സംഗീത പറയുന്നുണ്ട്.[104]

അവലംബം[തിരുത്തുക]

മാത്രുഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016. അരുത്, ആനകളോട് ഈ ക്രൂരത, സുഗതകുമാരി,

  1. http://www.thecritic.in/archives/14123[പ്രവർത്തിക്കാത്ത കണ്ണി]
  2. നാട്ടാനയും കാട്ടാനയും ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന ആനയുടെ അവസ്ഥ
  3. "For Elephants, Indian Festival Season is Pure Torture". Huffingtonpost. 2013-03-12. Archived from the original on 2017-02-25. Retrieved 2017-02-25.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "Elephant Training in the zoo and circus". Elephant Encyclopedia. Archived from the original on 2017-02-25. Retrieved 2017-02-25.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 734. 2012 മാർച്ച് 19. Archived from the original on 2013-06-29. Retrieved 2013 മെയ് 05. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  6. ധിഷണയെ തകർക്കൽ തായ്ലാന്റിലെ പീഡനം
  7. പീഡിപ്പിക്കൽ Archived 2014-03-06 at the Wayback Machine. നിരന്തര പീഡനം, ഒരു വിദേശസന്ദർശകന്റെ കണ്ണിൽ
  8. http://www.mangalam.com/idukki/247910
  9. http://www.defenders.org/elephant/basic-facts
  10. http://ethiran.blogspot.in/2013/05/blog-post.html
  11. http://suprabhaatham.com/item/20150978368
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-03. Retrieved 2018-04-16.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-07. Retrieved 2014-02-15.
  14. http://www.forest.kerala.gov.in/images/flash/scan115515.pdf
  15. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 46.
  16. http://malayalam.webdunia.com/newsworld/news/keralanews/1301/28/1130128007_1.htm
  17. മെരുങ്ങാത്ത മൃഗം ഉൽസവപ്പറമ്പുകളിൽ
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-27. Retrieved 2014-02-16.
  19. http://www.mediaonetv.in/news/21534/thu-02132014-1309[പ്രവർത്തിക്കാത്ത കണ്ണി]
  20. "ആന ഇടഞ്ഞു. മനോരമ ഓൺലൈൻ". Archived from the original on 2014-02-16. Retrieved 2014-02-16.
  21. http://anweshanam.com/index.php/all/news/8038#sthash.bazTSXRu.dpbs[പ്രവർത്തിക്കാത്ത കണ്ണി]
  22. http://malayalam.oneindia.in/news/2012/05/02/kerala-thissur-pooram-thrissur-festival-temple-elephant-amok-aid0199.html
  23. ഉൽസവകാലത്തെ വിശ്രമമില്ലാത്ത എഴുന്നള്ളിക്കൽ നിരന്തര പീഡനം
  24. http://indianexpress.com/article/entertainment/hollywood/pamela-anderson-asks-cm-not-to-use-elephants-for-ker-festival/
  25. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 48.
  26. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 48.
  27. ഉൽസവങ്ങളിലെ ആനകളുടെ സാന്നിധ്യം കേരളത്തിലെ ആനകളുടെ അവസ്ഥ
  28. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-09. Retrieved 2014-02-17.
  29. http://www.nytimes.com/2013/08/18/magazine/the-life-of-celebrity-elephants-in-india.html?_r=0
  30. http://www.huffingtonpost.ca/sangita-iyer/captive-elephants-india_b_4372847.html
  31. ഉൽസവകാലത്തെ വിശ്രമമില്ലാത്ത എഴുന്നള്ളിക്കൽ ബി ബി സിയിൽ വന്നത്
  32. http://malayalam.webdunia.com/newsworld/news/keralanews/1301/28/1130128007_1.htm
  33. http://www.fiapo.org/view_news.php?viewid=12366[പ്രവർത്തിക്കാത്ത കണ്ണി]
  34. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ[പ്രവർത്തിക്കാത്ത കണ്ണി] വിശ്രമമില്ലാത്ത ജീവിതം
  35. http://www.mangalam.com/print-edition/keralam/57297
  36. http://thinkelephants.blogspot.in/2014/03/dont-sweat-it-how-elephants-beat-heat_17.html
  37. http://www.janmabhumidaily.com/jnb/News/65383[പ്രവർത്തിക്കാത്ത കണ്ണി]
  38. ഗുരുവായൂർ അർജ്ജുൻ[പ്രവർത്തിക്കാത്ത കണ്ണി] ക്രൂരമായ മർദ്ദനം
  39. http://timesofindia.indiatimes.com/city/thiruvananthapuram/Ailing-elephant-Arjun-dies-at-Guruvayur/articleshow/15053151.cms?from=mdr
  40. http://www.aljazeera.com/news/2013/12/elephant-torture-video-outrages-india-2013121094921968876.html
  41. "ചികിൽസ പോലും നിഷേധിച്ച്". Archived from the original on 2014-03-09. Retrieved 2014-02-23.
  42. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-03. Retrieved 2015-07-19.
  43. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-08. Retrieved 2015-08-08.
  44. http://www.marunadanmalayali.com/news/special-report/thiruvambadi-ramabhadran-in-trouble-35737
  45. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 46.
  46. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 47.
  47. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 48.
  48. https://www.thedodo.com/elephant-beaten-blind-god-1502389115.html
  49. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-25. Retrieved 2019-03-03.
  50. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 49.
  51. http://www.ibtimes.co.uk/chained-abused-lonely-indias-captive-elephants-suffer-entertain-temples-circuses-1530583
  52. http://www.nalamidam.com/archives/17542
  53. http://conservationindia.org/articles/sonepur/
  54. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-24. Retrieved 2015-10-25.
  55. http://ecohearth.com/eco-zine/travel-and-leisure/1675-never-ride-an-elephant.html
  56. http://animalrights.about.com/od/animalsinentertainment/a/JaynesElephant2.htm
  57. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-19. Retrieved 2014-02-18.
  58. അമേരിക്കയിൽ സർക്കസ്സിൽ സർക്കസ്സിൽ മൃഗങ്ങളെ വേണ്ടെന്ന് പല അമേരിക്കൻ സംസ്ഥാനങ്ങളും
  59. http://www.thehindu.com/news/national/kerala/abuse-of-elephants-at-pooram-sc-seeks-report/article7174958.ece
  60. http://www.mathrubhumi.com/story.php?id=543656[പ്രവർത്തിക്കാത്ത കണ്ണി]
  61. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-16. Retrieved 2015-05-13.
  62. "ആനയ്ക്ക് കൊട്ടിലില്ലെങ്കിൽ ഉടമയ്ക്കു പിഴ". Archived from the original on 2015-05-16. Retrieved 2015-05-16.
  63. http://www.mathrubhumi.com/news/kerala/thrissur-pooram-collector-s-order-on-firework-malayalam-news-1.992327
  64. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-13. Retrieved 2016-04-14.
  65. http://m.dailyhunt.in/news/india/malayalam/kerala-kaumudi-epaper-kaumudi/thrishur-puram-aana-ezhunnallathin-niyanthranam-aerppeduthiyath-pinvalichu-newsid-52039950
  66. http://timesofindia.indiatimes.com/city/kochi/AWBI-nominated-team-not-permitted-to-inspect-elephants/articleshow/51864103.cms
  67. http://www.ndtv.com/kerala-news/apart-from-fireworks-injured-elephants-in-this-temple-festival-in-kerala-1396537?site=full
  68. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-16. Retrieved 2015-05-14.
  69. "ആനകൾക്കു മൂന്നുമാസത്തിനകം കൂടു നിർമ്മിക്കണം ഇല്ലെങ്കിൽ പിഴ". Archived from the original on 2015-05-15. Retrieved 2015-05-15.
  70. http://malayalam.oneindia.com/news/kerala/not-use-elephants-in-sabarimala-makaravilakhigh-court-150938.html
  71. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-27. Retrieved 2016-04-26.
  72. http://www.petaindia.com/wp-content/uploads/2016/04/AWBI-INSPECTION-REPORT-ON-THRISSUR-POORAM-2016_23.04.2016.pdf
  73. http://timesofindia.indiatimes.com/city/mumbai/Animal-Welfare-Board-urges-central-govt-to-prohibit-use-of-elephants-for-performance/articleshow/54198149.cms
  74. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-04. Retrieved 2019-03-03.
  75. https://4.bp.blogspot.com/-jSvaBSX0ODY/V_PH1ypdIVI/AAAAAAAAKOo/pIRilDbZwio3OIW1kD2ryBTrtj2l18stwCLcB/s1600/ana.jpeg
  76. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-19. Retrieved 2016-03-10.
  77. മലയാള മനോരമ പത്രം, 09/03/2016
  78. http://www.manoramanews.com/nattuvartha/south/palliyara-temple-will-not-use-elephants-for-temple-festival.html
  79. "ക്ഷേത്രത്തിൽ എഴുന്നള്ളപ്പു നിർത്തി". Archived from the original on 2015-08-18. Retrieved 2015-05-28.
  80. "എടത്വാ പള്ളിയിലും കഠിനംകുളം ക്ഷേത്രത്തിലും ഇനി വെടിക്കെട്ടില്ല. മാതൃഭൂമി ന്യൂസ്". Archived from the original on 2016-04-16. Retrieved 2016-04-16.
  81. "വെടിക്കെട്ട് ഉപേക്ഷിച്ച് ആരാധനാലയങ്ങൾ മാതൃകയാവുന്നു. മനോരമ ന്യൂസ്". Archived from the original on 2016-04-16. Retrieved 2016-04-16.
  82. http://english.mathrubhumi.com/news/kerala/fireworks-display-elephant-procession-not-part-of-rituals-rss-english-news-1.1017985
  83. http://www.humanesociety.org/news/press_releases/2016/08/ca-bullhook-ban-law-082916.html?referrer=https://www.google.co.in/[പ്രവർത്തിക്കാത്ത കണ്ണി]
  84. http://www.thehindu.com/news/cities/Thiruvananthapuram/captive-elephants-ownership-peta-sends-notice-to-govt/article8411797.ece
  85. http://malayalam.webdunia.com/article/trending-news/elephant-in-kerala-118050700004_1.html
  86. https://linkinghub.elsevier.com/retrieve/pii/S014976340700070X
  87. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-18. Retrieved 2018-05-19.
  88. https://www.mathrubhumi.com/news/kerala/elephant-ran-amok-one-stamped-to-death-1.3552894
  89. https://malayalam.news18.com/news/kerala/elephent-killed-mahout-at-thrissur-80031.html
  90. https://www.asianetnews.com/local-news/elephant-murdered-mahout-plzngq
  91. https://www.deshabhimani.com/news/kerala/elephant-attack-death/770856
  92. https://www.manoramanews.com/news/kuttapathram/2018/02/12/elephant-attack-in-kottayam.html
  93. https://www.asianetnews.com/news/the-drunken-people-hangs-elephants-tail
  94. https://www.mathrubhumi.com/news/kerala/guruvayoor-temple-elephant--1.2447411
  95. https://www.asianetnews.com/news/elephant-killed-man
  96. https://www.manoramaonline.com/news/kerala/2018/04/03/elephent-killed-mahout-at-palghat.html
  97. http://kerala-live.com/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%86-%E0%B4%86%E0%B4%A8/
  98. http://news.nationalgeographic.com/news/2002/10/1016_021016_phajaan.html
  99. http://news.nationalgeographic.com/news/2002/10/1016_021016_phajaan_2.html
  100. https://www.theguardian.com/environment/2017/jul/06/thousands-elephants-exploited-tourism-held-cruel-conditions
  101. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-15. Retrieved 2016-04-22.
  102. http://www.imdb.com/name/nm4692806/
  103. http://www.imdb.com/title/tt4501588/?ref_=nm_knf_i2
  104. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-10. Retrieved 2016-07-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]