കൽദായ സുറിയാനി സഭ
നെസ്തോറിയൻ സഭയായ അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ് കൽദായ സുറിയാനി സഭ. പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപം കൊണ്ട ഈ സഭയുടെ നിലവിലുള്ള മേലദ്ധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്തയാണ്. ഷിക്കാഗോ ആസ്ഥാനമായുള്ള പരിശുദ്ധ ദിനഹാ നാലാമൻ കാതോലിക്കോസാണ് ഇവരുടെ പാത്രിയർക്കീസ്.
ഉള്ളടക്കം |
പേരിനു പിന്നിൽ
കൽദായ എന്ന പദത്തിന്റെ സുറിയാനി അർത്ഥം മന്ത്രവാദി, ഗണികൻ എന്നൊക്കെയാണെങ്കിലും ലത്തീനിലും മറ്റു യൂറോപ്യൻ ഭാഷകളിലും ഈ പദം സിറിയൻ ദേശീയതയെയും സിറിയൻ അല്ലെങ്കിൽ അറമായിക് ഭാഷകളെയും (പ്രത്യേകിച്ച് ദാനിയേലിന്റെ പുസ്തകത്തിലെ ചില അദ്ധ്യായങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷാഭേദത്തെ) സൂചിപ്പിക്കാനാണ് ഉപയോഗിച്ചുപോന്നിരുന്നത്. 17ആം നൂറ്റാണ്ടിൽ മൊസൂളിലെ മിഷനറിമാരിൽനിന്ന് തുടങ്ങി പ്രസ്തുത പദം പൗരസ്ത്യ-പശ്ചാത്യ സിറിയൻ റീത്തുകളെ തമ്മിൽ വേർതിരിച്ചുസൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. പ്രസ്തുത കത്തോലിക്കർ പൗരസ്ത്യ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനികളെ സുറിയാനി ക്രിസ്ത്യാനികളെന്നും പാശ്ചാത്യ സുറിയാനി റീത്തുകാരെ നെസ്തോറിയന്മാരെന്നും വിളിച്ചുപോന്നു. എന്നാൽ നെസ്തോറിയൻ സഭാ വിശ്വാസികൾ തങ്ങളെ സുറിയാനിക്കാർ(സൂറായി) അല്ലെങ്കിൽ വെറും ക്രിസ്ത്യാനികൾ എന്നൊക്കെ മാത്രം സൂചിപ്പിച്ചുപോന്നു. ഇവരെ ഈ അടുത്തകാലത്തായി, പ്രധാനമായും ആംഗ്ലിക്കന്മാരിൽനിന്നു തുടങ്ങി, ചരിത്രപരമായി കൂടുതൽ ശരിയായ അസ്സീറിയൻ പൗരസ്ത്യ സഭ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ തുടങ്ങി.[1] ഈ അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ് കൽദായ സുറിയാനി സഭ.
ചരിത്രം
ഉദയംപേരൂർ സൂനഹദോസിനുശേഷം കത്തോലിക്കാ സഭയുമായി പുനഃരൈക്യപ്പെട്ടവരിൽ ചിലർ സിറിയൻ ഓർത്തഡോക്സ് സഭയിൽനിന്ന് തങ്ങൾക്കായൊരു നേതൃത്വത്തിന് ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ഈ ഉദ്യമം നിരന്തരമായി പരാജയപ്പെട്ടതിന്റെ ഫലമായി 1814-ൽ തൃശ്ശൂരിലെ ചില നസ്രാണികൾ ടർക്കിയിലെ കൊണാക്ക് ആസ്ഥാനമാക്കി വാണിരുന്ന പൗരസ്ത്യസഭാ കാത്തോലിക്കാ പാത്രിയർക്കീസ് വാഴിച്ച ഒരു ബിഷപ്പിനെ ലഭിക്കാൻ ശ്രമം തുടങ്ങി. അന്തോനി തൊണ്ടനാട്ട് എന്ന അച്ചനെ മാർ അബ്ദീശോ 1862-ൽ മെത്രാനായി വാഴിച്ചു. പുതുതായി വാഴിക്കപ്പെട്ട മെത്രാൻ 1882 മുതലാണ് മെത്രാപ്പോലീത്താ എന്ന നിലയിൽ പ്രവർത്തനം തുടങ്ങിയത്.
ഇന്ന്
കൽദായ സുറിയാനി സഭയുടെ കീഴിലുള്ള മാർ നഴ്സായി പ്രസ് അസ്സീറിയൻ പൗരസ്ത്യ സഭയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന (മിക്കപ്പോഴും "നെസ്തോറിയൻ" എന്നു കണക്കാക്കപ്പെടുന്ന) പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നു. 1968-ൽ സ്ഥാനമേറ്റ മാർ അപ്രേം മൂക്കനാണ് സഭയുടെ നിലവിലുള്ള മെത്രാപ്പോലീത്താ. സഭയുടെ ആസ്ഥാനം തൃശ്ശൂരും മെത്രാപ്പോലീത്തയുടെ ആസ്ഥാനപ്പള്ളി തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന മർത്താ-മറിയം കത്തീഡ്രലുമാണ്.
കൂടുതൽ അറിവിന്
അവലംബം
- മാർ അപ്രേം മൂക്കൻ, The Chaldean Syrian Church in India, (തൃശ്ശൂർ: മാർ നഴ്സായി പ്രസ്, 1977).
- മെത്രാപ്പോലീത്താ മാർ മൂക്കൻ, Church of the East, (St. Thomas Christian Encyclopaedia, തൃശ്ശൂർ: 1973).