കാഴ്ചക്കുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓണത്തോടനുബന്ധിച്ച് വിപണിയെത്തിയ വാഴക്കുലകൾ. തൃശ്ശൂർ,മുതുവറയിൽനിന്നുള്ള ദൃശ്യം
കാഴ്ച എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാഴ്ച (വിവക്ഷകൾ) എന്ന താൾ കാണുക. കാഴ്ച (വിവക്ഷകൾ)

തിരുവോണത്തിന് ക്ഷേത്രങ്ങളിലേയ്ക്ക്, പ്രധാനമായും ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചയായി നൽകുന്നതിനായി പ്രത്യേക പരിചരണത്തോടുകൂടി വളർത്തിയെടുക്കുന്ന ചെങ്ങഴിക്കോടൻ എന്നയിനം വാഴയുടെ കുലയെയാണ് കാഴ്ചക്കുല എന്നു വിളിക്കുന്നത്. ഉരുണ്ടതും ഏണുകൾ ഇല്ലാത്തതുമായ കായകളും സ്വർണനിറമുള്ള ഈയിനം വാഴക്കുലകളുടെ കൃഷി തൃശ്ശൂരിനുസമീപപ്രദേശങ്ങളായ തയ്യൂർ, എരുമപ്പെട്ടി, കരിയന്നൂർ, തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായിട്ടുള്ളത്.

ചെങ്ങഴിക്കോടൻ[തിരുത്തുക]

തൃശ്ശൂറിലെ തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ ചെങ്ങളിവാലി എന്ന സ്ഥലത്തു ഉണ്ടായതിനാലാണ് ചെങ്ങഴിക്കോടൻ എന്ന പേരുണ്ടയത്. ഇവിടെ നിന്നും മറ്റിടങ്ങളിലേക്ക് കാലാന്തരത്തിൽ വ്യാപിക്കുകയായിരുന്നു.[1]

പഴയകൊച്ചി രാജ്യത്തിലെ ഒരു രാജവംശമാണ് തലപ്പിള്ളി. ഇവിടുത്തെ നാടുവാഴികൾ ചെങ്ങഴി നമ്പ്യാരായിരുന്നു. അതിനാൽ ഇവരുടെ ആസ്ഥാനം ചെങ്ങഴിക്കോട് എന്നറിയപ്പെട്ടു. ഇന്ന് ഈ പ്രദേശം തൃശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിൽപ്പെടുന്നു. കാർഷിക സമ്പുഷ്ടവും ജൈവവൈവിധ്യവും ചേർന്ന ഈ ഭൂപ്രദേശം വിവിധ കാവ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിലെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് മുറജപത്തിനായി കാഴ്ചക്കുലകൾ ചെങ്ങഴിക്കോട്ടുനിന്ന് കൊണ്ടുപോയിരുന്നത്രെ. ഇതിനുള്ള നേന്ത്രവാഴകൾ ഇവിടെ മാത്രം കണ്ടുവരുന്നവയായിരുന്നു. ആ വാഴകൾ കരിയന്നൂരിലാണ് ആദ്യമായി കൃഷി ചെയ്തത്. മച്ചാട് മലകളിൽനിന്ന് ഉത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ തീരപ്രദേശങ്ങളിലെ എക്കൽ മണ്ണിൽ ഫലഭൂയിഷ്ഠമായ മണ്ണിൽ വളരുന്ന ഈ പ്രത്യേക വാഴയിനത്തിന് വിശേഷ പരിചരണമാണ് നൽകുന്നത്. ( http://www.deshabhimani.com/special/latest-news/506825 )

ഉപയോഗം[തിരുത്തുക]

ജന്മി-കുടിയാൻ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത്; ജന്മിയ്ക് കുടിയാൻ കഴ്ചവച്ചിരുന്നതും ഈ ഇനത്തിലെ കുലകളായിരുന്നു. ഇന്ന്, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കാഴ്ചക്കുല സമ്മാനിക്കുന്ന പതിവുണ്ട്. കൂടാതെ കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് പുതിയ ബന്ധുവീട്ടിൽ കാഴ്ചക്കുല നൽകുന്ന ആചാരവും നിലവിലുണ്ട്.

പ്രത്യേകത[തിരുത്തുക]

കുലയുടെ തൂക്കത്തിനും രൂപഭംഗിക്കും അനുസരിച്ചാണ് വിപണിയിലെ വില. ഇതിനുവേണ്ടി പ്രത്യേക പരിചരണങ്ങൾ നൽകി കർഷകർ വാഴകൾ വളർത്തുന്നു. സൂക്ഷിയ്ക്കുന്ന രീതിയും പ്രത്യേകമാണ്. കാഴ്ചകുലകളുടെ മാണിയും പോളയും കളയാറില്ല.

അവലംബം[തിരുത്തുക]

  1. "ഓണത്തിനൊരുങ്ങി ചെങ്ങഴിക്കോടൻ" (പത്രലേഖനം). തൃശ്ശൂർ: മലയാളമനോരമ. ആഗസ്റ്റ് 21, 2014. Archived from the original on 2014-08-21. Retrieved ആഗസ്റ്റ് 21, 2014. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കാഴ്ചക്കുല&oldid=3628214" എന്ന താളിൽനിന്ന് ശേഖരിച്ചത്