കടുമേനി ശ്രീ വിഷ്ണുമൂർത്തി മുണ്ഡ്യക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രം[തിരുത്തുക]

പണ്ട് വൻമരങ്ങളും കാടുകളും തിങ്ങിനിറഞ്ഞ വനപ്രദേശമായിരുന്നു കടുമേനി. സ്ഥലനാമത്തിൽ നിന്ന് തന്നെ അത് സ്പഷ്ടമാണ്. കാട്+മേനി=കടുമേനി(കാട് ധാരാളമുള്ള സ്ഥലം). പിൽകാലത്ത് മനുഷ്യൻ പറഞ്ഞു കടുമേനിയായി. മറ്റുതരത്തിൽ ചിന്തിച്ചാൽ കടുവ ധാരാളമുള്ള പ്രദേശമായിരുന്നു കടുമേനി എന്നു പഴമക്കാർ പറഞ്ഞു കേട്ടിടുണ്ട്.ദൈവസങ്കൽപ്പം കടുമേനിയിൽ എങ്ങനെയുണ്ടായി എന്നു അന്വേഷിച്ചാൽ വിഷ്ണുമൂർത്തിയുടെ മൂലാരൂഢമായ നീലേശ്വരം കോട്ടപ്പുറത്തുനിന്നാണ് ദേവനിവിടെ എത്തിയതെന്ന് പറയപ്പെടുന്നു.നൂറ്റാണ്ടുകൾക്കു മുൻപ് നീലേശ്വരം കോട്ടപ്പുറം ചെറുവൂട്ടാര തറവാട്ടിൽ നിന്ന് രണ്ട് വ്യക്തികളും കാര്യസ്ഥനും കൂടി ശ്രീ കമ്പല്ലൂർ കോട്ടയിൽ തറവാട്ടു വീട്ടിലേക്കു യാത്ര തിരിക്കുന്നു. വിവാഹ സംബന്ധമായ വിഷയമായിരുന്നു അവരുടെ യാത്രയുടെ ലക്ഷ്യം. അന്നത്തെ വഴിയാത്രയ്ക്കുപയോഗിച്ചിരുന്ന ഓലക്കുടയും ഭക്ഷണപ്പൊതിയും മുറുക്കാൻ ചെല്ലവും അവർ കയ്യിൽ കരുതിയിരുന്നു. ഉച്ചവെയിലിൻറെ കാഠിന്യം മൂത്തപ്പോൾ കടുമേനിയിലെ സുഖശീതളമായ കാനനഛായയിൽ അവർ വിശ്രമിച്ചു. മൂവരും അഭിമുഖമായി മൂന്ന് മരച്ചുവട്ടിൽ അവരുടെ കുട വച്ച് വിശ്രമിച്ചു. ഭക്ഷണം കഴിച്ചു താംമ്പൂല ചർവണവും നടത്തി യാത്ര തുടങ്ങാൻ വേണ്ടി കുടയെടുക്കാൻ തുനിഞ്ഞപ്പോൾ കുട നിലത്തുനിന്നും ഉയർത്തുവാൻ സാധിച്ചില്ല. എന്തോ ഒരു ദിവ്യ ശക്തി കുടവെച്ച സ്ഥലത്ത് കുടി കൊള്ളുന്നുണ്ടെന്ന് മനസ്സില്ലാക്കിയ അവർ ജ്യോതിഷ ചിന്ത പ്രകാരം വേണ്ടത് ചെയ്തു കൊള്ളാമെന്നു പ്രാർത്ഥിച്ചുകൊണ്ട് കുടയെടുത്ത് കമ്പല്ലൂർ കോട്ടയിൽ വീട്ടിൽ ചെന്ന് കാര്യങ്ങൾ അവിടെ അവതരിപ്പിച്ചു.ജ്യോതിഷ ചിന്ത പ്രകാരം കടുമേനിയിൽ കുടവെച്ച സ്ഥലത്ത് കോട്ടപ്പുറത്തുനിന്നും ശ്രീ വിഷ്ണുമൂർത്തി , ശ്രീ ചാമുണ്ട്ഡേശ്വരി, ശ്രീ പാലന്തായി എന്നിവർ എത്തി കുടി കൊണ്ടിരിക്കുന്നു എന്നു കണ്ടു. പണ്ട് അവർ വിശ്രമിച്ചിരുന്ന മരച്ചുവടുകൾ പിൽകാലത്ത് തറകെട്ടി പ്രതിഷ്ഠ നടത്തി.പ്രതിഷ്ഠാബിംബങ്ങളെ 'കാലും പലകയും' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനു വൃക്ഷവുമായി വളരെ സാദൃശ്യമുണ്ട്.മേൽകൂരയിലാത്ത പ്രതിഷ്ഠാത്തറകളാണ് കടുമേനിയിലുള്ളത്. വെയിലും മഴയും കൊണ്ട് ഭക്തരെ പരിപാലിച്ചുകൊണ്ടാണ് വൈകുണ്ഠനാഥനായ വിഷ്ണു ഭഗവാൻ കടുമേനിയിൽ കുടികൊള്ളുന്നത്. വിശ്വാസത്തോടുകൂടി കടുമേനി വൈകുണ്ഠനാഥനെ പ്രാർത്ഥിച്ചു പ്രവർത്തിച്ചാൽ ഏവർക്കും ഐശ്വര്യവും സമാധാനവും പ്രദാനം ചെയ്യുന്ന പുണ്യസങ്കേതമാണ് കടുമേനി ശ്രീ വിഷ്ണുമൂർത്തി മുണ്ഡൃക്കാവ്.2002 ഏപ്രിൽ 8 ന് കാവിൽ വച്ച് നടത്തിയ അഷ്ട മംഗല്യ സ്വർണ്ണപ്രശ്ന ചിന്ത പ്രകാരം കാവിൻറെ പഴക്കം 714 വർഷം എന്നാണ് ജ്യോത്സ്യർ മണിയറ പ്രകാശൻ കണ്ടെത്തിയത്. ഇന്ന്‌ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആൾക്കാർ തന്നെ 400 വർഷത്തെ പഴക്കം പറഞ്ഞു കേട്ടിടുണ്ട്. മുണ്ഡൃക്കാവിൻറെ പടിഞ്ഞാറു ഭാഗത്ത് വളരെക്കാലം മുമ്പ് ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നതായി പറഞ്ഞു കേൾക്കുന്നുണ്ട്. കാവിൻറെ പഴക്കത്തിന് കാവിൽ ഇപ്പോൽ അവശേഷിക്കുന്ന വൻമരങ്ങളായ പൂവം,കാഞ്ഞിരം,താന്നി മുതലായവ ഉദാഹരണങ്ങളാലാണ്‌.