ഉമർ മുഖ്താർ
ഇറ്റലിയുടെ ലിബിയൻ അധിനിവേശത്തിനെതിരെ ഇരുപത് വർഷത്തോളം സമരം ചെയ്ത ധീരനായ രക്തസാക്ഷിയാണ് ഉമർ മുഖ്താർ (1862-1931).ലിബിയയിലെ കിഴക്കൻ ബർഖ യുടെ ഭാഗമായ തബറുക്കിനടുത്തുള്ള ജാൻസൂളർ എന്ന കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം.നിഫ വർഗ്ഗത്തിൽ പെട്ടയാളാണ് ഉമർ മുഖ്താർ.1912 മുതൽ ഇറ്റലിയുടെ കടന്നാക്രമണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാട്ടം നടത്തിവന്ന അദ്ദേഹത്തെ നീണ്ട ഇരുപതു വർഷത്തിനൊടുവിൽ 1931 ൽ ഇറ്റാലിയൻ സൈന്യം പിടികൂടി തൂക്കി കൊല്ലുകയായിരുന്നു.
ഉള്ളടക്കം |
ആദ്യകാല ജീവിതം [തിരുത്തുക]
ഉമർ മുഖ്താറിന് പതിനാറ് വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു.പിന്നീട് അദ്ദേഹത്തെ സംരക്ഷിച്ചത് ഹുസൈൻ അൽ ഖറനൈനിയായിരുന്നു. ആദ്യകാലത്ത് ഖുർആൻ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട് ഉമർ മുഖ്താർ.
ഇറ്റലിയുടെ ലിബിയൻ അധിനിവേശം [തിരുത്തുക]
1911 ലെ ഇറ്റലി-തുർക്കി യുദ്ധസമയത്ത് ഇറ്റലിയുടെ ഒരു വ്യോമ വിഭാഗം അഡ്മിറൽ ല്യൂജി ഫറാവെല്ലിയുടെ നേതൃത്വത്തിൽ ലിബിയൻ തീരത്ത് എത്തുകയും (അന്ന് ലിബിയ ഒട്ടോമൻ തുർക്കികകളുടെ നിയന്ത്രണത്തിലാണ്) എല്ലാ ലിബിയക്കാരും ഇറ്റലിക്ക് കീഴടങ്ങണമെന്നും അല്ലെങ്കിൽ ട്രിപ്പോളി നഗരം നശിപ്പിക്കുമെന്നും മുന്നറിയിപ്പു നല്കി. കീഴടങ്ങുന്നതിന് പകരം ലിബിയക്കാരെല്ലാം പലായനം ചെയ്യുകയാണുണ്ടായത്. മൂന്നു ദിവസം ശക്തമായി ബോംബാക്രമണം നടത്തിയ ഇറ്റാലിയൻ സൈന്യം ട്രിപ്പോളിക്കാരെല്ലാം ഇറ്റലിയോട് കൂറുണ്ടായിരിക്കണമെന്ന് പ്രഖ്യാപിച്ചു. ഇത് ഇറ്റാലിയൻ സാമ്രാജ്യത്വശക്തികളും ഉമർ മുഖ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയൻ പോരാളികളും തമ്മിലുള്ള നീണ്ട യുദ്ധത്തിനു കാരണമാവുകയായിരുന്നു.
ഗറില്ല യുദ്ധമുറ [തിരുത്തുക]
ഖുർആൻ അദ്ധ്യാപകൻ എന്നതോടൊപ്പം തന്നെ ഉമർ മുഖ്താർ മരുഭൂമിയിലെ യുദ്ധതന്ത്രത്തിൽ നൈപുണ്യമുള്ള ആളുമായിരുന്നു. ലിബിയയുടെ ഭൂമിശാസ്ത്ര ഘടന നന്നായി അറിയുമായിരുന്ന ഉമർ മുഖ്താറിന് തന്റെ ഈ അറിവ് ഇറ്റാലിയൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിൽ മുതൽക്കൂട്ടായി.ഇറ്റാലിയൻ സൈന്യത്തിനാണങ്കിൽ മരുഭൂമിയിലെ യുദ്ധരീതികളൊന്നും വലിയ വശമുണ്ടായിരുന്നുമില്ല.ഉമർ മുഖ്താറിന്റെ ചെറുതെങ്കിലും ശക്തരായ പടയാളികൾ ഇറ്റാലിയൻ സൈന്യത്തിനെതിരെ ആവർത്തിച്ചാവർത്തിച്ച് ആക്രമണം നടത്തിവന്നു. ഇറ്റാലിയൻ പടയെ ആക്രമിക്കുക മാത്രമല്ല തന്ത്രപരമായി അവരുടെ വാർത്താവിനിമയ സംവിധാനം, വൈദ്യുതി, വെള്ളം എന്നിവ വിഛേദിക്കുകയും ചെയ്തു. ഉമർ മുഖ്താറിന്റെ ഗറില്ലാ യുദ്ധമുറ ഇറ്റാലിയൻ സൈന്യത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു.
യഥാര്ത്ഥ പോരാളി [തിരുത്തുക]
1924 ൽ ഇറ്റാലിയൻ ഗവർണ്ണർ ഏണെസ്റ്റോ ബോംബെല്ലി ജബൽ അഖ്തർ മലനിരകളിൽ രൂപവത്കരിച്ച ഗറില്ലാവിരുദ്ധ സൈന്യം ലിബിയൻ പോരാളികള്ക്ക് കടുത്ത നാശം വരുത്തിവച്ചു. മുഖ്താർ ഉടനെ തന്റെ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ഈജിപ്തിന്റെ സഹായത്താൽ തിരിച്ചടിക്കാൻ തുടങ്ങി.റഹീബയിലെ പോരാട്ടത്തിൽ ഉമർ മുഖ്താർ ഇറ്റാലിയൻ പടയെ ഞെട്ടിപ്പിച്ചു. ഇറ്റാലിയൻ സൈന്യം നിരന്തരം വേട്ടയാടികൊണ്ടിരുന്ന സെന്സൂങയിറ്റ് വിഭാഗങ്ങളെ 1927-1928 കാലഘട്ടത്തിൽ മുഖ്താർ പുന:സംഘടിപ്പിക്കുകയുണ്ടായി. ഇറ്റാലിയൻ ഗവർണ്ണറായിരുന്ന ജനറൽ തറുസ്സിക്ക് പോലും ഉമർ മുഖ്താറിന്റെ അസാധാരണമായ സ്ഥിരോത്സാഹത്തെയും ഇച്ഛാശക്തിയെയും അംഗീകരിക്കേണ്ടി വന്നു.
മുഖ്താറിനെതിരെയുള്ള ശക്ത്മായ പോരാട്ടം പരാജയമായപ്പോൾ ബെനിറ്റോ മുസ്സോളിനിയ്ടെയും എമിലോ ഡി ബോണയുടെയും ആശിർവാദത്താൽ ഇറ്റാലിയൻ സൈനിക ജനറൽ പുതിയൊരു തന്ത്രം രൂപവത്കരിച്ചു.ജിബലിലുള്ള പതിനായിരത്തോളം വരുന്ന ജനങ്ങളെ തീരപ്രദേശത്തുള്ള കോൺസണ്ട്രേഷൻ ക്യാമ്പിലേക്ക് മാറ്റും ;ലിബിയൻ -ഈജിപ്ഷ്യൻ അതിര്ത്തിയായ ഗിയറാബുബ് അടയ്ക്കും . ഇതായിരുന്നു ആ തന്ത്രം.ഇതിലൂടെ പോരളികൾക്കുള്ള വിദേശ സഹായവും സ്വദേശികളുടെ പിന്തുണയും തടയാൻ കഴിയും എന്ന് ഇറ്റാലിയൻ അധികാരികൾ തിരിച്ചറിഞു.ഇത് ശരിക്കും ഫലിച്ചു എന്ന് വേണം മനസ്സിലാക്കാൻ.എങ്കിലും ഉമർ മുഖ്താർ കടുത്ത പ്രയാസങ്ങളിലും ഇറ്റാലിയൻ സൈന്യത്തിനെതിരെ പോരാടി.1931 സെപ്റ്റംബർ 11 ന് ഒളിച്ചിരുന്ന സൈനികർ സൊനറ്റക്ക് അടുത്തുവെച്ച് ഉമർ മുഖ്താറിനെ പിടികൂടി.
മുഖ്താറിന്റെ അവസാനത്തെ എതിരാളിയായിരുന്ന ഇറ്റാലിയൻ ജനറൽ റുഡോള്ഫ്‍ ഗ്രസിയനി നൽകുന്ന ഈ വിവരണം മുക്താറിനോടുള്ള ബഹുമാനം ഒട്ടും കുറയാത്തതാണ്:"പൗരുഷനായ ഒത്ത നീളമുള്ള വെളുത്ത മുടിയോടുകൂടിയ താടിയും മീശയുമുള്ള ഉമർ, മതപരമായി നല്ല വിവരമുള്ളയാളും ബുദ്ധികൂർമ്മതയും ഊർജ്ജസ്വലതയും പ്രകടിപ്പിച്ച വ്യക്തിയുമായിരുന്നു.നിസ്സ്വാർഥനായ അദ്ദേഹം വിട്ടുവീഴ്ച്ചക്കൊരുക്കമല്ലാത്ത ആളുമായിരുന്നു.സെൻസൂയിറ്റ് വിഭാഗത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തിയായിരുന്നെങ്കിലും മതഭക്തനായ ഒരു ദരിദ്രനായിരുന്നു മുഖ്താർ."
തൂക്കിലേറ്റുന്നു [തിരുത്തുക]
1931 സെപ്റ്റംബർ 11 ന് ഉമർ മുഖ്താർ യുദ്ധത്തിൽ പരിക്കേല്പ്പിക്കപെടുകയും സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്യുകയാണ്.ഒരു സമ്മാനം നേടിയെടുത്ത പ്രതീതിയായിരുന്നു ഇറ്റാലിയൻ സൈന്യത്തിന് മുഖ്താറിനെ പിടികൂടൽ.മുഖ്താറിന്റെ മനോധൈര്യം ജയിലിലെ മറ്റു ആളുകളെ അമ്പരപ്പിച്ചു.തന്നെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരുടെ കണ്ണുകളിലേക്ക് നോക്കി ഖുർആൻ ഉരുവിടുകയായിരുന്നു ഉമർ മുഖ്താർ എന്ന് അദ്ദേഹത്തെ ചോദ്യംചെയ്തവർ പിന്നീട് സമ്മതിക്കുകയുണ്ടായി.വെറും മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ വിചാരണ ചെയ്ത് കുറ്റപ്രത്രം സമർപ്പിക്കുകയും പരസ്യമായി തൂക്കിലേറ്റൂകയുമാണുണ്ടായത്.പണ്ഡിതന്മാരും ചരിത്രകാരന്മാരും അദ്ദേഹത്തിന്റെ വിചാരണ മാന്യവും നിഷ്പക്ഷവുമാണോ എന്നകാര്യത്തിൽ സംശയാലുക്കളാണ്[1].അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് തൂക്കിലേറ്റുന്നവർ ചോദിച്ചപ്പോൾ അദ്ദേഹം ഖുർആനിലെ ഈ വചനം ഉരുവിട്ടു:"നമ്മളെല്ലാം ദൈവത്തിൽനിന്ന്;ദൈവത്തിലേക്കു തന്നെ നമ്മുടെ മടക്കവും". ഇറ്റാലിയൻ കോടതിയുടെ നിർദ്ദേശത്തോടെയും ലിബിയൻ സ്വാതന്ത്ര്യസമരം ഇതോടുകൂടി അന്ത്യംവരിക്കുമെന്ന ഇറ്റാലിയൻ സൈന്യത്തിന്റെ പ്രതീക്ഷയോടെയും 1931 സെപ്റ്റംബർ 16 ന് സെല്ലുഖൻ കോൺസണ്ട്രേഷൻ ക്യാമ്പിലെ തന്റെ അനുയായികൾക്ക് മുമ്പിൽ ഉമർ മുഖ്താർ തൂക്കിലേറ്റപ്പെട്ടു[2].
മുഖ്താർ ഓർമിക്കപ്പെടുന്നു [തിരുത്തുക]
ലിബിയയുടെ പത്ത് ദിനാർ നോട്ടിൽ മുഖ്താറിന്റെ ചിത്രം അച്ചടിച്ചിരിക്കുന്നു. മുഖ്താറിന്റെ അവസാന നാളുകൾ ആവിശ്കരിച്ച ഒരു ചലച്ചിത്രമാണ് മുസ്തഫ അക്കാദ് സംവിധാനം ചെയ്ത "ദ ലയൺ ഓഫ് ഡെസര്ട്ട് " (1981). 2009 ജൂൺ 10 ന് ലിബിയൻ നേതാവ് മുഅമ്മർ ഖദ്ദാഫി ഇറ്റലിയിലെ തന്റെ ആദ്യസന്ദർശനത്തിൽ റോമിലെത്തി അവിടുത്തെ പ്രധാനമന്ത്രി സിൽവിയോ ബര്ലുസ്കോണിയെ സന്ദർശിക്കുന്നത് മുഖ്താർ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രശസ്ത്മായ ചിത്രം തുന്നിച്ചേർത്ത കോട്ടണിഞ്ഞുകൊണ്ടാണ്[3]. ഊ ചിത്രത്തിന്റെ മലയാള പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.[4]
അവലംബം [തിരുത്തുക]
- ↑ Secret Proceedings in the Italians Trial [1]
- ↑ Libya History britannica.com [2]
- ↑ Gaddafi visits Italy
- ↑ http://www.youtube.com/watch?v=ZCYT1Y63kQA
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Italian occupation and resistance
- Secret proceedings in the Benghazi trial
- Why Libya Commemorates the 'Black Day'
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Lion of the Desert (1981)
- Omar Al-Mokhtar - Lion of The Desert