ഈരാറ്റുപേട്ട
| ഈരാറ്റുപേട്ട | |
| 9.6794° N 76.7806° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കോട്ടയം |
| ഭരണസ്ഥാപനങ്ങൾ | |
| ' | |
| വിസ്തീർണ്ണം | 7.5ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 29,675 |
| ജനസാന്ദ്രത | 4000/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
686121, 686122, 686124 +914822 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കേരളത്തിലെ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു ചെറു പട്ടണമാണ് ഈരാറ്റുപേട്ട. പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ (12 കി.മീ), കാഞ്ഞിരപ്പള്ളി (17 കി.മീ), തൊടുപുഴ (30 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ. പ്രസിദ്ധ ടൂറിസ്റ് കേന്ദ്രമായ വാഗമണിലേക്ക് ഇവിടെനിന്ന് 28 കി.മീ ദൂരമുണ്ട്. പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്. ഇവിടെനിന്ന് 120 കി.മീ ദുരമാണ് ശബരിമലയിലേക്കുള്ളത്. എരുമേലിയിലേക്ക് 31 കി.മീറ്ററും. ഈരാറ്റുപേട്ടയിലാണ് പ്രമുഖ ക്രിസ്ത്യൻ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പള്ളി സ്ഥിതി ചെയ്യുന്നത്.
കോട്ടയമാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റേഷൻ. നെടുമ്പാശ്ശേരിയാണ്അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
ഈരാറ്റുപേട്ട ഇപ്പോൾ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ്. ഇടക്കാലത്ത് മുനിസിപ്പാലിറ്റിയായി ഉയർത്തിയിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രം
വടക്കേക്കര, തെക്കേക്കര, കിഴക്കേക്കര എന്നീ മൂന്നു കരകളിലായി ഈരാറ്റുപേട്ട പട്ടണം വ്യപിച്ചു കിടക്കുന്നു. അക്ഷാംശം 9.7 വടക്കും രേഖാംശം 76.78 കിഴക്കും ആയി സ്ഥിതിചെയ്യുന്നു. 9.7° N 76.78° E[1]. കടൽ നിരപ്പിൽ നിന്നുള്ള ഉയരം 24 മീറ്റർ ആണ് (78 അടി).
വടക്കേക്കര, തെക്കേക്കര പാലങ്ങളാണ് ഈരാറ്റുപേട്ടയുടെ മൂന്ന് കരകളെ പരസ്പരം ബന്ധിപ്പിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കു ഒഴിവക്കാൻ ഇപ്പോൾ പുതുതായി രണ്ട് കോസ്‌വേകൾ കൂടി നിർമിച്ചിട്ടുണ്ട്.
[തിരുത്തുക] ചരിത്രം
പൂഞ്ഞാർ ആറും (തെക്കനാറ്) തീക്കോയി ആറും (വടക്കനാറ്) സംഗമിച്ച് മീനച്ചിലാർ രൂപംകൊള്ളുന്ന ഈ സ്ഥലം, ഈരാറുകൾക്ക് ഇടയിലുള്ള സ്ഥലം എന്ന അർത്ഥത്തിൽ ഈരാറ്റിട എന്നാണ് അറിയപ്പെട്ടിരുന്നത്. ഈരാപൊലി, ഈരാപ്പുഴ, ഈരാറ്റുപുഴ ഇവയെല്ലാം ഈ പേരിന്റെ രൂപ പരിണാമങ്ങളായിരുന്നു. (ഇവിടത്തെ പ്രസിദ്ധമായ ക്രിസ്ത്യൻ ദേവാലയമായ അരുവിത്തുറ പള്ളിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമ്പോൾ പ്രധാന കാർമികൻ ഈരാറ്റുപുഴ എന്ന പേര് തന്നെയാണ് ഇപ്പോഴും വിളിച്ചുപറയുന്നത്). ഈരാറുകൾ യോജിച്ച് പുഴയായിത്തീരുന്ന ഈരാറ്റു'പുഴ' ഈരാറ്റു'പേട്ട'യായി മാറിയത് ഈ നാടിന്റെ കേവലം കുഗ്രാമത്തിൽനിന്നും വാണിജ്യ കേന്ദ്രത്തിലേക്കുള്ള പുരോഗതിയുടെ സൂചന കൂടിയാണ്. 'പേട്ട' എന്ന വാക്കിന് ശബ്ദതാരാവലി നൽകിയിരിക്കുന്ന അർത്ഥം പ്രത്യേക കച്ചവട സ്ഥലം, അങ്ങാടി, നഗര പ്രാന്തത്തിലെ ചന്ത, താവളം എന്നൊക്കെയാണ്. ഈ എല്ലാ അർത്ഥത്തിലും ഇത് പേട്ടയായിത്തീരുകയായിരുന്നു. പ്രകൃതിദത്തമായ ഒരു ഉൾനാടൻ തുറമുഖത്തിന്റെ പ്രൌഢിയുള്ള വാണിജ്യ കേന്ദ്രമായതോടൊപ്പം തമിഴ്‌നാട്ടിൽനിന്നും പതിനെട്ടാം ശതകം വരെ കച്ചവട ചരക്കുകളുമായെത്താറുണ്ടായിരുന്ന കാളവണ്ടികളുടെ താവളവുമായിരുന്നു ഈരാറ്റുപേട്ട. നാട്ടുരാജ്യമായിരുന്ന പൂഞ്ഞാറിന്റെ സൈനികരെ വിന്യസിച്ചിരുന്ന സൈനികത്താവളവും ഇതു തന്നെയായിരുന്നു.
ഈരാറ്റുപേട്ടയിൽ പാലങ്ങൾ വരുന്നതിന് മുമ്പ് മീനച്ചിലാറും പോഷക നദികളും ചേർന്ന് മൂന്നായി കീറിമുറിച്ച പ്രദേശമായിരുന്ന് ഇത്. വർഷകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊകങ്ങളിൽ കിഴക്കേക്കര ഒരു ദ്വീപ് പോലെ ഒറ്റപ്പെടുമായിരുന്നു. അതി സാഹസികൻമാർ വെള്ളം നീന്തി കടന്ന് ലക്ഷ്യത്തിലെത്തുമായിരുന്നു. നിശ്ചിത ഇടവേളകളിൽ കരകവിയാറുണ്ടായിരുന്നെങ്കിലും മീനച്ചിലാർ ഈരാറ്റുപേട്ടയുടെ ജീവനാഡിയായിരുന്നു. വർഷകാലങ്ങളിൽ കടത്തുവള്ളങ്ങളും ചങ്ങാടങ്ങളും മൂന്നു കരകളേയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന രണ്ടാറ്റും മുന്നി ഇന്ന് ഒരോർമ മാത്രമാണ്. പടിഞ്ഞാറുനിന്നും പലചരക്കുകളുമായെത്തി തിരികെ മലഞ്ചരക്കുകളുമായി പോകാൻ നിരനിരയായി കാത്തുകെട്ടിക്കിടക്കുന്ന കെട്ടുവള്ളങ്ങൾ മുക്കടയുടെ വാണിജ്യ മേൽക്കോയ്മ വിളിച്ചോതുന്നുവയായിരുന്നു. ഹരിക്കലാമ്പും കത്തിച്ചുവെച്ച് നിരനിരയായി പടിഞ്ഞാറോട്ട് നീങ്ങുന്ന തടിച്ചങ്ങാടങ്ങൾ രാത്രികാലങ്ങളിലെ പതിവു കാഴ്ചകളായിരുന്നു. പുറംനാടുകളിലേക്ക് തടികൾ എത്തിച്ചിരുന്ന പ്രകൃതിദത്തമായ മാർഗ്ഗമായിരുന്നു അത്. ആലപ്പുഴ തുറമുഖം വികസിക്കുന്നതിന് മുമ്പ് ഒരു ഉൾനാടൻ തുറമുഖം തന്നെയായിരുന്നു ഈരാറ്റുപേട്ട.
വേനൽക്കാലമായിക്കഴിഞ്ഞാൽ ചാലിട്ടൊഴുകുന്ന കൊച്ചരുവിയായി മാറുന്ന ആ തെളിനീർ പ്രവാഹത്തിന്റെ ഇരുവശങ്ങളിലും ശുഭ്രസുന്ദരമായ മണൽപ്പുറം രൂപംകൊള്ളും. പിന്നീടത് ഈരാറ്റുപേട്ടയുടെ സാംസ്കാരിക കേന്ദ്രമാണ്. നിരവധി താൽക്കാലിക കച്ചവട പീടികകൾ ഉയർന്നുവരുന്നു. അതോടെ ഉത്സവങ്ങളുടേയും മേളകളുടേയും മഹാസമ്മേളനങ്ങളുടേയും വേദിയായിമാറുകയായി. ദേശീയ പ്രസ്ഥാനത്തിന് ഉത്തേജനം പകരാൻ മകൾ ഇന്ദിരയുമൊത്ത് വന്ന ജവഹർലാൽ നെഹ്റുവിന് ആതിഥ്യമരുളിയത് ഈ മണൽപ്പുറത്തായിരുന്നു. മനുഷ്യന്റെ കൈകടത്തിൽമൂലം ഇന്ന് മണൽപ്പുറമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
ഈരാറ്റുപേട്ടയിൽ ജനവാസം എന്നു തുടങ്ങിയെന്നനുമാനിക്കാൻ പറ്റിയ രേഖകളൊന്നുമില്ല. എങ്കിലും ക്രിസ്തുവിനു മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. മണ്ണിന്റെ മക്കളായ അവർ ഏതെങ്കിലും പ്രത്യേക ജാതിവിഭാഗത്തിൽ പെട്ടവരായിരുന്നു എന്ന് കരുതാൻ നിർവാഹമില്ല. വ്യത്യസ്ത ജാതികളും ഉപജാതികളും ഉണ്ടായിരുന്നു. പരമ്പരാഗതമായി നിലനിൽക്കുന്ന ചില വീട്ടുപേരുകൾ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. കൊല്ലൻപറമ്പ്, ആശാരിപറമ്പ്, തട്ടാൻപറമ്പ്, മനയ്ക്കപ്പറമ്പ്, കണിയാൻകുന്ന് തുടങ്ങിയവ ഉദാഹണം. ഈ ജാതികളിൽ പെട്ടവർ സ്ഥിര താമസമാക്കിയിരുന്ന പ്രദേശങ്ങൾ മുസ്ലിംകളുടെ കൈവശമെത്തിയപ്പോഴും ഒരു മേൽവിലാസമെന്ന നിലയിൽ അതേ പേരുകൾ തന്നെ നിലനിർത്തിയതായിരിക്കാം എന്ന് അനുമാനിക്കുന്നു.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഈരാറ്റുപേട്ടയെക്കുറിച്ച പരാമർശങ്ങളുണ്ട്.
എ.ഡി 600 കളിൽ തന്നെ ഇസ്ലാം മത പ്രചാരകർ ഇവിടെയെത്തിയതായി കരുതപ്പെടുന്നു. ക്രിസ്തുമത പ്രചാരകനായ സെന്റ് തോമസും ഇവിടം സന്ദർശിച്ചിരുന്നു.
[തിരുത്തുക] ജനവിഭാഗങ്ങൾ
തദ്ദേശീയരായ ജനസമൂഹത്തെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കാം.
1. മണ്ണിന്റെ മക്കളായ അടിസ്ഥാന വർഗം -ഹൈന്ദവ വിഭാഗങ്ങളും അവരിൽനിന്നും പരിവർത്തനം ചെയ്ത ക്രൈസ്തവ മുസ്ലിം വിഭാഗങ്ങളും ഇതിൽപെടുന്നു.
2. മലയാളി കുടിയേറ്റക്കാർ -ക്രിസ്തു മതത്തിന്റെ ആഗമനത്തോടൊപ്പം കൊടുങ്ങല്ലൂരിൽനിന്നും പതിനാലാം ശതകത്തിൽ നിലയ്ക്കലിൽനിന്നും കുടിയേറിയ ക്രൈസ്തവവരും ഇസ്ലാം മതത്തിന്റെ ആഗമനത്തെ തുടർന്ന് കൊച്ചിക്കടുത്തുള്ള ഇടപ്പള്ളിയിൽനിന്നെത്തിയ മുസ്ലിംകളായ മേത്തർ വിഭാഗത്തിൽപെട്ടവരും പിൽക്കാലത്ത് മലപ്പുറം, എറണാകുളം ജില്ലകളിൽനിന്നെത്തിയ വിവിധ കുടുംബക്കാരായ മുസ്ലിംകളും ഈ വിഭാഗത്തിൽ പെടുന്നു.
3. തമിഴ് കുടിയേറ്റക്കാർ -പന്ത്രണ്ടാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ മധുരയിൽനിന്നെത്തിയ പൂഞ്ഞാർ രാജകുടുംബത്തോടൊപ്പം അവരുടെ വിശ്വസ്ത സേവകരും അംഗരക്ഷകരുമായെത്തിയ ഖാൻ കുടുംബക്കാരായ മുസ്ലിംകളും ചെട്ടി വിഭാഗത്തിൽപെട്ട ഹിന്ദുക്കളും പതിനാലാം നൂറ്റാണ്ടിൽ നത്തം, പുളിയൻകുടി തുടങ്ങിയ തമിഴ് പ്രദേശങ്ങളിൽനിന്നും മറവൻമാരുടെ ശല്യത്തെത്തുടർന്ന് നാടുവിട്ടെത്തിയ റാവുത്തൻമാരും ഈ വിഭാഗത്തിൽപെടുന്നു. ഇവർ ഇപ്പോഴും തമിഴ് കലർന്ന മലയാളമാണ് സംസാരിക്കുന്നത്.
ഇതിനു പുറമേ സൌദി അറേബ്യയിൽ വേരുകളുള്ള മറ്റൊരു വിഭാഗം കൂടിയുണ്ട്. മുമ്പ് പരാമർശിച്ച ശൈഖ് സഈദ് ബാവയുടെ സന്താനപരമ്പരയായ ലബ്ബമാരാണ് അവർ.
ഈ വിഭാഗങ്ങളിൽ കച്ചവടത്തെ ആശ്രയിച്ചിരുന്ന മുസ്ലിംകൾ ഈരാറ്റുപേട്ടയിൽ തന്നെ സ്ഥിരവാസമുറപ്പിച്ചപ്പോൾ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾ തേടി ക്രൈസ്തവ വിഭാഗം സമീപസ്ഥങ്ങളായ മലയോരങ്ങളിലേക്ക് ചേക്കേറുകയുണ്ടായി. തൊഴിലാളികളായ മറ്റുള്ളവർ തൊഴിലിന്റെ ലഭ്യതയനുസരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറ്റുകയും ചെയ്തു. ഇതാണ് ഈരാറ്റുപേട്ട മുസ്ലിം ഭൂരിപക്ഷ പ്രദേശമായിത്തീരാൻ കാരണം.
[തിരുത്തുക] ഗതാഗതം
- ഇതുവഴി പോകുന്ന സംസ്ഥാന പാതകൾ
- ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേ
- ഈരാറ്റുപേട്ട-പീരുമേട് ഹൈവേ
- പുനലൂർ-മൂവാറ്റുപുഴ ഹൈവേ
[തിരുത്തുക] മതങ്ങൾ
[തിരുത്തുക] ഹൈന്ദവർ
ഈരാറ്റുപേട്ടയിലെ ആദ്യത്തെ ആരാധനാലയം ഈരാറുകളുടെ സംഗമ സ്ഥാനത്ത് നിലകൊള്ളുന്ന അങ്കാളമ്മൻ കോവിലാണ്. നടയ്ക്കൽ ഭഗവതി ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു ഹൈന്ദവ ആരാധനാലയം. പൂഞ്ഞാർ കോയിക്കൽ തമ്പുരാക്കൻമാർ നിർമിച്ചതാണിത്. ഇപ്പോഴും അവരുമായി ബന്ധപ്പെട്ട് തന്നെയാണ് അതിന്റെ നടത്തിപ്പ്. അങ്കാളമ്മൻ കോവിലിലെ ശിവരാത്രി ആഘോഷവും ഭഗവതി ക്ഷേത്രത്തിലെ മീനഭരണിയും ജാതിമത ഭേദമെന്യേ നിരവധി പേരെ ആകർഷിക്കുന്ന ഉത്സവങ്ങളാണ്.
[തിരുത്തുക] ക്രൈസ്തവർ
എ.ഡി 50-72 കാലത്ത് ഇന്ത്യയിൽ സുവിശേഷ പ്രചാരണം നടത്തിയ തോമാശ്ളീഹ (സെന്റ് തോമസ്) ഈരാറ്റുപേട്ട സന്ദർശിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്താൽ മാനസാന്തരപ്പെട്ടവരും കൊടുങ്ങല്ലൂരിൽനിന്നും നിലയ്ക്കലിൽനിന്നും കുടിയേറിയവരുമാണ് ഇവിടത്തെ ക്രൈസ്തവ സമൂഹം.
[തിരുത്തുക] അരുവിത്തുറപള്ളി
ക്രിസ്താബ്ദത്തിന്റെ ആദ്യ രണ്ട് ശതകങ്ങളിൽ ആരാധനാ കർമങ്ങൾക്കായി പള്ളികൾ സ്ഥാപിക്കപ്പെട്ടിട്ടില്ല എന്ന് ക്രൈസ്തവ ചരിത്രം പറയുന്നു. ഏതെങ്കിലും ഒരു സ്ഥലത്ത് വിശ്വാസികൾ ഒത്തുകൂടി കുരിശിന്റെ സാന്നിധ്യത്തിൽ പ്രാർഥിക്കലായിരുന്നു അക്കാലത്ത് പതിവ്. അതിനാൽ മൂന്നാം ശതകത്തിലായിരിക്കാം അരുവിത്തുറ പള്ളി സ്ഥാപിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു. ഹൈന്ദവ ക്ഷേത്ര മാതൃകയിലായിരുന്നു നിർമ്മാണം. ഇതിനെകം മൂന്നോ നാലോ തവണ പുതുക്കിപ്പണിതിട്ടുണ്ട്. 120 അടി ഉയരമുള്ള പള്ളി മാളികയുടെ മുകളിൽ 15 അടി പൊക്കമുള്ള ക്രിസ്തുരാജ പ്രതിമയോടുകൂടിയുള്ള പള്ളി 1952 ലാണ് പണി പൂർത്തിയാക്കിയത്. അരുവി (ചെറിയ നദി)യുടെ കരയിലുള്ള തുറ (വള്ളങ്ങൾ അടുക്കുന്ന കടവ്)യാണ് അരുവിത്തുറ.
[തിരുത്തുക] ഗീവർഗീസ് സഹദ
പതിനാലാം ശതകത്തിൽ നിലയ്ക്കൽ പള്ളി പോലിഗറിന്റെ പെരുംപറ്റ സൈന്യത്താൽ തകർക്കപ്പെട്ടതിനെ തുടർന്ന് അവിടെനിന്ന് പലായനം ചെയ്ത് ഇവിടെയെത്തിയ വിശ്വാസികൾ പള്ളിയിൽ സ്ഥാപിക്കപ്പെട്ടിരുന്ന ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം കൂടി കൊണ്ടുവന്നു. ഈ രൂപം അരുവിത്തുറ പളളിയിൽ സ്ഥാപിക്കുകയും കന്യാമറിയത്തിന്റെ പേരിൽ സമർപ്പിതമായിരുന്ന പള്ളി ഗീവർഗീസ് സഹദായുടെ പേരിൽ പുനസമർപ്പണം നടത്തപ്പെടുകയുമായിരുന്നു. ഒരു ഘോരസർപ്പത്തെ കുത്തിക്കൊല്ലുന്ന പടച്ചട്ടയണിഞ്ഞ കുതിരപ്പടയാളിയുടെ രൂപത്തിലുള്ള പ്രസ്തുത സ്വരൂപം തന്നെയാണ് ഇപ്പോൾ പള്ളിയുടെ മുഖവാരത്തിന്റെ മധ്യത്തിലായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. (ഗീവർഗീസ് എന്ന സുറിയാനി പദത്തിന്റെ ഇംഗ്ളീഷ് ഭാഷാന്തരമാണ് ജോർജ്. സഹദാ എന്നാൽ രക്തസാക്ഷി എന്നർഥം. സെന്റ് ജോർജ് ചർച്ച് എന്ന് വിളിക്കപ്പെടാൻ കാരണമിതാണ്. ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനമായ അരുവിത്തുറപള്ളി സമീപസ്ഥങ്ങളായ 22 പള്ളികളുടെ നായകത്വം വഹിക്കുന്ന ഫൊറോനാ പള്ളിയാണ്. ഗീവർഗീസ് സഹദാ എന്ന അരുവിത്തുറ വലിയച്ചന്റെ പേരിൽ എല്ലാ വർഷവും ഏപ്രിൽ 22, 23, 24 തീയതികളിൽ നടത്തപ്പെടുന്ന തിരുനാൾ ദൂരെദിക്കുകളിൽനിന്നുപോലും ജാതി മത ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങളെ ആകർഷിക്കുന്ന വലിയ ആഘോഷമാണ്.
വിദ്യാഭ്യാസ രംഗത്ത് മഹത്തായ സേവനമാണ് പള്ളി നിർവഹിക്കുന്നത്. ആർട്സ് കോളേജ്, പാരലൽ കോളേജ്, ഹയർ സെക്കണ്ടറി സ്കൂൾ, എൽ.പി സ്കൂൾ, ഇംഗ്ളീഷ് മീഡിയം സ്കൂൾ എന്നിവ പള്ളിയുടെ കീഴിൽ നടന്നുവരുന്നു. കൂടാതെ അഞ്ച് സന്യാസിനി മഠങ്ങളും ഒരു അനാഥാലയവും ബാലികാ മന്ദിരവും പള്ളിയുടെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. ഈരാറ്റുപേട്ടയിലെ ഏക സ്റേഡിയവും അരുവിത്തുറ പള്ളി വകയായുള്ളതാണ്.
[തിരുത്തുക] മുസ്ലിംകൾ
ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ തന്നെ ഈരാറ്റുപേട്ടയിൽ ഇസ്ലാം എത്തിയതായി ചരിത്രം പറയുന്നു. മുഹമ്മദ് നബിയുടെ സ്വഹാബിയായ (ശിഷ്യൻ) മാലിക്ബിനു ദിനാറും സംഘവും ഹിജ്റ 21 (എ.ഡി 613) ൽ (ഖലീഫാ ഉമറിന്റെ ഭരണ കാലം) കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങി. അദ്ദേഹത്തിന്റെ സഹോദരീ പുത്രൻ മാലിക്ബിനു ഹബീബ് ഇസ്ലാം മത പ്രചാരണാർഥം തെക്കോട്ടുള്ള യാത്രക്കിടയിൽ ഈരാറ്റുപേട്ടയിലും എത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങളിൽ ആകൃഷ്ടരായ തദ്ദേശവാസികളായ നിരവധി പേർ ഇസ്ലാം സ്വീകരിച്ചു.
[തിരുത്തുക] നൈനാർ പള്ളി
ഇസ്ലാം മതത്തിന്റെ ആഗമനത്തോടൊപ്പം തന്നെയാണ് നൈനാർ പള്ളിയുടെ സ്ഥാപനവും. പൌരാണിക സംസ്കൃതിയുടെ പ്രഭവ കേന്ദ്രമായ അങ്കാളമ്മൻ കോവിലിനും ഭാരതപ്രേക്ഷിതനായ തോമാശ്ളീഹായുടെ സ്മരണകളുതിർക്കുന്ന അരുവിത്തുറ പള്ളിക്കും സമീപത്തായി ഏകദൈവ സന്ദേശം വിളംബരം ചെയ്യുന്ന മസ്ജിദിന്റെ നിർമ്മാണം ഗതകാല സമൂഹത്തിന്റെ സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്റേയും ഊഷ്മള ഭാവങ്ങളെ ധ്വനിപ്പിക്കുന്നു. ആദ്യം കേവലം ഒരു ഷെഡ് മാത്രമായിരുന്ന പള്ളി പന്നീട് ഘട്ടം ഘട്ടങ്ങളായി പുതുക്കിപ്പണിതിട്ടുണ്ട്. 1951 ൽ നിലവിലുണ്ടായിരുന്ന പള്ളി നിശ്ശേഷം പൊളിച്ചുമാറ്റി ആധുനിക രീതിയിൽ നിർമിച്ച കോൺക്രീറ്റ് സൌധമാണ് നിലവിലുള്ള പള്ളി. ജനബാഹുല്യം നിമിത്തം പിന്നീട് പല ഘട്ടങ്ങളിലും അത് വികസിപ്പിച്ചിട്ടുണ്ട്.
ശാഫി, ഹനിഫ ഭേദമെന്യേ എല്ലാ മുസ്ലിംകളും നമസ്കാരത്തിനും ഖബറടക്കത്തിനും നൈനാർ പള്ളിയുടെ അതിന്റെ ഖബർസ്ഥാനുമാണ് ഉപയോഗപ്പെടുത്തിവന്നിരുന്നത്. എന്നാൽ സ്ഥലപരിമിതിക്ക് പരിഹാരം എന്ന നിലയിലും ശാഫി മദ്ഹബുകാർക്ക് സ്വന്തമായ പള്ളി എന്ന വീക്ഷണത്തിലും പുതുപ്പള്ളി മഖാം വക സ്ഥലത്ത് ഒരു പള്ളി നിർമ്മിക്കുകയുണ്ടായി. എ.ഡി 1911 ൽ പണിപൂർത്തിയായ പള്ളി പുത്തൻപള്ളി എന്ന പേരിൽ അറിയപ്പെടുന്നു. 1953 ൽ ഇത് പുതുക്കിപ്പണിതു.
തെക്കേക്കരയിൽ മുമ്പു തന്നെ സ്ഥാപിക്കപ്പെട്ടിരുന്ന നമസ്കാര പള്ളി പുതുക്കി വിശാലമാക്കുകയും മുഹ്യിദ്ദീൻ പള്ളി എന്ന പേരിൽ ജുമുഅത്ത് പള്ളിയാക്കുകയും ചെയ്തു. ഈരാറ്റുപേട്ടയിലെ മൂന്ന് മഹല്ല് ജമാഅത്തുകളാണിവ. ഇപ്പോൾ ഈരാറ്റുപേട്ടയിൽ 12 ജുമുഅത്ത് പള്ളികളും ഇരുപത്തഞ്ചോളം നമസ്കാര പള്ളികളുമുണ്ട്.
[തിരുത്തുക] ശൈഖ് ഫരീദ് വലിയുല്ലാഹ്
അഫ്ഗാനിസ്ഥാനിലെ മുൾത്താനിൽ ജനിച്ച ശൈഖ് ഫരീദുദ്ദീൻ ഗഞ്ചശക്കർ വലിയുല്ലാഹ് ഇസ്ലാമിക പ്രബോധനാർഥം ഉപദ്വീപിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയുണ്ടായി. അതിനിടെ എ.ഡി 1240 കളിൽ ഈരാറ്റുപേട്ടയിലും എത്തിച്ചേർന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി പൂഞ്ഞാർ രാജാവ് കരമൊഴിവാക്കി നൽകിയ സ്ഥലത്താണ് അദ്ദേഹത്തിന്റെ സ്മാരകമായി പുതുപ്പള്ളി മഖാം നിർമിച്ചിരിക്കുന്നത്.
[തിരുത്തുക] ശൈഖ് സഈദ് ബാവ
മുഹമ്മദ് നബിയുടെ അനുചരനായിരുന്ന ഉക്കാശത്തുബ്നുമിഹ്സന്റെ സന്താന പരമ്പരയിൽപെട്ട ശൈഖ് അലി കുടുംബ സഹിതം ലക്ഷദ്വീപ് സമൂഹത്തിൽ പെട്ട ആന്ത്രോത്ത് ദ്വീപിൽ കുടിയേറുകയുണ്ടായി. അദ്ദേഹത്തിന്റെ പുത്രൻ ശൈഖ് സഈദ് ബാവ ഹിജ്റ 720 ൽ (എ.ഡി 1320) കൊച്ചി വഴി ഈരാറ്റുപേട്ടയിൽ എത്തിച്ചേർന്നു. അഗാധപണ്ഡിതനും സൂഫിവര്യനുമായിരുന്ന അദ്ദേഹം പ്രബോധന പ്രവർത്തനങ്ങളിൽ നിരതനായി. മേത്തർ കുടുംബത്തിൽനിന്നും വിവാഹം കഴിക്കുകയും ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. ഈരാറ്റുപേട്ടയിലെ ഏക മസ്ജിദായിരുന്ന നൈനാർ പള്ളിയിലെ ഖത്തീബ് സ്ഥാനം നൽകി ജനങ്ങൾ അദ്ദേഹത്തെ ആദരിച്ചു. മരണപ്പെട്ടപ്പോൾ പള്ളിയോടനുബന്ധിച്ചു തന്നെ ഖബറടക്കുകയും മഖ്ബറ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തോടുള്ള സ്നേഹാദരവുകളാൽ പിൽക്കാലത്ത് അദ്ദേഹത്തിന്റെ സന്താനപരമ്പരയിൽപെട്ടവർ മാത്രമാണ് (ലബ്ബമാർ) നൈനാർ പള്ളിയിൽ ഖത്തീബായി നിയമിക്കപ്പെട്ടുവരുന്നത്.
[തിരുത്തുക] ആരാധനാലയങ്ങൾ
[തിരുത്തുക] മുസ്ലിം
- പുത്തൻപള്ളി ജുമാ മസ്ജിദ്
- നൈനാർ ജുമാ മസ്ജിദ്, ടൌൺ
- മസ്ജിദുൽ മനാർ, തോട്ടുമുക്ക്
- മസ്ജിദുൽ ഹുദാ, നടയ്ക്കൽ
- മസ്ജിദുൽ അമാൻ, നടയ്ക്കൽ
- മുഹ്യുദ്ദീൻ മസ്ജിദ്, തെക്കേക്കര
- മസ്ജിദുന്നൂർ, കടുവാമുഴി
- മസ്ജിദുസ്സലാം, മാർക്കറ്റ് റോഡ്
- മസ്ജിദ് ജബലുന്നൂർ, തേവരുപാറ
- മസ്ജിദ് തൌഹീദ്, നടയ്ക്കൽ
- മസ്ജിദ് ജീലാനി, തെക്കേക്കര
- മസ്ജിദു ഫുർഖാൻ, മറ്റയ്ക്കാട്
- കൂടാതെ ഇരുപത്തഞ്ചോളം നമസ്കാര പള്ളികളും ഉണ്ട്.
[തിരുത്തുക] ഹിന്ദു
- അങ്കാളമ്മൻ കോവിൽ, ടൌൺ
- ഭഗവതി ക്ഷേത്രം, നടയ്ക്കൽ
[തിരുത്തുക] ക്രിസ്ത്യൻ
- സെന്റ് ജോർജ് ഫെറോനാ ചർച്ച്, അരുവിത്തുറ (പ്രസിദ്ധമായ ക്രിസ്ത്യൻ തീർഥാടന കേന്ദ്രം)
[തിരുത്തുക] രാഷ്ട്രീയം
എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും ഇവിടെ യൂനിറ്റുകളുണ്ട്. മുസ്ലിം ലീഗാണ് ഏറ്റവും ശക്തമായ പാർട്ടി. പഞ്ചായത്തിന്റെ രൂപവത്കരണ നാൾ മുതൽ ഇതുവരേയും മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. (കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയെങ്കിലും എൻ.സി.പി, പി.ഡി.പി അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ വീണ്ടും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തി).
കഴിഞ്ഞ മൂന്ന് തവണയായി പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ എം.എൽ.എയായ ശ്രീ. പി.സി. ജോർജ് ഈരാറ്റുപേട്ട സ്വദേശിയാണ്.
[തിരുത്തുക] വിദ്യാഭ്യാസ രംഗം
വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കംനിന്നിരുന്ന പ്രദേശമാണ് ഈരാറ്റുപേട്ട. ഇരുപതാം ശതകത്തിന്റെ തുടക്കത്തിൽ 10 ശതമാനത്തിൽ താഴെയായിരുന്നു സാക്ഷരതാ നിരക്ക്. ഇപ്പോൾ ടി.ബി നിലകൊള്ളുന്ന കുറ്റിപ്പാറയിൽ സ്ഥാപിക്കപ്പെട്ടിരുന്ന സർക്കാർ മലയാളം മിഡിൽ സ്കൂൾ എന്ന ഗവൺമെന്റ് യു.പി സ്കൂളായിരുന്നു ഏക വിദ്യാലയം. സമീപ പ്രദേശങ്ങളിൽ പോലും ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുളള സൌകര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തേഡ് ഫോറം (ഏഴാം ക്ളാസ്) പാസായവരായിരുന്നു അന്നത്തെ അഭ്യസ്തവിദ്യർ. അതുതന്നെ വിരലിലെണ്ണാവുന്നവർ. പിന്നീട് പൂഞ്ഞാർ ഇംഗ്ളീഷ് മിഡിൽ സ്കൂൾ ശ്രീമൂലവിലാസം സ്കൂൾ എന്ന പേരിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടതോടെയാണ് ഇതിന് ഒരളവെങ്കിലും പരിഹാരമായത്.
1939 ൽ നാട്ടിലെ വിദ്യാഭ്യാസ തൽപരരായ ഉദാരമതികൾ മുസ്ലിം ലോവർ പ്രൈമറി ഗേൾസ് സ്കൂൾ സ്ഥാപിച്ചു. പെൺകുട്ടികൾക്ക് മാത്രമായുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് സർക്കാർ ഏറ്റെടുക്കുകയും ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കുകയും ചെയ്തു. ഗവൺമെന്റ് മുസ്ലിം എൽ.പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ സ്കൂൾ ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗവൺമെന്റ് എൽ.പി സ്കൂളാണ്. ഈ സ്കൂൾ നാട്ടിലെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി മാറുകയുണ്ടായി.
1952 ൽ അരുവിത്തുറപള്ളി വകയായി സെന്റ് ജോർജ് ഹൈസ്കൂൾ സ്ഥാപിതമായി. ഈരാറ്റുപേട്ടയുടെ വിദ്യാഭ്യാസ പുരോഗതിയിൽ നെടുനായകത്വം വഹിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
പക്ഷേ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഹൈസ്കൂൾ വിദ്യാഭ്യാസം അപ്പോഴും അപ്രാപ്യമായിരുന്നു. ഇതിന് പരിഹാരമെന്നോണം നാട്ടിലെ ചില പ്രമുഖ വ്യക്തികളുടെ ശ്രമഫലമായി 1964 ൽ മുസ്ലിം ഗേൾസ് റസിഡൻഷ്യൽ ഹൈസ്കൂൾ സ്ഥാപിതമായി. പരേതരായ എം.കെ. കൊച്ചുമക്കാർ സാഹിബ് പ്രസിഡന്റും ഹാജി വി.എം.എ. കരീം സാഹിബ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയായിരുന്നു സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തത്. ഇവയൊക്കെയാണ് ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇപ്പോൾ ഇതു കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക] ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് ജോർജ് കോളേജ്, അരുവിത്തുറ
- ജോർജിയൻ കോളേജ്
- ന്യൂമാൻസ് കോളേജ്
- ലൊയോള കോളേജ്
- കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആന്റ് റിപ്രോഗ്രാഫിക് സെന്റർ
[തിരുത്തുക] സ്കൂളുകൾ
- മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, എം.ഇ.എസ് കവല
- അൽ മനാർ സീനിയർ സെക്കണ്ടറി സ്കൂൾ (സി.ബി.എസ്.ഇ), തോട്ടുമുക്ക്
- സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ, അരുവിത്തുറ
- ഗവമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, തെക്കേക്കര
- കരീം സാഹിബ് മെമ്മോറിയൽ ഹൈസ്കൂൾ, കാരയ്ക്കാട്
- അൽഫോൺസ ഇംഗ്ളീഷ് മീഡിയം സ്കൂൾ, അരുവിത്തുറ
- ഗവമെന്റ് മുസ്ലിം എൽ.പി. സ്കൂൾ, എം.ഇ.എസ് കവല
- സെന്റ് മേരീസ് എൽ.പി. സ്കൂൾ, അരുവിത്തുറ
- കടുവാമൂഴി എൽ.പി സ്കൂൾ
- ഗൈഡൻസ് പബ്ളിക് സ്കൂൾ, കുഴിവേലി
- ഹയാത്തുദ്ദീൻ എൽ.പി.സ്കൂൾ, തെക്കേക്കര
[തിരുത്തുക] സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ
- ഗവൺമെന്റ് ആശുപത്രി
- ഫയർ സ്റ്റേഷൻ
- കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ
- പോലീസ് സർക്കിൾ ഇന്സ്പെക്ടർ ഓഫീസ്
- 110 കെ.വി സബ് സ്റ്റേഷൻ
- മജിസ്ട്രേറ്റ് കോടതി
- സബ് രജിസ്ട്രാർ ഓഫീസ്
- കൃഷി ഓഫീസ്
- വില്ലേജ് ഓഫീസ്
- ബ്ളോക്ക് ഓഫീസ്
- സബ് ട്രഷറി
- മൃഗാശുപത്രി
- ടെലിഫോൺ എക്സ്ചേഞ്ച്
- പി.ഡബ്ള്യു.ഡി ഓഫീസ്
- ട്രാവലേഴ്സ് ബംഗ്ളാവ്
- കേരള വാട്ടർ അതോറിറ്റി
- ഓഡിയോ വിഷ്വൽ ആന്റ് റിപ്രോഗ്രാഫിക് സെന്റർ
[തിരുത്തുക] ആശുപത്രികൾ
- എം.ഇ.എസ് ഹോസ്പിറ്റൽ
- ഡി.ഇ നഴ്സിംഗ് ഹോം
- ബിസ്മി ഹോസ്പിറ്റൽ
- മെഡി കെയർ
- തെക്കേക്കര ഹോസ്പിറ്റൽ
- അലിഫ് ഹോസ്പിറ്റൽ
- പി.കെ.എം നഴ്സിംഗ് ഹോം
- പി.എം.സി. മൾട്ടി സ്പെഷ്യൽ ഹോസ്പിറ്റൽ
[തിരുത്തുക] അടുത്ത പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- വാഗമൺ
- കോലാഹലമേട്
- അയ്യമ്പാറ, തലനാട്
- മാർമല അരുവി, അടുക്കം
- ഇലവീഴാപ്പൂഞ്ചിറ
- ഇല്ലിക്കൽ കല്ല്
- ചേന്നാട് അരുവി
[തിരുത്തുക] അവലംബം
2. എം.എം. എം.യു. എം. യു.പി സ്കൂൾ രജതജൂബിലി സ്മരണിക
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ
|
||||||||||||||||||||