ഇബ്‌നു തൈമിയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇബ്‌നു തൈമിയ്യ
ജനനം1263 CE [1]
Harran[2]
മരണം1328 CE [1]
ഡമാസ്കസ്[2]
കാലഘട്ടംമധ്യകാല യുഗം
പ്രദേശംസിറിയൻ പണ്ഡിതൻ
ചിന്താധാരഹമ്പലി
ശ്രദ്ധേയമായ ആശയങ്ങൾതൗഹീദിലേക്ക് മടങ്ങൽ

പ്രശസ്തനായ ഒരു ഇസ്‌ലാമിക പണ്ഡിതനായിരുന്നു തഖിയുദ്ദീൻ അഹ്‌മദ് ഇബ്‌നു തൈമിയ്യ (ജനുവരി 22, 1263 – 1328). അദ്ദേഹത്തിന്റെ മുഴുവൻ പേര്‌, 'തഖിയുദ്ദീൻ അബുൽ അബ്ബാസ് അഹ്‌മദ് ഇബ്‌നു അബ്ദുസ്സലാം ഇബ്‌നു അബ്ദുല്ലാ ഇബ്‌നു തൈമിയ്യ അൽ ഹർറാനി'(Arabic: تقي الدين أبو العباس أحمد بن عبد السلام بن عبد الله ابن تيمية الحراني‎) എന്നാണ്‌. മംഗോൾ വംശജർ അറേബ്യ അക്രമിച്ച കാലത്താണ്‌ അദ്ദേഹം ജീവിച്ചിരുന്നത്. ഹമ്പലി കർമ്മശാസ്ത്രസരണിയായിരുന്നു ഇബ്‌നു തൈമിയ്യ പിന്തുടർന്നിരുന്നത്. മുസ്‌ലിംകൾ ഇസ്‌ലാമിന്റെ അടിസ്ഥാന ഉറവിടങ്ങളായ ഖുർ‌ആനിലേക്കും ഹദീസിലേക്കും മടങ്ങണമെന്ന് അദ്ദേഹം ശക്തമായി ആഹ്വാനം ചെയ്തു[5].

ജീവിതരേഖ[തിരുത്തുക]

1263 ൽ തുർക്കിയിലെ ഹർറാനിൽ ഒരു പണ്ഡിതകുടുംബത്തിലാണ്‌ ഇബ്‌നു തൈമിയ്യയുടെ ജനനം. അദ്ദേഹത്തിന്റെ പിതാമഹൻ, അബൂ അൽ-ബർകത്ത് മജ്‌ദ് അദ്ദീൻ ഇബ്‌നു തൈമിയ്യ അൽ ഹമ്പലി(മരണം:1255) ഹമ്പലി കർമ്മശാസ്ത്ര സരണിയിലെ ഒരു അധ്യാപകനായിരുന്നു. അതുപോലെ ഇബ്‌നു തൈമിയ്യയുടെ പിതാവ് ശിഹാബുദ്ദീൻ അബ്ദുൽ ഹലീം ഇബ്‌നു തൈമിയ്യയും(മരണം:1284) പണ്ഡിതനെന്ന നിലയിൽ പ്രസിദ്ധനായിരുന്നു. മംഗോൾ ആക്രമണം കാരണം ഇബ്‌നു തൈമിയ്യയുടെ കുടുംബം 1268 ൽ ഡമാസ്കസിലേക്ക് പോയി. അക്കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റ് മംലൂക്കുകളായിരുന്നു. ഇബ്‌നു തൈമിയ്യയുടെ പിതാവ് ഉമയ്യദ് പള്ളിയിലെ മിമ്പറിൽ നിന്ന് ജനങ്ങളെ ഉൽബോധിപ്പിക്കുമായിരുന്നു. ഇബ്‌നു തൈമിയ്യ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ കാലത്തെ പ്രഗല്ഭരായ പണ്ഡിതന്മാർക്ക് കീഴിൽ പഠനം നടത്തി. അവരിൽ പ്രമുഖയായ ഒരു വനിതാ പണ്ഡിതയായിരുന്നു സൈനബ് ബിൻ‌ത് മക്കി[അവലംബം ആവശ്യമാണ്]. ഇവരിൽ നിന്നാണ്‌ ഇബ്‌നു തൈമിയ്യ ഹദീഥ് പഠിച്ചത്. കഠിനാദ്ധ്വാനിയായ വിദ്യാർത്ഥിയായിരുന്നു ഇബ്‌നു തൈമിയ്യ[അവലംബം ആവശ്യമാണ്]. അക്കാലത്തെ മതേതരവും മതപരവുമായ ശാസ്ത്ര വിജ്ഞാനങ്ങളുമായി അദ്ദേഹം കൂടുതൽ പരിചയപ്പെട്ടു. അറബിക് സാഹിത്യം പഠിക്കുന്നതിന്‌ അദ്ദേഹം പ്രത്യേക താല്പര്യം കാട്ടി. അറബിക് വ്യാകരണവും നിഘണ്ടു വിജ്ഞാനവും മാത്രമല്ല ഗണിതവും കാലിഗ്രാഫിയും അദ്ദേഹം സ്വായത്തമാക്കി.

മതവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, ഇബ്‌നു തൈമിയ്യ തന്റെ പിതാവിൽ നിന്നാണ്‌ കർമ്മശാസ്ത്ര വിജ്ഞാനം പഠിച്ചത്. അതുവഴി ഹമ്പലി കർമ്മശാസ്ത്ര സരണിയുടെ പണ്ഡിതനായി അദ്ദേഹം മാറി. ഖുർ‌ആനിലും ഹദീസിലും അദ്ദേഹം നല്ല അവഗാഹം നേടി. ദൈവശാസ്ത്രം,തത്വചിന്ത,സൂഫി ദർശനം[6] (സൂഫി ദർശനം പിന്നീട് അദ്ദേഹം തള്ളിക്കളഞ്ഞു) എന്നിവയും ഇബ്‌നു തൈമിയ്യ പഠിച്ചു. ക്രിസ്ത്യാനികളേയും ഷിയാ റാഫിദികളേയും അദ്ദേഹം എതിർത്തു. അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്‌നുൽ ഖയ്യിം അൽ ജൗസിയ്യ എഴുതിയ പ്രശസ്തമായ "അല്ലയോ ക്രിസ്തു ആരാധകരേ" എന്ന കവിത ക്രിസ്ത്യൻ വിശ്വാസത്തിലെ ത്രിയേകത്വ സിദ്ധാന്തത്തെ പരിശോധിക്കുന്നതാണ്‌. ഇറാനിലെ മംഗോൾ ഇൽഖൻസിലെ ഖാൻ ആയിരുന്ന ഘസൻ ഖാൻ, മുസ്‌ലിംകൾക്കെതിരെയുള്ള ആക്രമണങ്ങൾ നിറുത്തണം എന്ന് ആവശ്യപ്പെട്ട പണ്ഡിതന്മാരോടൊപ്പം, ഇബ്‌നു തൈമിയ്യ അദ്ദേഹത്തെ കാണാൻ പോയതോടുകൂടിയാണ്‌‌ സർക്കാറുമായുള്ള തൈമിയ്യയുടെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇബ്‌നു തൈമിയ്യ ഒഴികെ മറ്റൊരു പണ്ഡിതനും ഖാനോട് വല്ലതും പറയാൻ ധൈര്യപ്പെട്ടില്ല എന്ന് പറയപ്പെടുന്നു. തൈമിയ്യ പറഞ്ഞു:

"നിങ്ങൾ മുസ്‌ലിമാണെന്നും നിങ്ങളുടെ അടുത്ത് മുഅദ്ദിന്മാരും മുഫ്തിമാരും ഇമാമുമാരും ശൈഖുമാരും ഉള്ളതായും നിങ്ങൾ അവകാശപ്പെടുന്നു. എന്നാൽ നിങ്ങൾ ഞങ്ങളെ ആക്രമിച്ച് ഇവിടെ വന്നതെന്തിനാണ്‌? നിങ്ങളുടെ പിതാവും പിതാമഹനും അവിശ്വാസികളായിരിക്കേ അവർ ഞങ്ങളെ ആക്രമിച്ചില്ല എന്നു മാത്രമല്ല അവർ അവരുടെ വാക്കുകൾ പാലിക്കുകയും ചെയ്തു. പക്ഷേ നിങ്ങൾ വാഗ്ദാനം ചെയ്യുകയും ആ വാഗ്ദാനം ലംഘിക്കുകയും ചെയ്തു.".[7].

പോരാട്ടങ്ങൾ[തിരുത്തുക]

മുൻ‌കഴിഞ്ഞുപോയ സച്ചരിതരായ ജനങ്ങളുടെ മാർഗ്ഗമല്ല എന്നതിനാൽ, അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളും (അസ്മാഅ്‌) അതിന്റെ ഗുണങ്ങളും(സിഫാത്തുകൾ) മനസ്സിലാക്കുന്നതിന്‌ ഇസ്‌ലാമിക തത്ത്വചിന്തയെ ആശ്രയിക്കുന്നതിനെ ഇബ്‌നു തൈമിയ്യ തള്ളിക്കളഞ്ഞു.‌ പ്രവാചകന്റെ അനുചരന്മാരും ആദ്യകാല തലമുറയും വിശുദ്ധനാമങ്ങളെയും അതിന്റെ ഗുണങ്ങളേയും മനസ്സിലാക്കുന്നതിനായി തത്ത്വചിന്തയെ ആശ്രയിച്ചിരുന്നില്ല എന്ന് അദ്ദേഹം വാദിച്ചു. മുൻ‌കഴിഞ്ഞുപോയ സച്ചരിതർ ഇക്കാര്യത്തിൽ തത്ത്വചിന്തയെ അവലംബമാക്കുന്നതിൽ വല്ല നേട്ടവും കണ്ടിരുന്നങ്കിൽ തീർച്ചയായും അവരത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താൽ ഇബ്‌നു തൈമിയ്യയുടെ എതിരാളികൾ, അല്ലാഹുവിന്റെ നാമങ്ങൾക്കും വിശേഷണങ്ങൾക്കും ജന്തുരൂപങ്ങൾ(anthropomorphic) ചാർത്തിയ ആളാണ്‌ ഇബ്‌നു തൈമിയ്യ എന്ന് ആരോപിക്കാറുണ്ട്.

യഥാർത്ഥത്തിൽ ഇബ്‌നു തൈമിയ്യ തന്റെ ഗ്രന്ഥമായ "കിതാബ് അഖീദത്തുൽ വാസിത്വിയ്യ " യിൽ മുഷബ്ബിഹ(സൃഷ്ടികളോട് അല്ലാഹുവെ താരതമ്യം ചെയ്യുക-anthropomorphism)യേയും അലീഗോറിക്കൽ/മെറ്റാഫോറിക്കൽ വ്യാഖ്യാനങ്ങളേയും തള്ളികളയുകയാണ്‌. അദ്ദേഹം പറയുന്നത്, സലഫികളുടെ മാർഗ്ഗം, ഒരു മധ്യനിലപാട് സ്വീകരിക്കുക എന്നതാണ്‌. സലഫുകൾ അല്ലാഹുവിന്റെ നാമങ്ങളേയും വിശേഷണങ്ങളേയും അംഗീകരിക്കുകയും അതോടൊപ്പം തഷ്‌ബിഹ് ,തക്‌യീഫ്,ത‌അതീൽ എന്നിവയെയല്ലാം തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഇമാം മാലികുമായി ബന്ധപ്പെട്ട പ്രസിദ്ധമായ സംഭവം ഇക്കാര്യത്തിൽ എടുത്തുകാട്ടാറുണ്ട്. ഒരിക്കൽ ഒരാൾ 'അല്ലാഹു അർശിൽ ഉപവിഷ്ടനായിരിക്കുന്നത് എങ്ങനെയാണ്‌ എന്ന്' ചോദിച്ചു. മാലിക് ഇമാമിന്റെ മറുപടി "ഉപവിഷ്ടനായിരിക്കുന്നു എന്നത് അറിയാവുന്നതാണ്‌. പക്ഷേ 'എങ്ങനെ' എന്നത് മനസ്സിലായിട്ടില്ല" എന്നായിരുന്നു. അതിൽ വിശ്വസിക്കൽ നിർബന്ധമാണ്‌ അതിനെ ചൊല്ലി കൂടുതൽ സംശയമുന്നയിക്കുന്നതും മറ്റും വെറുക്കപ്പെട്ട പുത്തൻ രീതികളാണ്‌ (ബിദ്‌അത്ത്) എന്നും ഇമാം മാലിക് വ്യക്തമാക്കുന്നു. ( سئل مالك بن أنس إمام دار الهجرة في زمانه، وأحد الأئمة الأربعة، سئل رحمة الله عليه عن قوله جل وعلا: الرَّحْمَنُ عَلَى الْعَرْشِ اسْتَوَى ، كيف استوى؟ فأطرق طويلاً ثم قال رحمه الله: الاستواء معلوم، والكيف مجهول، والإيمان به واجب، فالواجب على أهل العلم والإيمان، وعلى جميع المسلمين أن يؤمنوا بأسماء الله وصفاته التي جاءت في القرآن العظيم أو السنة الصحيحة، وأن يمروها كما جاءت من غير تحريف ولا تعطيل ولا تكييف ولا تمثيل، بل يؤمنون بأنها صفات الله وأنها أسماؤه وأنها حق، وأن معانيها حق يليق بالله جل وعلا، معانيها تليق بالله لا يشابه خلقه في شيء من صفاته سبحانه وتعالى. فالاستواء: هو العلو والارتفاع فوق العرش، وهو معلوم من حيث اللغة العربية، ولكن كيفيته مجهولة، ما نعلم كيف استوى، ولكن نقول: إنه استوى على عرشه وارتفع فوق عرشه ارتفاعاً يليق بجلاله وعظمته لا يشابه الخلق في صفاتهم، لا في الاستواء ولا في غيره؛ لقوله : لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ [الشورى:11] ؛ ولقوله : فَلا تَضْرِبُوا لِلَّهِ الأَمْثَالَ إِنَّ اللَّهَ يَعْلَمُ وَأَنْتُمْ لا تَعْلَمُونَ [النحل:74] وقوله سبحانه: وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ [الإخلاص:4]، فهو سبحانه الكامل في ذاته وأسمائه وصفاته وأفعاله لا شبيه له، ولا سمي له، ولا كفء له، ولا ند له سبحانه وتعالى. هذا هو الواجب على أهل الإسلام أن يؤمنوا بهذه الصفات الاستواء والرحمة، والسمع والبصر، والغضب والوجه، واليد والقدم، والأصابع وغير هذا من صفاته سبحانه وتعالى، كلها يجب إثباتها لله على الوجه اللائق بالله من غير تحريف ولا تعطيل لصفات الله، ولا تكييف لها، ولا تمثيل لها، بل يقال: إنها حق، وإنها ثابتة لله على الوجه اللائق به ، لا يشابه خلقه في شيء من صفاته جل وعلا؛ لأنه سبحانه وتعالى لا مثيل له، لا في ذاته، ولا في صفاته . نعم. )അല്ലാഹു എല്ലാ വസ്തുക്കളുടേയും മീതെയാണ് ഏറ്റവും വലിയ സൃഷ്ടിയായ അർശ്ശിൻറേയും മീതെയാണ് അവനെ താങ്ങുന്ന ഒന്നുമില്ല അവനതിൻറ ആവശൃവുമില്ല കാരണം അല്ലാഹു സ്വമദാണ് അല്ലാഹുവിൻെറ നാമങ്ങളും ഗുണവിശേഷങ്ങളും തൗഖീഫിയ്യത്താണ്, അഥവാ വഹ്‌യിലൂടെ മാത്രം ലഭിച്ചവയാണ്. അവ അതേപടി സ്വീകരിക്കൽ നിർബന്ധവുമാണ്. അതിൽ യാതൊന്നും കൂട്ടുവാനോ കുറക്കുവാനോ പാടില്ല. ഏതെങ്കിലും തരത്തിൽ ഭേദഗതികൾ വരുത്താവതുമല്ല. ഇവ്വിഷയകമായി അല്ലാഹുവോ അവൻെറ റസൂലോ അറിയിച്ചു തന്നവതല്ലാതെ മറ്റൊന്നും സ്വീകരിക്കാൻ നിർവ്വാഹമില്ല. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പുതിയ നാമങ്ങളോ ഗുണവിശേഷങ്ങളോ കണ്ടെത്താനോ അവ ആരാധനയിലോ അല്ലാത്തതിലോ ഉപയോഗിക്കാനോ പാടില്ലാത്തതാണ്. ഓരോ ദേശക്കാരും ഭാഷക്കാരും അവർക്ക് ഇഷ്ടമുള്ള പേരുകൾ അല്ലാഹുവിന്ന് ചാർത്തുന്നത് പരിഭാഷയുടെ പേരിലാകട്ടെ അല്ലാതിരിക്കട്ടെ, ഗുരുതരമായ കുറ്റമാണ്. ഓരോരോ സ്ഥലത്തും കാലത്തുമുള്ള വ്യക്തികളും സമൂഹങ്ങളുമല്ല അല്ലാഹുവിൻെറ പേരുകളും ഗുണങ്ങളും നിശ്ചയിക്കുന്നത്. നാമങ്ങളിലും വിശേഷണങ്ങളിലും ഇങ്ങനെയുള്ള നീക്കുപോക്കുകളാവാം എന്നു തെളിയിക്കുന്ന ഒരു രേഖയും ഇസ്‌ലാമിക പ്രമാണങ്ങളിൽ ലഭ്യമല്ലതാനും. വിശ്വാസം രൂപപ്പെടണമെങ്കിൽ അല്ലാഹുവിനെ യഥാവിധം അറിയണം. അറിവാണ് വിശ്വാസമായി പരിണമിക്കുന്നത്. അല്ലാഹുവിനെ അറിയാനുള്ള മാർഗ്ഗം അവനെ കുറിച്ച് അവൻ തന്നെ നൽകിയ വിവരണങ്ങൾ മാത്രമാണ്. ആ വിവരണങ്ങൾ അവൻെറ നാമങ്ങളായും വിശേഷണങ്ങളായും ഖുർആനിലും സുന്നത്തിലുമുള്ള പരാമർശങ്ങളാണ്. അവയിലുള്ള വിശ്വാസമാണ് നാമ ഗുണവിശേഷങ്ങളിലുള്ള വിശ്വാസം (توحيد الأسماء والصفات) എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. തൗഹീദിൻെറ ഈ വശം വേണ്ടതുപോലെ അറിയാതെയും വിശ്വസിക്കാതെയും ഒരാൾക്കും അല്ലാഹുവിനെ യഥാവിധം ആരാധിക്കുവാനോ, അവനെ അറിഞ്ഞും സ്നേഹിച്ചും അടിമപ്പെടുവാനോ സാധ്യമല്ല. അല്ലാഹു പറയുന്നു:

﴿وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ﴾ (الأعراف: 180)

[അല്ലാഹുവിന് ഉൽകൃഷ്ടമായ നാമങ്ങളുണ്ട്. അവകൊണ്ട് നിങ്ങൾ അല്ലാഹുവിനെ ദുആ ചെയ്യുക.] (അഅ്റാഫ് 180) അല്ലാഹു ഖുർആനിൽ പറഞ്ഞിരിക്കുന്ന നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കൽ അല്ലാഹുവിലുള്ള വിശ്വാസത്തിൻെറ അവിഭാജ്യഘടകമാണ്. നബി ﷺ തൻെറ സുന്നത്തിൽ അല്ലാഹുവിനെ കുറിച്ച് പറഞ്ഞു തന്നിട്ടുള്ള നാമങ്ങളിലും ഗുണ വിശേഷങ്ങളിലും വിശ്വസിക്കലും അതേപോലെ തന്നെ അല്ലാഹുവിലുള്ള വിശ്വാസത്തിൻെറ അവിഭാജ്യഘടകമാണ്. ഖുർആനിലും സുന്നത്തിലും അല്ലാഹുവിനെ കുറിച്ച് നൽകപ്പെട്ടിരിക്കുന്ന വിവരണങ്ങളിലും പരാമർശങ്ങളിലും അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളുമുണ്ട്. അവൻെറ നാമങ്ങൾ അത്യുൽകൃഷ്ടങ്ങളാണ്. അവ അദ്വിതീയവും അതുല്യവുമാണ്. ആ നാമങ്ങളും അവ ഉൾക്കൊള്ളുന്ന പൊരുളുകളും ഒരു സൃഷ്ടിക്കും നൽകാവതല്ല. അവ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടവയാണ്. ചില വാക്കുകൾ ആ പൊരുളിലല്ലാതെ മറ്റുള്ളവരെ കുറിച്ച് പറയാൻ ഉപയോഗിക്കാറുണ്ടെങ്കിലും. ചുരുക്കത്തിൽ അല്ലാഹുവിൻെറ നാമങ്ങൾ പരിപൂർണ്ണവും അത്യുൽകൃഷ്ടവും അതിമനോഹരവുമാണ്. ആ നാമങ്ങൾ കൊണ്ട് അവയുടെ യഥാർത്ഥ പൊരുളോടുകൂടി അല്ലാഹുവിനെ മാത്രമേ വിളിക്കാൻ പാടുള്ളു. സൃഷ്ടികളെ വിളിക്കാൻ പാടില്ല. സൃഷ്ടികളുടെ നാമങ്ങൾ അല്ലാഹുവിന് ചേരുകയില്ല. അവ ഉപയോഗിച്ച് അല്ലാഹുവിനെ വിളിക്കാനും പാടില്ല.

അല്ലാഹുവിൻെറ നാമങ്ങൾ കേവല സംജ്ഞാനാമങ്ങളല്ല. മറിച്ച്,അവയിൽ അവൻെറ സത്തയെ കുറിക്കുന്ന ആശയങ്ങളും വിശേഷണങ്ങളുമടങ്ങിയിരിക്കുന്നു. അവ അവനെ വിളിക്കാനുള്ള നാമങ്ങളായിരിക്കെ തന്നെഅവനെ കുറിച്ച് വർണ്ണിക്കുന്ന വിശേഷണങ്ങൾ കൂടിയാണ്. ഉദാഹരണമായി റഹ്‌മാൻ എന്നുള്ളത് അല്ലാഹുവിൻെറ സത്തയെ കുറിക്കുന്ന സംജ്ഞാനാമമാണ്. അതേ സമയം ആ നാമത്തിൽ അല്ലാഹുവിൻെറ വിശാലവും സമൃദ്ധവുമായ കാരുണ്യം എന്ന വിശേഷണം കൂടി ഉൾക്കൊള്ളുന്നു. മുഴുവൻ കാരുണ്യങ്ങളുടെയും ഉടമ അവനാണ്. കാരുണ്യങ്ങളെല്ലാം അവനിൽനിന്നുള്ളതാണ്. അവൻെറ കാരുണ്യം സമൃദ്ധവും നിരുപമവുമാണ്. ഇത്തരം ഉന്നതമായ ഗുണവിശേഷങ്ങൾ കൂടി ആ നാമത്തിൽ ഉൾക്കൊണ്ടിരിക്കുന്നു എന്ന് സാരം.

ഖുർ‌ആനിനേയോ ഹദീസിനേയോ പരിഗണിക്കാതെ മുൻ‌കാല കർമ്മശാസ്ത്ര ഫത്‌വകളെ അന്ധമായി അനുകരിക്കുന്ന പണ്ഡിതന്മാരെയും അദ്ദേഹം എതിർത്തു. ഫത്‌വകൾക്കും വിധികൾക്കും പ്രാധാന്യമുണ്ടെങ്കിലും സന്ദർഭവും സാമൂഹ്യമാറ്റങ്ങളും പരിഗണിക്കാതെയും, ഖുർ‌ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ അവയെ വിലയിരുത്താതെയും അവക്ക് അംഗീകാരം നൽകുന്നത് അജ്ഞതയിലേക്കും ഇസ്‌ലാമിക നിയമത്തിന്റെ നിശ്ചലതയിലേക്കും നയിക്കും. ഏതൊരു പണ്ഡിതൻറ അഭിപ്രായവും നമുക്ക് സ്വീകരിക്കണമെങ്കിൽ അദ്ദേഹം പറഞ്ഞകാരൃത്തിന് തെളിവ് ഉദ്ദരിക്കണം അത് ഖുർആനും , സുന്നത്തും , സ്വഹാബത്ത് എങ്ങിനെ മനസ്സിലാക്കിയോ അങ്ങനെ തന്നെ വേണം . അല്ലാതെ തഖ്‌ലീദ്(കർമ്മശാസ്ത്രവിധികളിലും നിയമത്തിലുമുള്ള അന്ധമായ അനുകരണം) ജൂതന്മാർ തങ്ങളുടെ റബ്ബികളെ ദൈവങ്ങളായി പരിഗണിച്ചു വന്നതിനു തുല്യമാണ്‌ എന്നാണ്‌ ഇബ്‌നു തൈമിയ്യ പറയുന്നത്. ഇബ്‌നു തൈമിയ്യ തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കാരണം പലപ്രാവശ്യം ജയിൽ‌വാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇതുകൂടാതെ മംഗോളിയരുടെ 1330 ലെ ഡമാസ്കസ് ആധിനിവേശത്തെ പ്രധിരോധിക്കുക മാത്രമല്ല ലെബനോനിലെ കസര്വാൻ ഷിയ,രിഫാഇ സൂഫി പരമ്പര, ഇത്തിഹാദിയ്യ സരണി(ഇബ്‌നുൽ അറബിയുടെ ചിന്താപദ്ധതികൾ) എന്നീ ചിന്താധാരകൾക്കെതിരെ നിലകൊള്ളുകയും ചെയ്തു. 1306 ൽ ആന്ത്രോഫോമൊർഫിസം ആരോപിച്ച് പതിനെട്ട് മാസം ഇബ്‌നു തൈമിയ്യയെ തടവിലാക്കപ്പെടുകയുണ്ടായി. വീണ്ടും 1308 ൽ നിരവധി മാസം ജയിൽ‌വാസമനുഭവിച്ചു ഈ പണ്ഡിതൻ.

ഇബ്‌നു തൈമിയ്യ തന്റെ അവസാനത്തെ പതിനഞ്ചുവർഷങ്ങൾ ചെലവഴിച്ചത് ഡമാസ്കസിലായിരുന്നു. അവിടെ അദ്ദേഹത്തിന്റെ നിരവധി ശിഷ്യഗണങ്ങൾ വളർന്ന് വന്നു. അവരിൽ പ്രമുഖനാണ്‌ ഇബ്‌നുൽ ഖയ്യിം. 1320 ആഗസ്റ്റ് മുതൽ 1321 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലും അദ്ദേഹത്തെ ജയിലിലടയ്ക്കപ്പെട്ടു. മുസ്‌ലിം പുരുഷന്മാർക്ക് ഭാര്യമാരെ എളുപ്പത്തിൽ വിവാഹമോചനം ചെയ്യാനാവുന്ന ചില പരമ്പരാഗത നിയമങ്ങൾക്കെതിരെയുള്ള ചിന്താപദ്ധതിക്ക് പിന്തുണ നൽകിയതിനായിരുന്നു ജയിലിലടച്ചത്.

ശ്മശാനങ്ങളോട് കാണിക്കുന്ന ആരാധനയേയും ഇബ്‌നു തൈമിയ്യ ശക്തമായി വിമർശിച്ചു. ശ്മശാനങ്ങൾ പ്രാർത്ഥനാകേന്ദ്രമാക്കുന്നതിനേയും വഴിപാട് സ്ഥലമാക്കുന്നതിനേയും രൂക്ഷമായി തന്നെ എതിർത്തു. അദ്ദേഹം പറഞ്ഞു:ഒരു മുസ്‌ലിം "ലാ ഇലാഹ ഇല്ലല്ലാ" എന്നു പറയുമ്പോൾ അയാൾ സാക്ഷ്യം ചെയ്യുന്നത് അല്ലാഹുവിനെ ആരാധിക്കുക; അവനെ മാത്രം ആരാധിക്കുക എന്നാണ്‌. അതിനാൽ അല്ലാഹുവിന്‌ ഇടനിലക്കാരെ സൃഷ്ടിക്കുന്നതും അവരോട് സഹായം തേടുന്നതും ശിർക്ക്(ദൈവത്തിൽ പങ്കുകാരെ വെക്കൽ) ചെയ്യുന്നതിന്‌ തുല്യമാണ്‌ . തൗഹീദിൽ വിശ്വസിക്കുക എന്നാൽ അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കലും അവൻ മാത്രമാണ്‌ റബ്ബ് എന്ന് വിശ്വസിക്കലുമാണ്‌. അവനേ മാത്രമേ ആരാധിക്കാവൂ എന്നുള്ളതും ആ വിശ്വാസത്തിൽ പെട്ടതാണ്‌ എന്ന് ഇബ്‌നു തൈമിയ്യ വാദിച്ചു. അല്ലാഹുമാത്രമേ ആരാധനക്കർഹനായിട്ടുള്ളൂ എന്നത് ഇസ്‌ലാമിലെ കേന്ദ്രവിഷയമാണ്‌. അല്ലാഹുവിന്റെ അസ്തിത്വത്തെയും അവൻ റബ്ബാണ്‌ എന്ന കാര്യത്തേയും നബിയുടെ കാലത്തെ ബഹുദൈവ വിശ്വാസികൾ അംഗീകരിച്ചിരുന്നുവെങ്കിലും അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നത് ഇസ്‌ലാമിലെ കേന്ദ്രവിഷയമായതിനാലാണ്‌ അവർ പ്രവാചകനെ തള്ളിയത് .

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Ibn Taymiyyah: Profile and Biography". Archived from the original on 2018-12-24. Retrieved 2009-10-26.
  2. 2.0 2.1 Ibn Taymiyya, Taqi al-Din (1263-1328)
  3. Mountains of Knowledge, pg 222
  4. Mountains of Knowledge, pg 220
  5. ബ്രിട്ടാണിക്ക
  6. see aqidatul-waasitiyyah daarussalaam publications
  7. "SCHOLARS BIOGRAPHIES \ 8th Century \ Shaykh al-Islaam Ibn Taymiyyah". Archived from the original on 2010-03-05. Retrieved 2009-10-26.

പുറം കണ്ണികൾ[തിരുത്തുക]

Wikisource
Wikisource
അറബി വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
"https://ml.wikipedia.org/w/index.php?title=ഇബ്‌നു_തൈമിയ്യ&oldid=3918427" എന്ന താളിൽനിന്ന് ശേഖരിച്ചത്