ഇന്ത്യ-ആസിയാൻ സ്വതന്ത്രവ്യാപാരക്കരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായി നികുതി രഹിത സ്വതന്ത്ര വ്യാപാരം നടത്തുന്നതിനായി ഒപ്പുവച്ച കരാരാണ് ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാർ[1]. തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസ്. 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബർമ (മ്യാൻ‌മാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി

കരാറിന്റെ ലക്ഷ്യം[തിരുത്തുക]

ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായി ഉള്ള വ്യാപാരത്തിൽ`കയറ്റ്` ഇറക്കുമതി നിരക്കുകൾ` കുറച്ച് പൂജ്യത്തിലെത്തിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം. 2010 ജനുവരി ഒന്നിന് കരാർ പ്രാബല്യത്തിലെത്തും. 1993 ലാണ് കരാറിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. 2003എ ബി വാജ്പേയ് കരട് കരാറിൽ ഒപ്പിട്ടു. ഇത് ഒരു വ്യാപാര കരാർ മാത്രമല്ല സങ്കീർണ്ണമായ ഒരു സാമ്പത്തിക കരാർ കൂടിയാണ്. ചരക്ക് വ്യാപാരത്തിന് പുറമേ സേവനം, മൂലധനം, സാങ്കേതിക വിദ്യ, വിജ്ഞാനം എന്നീ മേഖലകളിലും സ്വതന്ത്ര വ്യാപാര സിദ്ധാന്തം നടപ്പിൽ വരുത്താൻ കരാറിനാകും.കാർഷികോൽപന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതി ഉണ്ടാകുമെന്ന ആശങ്കയിൽ കേരളത്തിൽ ഇടതുപക്ഷ പാർട്ടികളുടെ എതിർപ്പിന` കരാർ കാരണമായിട്ടുണ്ട്.

ഉല്പന്നങ്ങളും ലിസ്റ്റുകളും[തിരുത്തുക]

ആകെ 12169 ഉല്പന്നങ്ങളാണ് കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവയെ സാധാരണ പട്ടിക, സ്പെഷ്യൽ ലിസ്റ്റ്, എക്സ്ക്ലൂഷൻ ലിസ്റ്റ്, സെൻസിറ്റീവ് ലിസ്റ്റ്, ഹൈലി സെൻസിറ്റീവ് ലിസ്റ്റ് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. എക്സ്ക്ലൂഷൻ ലിസ്റ്റ് ആണ് നെഗറ്റീവ് ലിസ്റ്റ് എന്നറിയപ്പെടുന്നത്. ഇതിൽ 489 ഉല്പന്നങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവയിൽ ഉൾപ്പെട്ടിരിക്കുന്ന ഉല്പന്നങ്ങൾക്ക് ഇപ്പോഴുള്ള ഇറക്കുമതി നികുതി നിരക്കുകൾ നിലനിൽക്കും.

ഹൈലി സെൻസിറ്റീവ് ലിസ്റ്റിലാണ് കേരളത്തിലെ പ്രധാന വിളകളായ ഏലം, കാപ്പി, കുരുമുളക്, തേയില എന്നിവ ഉൾപ്പെട്ടിരിക്കുന്നത്. ഇവയ്ക്ക് 10 വർഷത്തിനു ശേഷം ഇപ്പോഴുള്ള ഇറക്കുമതി നികുതി നിരക്കുകൾ പകുതിയിൽ താഴെയായി കുറയും. ഇതോടെ ഇവയുടെ ഇറക്കുമതി അനിയന്ത്രിതമായി കൂടുന്നതോടെ കേരളത്തിന്റെ പ്രധാന വിളകളായ കാപ്പി, കുരുമുളക്, തേയില എന്നിവയ്ക്ക് വിലയിടിവ് സംഭവിക്കുമെന്ന് കരുതപ്പെടുന്നു. കേരളത്തിലെ ചില ചരക്കുകളുടെ കയറ്റുമതി കുത്തനെ ഇടിയുന്നതിനും കരാർ ഇടയാക്കുമെന്ന് എതിർക്കുന്നവർ പറയുന്നു. കൂടാതെ മത്സ്യോല്പന്നങ്ങളുടെ ഇറക്കുമതിക്കും പാമോയില്‍, സിന്തറ്റിക് റബ്ബർ തുടങ്ങിയവയുടെ ഇറക്കുമതിക്കും കരാർ അനുമതി നൽകുന്നു.

കേരളത്തിനുള്ള ഭീഷണി[തിരുത്തുക]

സ്വതന്ത്ര വ്യാപാരമാകുമ്പോൾ ആഭ്യന്തര വിപണിയിൽ തന്നെ കേരളത്തിലെ കാർഷികോല്പന്നങ്ങൾക്ക് ഇന്തോനേഷ്യ, വിയറ്റ്നാം, കമ്പോഡിയ മുതലായ രാജ്യങ്ങളുടെ കാർഷികോല്പന്നങ്ങളുമായി മത്സരിക്കേണ്ടി വരും. കേരളത്തോട് സമാനമായ കാലാവസ്തയും ഭൂപ്രക്രുതിയുമാണ് ആസിയാൻരാജ്യങ്ങളിലും.. ഉൽപാദന ക്ഷമത കൂടുതലാണ് എന്നതും ഉൽപാദന ചെലവ് കുറവാണ് എന്നതും ആസിയാൻ രാജ്യങ്ങൾക്ക് ഗുണമാകും. കേരളത്തിൽ ഒരു ഹെക്ടറിൽ നിന്നും 320 കിലോഗ്രാം മുതൽ 400 കിലോഗ്രാം വരെ കുരുമുളക് ഉല്പാദിപ്പിക്കുമ്പോൾ വിയറ്റ്നാം ഒരു ഹെക്ടറിൽ നിന്നും 1200 കിലോഗ്രാമും ഇന്തോനേഷ്യ ഒരു ഹെക്ടറിൽ നിന്നും 1800 കിലോഗ്രാമും ഉല്പാദിപ്പിക്കുന്നു. അതിനാൽ വില കുറച്ച് വിറ്റഴിക്കാൻ ഈ രാജ്യങ്ങൾക്ക് സാധിക്കും. കയറ്റുമതിയിലും ഒന്നാമത് നിൽക്കുന്ന രാജ്യം ഇന്തോനേഷ്യയാണ്. ഇന്ത്യയുടെ കുരുമുളക് കയറ്റുമതിയിൽ 88 ശതമാനം കയ്യാളുന്ന കേരളത്തെ ഇതു പ്രതികൂലമായി ബാധിക്കും.

കേരളം വിദേശ അധിനിവേശ കാലഘട്ടത്തിന് മുപ് തന്നെ നാണ്യവിളകൾക്ക്, പ്രത്യേകിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ടതാണ്. ചരിത്രാതീത കാലം മുതൽ തന്നെ പല സുഗന്ധവ്യഞ്ജനങ്ങളും കേരളത്തിൽ കൃഷി ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ട്. ഈ സുഗന്ധ വ്യഞ്ജനങ്ങൾ പണ്ട് കാലങ്ങളിൽ ഈജിപ്തിൽ നിന്ന് പോലും വന്ന് വാങ്ങിയിരുന്നു. ബ്രിട്ടിഷ് അധിവേശകാലത്ത് റബ്ബറും ഒരു വിളയായി കേരളത്തിൽ കൃഷി ചെയ്ത് തുടങ്ങി. ഇതുകൊണ്ടെല്ലാം തന്നെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പണ്ട് മുതൽ തന്നെ ഈ നാണ്യവിളകളിൽ അടിസ്ഥാനമാക്കിയതായിരുന്നു. ആസിയാൻ രാജ്യങ്ങളിൽ പലതും കേരളം പോലെ സുഗന്ധവ്യഞ്ജനങ്ങളും മറ്റ് നാണ്യവിളകളും ഉത്പാദിപ്പിക്കുന്നവയാണ്. ഈ രാജ്യങ്ങളിലെ കൂടിയ ഉത്പാദനശേഷിയും കുറഞ്ഞ ഉത്പാദനചെലവും മൂലം നികുതിയില്ലെങ്കിൽ കേരളത്തിലെ ഉത്പന്നങ്ങളുടെ വിലയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഇത് തന്നെയാണ് കേരളത്തിലെ കർഷകർ ഭയക്കുന്നതും.

മത്സ്യോല്പന്നങ്ങളുടെ ഇറക്കുമതിയും പാമോയിൽ, സിന്തറ്റിക് റബ്ബർ തുടങ്ങിയവയുടെ ഇറക്കുമതിയും കേരളത്തിനു ദോഷകരമാണ്. ഏലത്തിനു കരാർ മൂലം പൊതുവെ ഭീഷണിയില്ല. എന്നാൽ ആസിയാൻ രാജ്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾ ഇന്ത്യയിലേക്ക് കടന്നുവരാനുള്ള പ്രവേശന മാർഗ്ഗമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ഏലത്തിനും മറ്റ് കാർഷികോല്പന്നങ്ങൾക്കും കരാർ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാൽ ഇതേ രീതിയിൽ ഇന്ത്യയുമായി അടുത്ത കാലത്ത് ഒപ്പിട്ട സ്വതന്ത്രവ്യാപാരകരാർ വളരെയധികം വിമർശനങ്ങൾ നേരിട്ടെങ്കിലും രണ്ടായിരത്തിപ്പത്തോടെ പ്രാബല്യത്തിൽ വരും. എന്നാൽ ഈ കരാർ ഒപ്പിട്ടുകഴിഞ്ഞതിനാൽ അവയെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമുണ്ടാവില്ല.

കരാർ മൂലമുള്ള ലാഭം[തിരുത്തുക]

കരാർ മൂലം ആസിയാൻ സമൂഹത്തിലെ ഓരോ രാജ്യങ്ങൾക്കും ഇന്ത്യക്കും ലഭിക്കുന്ന ലാഭം പല തട്ടിലാണ്. മലേഷ്യയുടെ 71 ശതമാനം ഉൽപന്നങ്ങൾക്ക് 2013 ഓടെ തീരുവകളില്ലാതെ ഇന്ത്യൻ വിപണിയിൽ കയറാൻ കഴിയും. ഇന്ത്യക്കു സേവന നിക്ഷേപ മേഖലയിലാണ് മെച്ചമുണ്ടാകുന്നത്. എന്നാൽ ഇത് ഇന്ത്യൻ വൻകിട കുത്തക കമ്പനികൾക്കു മാത്രമേ ഗുണം ചെയ്യൂ എന്നാണ് കരാറിനെ എതിർക്കുന്നവർ പറയുന്നത്.

അനുകൂല വാദങ്ങൾ[തിരുത്തുക]

ഇന്ത്യയുടെ പ്രധാന വിപണി അമേരിക്ക, യൂറോപ്പ്, ജപ്പാൻ തുടങ്ങിയവയാണ്. സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഈ വിപണികളെല്ലാം തകർച്ചയിലാണ്. ഇതോടെ പുതിയ വിപണികൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഏതെങ്കിലും ഉല്പന്നത്തിന്റെ ഇറക്കുമതി പ്രതിസന്ധി ഉണ്ടാക്കിയാൽ 4 വർഷത്തേക്ക് ആ ഉല്പന്നത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാൻ കരാറിൽ വ്യവസ്തയുണ്ട്. കൂടാതെ ആന്റി ഡംപിങ് ഡ്യൂട്ടി, സേഫ് ഗാർഡ് ഡ്യൂട്ടി എന്നിവ ചുമത്തി ഇറക്കുമതി നികുതി വർദ്ധിപ്പിക്കാം. കൂടാതെ ഒരു വർഷം മുൻകൂട്ടി നോട്ടീസ് നൽകി കരാറിൽ നിന്നും പിന്മാറാം.

ഇതും കാണുക[തിരുത്തുക]

ആസിയാൻ

അവലംബം[തിരുത്തുക]

  • ജനയുഗം ഓണപ്പതിപ്പ് 2009 പേജ്- 57-63
    • ലേഖനങ്ങൾ: വെളിയം ഭാർഗവൻ, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, പ്രൊഫ. കെ. രാമചന്ദ്രൻ നായർ.